Latest News

സ്വന്തം വാഹനത്തില്‍ രാജ്യവും ലോകവും ചുറ്റുന്ന മലയാളികൾ, യുകെ മലയാളി അശോക് താമരാക്ഷനും അക്കൂട്ടത്തിലൊരാളാണ്.വിമാനത്തിലാണ് അശോകന്റെ കുടുംബയാത്രകളെല്ലാം. അതിലെന്താണു പുതുമ, വിമാനത്തില്‍ യാത്ര ചെയ്യുന്നതു സാധാരണമല്ലേ എന്നാണു ചോദിക്കാന്‍ വരുന്നതെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. അശോകിന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ടിക്കറ്റെടുത്തുള്ളതല്ല, സ്വന്തമായി നിര്‍മിച്ച വിമാനത്തിലാണ്.

ആലപ്പുഴ സ്വദേശി സ്വദേശിയായ അശോക് താമരാക്ഷന്‍ ഒന്നര വര്‍ഷത്തോളമെടുത്താണ് കാഴ്ചയില്‍ അതിസുന്ദരമായൊരു ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. നാല് സീറ്റുള്ള ഈ വിമാനത്തിലാണു അശോകും ഭാര്യയും രണ്ടു പെണ്‍മക്കളും യുകെയിലും യൂറോപ്പിലും സഞ്ചരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഈ കുടുംബം ഇതിനകം ‘ജി-ദിയ’ ഉപയോഗിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണു മുപ്പത്തിയെട്ടുകാരനായ അശോക്. കുടംബത്തിനൊപ്പം ലണ്ടനില്‍ താമസമാക്കിയ അശോക് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 2006ലാണ് അശോക് യുകെയിലെത്തുന്നത്. ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.

വീട്ടില്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടിയ കോവിഡ് കാലം മിക്കവര്‍ക്കും പുതിയ മേഖലകളില്‍ പരീക്ഷണത്തിന്റെ നാളുകളായിരുന്നു. അതേസമയത്താണു സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന ആശയം അശോകിന്റെ മനസില്‍ ചിറക് മുളച്ചത്. 1.8 കോടി രൂപ ചെലവിലാണു ‘ജി-ദിയ’ എന്ന പേരിട്ടിരിക്കുന്ന ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. അശോകിന്റെ ഇളമകളായ ദിയയുടെ പേരാണ് വിമാനത്തിനു നല്‍കിയിരിക്കുന്നത്.

2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുടംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ ഇത്തരം വിമാനങ്ങള്‍ പോരാതെയായി. ഇതോടെ കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചായി ചിന്ത. എന്നാല്‍ അത്തരം വിമാനങ്ങള്‍ അപൂര്‍വവും ലഭിക്കാന്‍ പ്രയാസവുമാണെന്നു മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ആശയത്തിലേക്ക് എത്തിയത്.

നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചുള്ള അശോകിന്റെ അന്വേഷണം ദക്ഷിണാഫ്രിക്കയിലാണ് ചെന്നുനിന്നത്. ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് കമ്പനി ഫാക്ടറി സന്ദര്‍ശിച്ചു. സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കിയായിരുന്നു മടക്കം.

ഇതിനിടെ അപ്രതീക്ഷിതമായി കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ വിമാനം നിര്‍മിക്കാന്‍ അശോകിനു ധാരാളം സമയം ലഭിച്ചു. 2019 മേയില്‍ തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറിലാണു പൂര്‍ത്തിയായത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനു ലണ്ടനിലായിരുന്നു കന്നിപ്പറക്കല്‍. മേയില്‍ കുടംബത്തോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പറന്നു. അശോകും കുടുംബവും അവധി ആഘോഷിക്കാനായി ഇപ്പോള്‍ കേരളത്തിലുണ്ട്.

അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഈ സംഭവം അരങ്ങേറിയത്.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ നേരത്തെ നടി ശ്വതി ബാബു അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

 

ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മാണി സി കാപ്പന്‍. രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ പരിപാടികളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പല തവണ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാലായില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.

