എം.ജി.ബിജുകുമാർ
ഏറ്റുമാനൂർ ക്ഷേത്രത്തിൽ തൊഴുത് പ്രസാദവും നെറ്റിയിലണിഞ്ഞ് ബസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. ഇരുപത് മിനിറ്റോളം കാത്തു നിന്നതിനു ശേഷമാണ് വണ്ടിയെത്തിയത്. അതിൽ കയറിയിരുന്ന് സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി മഴയും കണ്ടിരിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് അവന്റെ മുഖമായിരുന്നു.
“മാധവിന്റെ ”
അവൻ്റെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങിയാണ് ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചതും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അതിനായി പുറപ്പെട്ടതും. നിരവധി ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന തന്റെ വിഷമതകൾ മനസ്സിലാക്കിയപ്പോൾ മുതൽ അവൻ ആവശ്യപ്പെടുന്നതാണ് അമൃത ഹോസ്പിറ്റലിൽ തന്നെ പോകണമെന്നും ടോട്ടൽ ചെക്കപ്പ് നടത്തണമെന്നും.
അപ്രതീക്ഷിതമായി കിട്ടിയ സുഹൃത്തായിരുന്നു മാധവ്. ക്രമേണ സൗഹൃദം പ്രണയമായി മാറുകയും താൻ അവന്റെ ഹൃദയത്തുടിപ്പായി മാറുകയും ചെയ്തു. തൈറോയ്ഡ്, ഫൈബ്രോയിഡുകൾ എന്നുവേണ്ട മിക്ക രോഗങ്ങളും എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ഞാനിതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഈ രോഗങ്ങൾ ടീച്ചറായ തനിക്ക് അധ്യാപനത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ മാധവാണ് ഇനി ഡോക്ടറെ കണ്ടേ പറ്റൂ എന്ന് കട്ടായം പറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്തത്.
പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പൽ കാതിൽ നിറയുമ്പോഴും അതിൽ പെടാതെ ഒരു മൊഴി അവളുടെ ഉള്ളിൽ തട്ടി കുളിരു പടർത്തുന്നുണ്ടായിരുന്നു.
” നീ എന്റെ ഹൃദയത്തുടിപ്പല്ലേ നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ ഹൃദയവും നിലച്ചു പോകില്ലേ !”
ഇമ വെട്ടാതെ തന്റെ കണ്ണിൽ നോക്കി നിന്ന് അവനത് പറയുമ്പോൾ അവനിലെ പ്രണയം മുഴുവൻ ആ മുഖത്തും കണ്ണിലുമായി തെളിയുന്നുണ്ടായിരുന്നു എന്ന് അമൃത ഓർത്തു.
”അവൻ എന്തിനായിരിക്കും എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?”
ഉത്തരമില്ലാത്ത ചോദ്യം.
”അമ്മ എന്താണ് ആലോചിക്കുന്നത്?”
അടുത്തിരുന്ന മകന്റെ ചോദ്യം അമൃതയെ ചിന്തകളിൽ നിന്നുണർത്തിയപ്പോൾ അവളുടെ ബോധം ബസ്സിനുള്ളിലേക്ക് തിരിച്ചുവന്നു.
”ഒന്നുമില്ലെടാ”
അവൾ ഷാൾ എടുത്ത് മുഖം തുടച്ചു.
എൻജിനീയറിങ് കഴിഞ്ഞ് റിസൾട്ട് വരുന്നതും കാത്തിരിക്കുന്ന തന്റെ മകൻ നല്ല മാർക്കോടെ പാസാകും എന്നതിൽ തനിക്കും ഭർത്താവിന് തർക്കമില്ല. എങ്കിലും തുടർപഠനത്തിനു വിടണോ അതോ വിദേശത്ത് ജോലിക്ക് വിടണോ എന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. വിദേശജോലിക്കായി ബന്ധുവിന്റെ നല്ല ഒരു ഓഫർ കിട്ടിയത് സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
ഓരോ സ്റ്റോപ്പുകളിലും ആൾക്കാർ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടേയിരുന്ന.
തൊട്ടുമുമ്പിൽ ഇരിക്കുന്ന സീറ്റിലെ പെൺകുട്ടികൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അവരിൽ ഒരാളുടെ മൊബൈലിൽ നിന്ന് നല്ല ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഒഴുകിക്കൊണ്ടേയിരുന്നു.
“ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ….”
അവൾ ആ വരികൾ ശ്രദ്ധിച്ച് ഗാനം ആസ്വദിച്ചിരുന്നു.
ആഷാഢം മഴ മാസമാണ്. അമൃതവർഷിണി രാഗത്തിന് പ്രകൃതിയിൽ മഴപെയ്യിക്കാൻ കഴിവുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്.
അവളുടെ ചിന്തകൾ ആ വഴിക്ക് മുന്നോട്ട് പോയി.
ബസ്സിനുള്ളിലെ ഗാനവും പുറത്തെ മഴയുടെ മൂളലും കേട്ട് അവൾ സീറ്റിലേക്ക് ചാരിയിരുന്നു.
മകൻ ഫോണിൽ എന്തൊക്കെയോ തിരഞ്ഞു പോകുന്നുണ്ടായിരുന്നു. അതെന്തെന്ന് അവൾ ശ്രദ്ധിച്ചതേയില്ല.
ബസ് സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് എത്തിയപ്പോൾ ഡോക്ടറെ കാണുന്നതിന് മുമ്പ് ഡീറ്റൈൽസിനായി എൻക്വയറി വിഭാഗത്തിലേക്ക് പോകുന്ന മകനെ നോക്കിക്കൊണ്ട് അടുത്തുണ്ടായിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു അവൾ.
