Latest News

ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസൺ, ആദ്യഘട്ടം ഏപ്രിൽ 25 വരെ. ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്.

ആദ്യഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ – സീനിയർ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വീതം വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. കൃത്യമായ പരിശീലനം നല്‍കിക്കൊണ്ടു പ്രസംഗമത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് അവകാശപ്പെടാവുന്നതാണ്. ഒന്നാം റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രസംഗ പരിശീലനം നല്‍കിയതിനു ശേഷം മത്സരത്തിനു തയ്യാറാക്കുന്ന മറ്റൊരു സംഘടന ഇല്ലെന്നു തന്നെ പറയാം. വിജയികള്‍ക്കു സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പും ഓര്‍മ്മയുടെ സംഘാടകര്‍ ഇന്ത്യയിലെ തന്നെ പ്രശസ്തമായ വേദിക് സിവില്‍ സര്‍വ്വീസ് ട്രെയിനിങ്ങു അക്കാദമി വഴി ഒരുക്കി നല്‍കുന്നു. രജിസ്റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ചു, ഏഴാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ളവർക്ക് ജൂനിയര്‍ വിഭാഗത്തിലും പതിനൊന്നാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. 2025 ഓഗസ്റ്റ് 8,9 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും..

ലോക സമാധാനം(World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിൻ്റെ വീഡിയോ, ഗൂഗിള്‍ഫോമിലൂടെ അപ്‌ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ മത്സരാർത്ഥി പേര് കൃത്യമായി പറയണം.ഫൈനല്‍ റൗണ്ടിന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം നൽകുന്നതാണ്. മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്‌. രജിസ്ട്രേഷൻ ഫോമിനും, കൂടുതൽ വിവരങ്ങൾക്കും www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: എബി ജെ ജോസ്, +91 701 263 6908, ജോസ് തോമസ് +1 412 656 4853.

വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ്, സെറിബ്രോ എഡ്യൂക്കേഷൻ, സിനെർജി കൺസൾറ്റൻറ്സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ സീസണ്‍ 3 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025 ‘ പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും.

സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും, 10,000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും, 5000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡൻ്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലൻ്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (Kunnel Law, ഫിലാഡല്‍ഫിയ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌ (സീനിയർ കെമിസ്റ് ) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ സ്റ്റുഡൻ്റ് )-യൂത്ത് കോര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ, (പ്രസിഡൻ്റ് ), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷന്‍ പ്ലാമൂട്ടില്‍ (ട്രഷറര്‍), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡൻ്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. സിനർജി കൺസൾട്ടൻസിയിലെ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോർജ് കരുണയ്ക്കൽ, പ്രൊഫ സർ ടോമി ചെറിയാൻ എന്നിവർ മെൻറ്റേഴ്‌സ് ആയി പരിപാടികൾക്കു നേതൃത്വം നൽകുന്നു.

ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തി ൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും അനേകം ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ ഇൻ്റെര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആറു റീജിയനുകളിലായി നിരവധി പ്രൊവിൻസുകളും, അവയ്‌ക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട.1800 കോടി രൂപയുടെ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്.

കടലിൽ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളമുള്ള എൻസിബിയും പോലീസ് സേനയും 2024 ൽ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്ത മലയാളി അസ്സോസ്സിയേഷനും, കലാ-കായിക-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ ലണ്ടനിലെ പ്രമുഖ സാന്നിദ്ധ്യവുമായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക മേഖലയിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്‌സും’ സംയുക്തമായി ‘ഓൾ യു കെ ഓപ്പൺ മെൻസ് ഇന്റർമീഡിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ സംഘടിപ്പിക്കുന്നു. ‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്‌സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മെയ് 31 ന് ശനിയാഴ്ചയാണ് നടത്തപ്പെടുന്നത്. ടൂർണ്ണമെന്റ് ജേതാക്കൾക്കായി കാത്തിരിക്കുന്നത് കാഷ് പ്രൈസുകളോടൊപ്പം, ട്രോഫികളും, ജേഴ്സികളും അടങ്ങുന്ന ആകർഷകങ്ങളായ സമ്മാനങ്ങളാണ്.

കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ മത്സരമെന്ന നിലയിലും, വലിയ സമ്മാനങ്ങൾ നൽകുന്ന വേദിയെന്ന നിലയിലും ഈ കായിക മാമാങ്കത്തിൽ ഭാഗഭാക്കാകുവാൻ ആഗ്രഹിക്കുന്ന ടീമുകൾ തങ്ങളുടെ അവസരം ഉറ പ്പാ ക്കുന്നതിനായി ഉടൻ തന്നെ ഫീസടച്ച് റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. ആദ്യം പേരുകൾ രെജിസ്റ്റർ ചെയ്യുന്ന പത്തു ടീമുകൾക്ക് സ്റ്റീവനേജ് സ്മാർട്ട് വെയർ ഔട്‍ഫിറ്റ്സ് തയ്യാറാക്കുന്ന മനോഹരമായ ബാഡ്മിന്റൺ ജേഴ്സികൾ ലഭിക്കുന്നതുമാണ്.

യോനെക്സ് മാവിസ് 300 ഗ്രേഡ് പ്ലാസ്റ്റിക്ക് ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കുചേരുവാൻ അനുവദിക്കുന്നതല്ല. മത്സരത്തിൽ പങ്കെടുക്കുന്ന ഡബിൾസ് ടീമംഗങ്ങൾ തങ്ങളുടെ ടീം പാർട്ണറെ നിർണ്ണയിക്കുമ്പോൾ ഇന്റർമീഡിയേറ്റ് മത്സര യോഗ്യതാ നിയമം പാലിക്കേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ മെയ് 31 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്നതാണ്.

യു കെ യിലെ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകുന്ന ‘സർഗ്ഗം-സ്മാഷേഴ്സ്’ മത്സരങ്ങളിൽ ‘ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 101 പൗണ്ടും ആണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.

For More Details :
Manoj John : 07735285036
Tom: 07477183687
Anoob : 07429099050

Tournament Venue:
Marriotts Gymnastics Club , Telford Ave,
Stevenage SG2 0AJ

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാനെ’തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്ന് ചിത്രത്തിൽ പറയുന്നു. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണെന്നും അവർ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ശ്രീലേഖ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എമ്പുരാൻ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ’ എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്.

ചിത്രം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ആരോപിച്ചുകൊണ്ട് ശ്രീലേഖ നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. തിരഞ്ഞെടുപ്പുകൾ വരാനിരിക്കന്ന സാഹചര്യത്തിൽ, ബിജെപിയോട് കൂറുകാണിക്കുന്നവരെപിന്തിരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എടുത്തതാണോ ചിത്രം എന്ന് പോലും തനിക്ക്‌ സംശയമുണ്ടെന്നും അന്ന് ശ്രീലേഖ പറഞ്ഞു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’, എന്ന ക്യാപ്ഷനിലാണ് അന്ന് വീഡിയോ പങ്കുവെച്ചത്.

”എമ്പുരാൻ എന്ന സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞതിൽ ചില സ്ഥലത്തെങ്കിലും ഒരു ക്ലാരിറ്റി കുറവ് ഉണ്ടായതായിട്ട് എനിക്ക് തോന്നി. ഞാൻ പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് സംശയമുണ്ടായി. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. അതിന് ഞാൻ ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവർക്കും അറിയാം. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണ്.

ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ടാണ് കാണിക്കുന്നത്. ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ടാണ് കാണിക്കുന്നത്. ഇവർ രണ്ട് പേർ ഒരു ഗ്രൂപ്പാണെന്നും ആർപിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാർട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ, അതിൽ വികലമായ രീതിയിൽ ഗുജറാത്തിൽ നടന്നതിനെ കാണിക്കുന്നത് കൊണ്ടാകാം. ബിജെപിയെ താഴ്ത്തിക്കാണിക്കുന്ന സിനിമയാണ് അതിനാൽ ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കണം എന്ന ധാരണ മനസ്സിലുള്ളതുകൊണ്ട് ആണോ എന്നും അറിയില്ല.

ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന ഒരു അവസ്ഥയിൽ ഇതുപോലെ സിനിമ എടുത്തുകൊണ്ട് അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല. ലൂസിഫർ എന്ന ചിത്രം എനിക്ക് ഇഷ്ടമായെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ലൂസിഫറിൽ മയിൽവാഹനം എന്ന കമ്മിഷണറെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്. ഒരു കമ്മിഷണറെ കൊന്നിട്ട് അയാൾ ജയിലിലായില്ലേ, അയാൾ ഇപ്പോഴും പുറത്ത് ഇങ്ങനെ കറങ്ങിനടക്കുവാണോ, അതിന് കേസൊന്നും ഇല്ലേ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ല, ആ മുഖ്യമന്ത്രിയെ ഇവിടെ നിന്ന് ഒഴിവാക്കിയിട്ട് പകരം മുഖ്യമന്ത്രിയുടെ സഹോദരിയായ സ്ത്രീയെ ഇവിടുത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരണം. അപ്പോൾ, അതിനുവേണ്ടിയാണ് മോഹൻലാൽ മുണ്ടുടുത്ത് സ്റ്റീഫൻ നെടുമ്പള്ളി ആയി തിരിച്ചുവരുന്നതും അവിടെയുണ്ടാകുന്ന പ്രശ്‌നത്തിൽ ഇടപെട്ട് പ്രിയദർശിനിയെ കൊണ്ടുവന്ന് ഈ കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്നതും.

സയീദ് മസൂദ് എന്ന കഥാപാത്രം 13-ഓ 14-ഓ വയസ്സുള്ളപ്പോൾ ഗുജറാത്തിലെ കഥാപാത്രത്തിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ഏക പയ്യനായിട്ടാണ് കാണിക്കുന്നത്. അവൻ എങ്ങനെ പാകിസ്താനിലെ ക്യാമ്പിൽ ട്രെയിനിങ്ങിന് ചെന്നു എന്ന കാര്യം ആരും പറയുന്നില്ല. അപ്പോൾ, ലഷ്‌കർ ഇ തൊയ്ബയുടെ കരം ശക്തമായി ഭാരതത്തിലുണ്ട്. അവർ ഇതൊക്കെ നോക്കിക്കൊണ്ട് ഇരിക്കുകയാണ്. ഭാരതത്തിൽ നിന്ന് ഒരുപാട് കുട്ടികളെ പാകിസ്താനിലെ ടെററിസ്റ്റ് ക്യാമ്പുകളിൽ എത്തിച്ചു ട്രെയിൻ ചെയ്യും എന്നാണ് കാണിക്കുന്നത്. അവരെ ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കാനും ഭീകരവാദം പഠിപ്പിക്കാനും ഇന്ത്യയാണ് എല്ലാവരേയും കൊന്നതെന്നും പറഞ്ഞ് പഠിപ്പിക്കുന്നു.

സയീദ് മസൂദിനെ എന്തിനാണ് അബ്രാം ഖുറേഷി രക്ഷപ്പെടുത്തുന്നത്. അവനെ രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതീയ പൗരനായിട്ട് വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയാണോ. അല്ല, അയാളുടെ ഗ്യാങ്ങിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. അയാളുടെ കള്ളക്കടത്ത് സംഘത്തിലേക്ക് അയാൾക്ക് ഇതുപോലത്തെ ആളുകളെ വേണം. പിന്നീട്, സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ രക്ഷിക്കുന്നുണ്ട്. ഒരു പെൺകുട്ടിയും അതിനകത്ത് ഉൾപ്പെടുത്തുന്നു എന്നത് കഷ്ടം’, ആർ. ശ്രീലേഖ പറയുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. 2008 ലാണ് റാണ കൊച്ചിയിലെത്തിയത്. എന്‍ഐഎ കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എന്‍ഐഎ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. റാണയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് പാക് ഗൂഢാലോചന പുറത്തു കൊണ്ടു വരാനാകും എന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന് മുന്‍പാണ് റാണ കൊച്ചി സന്ദര്‍ശിച്ചത്. നവംബര്‍ 11 മുതല്‍ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്. ഭീകരാക്രമണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു റാണയുടെ സഞ്ചാരമെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.

