മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യുകെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വിധുൻഷാ ഫോറം സെൻട്രൽ വച്ച് നടത്തുന്നതാണ്.
കോൺഫ്രൻസ് ഡേയും നേഴ്സസ് ഡേ ആഘോഷങ്ങളും ഏറ്റവും നല്ല രീതിയിൽ അണിയിച്ചിരിക്കുന്നതിനായി യുകെയുടെ പ്രധാന നഗരങ്ങളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നും ധാരാളം കോർഡിനേറ്റർമാർ മുന്നോട്ടു എത്തി കഴിഞ്ഞിരിക്കുകയാണ് . 10 ഓളം കീ സ്പീക്കേഴ്സ് , നയന മനോഹരമായ കലാപരിപാടികൾ എന്നിവ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നമ്മുടെ മെമ്പർ ആയ ജോഷി പുലിക്കുട്ടിൽ രചിച്ച കേരള നേഴ്സിങ് യു കെയുടെ തീം സോങ് ഉടനെ തന്നെ പുറത്തിറങ്ങും .
കോൺഫറൻസിലും നേഴ്സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കേരള നേഴ്സ് യുകെ നടത്തുന്ന സേവനങ്ങൾ യുകെയിലെ പൊതു സമൂഹം ഏറ്റെടുത്തു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഷെഫീൽഡ് എൻഎച്ച്എസ് ട്രസ്റ്റ് അവിടെയുള്ള മലയാളി നേഴ്സുമാരെ കോൺഫറൻസിൽ സംബന്ധിക്കുവാൻ വേണ്ടി അവർക്ക് അന്നേദിവസം സ്റ്റഡി ഡേ കൊടുക്കുകയും അവരുടെ രജിസ്ട്രേഷൻ ഫീസ് നൽകുവാനും തീരുമാനിച്ചു എന്നത്.
യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളന നഗർ മാറുമെന്നതിൽ സംശയമില്ല.അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.
സമ്മേളനത്തിൽ യുകെയിലെ നേഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. നാട്ടിൽ നേഴ്സായി ഇപ്പോൾ യുകെയിൽ കെയററായി ജോലി ചെയ്യുന്നവർക്കും കോൺഫറൻസിൽ സംബന്ധിക്കാവുന്നതാണ്. അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുവാനായി ആ രംഗത്തെ പ്രമുഖർ നയിക്കുന്ന സ്റ്റാളുകൾ അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം നേഴ്സിംഗ് സംബന്ധമായ എല്ലാ വിധ സംശയങ്ങൾക്കും മറുപടി ലഭിക്കാനായി വിവിധ സ്പെഷ്യാലിറ്റികളുടെ നേഴ്സിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903)
രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.
ഇത്രയുംകാലം രഹസ്യമാക്കിവച്ച ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.
ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂര്‍ണ ഗഗന്‍യാന്‍ മിഷനില്‍ ബഹിരാകാശത്തേക്ക് പോകുന്നവരില്‍ ഒരാള്‍ മലയാളിയായേക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.
2025-ല്‍ മനുഷ്യരുള്‍പ്പെടുന്ന പൂര്‍ണ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ രംഗത്തെ ‘സൂപ്പര്‍ പവര്‍’ ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് ഗഗന്‍യാന്‍.
2019-ല്‍ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്‍.ഒ.യും പരിശീലനം നല്‍കി. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു
മലയാളത്തിലെ സർപ്രൈസ് ഹിറ്റായ പ്രേമലു റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്ബോഴും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.
രാജ്യത്താകമാനം ചിത്രം ഇതിനോടകം 28 കോടിയില്‍ കൂടുതല്‍ സ്വന്തമാക്കി. പ്രേമലുവിന്‍റെ യുകെ ബോക്സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
യുകെയില്‍ മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധനം ചെയ്ത പ്രേമലു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെ മറികടന്നാണ് ചിത്രത്തിന്‍റെ നേട്ടം. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ ജൂഡ് ആന്തണി ടോവിനോ തോമസ് ചിത്രം 2018 ആണ്. ഏഴ് കോടിയാണ് ചിത്രത്തിന്‍റെ യു കെ കളക്ഷൻ.
പ്രേമലുവിന്‍റെ ഇതുവരെയുള്ള യുകെ ബോക്സ് ഓഫീസ് 2.87 കോടി രൂപയാണ്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ ഫെബ്രുവരി ഒമ്ബതിനായിരുന്നു പ്രേമലുവിന്റെ റിലീസ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം വെറും 12 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ 50 കോടി സ്വന്തമാക്കിയത്. പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കണ്ണൂർ മോറാഴ സ്വദേശി ഗീതയ്ക്ക് സമീക്ഷ യുകെ നല്‍കുന്ന വീടിന്‍റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 28ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറും. സമീക്ഷ യുകെ ലണ്ടൻഡെറി മുൻ യൂണിറ്റ് സൈക്രട്ടറി ജോഷി സൈമണിന്‍റെ മകൻ റുവൻ സൈമണിന്‍റെ സ്മരണാർത്ഥമാണ് വീട് നിർമ്മിച്ചു നല്‍കുന്നത്.
കൂവേരിയ്ക്കടുത്ത് എളമ്പരേത്ത് പണിത പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഗീതയും കുടുംബവും. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞാണ് സമീക്ഷ വീട് വച്ചുനല്‍കാൻ മുന്നിട്ടിറങ്ങിയത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം കൂടിയായപ്പോള്‍ വീടുപണി പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ റുവൻ സൈമണിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് ഭാസ്കരൻ പുരയിൽ എന്നിവർ പങ്കെടുക്കും. ഈ കാരുണ്യപ്രവർത്തനത്തോട് ചേർന്നുനിന്ന എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
പൊലീസിന് നേരെ ഗുണ്ടകളുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. കൊല്ലം കുണ്ടറയിലാണ് സംഭവം. നാല് പൊലീസുകാര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം നടന്നത്. കുണ്ടറ പൂജപ്പുര ക്ഷേത്രത്തിന് സമീപത്താണ് രണ്ട് സംഘം ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
ഇത് അന്വേഷിക്കാന്‍ കൂനംവിള ജംങ്ഷനില്‍ എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട സംഘം തമ്മില്‍തല്ല് നിര്‍ത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐമാരായ സുജിത് എസ്, എന്‍. സുധീന്ദ്ര ബാബു, സി.പി.ഒമാരായ ജോര്‍ജ് ജെയിംസ്, സുനില്‍ എ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പേരിനാട് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയിൽനിന്ന് നിക്ഷേപമെന്ന നിലയിൽ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ സൈബർ സെല്ലിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി.യിൽ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന പലിശയിൽ നിക്ഷേപമെന്ന പേരിൽ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ സജീവമായിട്ടുണ്ടെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഘങ്ങൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിക്കാൻ വാക് ചാതുര്യമുള്ള പെൺകുട്ടികളെ നിയോഗിക്കുന്നു. സ്വാധീനിച്ച് പണം തട്ടാൻ പറ്റുന്നവരുടെ നമ്പറുകൾ സംഘടിപ്പിക്കാനും ആളുകളുണ്ട്. ഇത്തരത്തിൽ വശത്താക്കിയ ആളുടെ വിശ്വാസം നേടാൻ മറ്റുള്ളവർക്ക് അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കും. അവരെക്കൂടി കുരുക്കിലാക്കാനുള്ള തന്ത്രം കൂടിയാണിത്. പരാതി കൊടുത്താൽ നിങ്ങളും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ തട്ടിപ്പിനിരയായ പലരും അപമാന ഭീതിമൂലം പരാതിപ്പെടാത്ത നിലയുമുണ്ടെന്നും സൈബർ പോലീസ് അറിയിച്ചു.
തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ഒപ്പം ഉണ്ടയിരുന്നവർ പിടിയിലായി പ്രതികളെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ,ഇവർക്ക് സഹായം ചെയ്തു നൽകിയ അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരെയാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവല്ലയിൽ എത്തിച്ചത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ഇവർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പോലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസ്സിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതുലുമായി സൗഹൃദത്തിൽ ആയതെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻ്റെ നിർദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജോജോ ജോസഫ്, സിപിഒമാരായ അവിനാശ്.വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു .
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. രാവിലെ 10.30ഓടെ ക്ഷേത്ര തിടപ്പള്ളിയിലെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നതോടെ അനന്തപുരി അക്ഷരാർഥത്തിൽ യാഗഭൂമിയായി മാറി.
വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുന്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ.
രാവിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പുവെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകർന്നു. മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു. പിന്നാലെ സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് ദീപം പകർന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് നിവേദ്യം.
ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ. അനില്‍, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, കെ. മുരളീധരൻ, എ.എ. റഹീം, ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, ജി. കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്ക് ചൂരൽകുത്ത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. കുത്തിയോട്ടം, സായുധ പൊലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.
രാജു കാഞ്ഞിരങ്ങാട്
വന്ധ്യമായ് ജീവിതം
അവസാനസന്ധ്യതൻ –
വിഷാദ മാത്രയായ്…….!
ഇല്ലിനി മോദവും മുക്തിയും
യൗവ്വന പ്രാചീന പ്രാന്ത
ങ്ങളിലൂടില്ലിനി യാത്ര
ഇല്ല, പ്രണയത്തിൻ ഭാവവി –
ലോലതകൾ
ഉണരുന്നു വ്യാകുലതകൾ,
വേദനകൾ
കരിഞ്ഞ കിനാവുകൾ
നിഷ്ഫല മോഹങ്ങൾ
ഇല്ലായ്മകൾ, വല്ലായ്മകൾ
നിസ്സഹായതകൾ
ഇല്ലിനി, തരള ഭാവനയുടെ –
കൂടിളക്കി
വിവശ പക്ഷമിളക്കും നിമിഷങ്ങൾ
ഇല്ലിനി പ്രഭാതം
മോഹന വിഭാതം
ചരമക്കുറിപ്പിലെ അക്ഷരമായ്
അടർന്നു വീഴുമൊരു പത്രമിത്.
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
വെള്ളപ്പൊക്ക ഭീഷണിയും ഉരുൾപൊട്ടലും വളരെക്കാലമായി തുടർന്നുകൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കിൽ. മുണ്ടക്കയത്തിനടുത്ത് പാലൂർക്കാവിൽ കളത്തിനാനിക്കൽ ജിനു എന്ന വീട്ടമ്മയാണ് തൻ്റെ വിദ്യാർത്ഥികളായ 3 മക്കൾക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കിൽ ഇടിഞ്ഞു പൊളിഞ്ഞ കൂരയിൽ താമസിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഇതുവരെ ഉരുൾപൊട്ടിയിട്ടുണ്ട്. എന്നും ഇവർ ഭയത്താലാണ് ഇവിടെ ജീവിക്കുന്നത്.
മഴ ശക്തമാകുമ്പോൾ ഉരുൾപൊട്ടൽ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പിൽ മാറ്റി പാർപ്പിക്കാറുണ്ട്.
മറ്റ് വീടുകളിൽ പോയി ചെയ്യാവുന്ന ജോലികൾ ചെയ്തുകിട്ടുന്ന വരുമാനമാണ് ജിനുവിൻ്റെയും കുടുംബത്തിൻ്റെയും ഏക ആശ്രയും. ഇതുകൊണ്ടാണ് കുട്ടികളെയും പഠിപ്പിക്കുന്നത്. കൂടാതെ വൃദ്ധമാതാവിനെയും നോക്കണം. ജിനുവിന് കിട്ടുന്ന വരുമാനം ഈ കുടുംബത്തിൻ്റെ നിത്യ ചെലവുകൾക്ക്
പോലും തികയുന്നില്ലെന്നതാണ് സത്യം.
സ്വന്തമായി ഒരു വീട് എന്നത് ഈ കുടുംബത്തിൻ്റെ ഒരു സ്വപ്നമാണ്. അതിനായി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ചിലർ പറയുന്നു. ഒരു മൂന്ന് സെൻ്റ് സ്ഥലം ഉണ്ടെങ്കിൽ വീട് വെച്ച് കൊടുക്കാമെന്ന്. ആ പ്രതീക്ഷയിലാണ് ജിനുവും കുടുംബവും . ഈ കുടുംബത്തിന് സ്ഥലം വാങ്ങാൻ അല്ലെങ്കിൽ വീട് വെയ്ക്കാൻ സഹായിക്കാൻ പറ്റുന്ന സന്മനസുള്ളവർ ഇവരെ സഹായിക്കുക.. ഇവരെപ്പറ്റി കൂടുതൽ അറിയാൻ
മുണ്ടക്കയം ടൗൺ സെൻ്റ് മേരിസ് റോമൻ ചർച്ച് പള്ളി വികാരി ഫാദർ ടോം ജോസുമായി ബന്ധപ്പെടാവുന്നതാണ്..
ഫാദർ ടോം ജോസ്, (vicar),സെൻ്റ് മേരീസ് ചർച്ച്, മുണ്ടക്കയം – മൊബൈൽ നമ്പർ :-9495333878