അപ്പോൾ അമൃത തന്റെ മുന്നിൽ സംസാരിച്ചു നിൽക്കുന്ന സുന്ദരിയായ പെൺകുട്ടിയെയും യുവാവിനേയും ശ്രദ്ധിച്ചു.
മജന്ത കളറിൽ കടും നീല പൂക്കൾ ഉള്ള ചുരിദാർ അണിഞ്ഞ് അവളുടെ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വലിയ കമ്മലൊക്കെ അണിഞ്ഞ് കണ്ണിൽ കരിമഷിയൊക്കെ എഴുതി, വലിയ പൊട്ട് തൊട്ട് അതിനു മുകൾഭാഗത്ത് ചന്ദനക്കുറിയും വരച്ച് നിൽക്കുന്ന ആ പെൺകുട്ടിയോടൊപ്പം ഭർത്താവാണെന്ന് തോന്നിക്കുന്ന യുവാവ് ആരെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.
അവർ കടന്നു പോയപ്പോൾ അമൃത മാധവിനെപ്പറ്റി ഓർത്തു. അവൾ ഫോണെടുത്ത് മാധവിനെ വിളിച്ചു.
“ഹലോ ..എത്തിയോ?” അവന്റെ ശബ്ദം അവളുടെ മുഖം പ്രകാശമാനമാക്കി.
” എത്തിയതേയുള്ളു. ഡോക്ടറെ കണ്ടിട്ട് വിളിക്കാം”
അവളുടെ മറുപടി.
” എല്ലാ കാര്യങ്ങളും വ്യക്തമായി ഡോക്ടറോട് പറയണം കേട്ടോ ?”
” ഉം”
‘ശരി”
അവൻ ഫോൺ കട്ട് ചെയ്തു.
തന്റെ മൂഡ് ഡിസ്റ്റർബ്ഡ് ആകുമ്പോഴൊക്കെ അത് കൂൾ ആക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് അമൃത ഓർത്തു. രണ്ടുപേരുടെയും ചിന്തകളും മനോഭാവങ്ങളും പ്രവർത്തികളും ഒക്കെ സാമ്യം തോന്നിയിട്ടുണ്ട്.
എട്ട് വർഷമായി വിദേശത്തായിരുന്ന അവൻ നാട്ടിൽ ജോലി കിട്ടിയപ്പോഴാണ് തിരിച്ചെത്തിയത്. ഇടയ്ക്കെപ്പോഴോ എഴുതിയ ടെസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്നതിനുള്ള കത്ത് വന്നപ്പോഴേക്കും വേഗം തിരിച്ചുപോരുകയായിരുന്നു. വന്നിട്ട് മൂന്നു വർഷമാകുന്നുവെങ്കിലും തമ്മിൽ പരിചയപ്പെട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടേയുള്ളു. നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു എന്നാണ് അവൻ എപ്പോഴും പറയാറുള്ളത്.
”എന്നെ പ്രണയിക്കാതിരിക്കുന്നതാണ് മാധവ് നിനക്ക് നല്ലത് ” ആദ്യമൊക്കെ ഞാൻ പറയുമായിരുന്നു.
അതെന്താണ് എന്നവൻ ചോദിക്കുമ്പോൾ
“എന്റെ പ്രണയം അഗ്നി പോലെ നിന്നെ പൊള്ളിച്ചേക്കാം..
ചിലപ്പോൾ മഞ്ഞുപോലെ നിന്നെ പൊതിഞ്ഞേക്കാം……
ഒരുപക്ഷേ ഒരു മൃദുലമായ തൂവൽ പോലെ നിന്റെ മാറിൽ പറ്റിച്ചേർന്ന് പറിച്ചെറിയാൻ പറ്റാത്തപോലെ….. ”
വാചകം പൂർണമാക്കും മുമ്പ് താൻ അവനെ നോക്കുമ്പോൾ മാധവിൻ്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നതേയുള്ളു.
” നീ എന്നെ ഭ്രാന്തമായി സ്നേഹിക്കണം അമൃതാ…. ആ ഭ്രാന്തിൽ ജീവിച്ചു മരിക്കാനാണ് എനിക്കിഷ്ടം. അത്രത്തോളം ഒരു സ്വർഗ്ഗം എനിക്ക് കിട്ടാനില്ല”
അവൻ പുഞ്ചിരിയോടെ പറഞ്ഞ മറുപടി ഇന്നും കാതിലുണ്ട്.
ഉച്ചയോടു കൂടി ഡോക്ടറെ കണ്ട് വിഷമതകൾ ഒക്കെ വിവരിച്ചതിനു ശേഷം അദ്ദേഹം പെൽവിസ് സ്കാൻ ചെയ്യാനായി എഴുതിത്തന്നു. കോംപ്ലിക്കേറ്റഡ് കേസ് എല്ലാം ഡോക്ടർ നേരിട്ട് സ്കാൻ ചെയ്യാൻ വരും എന്നു പറഞ്ഞതിനാൽ മൂന്നരവരെ അതിനായി കാത്തിരിക്കേണ്ടി വന്നു.
സ്കാൻ ചെയ്യുന്നിടത്ത് നല്ല തിരക്കായിരുന്നു. അതിനാൽ കുറെ നേരം പുറത്തിരിക്കേണ്ടതായി വന്നു. ചെറുതായൊന്നു മയങ്ങി.
