ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി (TATP) എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന നടക്കുകയാണ്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.
അതേസമയം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. അൽഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ. ഇതിനിടെ, സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിരുന്നു. ഇതിനിടെ, നൗഗാം സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നൗഗാം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ജമ്മുകശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പൊലീസ് സ്റ്റേഷൻ കെട്ടിടവും അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്റെ മൊഴിയിൽ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നുമാണ് മകൻ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. എന്നാൽ, മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ സംശയം. മകനും മുൻഭർത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നൽകിയതെന്നാണ് അമ്മ പറയുന്നത്.
ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ് വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസും- സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം.
വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.
സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് വീണ്ടും കേംബ്രിഡ്ജിൽ വച്ച് അരങ്ങേറി. പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി ശാസ്ത്ര – സാങ്കേതിക വിജ്ഞാന പാഠങ്ങൾ നൽകണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഹേവർഹിൽ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ ശ്രീ യൂസഫ്, ശ്രീമതി രഞ്ജിനി ചെല്ലപ്പൻ എന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്.
കോഡ് ചാമ്പ്സിന് വേണ്ട സജ്ജീകരണങ്ങളൊരുക്കി കൊണ്ട് ഹേവർഹിൽ മലയാളി അസോസിയേഷൻ്റെ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ റിജു സാമുവലും വേദിയിൽ സന്നിഹിതനായിരുന്നു. ഒക്ടോബർ 18 ന് ഉച്ച മുതൽ Thurlow Village Hall ൽ വച്ചായിരുന്നു ക്ലാസുകൾ . രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന രണ്ട് സെഷനുകളിലായി നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ഥ സംഘടനകളും യൂണിറ്റുകളുമായി സഹകരിച്ച് ഇത് അഞ്ചാം തവണയാണ് കൈരളി യു കെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ട്രെയിനിംഗ് നടത്തുന്നത്.
ക്ലാസുകളുടെ ഒടുവിൽ പഠിപ്പിച്ച വിഷയങ്ങളുമായ് ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കേറ്റും നൽകിയ ശേഷമാണ് കാര്യപരിപാടികൾ അവസാനിച്ചത്. നിങ്ങളുടെ പ്രദേശത്തും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുണ്ടെങ്കിൽ ദയവായി കൈരളി യു കെയെ സമീപിക്കുക
*ബൗഗൈൻവില്ല സിനിമയുടെ ദേശീയ പുരസ്കാര അപേക്ഷ സമർപ്പിക്കാനാകാത്തതിനെ കുറിച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ കേന്ദ്ര വിവരപ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ദേശീയ പുരസ്കാര പോർട്ടൽ അവസാന ഘട്ടത്തിൽ തകരാറിലായതിനെ തുടർന്ന് ഫീസ് അടയ്ക്കാനാകാതെ അപേക്ഷ സമയത്ത് സമർപ്പിക്കാനായില്ലെന്നാണ് ഹർജിക്കാരുടെ പരാതി.
അപേക്ഷ അവസാന തീയതി ഒക്ടോബർ 31 ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാവശ്യപ്പെട്ടാണ് നിർമ്മാണ സ്ഥാപനം അതേ ദിവസം തന്നെ അധികാരികൾക്ക് പരാതി നൽകിയിരുന്നത്. ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങൾ ലഭിക്കുകയും വിമർശക പ്രശംസ നേടുകയും ചെയ്തതായും, ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുന്നത് കലാകാരന്മാർക്കും ടീമിനും വലിയ നഷ്ടമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
പോർട്ടൽ ഒക്ടോബർ 10 മുതൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും പ്രക്രിയയെ കുറിച്ച് വ്യാപകമായി പ്രചാരണം നടന്നുവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പരാതി സമയബന്ധിതമായി നൽകിയതിനാൽ അത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. വിവരപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി ഹർജിക്കാരന്റെ അപേക്ഷ പരിശോധിച്ച് വിധി ലഭിച്ച പത്ത് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദേശിച്ച് ഹർജി തീർപ്പാക്കി.
ശ്രീനഗറിലെ നവ്ഗാം പൊലീസ്സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വലിയ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. പൊലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്ക് ഗുരുതര പരിക്കേറ്റു. രാത്രി വൈകിയപ്പോൾ വൻ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനം കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്ത് പരിസരങ്ങളിലും നാശം വിതച്ചു.
അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനൈയുടെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്നു പിടിച്ചെടുത്ത 360 കിലോ രാസപദാർത്ഥങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുമ്പോഴാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ ചെറിയൊരു ഭാഗം ഫോറൻസിക് ലാബിലേക്കും ബാക്കിയുള്ളവ നവ്ഗാം പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ തുടർച്ചയായ ചെറിയ പൊട്ടിത്തെറികൾ കാരണം ബോംബ് സ്ക്വാഡ് അകത്തേക്കു കടക്കാൻ വൈകി, ഇതോടെ രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു. ബൻപോറയിൽ ഭീക്ഷണി പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിലാണ് മൂന്ന് യുവാക്കളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വഴി ഇമാം സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഇർഫാൻ അഹമ്മദ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടി. തുടർന്നുള്ള പരിശോധനയിൽ മൂന്ന് ഡോക്ടർമാർ പ്രവർത്തിപ്പിച്ച വലിയ ഭീകരതയുടെ തെളിവ് പുറത്തുവന്നു.
മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം കൈയിൽ വയ്ക്കും എന്നാണ് നിലവിലെ ധാരണ. അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കാനിടയുണ്ട്. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും. പതിനെട്ടാം നിയമസഭയിൽ കരീടമണിയാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാറിനെ മുഖമായി അവതരിപ്പിച്ച് നടത്തിയ പ്രചാരണത്തിൻ്റെ അവസാനം മികച്ച വിജയത്തിലാണ് കലാശിച്ചത്. ഇത്തവണ നില ഏറെ മെച്ചപ്പെടുമെന്ന് വിലയിരുത്തി മുഖ്യമന്ത്രിപദത്തിൽ തുടക്കത്തിൽ ബിജെപി മൗനം പാലിചെങ്കിലും പിന്നീട് നിതീഷ് തന്നെ നയിക്കുമെന്ന് പറയുകയാണ്. കേന്ദ്രത്തിൽ ജെഡിയുവിൻ്റെ12 സീറ്റുകളുടെ കൂടി ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷ്കുമാറിനെ പിണക്കാനുമാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം അഞ്ച് വർഷവും നിതീഷിനെ തന്നെ മുഖ്യമന്ത്രിയായി നിലനിർത്തുമോയെന്നതും ചോദ്യമാണ്. അനാരോഗ്യം തന്നെ പ്രധാനകാരണം. മാത്രമല്ല ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെ ഒപ്പം നിർത്തിയാൽ നിതീഷ് കുമാറിനെ മറികടക്കാനുള്ള ബലം ബിജെപിക്ക് കിട്ടും. പഴയതുപോലെ വിലപേശലിന് വഴങ്ങേണ്ടി വരില്ല. അതേ സമയം രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ ബിജെപി തന്നെ കൈയിൽ വയ്ക്കും.നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയെയും, വിജയ്കുമാർ സിൻഹയും തുടരാനിടയില്ല. നിലനിർത്തിയാലും നേതൃത്വവുമായി ഏറെ അടുപ്പമുള്ള സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിക്കാനാകും സാധ്യത. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദമുന്നയിക്കനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തൃശൂരിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഫിലോക്കാലിയ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രശസ്ത ദമ്പതികളായ മരിയോ ജോസഫിന്റെയും ജിജി മരിയോ ജോസഫിന്റെയും കുടുംബ തർക്കമാണ് ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുന്നത്. ധ്യാനം, കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസ് എന്നിവയിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം നേടിയ ഇവരിൽ, ഭാര്യയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മരിയോയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഒക്ടോബർ 25-നുണ്ടായ തർക്കത്തിനിടെ ഭർത്താവ് തലയ്ക്കടിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ജിജി നൽകിയ പരാതി. 1.60 ലക്ഷം രൂപ വിലവായിരുന്ന ഫോണിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നാരോപണവുമുണ്ട്.
മരിയോയും ജിജിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ തർക്കങ്ങൾ സ്ഥാപനം നടത്തിപ്പിലെയും പണമിടപാടുകളിലെയും അഭിപ്രായ ഭിന്നതകളിലുമാണ് കേന്ദ്രീകരിക്കുന്നത്. ഫൗണ്ടേഷനെ കമ്പനിയാക്കാനുള്ള നീക്കങ്ങൾ, ട്രസ്റ്റിലെ അധികാര പ്രശ്നങ്ങൾ, മരിയോയുടെ സ്വതന്ത്ര തീരുമാനങ്ങൾ എന്നിവയാണ് കുടുംബത്തിൽ വലിയ ഭിന്നത സൃഷ്ടിച്ചത്. ജിജി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ഒഴിവാക്കി കമ്പനി മുന്നോട്ട് നയിക്കുന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.
കൊല്ലത്തുകാരനായ സുലൈമാൻ രണ്ടു പതിറ്റാണ്ട് മുമ്പ് അസുഖത്തിലായിരുന്ന സമയത്ത് മതപരമായ മാറ്റം അനുഭവിച്ചെന്നാണ് പറയപ്പെടുന്നത്. പിന്നീട് പോട്ടയിലെത്തിയ അദ്ദേഹം “മരിയോ ജോസഫ്” എന്ന പേരിൽ സുവിശേഷ പ്രവർത്തനത്തിൽ പ്രവേശിച്ചു. അതിനിടെയാണ് ജിജിയെ പരിചയപ്പെട്ടത്, പിന്നീട് അവരുടെ ബന്ധം വിവാഹത്തിലേക്കും എത്തി. ഇരുവരും ചേർന്ന് സുവിശേഷപ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും സജീവമായി പ്രവർത്തിച്ചു.
എന്നാൽ ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ അവർ പുതിയ വഴികൾ തേടി. ഇതോടെയാണ് മരിയോ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മോട്ടിവേഷൻ സ്പീക്കറായി പ്രവർത്തനം ആരംഭിച്ചത്. ജിജിക്കും അതിലൂടെ നല്ലൊരു ജോലി ലഭിച്ചു, ഇതോടെ കുടുംബത്തിന്റെ വരുമാനം മെച്ചപ്പെട്ടു. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ബോബിയുമായുള്ള ബന്ധം തകരുകയും ചെയ്തു. തുടർന്ന് ദമ്പതികൾ ചേർന്ന് പുതിയൊരു ചാരിറ്റി സ്ഥാപനം രൂപവത്കരിച്ചു. ഈ ശ്രമത്തിന്റെ ഫലമായാണ് പിന്നീട് ഫിലോക്കാലിയ ഫൗണ്ടേഷൻ ആരംഭിച്ചത്.
ശ്രീജിത്ത് മാടക്കത്ത്
ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘മധുരം മലയാളം’ ക്ലാസിന്റെ ഉദ്ഘാടനം വർണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്ഗേറ്റ് കമ്മ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ‘മധുരം മലയാളം’ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ലാസ്യ കലാകേന്ദ്ര ഡയറക്ടർ ശ്രീജിത്ത് മാടക്കത്ത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജണൽ കോഡിനേറ്ററും ലോക കേരളസഭാംഗവുമായ ആഷിക്ക് മുഹമ്മദ് നാസർ, ഗീതു ശ്രീജിത്ത്, കൃഷ്ണപ്രസാദ്, ഗീത ലക്ഷ്മൺ എന്നിവർ ആശംസകൾ അർപ്പിച്ചു. അജേഷ് നായർ സ്വാഗതവും അനുപമ സ്മിജു നന്ദിയും പറഞ്ഞു.

ചടങ്ങിൽ മലയാളം മിഷൻ ഭാരവാഹികൾ വിദേശത്ത് വളരുന്ന കുട്ടികൾക്ക് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും മലയാളം മിഷന്റെ ലക്ഷ്യങ്ങളും വിശദീകരിച്ചു. തുടർന്ന്, കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും കുട്ടികളെ ആവേശഭരിതരാക്കികൊണ്ടും എബ്രഹാം കുര്യൻ ആദ്യ ക്ലാസിന് നേതൃത്വം നൽകി..
അധ്യാപകരായും ഭാഷാപ്രവർത്തകരായും സേവനം ചെയ്യുന്ന അജേഷ് നായർ, സ്റ്റെഫി അജിത്, ഷിജി സ്റ്റാൻലി, സുനിൽ പിള്ള, ശ്രീലക്ഷ്മി പ്രസാദ്, ലിസ ബിജു, രേവതി വെങ്ങലോട്, ഡീന മാണി, ഷെർലിൻ എബി, മോനിഷ ശ്രീജിത്ത്, അശ്വതി നിവ്യ, സ്വപ്ന, ഗീതു, അനുപമ സ്മിജു എന്നിവർക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾ അഭിനന്ദനങ്ങൾ അർപ്പിച്ചു.

കേരളീയ നൃത്ത കലകളും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് ഇരുന്നൂറോളം കുട്ടികളെയും മുതിർന്നവരെയും നൃത്തരൂപങ്ങൾ അഭ്യസിപ്പിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പുതുതലമുറക്ക് മലയാളത്തിന്റെ മാധുര്യവും സമ്പന്നതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘മധുരം മലയാളം’ സ്കൂൾ ആരംഭിക്കുന്നതിന് ലാസ്യ കലാകേന്ദ്ര മുന്നോട്ടുവന്നത്.
മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ചിരിക്കുന്ന ‘മധുരം മലയാളം’ ക്ലാസിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും അഭിമാനവും വളർത്താൻ സാധിക്കട്ടെയെന്നും ലെസ്റ്ററിലുള്ള കുട്ടികൾ ഈ അവസരം വിനിയോഗിക്കുന്നതിനായി മാതാപിതാക്കളുടെ പൂർണ്ണമായ പ്രോത്സാഹനം ഉണ്ടാവണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

റെഡ് ഹിൽ സറേ: 2025 നവംബർ എട്ടാം തീയതി റെഡ് ഹിൽ സെയിന്റ് മാത്യൂസ് ഹോളിൽ ചേർന്ന
മലയാളി അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറേയുടെ (MARS) വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജോസഫ് വി ജോൺ, ജെസിൽ ജോസ്, ടിങ്കു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പൊതുയോഗത്തിൽ മാർസ് സെക്രട്ടറി ശ്രീ സ്റ്റാലിൻ പ്ലാവില വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ ജെന്നി മാത്യു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു . തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റും പ്രവാസി കേരള കോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയുമായ ശ്രീ ജിപ്സൺ തോമസ് ആണ് പുതിയ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2015-16, 2021-22 വർഷങ്ങളിൽ മാർസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ശ്രീ ജിപ്സൺ, 2022-25 വർഷങ്ങളിൽ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എവിൻ അവറാച്ചൻ, റെഡ് ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ് സെക്രട്ടറി കൂടിയാണ്. സീറോ മലബാർ സെന്റ് ക്ലിയർ മിഷൻ കമ്മിറ്റി അംഗമായ ശ്രീ ജോസിൻ പകലോമറ്റമാണ് പുതിയ ട്രഷറർ.

പുതിയ സാരഥികളുടെ പൂർണമായ ലിസ്റ്റ് താഴെ കൊടുക്കുന്നു
· പ്രസിഡൻറ് : ജിപ്സൺ തോമസ്
· സെക്രട്ടറി : എവിൻ അവറാച്ചൻ
· ട്രഷറർ: ജോസിൻ പകലോമറ്റം
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
· ജോബി ഫിലിപ്പ്
· ഷെന്നി ജോസ്
· സ്മിത ജോയസ്
· സിനി സേവിയർ
· ബിജു ജോർജ്
· ജോബിൻ ജോസ്
· വിനീത് P T
· സിജോ ഫ്രാൻസിസ്
· സിയ റോസ് മാത്യു