2008 നവംബര്‍ 16,17 തിയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെ കാണാനാണ് റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശന ലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.

ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവരെ നിരീക്ഷിച്ച് വരികയാണ്. റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ, ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും.

റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കൊച്ചിയില്‍ എത്തും മുന്‍പ് പ്രമുഖ ഇംഗ്ലിഷ് പത്രത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കിയിരുന്നതായും ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതേസമയം കേരളത്തില്‍ നിന്ന് യുവാക്കളെ ലഷ്‌കറെ ത്വയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി മലയാളിയായ കെ.പി സാബിറിനെ രാജ്യം വിടാന്‍ സഹായിച്ചതില്‍ റാണയുടെ പങ്കും പരിശോധിക്കും. റാണ കൊച്ചിയില്‍ നിന്ന് പോയി ദിവസങ്ങള്‍ക്കുള്ളില്‍ സാബിര്‍ രാജ്യം വിട്ടു.

വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് മുംബൈ വിമാനത്താവളം വഴി സാബിര്‍ രക്ഷപ്പെട്ടത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്‌കറെ ത്വയ്ബയുടെ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധത്തെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.

കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഞായറാഴ്ചയായിരുന്നു സംഭവം. വാട്ടർ അതേറിറ്റി ജീവനക്കാരനാണ് ജിൻസൺ. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ജിൻസൺ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയതായും വിവരമുണ്ട്.

ആനുകാലിക യുകെ ജീവിതത്തിലെ ഒരേട് അഭ്രപാളിയിൽ പകർത്തി ഈ നോമ്പുകാലത്ത് യുകെയിലെ കലാകാരൻമാർ ഒരുക്കിയ ഭക്തിസാന്ദ്രമായ ക്രിസ്തീയ മ്യൂസിക് ആൽബം ക്രൂശിൽ കണ്ടു ഞാൻ ഈശോയെ… മികച്ച അഭിപ്രായം നേടുന്നു.

ന്യൂകാസിൽ സെവൻ സ്ട്രിംഗ്സ് സ്റ്റ്യുഡിയോയുടെ ബാനറിൽ, എൻ്റെ നസ്രായൻ യൂ ടൂബ് ചാനലിൽ ഏപ്രിൽ 11-ാം തീയതി റിലീസ് ചെയ്ത ഈ ഗാനത്തിന് രചനയും സംഗീതവും നിർവ്വഹിച്ചത് ശ്രീ.ജീസൻ സാഗർ ആണ്.ഗാനം ആലപിച്ചത് ശ്രീ. സാൻലി പോൾ തൃശ്ശൂർ.

ഈ ഗാനത്തിൻ്റെ ദൃശ്യാവിഷ്കരണവും എഡിറ്റിംഗും നിർവ്വഹിച്ചത് ജിബിൻ ആൻ്റണി(മിഡിൽസ്ബറോ).
ആനുകാലിക ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഈ ആൽബത്തിലെ ദൃശ്യഭാഗങ്ങൾക്ക് ജീവൻ പകർന്നത് ന്യൂകാസിലിൽ നിന്നും ഉള്ള കുറച്ച് കലാകാരന്മാർ ആണ്.

മനോഹരമായ ഈ ആൽബത്തിൽ അച്ചന്റെ വേഷത്തിൽ പക്വതയാർന്ന അഭിനയം കാഴ്ചവച്ചത് ന്യൂകാസിലിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ജ്യോതിഷ് ജോസ് കൊച്ചുപുര ആണ്.ന്യൂകാസ്റ്റിൽ തന്നെ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന സുഭാഷ് ജോസഫ് കുന്നേൽ ആണ് കുടുംബ നാഥന്റെ റോൾ ഗംഭീരമാക്കിയത്. മറ്റൊരു വേഷത്തിൽ പ്രേഷകരെ ഈറനണിയിക്കുന്ന അഭിനയം കാഴ്ച വച്ച് ഈ ആൽബം സോങ്ങിൽ നിറഞ്ഞു നിന്ന ഷിമി ജോർജ് കുന്നേൽ സുഭാഷിന്റെ യഥാർത്ഥ ജീവിതത്തിലും ഭാര്യ തന്നെ ആണ്. ഷിമി ന്യൂകാസ്റ്റിലിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു .

ഷൈജോ ടെസ്സി ദമ്പതികളുടെ മകളായ ബേബി എസ്തർ ആണ് മകളുടെ വേഷത്തിൽ വന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയത്. ചെറു വേഷങ്ങളിൽ വന്ന ന്യൂകാസ്റ്റിലിൽ നിന്നുള്ള ജീസൻ സാഗർ ഹർഡ്സ്ഫീൽഡ് താമസിക്കുന്ന ജെറിൻ മാത്യു എന്നിവരും അവരുടെ വേഷങ്ങൾ മനോഹരമാക്കി. വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ഇത് കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്ന് വയസുള്ള പ്രായമുള്ള ആൺകുട്ടിയാണ് പീഡനദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ആഴ്ച കുറ്റാരോപിതരായ രണ്ട് ആൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം.

പെൺകുട്ടിയുടെ ബന്ധു ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്തു. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആൺകുട്ടികൾ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് സിഡബ്ല്യൂസിക്ക് മുമ്പിൽ ഹാജരാക്കാനാണ് നിർദേശം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സിഡബ്ല്യൂസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികൾ.

റോഡ് മാർഗ്ഗം യുകെയിൽ നിന്നും കേരളത്തിലേക്ക് യാത്ര. ഏപ്രിൽ പതിനാലാം തിയതി ആരംഭിക്കുന്ന യാത്ര ജൂൺ പതിനഞ്ചാം തീയതിയോടുകൂടി കേരളത്തിൽ എത്തും. ദി ഗ്രേറ്റ് റോഡ് ട്രിപ്പിലെ സഞ്ചാരികളായ സാബു ചാക്കോ , ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് യാത്ര നടത്തുന്നത്.

ഈ യാത്രയിലൂടെ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിന് വേണ്ടി ചാരിറ്റി ഫണ്ട് റൈസിംഗും നടത്തുന്നു. സൂര്യൻ അസ്‌തമിക്കാത്ത നാട്ടിലെ മാഞ്ചസ്‌റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്‌നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, ടർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, തുടർന്ന് നേപ്പാളിലൂടെ ഇന്ത്യയിൽ എത്തി ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് കോണ്ടിനെൻ്റുകൾ 20 രാജ്യങ്ങൾ സഞ്ചരിച്ചാണ് നമ്മുടെ സ്വന്തം ഗോഡ്‌സ് ഓൺ കൺട്രി ആയ കേരളത്തിൽ എത്തുന്നത്.

തിരിച്ച് 2025 ഓഗസ്‌റ്റ് ഇരുപതാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്‌റ്ററിൽ എത്തും. അനേകായിരം ക്യാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്‌റ്റർ ലെ കാൻസർ ഹോസ്‌പിറ്റൽ ആയ ക്രിസ്‌റ്റി ഹോസ്‌പിറ്റലിലേക്കുള്ള ഒരു ഫണ്ട് റൈസിംഗും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഈ ചാരിറ്റി പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ഇതിനോടൊപ്പം ഉള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്‌റ്റി ഹോസ്‌പിറ്റലിൽ ചാരിറ്റി ഫണ്ടിലേക്ക് നൽകാം.