അൽപ്പസമയത്തിനു ശേഷം സ്കാൻ ചെയ്യുന്ന റൂമിനോട് ചേർന്ന് കർട്ടൻ ഇട്ട ഭാഗത്തേക്ക് കയറാൻ നേഴ്സ് വന്ന് ചുമലിൽ തട്ടി വിളിച്ച് പറഞ്ഞപ്പോൾ അവൾ അതിനുള്ളിലേക്ക് കയറി.
ആദ്യം കയറിയ പേഷ്യൻ്റ് ഇറങ്ങാൻ സമയമായതിനാൽ അടുത്ത പേഷ്യന്റിനെ കൂടി ആ കർട്ടൻ ഇട്ട ഭാഗത്തേക്ക് പുറത്തുനിന്ന നേഴ്സ് കയറ്റി നിർത്തി.
” പാന്റും പാൻ്റീസും അഴിച്ച് വെച്ചിട്ട് നിൽക്കുക. സമയം കളയരുത്. നല്ല തിരക്കാണ് വെളിയിൽ.”
അകത്ത് നിന്ന നേഴ്സിന്റെ നിർദേശം കേട്ട് രണ്ടുപേരും വസ്ത്രം ഉരിയുമ്പോൾ പരസ്പരം നോക്കി. അമൃത അവിടെ നിന്ന് പെൺകുട്ടിയുടെ ടോപ്പിന്റെ അടിഭാഗം വൃത്താകൃതിയിൽ തന്നെയാണെന്ന് ശ്രദ്ധിച്ചു.
അപ്പോഴാണ് തന്റേതിന്റെ സ്ലിറ്റ് മുകളിലേക്ക് കയറ്റിയ ചുരിദാർ ആണല്ലോ എന്ന് ശ്രദ്ധിച്ചത്. അത് മുഖത്തൽപം ജാള്യത പടർത്തി.
വൈബ്രേറ്റഡ് മോഡിലാക്കിയ ഫോൺ അഴിച്ചു വെച്ച പാന്റിനു മുകളിലേക്ക് വെച്ചു.. എന്നിട്ട് രണ്ടു കൈകൊണ്ടും രണ്ടു വശത്തെയും ടോപ്പിന്റെ സ്ളിറ്റ് ഭാഗം ചേർത്ത് പിടിച്ചു. അല്പനേരം അങ്ങനെ നിന്നപ്പോൾ ഫോണിൽ വൈബ്രേറ്റഡ് സൗണ്ട് തുടങ്ങി.
” മാധവ് ”
ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു.
ചുരിദാറിൽ നിന്ന് വിട്ട് ഫോണെടുക്കാൻ അവൾ മടിച്ചു.
അപ്പോൾ അവൻ്റെ പറഞ്ഞിരുന്ന ചില വാചകങ്ങൾ മനസ്സിൽ മിന്നിത്തെളിഞ്ഞു.
“മൗനത്താൽ എരിയുന്ന സൂര്യനായി ചുട്ടുപൊള്ളിക്കുവാനും പരിഭവങ്ങളുടച്ച്
ഇടവപ്പാതിയായി കുളിരണിയിക്കുവാനും
ഒരേ സമയം
നിനക്ക് കഴിയുന്നത് നീ അത്രമേൽ ആഴത്തിൽ എന്നിൽ ആഴ്ന്നിറങ്ങിയതിനാലാണ് അമൃതാ ”
അതുകേട്ട് താനവൻ്റെ കണ്ണിലേക്ക് തന്നെ ഇമവെട്ടാതെ നോക്കിയിരുന്നത് അൽപ്പംമുമ്പ് കഴിഞ്ഞതുപോലെ ഓർക്കുന്നുണ്ട്.
“നിന്റെ നിശ്വാസങ്ങൾക്ക്
എന്റെ വിരഹാഗ്നിയെ കെടുത്തുവാനും
കാത്തിരിപ്പിൽ ഉതിരുന്ന നിനവുകളെ പൊള്ളിക്കാനും
കഴിയുന്നതും അതുകൊണ്ടുതന്നെയാണ് മാധവ്” അവൻ്റെ വാചകത്തിനൊപ്പം താൻ കൂട്ടിച്ചേർത്തതും മറന്നിട്ടില്ല.
തനിക്ക് മുമ്പ് സ്കാൻ ചെയ്യുന്ന റൂമിലുണ്ടായിരുന്ന പെൺകുട്ടിയുടെ ദൈന്യതയോടെയുള്ള കരച്ചിൽ വെളിയിലേക്ക് കേട്ട് തുടങ്ങി.
” റിമൂവ് ചെയ്യാൻ പറയല്ലേ ഡോക്ടർ’ പ്ലീസ്…! എങ്ങനെയെങ്കിലും ഈ കുട്ടി ജനിച്ചാൽ പിന്നെ എന്തുവന്നാലും എനിക്ക് പ്രശ്നമില്ല. ഡോക്ടർ പ്ലീസ് ”
അവൾ കേഴുകയാണ്.
“നിങ്ങൾ പറയുന്നതുപോലെ ഈസി അല്ല കാര്യങ്ങൾ. രണ്ടുമാസം കഴിയുന്നതേയുള്ളൂ ഇപ്പോൾ തന്നെ ഗർഭാശയത്തിൽ വലിയ ഒരു മുഴയാണ് കാണുന്നത്. നിങ്ങൾക്ക് കുട്ടിയെ ക്യാരി ചെയ്യാൻ സാധിക്കുകയില്ല.”
അവൾ കരച്ചിൽ തുടർന്ന് കൊണ്ടിരുന്നു.
” യൂട്രസ് റിമൂവ് ചെയ്യുകയേ നിവൃത്തിയുള്ളൂ.”
