പ്രതിമാസ പ്ലാനുകള്‍ക്ക് ഇനി 189 രൂപ മുതല്‍ 449 രൂപവരെ നല്‍കണം. നിലവില്‍ 155 രൂപ മുതല്‍ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകള്‍ക്കാകാട്ടെ 579 രൂപ മുതല്‍ 629 രൂപവരെയും നല്‍കണം. മൂന്ന് മാസ പ്ലാനുകള്‍ക്ക് 477 രൂപ മുതല്‍ 1,199 രൂപവരെയാണ് നിരക്ക്. വാര്‍ഷിക പ്ലാനുകള്‍ക്കാകട്ടെ 1,899 രൂപ മുതല്‍ 3,599 രൂപവരെയും.
84 ദിവസ കാലയളവില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനിന്റെ താരിഫ് 666 രൂപയില്‍നിന്ന് 799 രൂപയാക്കി. താരതമ്യേന കുറഞ്ഞ താരിഫായിരുന്ന 395 രുപയുടേത് 479 രൂപയായും വര്‍ധിപ്പിച്ചു. ഈ പ്ലാന് 84 ദിവസം കാലാവധിയും മൊത്തം ആറ് ജി.ബി ഡാറ്റയുമാണ് നല്‍കിയിരുന്നത്. ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് 15 രൂപയില്‍നിന്ന് 19 രൂപയിലേക്ക് ഉയര്‍ത്തി. 75 ജി.ബി.യുടെ പോസ്റ്റ്പെയ്ഡ് ഡേറ്റ പ്ലാന്‍ 399 രൂപയില്‍നിന്ന് 449 രൂപയായി വര്‍ധിപ്പിച്ചു. നിരക്കു വര്‍ധന ജൂലായ് മൂന്നിന് പ്രാബല്യത്തിലാകും.
ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. ടെര്‍മിനല്‍ 1-ല്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന സംഭവത്തില്‍ ക്യാബുകള്‍ (ടാക്‌സി കാറുകള്‍) ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മേൽക്കൂരയിലെ ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്‌ട്രേലിയന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രോഗം വഷളായി. പെര്‍ത്ത് സര്‍ ചാള്‍സ് ഗാര്‍ഡനര്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
എറണാകുളം എളവൂര്‍ സ്വദേശിനിയായ മേരിക്കുഞ്ഞ് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. മക്കള്‍: ഏയ്ഞ്ചല്‍, ആല്‍ഫി, അലീന, ആന്‍ലിസ. സഹോദരങ്ങള്‍: റിന്‍സി, ലിറ്റി, ലൈസ. സംസ്‌കാരം പിന്നീട് നടക്കും.
മേരിക്കുഞ്ഞിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് വണ്‍ ബി.ജി അരുണ്‍, അസി. പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ടി.പി വധക്കേസിലെ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, അണ്ണന്‍ സിജിത്ത് എന്നീ പ്രതികള്‍ക്ക് ഇളവു നല്‍കാനായിരുന്നു ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍. കോടതി വിധി മറികടന്നായിരുന്നു സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരുന്നത്.
കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംഷെയർ മലയാളി ഷിബു തോമസ് നാട്ടിൽ നിര്യാതനായി. കലാ ഹാംഷെയറിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കേരളത്തിൽ മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. താണ്ടാംപറമ്പിൽ കുടുംബാംഗമായ ഷിബു തോമസ് ചേർപ്പുങ്കൽ മാർ സ്ലീബാ മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.
ഷിബു തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റെഡിച്ചിലെ മരണമടഞ്ഞ ടിയാനയുടെ സംസ്കാര ശുശ്രൂഷ ജൂൺ 29 ശനിയാഴ്ച. യുകെ മലയാളി ദമ്പതികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ജുവിന്റെയും മകളാണ് ടിയാന. മരണാനന്തരം മകളുടെ അവയവങ്ങൾ ദാനം നൽകിയിരുന്നു ചങ്ങനാശ്ശേരിക്കാരായ ഈ മാതാപിതാക്കൾ.
ടിയാനക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.
ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ശനിയാഴ്ച 9 മണി മുതൽ സംസ്കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങൾ ഇവെന്റ്സ് മീഡിയയിലൂടെ ലഭ്യമാകും.10.30 മുതൽ ദേവാലയത്തിലെ ശുശ്രൂഷയും പൊതു ദർശനവും.തുടർന്ന് ഒരുമണിയോടെ സെമിത്തേരിയിൽ അടക്കം ചെയ്യും.
കൊച്ചിയില്‍നിന്ന് ദുബൈയിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസുകള്‍ക്ക് ഏജന്‍സികളായി വൈകാതെ സര്‍വീസ് തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി രണ്ട് ഏജന്‍സികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
12 കോടിയാണ് ഇതിനായി ആദ്യഘട്ടത്തില്‍ ചെലവിടുന്നതെന്ന് മന്ത്രി പറഞ്ഞു. അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിമിനെ(40)യാണ് ശിക്ഷിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി മിനി ആര്‍ ആണ് ശിക്ഷ വിധിച്ചത്.
12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും പലതവണ കൂട്ടിക്കൊണ്ടു പോവുകയും ഒന്നിലധികം തവണ ബന്ധുവീടുകളില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.
പിഴത്തുക അടയ്ക്കാത്ത പക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടക്കുന്ന പക്ഷം ഇരയ്ക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു.
ടോം ജോസ് തടിയംപാട്
2016 ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് എല്ലവിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ കുട്ടിയ്ക്ക് പഠിക്കാൻ നിവർത്തിയില്ല എന്ന് പറഞ്ഞു തൊടുപുഴയിലെ മാധ്യമപ്രവർത്തകൻ സാബു നെയ്യശേരി വി ബി സി ന്യൂസില്‍ കൂടി പ്രസിദ്ധീകരിച്ച വാർത്ത കണ്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കൺവീനർ സാബു ഫിലിപ്പ് നിർദേശിച്ചതനുസരിച്ചു ഞങ്ങൾ സാബു നെയ്യശേരിയുമായി ബന്ധപ്പെട്ടു അദ്ദേഹം തന്ന നമ്പറിൽ വിളിച്ചു ലിൻഷയുടെ ‘അമ്മ ജോലിചെയ്യുന്ന കരിമണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനടുത്ത് താമസിക്കുന്ന റിട്ടയെര്‍ഡ് ഹൈ സ്കൂള്‍ ടീച്ചര്‍ അട്ടകുളത് അച്ചാമ്മ ടീച്ചറുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോഴാണ് ലിന്‍ഷ ഈ വിജയം നേടിയത്തിന്‍റെ പുറകിലെ വേദന ഞങ്ങള്‍ മനസിലാക്കിയത് . അപ്പോള്‍ തന്നെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുമായി ആലോചനനടത്തി ഞങ്ങൾ ലിന്‍ഷയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു .
പിന്നീട് ഞങ്ങൾ ഒരു ലക്ഷം രൂപ (1035 പൗണ്ട് ) സമാഹരിച്ചു ലിൻഷെയ്ക്കു സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറി . അന്ന് ഞങ്ങൾ ലിൻഷയുമായി സംസാരിച്ചപ്പോൾ ഞാൻ ഡോക്ടർ ആകും പിന്നീട് ഐ.എ.എസിനു ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇനി ഐ.എ.എസും ലഭിക്കട്ടെ എന്നാശംസിക്കുന്നു . ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിനു ഫസ്റ്റ് ക്ലാസ് നേടിയ ലിൻഷാ ലിതേഷിനെ ഉടുമ്പന്നൂർ കോൺഗ്രസ് മണ്ഡലം അനുമോദിക്കുന്ന ഫോട്ടോ സാബു നെയ്യശേരി അയച്ചു തന്നപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ നിസ്വാർത്ഥമായ പ്രവർത്തനത്തിൽ ഞങ്ങൾക്ക് അഭിമാനം തോന്നി .

ഭര്‍ത്താവ് ഉപേക്ഷിച്ച ലിന്‍ഷയുടെ അമ്മ നിഷ, വീട്ടില്‍ മാനസിക രോഗമുള്ള അനുജത്തിയെ നോക്കുന്നത് കൂടാതെ ലിന്‍ഷയെയും 7 ാം ക്ലാസില്‍ പഠിക്കുന്ന സഹോദരനെയും സംരക്ഷിക്കാന്‍ ഇടയ്ക്ക് കിട്ടുന്ന കുറച്ചു സമയം അയല്‍വക്കത്തെ വീടുകളില്‍ ജോലി ചെയ്താണ് ലിൻഷയെ പഠിപ്പിച്ചത് . ലിന്‍ഷയ്ക്ക് എല്ലാനന്മകളും നേരുന്നതൊപ്പം സാബു നെയ്യശേരിയുടെയും അച്ചാമ്മ ടീച്ചറിന്റെയും നല്ലമനസിനെയും നന്ദിയോടെ ഓർക്കുന്നു .
കളിയിക്കാവിളയിൽ ക്രഷർ ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പിടിയിലായ ചൂഴാറ്റുകോട്ട അമ്പിളി തലസ്ഥാനത്തെ മുൻ ഗുണ്ടാത്തലവനാണെന്ന് റിപ്പോർട്ട്.തിരുവനന്തപുരത്ത് നിന്ന് ഇന്ന് പിടിയിലായ ഇയാളെ തമിഴ്‌നാട് പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ദീപുവിന്റെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ ചില സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയം സ്വദേശിയായ അമ്പിളി എന്ന ഷാജിയിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. ഇയാൾ പണമാവശ്യപ്പെട്ട് ദീപുവിനെ നേരത്തേയും ഭീഷണിപ്പെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ എന്തിനായിരുന്നു കൊലപാതകമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.അമ്പത്തൊമ്പതുകാരനായ ഇയാൾ ഇപ്പോൾ സ്പിരിറ്റ്, ക്വാറി, മണ്ണുമാഫിയകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ കടുത്ത വൃക്കരോഗത്തിന് ചികിത്സയിലാണ്. ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പണമാവശ്യപ്പെട്ട് അടുത്തിടെ ഗുണ്ടാസംഘം ദീപുവിനെ വിളിച്ചിരുന്നതായി ഭാര്യ വിധു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്നാണ് ദീപു പറഞ്ഞിരുന്നത്. പണം നൽകാതായപ്പോൾ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു. അച്ഛൻ രണ്ടുമാസം മുൻപ് ഇക്കാര്യങ്ങൾ തന്നോടും പറഞ്ഞിരുന്നെന്ന് മകൻ മാധവും പറഞ്ഞു. ആക്രിക്കച്ചവടം നടത്തുന്ന നെടുമങ്ങാട് സ്വദേശിയുമായുള്ള തർക്കത്തെ തുടർന്ന് ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവർ വ്യക്തമാക്കി.
കൊലപാതകത്തിൽ ആക്രികച്ചവടക്കാരന് ബന്ധമുണ്ടെന്ന് തുടക്കത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു.ജീവനക്കാരെ ഉൾപ്പടെ ഒഴിവാക്കി ദീപു അമ്പിളിയുമായി എന്തിന് കാറിൽ കോയമ്പത്തൂരിലേക്ക് പോയി എന്നതാണ് ഇനി കണ്ടെത്തേണ്ടത്.മൂക്കുന്നിമലയിൽ ദീപുവിന് ഒരു ക്വാറി ഉണ്ടായിരുന്നു. ഇതിനടുത്താണ് അമ്പിളിയുടെ വീട്. ഇയാൾ ക്വാറിക്ക് സംരക്ഷണം നൽകിയിരുന്നാേ എന്നും അന്വേഷിക്കുന്നുണ്ട്. ചോദ്യംചെയ്യലിലൂടെ എല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവിനെ(45) ഇന്നലെയാണ് കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി തട്ടിയെടുത്തിരുന്നു.12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്‌പനയുമുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.