Latest News

ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായി. ഇതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കി.

ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി. 27 പന്തില്‍ 52 റണ്‍സ് താരം സ്വന്തമാക്കി. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി.

ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡായി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്ത് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13ാം ഓവറില്‍ ഡികോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 59 പന്തുകള്‍ നേരിട്ട കോലി 76 റണ്‍സെടുത്തു പുറത്തായി. 31 പന്തുകള്‍ നേരിട്ട അക്ഷര്‍ പട്ടേല്‍ 47 റണ്‍സെടുത്തു മടങ്ങി. ശിവം ദുബെ 16 പന്തില്‍ 27 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (അഞ്ച് പന്തില്‍ ഒന്‍പത്), ഋഷഭ് പന്തും, സൂര്യകുമാര്‍ യാദവും (അഞ്ച് പന്തില്‍ മൂന്ന്) പവര്‍പ്ലേ അവസാനിക്കും മുന്‍പേ പുറത്തായിരുന്നു.

ഡിവൈഎഫ്‌ഐ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രശ്‌നം വഷളാക്കിയെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവും സെക്രട്ടേറിയറ്റില്‍ ഉണ്ടായി.

ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത് പി. ജയരാജനാണെന്നും അദേഹം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രശ്‌നം കൂടുതല്‍ വഷളായെന്നും വിമര്‍ശനമുണ്ടായി. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും പാര്‍ട്ടിക്കു വേണ്ടി വാദിക്കാന്‍ ഇതിടയാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.

സി.പി.എമ്മില്‍ നിന്ന് പുറത്തു പോയതിനെ തുടര്‍ന്നാണ് ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മനു തോമസ് കണ്ണൂരിലെ ചില സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാകുകയും തുടര്‍ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് പി. ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നും മനു തോമസ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചിരുന്നു.

മനു തോമസ് വിഷയത്തില്‍ പി. ജയരാജനെ പിന്തുണച്ച് സംസാരിക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തയ്യാറായിരുന്നില്ല. വിഷയത്തില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിക്കുമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു.

2024 മാർച്ച്‌ 14 കൊണ്ടുവന്ന മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്ബതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക.

ട്രായ് നിയമം അനുസരിച്ച്‌, നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവർത്തന രഹിതമായതോ ആയ സിം കാർഡിന് പകരം പുതിയ സിംകാർഡ് നല്‍കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില്‍ സിം റീപ്ലേസ്മെന്റ് എന്ന് പറയുന്നത്. മൊബൈല്‍ നമ്ബർ നിലനിർത്തി മറ്റൊരു സേവന ദാതാവിലേക്ക് മാറാനുള്ള മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്.

ഈ പ്രക്രിയകള്‍ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളില്‍ മുമ്ബ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്ബർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതല്‍ ഇതു പ്രാബല്യത്തിലാകും.

സിം കാർഡ് നഷ്ടമായാല്‍ നമ്ബർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോണ്‍നമ്ബർ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ.ടി.പി. നമ്ബറുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തികത്തട്ടിപ്പുകള്‍ വ്യാപകമാണ്. സിം പ്രവർത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്ബർ പോർട്ട് ചെയ്തകാര്യം അറിഞ്ഞുവരുമ്ബോഴേക്കും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

ഫോണ്‍ നമ്ബറുകള്‍ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌, നമ്ബർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

സ്‌കൂട്ടറിൽ വച്ചിരുന്ന മാലിന്യ പായ്ക്കറ്റ് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയും ഇടപെട്ടു. മാലിന്യം റോഡരികിൽ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.

മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13-ാം വാർഡ് അംഗവും സിപിഎം നേതാവുമാണ് പി.എസ്.സുധാകരൻ. ഇയാൾ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

സ്കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലു കൊണ്ടു തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങൾ സഹിതം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി. പ്രതിഷേധം ശക്ത‌മായതോടെ 1,000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നതിനു 10,000 രൂപയാണു പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് അംഗം എന്ന നിലയിൽ സമൂഹത്തിനു മാതൃകയാകേണ്ട ആൾ തന്നെയാണു സാമൂഹികവിരുദ്ധരെ പോലെ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് എന്ന് ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതിയും നൽകിയിരുന്നു.

മാലിന്യം തട്ടുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞതാണു സുധാകരനു വിനയായത്. ഈ സംഭവത്തിനു ശേഷം അറവുമാലിന്യങ്ങൾ പഞ്ചായത്തിൽ തള്ളിയവർക്കെതിരെ സുധാകരൻ പ്രതികരിച്ചതോടെ ആരോ ഇത് ‘ഫുട്ബോൾ’ വിഡിയോ കമൻ്റിന്റെ രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്‌പീഡിൽ പോകുമ്പോൾ താഴെപ്പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാൻ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരൻ വിശദീകരിച്ചിരുന്നു.