ഫാ. ഹാപ്പി ജേക്കബ്ബ്

നോമ്പിലെ ഓരോ ദിനങ്ങളും ഒരുക്കത്തിന്റെയും ഒതുക്കത്തിന്റെയും നിയന്ത്രണത്തിന്റെയും അതനുസരിച്ചുള്ള ജീവിതക്രമങ്ങളുമാണല്ലോ നാം പിൻപറ്റുന്നത്. ഈ ദിവസം കൂടി കഴിഞ്ഞാൽ ദേവാലയവും പ്രാർത്ഥനാ ഇടങ്ങളും കറുപ്പും ദുഃഖവും വിളിച്ചറിയിക്കുന്നു. പ്രാർത്ഥനകളിൽ പൂർണ്ണ അനുതാപവും ഏറിയ സമയവും പഴയ നിയമപ്രവചനങ്ങളും നാം ആവർത്തിക്കുന്നു. ഒട്ടനവധി പ്രാർത്ഥനകളിൽ “ഞങ്ങൾക്കായി നീ ഏറ്റ ഒരു പീഡാ , താഴ്ച്ചകളേറ്റം ധന്യം നാഥാ ” എന്ന് ഉരുവിടുന്നു. ഓശാന ഞായർ വ്യത്യസ്തമായ ഒരു അനുഭവം ആണ് തരുന്നത്. ബാലികാ ബാലന്മാരുടെ ആർപ്പ് വിളികളും, പുരുഷാരത്തിന്റെ ധാരാളിത്വവും, പ്രതീക്ഷിച്ചിരുന്ന രാജകീയ എഴുന്നള്ളിപ്പും, എല്ലാം ശബ്ദമുഖാന്തിരം ആകുന്ന പ്രതീതി. വി. ലൂക്കോസ് 19 : 28 – 44. നമ്മുടെ കാഴ്ചപ്പാടിൽ ഒരു രാജകീയ ഘോഷയാത്ര, അവൻ രാജാധി രാജനെ പോലെ കടന്നു വരുന്നു. ജനസാഗരം വരവേൽപ്പിനോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. യാത്ര കുന്നിൻ മുകളിലായപ്പോൾ കർത്താവ് അവിടെ നിന്ന് താഴേക്ക് നോക്കുന്നു. ദേവാലയവും യെരുശലേമും അവൻ കാണുന്നു. ജനം ഹോശന്നാ ഹോശന്നാ പാടുന്നു; കർത്താവ് കണ്ണ് നിറഞ്ഞ് നിൽക്കുന്നു. “ഈ നാളിലെങ്കിലും നിൻറെ സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഇപ്പോഴോ അത് നിൻറെ കണ്ണിന് മറഞ്ഞിരിക്കുന്നു”. വി. ലൂക്കോസ് 19: 42 . എന്താണ് പ്രശ്നം. യെരുശലേമേ നീ നിൻറെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഇനി നാം കാണേണ്ട ഓശാന എന്തെന്ന് നോക്കാം. കർത്താവ് ആ സമയം നോക്കി കണ്ടത് ഇപ്രകാരം ആയിരുന്നു. 19: 43, 44 വാക്യങ്ങൾ ശ്രദ്ധിക്കുക. കൂടെ ഉണ്ടായിരുന്നവർ ദേവാലയത്തിന്റെ പ്രൗഡിയും, മനോഹാരിതയും, പണിതിരിക്കുന്ന കല്ലുകളുടെ ഭംഗിയും വർണ്ണിക്കുന്നു. എന്നാൽ കർത്താവ് കണ്ടത് കള്ളന്മാരുടെ ഗുഹ ആയിരുന്നു. തന്നെ പിൻപറ്റിയിരുന്ന ജനസമൂഹത്തിന് അവൻ വൈദ്യനായിരുന്നു, സൗഖ്യദായകൻ ആയിരുന്നു, അപ്പം നൽകുന്നവൻ ആയിരുന്നു, ജീവൻ നൽകുന്നവൻ ആയിരുന്നു. രോഗിക്ക് വൈദ്യൻ ആവശ്യമുണ്ടെന്നും, തെറ്റി പോയവർക്ക് നല്ലിടയൻ എന്നും അവരെ പഠിപ്പിച്ചപ്പോൾ അവർക്ക് മനസ്സിലായില്ല. താൻ കൂടെ ഇരുന്നിട്ടും സ്വന്തം ജനം തിരിച്ചറിഞ്ഞില്ല എന്ന അനുഭവം വ്യഥയായി. എത്ര അത്ഭുതങ്ങൾ അവൻ ഈ ദേവാലയത്തിലും പരിസരത്തിലും നടത്തി. അന്നൊക്കെ അവനെ അറിഞ്ഞ് തിരിച്ച് വരുവാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ എല്ലാ അവസരങ്ങളും അവർ വൃഥാവിലാക്കി.