ഡോക്ടർ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“അങ്ങനെ പറയല്ലേ ഡോക്ടർ ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. എന്നെക്കാൾ നാല് വയസ്സു കുറവാണ് എന്റെ ഭർത്താവിന് . എല്ലാവരുടെയും എതിർപ്പോടുകൂടി വിവാഹിതരായ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായാൽ വീട്ടുകാരെല്ലാം പഴയതൊക്കെ മറന്നു ഒന്നിക്കുമെന്ന് പറഞ്ഞ് സന്തോഷത്തോടെ വെളിയിലിരിക്കുന്ന ഭർത്താവിനോട് ഞാൻ എങ്ങനെയാണ് ഡോക്ടർ ഇത് പറയുക ?”
അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.
“വേറൊരു ആശുപത്രിയിലും പോയാൽ പോലും യാതൊരു രക്ഷയുമില്ലാത്ത കേസ് ആണിത്. നിങ്ങൾ കാര്യം പറയുന്നത് മനസ്സിലാക്കൂ.” ഇതൊക്കെ കേട്ടിട്ടും അവളുടെ കരച്ചിൽ നിന്നിരുന്നില്ല.
ഈ ഗർഭത്തിൻ്റെ സങ്കീർണതകളെപ്പറ്റി ഡോക്ടർ പെൺകുട്ടിയോട് പറഞ്ഞുകൊണ്ടേയിരുന്നു.
“കൂടുതൽ കോംപ്ലിക്കേഷൻ ആവല്ലേ എന്നാണ് എന്റെ പ്രാർത്ഥന.ഗർഭാശയ കാൻസറിനുള്ള സാധ്യതയും വളരെ കൂടുതലാണ്”
ഇനി ഒരിക്കലും ഒരു കുഞ്ഞ് എന്ന് സ്വപ്നം ഇല്ലാതെയാവുന്നതിലുള്ള സങ്കടമെല്ലാം അവളുടെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു. അവളുടെ ഏങ്ങലടി നിലച്ചിരുന്നില്ല.
ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ
ശബ്ദത്തിന് സമാനമായ അവളുടെ ശബ്ദം തന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായി അമൃതയ്ക്ക് തോന്നി.
ശബ്ദത്തിൽ നിന്ന് തന്നെ അവൾ സുന്ദരി ആയിരിക്കുമെന്ന് അമൃത ഊഹിച്ചു.
തമ്മിൽ സംസാരിച്ചതിനുശേഷം ഭർത്താവിനോട് കാര്യഗൗരവം പറഞ്ഞിട്ട് സർജറിക്കുള്ള തീയതി തീരുമാനിക്കാൻ നിർദ്ദേശിച്ചിട്ട് ഡോക്ടർ അവളെ സ്കാൻ റൂമിന് പുറത്തേക്ക് അയച്ചു.
മിന്നായം പോലെ അവൾ പുറത്തേക്ക് വന്ന് ഡ്രസ് ധരിച്ച് ഇറങ്ങി പ്പോകുമ്പോൾ നീണ്ട മുടി പാറിപ്പറക്കുന്നുണ്ടായിരുന്നു. അവളുടെ സൈഡ് വ്യൂ കണ്ടപ്പോൾ കവിളിലൂടെ കണ്ണുനീർ തടസ്സം കൂടാതെ ഒഴുകുന്നത് കാണാമായിരുന്നു.
താൻ വന്നപ്പാേൾ കണ്ട സുന്ദരിയായ പെൺകുട്ടിയാണതെന്ന് അമൃത തിരിച്ചറിഞ്ഞു.
അവളുടെ ഭർത്താവ് ഈ ഗൗരവമേറിയ കാര്യം അറിയുമ്പോൾ അതെങ്ങനെ ഉൾക്കൊള്ളുമെന്ന് ഓർത്തപ്പോൾ അമൃതയ്ക്ക് വ്യസനം തോന്നി. അവൻ്റെ മനസ്സ് തകർന്നേക്കാം എന്നവൾ ചിന്തിച്ചു.
” അമൃത നായർ ”
അകത്തുനിന്ന് നേഴ്സ് പേര് വിളിച്ചപ്പോൾ അവൾ വേഗം സ്കാനിങ് റൂമിന്റെ അകത്തേക്ക് കയറി. സ്‌കാൻ റിപ്പോർട്ടുമായി ഡോക്ടറെ കണ്ടതിനുശേഷം ആശുപത്രിക്ക് പുറത്തേക്ക് ഇറങ്ങിവരുമ്പോഴും ആ പെൺകുട്ടി ഒരു നൊമ്പരമായി അമൃതയുടെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു.
നഷ്ടങ്ങൾ എപ്പോഴും വേദന തന്നെയാണ് നമുക്ക് നൽകുന്നത്.
ചില നഷ്ടങ്ങൾക്ക് നമ്മെ ഏറെക്കാലം വല്ലാതെ വേദനിപ്പിക്കാനുമാവും എന്ന ചിന്ത അമൃതയിൽ നിറയുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയതിനു ശേഷം മാധവിനെ വിളിക്കുമ്പോൾ അവൾക്ക് തൻ്റെ കാര്യങ്ങളെക്കാൾ പ്രാധാന്യത്തോടുകൂടി പറയാനുണ്ടായിരുന്നത് ആശുപത്രിയിൽ സ്കാനിങ്ങ് റൂമിൽ ഏങ്ങലടിച്ചു കരഞ്ഞ ആ പെൺകുട്ടിയെപ്പറ്റിയായിരുന്നു.
ഇരു കുടുംബങ്ങൾ തമ്മിൽ ഒരുമിക്കാനും തങ്ങളെ അംഗീകരിക്കാനും സാധിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്ന ഏക കച്ചിത്തുരുമ്പ് എന്നന്നേക്കുമായി ഇല്ലാതാവുന്നതിൻ്റെ വേദന അവർ എങ്ങനെ സഹിക്കുമെന്ന ആധി അമൃതയിലേക്ക് കടന്നിരുന്നു.
അവളുടെ യൂട്രസ് റിമൂവ് ചെയ്യാതിരിക്കുക എന്നത് ചിന്തിക്കുകയേ വേണ്ട. അത്രയ്ക്ക് സങ്കീർണമാണ് പ്രശ്നങ്ങളെന്ന് അവൾ മാധവിനെ ധരിപ്പിച്ചു.
ആ സംഭവം അമൃതയുടെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന് മാധവിന് മനസ്സിലായി.
“മാധവ്..! ആ കുട്ടിയുടെ കരച്ചിൽ എൻ്റെ കാതുകളിൽ നിന്ന് വിട്ടൊഴിയുന്നില്ലെടാ… ”
അമൃത സങ്കടത്തോടെ പറഞ്ഞു.
അവളുടെ ചിന്തകൾ ഇതിൽ നിന്നുമടർത്തണമെന്ന് മാധവിന് തോന്നി.
” ഇത് ദു:ഖകരമായ ഒരു സംഭവം തന്നെയാണ്. എന്നു കരുതി നിൻ്റെ ചിന്തകൾ അതിൽ മാത്രം കേന്ദ്രീകരിച്ചിരിക്കാതെയിരിക്കൂ.ഇതിലുമേറെ വേദനകൾ സഹിക്കുന്ന നമ്മൾക്കൊക്കെ അറിയാവുന്നവരും അറിയാൻ വയ്യാത്തവരുമായ എത്രയോ ആൾക്കാർ ഉണ്ടായിരിക്കും നമുക്ക് ചുറ്റും.
ഒരു പക്ഷേ അവരുടെ തലയിണകൾക്ക് മാത്രമേ അവർ ഏവരിൽ നിന്നും ലോകത്തിനു മുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന ചില നൊമ്പരങ്ങളുടെ കണക്കുകൾ അറിയുകയുള്ളു”
അവൻ അവളെ ആശുപത്രിയിലെ സംഭവങ്ങളുടെ ചിന്തകളിൽ നിന്നുമടർത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
മാധവ് ഒന്നു നിശ്വസിച്ചിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“എൻ്റെ ഒരു സുഹൃത്തുണ്ട്.കഥാകൃത്താണ്. അവനോട് പറഞ്ഞ് ഇതൊരു കഥയാക്കിയെഴുതാൻ പറയാം.”
അത് പറഞ്ഞു കഴിയുമ്പോൾ കഥകൾ ഇഷ്ടമുള്ള അമൃതയുടെ മറുപടിയിൽ നിന്നും അവളുടെ മനസ് കഥകളിലേക്ക് ചേക്കേറാൻ തുടിക്കുന്നതായി അവന് തോന്നി.
“ഈ ദുഃഖം എങ്ങനെ തരണം ചെയ്യുമെന്നും കഥയിലെഴുതി ചേർക്കാനും അവനോടു പറയാമല്ലോ.”
അവൻ്റെ വാക്കുകൾ ഒരു മൂളലോടെ അവൾ അംഗീകരിച്ചു.
അപ്പോഴേക്കും മഴയെത്തിയിരുന്നു.
തുടർന്ന് പല കാര്യങ്ങളിലൂടെ സംസാരം നീണ്ടു പോകുമ്പോഴും അമൃതയുടെ ഉള്ളിലെ ചിന്ത ഇനിയെന്നാണ് ആ കഥയൊന്നു വായിക്കാൻ കഴിയുക എന്നതായിരുന്നു.
മഴമേഘങ്ങളാൽ മൂടിയ ഇരുണ്ട ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ആകാശം പിളരും പോലെ മിന്നലും ഹൃദയം കിടുങ്ങുമാറുള്ള ഇടിയും അവളുടെ ചിന്തകളെ അലോസരപ്പെടുത്തിയില്ല.
”ആ കഥയിൽ താൻ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുക ” എന്നോർത്ത് അവൾ കൗതുകം പൂണ്ടു.
“അതിലെ നായിക കഥാപാത്രം താനാകുമോ?”
“അതിൽ എന്റെയും മാധവിന്റെയും പ്രണയവുമുണ്ടാകുമോ? ”
അങ്ങനെ നിരവധി ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
“അതോ ആ പ്രണയം നിറങ്ങൾ ചാലിച്ചെഴുതാൻ അയാൾ മറന്നു പോകുമോ?”
അത് ആ ക്യാൻവാസിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുമോ?
കഥയുടെ ഉള്ളടക്കത്തെക്കുറിച്ചവൾക്ക് ആകാംക്ഷയുണ്ടായി.
“എന്തായാലും എന്നിൽ മാധവിന് മരണമില്ല. മറവിക്ക് ഞാൻ അവനെ വിട്ടുകൊടുക്കുകയും ഇല്ല.
കാരണം മനസിൽ അവൻ പൂക്കാത്ത ഒരു ദിനം പോലുമില്ല.” അവളുടെ ആ തീരുമാനം ദൃഢമായിരുന്നു
ജനാലയ്ക്കരികിൽ തൂവാനവുമേറ്റിരിക്കുമ്പോൾ അമൃതയുടെ ശ്രദ്ധ ടെലിവിഷനിൽ നിന്നും കേൾക്കുന്ന ഗാനത്തിലക്ക് ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.
” അമൃതവർഷിണിയായ്
വർഷാകാലമുകിലുകളേ
ഹൃദയമെരിയേ അലരി മലരായ്… ”
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

മിന്നു സൽജിത്ത്
ഒരു ചിന്താശകലം തിളങ്ങുന്നു
വീണ്ടുമകലെ
തരിമ്പുമാശ്വാസമേകാതെ
ഒരു വ്യഥയായ്…
പണ്ട് പണ്ട് ,
നിറയെ പൂത്തുലഞ്ഞ
വാകമരച്ചോട്ടിൽ,
ഒത്തിരി തുമ്പപ്പൂക്കളാൽ തീർത്തൊരു പൂക്കളത്തിന്നരികെയായിരുന്നു
നിന്റെ നിഴലും
എന്റെ നിലാവും
പ്രണയത്തിലായത്…
നിന്റെ കണ്ണുകളിൽ വിരിഞ്ഞ കവിതകളുടെ അർത്ഥ-നിരർത്ഥതീരങ്ങളിൽ
തിരയെണ്ണാനാകാതെ
പിന്നെയെപ്പോഴോ
എന്റെ നിലാവ് ,
ചില ദിവാസ്വപ്നങ്ങളുടെ നുറുങ്ങുവെട്ടത്തിലകപ്പെട്ട് മാഞ്ഞുപോയ്…
എങ്കിലും ,
വീണ്ടുമൊരു ഓണനിലാവും,
തൊടിയിലെ വാടാമുല്ലച്ചെടിയും, അവളുടെ ഒരുപറ്റം തുമ്പികിടാങ്ങളും, പൂവിളികളും കാത്ത്,
ഇന്നുമെന്റെ ആളൊഴിഞ്ഞ ഹൃദയശിഖിരങ്ങളുടെ നിഴലിൽ ക്ലാവുപിടിച്ച ഒരു ഊഞ്ഞാൽ അവശേഷിക്കുന്നു
വെറുതെയാണെങ്കിലും…
മിന്നു സൽജിത്ത്

ഡോക്ടർ എ. സി. രാജീവ് കുമാർ
ഓണം പോന്നോണം തുടങ്ങുക അത്തം മുതൽ ആണല്ലോ. വീടും പരിസരവും വീട്ടുപകരണങ്ങളും ഒക്കെ വൃത്തിയാക്കൽ ഓരോ ദിവസവും ആയി ചെയ്തു വരും. പിന്നീടുള്ള ഓരോ ദിവസവും ഓരോ ഇനം വറ ആണ്. കടല മാവ് കൊണ്ടുള്ള പക്കാവട ഒരു ദിവസം. അടുത്തത് അരി അരച്ചുള്ള കളിയടക്ക കുഴലപ്പം ഒറോട്ടി ഇനങ്ങൾ. ഉപ്പേരി ആണ് അടുത്തത്. ഏത്തക്ക ഉപ്പേരി പല ഇനം. വട്ടം അരിഞ്ഞത്, കനം കുറച്ച് വട്ടം അരിഞ്ഞത്, വട്ടം നടുവെ മുറിച്ചത്, നാലൊന്ന്, ചക്കര വരട്ടിക്ക് കനം ഉള്ളത് ഇങ്ങനെ പല തരം.
അച്ചപ്പം, ഗോതമ്പ് ഡയമാൺ കട്ട്, അത് തന്നെ പഞ്ചസാര വഴറ്റിയത്. വറ ഇനങ്ങൾ ഓരോന്ന് ബിസ്‌ക്കറ്റ് പാട്ടകളിൽ ആക്കി മറ്റുകയാണ് ചെയ്ക.
ഓരോ ദിവസവും ഓണ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വറ മണം അടിച്ചു അടുക്കളയിൽ ചെല്ലുമ്പോൾ മുറത്തിൽ അതാതു ദിവസം വറക്കുന്നവ ചൂട് ആറാൻ വെച്ചിരിക്കുന്നുണ്ടാവും. അതിൽ കുറേ എടുത്ത് നിക്കറിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടന്നുള്ള തീറ്റി ആയിരുന്നു രസം. ഉത്രാട നാളിൽ ചന്തയിൽ നിന്നും ഒത്തിരി പച്ചക്കറികളുമായി അച്ഛൻ വരുന്നത് ഓർക്കുന്നു. തിരുവോണ സദ്യ ഒരുക്കങ്ങൾ ഉച്ചക്കേ തുടങ്ങും.
പിറ്റേന്ന് തിരുവോണം നാളിൽ തേങ്ങ തിരുമ്മുന്ന ശബ്ദം കേട്ട് ആയിരിക്കും ഉണരുക. പായസത്തിനുള്ള തേങ്ങാ പാൽ എടുക്കാൻ. പായസം ഉണ്ടാക്കി അച്ഛൻ കുളി കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക്. നിലത്ത് പായ വിരിച്ചു തൂശൻ ഇലയിൽ ചോറ് വിളമ്പുന്നതോടെ സദ്യ തുടങ്ങി. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ ആട്ടം, നിരകളി, തായം, പകിടകളി ഒക്കെ ആയി വൈകുന്നേരം ആക്കും. വൈകിട്ട് മുറ്റത്ത് എല്ലാരും കൂടി കഥകൾ പറഞ്ഞ് രാത്രി ഉറക്കത്തിലേക്ക് പോകുന്നതോടെ ഓണം കഴിഞ്ഞു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
ഷിബി ചേപ്പനത്ത്
ലണ്ടൻ:- പരിശുദ്ധ സുറിയാനി സഭയുടെ യുകെ ഭദ്രാസന കുടുംബ സംഗമം 2024 സെപ്റ്റംബർ 28, 29 ശനി, ഞായർ തീയതികളിൽ ലെസ്റ്റർ സെന്റ് മേരീസ് ഇടവകയുടെ ആതിഥേയത്വത്തിൽ ലെസ്റ്ററിലുള്ള പ്രജാപതി ഹാളിൽ വച്ചു നടത്തപ്പെടുന്നു. യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ ഏകോപിപ്പിച്ച് ഭംഗിയായി നടത്തിവരുന്നു.