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി ചാര്‍ത്തി. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകന്‍ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, പോത്തന്‍ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്.

ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

  ജോർജ് എബ്രഹാം

ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിനുള്ളിൽ നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ഇന്ത്യയിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ കർത്താവായ യേശുവിന്റെ സന്ദേശം ആഘോഷിക്കുക എന്നതാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ ലക്ഷ്യം.

ഇതിനായുള്ള ജനകീയ പ്രസ്ഥാനമാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനം അഥവാ യേശു ഭക്തി ദിവസ്. സാധാരണ ജൂലൈ 3 നാണ് ആഘോഷം. ഈ വര്ഷം അത് ജൂൺ 30 ന്. സാധാരണ ജനങ്ങളുടെ പങ്കാളിത്തം എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ സവിശേഷത. ഇന്ത്യയിലോ ലോകമെമ്പാടുമുള്ളവർക്കോ അവരുടേതായ രീതിയിൽ ഈ ആഘോഷം സംഘടിപ്പിക്കാം. ഈ ആഘോഷങ്ങൾ നടത്താൻ യാതൊരു അനുമതിയും ആവശ്യമില്ല.

കഴിഞ്ഞ രണ്ട് വർഷം ഫിയക്കോണയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്ക) നേതൃത്വത്തിൽ ആദ്യമായി ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിച്ചു. ലോംഗ് ഐലൻഡിലെ എൽമോണ്ടിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള ക്രിസ്ത്യാനികൾ ഒത്തു ചേർന്നു.

കേന്ദ്രത്തിൽ ബിജെപി അധികാരമേറ്റതുമുതൽ, ഇന്ത്യയിൽ ക്രിസ്ത്യാനികളെ പാർശ്വവത്കരിക്കാനുള്ള കേന്ദ്രീകൃതമായ ശ്രമമാണ് നടക്കുന്നത്. അവരുടെ പ്രചാരണ യന്ത്രത്തിൽ നിന്ന് നിന്ദ്യമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ ക്രിസ്തുമതം കൊളോണിയൽ പൈതൃകത്തിന്റെ ഭാഗമാണ്, ക്രിസ്തുമതം സ്വീകരിക്കാൻ ഗോതമ്പ് നൽകുന്നു, കുതന്ത്രങ്ങളിലൂടെ ആളുകളെ ആകർഷിക്കുന്നു , എന്നിങ്ങനെ.

അവർ ക്രിസ്ത്യൻ ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദേശത്തു നിന്നുള്ള സംഭാവന (FCRA) സ്വീകരിക്കുന്നതിന് അനുമതി നിഷേധിച്ചു. ആധുനിക ഇന്ത്യയെ വികസിപ്പിക്കുന്നതിന് ക്രിസ്ത്യാനികൾ നൽകിയ സുപ്രധാന സംഭാവനകളെ താഴ്ത്തിക്കെട്ടാൻ ദുഃഖവെള്ളിയാഴ്ച, ഈസ്റ്റർ തുടങ്ങിയ അവധിദിനങ്ങളുടെ പേരുമാറ്റി.

ഇസ്‌ലാമിന് മുമ്പും ഇംഗ്ലണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് മുമ്പും ക്രിസ്തുമതം ഇന്ത്യയിൽ വന്നു. അതിനാൽ, ഇത് പാശ്ചാത്യ താൽപ്പര്യങ്ങളാൽ ഇറക്കുമതി ചെയ്ത മതമാണെന്ന വാദം പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 1498 മെയ് 20-ന് വാസ്‌കോ ഡി ഗാമ കോഴിക്കോട് തീരത്ത് എത്തിയപ്പോൾ, കേരളത്തിൽ അനേകം പള്ളികൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. അന്ത്യോക്യയിൽ നിന്നുള്ള സുറിയാനി ഓർത്തഡോക്‌സ് സഭയുമായി യോജിച്ച് ആയിരുന്നു അവ.