അന്നത്തെ കാലത്തിൽ മാത്രമല്ല; ഇന്നും എത്ര അവസരങ്ങൾ നാം പാഴാക്കി. നാശത്തിൽ നിന്നും കരകയറുവാൻ ഇനിയും അവസരം പാഴാക്കല്ലേ. ആദിമകാലം മുതൽ തന്നെ നാം പഠിക്കുന്ന അനുഭവങ്ങളും, അഭിമുഖീകരിച്ച ജീവിതവും ഒക്കെ എത്ര വലിയ പാഠങ്ങളാണ്. നമ്മെ ഓർത്ത് നമ്മുടെ രക്ഷകന്റെ കണ്ണ് നിറയുവാൻ ഇടയാക്കരുത്. ആർപ്പു വിളികളേക്കാൾ ആത്മസമർപ്പണം നിർവഹിക്കുക .

മറ്റൊരു ചിന്ത കൂടി നമ്മെ സ്പർശിക്കണം. മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് കരുതും എന്നുള്ളത്. എന്ത് മോശം കാര്യം ചെയ്താലും ഈ ചിന്ത വരില്ല. എന്നാൽ ദൈവികമായി മാറ്റപ്പെടണം എന്ന ചിന്ത വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നാം ഓർക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ പല പ്രാവശ്യം പലരും അവനെ സ്വീകരിച്ചതായി കേൾക്കുമ്പോൾ നാം ഉത്തരം മുട്ടി നിൽക്കേണ്ടിവരും. വി. യോഹന്നാൻ 7: 40- 53. കർത്താവിനെ പിടിച്ച് കൊണ്ടു വരുവാനായി അയക്കപ്പെട്ടവർ വെറുംകൈയായി തിരിച്ചു വന്നപ്പോൾ അവർ പറയുകയാണ് “ഇവനെപ്പോലെ നന്നായി സംസാരിക്കുന്നവനെ ഞങ്ങൾ കണ്ടിട്ടില്ല. മറ്റുള്ളവർ കർത്താവിനെ സാക്ഷിക്കുമ്പോഴും സ്വന്തം എന്ന് കരുതുന്ന നാം അവനെ തിരസ്കരിക്കുകയല്ലേ.

പല പ്രാവശ്യം ലഭിച്ച കൃപകളും അവസരങ്ങളും നാം നിഷേധിക്കുമ്പോൾ കല്ല് കല്ലിൻമേൽ ശേഷിക്കാത്ത കാലം വരും എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ ഉള്ളിൽ തിരിച്ചറിയപ്പെടണം. കാൽവരിയിൽ വേദനയിൽ കഴിയുമ്പോഴും അവൻ പ്രാർത്ഥിച്ചത് പിതാവ് ഇവരോട് പൊറുക്കണമേ എന്നാണ്. അധികാരവും പ്രൗഡിയും അഴിഞ്ഞ് പോയാലും ദൈവകൃപ അത് മാത്രം മതി എന്ന് നാം കാംക്ഷിക്കുക. 2 പത്രോസ് 3 : 9 “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്നെ വാഗ്ദത്തം നിവർത്തിക്കുവാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ച് നിങ്ങളോട് ദീർഘ ക്ഷമ കാണിക്കുന്നതേയുള്ളൂ.

ഓശാന പെരുന്നാളിൽ സംബന്ധിക്കുമ്പോൾ ആർപ്പും ആരവും നിമിഷം കൊണ്ടവസാനിക്കും, എന്നാൽ ദൈവത്തിന് പ്രീതി ഉള്ളവരായി അവനെ രക്ഷകനായി സ്വീകരിപ്പാനും അവനോടൊപ്പം കുരിശിന്റെ പാതയിൽ നടപ്പാനും ഉയിർപ്പിന്റെ ജീവൻറെ ഫലം പ്രാപിപ്പാനും സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ നാല്പത് ദിനങ്ങളിലും പ്രാർത്ഥനയും ഉപവാസവും നോമ്പും നമ്മെ ശക്തീകരിച്ച് ശുദ്ധീകരിച്ചത് പോലെ ഈ ആഴ്ചയിലെ ആത്മീക അനുഭവങ്ങൾ ദൈവത്തോട് ചേരുവാൻ നമുക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved