ഫാ. ഹാപ്പി ജേക്കബ്ബ്
വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിൽ മനുഷ്യനും ദൈവവുമായുള്ള ആത്മീക ബന്ധവും നാലാം അധ്യായം മുതൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും ജീവിതയാത്രയുടെ വർണ്ണനയുമാണ്. അത് ഇന്നും തുടർന്ന് വരുന്നു. കൊണ്ടും കൊടുത്തും സ്നേഹിച്ചും യുദ്ധം ചെയ്തും, പങ്കുവച്ചും കലഹിച്ചും , ക്ഷമിച്ചും പൊറുത്തും പല സമൂഹങ്ങളായി ഈ മനുഷ്യൻ ജീവിക്കുന്നു. എല്ലാവരുടെയും ഉള്ളിൽ ‘സ്വയം ‘ എന്ന ഭാവവും തന്റേത് എന്ന അഹംഭാവവും ഉണ്ട് എങ്കിലും ഹൃദയത്തിൻറെ ആഴങ്ങളിൽ എവിടെയോ കാരുണ്യവും കരുതലും വറ്റാത്ത ഉറവയായി ഇന്നും അവശേഷിക്കുന്നു. പരസ്പരം കരുതുവാനും, ഒരു കൈ സഹായം ചെയ്യുവാനും ഒക്കെ നമ്മെ ഇടയാക്കുന്നത് ഈ കൃപയാണ്.
പരിവർത്തനത്തിന്റെ വേദ ചിന്തയായ കാനായിലെ കല്യാണവിരുന്നും തൊട്ടുകൂടായ്മയും അയിത്തവും മാറ്റുന്ന കുഷ്ഠരോഗിയുടെ അനുഭവവും കഴിഞ്ഞ് നാം ഇന്ന് എത്തി നിൽക്കുന്നത് തളർവാത രോഗിയെ സൗഖ്യമാക്കുന്ന വേദ ചിന്തയിലാണ്. നാല് പേർ ചുമന്ന് ഒരു മനുഷ്യനെ ദൈവ സന്നിധിയിൽ എത്തിക്കുന്ന വേദഭാഗം, വി. മർക്കോസ് 2: 1- 12 ഓരോ അതിശയങ്ങളും അത്ഭുതങ്ങളും നമുക്ക് സംഭവിക്കുമ്പോൾ “എല്ലാവരും അത്ഭുതപ്പെടുകയും ഇങ്ങനെ നാം ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുകയും ” ചെയ്യുന്ന അനുഭവം. ഈ വിവരണം ശരീരരോഗങ്ങൾ സൗഖ്യമാക്കുന്ന കർത്താവിൻറെ അധികാരത്തെ പ്രകടമാക്കുക മാത്രമല്ല വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ എടുത്ത് കാണിക്കുകയും ചെയ്യുന്നു. ദൈവത്തിലുള്ള വിശ്വാസം എത്രമാത്രം ബന്ധങ്ങളെ സ്വാധീനിക്കുവാൻ കഴിയും എന്നും ഈ ചിന്ത നമ്മെ പഠിപ്പിക്കുന്നു.
1. വിശ്വാസം രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുന്നു
തങ്ങളുടെ സഹോദരനെ സൗഖ്യപ്പെടുത്തുവാൻ നാലുപേർ ചേർന്ന് ചെയ്യുന്ന ത്യാഗപൂർണ്ണമായ സേവനം എത്ര വലുതാണ്. അവരുടെ മുൻപിൽ പ്രതിബന്ധങ്ങൾ ധാരാളം ഉണ്ടായി. ജനബാഹുല്യം, വീടിൻറെ അവസ്ഥ, ഈ മനുഷ്യൻറെ ബലഹീനത എല്ലാം പ്രതിബന്ധങ്ങൾ ആയിരുന്നുവെങ്കിലും അതിനെ എല്ലാം അതിജീവിക്കുവാൻ അവരുടെ വിശ്വാസത്തിന് സാധിച്ചു . വെല്ലുവിളികളും പോരാട്ടങ്ങളും നേരിടുമ്പോൾ, രോഗശാന്തിയും പുനഃസ്ഥാപനവും കൊണ്ട് വരുവാൻ നമ്മുടെ വിശ്വാസത്തിന് ശക്തി ഉണ്ട് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. നാല് പേർ സമൂഹത്തിന്റെ മുഖമാകുന്നു. നമുക്ക് കൂട്ടായി ഐക്യത്തോടെ, വിശ്വാസത്തോടെ ബലഹീനരെ ശക്തീകരിക്കാനും, സൗഖ്യപ്പെടുത്തുവാനും വിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് കർത്താവിൻ്റെ സന്നിധിയിൽ എത്താം.
2. പാപമോചനത്തിനുള്ള ദൈവീക അധികാരം.
തന്റെ മുമ്പാകെ എത്തപ്പെട്ട തളർവാത രോഗിയോട് യേശു പറയുന്നു , “എന്നാൽ മനുഷ്യപുത്രന് ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കുവാൻ അധികാരം ഉണ്ടെന്ന് നിങ്ങൾ അറിയുവാൻ ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു”. രോഗം പാപത്തിന്റെ ഫലമാണ് എന്ന രൂഢമൂലമായ അവസ്ഥയിലാണ് കർത്താവ് ഇത് പറയുന്നത് . ശാരീരിക രോഗങ്ങൾ സൗഖ്യപ്പെടുത്തുവാനല്ല പാപം ക്ഷമിക്കുവാനും അവന് കഴിയും. പാപമോചനം സൗഖ്യത്തിന് മുൻപുള്ള അവസ്ഥയാണ്, രോഗശാന്തിയുടെ ആത്മീക മാനവും ഇതാണ്. യഥാർത്ഥ സൗഖ്യം ആത്മീകവും ശാരീരികവും ചേർന്നുള്ള പുനസ്ഥാപനം ആണ് എന്നുള്ള പാഠം ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന് മനുഷ്യനെ ഉപദേശിക്കാം ‘നല്ല വാക്ക് പറയാം , ദൈവത്തിങ്കലേക്കുള്ള വഴികാട്ടി കൊടുക്കാം എന്നാൽ അവന്റെ പാപങ്ങളെ ക്ഷമിക്കുവാനും മോചിക്കുവാനും ദൈവത്തിന് മാത്രമേ കഴിയൂ. ഈ അനുഭവം കൗശിക പരമായി വി. കുമ്പസാരം എന്ന കൂദാശയായി നാം നിർവഹിക്കുന്നു.
3. ദൈവ പ്രവർത്തനത്തിന്റെ സാക്ഷ്യം.
തളർവാത രോഗി തന്നെ ചുമന്നു കൊണ്ടുവന്ന കട്ടിൽ എടുത്ത് സന്തോഷത്തോടെ തിരികെ നടന്നു പോകുന്ന സന്തോഷകരമായ അനുഭവം . ജനം പറയുന്നു തങ്ങൾ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല. അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവത്തിൻറെ രോഗശാന്തിയുടെയും വിടുതലിന്റെയും അനുഭവങ്ങൾ നമ്മുടെ പ്രയോജനത്തിന് മാത്രമല്ല ജീവനുള്ള ദൈവീക ബന്ധങ്ങളെ അനുഭവിക്കുവാനും അഭിമുഖീകരിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു. സൗഖ്യപ്പെട്ടവൻ കട്ടിലുമായി തിരികെ പോകുമ്പോൾ വിജയത്തിൻറെ രണ്ട് ചിന്തകൾ നമുക്ക് നൽകുന്നു. കർത്താവിൻറെ കൃപ ഉണ്ടായപ്പോൾ തന്നെ ഇന്നുവരെയും താങ്ങിയ കട്ടിലിനെ അവൻ എടുത്തു കൊണ്ടു പോകുന്നു. രണ്ടാമതായി ബലഹീനമെന്ന് കരുതിയ അവൻറെ കാലിന്റെ ശക്തിയിൽ അവൻ നടന്ന് നീങ്ങുന്നു. പാപമോചനം ലഭിച്ചവൻ ഇനി പാപിയല്ല പുതിയ ജീവിതത്തിന്റെ ഉടമ എന്ന് നമുക്ക് കാണിച്ചു തരുന്നു.
ഈ നോമ്പിൽ വിശ്വാസവും രോഗശാന്തിയും തമ്മിലുള്ള അടുത്ത ബന്ധവും, പാപമോചനത്തിനുള്ള കർത്താവിൻറെ അധികാരവും പരിവർത്തനത്തിന്റെ ശക്തിയും നമുക്ക് അടുത്ത് അറിയുവാൻ ശ്രമിക്കാം . നാം വിശ്വാസത്തോടെ മുൻപോട്ട് പോകുമ്പോൾ രോഗശാന്തിക്കുള്ള വാതിലുകൾ തുറക്കുകയും അതിലൂടെ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുകയും, വിശ്വാസത്തോടെ അത്ഭുതങ്ങൾ ദർശിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ നമുക്ക് ഇടയാകട്ടെ.
കർത്താവിൻറെ സ്നേഹത്തിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഇന്നു പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.
അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന.
ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു.
കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ച
കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് കോടി എന്നിങ്ങനെ 91.78 കോടി രൂപയാണ് ലഭ്യമാക്കിയിട്ടുള്ളത്. കാരിത്താസിൽ 13.55 കോടിയുടേയും മുളന്തുരുത്തിയിൽ 24.98 കോടിയുടേയും മേൽപ്പാലങ്ങളുടെ നിർമ്മാണം നടക്കുന്നതായും എംപി അറിയിച്ചു.
റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് 925.796 കോടി രൂപ മണ്ഡലത്തിൽ വിനിയോഗിച്ചതായി തോമസ് ചാഴികാടൻ എം.പി പറഞ്ഞു. 2001ൽ ആരംഭിച്ച പാത ഇരട്ടിപ്പിക്കൽ നിരന്തരമായ ഇടപെടലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കായംകുളം-കോട്ടയം-എറണാകുളം റെയിൽപാതയിൽ വേഗം 110 കിലോമീറ്ററാക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നതായും തോമസ് ചാഴികാടൻ എംപി അറിയിച്ചു. മെമു, വന്ദേ ഭാരത് ട്രെയിനുകൾ കോട്ടയം വഴി സർവീസ് ആരംഭിച്ചത് റെയിൽ വികസനരംഗത്ത് ജില്ലയ്ക്ക് ഏറെ നേട്ടമായി. പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചതും എംപിയുടെ നിരന്തര ഇടപെടലിലാണ്.
പാത ഇരട്ടിപ്പിക്കലും കോട്ടയം റെയിൽവേ സ്‌റ്റേഷൻ റീ മോഡലിംഗിനുമായി 750 കോടി രൂപയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാക്കിയത്. രണ്ടാം പ്രവേശനകവാടം, പാർക്കിംഗ് ഏരിയ, പിൽഗ്രിം സെന്റർ, മൾട്ടി ലെവൽ ടൂവീലർ പാർക്കിംഗ്, സ്റ്റേഷൻ മോടിപിടിപ്പിക്കൽ, കാൽനട മേൽപ്പാലം, ലിഫ്റ്റ്, ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞത് കോട്ടയത്ത് റെയിൽവേ സ്‌റ്റേഷന്റെ മുഖഛായതന്നെ മാറ്റി.
അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് ലഭ്യമായത് 4.49 കോടി രൂപയാണ്. ചോറ്റാനിക്കര, മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, കടുത്തുരുത്തി, ഏറ്റുമാനൂർ, കുമാരനെല്ലൂർ സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ഉയർത്തൽ, ലിഫ്റ്റ്, സീറ്റ്, കുടിവെള്ള സൗകര്യം എന്നിവയ്ക്കായി 14.676 കോടി രൂപയാണ് വിനിയോഗിച്ചത്. പിറവം റോഡ് റെയിൽവേ സ്‌റ്റേഷനിൽ .53 കോടി രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ് ടാറിംഗ് നടത്തിയതായും എംപി അറിയിച്ചു.
ജനകീയ ആവശ്യം പരിഗണിച്ച് ലക്ഷ്യമിട്ട നാല് റെയിൽമേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുന്നത് കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ റോഡ്, റെിയൽ ഗതാഗതരംഗത്ത് ഏറെ നേട്ടമാകുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു.
പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാദർ തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് അക്രമകാരികളായ ഒരുപറ്റം സാമൂഹ്യ വിരുദ്ധർ വാഹനമിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പാലാ രൂപതയും പൂഞ്ഞാർ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു. പള്ളിയങ്കണത്തിൽ അതിക്രമിച്ച് കടക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്‌ത സംഭവമറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളും രൂപതയിലെ നിരവധി വൈദികരും സന്യസ്തരും പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു. വൈകിട്ട് പൂഞ്ഞാര്‍ ടൗണില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഉച്ചയോടെ പള്ളിയിൽ ആരാധന നടന്ന് കൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വലിയ ശബ്ദത്തോടെ വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാദർ ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണം.
വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിന് മുതിരുകയുമായിരിന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിത വേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ച് വീഴ്ത്തി. സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രിയിൽ കഴിയുന്ന ഫാദർ തോമസ് ആറ്റുച്ചാലിനെ സന്ദർശിച്ചു.
പാലാ ഡിവൈഎസ്‌പി പി.കെ. സദൻ, ഈരാറ്റുപേട്ട എസ്എച്ച്‌ഒ എ.പി. സു ബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ കാമറകൾ സംഭവ സമയത്ത് ഓഫായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം അക്രമി സംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ പൊലീസിന് നാട്ടുകാർ കൈമാറിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ ബെന്നി ജേക്കബിന്റെ സഹോദരി സലോമി മാത്യു (63) , മാക്കിയിൽ നിര്യാതയായി . ബെന്നി ജേക്കബും ഭാര്യ സെല്ലിയും സ്റ്റോക്ക് ട്രെൻഡ് OLPH മിഷൻ അംഗങ്ങളാണ്.
സലോമി മാത്യുവിന്റെ സംസ്കാരം നാളെ ഫെബ്രുവരി 25 -ാം തീയതി ഞായറാഴ്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
സഹോദരിയുടെ നിര്യാണത്തിൽ ബെന്നി ജേക്കബിന്റെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുകയും മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ വ്യാപകമാവുന്നു. ബാക്ടീരിയ ഉണ്ടാക്കുന്ന വില്ലൻചുമയെപ്പോലെ ‘100 ദിന ചുമ’ എന്നാണിപ്പോൾ ഇതിനെ വിളിക്കുന്നത്. കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തെ ഇത് വല്ലാതെ ബാധിക്കുന്നു.
അനിയന്ത്രിത ചുമ പ്രായമായവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ അറിയാതെ മൂത്രംപോകാൻ ഇടയാക്കുന്നു. പലരും ഇതിനും ചികിത്സതേടി എത്തുന്നുണ്ട്. ചുമ കാരണം നെഞ്ചിൻകൂടിൽ വേദന അനുഭവിക്കുന്നവരുണ്ട്. ചുമച്ച് തലകറക്കം വരുന്നവരുമുണ്ട്.
ചെറിയ പനിയും ജലദോഷവുമായാണ് രോഗം തുടങ്ങുന്നത്. പനി മാറിയാലും പലരിലും ചുമയും ശ്വാസംമുട്ടലും വലിവും മാറാതെ നിൽക്കുകയാണ്. ആസ്ത്മയുള്ളവരിൽ സ്ഥിതി വഷളാവുന്നു. മറ്റു ചിലരിൽ ആസ്ത്മയ്ക്ക് സമാന ലക്ഷണങ്ങളും ഉണ്ടാകുന്നു.
വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാര ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് എന്നിവയെല്ലാം രോഗകാരണമാവുന്നു. വൈറസ്ബാധ ശ്വാസനാളികളുടെ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു. അതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാവാം.
ഡോക്ടറുടെ നിർദേശമില്ലാതെ ചുമ മരുന്നുകൾ വാങ്ങിക്കഴിക്കരുത്. വൈറസ് രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. പൊടിപടലങ്ങളിൽനിന്ന് മാറിനിൽക്കണം.
മാസങ്ങളായിട്ടും ചുമ മാറാതെ അനവധി രോഗികൾ എത്തുന്നുണ്ട്. പിടിച്ചുനിർത്താൻ കഴിയാത്ത ചുമ ആളുകളെ വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നു. വൈറസ്ബാധ ആസ്ത്മ വഷളാകാനും ആസ്ത്മ ഇല്ലാത്തവരിൽ സമാന ലക്ഷണങ്ങൾ വരാനും വഴിയൊരുക്കുന്നു.
എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അദ്ധ്യാപകൻ. കരാട്ടെ മാസ്റ്ററിൽ നിന്ന് പീഡനം നേരിട്ടതിനെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകൻ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
പരാതിയുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ ആറാം തീയതി പെൺകുട്ടി വാട്സാപ്പിൽ മെസേജ് ചെയ്തിരുന്നു. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ച വിദ്യാർത്ഥിനി ജീവനൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അദ്ധ്യാപകൻ സിദ്ധിഖ് അലി കരാട്ടെ ക്ലാസിനിടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞ ദിവസം മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കി, അദ്ധ്യാപകനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ധിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നായിരുന്നു മുൻ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.
ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറിന് കാണാതായ കുട്ടിയെ രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം ചാലിയാർ മുട്ടുങ്ങൽ കടവിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് പെൺകുട്ടിയുടെ ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടു പേരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ചിലർ ഇവരുടെ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്കോടിച്ച് പോയെന്നായിരുന്നു അയൽവാസികൾ പറഞ്ഞത്. ഈ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് മരണവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
മദ്യപിച്ച് ബഹളംവെച്ചതിന് കസ്റ്റഡിയില്‍ എടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. റാന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം.
മദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന് നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്റ്റേഷനിലേക്കുള്ള യാത്രയിലും പിന്നീട് സ്റ്റേഷനിലും ഇയാള്‍ ബഹളം വച്ചു.
രാവിലെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ അജീഷ് ഡോക്ടറെ അസഭ്യം വിളിച്ചു. ഇതോടെ അക്രമസാധ്യത കണക്കിലെടുത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുവച്ചത്. ഇതിനിടയിലാണ്, കൈ പിടിച്ചിരുന്ന ശ്രീജിത്തിനെ പ്രതി കടിച്ചത്.
മദ്യപിച്ച് ബഹളംവെച്ചത് കൂടാതെ, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചുവെന്ന വകുപ്പും അജീഷിനെതിരേ പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഏഴുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് എട്ടുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ചില്‍ കണ്ണൊത്തു വീട്ടില്‍ അനീഷിനെയാണ് (31) കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡജ് എസ്. ലിഷ ശിക്ഷിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. അനീഷ് നടത്തിയ അതിക്രമം കുട്ടി വീട്ടില്‍ പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ വടക്കേക്കാട് പോലീസാണ് കേസെടുത്തത്. എസ്.ഐ. പി.ആര്‍. രാജീവ്, ആര്‍.പി. സുജിത്ത്, എസ്.സി.പി.ഒ. ബിന്ദു എന്നിവരാണ് കേസ് അന്വേഷിച്ചത്.
കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. രതീഷ് എന്നിവര്‍ സഹായികളായി.