ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ടാണ് (എന്‍.എഫ്.പി) മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന വലതുപക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മിതവാദി സഖ്യം രണ്ടാംസ്ഥാനത്താണ്. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം മിതവാദി സഖ്യവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത.
ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മരീന്‍ ലെ പെന്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ റാലി (ആര്‍.എന്‍) സഖ്യമായിരുന്നു മുന്നിലെത്തിയിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോഴാണ് ആര്‍.എന്‍ സഖ്യത്തിന്റെ ലീഡ് കുറഞ്ഞത്.
577 അംഗ നാഷനല്‍ അസംബ്ലിയില്‍ അധികാരത്തിലെത്താന്‍ 289 സീറ്റാണ് വേണ്ടത്. ഇടതു സഖ്യത്തിന് 181 സീറ്റുകള്‍ നേടാനായപ്പോള്‍ മാക്രോണിന്റെ സെന്‍ട്രിസ്റ്റ് അലയന്‍സ് 160 സീറ്റുകളും മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി 143 സീറ്റുമാണ് നേടിയത്. പുതിയ സര്‍ക്കാരുണ്ടാക്കാനായി പൂര്‍ണഫലം വരുംവരെ കാത്തിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം മാക്രോണിനും തിരിച്ചടിയാണ്. ജീവിത ചെലവ് വളരെധികം വര്‍ധിച്ചതും, സര്‍ക്കാര്‍ സര്‍വീസുകളുടെ പരാജയവുമെല്ലാം മാക്രോണിന്റെ വീഴ്ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ആഗോള നയതന്ത്ര വിഷയങ്ങളിലും ഉക്രെയ്ന്‍ യുദ്ധ വിഷയത്തിലുമടക്കം ഫ്രാന്‍സ് എടുക്കുന്ന നിലപാടുകളില്‍ കാര്യമായ വ്യത്യാസം ഇടത് സര്‍ക്കാര്‍ വന്നാല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. നാറ്റോ ഉച്ചകോടിക്ക് രണ്ട് ദിവസവും പാരീസ് ഒളിമ്പിക്സിന് മൂന്ന് ആഴ്ചയും മുന്‍പാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം ഭൂരിഭാഗം ഫ്രഞ്ച് പൗരന്മാര്‍ക്കും ആശ്വാസമേകുന്നതാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ഇടതുപക്ഷ നേതാവ് ജീന്‍ ലൂക്ക് മെലന്‍ചോണ്‍ ആവശ്യപ്പെട്ടു. അതേസമയം ഫലസൂചനകള്‍ വന്നതോടെ ഫ്രാന്‍സില്‍ പലയിടത്തും സംഘര്‍ഷം ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും തിരിച്ചടിയായി. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എം.എ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്കകത്തെ ദുഷ്പ്രവണതകള്‍ മതിയാക്കണം. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിന്നീട് പിണറായി ശൈലിയായി മാറി. യോഗം തുടങ്ങും മുമ്പ് പുറത്തു പോകാന്‍ സന്നദ്ധരല്ലാതിരുന്ന കാമറാമാന്മാരോട് പുറത്തു പോകാന്‍ പറഞ്ഞതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല.
സമൂഹ മാധ്യമങ്ങളിലെ മാധ്യമ വിമര്‍ശനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷകരമായി. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തിരിച്ചടിയായി. ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടത് ഓര്‍ക്കണം. എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി അതീവ ഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ. തിരഞ്ഞെടുപ്പിലെ പിന്നോട്ടടികള്‍ മാത്രമല്ല പരിശോധനാ വിധേയമാക്കേണ്ടത്. വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീന മേഖലയില്‍ ബഹുജന സ്വാധീനത്തിലും പ്രതികരണ ശേഷിയിലും ആഘാത ശക്തിയിലും ഇടിവും ചോര്‍ച്ചയും സംഭവിക്കുന്നുണ്ട്.
ഇതിന് ഭരണപരമായ പ്രശ്നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിത ശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം. ഇന്നത്തേക്കാള്‍ പല മടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആര്‍ജ്ജിക്കുവാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ടെന്നും എം.എ ബേബി ലേഖനത്തില്‍ പറയുന്നു.
ജനങ്ങള്‍ക്ക് ബോധ്യമാകും വിധം സത്യസന്ധവും നിര്‍ഭയവും ഉള്ളു തുറന്നതുമായ സ്വയം വിമര്‍ശനലൂടെയും മാത്രമേ, വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂ. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് വ്യക്തമാക്കുന്നു.
ലണ്ടൻ : യുകെ സന്ദർശിക്കാനെത്തിയ പുതുപ്പള്ളി എംഎൽഎ ശ്രീ.ചാണ്ടി ഉമ്മന് ഒഐസിസി നാഷണൽ പ്രസിഡൻ്റ് കെ കെ മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .യുകെ യിൽ സംഘടിപ്പിച്ച മറ്റു പരിപാടികളിൽ പങ്കെടുത്ത ശേഷം ഒ ഐ സി സി നാഷണൽ കമ്മറ്റി അംഗങ്ങളും ഒഐസിസി സറേ റീജൺ പ്രഡിഡന്റ് ശ്രീ വിൽസൺ ജോർജിന്റെയും , ഒഐസിസി യുകെ ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും മുഖ്യ നേതൃത്വത്തിലും , മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡോണിൽ ഗംഭീര സ്വീകരണം നൽകി .

ഉമ്മൻ ചാണ്ടി എന്ന ജന നേതാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജൂലൈ 18 ന് ഒരു വർഷം തികയുകയാണ് , ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ആചരണവും ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുടക്കവും വലിയ രീതിയിൽ ജൂലൈ 28 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ അറിയിച്ചു. ഒഐസിസി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയുടെ മകന്റെ ഇപ്പോഴത്തെ യുകെ സന്ദർശനം ആവേശം ഇരട്ടിയാക്കി എന്നതാണ് സത്യം , ഒഐസിസി യുടെ നാഷണൽ , റീജണൽ , നേതാക്കൾമാത്രം ഉൾകൊള്ളിച്ചു പെട്ടെന്ന് വിളിച്ചു കുട്ടിയ മീറ്റിങ്ങിൽ സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തത് ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് പ്രവാസികൾക്കുള്ള സ്‌നേഹവും ബഹുമാനവും എടുത്തറിയിക്കുന്നതായിരുന്നു.

ഒഐസിസി യൂകെ നേതക്കാന്മാർ മാത്രം പങ്കെടുത്ത് കൊണ്ടു് ചാണ്ടി ഉമ്മന് നൽകിയ അത്താഴ വിരുന്നിൽ തന്റെ പിതാവിന് പ്രവാസി മലയാളികളോടുള്ള സ്നേഹം എത്രയായിരുന്നു എന്നോർമ്മിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിമാന ടിക്കറ്റ് കുറയ്ക്കാൻ നടത്തിയ പദ്ധതികളെ കുറിച്ചും ചാണ്ടി ഉമ്മൻ വിശദീകരിച്ചു , താനും യുകെയിൽ കുറച്ചു കാലം പ്രവാസി ആയിരുന്നതും , അന്ന് താനും ഒഐസിസി പ്രവർത്തകനായിരുന്നു എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.

ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് ഒഐസിസി നാഷണൽ ജനറൽ സെകട്ടറി ബേബികുട്ടി ജോർജ്ജ് , റീജണൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ , ഒഐസിസി യൂകെ നാഷണൽ വർക്കിംഗ് പ്രസിഡന്റ്മാരായ ശ്രീ അപ്പാ ഗഫുർ , ശ്രീ സുജു ഡാനിയേൽ , ശ്രീമതി ഷൈനു മാത്യു വൈസ് പ്രസിഡൻ്റ് അൾസ ഹാർഅലി ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോജ് എന്നിവർ ചാണ്ടി ഉമ്മന് തന്റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു , ഒഐസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റോണി ജേക്കബ് , ശ്രീ,ജയൻ റാൻ, ശ്രീ സോണി ചാക്കോ, ശ്രീ, സാജു ആൻ്റണി ഒഐസിസി, സറേ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , ,ഒഐസിസി സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ് , ട്രഷറർ. ശ്രീ ബിജു വർഗീസ് , സത്യം ന്യൂസ് ചീഫ് റിപ്പോർട്ടർ (യു കെ), ശ്രീ റോമി കുര്യാക്കോസ് , സറേ റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ.ഷാംജിത്ത് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , സറേ റീജണൽ നേതാവ് ശ്രീ ജോർജ് ജേക്കബ് , ഒഐസിസി സാറേ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .

അതി വിപുലമായി ജുലൈ 28 ന് യുകെ ഒഐസിസി കമ്മറ്റി നടത്താനിരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷീക അനുസ്മരണവും , ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉത്ഘാടനവും ഒരു വലിയ വിജയമാക്കി തീർക്കുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കന്മാരും ഉറപ്പ് നൽകി . കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം.പിയും ,ശ്രീ, എം.കെ പ്രേമചന്ദ്രൻ എം.പി അടക്കം ഒ.ഐ.സി.സിയുടെ ചാർജ്ജുള്ള പ്രമുഖ കോൺഗസ് നേതാക്കൾ പങ്കെടുക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി , ഒന്നാം ചരമ വാർഷിക പരിപാടി ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ അരയും തലയും മുറുക്കി പ്രവത്തിക്കുകയാണ് ഓരോ ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും, കാരണം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിച്ച തങ്ങളുടെ ജനപ്രിയ നായകന് യുകെ ഒഐസിസി പ്രവർത്തകർ നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ബഹുമതിയാകും ഈ പരിപാടികൾ എന്നുറപ്പ്. ജുലൈ. 28 ന് നടത്തുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉൽഘാടനത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ബേബികുട്ടി ജോർജ്ജിനോടും , ജോയിൻ കൺവീനർമാരായ ശ്രീ അപ്പാ ഗഫുർ ശ്രീ വിൽസൺ ജോർജ് എന്നിവരുമായി ബന്ധപെടാമെന്നു ഒഐസിസി നേതൃത്വം അറിയിച്ചു.

മെട്രിസ് ഫിലിപ്പ്
ചിരിക്കു, പിണങ്ങാൻ സമയമില്ല… മനുഷ്യ ജീവിതം പുൽകൊടിക്ക് തുല്ല്യം…
എന്തെന്നാൽ മനുഷ്യരെല്ലാം പുൽകൊടിക്ക് തുല്യമാണ്, അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽകൊടികൾ വാടികരിയുന്നു. പൂക്കൾ കൊഴിഞ്ഞു വീഴുന്നു. (1 പത്രോസ് 1:24).
ലോകം മുഴുവൻ അറിയപ്പെടുന്ന മലയാളത്തിന്റെ പ്രീയ നടൻ മമ്മൂക്കാ കഴിഞ്ഞ ദിവസം നൽകിയ ഇന്റർവ്യൂൽ ഇപ്രകാരം പറഞ്ഞു,
എത്രനാൾ അവർ എന്നെ ഓർക്കും?
ഒരു വർഷം, 10 വർഷം, 15 വർഷം? തീർന്നു
ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്.
അത് ആർക്കും സംഭവിക്കില്ല.
വലിയ മഹാന്മാരെ ഓർക്കുന്നത് വളരെ കുറവാണ്.
പരിമിതമായ ആളുകൾ മാത്രമേ ഓർമ്മയുള്ളൂ. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാളാണ് ഞാൻ.
അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും? ഒരു വർഷത്തിൽ കൂടുതൽ? അതിനൊന്നും പ്രതീക്ഷയില്ല.
ഒരിക്കൽ നിങ്ങൾ ലോകത്തിൽ ഇല്ലെങ്കിൽ, നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം?
എല്ലാവരും വിചാരിക്കും അവരെ ഓർത്തു പോകുമെന്ന്, ഇല്ല….