ദേശീയ അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിക്കുന്നവരോട് മറുപടിയുമായി
നഞ്ചിയമ്മ. വിമര്‍ശന വാര്‍ത്തകളൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നഞ്ചിയമ്മ പറഞ്ഞു.

‘ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നത്. ഞങ്ങള്‍ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കില്ല. വിമര്‍ശനത്തിന് പിന്നില്‍ അസൂയയാണെന്നും നഞ്ചിയമ്മ പറഞ്ഞു.

‘ചെറുപ്പം മുതല്‍ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല. തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാണ് പാട്ടുപാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണ്.

നമ്മുടെ പാട്ടിന് ലിപിയില്ല. ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. പക്ഷേ അതിന്റെ അര്‍ത്ഥതലങ്ങള്‍ വലുതാണ്. മനുഷ്യന്റെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച് മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്. നഞ്ചിയമ്മ പറയുന്നു.

നഞ്ചിയമ്മയ്ക്ക് പിച്ച് അനുസരിച്ച് പാടാനാവില്ലെന്ന് പറഞ്ഞ് ലിനു ലാലാണ് വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, നിരവധി താരങ്ങളാണ് നഞ്ചിയമ്മയെ പിന്തുണച്ചും എത്തിയിരുന്നത്.

കോവിഡ് മഹാമാരിമൂലം ലോകത്തു തൊഴിലില്ലായ്മ രൂക്ഷമാവുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ യുകെയിലെ വാണിജ്യ സ്ഥാപനങ്ങള്‍. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1.29 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാനക്കമ്പനികള്‍, ഹോസ്പിറ്റാലിറ്റി മേഖല, ചില്ലറ വില്പന മേഖല, കാര്‍ഷിക മേഖല , ഇന്ധന വിതരണം എന്നിവയൊക്കെ ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുകയാണ്. പബ്ബുകളിലും ബാറുകളിലും മാത്രം 1,76,000 പേരുടെ ഒഴിവുകള്‍ ഉണ്ടെന്നാണ് ഒരു കണക്ക് വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയില്‍ 13 ശതമാനം തൊഴില്‍ ഒഴിവുകളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണ്.

ബീഫീറ്റര്‍, ബ്രൂവേഴ്സ് ഫെയര്‍, പ്രീമിയര്‍ ഇന്‍ തുടങ്ങിയവര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ വേതനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. സാധാരണ ദിനങ്ങളില്‍ അടച്ചിട്ടും, പ്രവൃത്തിസമയം ചുരുക്കിയുമാണ് പലരും ജീവനക്കാരുടെ കുറവ് നേരിടുന്നത്. രാജ്യം സമ്മര്‍ കാലയളവിലേക്ക് കടക്കുമ്പോള്‍ ഈ കണക്കുകള്‍ ആശങ്കാജനകമാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മേധാവി കെയ്റ്റ് നിക്കോള്‍സ് പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന ലഭിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് കാരണം മൊത്തം ചെലവില്‍ 30 മില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വൈറ്റ്ബ്രെഡ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. നിലവില്‍ ഇവിടെത്തെ ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 9.98 പൗണ്ടും 10.60 പൗണ്ടുമാണ് വേതനം നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലില്‍, മുന്‍ വര്‍ഷത്തേക്കാള്‍ ശമ്പളത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 15.1 ശതമാനമായിരുന്നു.

യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകട പരമ്പര സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചതോടെയാണ്.

മദ്യലഹരിയില്‍ വണ്ടിയോടിച്ച യുവാവിനൊപ്പം ഒരു സീരിയല്‍ നടിയും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായ ഉടന്‍ നടി സ്ഥലംവിട്ടു. യുവാവിനെ നാട്ടുകാര്‍ പോലീസിന് കൈമാറി. കാറിന്റെ മരണപ്പാച്ചിലില്‍ ഒരു കാറും നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ആലുവ മുതല്‍ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്.