28 ശനിയാഴ്ച രാവിലെ 8 മണി മുതൽ വിശ്വാസികളെ സ്വീകരിക്കുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. മുഖ്യാതിഥിയായി എഴുന്നുള്ളി വന്ന് പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനം നിർവഹിക്കുന്നത് മാർത്തോമ്മാ സഭയുടെ നിലക്കൽ ഭദ്രാസനാധിപൻ റിട്ട. റവ.ഡോ. ജോസഫ് മാർ ബർണാബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആയിരിക്കും. ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്നും വരുന്ന ഡോ. സി ഡി വർഗീസ് സാർ നയിക്കുന്ന കുടുംബ നവീകരണ സെമിനാറുകളും, കുട്ടികൾക്കും, കൗമാരക്കാർക്കും പ്രത്യേകം ബൈബിൾ ക്ലാസുകളും അന്നേദിവസം നടത്തപ്പെടും. വെകിട്ട് സന്ധ്യാപ്രാത്ഥനക്കു ശേഷം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ളവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടും.
29 ഞായറാഴ്ച രാവിലെ 8.30 പ്രഭാത പ്രാത്ഥനയും മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഭദ്രാസനടിസ്ഥാനത്തിൽ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടും കൂടി നടത്തപ്പെടും. തുടർന്ന് പ്രദക്ഷിണം ആശീർവാദം പൊതു സമ്മേളനം ഉച്ചഭക്ഷണം കൊടിയിറക്ക് എന്നിവയോടുകൂടി കുടുംബസംഗമത്തിന് തിരശ്ശീല വീഴും.
ആയിരത്തിൽ പരം വിശ്വാസികൾ സെപ്റ്റംബർ 15 ന് അവസാനിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ വഴിയായി ഇതിനോടകം പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം ഭഭ്രാസന നേതൃത്വം അറിയിച്ചു കഴിഞ്ഞു. ഇനിയും കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരും കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Fr. ABIN MARKOSE- (GENERAL CONVENOR)
07404240659
SHIBI CHEPPANATH
(MSOC UK TREASURER)
07825169330.

വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷി(31)നെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പിൽ കൺട്രോൾ റൂമിൽ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയോളം ചികിത്സയിലായിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെൺകുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
കരിപ്പൂർ വിമാനത്താവളത്തില്‍ പ്രവേശനഫീസ് ഈടാക്കുന്നത് അനധികൃമായിട്ടാണെന്ന പരാതി വ്യാപകം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ കൊള്ള. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും 40 രൂപയാണ് അനധികൃത പ്രവേശനഫീസായി പിരിക്കുന്നത്.
ഇത് വാങ്ങാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇത് കാരണം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നില്‍ ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവർമാർ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ നിന്നും പ്രവേശനഫീസ് എന്ന പേരില്‍ കരാറുകാർ പണം പിരിക്കുകയാണ്. പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങള്‍ക്ക് രസീത് കൊടുക്കുന്നില്ല.
രസീത് ചോദിക്കുന്നവർക്ക് സ്വകാര്യമായി പണം തിരികെ നല്‍കുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേർപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.
വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് മാറ്റി പ്രശ്നം തീര്‍ത്തത്.
ജിമ്മി മൂലംകുന്നം
യുകെയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബർമിംഗ്ഹാം മിഷനായ സാറ്റിലി ഇടവകയിൽ സ്വീകരണം നൽകും. സെപ്റ്റംബർ 16-ാംതീയതിയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇവിടെ എത്തിച്ചേരുന്നത് .
അന്നേ ദിവസം വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും കാർമികത്വം വഹിക്കും. തദവസരത്തിൽ വിശുദ്ധ കുർബാനയിലും വിശുദ്ധ കർമ്മങ്ങളിലും ഇടവക ജനങ്ങൾ മുഴുവനും ഒന്നിച്ച് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ ഇടവക കുടുംബങ്ങളെയും വികാരി ഫാ. ടെറിൻ മുല്ലക്കര വളരെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.

ശ്രീകുമാരി അശോകൻ
ഓണത്തുമ്പി പാടൂ നീ
ഓമൽ പാട്ടുകൾ പാടൂനീ
ഓണത്തപ്പനെ എതിരേൽക്കാൻ ഓണച്ചിന്തുകൾ പാടൂ നീ
പാണൻപാടിയ പഴംപാട്ടിൽ
പൂന്തേനൂറും പൊൻപാട്ടിൽ
നാവോറെല്ലാം പൊയ്പ്പോകും
നാട്ടിൽ ലസിക്കും ശ്രീയെല്ലാം.
താരകൾ പൂക്കും മാനത്ത്
താരുകൾ വിടരും താഴത്തു
തുമ്പിപ്പെണ്ണേ കുഞ്ഞോളേ
തുള്ളുത്തുള്ളി നീ വായോ.
ഓണത്തപ്പൻ വന്നാലോ
ഓണസദ്യ ഒരുക്കാലോ
ഓണസദ്യ കഴിച്ചിട്ട്
ഓണക്കോടിയുടുക്കാലോ.
ഓണക്കോടിയുടുത്തിട്ടു
ഓണപ്പാട്ടുകൾ പാടാലോ
ഓണപ്പാട്ടുകൾ പാടീട്ടു
ഓമൽക്കളികൾ തുടരാലോ
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

ജേക്കബ് പ്ലാക്കൻ
ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ ഓമൽകിനാവിൻ തേന് ..
ആവണിത്തണു
നീർമണി മുത്തിൽ
പൊന്നാവണി
പൊൻവെയില് ..
കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പന്റെ തെയ്യാട്ടം..!
തോണിപ്പാട്ടിനീണത്തിൽ കരുമാടിക്കുട്ടന്റെ ഓണതോണി ..!
വെയിൽമഴ എഴുത്താണിവിരലാൽ
പുഴമാറത്തോത്തിരി
ഇക്കിളി വൃത്തങ്ങൾ വരച്ചുമാച്ചു ..!
നാണത്താലഴകെഴും
കുട്ടനാട്ടെ പെണ്ണിന്റെ കവിളിൽ കുങ്കുമപ്പൂ ഛായം തെളിഞ്ഞുനിറഞ്ഞു ..!
ഓണത്തുമ്പികൾ സ്വർണ്ണപൂക്കളായി തഞ്ചുമ്പോളോണത്തിനോർമ്മകൾ പൂത്തപോലെ ..!
അങ്ങേവീട്ടിലെ തുഞ്ചോല തുമ്പത്ത് ഓലെ ഞാലിക്കിളിയുമൊരു ഊഞ്ചോലിട്ടു ..!
മുറ്റത്തിനാരോ മൂക്കുത്തിയിട്ടപോൽ മിന്നിത്തിളങ്ങുന്നുപൂക്കളങ്ങൾ ..!
കാറ്റിനോടാരോ പ്രണയം പറഞ്ഞപോൽ തുള്ളികളിക്കുന്നിതാ പൂമരക്കൊമ്പേൽ ..!
പൊന്നാര്യൻപാടത്ത് പുന്നെല്ല് കൊയ്യാൻ
പയ്യാരം ചൊല്ലി പറക്കുന്നു മാടത്തകൾ ..!
ഓണം വന്നുണ്ണിയോണം ..മലയാള മണ്ണിലിന്നോണം വന്നു ..
കാണമറയെത്തെ വിണ്ണിലിരുന്നെന്റെ,യുണ്ണി ഓണപ്രകൃതി കണ്ടാഹ്ലാദിക്കുകയാവാം ..!
ഓണമായാലും ഓണനിലാവായാലും കാണുന്നതിലൊക്കെയീ,യമ്മക്കാണുന്നതെന്നുണ്ണിതൻ മുഖമല്ലോ ..!
കണ്ണിലെ കരിമുകിൽപൊയ്യാതെ …
തെല്ലും പൊഴിക്കാതെ …
കരളിലെ കദനകടലലകൾ കാട്ടാതെ ..ഒട്ടും മൊഴിയാതെ ..!
ഓണത്തിനുണ്ണാനമ്മ,യുണ്ണിക്കുംമൊരു കൂമ്പില ഓർത്തുവെച്ചു ..!
ഉണ്ണിവരില്ലിനി,യൊരിക്കലും ,
ഉണ്ണാനെന്നറിഞ്ഞിട്ടും..
ഉണ്ണിക്കൊരില,യമ്മ ഓർത്തുവെച്ചു ..!
മറക്കാനറിയാത്ത ഓർമ്മകളാ,ലമ്മ ഓണത്തി,നുണ്ണിക്കും കണ്ണീരുറഞ്ഞ മിഴികളാൽ
തുമ്പില,യൊന്നോർത്തുവെച്ചു !
മാമ്പൂ മാങ്കനിയായിവീണു …മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി.. എന്നിട്ടും ,അമ്മമനസ്സിലിന്നും ഉണ്ണിക്കന്നത്തെ പ്രായംമാത്രം ..!
അല്ലെങ്കിലുണ്ടോ …നക്ഷത്രങ്ങൾക്ക് പ്രായം …?
അവരെല്ലാം നമുക്കെന്നും വിണ്ണിലെ നമ്മുടെ കുഞ്ഞു മാലാഖമാരല്ലോ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814

ശുഭ
പറയാതെ പോകുന്നതെന്തെ, എൻ
പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ
തമ്മിലറിയാതെ പിരിയുവതെങ്ങനെ.
എൻ പ്രാണനകലാതെ പിരിയുവാനാകുമോ സഖി.
പോയിടാം വീണ്ടുമാം രാവിൻ്റെ മാറിൽ
കടലായ് സ്വപ്നങ്ങൾ നെയ്തെടുക്കാം.
തമ്മിൽ തിരയുന്ന സ്വപ്നങ്ങൾ നെയ്തെടുക്കാം.
ഓർമ്മകൾ മെല്ലെ പൂക്കുന്നു എന്നിൽ,
ഓരം ചേർന്നെന്നിൽ നീ ഒഴുകുന്ന പോലെ .
(പറയാതെ പോകുന്നതെന്തെ )
നീയില്ലാ രാവുകൾ തേങ്ങലായ് മാറി
നീയില്ലാ നിമിഷം തുലാവർഷമായി .
ഏതകലങ്ങളിൽ പോയ് മറഞ്ഞാലും,
നിൻ ഓർമ്മയിൽ ഞാൻ നിന്നോടലിഞ്ഞിടാം.
(പറയാതെ പോകുന്നതെന്തെ )
ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കി ളി,നിറക്കൂട്ട്
ഭർത്താവ് – അജേഷ്
