ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ കുര്‍ബാന അനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഞായറാഴ്ച പള്ളിയിലെ സിയോന്‍ ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികള്‍ ഫൊറോന വിശ്വാസ സംഗമം സംഘടിപ്പിച്ചിരുന്നു. സിയോന്‍ ഓഡിറ്റോറിയത്തില്‍ സഭയ്‌ക്കെതിരെയുള്ള സമ്മേളനം നടത്തുവാന്‍ പാടില്ലെന്നാവശ്യപ്പെട്ട് ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പള്ളിവളപ്പില്‍ സഭയ്‌ക്കെതിരെയുള്ള യോഗം നടത്തിയാല്‍ പ്രതിരോധിക്കുമെന്ന് കാണിച്ച് ഫൊറോന വികാരിക്കും അതിരൂപതാ അധികാരികള്‍ക്കും പോലീസിനും ഏകീകൃത കുര്‍ബാന അനുകൂലികള്‍ കത്തും നല്‍കിയിരുന്നു. സമ്മേളനം പള്ളി വളപ്പില്‍ നിന്നും മാറ്റിവയ്ക്കണമെന്ന് പോലീസുള്‍പ്പെടെ ഫൊറോന വികാരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനവുമായി വിമതപക്ഷം മുന്നോട്ടു പോകുകയായിരുന്നു.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികള്‍ പള്ളിമുറ്റത്ത് പ്രതിഷേധ സംഗമം നടത്തുന്നതിനിടെ സിയോന്‍ ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രകോപനവുമായെത്തി.
ഇതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഏതാനും പേരെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചെങ്കിലും പിന്നീട് പ്രതിഷേധ യോഗം നടത്തി ഏകീകൃത കുര്‍ബാന അനുകൂലികള്‍ പിരിഞ്ഞു.
റ്റിജി തോമസ്
ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങൾ വായിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നാണ്. ആഴ്ചപതിപ്പിൽ തുടർ അധ്യായങ്ങൾ വായിക്കുന്നില്ലെന്ന് അന്നേ തീരുമാനിച്ചു. കാരണം ചില പുസ്തകങ്ങൾ ഓരോരോ ആഴ്ചയുടെ ഇടവേളകളിൽ വായിക്കാനുള്ളതല്ല. തുടർ വായനയിലൂടെ ആസ്വദിക്കാനുള്ളതാണ്. അത്രമാത്രമാണ് ആദ്യ രണ്ട് അധ്യായങ്ങളുടെ മനോഹാരിത. പിന്നീട് നാളുകൾക്ക് ശേഷമാണ് ആയിരത്തിലധികം പേജുകളുള്ള പുസ്തകം വായനയ്ക്കായി കൈയ്യിലെത്തി ചേർന്നത്.
പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വ്യക്തികളുടെയും നാടിന്റെയും സമൂഹത്തിന്റെയും രേഖാ ചിത്രങ്ങൾ ഒട്ടേറെ നാൾ മനസ്സിൽ ഒളി മങ്ങാതെ നിൽക്കും . 2022ലെ വയലാർ അവാർഡ് ലഭിച്ച പുസ്തകമാണ് ജീവിതം ഒരു പെൻഡുലം. ആത്മകഥയാണ് ഈ പുസ്തകം എങ്കിലും അതിനപ്പുറം പറഞ്ഞറിയിക്കാൻ പറ്റാത്ത വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? ഒട്ടേറെ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ച മലയാളികൾ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾ എഴുതിയ ആദരണീയനായ എഴുത്തുകാരന്റെ രചനാ ശൈലി തന്നെയാണ് അതിന് പ്രധാന കാരണം.
മലയാളത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ആത്മകഥ ജീവിതം ഒരു പെൻഡുലം ആയിരിക്കും. ഒരുപക്ഷേ ഇത്രമാത്രം സംഭാഷണങ്ങൾ നിറഞ്ഞ ഒരു ആത്മകഥാ രചന ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉണ്ടോ എന്നതും സംശയം തന്നെ . ഓർമ്മകളുടെ നാൾ വഴികളിലൂടെ ഒരാൾക്ക് ഇത്രമാത്രം സൂക്ഷ്മതയോടെ തിരിഞ്ഞു നടക്കാനാകുമോ? പലപ്പോഴും സംഭവങ്ങളും സംഭാഷണങ്ങളും വായിക്കുമ്പോൾ ഓരോ താളിലും ശ്രീകുമാരൻ തമ്പി നമ്മെ അതിശയിപ്പിക്കുന്നത് ജീവിത മുഹൂർത്തങ്ങളുടെയും ഭാഷാ സൗന്ദര്യത്തിനും ഒപ്പം തൻറെ ഓർമ്മശക്തി കൂടെ കൊണ്ടായിരിക്കും. താൻ എഴുതിയ സിനിമാഗാനങ്ങളുടെയും കവിതകളുടെയും പിന്നിലെ ജീവിതമുഹൂര്തങ്ങളുടെ പ്രചോദനം അദ്ദേഹം ആത്മകഥയിൽ വരച്ചുകാട്ടുന്നുണ്ട്. ആയിരത്തോളം പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിൻറെ ബന്ധുജനങ്ങളും പ്രിയപ്പെട്ടവരും നമ്മൾക്ക് വർഷങ്ങളോളം പരിചയമുള്ളവരായി മാറും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 75-ാം മിനിറ്റില്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലീഷ് പട തിരിച്ചടിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ടിനായി വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങള്‍ നടത്തി. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്‌സില്‍ അപകടം വിതയ്ക്കുകയും ചെയ്തു. 14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്‌നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.
വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പിന്നാലെ സാക്കയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്‌സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി അവസാനിച്ചു.
51-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.
വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സെമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു.
പമ്പാനദിയില്‍ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി.
കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്.
പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.
കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകള്‍ : ഋതിക രഞ്ജിത്ത്.
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയ താരം സ്വരാജ് വെഞ്ഞാറമൂടിൻ്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്.
അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും.
സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.
ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ് ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബെന്നി അഗസ്റ്റിൻ
കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ജൂൺ 20ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഏകദേശം 50 ദിവസം ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടിയിരുന്നു. എല്ലാ നിയമ നടപടികളും കഴിഞ്ഞ ജൂൺ 27ന് കാർഡിഫിലെ ലാൻഡോക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഹെൽനയുടെ മൃതദേഹം ലിവർപൂളിൽ ഉള്ള ഫ്യൂണറൽ ഡിറക്ടര്സിന് വിട്ടുകൊടുത്തിരുന്നു. ഇന്നലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഹെൽനയുടെ സംസ്‍കാരം ഇന്ന് ഞായർ, ജൂലൈ 7ന് മലപ്പുറം ജില്ലയിലെ വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് ഉച്ചതിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്നു. മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ വൈക്കുന്നതായിരിക്കും.
ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. ഹെൽനക്ക് ഒരു അനിയത്തിയും അണിയനുമുണ്ട്. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. ഹെൽനയുടെ വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലയാബറിന് വേണ്ടി കാർഡിഫ് മിഷൻ ഡയറക്ടർ ഫാദർ പ്രജിൽ പണ്ടാരപ്പറമ്പിൽ അനുശോചനം അറിയിച്ചിരുന്നു. ഹെൽന കാർഡിഫിൽ ഉണ്ടായിരുന്ന ഒരു മാസക്കാലം എല്ലാ ദിവസവും കുർബാന കാണാൻ പോയിരുന്ന റോസ്‌മേനിയൻ സഭക്കാരുടെ സെന്റ് പീറ്റർ’സ് പള്ളിയിൽ ജൂൺ 27ന് പ്രത്യേകം ഓർമ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരുന്നു. സെന്റ് പീറ്റർ’സ് പള്ളിക്ക് വേണ്ടി റോസ്‌മേനിയൻ അച്ചന്മാരായ ഫാദർ ബെന്നിയും ഫാദർ ജോസും അനുശോധനം രേഖപ്പെടുത്തി. ഹെൽനയുടെ ആത്മാവിന് ശാന്തി ലഭിക്കുവാൻ കാർഡിഫിലെ മലയാളികൾ പ്രാർത്ഥിക്കുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദർശനത്തിനായി സ്റ്റാർമറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഡോ. മസൂദ് പെസെഷ്‌കിയാനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീർഘകാലവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
15 വർഷം മുമ്പ് ശ്രീകലയെ കാണാതായതിന് പിന്നാലെ നടന്ന കൊലപാതകം ദുരഭിമാനത്തിന്റെ പേരിലാണെന്ന് കലയുടെ ബന്ധുക്കൾ. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയുടേത് പ്രണയവിവാഹമായിരുന്നു.
പ്രണയത്തെ തുടർന്ന് ഇരുസമുദായങ്ങളിൽപെട്ട കമിതാക്കൾ ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായ ഭർത്താവായ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽ കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിർപ്പ് ശക്തമായിരുന്നു.
ശ്രീകലയെ കാണാതായെന്ന പ്രചാരണത്തിന് പിന്നാലെ 15ാംദിവസമാണ് അനിൽ മറ്റൊരു യുവതിയെ കല്യാണം കഴിച്ചത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുടെ സംശയം.
സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരിഭാനക്കൊലയാണെന്ന് സംശയിക്കുന്നത്.
കാണാതായി 15 വർഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര് റേഷൻ കാർഡിൽനിന്ന് നീക്കം ചെയ്യാൻ കുടുംബത്തിനു മനസ്സുവന്നില്ല. ഒളിച്ചോടിപ്പോയതായുള്ള പ്രചാരണം ശക്തമായതോടെ ഏതെങ്കിലും ഒരു ദേശത്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തിലാണ് അന്ന് പരാതിയുമായി പോകാതിരുന്നതെന്ന് കലയുടെ മൂത്ത സഹോദരൻ അനിൽകുമാറിന്റെ ഭാര്യ ശോഭനകുമാരി പറഞ്ഞു.
എന്നെങ്കിലും സ്വന്തം മകനെയും സഹോദരങ്ങളെയും കുട്ടികളെയും കാണാ%
യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.
നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.
ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.
മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.
650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.
കേരളം പനിക്കിടക്കയിൽ. സംസ്ഥാനത്ത് ഇതുവരെ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തുവിട്ട രോഗവിവരകണക്കിലാണ് ഞെട്ടിക്കുന്ന കണക്ക്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇന്നലെ മാത്രം 11, 438 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് 493 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 1693 പേരാണ് സംശയത്തിലുള്ളത്.രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗികളുടെ കണക്കുകൾ ജൂലൈ ഒന്നിനാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്.