ഇടിച്ചിട്ടും നിര്‍ത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റ് വാഹനങ്ങള്‍ പാഞ്ഞതോടെ സിനിമ സ്‌റ്റൈല്‍ ചെയ്‌സായി. ഒടുവില്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെത്തിയപ്പോള്‍ കാറിന്റെ ഒരു ടയര്‍ പൊട്ടി. എന്നിട്ടും വാഹനവുമായി പായാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചത്.

ജോൺ കുറിഞ്ഞിരപ്പള്ളി

വിരസമായ ഒരുദിവസത്തിൻ്റെ അവസാനം വെറുതെ സോഷ്യൽ മീഡിയയിൽ പഴയ സുഹൃത്തുക്കളെ തിരയുകയായിരുന്നു അയാൾ .സോഷ്യൽ മീഡിയയിൽ എം.രജനികാന്ത് എന്നപേരിൽ പ്രസിദ്ധനും കുറെ അധികം ഫോളവേഴ്‌സും ഉള്ള ആളുമാണ് കഥാനായകൻ. കടുത്ത രജനികാന്ത് ആരാധകനായ രാജൻ മാത്യു എം.രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനായി.
സോഷ്യൻ മീഡിയയിലെ തിരച്ചിലിനിടയിൽ ഒരു ഫോട്ടോ കണ്ണിൽ ഉടക്കി,നല്ല പരിചയം തോന്നുന്നു,അയാൾ സ്വയം പറഞ്ഞു..
“അത് ജോസഫ് അല്ലെ?അതെ, അത് ജോസഫ് തന്നെ”.
വിശദമായി പ്രൊഫൈൽ പരിശോധിച്ചു ,അത് ജോസഫ് തന്നെയാണ് എന്ന് ഉറപ്പിച്ചു.
ഫ്രണ്ട് റിക്വസ്റ് അയക്കണമോ എന്ന് അയാൾ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ പ്രൊഫൈലിൽ പച്ച വിളക്ക് കത്തിക്കിടക്കുന്നതു അയാൾ കണ്ടുപിടിച്ചു..ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നവർ,എങ്ങനെയോ രണ്ടുവഴിക്ക് പിരിഞ്ഞുപോയി.ഏതായാലും ജോസഫിനെക്കുറിച്ചു് കൂടുതൽ അറിയാനുള്ള മോഹം വർദ്ധിച്ചുവന്നപ്പോൾ മെസ്സേജ് അയച്ചു…
“ജോസഫ് അല്ലെ?”
“അതെ”,നിമിഷങ്ങൾക്കകം മറുപടി വന്നു.
“എന്നെ ഓർമ്മിക്കുന്നുണ്ടോ?ഞാൻ രാജൻ മാത്യു.”
“ശരിക്കും പിടികിട്ടിയില്ല,ആരാ?”
“ഞാൻ….നമ്മൾ ഒന്നിച്ചു ജോലി ചെയ്തിരുന്നത് ഓർമ്മിക്കുന്നില്ലേ?.ഇരുപതു വർഷങ്ങൾക്ക് മുൻപ്,ബാംഗ്ലൂരിൽ.”
“സോറി,ആദ്യം മനസ്സിലായില്ല കേട്ടോ.എങ്കിലും ഒരു സംശയം തോന്നിയിരുന്നു,..സുഖമല്ലേ?”
“ടൈപ്പ് ചെയ്യുന്നത് ബോറടിയാണ്.മെസഞ്ചറിൽ വരൂ”
“ക്ഷമിക്കണേ,ഇവിടെ സൗകര്യങ്ങൾ കുറവാണ്..മൊബൈൽ കൊച്ചുമോൾ എടുത്തുകൊണ്ടുപോയി കളിക്കുകയാണ്.”
ജോസഫ് രജനികാന്ത് എന്ന രാജൻ മാത്യുവിൻ്റെ സഹപ്രവർത്തകൻ ആയിരുന്നു.നാലു വർഷം ഒന്നിച്ചു ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതാണ്..വളരെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു..അവിചാരിതമായി ഉണ്ടായ ചില സംഭവങ്ങൾ അവൻ്റെ ജീവിതം തകിടം മറിച്ചു.
അവനെക്കൂടാതെ ഒരു ജീവിതമില്ല, എന്ന് പറഞ്ഞു നടന്നിരുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ . കടുത്ത മാനസിക സംഘർഷത്തിലായ അവൻ ആരോടും മിണ്ടാതെ തന്നിലേക്ക് ഒതുങ്ങി..
ഡിപ്രഷന് അടിപെട്ട ജോസഫ് ജോലിസ്ഥലത്തു് തുടർച്ചയായി വരാതെ ആയി,അങ്ങനെ അവന് ജോലി നഷ്ടപ്പെട്ടു.

പിന്നീട് അവനെ കാണാനോ ബന്ധപ്പെടുവാനോ കഴിഞ്ഞില്ല.

ഒരു പുതിയ ജോലി കിട്ടി പോകുന്നസമയത്ത് ജോസഫിനോട് പറയണം എന്ന് വിചാരിച്ച് അവനെ അന്വേഷിച്ചു. പക്ഷെ, അവൻ ആ കാലങ്ങളിൽ എവിടെയാണ് എന്നുപോലും അറിഞ്ഞുകൂടായിരുന്നു..
കാലക്രമേണ മനസ്സിലെ അവൻ്റെ ചിത്രം മങ്ങി വിസ്‌മൃതിയിലായി..

ഇപ്പോൾ യാദൃശ്ചികമായി അവനെ സോഷ്യൽ മീഡിയ വഴി കണ്ടുമുട്ടിയിരിക്കുന്നു..അല്പം സ്നേഹവും സഹതാപവും ആകട്ടെ എന്നുകരുതി എഴുതി,പ്രിയ കൂട്ടുകാരാ, നീ എവിടെയാണെന്നും നിൻറെ ചുറ്റുപാടുകൾ എന്താണെന്നും എനിക്കറിഞ്ഞുകൂടായിരുന്നു.. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളുടെ അകലമുണ്ടെങ്കിലും നീ ഇന്നും എൻ്റെ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയിട്ടില്ല. നിന്നെ കാണാൻ എന്തുകൊണ്ടോ ഒരാഗ്രഹം.സ്നേഹപൂർവ്വം..

അല്പസമയത്തേക്ക് ഒരു നിശബ്ദത അവരുടെ ഇടയിൽ തങ്ങിനിന്നു. ജോസഫ് ഒന്നും എഴുതിയില്ല.
എങ്കിലും അല്പസമയത്തിന് ശേഷം അവൻ്റെ മറുപടി വന്നു..

“ഞാൻ എന്താണ് എഴുതേണ്ടത് എന്ന് എനിക്കറിയില്ല. ഭാര്യ രണ്ടുവർഷങ്ങൾക്ക് മുൻപ് മരിച്ചു.അവളുടെ ചികിത്സക്കായി വീട് പണയം വച്ച് ബാങ്ക് ലോൺ എടുത്തിരുന്നു. എല്ലാം ശരിയായി വന്നതാണ്. എന്നാൽ പെട്ടെന്ന് ഒരു ദിവസം അവൾ പോയി. ഇപ്പോൾ മകൾക്ക് ബ്ലഡ് ക്യാൻസറിന് ചികിത്സയിലാണ്. സുഹൃത്തുക്കളുടെ സഹായംകൊണ്ട് തട്ടി മുട്ടി പോകുകയായിരുന്നു. അതുകൊണ്ട് ആരെയും,വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു . എന്തിന് മറ്റുള്ളവരെ ഇതിനെല്ലാം ഇടയിൽ വലിച്ചിഴക്കണം?ഈ ചിന്തകൊണ്ട് ആരുമായും ബന്ധപ്പെടാറില്ല.”

“അപ്പോൾ ജോലി?”
“ജോലിക്ക് കൃത്യമായി പോകാൻ കഴിയുന്നില്ല. മകളുടെചികിത്സയുടെ ഇടയിൽ രണ്ടുംകൂടി കൊണ്ടുപോകാൻ വിഷമം ആണ്. കൂടാതെ തിരിച്ചടവ് മുടങ്ങിയതുകൊണ്ട് ബാങ്കിൽനിന്നും ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ഇല്ല എല്ലാം എഴുതി നിൻറ്റെ മനസ്സ് കലുഷിതമാക്കുന്നില്ല..നിനക്ക് സുഖമല്ലേ?”
“പിന്നെ എന്ത് സംഭവിച്ചത് ?”
“എന്ത് സംഭവിക്കാൻ ?ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു.നാളെ അവർ ജപ്തി നടപ്പാക്കാൻ വരും എന്നറിയിച്ചിരിക്കുന്നു.എനിക്ക് ഒന്നും എഴുതാൻ തോന്നുന്നില്ല..നമ്മൾക്ക് പിന്നെ കാണാം.”അവൻ പോയി.
അയാൾക്ക് വിഷമം തോന്നി. സഹായിക്കാമായിരുന്നു.പക്ഷെ ഒന്നും പറയാതെ ജോസഫ് പോയികഴിഞ്ഞിരുന്നു..
ആരാണെങ്കിലും തകർന്നുപോകും..അവൻ ഒന്നും കാര്യമായി പറഞ്ഞുമില്ല.വലിയ അഭിമാനിയാണ്.
എന്തുചെയ്യാനാണ്?അവൻ്റെ വിവരങ്ങൾ വിശദമായികിട്ടിയിരുന്നു എങ്കിൽ സഹായിക്കാൻ കഴിയുമായിരുന്നു.
അര മണിക്കൂർ കഴിഞ്ഞു കാണും,അവൻ്റെ പ്രൊഫൈലിൽ പച്ച വിളക്ക് തെളിഞ്ഞു.
അവൻ വന്നു.
“ക്ഷമിക്കണം,സഹിക്കാൻ കഴിയുന്നില്ല.എല്ലാം നിന്നോട് പറഞ്ഞു വിഷമിപ്പിക്കാൻ മനസ്സ് വന്നില്ല.”
ജോസഫ് എന്നും അങ്ങിനെ ആയിരുന്നു.മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യും.സ്വന്തം കാര്യം നോക്കാറില്ല.
“നാളെ എന്ത് ചെയ്യും?”
“ഒരു സുഹൃത് തല്ക്കാലം അവൻ്റെ വീട്ടിൽ താമസിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.എന്തെങ്കിലും ഒരു മാർഗ്ഗം കാണാതിരിക്കില്ല.”
“ബാങ്കിൽ എത്ര അടയ്ക്കണം?”
“അയ്യോ അത് വലിയ തുകയാണ് .എട്ടുലക്ഷം രൂപ അടയ്ക്കണം.”
“അത്രയും തുക നാട്ടിലെ എൻ്റെ അക്കൗണ്ടിൽ കാണില്ല.അടുത്ത ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട്.അപ്പോൾ വരെ പിടിച്ചു നിൽക്കാൻസാധിക്കുമോ?”
“എല്ലാ അവധിയും തെറ്റിയതാണ്.സാരമില്ല. വരുന്നതുപോലെ വരട്ടെ”
“എൻ്റെ നാട്ടിലെ അക്കൗണ്ടിൽ ഒരു അഞ്ചു ലക്ഷം രൂപ കാണും.അത് മതിയാകില്ലല്ലോ”
“പകുതി പൈസ അടച്ചാൽ വീണ്ടും ലോൺ അഡ്ജസ്റ്റ് ചെയ്യാം എന്ന് ബാങ്കിൽ നിന്നും പറഞ്ഞിരുന്നു..എന്ത് ചെയ്യാനാണ്?.സാരമില്ല.വരുന്നപോലെ വരട്ടെ.”
“ഞാൻ ഒരു അഞ്ചുലക്ഷം രൂപ അയച്ചുതരാം .വേണമെങ്കിൽ ഞാൻ ബാങ്കിൽ വിളിച്ചുപറയാം ”
“വേണ്ട, നിനക്ക് ബുദ്ധിമുട്ടാകും.ഞാൻ എവിടെ നിന്ന് അത് തിരിച്ചു തരാനാണ് ?”
” അക്കൗണ്ട് നമ്പർ തരൂ .ഞാൻ നാട്ടിൽ വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം.”
