Latest News

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. യുവതി പ്രവേശനം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യ–സ്ത്രീ അവകാശ വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുടെയും സ്ത്രീകളുടെ അവകാശങ്ങളുടെയും തമ്മിലുള്ള സംഘർഷമാണ് വിശാല ബെഞ്ചിന്റെ പരിഗണനയിൽ വരിക.

2018 സെപ്റ്റംബറിൽ ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ഒരു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് സുപ്രീംകോടതിയിൽ നടന്നത്. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ അന്തിമ തീരുമാനം എടുക്കാതെ, ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിട്ടു. തുടർന്ന് 2020ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവുണ്ടായെങ്കിലും, അംഗങ്ങളെ നിശ്ചയിച്ചതിന് ശേഷം കേസ് മുന്നോട്ട് നീങ്ങിയില്ല. പിന്നീട് ചീഫ് ജസ്റ്റിസായിരുന്ന ഡി. വൈ. ചന്ദ്രചൂഡ് വിവിധ വിഷയങ്ങളിൽ വിധികൾ പ്രസ്താവിച്ചെങ്കിലും ശബരിമല വിഷയത്തിൽ ഇടപെടൽ ഉണ്ടായിരുന്നില്ല.

ശബരിമല യുവതി പ്രവേശനത്തിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിൽ വരാനാണ് സാധ്യത. വിഷയത്തിൽ വാദം ആരംഭിക്കാൻ ആവശ്യമായ സാഹചര്യങ്ങളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിശോധിക്കുന്നത്. വേനലവധിക്ക് മുൻപ് ബെഞ്ച് രൂപീകരിച്ച് വാദം തുടങ്ങിയാൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വിഷയം സജീവ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന സാഹചര്യത്തിൽ, വാദം കേട്ട് അന്തിമ വിധി പ്രസ്താവിക്കാൻ ആവശ്യമായ സമയം ലഭ്യമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗോപേശ്വർ: ഉത്തരാഖണ്ഡിലെ വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ പിപൽകോടി തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 60 പേർക്ക് പരിക്കേറ്റു. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ച ലോക്കോ ട്രെയിൻ നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി ചൊവ്വാഴ്ച രാത്രി കൂട്ടിയിടിക്കുകയായിരുന്നു.

ട്രെയിനിൽ ഉണ്ടായിരുന്ന 109 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടർ ഗൗരവ് കുമാർ അറിയിച്ചു. പരിക്കേറ്റവരിൽ 42 പേരെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ചമേലി എസ്പി സുർജീത് സിങ് പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികളെയും സാമഗ്രികളെയും തുരങ്കങ്ങളിലൂടെ കൊണ്ടുപോകാൻ ലോക്കോ ട്രെയിനുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ടിഎച്ച്ഡിസി നടപ്പാക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

കോഴിക്കോട് ∙ മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരെയാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്; ഇതോടെ കേസിലെ അറസ്റ്റുകളുടെ എണ്ണം നാലായി.

താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീച്ചിൽ തനിച്ചുനിന്ന പെൺകുട്ടിയെ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച പ്രതികൾ ലഹരി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

പിന്നീട് പെൺകുട്ടിയെ വീണ്ടും ബീച്ചിൽ എത്തിച്ചുവിട്ടതിനെ തുടർന്ന് വനിതാ ഹെൽപ്‌ലൈൻ അംഗങ്ങളാണ് അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്; കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി പോക്സോ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിൽ ഇന്ന് വൈകിട്ട് തീപ്പിടിത്തം ഉണ്ടായത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. വൈകിട്ട് 5.10ഓടെയായിരുന്നു സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് വീശിയതോടെ തീ വേഗത്തിൽ ആക്രിക്കടയിലേക്ക് വ്യാപിച്ചു.

തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ തീവ്രതയും കാറ്റും കാരണം നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ആറു യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ ഏറെ സമയം നീണ്ടുനിന്നു.

തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്‍റേതാണ് തീപിടിത്തമുണ്ടായ ആക്രിസാധനങ്ങൾ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനുകളും കണ്ടെയ്നറുകളും ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കൂടുതലായി കിടന്നിരുന്നത്. ഇതാണ് തീ കൂടുതൽ വ്യാപിക്കാൻ കാരണമായതെന്ന് പ്രാഥമിക വിലയിരുത്തൽ.

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മയുടെ ആരോഗ്യനില കഴിഞ്ഞ മൂന്നു മാസം മുൻപാണ് ഗുരുതരമായത്. മരണസമയത്ത് പരിചരണത്തിനായുള്ള ജീവനക്കാരാണ് ഒപ്പമുണ്ടായിരുന്നത്. വിവരം അറിഞ്ഞ് മോഹൻലാലും വീട്ടിലെത്തിയിട്ടുണ്ട്.

എളമക്കരയിലെ വീടിന് സമീപമുള്ള അമൃത ആശുപത്രിയിലായിരുന്നു ശാന്തകുമാരിയമ്മയുടെ ചികിത്സ. വിയോഗവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും അനുശോചനം അറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. അമ്മയോടുള്ള ആഴമേറിയ സ്നേഹം പല വേദികളിലും മോഹൻലാൽ വികാരാധീനനായി പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവെച്ചിരുന്നു. 89-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി വീട്ടിൽ സംഗീതാർച്ചനയും നടത്തിയിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദീർഘകാല രോഗാവസ്ഥയെ അതിജീവിച്ച ശാന്തകുമാരിയമ്മയുടെ വിയോഗം കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങൾ പറയുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ. ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സറേ റീജിയൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്രോയിഡോണ്‍ സെന്റ് ജൂഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന ആഘോഷത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ സറേ റീജിയന്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. നിതിന്‍ പ്രസാദ് കോശി ക്രിസ്തുമസ് സന്ദേശം നൽകി. മുഖ്യ അതിഥികളായി ക്രോയിഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ലൂട്ടൻ മുന്‍ മേയര്‍ ഫിലിപ്പ് എബ്രഹാം, ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ എന്നിവർ ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചു.

കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, സാറേ റീജയന്‍ ജനറല്‍ സെക്രട്ടറി ഗ്ലോബിറ്റ് ഒലിവര്‍, ട്രഷറര്‍ അജി ജോര്‍ജ്, കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ് ആഘോഷത്തിന് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ച് സംഗീത നൃത്ത വിരുന്നുകള്‍ സംഘടിപ്പിക്കപ്പെട്ടു. ക്രോളി ഏഞ്ചല്‍ വോയിസ് കലാകാരന്മാരുടെ സംഗീതവിരുന്ന്, കുഞ്ഞുങ്ങളുടെ സംഗീത നൃത്തം എന്നിവ ഏറെ ആകർഷകമായി. നൃത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേഹ ജെറിന്‍ മാത്യു, നിവിന്‍ ജെറിന്‍, ദയാ പ്രേം, ദേവാ പ്രേം, എലന അന്തോണിയ എന്നിവര്‍ക്ക് ഐഒസി കേരള ചാപ്റ്ററിന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

സാറ ജോര്‍ജ് ഇവന്റ് ടീമാണ്‌ വളരെ മനോഹരമായി ആഘോഷം നടന്ന ഹാൾ ക്രമീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു. ആഘോഷ പരിപാടികൾ വിജയമാക്കുന്നതിന് നേതൃത്വം നല്‍കിയ സാറേ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജ്, നാഷണല്‍ വൈസ് പ്രസിഡന്റ് ബേബി കുട്ടി ജോര്‍ജ്, നാഷണല്‍ ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, റീജിയന്‍ ജനറല്‍ സെക്രട്ടറി ഗ്ലോബേറ്റ് ഒലിവ്യര്‍, റീജിയന്‍ വൈസ് പ്രസിഡന്റ് എലേന അന്തോണി, സറേ റീജിയന്‍ ട്രഷര്‍ അജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഗ്ലോബറ്റ് ഒലിവര്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ്, കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ജോസഫ് എന്നിവരുടെ പ്രവര്‍ത്തനം മാതൃകാപരം ആണെന്ന് സംഘാടകർ പറഞ്ഞു. ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ആങ്കറിങ് ചെയ്ത ഏലേന അന്തോണി ഏവരുടെയും പ്രശംസയ്ക്ക് അര്‍ഹയായി. റീജിയന്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ് നന്ദി പറഞ്ഞു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും ഭക്തിനിർഭരമായ സമാപനമായി. 2025 ഡിസംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദേശവിളക്ക് പൂജകൾ നടത്തിയത് . അന്നേ ദിവസം തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകൾക്ക് മികവേകി. തുടർന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടർന്ന് ദീപാരാധന,പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ ചടങ്ങിൽ പങ്കെടുത്തു.ലണ്ടൻ ദേശാവിളക്കിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

നോർത്താംപ്ടൺ: പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലിയർപ്പിച്ച് നോർത്താംപ്ടണിലെ ഒരു കൂട്ടം സുഹൃത്തുക്കൾ സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ മെമ്മോറിയൽ കാരംസ് ടൂർണമെന്റ് വൻ വിജയമായി. നോർത്താംപ്ടണിലെ മലബാറി റെസ്റ്റോറന്റിൽ നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.

നോബിളിന്റെ പിതാവ് ഞെരലേലി പൗലോസ്, ആനന്ദുവിന്റെ പിതാവ് ആലപ്പുറത്ത് കെ.ജി. ശിവശങ്കര പിള്ള, ജിൻസുവിന്റെ പിതാവ് പ്ലാത്തോട്ടത്തിൽ പി.വി. വർക്കി, ബാബുവിന്റെ പിതാവ് ആനിക്കാട്ട് തോമസ് ജോസഫ് (അച്ചായൻ), അരുണിന്റെ പിതാവ് ഏണസ്റ്റ് ഡിക്രൂസ്, റോസ്ബിന്റെ മുത്തച്ഛൻ കരിമ്പനമാക്കൽ കെ.ജെ. ചാക്കോ എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നോർത്താംപ്ടണിൽ ആദ്യമായാണ് ഇത്തരമൊരു ഓൾ യുകെ കാരംസ് ടൂർണമെന്റ് അരങ്ങേറുന്നത്.

വിജയികൾ:

വാശിയേറിയ പോരാട്ടത്തിനൊടുവിൽ തായകം ക്ലബ്ബിന്റെ ദർശനും ജയശീലനും ചാമ്പ്യന്മാരായി. ഇതേ ക്ലബ്ബിലെ തന്നെ വേണുഗോപൻ – പുരസ് സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രേറ്റ് നോർത്താംപ്ടൺ സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച ബാബു തോമസ്, ആനന്ദു ശിവശങ്കര പിള്ള എന്നിവർ മൂന്നാം സ്ഥാനവും, ജോർജ് വർഗീസ്, ടോണി മാഞ്ഞാഞ്ചേരി ബേബി എന്നിവർ നാലാം സ്ഥാനവും നേടി.

നൂറുകണക്കിന് കായിക പ്രേമികൾ ഒത്തുചേർന്ന ഈ കായിക മാമാങ്കത്തിന് നോർത്താംപ്ടണിലെ ‘ചായ് കഫേ’ (Chai Cafe) ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ടൂർണമെന്റിന്റെ മാറ്റു കൂട്ടി. തങ്ങളുടെ പൂർവ്വികർ പകർന്നുനൽകിയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പൈതൃകം കാത്തുസൂക്ഷിക്കുവാനും വരും തലമുറയ്ക്ക് മാതൃകയാകുവാനും ഈ ടൂർണമെന്റിലൂടെ സാധിച്ചുവെന്ന് സംഘാടകർ അറിയിച്ചു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക തീരുമാനങ്ങളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. സഖാവ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രേഖകളില്‍ ഒപ്പുവെച്ചതെന്നും, സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ അവതരിപ്പിച്ചപ്പോള്‍ മറ്റ് രേഖകള്‍ വിശദമായി പരിശോധിക്കാതെയാണ് ഒപ്പിട്ടതെന്നും വിജയകുമാര്‍ വ്യക്തമാക്കി.

തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അധികാരവും പത്മകുമാറിനായിരുന്നുവെന്നും അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിജയകുമാര്‍ മൊഴിയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി പുതുക്കുന്നതിനെക്കുറിച്ച് ബോര്‍ഡില്‍ സഖാവ് വിശദീകരിച്ചതിനാല്‍ മറ്റൊന്നും വായിക്കാതെ ഒപ്പുവെക്കുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്നതിനാലാണ് താന്‍ കീഴടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.

എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വിജയകുമാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കുന്നത്. പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നതും ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയതുമായാണ് കണ്ടെത്തല്‍. കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയായും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയായുമാണ് വിജയകുമാര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയെയും മറികടന്ന് മറ്റൊരു ഇന്ത്യന്‍ വംശജ കോടീശ്വരി ഹുറൂണ്‍ ഇന്ത്യയുടെ 2025ലെ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ചു. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാളാണ് 5.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 51,265 കോടി രൂപ) ആസ്തിയോടെ പട്ടികയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വേഗത്തിലുള്ള വളര്‍ച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് ഉയര്‍ന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സില്‍ ഏകദേശം മൂന്ന് ശതമാനം ഓഹരി പങ്കാളിത്തവും വിപണിയിലെ കമ്പനിയുടെ ശക്തമായ പ്രകടനവുമാണ് ഈ നേട്ടത്തിന് പിന്നില്‍. ഹുറൂണ്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ എക്‌സിക്യൂട്ടീവുകളില്‍ ഒന്നാം സ്ഥാനത്താണ് ജയശ്രീ ഉള്ളാള്‍. ദീര്‍ഘകാല ആസ്തി വര്‍ധനവ് പരിഗണിച്ചാണ് ഈ റാങ്കിങ്. അടുത്ത കാലങ്ങളിലൊക്കെയും ഉപഭോക്തൃ കേന്ദ്രീകൃത ടെക് ഭീമന്മാരുടെ സിഇഒമാരായിരുന്നു പട്ടികയില്‍ മുന്നിലെത്തിയിരുന്നത്.

ബ്രിട്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ 63 വയസ്സുള്ള ജയശ്രീ ഉള്ളാള്‍ ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലാണ് താമസം. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ ആസ്ഥാനം അവിടെയാണ്. ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവർ സാന്‍ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും സാന്താ ക്ലാര സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ് ആന്‍ഡ് മാനേജുമെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും നേടി. സിസ്‌കോ സിസ്റ്റംസിലും എഎംഡി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് 2008 ല്‍ അരിസ്റ്റ സിഇഒ സ്ഥാനത്തെത്തിയത്. 17 വര്‍ഷമായി കമ്പനിയെ നയിക്കുന്ന ഉള്ളാളിന് 2025 ല്‍ ഓണററി ഡോക്ടറേറ്റും ലഭിച്ചു.

RECENT POSTS
Copyright © . All rights reserved