ഈ വാക്കുകൾ 100% ശരി അല്ലെ. എത്ര വലിയ ആളുകൾ ആണെങ്കിലും ഓർമ്മിക്കലിന്റെ ദിനങ്ങൾ വളരെ വളരെ കുറവായിരിക്കും. ഒരു വ്യക്തിയുടെ മരണം അറിഞ്ഞാൽ വെറും 20-45 സെക്കൻ്റുകൾ മാത്രമേ മനുഷ്യ മനസ്സിൽ നില്ക്കു എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ നമ്മളൊക്കെ യേശുവിനെ സ്നേഹിക്കുന്നു ഓർക്കുന്നു, ആരാധിക്കുന്നു. ലോകത്തിലേക്ക്, സമാധാനത്തിന്റെ സന്ദേശവുമായി ബെത്‌ലഹേമിലെ, കാലി തൊഴുത്തിൽ പിറന്നു വീണ യേശുനാഥൻ. നസ്രത്തിൽ , തന്റെ മാതാവ് മറിയത്തോടും പിതാവ് ജോസഫിനോടൊപ്പം വളർന്ന് വലുതായി, തന്റെ സ്വർഗസ്ഥനായ പിതാവ് ഏല്പിച്ച കാര്യങ്ങൾ ഉപമയിലൂടെയും, അത്ഭത പ്രവർത്തികളിലൂടെയും രോഗികളെ സുഖപെടുത്തിയും ജീവിച്ചു പോന്ന യേശു നാഥനെ, തന്റെ പ്രിയ ശിഷ്യൻ തന്നെ ചുംബനം കൊണ്ട് ഒറ്റി കൊടുത്ത്, കാൽവരി കുന്നിലേക്ക്, തനിക്ക് ശിക്ഷ വിധിച്ച കുരിശു മരണത്തിന്റെ പൂർത്തീകരണത്തിനായി, ഭാരമുള്ള കുരിശും ചുമന്നു കൊണ്ട്, ചാട്ടവാറിന്റെ അടിയാൽ വേദന കൊണ്ട് പുളഞ്ഞപ്പോൾ സഹായിക്കാൻ ഒരു പാട് ആളുകൾ വന്നില്ല. ഓർഷേലേം പുത്രിമാരോട്, യേശു പറഞ്ഞത്, എന്നെ ഓർത്ത് കരയാതെ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുവിൻ എന്നാണ്. കുരിശിൽ കിടന്ന് മരിച്ച യേശുനാഥനെ, നമ്മുടെയൊക്കെ തലമുറകളിൽ പെട്ടവർ ആരും നേരിട്ട് കണ്ടിട്ടില്ല. വി. ബൈബിൾ വഴിയാണ് നമ്മളൊക്കെ യേശുവിനെ കുറിച്ച് അറിഞ്ഞതും, നമ്മൾ പ്രാർത്ഥിക്കുന്നതും.
2000 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളൊക്കെ യേശുവിനെ ഓർക്കുന്നു. എന്നാൽ, നമ്മുടെ ഇടയിൽ നിന്നും, ഇന്നലെ, കഴിഞ്ഞ ആഴ്ചയിൽ, കഴിഞ്ഞ മാസം മരണപെട്ടു പോയവരെ കുറിച്ച് ഓർക്കുന്നുണ്ടോ. ഇല്ലേ ഇല്ല. മനുഷ്യന്, മറവി എന്നത് നൽകിയത് കൊണ്ടും, മനുഷ്യ ബന്ധങ്ങളുടെ ആഴത്തിന്റെ കുറവ് കൊണ്ടും, ന്യൂ ജനറേഷൻ ജീവിത രീതികൾ കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. എത്ര വലിയ സ്നേഹം ഉള്ളവർ ആണെങ്കിലും, കാണാമറയത്തേക്ക് കടന്നു പോയാൽ, ഓർമ്മകളുടെ കുറവുകൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ, പയ്യെ പയ്യെ ഇല്ലാതെ ആകും. ഇതൊരു സത്യമായ കാര്യമല്ലെ.
പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, പൂന്തോട്ടം, എല്ലാവരെയും ആകർഷിക്കും, എന്നാൽ, കൊഴിഞ്ഞു വീണ പൂക്കളെ ആരും നോക്കാറില്ല. ഈ ലോകത്തിലെ നമ്മുടെയൊക്കെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. ഓരോ നിമിഷങ്ങളും വിലയേറിയതാണ്. ഈ ജീവിത കാലത്ത് മറ്റുള്ളവരുടെ പിടിച്ചുപറിച്ചും, അഴിമതി നടത്തിയും സമ്പാദിക്കുന്നത്, അനുഭവിക്കാൻ കൂടി യോഗം ഉണ്ടാകണം. അങ്ങനെ സമ്പാദിക്കുന്നതിന് ആയുസുണ്ടാകില്ല. ചിരിക്കാൻ പോലും മനസ്സിലാത്ത എത്രയോ ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ. അവരുടെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിപോകാൻ വെറും നിമിഷങ്ങൾ മതി.
നൂറായിരം സ്നേഹിതർ നമ്മൾക്ക് ഉണ്ട്. എന്നാൽ അവരിൽ, എത്ര ആളുകൾ നമ്മളെ ദിവസവും ഓർക്കുന്നുണ്ടാകും, വളരെ വളരെ കുറച്ചു ആളുകൾ മാത്രം. പുതിയ സമൂഹ്യ ചുറ്റുപാടുകളിൽ, എല്ലാം വെറും ഒരു മായാ ലോകമാണെന്ന് നമ്മളൊക്കെ ഓർക്കുക. ആർക്കും ഒന്നിനും നേരമില്ല.
സ്നേഹിച്ചും സഹായിച്ചും ജീവിക്കാം. നമ്മളെ സ്‌നേഹിക്കുന്നവരെയും നമ്മളെ സഹായിച്ചവരെയും മറക്കരുത്. നമ്മളൊക്കെ കടന്നു പോയാലും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോകും. ആരും ആരെയും എന്നും ഓർത്തിരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കുക. എതിരെ വരുന്ന അപരിചിതന് ഒരു ചെറു പുഞ്ചിരി നൽകുക. സ്നേഹം വാരി വിതറാം. വെള്ളത്തിന്റെ കൂടെ ഒഴുകി നീന്തുന്നതാണ് നല്ലത്.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്വീൻസ്‌ലാൻ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിനി നിര്യാതയായി. 29 വയസ്സ് മാത്രം പ്രായമുള്ള ആർച്ച കോമളത്ത് അജയൻ ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ചെങ്ങന്നൂർ സ്വദേശിയായ ആർച്ച ഇവിടെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് ക്വീൻസ്‌ലാൻ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. തങ്ങളുടെ സുഹൃത്തായ ആർച്ചയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും സുഹൃത്തുക്കളും.
ആർച്ച അജയന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തോമസ് പുത്തിരി
പുതുതായി അധികാരം ഏറ്റെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്‌റ്റാർമർ രൂപീകരിച്ച ക്യാബിനറ്റ് മന്ത്രിമാർ ഓരോരുത്തർ ആയി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് ആദ്യത്തെ മന്ത്രിസഭാ യോഗത്തിനായി വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ അവലോകനം എഴുതിക്കൊണ്ടിക്കുന്നത്.
അധികാരത്തിൽ ഏറി ആദ്യ 100 ദിവസത്തിനുള്ളിൽ തന്നെ കാര്യമായ മാറ്റങ്ങൾക്കുള്ള പോളിസികൾ പ്രഖ്യാപിച്ചു ബ്രിട്ടനിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരും ആദ്യത്തെ ക്യാബിനറ്റ് യോഗത്തെ നോക്കികാണുന്നത്.
ജെറെമി കോർബിന് ശേഷം ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട കീർ സ്‌റ്റാർമർ തുടക്കത്തിൽ കോർബിൻ ഉയർത്തിക്കൊണ്ടുവന്ന സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഓരോ ദിവസം കഴിയുംതോറും വാഗ്‌ദാനങ്ങൾ ഒന്നൊന്നായി പിൻവലിച്ചു സോഷ്യലിസ്റ്റും ലേബർ പാർട്ടി ലീഡറും ആയിരുന്ന ജെറെമി കോർബിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇടതുപക്ഷ നയങ്ങളിൽ ഊന്നിയ ലേബർ പാർട്ടിയെ പതുക്കെ പതുക്കെ വലുതുപക്ഷത്തേക്കു മാറ്റി.
ലേബർ പാർട്ടിയുടെ വലതുപക്ഷത്തേക്കുള്ള നീക്കത്തെ തുടർന്ന് നിരവധി പേർ പാർട്ടി വിട്ടു, മൊത്തം അംഗങ്ങളിൽ 30% അധികം പാർട്ടി വിട്ടുപോയി. ലേബർ പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമുള്ള ട്രേഡ് യൂണിയകൾ എല്ലാം തന്നെ ലേബർ പാർട്ടിയുടെ ഈ നീക്കത്തെ സജീവമായി എതിർത്തു, തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ മാത്രം ആണ് യൂണിയനുകളുമായുള്ള തർക്കത്തിൽ ഒരു സമവായത്തിൽ എത്താൻ കഴിഞ്ഞത് .
തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കീർ സ്‌റ്റാർമർ ട്രേഡ് യൂണിയൻ നേതാക്കളമായി നടത്തിയ കൂടിക്കാഴചയിൽ ഒരു പൊതു മിനിമം പരിപാടി അംഗീകരിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനമായത് തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിനത്തിൽ തന്നെ 100% സംരക്ഷണം ലഭിക്കുമെന്ന നയമാണ്. നിലവിൽ ജോലിക്കു കേറി 2 വർഷം കഴിയുമ്പോൾ മാത്രം ആണ് എല്ലാ നിയമങ്ങളുടെയും സംരക്ഷണം ലഭിക്കുന്നത്. ഉദാഹരണത്തിന് ട്രേഡ് യൂണിയൻ രംഗത്തു പ്രവർത്തിക്കുന്നവരെ മനപ്പൂർവം കേസിൽ കുടുക്കി പുറത്താക്കിയാൽ എംപ്ലായ്മെന്റ് ട്രിബൂണലിൽ പോകണമെങ്കിൽ ചുരുങ്ങിയത് 2 വർഷത്തെ സർവീസ് എങ്കിലും ഉണ്ടായിരിക്കണം. അത് ആദ്യം ദിനം മുതൽ തന്നെ സംരക്ഷിക്കപ്പെടും എന്നാണു യൂണിയനുകളുമായുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുള്ളത്.
അതുപോലെ തന്നെ സീറോ ഹവർ കോണ്ട്രാക്ട് റദ്ദ് ചെയ്തു – നീണ്ടകാലം സേവനമുള്ള ജീവനക്കാരെ പിരിച്ചുവിട്ടു അവരെ വീണ്ടും കുറഞ്ഞ വേതനത്തിൽ ജോലിക്കു വയ്ക്കുന്ന-‘ഫയർ ആൻഡ് ഹയർ’ രീതിക്കും അന്ത്യം കുറയ്ക്കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾ ഒക്കെ നടപ്പിലാക്കുമോ എന്നുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആദ്യത്തെ ക്യാമ്പിനറ്റിന്റെ മന്ത്രിസഭാ യോഗം നടക്കുന്നത്.
ലേബർ പാർട്ടി ചരിത്രവിജയം നേടി എന്ന് പറയുമ്പോഴും യഥാർത്ഥ വസ്തുത പാർലമെന്റ് അംഗങ്ങളുടെ (എം പി ) എണ്ണത്തിൽ മാത്രമേ വർദ്ധനവ് ഉണ്ടായിട്ടുള്ളൂ. മൊത്തം വോട്ടുകളുടെ വെറും 34% മാത്രമാന് ലേബർ പാർട്ടിയുടെ വോട്ടു വിഹിതം. അതിനർത്ഥം വോട്ടു ചെയ്ത മൂന്നിൽ രണ്ടുപേരും ലേബർ പാർട്ടിക്കും പുതിയ പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നയങ്ങൾക്കും എതിരായി വോട്ട് ചെയ്തു എന്നാണ്. 34% വോട്ടിൽ ആകെയുള്ള 650 സീറ്റിൽ 412 സീറ്റോടെ 63% മണ്ഡലങ്ങളിലും വിജയം നേടാൻ കഴിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത.
ഇതിന്റെ കാരണം തീവ്ര വലതുപക്ഷ സ്വാഭാവമുള്ള റീഫോം പാർട്ടിയുടെ വരവാണ്. യൂറോപ്യൻ യൂണിയനെ എതിരെ നിലകൊണ്ടു ബ്രെക്സിറ് പാർട്ടിയായി ശക്തി പ്രാപിച്ചു ബ്രെക്സിറ് നേടിയതോടെ ഈ പാർട്ടി റീഫോം എന്ന് നാമകരണം ചെയ്ത് തീവ്ര വലതുപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞ രണ്ടു തവണയും പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കുടിയേറ്റവും ആ വിഷയത്തിൽ ഊന്നിയുള്ള ബ്രെക്സിറ്റും ആയിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും സ്വാതന്ത്രമാകുന്ന ബ്രെക്സിറ് നടപ്പാക്കി, രാജ്യത്തെ തൊഴിൽ ഇല്ലായമക്കു അന്ത്യം കുറിക്കും, യൂറോപ്യൻ യൂണിയൻ അംഗംരാജ്യമെന്ന നിലയിൽ ബ്രിട്ടൻ കൊണ്ടുക്കേണ്ടി വരുന്ന പണം ഉപയോഗിച്ചു ബ്രിട്ടനിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും, കുടിയേറ്റം കർശനമായി നിയന്ത്രിക്കും ഇങ്ങനെ 3 പ്രധാന മുദ്രാവാക്യങ്ങൾ മുൻനിർത്തി ആയിരുന്നു കൺസർവേറ്റീവ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഈ പ്രചാരണം ലേബർ പാർട്ടിയിലെ പോലും നല്ലൊരു വിഭാഗം ഏറ്റെടുക്കുകയും കൺസർവേറ്റീവ് പാർട്ടിക്കു വോട്ടു ചെയ്യുകയും ചെയ്‌തു. മാത്രവും അല്ല തീവ്ര വലതുപക്ഷ പാർട്ടിയായ യുകിപ് (നിലവിലെ റീഫോം പാർട്ടി) യുമായി ധാരണയിൽ എത്തി കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നതിനിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാനും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനു കഴിഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ 2 തവണയും കൺസർവേറ്റീവ് അധികാരത്തിൽ എത്തിയത്.
എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ, പല നേതാക്കളും റീഫോം പാർട്ടിയുമായി ധാരണയിൽ എത്താൻ ആവശ്യപ്പെട്ടുവെങ്കിലും ഋഷി സുനാക് അതിനു വഴങ്ങിയില്ല. ഇതേ തുടർന്ന് തീവ്ര ദേശീയത ഉയർത്തിപ്പിടിച്ചു എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു റീഫോം പാർട്ടി കോൺസെർവറ്റിവ് പാർട്ടിക്കെതിരെ ശക്തമായി മത്സരിച്ചു.
ബ്രെക്സിറ്റിന്റെ പേരിൽ 2 തവണ ഭരണം പൂർത്തിയാക്കി കഴിയുമ്പോൾ തങ്ങൾ നടത്തിയ വാഗ്‌ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളിലും വളരെ അധികം തകർച്ച നേരിടുകയും ചെയ്‌തു. വാർഷിക കുടിയേറ്റം രണ്ടര ലക്ഷത്തിൽ ഏഴു ലക്ഷമായി വർധിച്ചു. ഹോസ്പിറ്റലിൽ പല തരത്തിലുള്ള സർജറി, മറ്റു അപ്പോയ്ന്റ്മെന്റ് കൾ ഒക്കെ ആയി വെയിറ്റ് ചെയ്യുന്നവരുടെ എണ്ണം 7 മില്യൺ എത്തി, അതായത് 70 ലക്ഷം . ഇതിൽ അത്യാവശ്യം വേണ്ടുന്ന സര്ജറിക്ക് പോലും ഒരു വർഷത്തിൽ അധികം ആയി വെയിറ്റ് ചെയ്യുന്നവർ ഉണ്ട്.
ഇത്തരം അവസ്ഥയാണ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൺസർവേറ്റീവ് ഭരണത്തിൽ സംഭവിച്ചത്. ഗ്യാസ് ഇലക്ട്രിക് വിലകൾ കുത്തനെ കൂട്ടി സ്വകാര്യ കമ്പനികളെ ലാഭം ഇരട്ടിയാക്കാൻ സഹായിക്കുക വഴി രാജ്യത്തു വിളിക്കയറ്റവും, കേന്ദ്രീയ ബാങ്ക് ആയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത് വഴി ബാങ്ക് ലോൺ എടുത്തു വീട് വാങ്ങാനും പറ്റാത്ത സാഹചര്യവും ഉരുത്തിരിഞ്ഞു. വീടുകളുടെ ലോൺ പലിശയും തിരിച്ചടവും താങ്ങാൻ പറ്റാത്ത വിധം ഉയർന്നു. സാധാരണക്കാർക്ക് ഒരിക്കലും വാങ്ങാൻ കഴിയാത്ത വിധത്തിൽ വീട് വിലയും വീടുകളുടെ വാടകയും ഉയർന്നു.
വിലക്കയറ്റത്തിൽ ദുസ്സഹമായ ജനജീവിതത്തിൽ ഊന്നിയ ശക്തമായ ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് തീവ്ര വലതുപക്ഷ പാർട്ടിയായ റീഫോം പാർട്ടിയാണ്. കോൺസെർവേറ്റിവ് പാർട്ടിയിലെ നല്ലൊരു വിഭാഗത്തെ തങ്ങളോടൊപ്പം ചേർത്തു വലതുപക്ഷ വോട്ടുകൾ വിഭജിക്കുവാൻ അവർക്കു കഴിഞ്ഞു.. കോൺസെർവറ്റിവ് പാർട്ടിയുടെ വോട്ടു വിഹിതം 44% നിന്ന് 20% കുറഞ്ഞു 24% ആയി
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത.
സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ പ്രതിഷേധം സംഘടിപ്പിക്കും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണു തങ്ങളെന്നും, രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു.
സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. സംഘടനകള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്.
ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒന്നര വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു അദേഹം.
പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പങ്കാളിയാണ് ജോൺ ലാൻഡൗ. ടൈറ്റാനിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനാകുന്നത്. സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു അവതാർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌ട് ഹൗസിന് പിന്നിൽ പ്രവർത്തിച്ച വെറ്റ എഫ്എക്‌സ് കമ്പനി ജോൺ ലാൻഡൗവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
1980 മുതലാണ് സിനിമാ നിർമാണ മേഖലയിലെ ജോൺ ലാൻഡൗയുടെ യാത്ര ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി ജോൺ ലാൻഡൗ പ്രവർത്തിച്ചു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആഗോള ബോക്സോഫീസിൽ പത്ത് കോടി കടക്കുന്ന ആദ്യ സിനിമയായിരുന്നു ടൈറ്റാനിക്.
11 ഓസ്കാറുകളാണ് ജോൺ ലാൻഡൗക്ക് ലഭിച്ചത്. 2009 ൽ പുറത്തിറങ്ങിയ അവതാറും 2022 ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗവും വലിയ ഹിറ്റായിരുന്നു. ആഗോള ബോക്സോഫീസിലും ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്. മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അലൈഡ് മോർട്ട്ഗേജ് ഡയറക്ടർ ബിജോ ടോമിന്റെ മാതാവ് മേരിക്കുട്ടി തോമസ് ( 79) നിര്യാതയായി. ചൊവ്വേലിക്കുടിലിൽ സി. ജെ തോമസിന്റെ ഭാര്യയായ പരേത വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു. പാലാ പ്രവിത്താനം പുരയിടത്തിൽ കുടുംബാംഗമാണ്.
മക്കൾ ബിജോ ടോം, ബിർമിംഗ്ഹാം ( ഡയറക്ടർ അലൈഡ് മോർട്ഗേജ് സർവീസ് ). അനീഷ് ടോം ( ബിർമിംഗ് ഹാം , യു കെ ), അനൂപ് ടോം ( ഓസ്‌ട്രേലിയ ), അരുൺ ടോം (കൊച്ചി ), മരുമക്കൾ യമുന ബിജോ മൈലാടൂർ, ബിന്ദു അനീഷ് പുളിമൂട്ടിൽ ,റോസ്മിൻ അനൂപ് നടുവിലേക്കൂറ്റ്, മരിയെറ്റ് അനൂപ് ആനക്കല്ലുങ്കൽ . സംസ്കാരം പിന്നീട് വെള്ളിയാ മറ്റം സെന്റ് ജോർജ് പള്ളിയിൽ.
ബിജോ ടോമിൻെറയും അനീഷ് ടോമിൻെറയും മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പീഡനക്കേസിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ സംഭവത്തില്‍ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. പെണ്‍കുട്ടികളെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മനു പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകർത്തിയെന്നും ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.
മനു ഇപ്പോള്‍ റിമാൻഡിലാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്ബോള്‍ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.
കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉപദ്രവിച്ചു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു. തെങ്കാശിയില്‍ കൊണ്ടുപോയാണ് ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചത്. ഒരു കുട്ടി രാവിലെ എഴുന്നേറ്റപ്പോഴാണ് മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം രാത്രി മയക്കുമരുന്ന് നല്‍കി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിലവില്‍ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂർണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകർത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഒന്നര വർഷം മുമ്ബ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു.പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും അർദ്ധ നഗ്നചിത്രങ്ങളും മനു സ്വന്തം ഫോണില്‍ പകർത്തുന്നത് പതിവായിരുന്നു. ബോഡി ഷെയ്‌പ്പ് അറിയാനായി ബിസിസിഐക്കും കെസിഎയ്‌ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍, ബിസിസിഐയോ കെസിഎയോ ഇത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാറില്ല.