ബി.ജെ.പി. ഭരണത്തിൽ മണിപ്പൂരിൽ ഒട്ടേറെ ക്രൈസ്തവരുടെ കുരുതി നാം കണ്ടു. മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊല്ലുകയും അവരുടെ വീടുകളും പള്ളികളും കത്തിക്കുകയും ചെയ്തു . അവരുടെ ഭൂമി കൈവശപ്പെടുത്താനും ക്രിസ്ത്യാനികളെ വംശീയമായി ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്നു. ഇപ്പോഴും അവിടെ ശാന്തത കൈവന്നിട്ടില്ല.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടി, രാഷ്ട്രത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കാനും ഭിന്നതയിൽ നിന്നും അക്രമങ്ങളിൽ നിന്നും ലാഭം നേടാനുമുള്ള അജണ്ട നടപ്പിലാക്കുന്നതായി തോന്നുന്നു. ക്രിസ്ത്യാനികളുടെ വലിയ സാന്ദ്രതയുള്ള വടക്കുകിഴക്കൻ പ്രദേശങ്ങൾ അവരുടെ അടിയന്തര ലക്ഷ്യമായി തോന്നുന്നു.

അതെ സമയം ബി ജെ പിയുമായി കൂട്ടുകെട്ട് ആവാം എന്ന ആശയം പ്രചരിപ്പിക്കുന്ന കേരളത്തിലെ സഭാംഗങ്ങൾ മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഓരോ സ്റ്റേറ്റിലും ജൂനിയർ പാർട്ണർ എന്ന നിലയിൽ അധികാരത്തിൽ വന്ന ശേഷം സഖ്യകക്ഷികളെ തകർത്ത് ഭരണം പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം. കാശ്മീർ മുതൽ മഹാരാഷ്ട്ര വരെ നടന്ന സംഭവങ്ങളിൽ നിന്ന് അത് വ്യക്തമാണ്. അതിനാൽ, കേരള സഭകൾ വിവേകത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. അല്ലാത്തപക്ഷം, കത്തുന്നത് കേരളമായിരിക്കും!

ഏകദേശം 1 ദശലക്ഷം ഇന്ത്യൻ ക്രിസ്ത്യാനികൾ അമേരിക്കയിലുണ്ട് . ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന സഭയ്‌ക്ക് വേണ്ടി, പ്രത്യേകിച്ച് ഇപ്പോൾ മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ശബ്ദമുയർത്താം . എന്നാൽ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി നിലകൊള്ളാൻ അവർക്ക് ധൈര്യമുണ്ടോ എന്നതാണ് ചോദ്യം. മണിപ്പൂർ കത്തിയപ്പോൾ യു.എസ് . കോൺഗ്രസിൽ ഒരു കോൺഗ്രസംഗവും അതിനെതിരെ മിണ്ടിയില്ല. ഇന്ത്യാക്കാരായ കോൺഗ്രസംഗങ്ങളും നിശബ്ദത പാലിച്ചു.

ഇപ്പോൾ, ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ പൊതുരംഗത് തീരെ കാണപ്പെടുന്നില്ല. ഇന്ത്യയിലെ പ്രശ്നങ്ങളിലും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളോടും നിസ്സംഗത കാണിക്കുന്ന അമേരിക്കയിൽ അവർ തീർത്തും അദൃശ്യരാണ്. മണിപ്പൂരിൽ അക്രമം നടക്കുമ്പോൾ പ്രധാനമന്ത്രി മോദിക്ക് വൈറ്റ് ഹസ്സിൽ സ്വീകരണമൊരുക്കുകയായിരുന്നു പ്രസിഡന്റ് ബൈഡൻ. വാഷിംഗ്ടണിലെ നയമാറ്റത്തിന്റെ വ്യക്തമായ സൂചനയാണിത്

ഈ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഒത്തുകൂടൽ ലി. കഴിയുന്നത്ര പേര് അതിൽ പങ്കെടുക്കണം. അനീതിക്കെതിരെ നിങ്ങളുടെ ശബ്ദം ഉയരട്ടെ. കുറഞ്ഞത് ഐക്യദാർഢ്യത്തോടെ ഒരു പ്രാർത്ഥന എങ്കിലും നടത്താം.

ജൂൺ 30 ഞായറാഴ്‌ച, 4 മണി. സ്ഥലം സീറോ-മലബാർ കാത്തലിക് കത്തീഡ്രൽ, 1500 ഡി പോൾ സ്ട്രീറ്റ്, എൽമോണ്ട്, ന്യു യോർക്ക്- 11003

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (ജൂൺ 29) അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ഉത്തരവായി. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ അഞ്ച് പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ 26ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് പി എസ്.വിജയൻ, ഡിജിപി സിബി മാത്യൂസ്, ഡിജിപി ആർ.ബി.ശ്രീകുമാർ, എസ്പി: കെ.കെ.ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കി. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. സിബിഐ മെയ് മാസത്തിൽ കേസ് റജിസ്റ്റർ ചെയ്‌തു. അന്വേഷണം പൂർത്തിയാക്കിയ സിബിഐ, തെളിവുകളുടെ അഭാവത്തിൽ നമ്പി നാരായണനെ കുറ്റവിമുക്‌തനാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നമ്പി നരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്.

ലിവർപൂൾ :- കുട്ടനാടിന്റെ ഓർമ്മകൾ മനസ്സിൻറെ ഉള്ളിൽ സന്തോഷത്തിന്റെ തിര ഇളക്കം ആക്കി മാറ്റി കൊണ്ട് കുട്ടനാടൻ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഒന്നിക്കുന്ന 15 -ാമത് കുട്ടനാട് സംഗമം ലിവർപൂൾ നെടുമുടി വേണു നഗറിൽ 2024 ജൂലൈ 6- ന് നടക്കും. ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് കുട്ടനാടിന്റെ പേര് ലോക ഭൂപടങ്ങളിൽ എഴുതി ചേർത്ത് നമ്മുടെ കരുമാടി കുട്ടന്മാർ ഒരു മെയ്യായി തുഴകൾ എറിഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ നാട്, കണ്ണത്താ ദൂരത്ത് നിറഞ്ഞുകിടക്കുന്ന പുഞ്ചപ്പാടങ്ങളുടെ നാട്, പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച തോടുകളും, ആറുകളും, കൊച്ചു വള്ളങ്ങളും ഉള്ള നമ്മുടെ നാടിൻറെ ഓർമ്മകൾ ഇങ്ങ് യുകെയിൽ അന്നേ കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് . നെടുമുടി വേണു നഗറിലേയ്ക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമതി അറിയിച്ചു.

 

15- മത് കുട്ടനാട് സംഗമത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബമായി എത്തുന്നവരുടെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടും വ്യക്തിഗത രജിസ്ട്രേഷൻ ഫീസ് 15 പൗണ്ടും ആണ് . നിങ്ങളുടെയും കുടുംബത്തിൻറെ രജിസ്ട്രേഷൻ ഉടൻ നടത്തണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.

റഫറൻസ് KS24 ഉപയോഗിച്ച് താഴെയുള്ള അക്കൗണ്ടുകളിലേക്ക് ദയവായി ഫീസ് അടയ്ക്കുക:

കാർഡ് ഉടമയുടെ പേര്: ജെയ റോയ്
അക്കൗണ്ട് നമ്പർ: 20753034
സോർട്ട് കോഡ്: 04-00-03

കാർഡ് ഉടമയുടെ പേര്: റെജി ജോർജ്ജ്
അക്കൗണ്ട് നമ്പർ: 73095202
സോർട്ട് കോഡ്: 04-00-03

രജിസ്ട്രേഷൻ കഴിഞ്ഞു സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കുകയും ചെയ്യണം . സ്ക്രീൻഷോട്ട് അയയ്‌ക്കേണ്ട നമ്പറുകൾ ഇവയാണ്:

– ജെയ റോയ് – 07982249467
– ⁠റെജി ജോർജ് – 07894760063.

കുട്ടനാടിന്റെ വള്ളപ്പാട്ടുകളും, കൊയ്ത്തുപാട്ടുകളും, വള്ളംകളിയുമായി നൂറ് കണക്കിന് ആൾക്കാർ തങ്ങളുടെ പങ്കാളിത്തം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുട്ടനാടൻ വിഭവ സമൃദ്ധമായ ഭക്ഷണം സംഗമത്തിന്റെ പ്രധാന ആകർഷണമാണ് . . കൂടുതൽ വിവരങ്ങൾക്കായി ദയവായി കോർഡിനേറ്റർമാരെ ബന്ധപ്പെടുക:
* റോയ് മൂലംകുന്നം – 07944688014
* ⁠ജോർജ്ജുകുട്ടി തോട്ടുകടവിൽ – 07411456111
* ⁠ആൻ്റണി പുറവാടി – 07756269939
* ⁠ജെസ്സി വിനോദ് മാലിയിൽ – 07426754173

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടോപ്പാസ് ഡ്രൈവിൽ താമസിക്കുന്ന ബൈജു മണവാളന്റെ മാതാവ് കൊച്ചമ്മ മണവാളൻ (80) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ജൂൺ 28-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലൂർദ് മാതാ പള്ളിയിൽ വച്ച് നടത്തി.

അമ്മയുടെ മരണ വിവരമറിഞ്ഞ് ടോപ്പാസ് ഡ്രൈവിലെ ബൈജുവിന്റെയും ഭാര്യ സ്മിതയുടെയും ഭവനത്തിൽ ഇടവകാംഗങ്ങളും സുഹൃത്തുക്കളും പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ഒത്തു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബൈജു മണവാളന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved