ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയിൽ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർഒവി) ഉപയോഗിച്ചുള്ള വിശദമായ പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ഘടനയുടെ നിലവാരം വിലയിരുത്തുന്നതാണ് പരിശോധനയുടെ ലക്ഷ്യം. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഈ പരിശോധന നടത്തുന്നത്.
ആദ്യഘട്ടത്തിൽ 1200 അടി നീളവും 100 അടി വീതിയും ഉള്ള അണക്കെട്ടിനെ 12 ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. തുടർന്ന് 50 അടി വീതമുള്ള ഭാഗങ്ങളായി വിഭജിച്ചാണ് കൂടുതൽ സൂക്ഷ്മ പരിശോധന നടത്തുക. കേരളം മുമ്പ് നടത്തിയ പഠനങ്ങളിൽ സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോകുകയും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെടുകയും ചെയ്തതോടെ കരിങ്കല്ലുകൾ പുറത്താകുന്ന നില കണ്ടെത്തിയിരുന്നു.
ഇത്തവണ ഡൽഹിയിലെ സിഎസ്എംആർഎസിൽ നിന്നുള്ള നാല് ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്ന് എത്തിച്ച അത്യാധുനിക ഉപകരണം ഉപയോഗിച്ചാണ് പരിശോധന. അവസാന ഘട്ടത്തിൽ അണക്കെട്ടിന്റെ മധ്യഭാഗം 10 അടി വീതമുള്ള വിഭാഗങ്ങളായി തിരിച്ച് ആർഒവി ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തും. ഈ പരിശോധനയുടെ റിപ്പോർട്ട് അണക്കെട്ടിന്റെ ഭാവി സുരക്ഷാ നടപടികൾ നിർണ്ണയിക്കുന്നതിൽ നിർണായകമാകും.
റെക്കോർഡ് പങ്കാളിത്തത്തോടെ എട്ടാമത് ഓൾ-യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; കൗൺസിലർ പീറ്റർ യോർക്ക് മുഖ്യാതിഥിയായി.
നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച എട്ടാമത് ഓൾ യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉജ്ജ്വല വിജയമായി. ഡിസംബർ 20-ന് നോർത്താംപ്ടണിലെ കരോലിൻ ചിഷോം സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ മികച്ച കായികക്ഷമതയും കമ്മ്യൂണിറ്റി സ്പിരിറ്റുമാണ് ദൃശ്യമായത്.

ജിനി തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസഫ്, അജു ലൂയിസ്, ജിത്തു തോമസ്, നിധിൻ പൗലോസ്, സിമി ജോസ്, സുജ ജിനി, മിധു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൂർണമെന്റിന് ചുക്കാൻ പിടിച്ചത്. അച്ചടക്കത്തോടെയുള്ള സംഘാടനവും കൃത്യനിഷ്ഠയും ടൂർണമെന്റിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തി.
പ്രധാന അതിഥികൾ
നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്കിന്റെ സാന്നിധ്യം ഈ വർഷത്തെ ടൂർണമെന്റിന് മാറ്റുകൂട്ടി. ഇത്തരമൊരു ബാഡ്മിന്റൺ ടൂർണമെന്റിൽ ആദ്യമായാണ് ഒരു കൗൺസിലർ പങ്കെടുക്കുന്നത് എന്നത് സംഘാടകർക്കും കായികതാരങ്ങൾക്കും വലിയ ആവേശമായി.
വിജയികൾ
വാശിയേറിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ അനിൽ – ജോഹാൻ സഖ്യം ചാമ്പ്യന്മാരായി. അബിൻ – ഷാൻ ടീം റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കിയപ്പോൾ, അനോൻ – ലെവിൻ സഖ്യം മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

സമാപന ചടങ്ങ്
സമാപന ചടങ്ങിൽ അജു ലൂയിസ്, ഹേസൽവുഡ് ഗ്രൂപ്പ് സ്ഥാപകനും റിഫോം നോർത്താംപ്ടൺ ട്രഷററുമായ റോസ്ബിൻ രാജൻ, നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്ക് എന്നിവർ സംസാരിച്ചു. മലയാളി സമൂഹത്തിനിടയിൽ ഐക്യവും സ്നേഹബന്ധവും ഊട്ടിയുറപ്പിക്കാനും കായികപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇത്തരമൊരു ടൂർണമെന്റ് വലിയ പങ്കുവഹിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെയും കാണികളുടെയും വലിയ സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ടൂർണമെന്റ് ചരിത്ര വിജയമായി മാറി. വരും വർഷങ്ങളിലും കൂടുതൽ മികവോടെ ടൂർണമെന്റ് തുടരാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി
തൃശൂർ ∙ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫെയ്സ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ സ്വദേശികളായ പ്രതികൾ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ബി.എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി. ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അന്വേഷണത്തിൽ ഇരുന്നൂറിലേറെ സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട ലിങ്കുകളും സൈറ്റുകളും പൊലീസ് കണ്ടെത്തി നശിപ്പിച്ചതായി അറിയിച്ചു.
കേസിലെ വിധിക്ക് പിന്നാലെ വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും ഗുരുതരമായ നിയമലംഘനവുമാണെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷക്ക് അർഹമാണെന്ന മുന്നറിയിപ്പും പൊലീസ് നൽകി.
കൊച്ചി ∙ പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് ഉറപ്പായി. ഇരുവരെയും യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കുന്നതിൽ മുന്നണി യോഗത്തിൽ ധാരണയായി. കേരള കോൺഗ്രസ് (എം) നിലപാട് വ്യക്തമാക്കട്ടെയെന്നും അങ്ങോട്ട് ചെന്നു ചർച്ച നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേരത്തെ തയ്യാറെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂവരെയും അസോസിയേറ്റ് അംഗങ്ങളാക്കാനാണ് തീരുമാനമെന്നും, സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും നേരത്തെ എൻഡിഎ ഘടകകക്ഷികളായിരുന്നുവെന്നും സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ജനുവരിയിൽ തന്നെ പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് പാർട്ടികളും സ്വമേധയാ യുഡിഎഫിനെ സമീപിച്ചതാണെന്നും യാതൊരു ഉപാധിയും അവർ മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. മറ്റ് പാർട്ടികളുമായി യുഡിഎഫ് ചർച്ച നടത്തുന്നില്ലെന്നും, തദ്ദേശ തലത്തിൽ സിപിഎമ്മിനോടോ ബിജെപിയോടോ ധാരണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ കൂടുതൽ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2025 ഡിസംബർ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തിൽ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.
ചടങ്ങുകളുടെ സമയക്രമം:
രാവിലെ 7.00 – നിർമാല്യദർശനം
രാവിലെ 7.30 – ഉഷപൂജ
രാവിലെ 8.00 – ഗണപതി ഹോമം
രാവിലെ 10.00 – അഖണ്ഡ നാമാർച്ചന
ഉച്ചക്ക് 12.00 – ഉച്ചപൂജ
വൈകുന്നേരം 3.00 – താലപ്പൊലിയോടുകൂടിയ ആറാട്ട്
വൈകുന്നേരം 5.00 – പ്രത്യേക അഭിഷേകം
വൈകുന്നേരം 5.30 മുതൽ – ശ്രീ വീരമണി കണ്ണൻ നയിക്കുന്ന ഭജന
വൈകുന്നേരം 6.30 – ദീപാരാധന
രാത്രി 7.00 – സഹസ്രനാമാർച്ചന
രാത്രി 7.30 – നീരാഞ്ജനം
രാത്രി 9.30 – പടിപൂജ
രാത്രി 10.00 – അത്താഴപൂജ
രാത്രി 10.30 – ഹരിവരാസനം
ക്ഷേത്ര വിലാസം:
KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
07838170203, 07985245890, 07507766652, 07906130390, 07973 151975


നിതിൻ ജോർജ് പെനാർത്ത്
ബാരി: ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്നിരുന്ന ആർട്സ് & ഡാൻസ് സെന്റർ വെയിൽ ഓഫ് ഗ്‌ളാമോർഗൻ എം പിയും യുകെ സയൻസ് & ടെക്നോളജി മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഇന്നലെ ഡിസംബർ 20 ന് ഉത്‌ഘാടനം ചെയ്തു. ബാരിയിലെ മലയാളികൾ നാളുകളോളം കാത്തിരുന്ന ഒരു ആർട്സ് സെന്റർ ഇവിടെ തുറക്കുകയായി.

കുട്ടികളുടെ വ്യക്തി വികസന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക, വിവിധ തരം ഇന്ത്യൻ ഡാൻസുകൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുക, മൊബൈൽ അടിമത്ത്വത്തിൽ നിന്നും കുറച്ചു മണിക്കൂറുകൾ എങ്കിലും മാറി നിൽക്കുവാൻ സഹായിക്കുന്ന വിവിധ തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, സംഗീത ക്ലാസുകൾ, മലയാളം ക്ലാസുകൾ, തുടങ്ങി പലതരം പരിപാടികളാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ബാരിയിലെ മലയാളികളുടെ പ്രിയങ്കരനായ കനിഷ്ക എല്ലാവരോടും ക്ഷേമാന്വേഷണങ്ങൾ നടത്തി.

യുകെ മന്ത്രി ആയിരിക്കെ തിരക്കേറിയ ജോലിത്തിരക്കിനിടയിലും ബാരിയിൽ ഓടിയെത്തിയ മന്ത്രിയെ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി പ്രവീൺ കുമാർ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. തുടർന്ന് ശ്രീ കനിഷ്ക നാരായൺ ആർട്ട് & ഡാൻസ് സെന്റർ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു, എല്ലാവിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്തു. തുടർന്ന് യുക്മ ദേശീയ കമ്മറ്റി അംഗം കൗൺസിലർ ബെന്നി അഗസ്റ്റിൻ, യുക്മ വെയിൽസ് റീജിയൻ വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, റീജിയണൽ ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, റീജിയണൽ കമ്മറ്റി അംഗങ്ങളായ മാമ്മൻ ഫിലിപ്പ്, ബെർലി മാളിയേക്കൽ, അസോസിയേഷൻ എക്സിക്യൂട്ടീവ് നിതിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന കുട്ടികൾ നൃത്തചുവടുകൾ കളിച്ചുകൊണ്ട് മന്ത്രിയുടെ സാന്നിത്യം കൂടുതൽ ശോഭനമാക്കി.

ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാന സന്ധ്യ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി .മിഷനിലെ 14 കുടുംബ കൂട്ടായ്മകളിലെയും കുടുംബാംഗങ്ങൾ പങ്കെടുത്ത കരോൾ ഗാന സന്ധ്യ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി , മിഷൻ ഡയറക്ടർ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ കരോൾ ഗാന സന്ധ്യ ഉത്‌ഘാടനം ചെയ്തു .
മിഷനിലെ മുഴുവൻ കൂട്ടായ്മകളും പൂർണ്ണമായും പങ്കെടുത്ത പരിപാടിയിൽ ഓരോ കൂട്ടായ്മയും ക്രിസ്‍മസിന്റെ വ്യത്യസ്തമായ വേഷവിധാനങ്ങളും , തിരഞ്ഞെടുത്ത ഗാനങ്ങളും വ്യത്യസ്തത പുലർത്തി , കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വീടുകൾ തോറുമുള്ള കരോൾ സർവീസും നടക്കുന്നുണ്ട് , കൈക്കാരന്മാരായ ഷിന്റോ ജെയിംസ് , റെജി പൂമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് , ദീപ്തി ജെയിംസ് കരോൾ ഗാന സന്ധ്യയുടെ പരിപാടികൾ ഏകോപിപ്പിച്ചു .


തിരുവനന്തപുരം: 35 മുതൽ 60 വരെ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി നടപ്പിലാക്കാൻ നടപടി ആരംഭിച്ചു. ‘സ്ത്രീസുരക്ഷാ പദ്ധതി’ എന്ന പേരിലാണ് പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. തിങ്കളാഴ്ച മുതൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് തുടർ നടപടികൾ വൈകുകയായിരുന്നു.
തെറ്റായ വിവരങ്ങൾ നൽകി പെൻഷൻ കൈപ്പറ്റുന്നവരിൽ നിന്ന് ലഭിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. അർഹരായ സ്ത്രീകൾ നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ പുകമഞ്ഞും മലിനീകരണവും കനത്തതോടെ കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞു. ഇതിനെ തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങൾ റദ്ദാക്കിയതായും 370-ലധികം സർവീസുകൾ വൈകിയതായും വിമാനത്താവള അധികൃതർ അറിയിച്ചു.
ഫ്ലൈറ്റ് റഡാർ 24 പുറത്തുവിട്ട കണക്കുകൾ പ്രകാരം മിക്ക വിമാനങ്ങളും ശരാശരി 26 മിനിറ്റ് വൈകിയാണ് സർവീസ് നടത്തിയത്. പ്രതിദിനം ഏകദേശം 1,300 വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഐജിഐയിലെ തടസ്സങ്ങൾ രാജ്യത്തുടനീളമുള്ള യാത്രക്കാരെ ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാരവും ഗുരുതര നിലയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച രാവിലെ എയർ ക്വാളിറ്റി ഇൻഡെക്സ് 386 ആയി, ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ്. കനത്ത ശൈത്യവും ഉയർന്ന ഈർപ്പനിരക്കും തുടരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇതേ കാലാവസ്ഥാ സാഹചര്യങ്ങൾ കശ്മീരിലും വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമായതായും അധികൃതർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജനുവരി ഒന്നുമുതൽ ബാങ്ക് വഴി നൽകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്താനുമാണ് നടപടി.
‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി മുതൽ ശമ്പളം കൈമാറാൻ അനുവാദമുള്ളൂ. ഇതുവഴി തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും കരാർ അവസാനിക്കുമ്പോൾ ഉണ്ടാകാനിടെയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനുമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് നേരിട്ട് അയക്കാനോ കഴിയും. നിയമം ലംഘിച്ച് പണമായി ശമ്പളം നൽകുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.