“അയ്യോ വേണ്ട,.തൻ്റെ സന്മനസ്സിന് നന്ദി.ഞാൻ പോകുന്നു.”
“ജോസഫ്,നിൽക്കൂ ,ഞാൻ പറയുന്നത് കേൾക്കൂ. അക്കൗണ്ട് നമ്പർ തന്നാൽ . ഇപ്പോൾ തന്നെ പൈസ അയക്കാം.ബാക്കി നാട്ടിൽ വരുമ്പോൾ നോക്കാം”
“വേണ്ട സുഹൃത്തേ,എൻ്റെ വിഷമങ്ങൾ എന്നോടുകൂടി അവസാനിക്കട്ടെ.ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം.”
“ജോസഫ്…”
അൽപസമയം അവൻ നിശ്ശബ്ദനായി.എങ്കിലും അവൻ്റെ പ്രൊഫൈലിലെ പച്ച വെളിച്ചം അണഞ്ഞില്ല..
വീണ്ടും നിർബ്ബന്ധിച്ചപ്പോൾ അവൻ അക്കൗണ്ട് നമ്പർ അയച്ചു തന്നു.
“ഞാൻ പറഞ്ഞു,”ഒരു മണിക്കൂറിനകം ക്യാഷ് എത്തും.ഇപ്പോൾ തന്നെ അയക്കും .”
“ശരി”.
അവൻ്റെ പ്രൊഫൈലിലെ ആ പച്ചവെളിച്ചം അണയാതെ രണ്ടുദിവസം കത്തിനിന്നു..
അയാൾ അവൻ്റെ മറുപടിക്കായി കാത്തു.
രണ്ട് ദിവസം കഴിഞ്ഞു.
കാത്തിരുപ്പ് നീണ്ടുപോയപ്പോൾ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.എന്തോ സംഭവിച്ചിട്ടുണ്ട് എന്നുമനസ്സ് പറഞ്ഞുതുടങ്ങി..
പിന്നെ,അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പച്ചവെളിച്ചം അണഞ്ഞു.ജോസഫിൻ്റെ പ്രൊഫൈലും കാണാനില്ല.
ബാങ്കിൽ വിളിച്ചുനോക്കിയപ്പോൾ ക്യാഷ് എത്തി ഒരു മണിക്കൂറിനകം അത് പിൻവലിച്ചിരിക്കുന്നു എന്ന വിവരം കിട്ടി.
നാട്ടിലെത്തി,ജോസഫിൻറെ അഡ്രസ് കണ്ടുപിടിച്ചു, അന്വേഷിച്ചു ചെന്നു. ജോസഫ് മരിച്ചിട്ടു വർഷങ്ങൾ അഞ്ചു കഴിഞ്ഞിരുന്നു..
വിശദമായി പോലീസിൽ ഒരു കംപ്ലയിൻറ് എഴുതിക്കൊടുത്തു.എല്ലാം കേട്ടതിനുശേഷം ഓഫീസർ പറഞ്ഞു,”എന്നാലും നിങ്ങൾക്ക് മൂന്നുലക്ഷം രൂപ ലാഭം കിട്ടിയില്ലേ?”
“അതെങ്ങനെ?”
“നിങ്ങൾ എട്ടു ലക്ഷം രൂപ കൊടുക്കാൻ തയ്യാറായിരുന്നു,ശരിയല്ലേ?”
“അതെ,”
“നിങ്ങൾ കൊടുത്തത് അഞ്ചുലക്ഷം രൂപ മാത്രം.നിങ്ങൾക്ക് ലാഭം മൂന്നുലക്ഷം:”
അയാൾക്ക് കോമഡി പറയാം.കാശ് പോയത് അയാളുടേതല്ലല്ലോ.
രണ്ടാഴ്ച കഴിഞ്ഞുപോയി.ഒന്നും സംഭവിച്ചില്ല.
ഒരു പാവപ്പെട്ടവൻ്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം വന്നത് അയാൾ വായിച്ചുനോക്കി.ഒരപകടത്തിൽ അയാളുടെ നട്ടെല്ല് മൂന്നായി ഒടിഞ്ഞുപോയിരിക്കുന്നു.എന്തെങ്കിലും സഹായം ചെയ്യണം.
പാവം മനുഷ്യൻ, നട്ടെല്ല് ഇല്ലങ്കിലും കംപ്യൂട്ടറിൻ്റെ മുൻപിൽ മണിക്കൂറുകളോളം ഇരുന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ അയാൾ എത്ര കഷ്ട്ടപ്പെട്ടുകാണും,എന്നോർത്തപ്പോൾ എം. രജനികാന്ത് എന്ന സാമൂഹ്യപ്രവർത്തകനിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു..

