വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സൽക്കാരത്തിൽ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു.
മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്.
ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു.
ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ യോഗ്യത. ബിരുദം പാടില്ല. 1988 2നു 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിച്ചിട്ടുണ്ട്.
500 രൂപയാണ് അപേക്ഷ ഫീസ്.എസ്‌സി, എസ്ടി,തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല.
ശമ്പളം: 23000- 50,200 രൂപ വരെ
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://hckrecruitment.keralacourts.in/hckrecruitment/
വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് താഴെ വീണ അമ്മ മരിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞും സഹോദരിയും ചികിത്സിയിലാണ്. കോവളം സ്വദേശിയായ സിമിയാണ് മരിച്ചത്. 35 വയസായിരുന്നു. സിമിയെ കൂടാതെ സിനി (32) ശിവന്യ (3) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മേല്‍പ്പാലത്തില്‍ നിന്നും ഇരുചക്രവാഹത്തിന്റെ നിയന്ത്രണം വിട്ടതോടെ മൂന്നും പേരും താഴോട്ട് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പേട്ട പൊലീസ് സ്ഥലത്തെത്തി. സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ മഴ പെയ്തതിനാല്‍ ചക്രം തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
ബെന്നി അഗസ്റ്റിൻ
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ് ചാരിറ്റി ഇവൻ്റിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആകർഷിച്ചുകൊണ്ട് ജൂൺ 23 ഞായറാഴ്ച കാർഡിഫിനടുത്തുള്ള ദിനാസ് പോവിസ് ക്രിക്കറ്റ് ഗ്രൗണ്ട് ആവേശത്താൽ മുഴങ്ങി. 2013ൽ വെയിൽസിൽ ആദ്യമായി തുടങ്ങിയതാണ് കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്.
സ്പോൺസർമാരായ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, ലിറ്റിൽ കൊച്ചി റെസ്റ്റോറൻ്റ് കാർഡിഫ്, ഇൻഫിനിറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നിവയുടെ പിന്തുണയോടെയാണ് കാർഡിഫ് കാമിയോസ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

എഫ്‌സിസി ന്യൂപോർട്ട്, കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട്ട് ടൈറൻ്റ് സിസി, സ്വാൻസീ സ്‌പാർട്ടൻസ് എന്നീ നാല് ടീമുകൾ ആവേശകരമായ മത്സരത്തിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ആവേശകരമായ കളികൾക്കൊടുവിൽ ന്യൂപോർട്ട് ടൈറൻ്റ് സിസിയും കാർഡിഫ് മലയാളി അസോസിയേഷനും ഫൈനലിലെത്തി. ഒടുവിൽ, ന്യൂപോർട്ട് ടൈറൻ്റ് സിസി വിജയികളായി പ്രഖ്യാപിച്ചു.

അവാർഡ് ദാന ചടങ്ങിൽ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് ചെയർമാൻ ശ്രീ. ജേക്കബ് വിജയികളായ ന്യൂപോർട്ട് ടൈറൻ്റ് സിസിക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാർഡിഫ് മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനം കിട്ടിയ സ്വാൻസീ സ്പാർട്ടസിനും ശ്രീ ജേക്കബ് ട്രോഫികൾ കൈ മാറി.

കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഒരു റാഫിൾ സംഘടിപ്പിച്ചു. അതിൽ
സത്യ, എമിലി, റെൻസ് ജോർജ് എന്നിവർ വിജയികളായി. നറുക്കെടുപ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കാർഡിഫ് കാമിയോസ് ചെയർമാൻ സനീഷ് ചന്ദ്രൻ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

നിഫ്റ്റി ചാരിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് റാഫിളിലൂടെ 1,001 പൗണ്ട് വിജയകരമായി സമാഹരിച്ചു. ചാരിറ്റിയിൽ ലഭിച്ച തുക പെനാർത്തിലെ മേരി ക്യൂറി ഹോസ്പിസിലേക്ക് സംഭാവന ചെയ്തു. കാർഡിഫ് കാമിയോസിൻ്റെ പ്രതിനിധി അസ്വിൻ അൻബു, നെവിൻ സാനി, ശ്രീ സനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് സമാഹരിച്ച ഫണ്ട് ഹോസ്പിസിലേക്ക് സമർപ്പിച്ചു.

സ്‌പോൺസർമാർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ പങ്കാളിത്തത്തിനും അതിൻ്റെ വിജയത്തിന് സംഭാവനകൾ നൽകിയതിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാമും അധികസമയത്ത് ഹാരി കെയ്നും ഇംഗ്ലീഷ് പടയുടെ രക്ഷക്കെത്തി. തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ഇംഗ്ലണ്ട് ജയിച്ചുകയറി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന സൗത്ത് ഗേറ്റും സംഘവും കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് തിരിച്ചടിച്ചടിച്ചത്. ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചത്. 95-ാം മിനിറ്റിലെ ഉഗ്രന്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെയാണ് സ്ലൊവാക്യയോട് സമനിലപിടിച്ചത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. അധികസമയത്ത് ഹാരി കെയ്‌നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. നേരത്തേ 25-ാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സാണ് സ്ലൊവാക്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിനുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇരു ടീമുകളും തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളാണ് ഇംഗ്ലീഷ് പടയും സ്ലൊവാക്യയും നടത്തിയത്. പന്ത് കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്ലൊവാക്യ കിടിലന്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. അത് തടയാന്‍ ഇംഗ്ലീഷ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. തുടക്കത്തില്‍ തന്നെ മൂന്ന് മഞ്ഞ കാര്‍ഡുകളാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചത്. ഇംഗ്ലണ്ട് സ്ലൊവാക്യന്‍ ബോക്‌സിലേക്ക് ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
പിന്നാലെ 25-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് സ്ലൊവാക്യ മുന്നിലെത്തി. ഇവാന്‍ ഷ്രാന്‍സാണ് ടീമിനായി ലക്ഷ്യം കണ്ടത്. പ്രതിരോധതാരം ഡെന്നിസ് വാവ്‌റോ ഇംഗ്ലണ്ട് ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്. പിന്നാലെ സ്ലൊവാക്യന്‍ താരത്തിന്റെ ഹെഡര്‍ വഴി പന്ത് സ്‌ട്രൈക്കര്‍ ഡേവിഡ് സ്‌ട്രെലക്കിന്റെ കാലിലെത്തി. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് ആ സമയം ഓടിയെത്തിയ ഷ്രാന്‍സിന് സുന്ദരമായി സ്‌ട്രെലക് അസിസ്റ്റ് നല്‍കി. അത് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ താരത്തിനുണ്ടായുള്ളൂ.
ഗോള്‍ വീണതിന് ശേഷം സൗത്ത്‌ഗേറ്റും സംഘവും തിരിച്ചടിക്കാനായി മുന്നേറ്റം ശക്തമാക്കി. വിങ്ങുകളിലൂടെയാണ് കൂടുതലായും അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്ലൊവാക്യന്‍ പ്രതിരോധം ഭേദിക്കാനയില്ല. അതോടെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിനായി ഫോഡന്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. പിന്നാലെ ഇംഗ്ലീഷ് പട മുന്നേറ്റങ്ങള്‍ ശക്തമാക്കി. പരിക്കേറ്റ കീരന്‍ ട്രിപ്പിയറിനെ പിന്‍വലിച്ച് സൗത്ത്‌ഗേറ്റ് സ്‌ട്രൈക്കര്‍ കോള്‍ പാമറിനെ കളത്തിലിറക്കി. ബെല്ലിങ്ങാമും സാക്കയും സ്ലൊവാക്യന്‍ ബോക്‌സിലേക്ക് പലതവണ പന്തെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
77-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഹാരി കെയ്ന്‍ തലവെച്ചെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തുപോയി. സാക്ക ഇടതുവിങ്ങിലേക്ക് മാറി കളിമെനഞ്ഞു. 80-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ കെയ്ന്‍ ഷോട്ടുതിര്‍ത്തെങ്കിലും ബാറിന് മുകളിലൂടെ പോയി. അവസാനമിനിറ്റുകളില്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടെങ്കിലും സ്ലൊവാക്യന്‍ പ്രതിരോധം മികച്ചുനിന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഇംഗ്ലീഷ്പടയ്്ക്ക് ജീവന്‍ നല്‍കി ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളെത്തി. 95-ാം മിനിറ്റില്‍ ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്ലൊവാക്യന്‍ ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കിയ താരം മത്സരത്തിലേക്ക് ടീമിനെ തിരിച്ചെത്തിച്ചു. സ്‌കോര്‍ 1-1 എന്ന നിലയിലായി. കളി അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ വീണ്ടും ഇംഗ്ലീഷ് പടയുടെ ഗോളെത്തി. 91-ാം മിനിറ്റില്‍ ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. പോസ്റ്റിലേക്ക് ഇംഗ്ലീഷ് താരം എസെ ഉതിര്‍ത്ത ഷോട്ടില്‍ നിന്നാണ് തുടക്കം. ഉയര്‍ന്ന പന്ത് ഹെഡറിലൂടെ ഇവാന്‍ ടോണി ഹാരി കെയ്ന് നല്‍കി. മറ്റൊരു ഹെഡറിലൂടെ കെയ്ന്‍ വലകുലുക്കി. ഇതോടെ ഇംഗ്ലണ്ട് മുന്നിലെത്തി. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സ്ലൊവാക്യയ്ക്കായില്ല. അതോടെ ത്രില്ലറിനൊടുക്കം ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്.
ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല.
സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തിരുത്തലിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും.
തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെകെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല. എന്നാൽ, കേന്ദ്രനയത്തിന് സംസ്ഥാന ഘടകം എതിരു നിൽക്കുന്ന എന്ന മാധ്യമ വ്യാഖ്യാനം ശരിയല്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വിശദീകരണം.
കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു. എന്തായാലും പഴയതു പോലെ സംസ്ഥാന ഘടകം പറയുന്നത് അതേപടി അംഗീകരിച്ച് പോകില്ല എന്ന സന്ദേശമാണ് കേന്ദ്ര തലത്തിൽ നടന്ന ചർച്ചകൾ നൽകുന്നത്.
റോമി കുര്യാക്കോസ്
ബോൾട്ടൻ: യു കെയിൽ അടുത്ത അഞ്ചു വർഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇവിടുത്തെ ചെറുപട്ടണമായ ബോൾട്ടൻ. ജൂലൈ 4 – ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എം പിയായി ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ശ്രീ. ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോൾ വാർത്തകളിലെ താരം. മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബോൾട്ടനിലെ ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ നിന്നും ‘ഗ്രീൻ പാർട്ടി’യുടെ സ്ഥാനാർഥിയായാണ് ശ്രീ. ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. അറുപതിനായിരത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി – പാരസ്ഥിതിക പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമാണ് ശ്രീ. ഫിലിപ്പ്. പ്രവർത്തന രംഗങ്ങളിൽ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അർഹിക്കുന്ന അംഗീകാരം കൂടിയാണ് ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാർത്ഥിത്വം.

തിരുവല്ലയിലെ തിരുമൂലപുരം ഐരൂപ്പറമ്പിൽ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വർഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 – ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടർന്നു യു കെയിൽ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച ശ്രീമതി. അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹൻ എന്നിവരാണ് മക്കൾ.

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള കർമമേഖലയിൽ പ്രവർത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ശ്രീ. ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തിൽ ബോൾട്ടൻ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ സഹായകമായിട്ടുണ്ട്. കക്ഷി – രാഷ്ട്രീയ – ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.
ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റ് കൂടിയായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നൽകികൊണ്ടും പ്രചാരണങ്ങളിൽ കരുത്തുമായി ബോൾട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.

ഇരു പാർട്ടി ഭരണ സംവിധാനത്തോട് യു കെയിലെ ജനങ്ങളിൽ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവർത്തനം ഉൾക്കൊള്ളിച്ചു കൊണ്ടു ഗ്രീൻ പാർട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളിൽ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാർഥി എന്ന ലേബലും, ബോൾട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നൽകി വരുന്ന പിന്തുണയും ചേരുമ്പോൾ, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ)ജനറൽ സെക്രട്ടറിയായി ഡോ. ജോസ്കുട്ടി ഒഴുകയിൽ (കോതമംഗലം), ട്രഷറർ ആയി അഡ്വ ടോണി പുഞ്ചക്കുന്നേൽ (തലശ്ശേരി) എന്നിവരെയും കൂടാതെ 51 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.
പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ നിലവിൽ ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറിയായും പാലാ രൂപത മുൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആയ അദ്ദേഹം പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്.
ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോസ്കുട്ടി ഒഴുകയിൽ ഗ്ലോബൽ സമിതി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും കോതമംഗലം രൂപതാംഗവും മൂവാറ്റുപുഴ നിർമല കോളേജ് മുൻ അസ്സോസിയേറ്റ് പ്രൊഫസറുമാണ്. ട്രഷററായി തിരഞ്ഞെടുത്ത അഡ്വ. ടോണി പുഞ്ചക്കുന്നേൽ മുൻ ജനറൽ സെക്രട്ടറിയും, തലശ്ശേരി അതിരൂപത മുൻ പ്രസിഡൻ്റും പയ്യന്നൂരിൽ അഭിഭാഷകനുമാണ്.
ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായി പ്രൊഫ. കെ എം ഫ്രാൻസിസ് (തൃശൂർ)രാജേഷ് ജോൺ (ചങ്ങനാശ്ശേരി)ബെന്നി ആൻ്റണി(എറണാകുളം) ട്രീസ ലിസ് സെബാസ്റ്യൻ (താമരശ്ശേരി)ജോർജ്കുട്ടി പുല്ലേപ്പള്ളിൽ (യു.എസ് എ)വർഗീസ് തമ്പി (ആഫ്രിക്ക), ഡേവിസ് ഇടക്കുളത്തൂർ, ജോസഫ് പാറേക്കാട്ട് (സിംഗപ്പൂർ) ബെന്നി പുളിക്കക്കര (യു എ ഇ) അഡ്വ.പി.റ്റി. ചാക്കോ(ഗുജറാത്ത്) തമ്പി എരുമേലിക്കര (കോട്ടയം) തോമസ് ആൻറണി(പാലക്കാട്) ഡോ. കെ.പിപി.സാജു (മാനന്തവാടി) ജോമി കൊച്ചുപറമ്പിൽ (കാഞ്ഞിരപ്പള്ളി)ജോബി ജോർജ് നീണ്ടുകുന്നേൽ(ഡൽഹി) ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ)ജോളി ജോസഫ് (കാനഡ)ഡെന്നി കൈപ്പാനാനി (റിയാദ്), ബോബി തോമസ്( കുവൈറ്റ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ സെക്രട്ടറിമാരായി പത്രോസ് വടക്കുംചേരി (ഇരിഞ്ഞാലക്കുട), ജോർജ്ജുകുട്ടി പുന്നക്കുഴിയിൽ (ഇടുക്കി) ടോമിച്ചൻ അയ്യരുകുളങ്ങര (ചങ്ങനാശ്ശേരി),പീയൂസ് പറേടം (തലശ്ശേരി-കാസർഗോഡ്)ഡെന്നി തെങ്ങുംപള്ളിൽ (പാലക്കാട്) ജേക്കബ് നിക്കോളാസ് (ചങ്ങനാശ്ശേരി)ഫിലിപ്പ് കൊട്ടോടി (കോട്ടയം- മലബാർ), അഡ്വ. ഷീജ സെബാസ്റ്റ്യൻ (തലശ്ശേരി) ആൻസമ്മ സാബു (പാലാ ) ജോയ്‌സ് മേരി ആന്റണി (കോതമംഗലം) എബ്രഹാം ജോൺ (ജർമ്മനി), രഞ്ജിത് ജോസഫ് (യു എ ഇ )സാജു പാലാട്ടി (ന്യൂസിലാൻഡ്)ലിവൻ വർഗീസ് (ഹോങ്കോങ്) റോണി ജോസ് (സൗത്ത് ആഫ്രിക്ക) ഷാജി ജേക്കബ് (നൈജീരിയ) നവീൻ വർഗീസ് (സാംബിയ) ബിനിൽ ജോർജ് (ജപ്പാൻ) മാർട്ടിൻ മുരിങ്ങവന (മസ്കറ്റ്) ചാൾസ് ആലുക്ക(ബഹറിൻ) ഷാജു ദേവസ്സി (ദുബായ്)സഞ്ജു ജോസഫ് (സിങ്കപ്പൂർ) ട്വിങ്കിൾ ഫ്രാൻസീസ് (പോർച്ചുഗൽ) റോസ് ജെയിംസ് (ബാംഗ്ലൂർ) ജേക്കബ് ചക്കാത്തറ(ഹൊസൂർ) രാജീവ് തോമസ് (കല്യാൺ) ജെയ്സൺ പട്ടേരിൽ (ബെൽത്തങ്ങാടി)ജെഗ്ഗി ജോസഫ്(ഷംസാബാദ്).
ലിസി കെ ഫെർണാണ്ടസ് (മീഡിയ)ഷിജി ജോൺസൺ, ചങ്ങനാശ്ശേരി (വിമൻ കോർഡിനേറ്റർ) സിജോ ഇലന്തൂർ, ഇടുക്കി (യൂത്ത് കോർഡിനേറ്റർ) അഡ്വ. മനു വരാപ്പള്ളിൽ, കോട്ടയം (മീഡിയ കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസിന്റെ 47 രാജ്യങ്ങളിലെ സമുദായ നേതാക്കളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള 155 അംഗ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
പുതിയ സമിതിയുടെ തിരഞ്ഞെടുപ്പിന് ഇലക്ഷൻ ബോർഡ് ചെയർമാൻ അഡ്വ ബോബി ജോർജ്, ഇലക്ഷൻ ബോർഡ് മെമ്പർമാറായ അഡ്വ ജോൺസൺ വീട്ടിയാങ്കൽ,അഡ്വ സോജൻ മൈക്കിൾ, ഡയറക്ടർ ഫാ. ഫിലിപ് കവിയിൽ, പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം എന്നിവർ നേതൃത്വം വഹിച്ചു.
പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് റിപ്പോർട്ട് സീറോ മലബാർ സഭ തലവൻ മാർ റാഫേൽ തട്ടിലിനും ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനും ഇലക്ഷൻ ബോർഡ് സമർപ്പിച്ചു.
നിയുക്ത ഭാരവാഹികളുടെയും കേന്ദ്ര വർക്കിംഗ് കമ്മറ്റി അംഗങ്ങളുടെയും, കേന്ദ്ര പ്രതിനിധിസമിതി അംഗങ്ങളുടെയും സത്യപ്രതിജ്ഞ 2024 ജൂലൈ 3 ന് ഉച്ച കഴിഞ്ഞു 2.30 ന് സീറോ മലബാർ സഭ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് നടക്കും.
സിനിമ നടീനടന്‍മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബു മാറിയ ഒഴിവിലാണ് സിദ്ദിഖ് എത്തുന്നത്. സംഘടനയുടെ പ്രസിഡന്റായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.
കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.
നാല് തവണ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.
കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി.
ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു നടന്‍. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്.
25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുകയായിരുന്നു. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തവണ തന്നെ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരം തുടരുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മികച്ച വിജയം നേടിയതോടെ 2026 ലെ നിയമസഭ തിരഞ്ഞടുപ്പ് പ്രതീക്ഷകളും കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്.
പത്ത് വർഷത്തിന് ശേഷം തങ്ങള്‍ക്ക് സംസ്ഥാന ഭരണത്തിലെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരട് വലികളും കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി കഴിഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നവർ. രമേശ് ചെന്നിത്തലയും വിഡി സതീശനും തങ്ങളുടെ സിറ്റിങ്ങ് സീറ്റുകളായ ഹരിപ്പാട് നിന്നും പറവൂരില്‍ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
നിലവിലെ എംപിമാരായ കെ സുധാകരനും ശശി തരൂരിനും നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന ഇരുവരും തങ്ങള്‍ക്ക് ഉചിതമായ നിയമസഭ മണ്ഡലങ്ങള്‍ കണ്ട് വെച്ചിട്ടുമുണ്ട്. കണ്ണൂർ മണ്ഡലത്തില്‍ മത്സരിക്കാനാണ് കെ സുധാകരന്റെ നീക്കം. കഴിഞ്ഞ രണ്ട് തവണയായി കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിക്കുന്ന മണ്ഡലമാണെങ്കില്‍ ചരിത്രപരമായി കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ് കണ്ണൂർ.
തിരുവനന്തപുരത്ത് ശശി തരൂരും നീക്കങ്ങള്‍ ശക്തമാക്കുകയാണ്. തലസ്ഥാന ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലം എന്ന് മാത്രമാണ് തരൂർ ക്യാംപ് ഇപ്പോള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തരൂർ ഒഴിഞ്ഞാല്‍ തിരുവനന്തപുരം ലോക്സഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം നിലനിർത്താന്‍ കഴിയുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ സ്വാഭാവികമായും ഉയരും.
തരൂർ ഇല്ലാതെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സാധ്യതയേറും. ഈ സാഹചര്യത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാനുള്ള തരൂരിന്റെ ആഗ്രഹത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയേക്കില്ല.
ആറ്റിങ്ങലിലെ സിറ്റിങ് എംപിയായ അടൂർ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട്. പഴയ തട്ടകമായ കോന്നിയാണ് അടൂർ പ്രകാശ് ഉന്നമിടുന്നത്. തൃശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനും സീറ്റ് ഒഴിഞ്ഞ ടിഎന്‍ പ്രതാപനും നിയമസഭയിലേക്ക് മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പ്രതാപന് കൊടുങ്ങല്ലൂർ അല്ലെങ്കില്‍ തൃശൂരായിരിക്കും ലഭിക്കുക. കെ മുരളീധരൻ പഴയതട്ടകമായ വട്ടിയൂർക്കാവില്‍ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്.