 

തിരുവനന്തപുരത്തെ സി എസ് ഐ ആസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതരുടെ റെയ്ഡ് ബിജെപി കേന്ദ്ര നേതൃത്വതിന്റെ നിര്‍ദേശ പ്രകാരം എന്ന് സൂചന. വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്തെ പ്രബലമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഫലമായിട്ടാണ് ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

കേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള ലോക് സഭാ മണ്ഡലം ആണ് തിരുവനന്തപുരം.2024 ലേ ലോകസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ഏക ലോക് സഭാ മണ്ഡലവും തിരുവനന്തപുരമാണ്. എന്നാല്‍ പലപ്പോഴും ആ മണ്ഡലം കൈവിട്ടു പോകുന്നത് ജനസംഖ്യയില്‍ പ്രബലമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായം ബിജെപിക്ക് എതിരായത് കൊണ്ടാണ് എന്ന യാഥാര്‍ഥ്യം ബിജെപി കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്. 2014 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വിജയത്തിന് വക്കെത്തെത്തിയിങ്കിലും അവസാനം ശശി തരൂര്‍ ജയിച്ചുകയറുകയായിരുന്നു.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ഉന്നത തല യോഗം വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് മിഷന്‍ 2024 രൂപപ്പെടുത്തിയിരുന്നു. അതില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ലോക് സഭാ മണ്ഡലങ്ങളില്‍ തിരുവനന്തപുരവും ഉണ്ട്. എന്നാല്‍ നാടാര്‍ ക്രിസ്ത്യന്‍ സമുദായം തങ്ങളുടെ നിസഹകരണം തുടര്‍ന്നാല്‍ ആ സ്വപ്‌നം ഫലിക്കില്ലന്നു പാര്‍ട്ടിക്കറിയാം . സി എസ് ഐ സഭക്ക് തങ്ങളുടെ വിശ്വാസി സമൂഹത്തില്‍ കനത്ത സ്വാധീനമാണ് ഉള്ളത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം സി എസ് ഐ സഭ സി പി എമ്മുമായി വളരെ അടുപ്പം പുലര്‍ത്തിവരികയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കോണ്‍ഗ്രസ് യു ഡി എഫ് നേതൃത്വവുമായായിരുന്നു സഭക്ക് അടുപ്പം. എന്നാല്‍ ബി ജെ പിയുമായി അടുക്കാന്‍ സഭ ഇതുവരെ ശ്രമിച്ചിട്ടില്ല. സംസ്ഥാന ബി ജെ പിനേതൃത്വം കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടും. ഫലമുണ്ടായില്ല.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജയിക്കണമെങ്കില്‍ സി എസ് ഐ സഭയുടെയും നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെയും പിന്തുണ വേണം. അതിന് സഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് ബി ജെ പി കേന്ദ്ര നേതൃത്വം പ്രയോഗിക്കുന്നത്്.യു കെ യിലേക്ക് പോകാന്‍ വേണ്ടി വിമാനത്താവളത്തിലെത്തിയ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തടഞ്ഞതും ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് തിരിച്ചുകൊണ്ടുവന്നതും സി എസ് ഐ സഭയെ കടുത്ത സമ്മര്‍ദ്ധത്തിലാക്കാന്‍ വേണ്ടിയാണ്.

കാരക്കോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ ഡി യുടെ റെയ്ഡിനും അന്വേഷണത്തിനും കാരണമായത് എന്ന് പറയുന്നുണ്ടെങ്കിലും അതിനെക്കാളുപരി രാഷ്ട്രീയ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. നാടാര്‍ സമുദായത്തിലെ ഹിന്ദുവിഭാഗങ്ങള്‍ ബി ജെപിക്ക് ഒപ്പമാണെങ്കിലും അവര്‍ എണ്ണത്തില്‍ കുറവാണ്. അ്ത് കൊണ്ട് തന്നെ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് പിടിക്കണമെങ്കില്‍ സി എസ് ഐ സഭയെ അനുകൂലമാക്കിയേ പറ്റു. അതിന്റെ ഭാഗമാണ് ഇ ഡി റെയ്ഡുകളും കേസുകളുമെന്നും സഭയില്‍ തന്നെയുള്ള ഒരു വലിയ വിഭാഗം വിശ്വസിക്കുന്നുണ്ട്.

സീരിയലുകളിലും സിനിമകളിലും ചോക്ലേറ്റ് പരിവേഷണുണ്ടായിരുന്ന നടൻ കൃഷ്ണ മുൻപ് അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന്  വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മാസങ്ങൾക്ക് മുൻപുള്ള ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയും ആയിരുന്നു.

ഇപ്പോഴിതാ കൃഷ്ണയെ അനിയത്തിപ്രാവ് സിനിമയിലേക്ക് പരിഗണിച്ചിട്ടേ ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ ആണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് ആണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നതെന്ന് വാർത്ത നിഷേധിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത്. ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന.

എന്നാൽ, ആ വേഷം ചാക്കോച്ചൻ തന്നെ ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ലെന്നും ഫാസിൽ പറയുന്നു. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും തെറ്റിദ്ധാരണ തിരുത്തി ഫാസിൽ പ്രതികരിക്കുന്നു.

അനിയത്തിപ്രാവ് കഥ തയ്യാറായ ശേഷം പറ്റിയ ഒരു ആളെ തേടി നടന്നിരുന്നു. ആ സമയമാണ് പുതിയ വീട് വെച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന ആശയം പറഞ്ഞത്.

‘ആ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.’- ഫാസിൽ തുറന്നുപറയുന്നു.

തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. നവദമ്പതികളെ അവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നത്. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.

ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് രേഷ്മ മണികരാജുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. എന്നാൽ മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പ്രണയിച്ച് വിവാഹിതരായി മാറി താമസിച്ചിരുന്ന ദമ്പതികളെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി വഴങ്ങിയിരുന്നില്ല.

കൂലിപ്പണിക്കാരനാണ് മണിക് രാജു എന്നതിനാൽ തന്നെ ഇയാളെ അംഗീകരിക്കാനോ വീട്ടിൽ കയറ്റാനോ മുത്തുക്കുട്ടി തയ്യാറായില്ല. തുടർന്ന് ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പോലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved