Latest News

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനത്തിന് അന്വേഷണത്തിനിടെ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിന് ജാമ്യം ലഭിച്ചു. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിനെ ജാമ്യത്തോടെ വിട്ടത്. തിരുവനന്തപുരം സ്വദേശിയായ ആൽബിനെ ബജറങ്ഗ് പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂടാതെ, കാൺപൂരിനടുത്ത് നൗരംഗയിൽ വീടുവച്ച് പള്ളി നടത്തി വരുന്ന ആൽബിൻ, ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിക്കുകയും അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കപ്പെട്ടിരുന്നു.

പാസ്റ്റർ ആൽബിന്റെ കേസിൽ ബിഎൻഎസിലെ വിവിധ വകുപ്പുകൾ ചേർത്തു നടത്തിയ അന്വേഷണത്തിനൊപ്പം, നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തിയിരുന്നു. അറസ്റ്റിനു ശേഷം ആൽബിൻ കാൺപൂരിലെ ജയിലിലായിരുന്നു.

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മികച്ച നേതാവ്’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി മികച്ച ഒരു വ്യാപാര കരാറിൽ എത്താനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ–അമേരിക്ക വ്യാപാര ബന്ധത്തിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന സൂചനകളും അദ്ദേഹം നൽകി.

ഇന്ത്യയും അമേരിക്കയും പരസ്പരം ഗുണകരമായ ഒരു കരാറിൽ എത്തുമെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ബഹുമാനവും അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ സൗഹൃദപരമായ വാക്കുകൾക്കിടയിലും ഇരുരാജ്യങ്ങളുടെയും വ്യാപാര ചർച്ചകളിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളിലെ നികുതി 50 ശതമാനമായി ഉയർത്തിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം ലെവിയും ഇതിൽ ഉൾപ്പെടുന്നു.

ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉന്നതതല ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ വ്യാപാരം, നിർണായക ധാതുക്കൾ, ആണവോർജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. എങ്കിലും സമഗ്രമായ ഒരു വ്യാപാര കരാറിൽ എത്താൻ ഇതുവരെ ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല.

കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. കോടതിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ഷിംജിത ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.

ബസിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ 23 ലക്ഷം പേർ വീഡിയോ കണ്ടു. ഇതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തത്. കേസെടുത്തതിന് ശേഷം ഒളിവിൽ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണായക തെളിവുകൾ ലഭിച്ചിട്ടില്ല. യാത്രയ്ക്കിടെ ഉപദ്രവം ഉണ്ടായതായി ആരും പരാതി നൽകിയിട്ടില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്.

കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം നിർണായക കണ്ടെത്തലുകൾ നടത്തി. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ കൊച്ചി സോണൽ ഓഫീസിൽ നിന്നുള്ള അന്വേഷണം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ വ്യാപക പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള നടപടികളിലാണ് റെയ്ഡ് നടപ്പാക്കിയത്. പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന പരിശോധനയിൽ ഏകദേശം 1.3 കോടി രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കളും 100 ഗ്രാം സ്വർണ്ണക്കട്ടയും പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ പവിത്രമായ സ്വർണവും വസ്തുക്കളും ഔദ്യോഗിക രേഖകളിൽ ‘ചെമ്പ് തകിടുകൾ’ എന്ന് തെറ്റായി രേഖപ്പെടുത്തി അനധികൃതമായി നീക്കം ചെയ്തതായി കണ്ടെത്തി. 2019 മുതൽ 2025 വരെ ഈ സ്വത്തുക്കൾ ചെന്നൈ, കർണാടക എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി രാസപ്രക്രിയകളിലൂടെ വേർതിരിച്ചെടുത്തതായി റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ഭരണാധികാരികൾ, സ്വകാര്യ ജ്വല്ലറികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് ഇഡിയുടെ കണ്ടെത്തലിൽ വെളിച്ചത്തിലായത്.

റെയ്ഡിനിടെ വിവിധ ഔദ്യോഗിക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ക്ഷേത്ര വഴിപാടുകളുമായി ബന്ധപ്പെട്ട അനധികൃത പണം കൈമാറ്റം, വരുമാനം വകമാറ്റൽ, വിശദീകരിക്കാത്ത സ്വത്തുക്കളുടെ ശേഖരണം തുടങ്ങിയ ക്രമക്കേടുകളും അന്വേഷണ പരിധിയിലാണെന്ന് ഇഡി വ്യക്തമാക്കി. ഒന്നിച്ച് സിആർപിഎഫ് ഭടന്മാരടക്കം നൂറോളം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. രാസവസ്തുക്കൾ ഉപയോഗിച്ച സ്വർണം വേർതിരിക്കൽ, പുനർനിർമ്മാണം എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) അന്തിമഘട്ടത്തിലാണെന്ന് സൂചന. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇതു വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായി കണക്കാക്കുന്ന ഈ ഉടമ്പടി, ഏകദേശം 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന വലിയ വിപണി സൃഷ്ടിക്കും.

ചൈനയോടുള്ള അമിത ആശ്രയം കുറച്ച് വിശ്വസ്ത പങ്കാളികളുമായി വ്യാപാരം ശക്തിപ്പെടുത്തുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ ഇന്ത്യ പ്രധാന പങ്കാളിയായി മാറുന്നു. കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ കയറ്റുമതി വർധിക്കാനും ഉൽപ്പാദന രംഗത്ത് മുന്നേറ്റം നേടാനും കഴിയും. ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കരാർ പൂർത്തിയാക്കാൻ ചില വിഷയങ്ങളിൽ ഇനിയും ധാരണ വേണം. ചില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നതാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം. ഇന്ത്യ വിദഗ്ധ തൊഴിലാളികൾക്ക് വിസാ ഇളവും യാത്രാ സൗകര്യങ്ങളും ആവശ്യപ്പെടുന്നു. അടുത്ത ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഈ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അപ്പച്ചൻ കണ്ണഞ്ചിറ

പത്തനംതിട്ട: യു കെ യിലെ സ്റ്റീവനേജിൽ നിന്നും, ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷീക പ്രാർത്ഥനയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം ആകസ്മിക മരണം സംഭവിച്ച ജേക്കബ് ജോർജ്ജിന് ( ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന പ്രണാമവും, യാത്രാമൊഴിയുമേകി. ആംഗ്ലിക്കൻ ബിഷപ്പ് റൈറ്റ് റവ ഡോ. നോബിൾ ഫിലിഫ് പ്രാർത്ഥന നേരുകയും, കുടുംബവുമായുള്ള വലിയ ബന്ധങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

പത്തനംതിട്ട മാർത്തോമ്മാ പള്ളി വികാരി റവ. സജി തോമസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ റവ.വി.റ്റി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം.തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി. എം. സക്കറിയ, റവ.ജോൺ തോമസ് അടക്കം വൈദികർ സഹകാർമികരായി പങ്കുചേർന്നു.

യു കെ യിലെ സ്റ്റീവനേജിൽ നിന്നും, പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രതിനിധികൾ അടക്കം കൂടാതെ ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാനും, തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാനും എത്തിയിരുന്നു.

പരേതന്റെ ആത്മാർത്ഥതയുടെയും, സൗഹൃദത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, ആത്മീയതയുടെയും അപദാനങ്ങൾ അനുസ്മരിച്ചു കൊണ്ട് നിരവധി ആളുകൾ നൽകിയ അനുശോചന സന്ദേശങ്ങൾ ഏവരെയും വികാരസാന്ദ്രമാക്കി.

കുടുംബാംഗങ്ങളെ ഏറെ വേദനയിൽ ആഴ്ത്തിയ ആകസ്മിക മരണം ഉൾക്കൊള്ളുവാനാവാതെ തളം കെട്ടിനിന്ന രോദനങ്ങളും, അണപൊട്ടിയ കണ്ണീർ കണങ്ങളും അമീജിയോ ഭവനത്തെ ശോകമൂകമാക്കി. ജന്മനാടിനെ ഏറെ പ്രണയിച്ച ജേക്കബ്, വർഷത്തിൽ നാലഞ്ചു തവണയെങ്കിലും നാട്ടിൽ സന്ദർശനം നടത്തുമായിരുന്നു. ജന്മാനാട്ടിൽത്തന്നെ അവസാനം എത്തുവാനും, അവിടെ പ്രിയ മാതാപിക്കളും, സഹോദരനോടൊപ്പവും നിത്യ വിശ്രമം ഒരുക്കപ്പെട്ടതും, നാടും കുടുംബവുമായുള്ള ആത്മബന്ധത്തിന്റെ വേദന പകർന്ന നേർക്കാഴ്ച്ചയായി.

രാവിലെ ഏഴു മണിക്ക് ആരംഭിച്ച പൊതുദർശ്ശനം മുതൽ സ്വസതിയിലേക്കും, പള്ളിയിലേക്കും ഒഴുകിയെത്തിയ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയ-പ്രവാസ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ അടക്കം വൻ ജനാവലിയാണ് ഷാജിയെ അവസാനമായി കാണുവാനും, അന്ത്യോപചാരം അർപ്പിക്കുന്നതിനും, ആത്മാശാന്തി നേരുന്നതിനുമായി എത്തിയത്.

പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്നു പരേതൻ. ഭാര്യ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്‌, സാരു ജേക്കബ്. സാരു കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ്, മിഗി മറിയം ജേക്കബ്, നിഗ്ഗി സൂസൻ ജേക്കബ് എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ (സ്റ്റീവനേജ്) മരുമകനും അഷർ കൊച്ചു മകനുമാണ്.

സർഗ്ഗം സ്റ്റീവനേജ്, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, ഐഒസി സ്റ്റീവനേജ് തുടങ്ങി നിരവധി സംഘടനകളും, സ്ഥാപനങ്ങളും, കുടുംബങ്ങളും, വ്യക്തികളും പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു. പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ അന്ത്യോപചാര തിരുക്കർമ്മങ്ങൾ അർപ്പിച്ച് പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കാരം നടത്തി.

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പത്മകുമാറിനൊപ്പം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും സ്വർണ്ണ വ്യാപാരി ഗോവർദ്ധനും നൽകിയ ഹർജികളിലാണ് തീരുമാനം. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പത്മകുമാർ നൽകിയ മൊഴിയും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും എസ്.ഐ.ടി സത്യവാങ്മൂലം നൽകി. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 20 നാണ് ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ബോർഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. കേസിൽ പ്രതികൾക്ക് പങ്കില്ലെന്ന നിലപാടാണ് പത്മകുമാർ ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നത്.

ഇതിനിടെ, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മറ്റൊരു സ്വർണ്ണ മോഷണക്കേസ് കൂടി നിലനിൽക്കുന്നതിനാൽ ഇയാൾക്ക് ഉടൻ ജയിൽ മോചനം ലഭിക്കില്ല. ആ കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയൂ.

ചെങ്ങന്നൂരിൽ രണ്ടുവയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. പുലിയൂർ തോട്ടിയാട്ട് പള്ളിത്താഴെയിൽ ടോംതോമസ്–ജിൻസി തോമസ് ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണ സംഭവം.

കുഞ്ഞിനെ കിടപ്പുമുറിയിൽ ഇരുത്തിയ ശേഷം അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. പിന്നീട് തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ് എന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ എസ്എൻഡിപി യോഗത്തെ പൊതുവേദികളിൽ അവഹേളിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സവർണ ഫ്യൂഡൽ മാടമ്പി മനോഭാവമാണ് സതീശന്റേതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മത–സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് കൊണ്ടുപോകുകയാണ് സതീശൻ ചെയ്യുന്നതെന്നും, ഇതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിയുടെ നിലപാടുകളെ തന്നെ സതീശൻ ചോദ്യം ചെയ്യുകയാണോ ഇതിലൂടെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. സമുദായ നേതാക്കളുടെ പിന്നാലെ പോകില്ലെന്ന് പറയുന്ന സതീശൻ എൻ.എസ്.എസ് ആസ്ഥാനത്ത് സമയം ചെലവിട്ട സംഭവവും, സീറോ മലബാർ സഭാ സിനഡ് നടന്നപ്പോൾ രഹസ്യമായി എത്തിയതും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്വൈത ആർട്സും, ഹെൻഗ്രോവ് മലയാളീ കമ്മ്യൂണിറ്റിയും സംയുക്തമായി ഒരുക്കുന്ന ഇന്ത്യൻ കലാ സംഗീതോത്സവം ആയ “ശ്രീരാഗം “സീസൺ 3 ബ്രിസ്റ്റളിൽ മാർച്ച്‌ ഒന്ന് ഞായറാഴ്ച മൂന്നു മണി മുതൽ ഏഴു മണി വരെ നടക്കും.

2025 ൽ വായനക്കാരുടെ മനം കവർന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച ” കമ്പിളി കണ്ടത്തെ കൽഭരണികൾ ” എന്ന ആത്മകഥാപരമായ രചനക്ക് ആണ് അദ്വൈതയുടെ പ്രഥമ ” അദ്വയ” പുരസ്കാരം. മാർച്ച്‌ ഒന്നിന് ബ്രിസ്റ്റളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. അതോടൊപ്പം ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.

മറ്റു പരിപാടികൾ

• വിന്റർ മെലഡീസ് – പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി അവതരിപ്പിക്കുന്ന,ഹൃദ്യമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കൊണ്ട് വയലിനിൽ തീർക്കുന്ന മനോഹര രാഗ സന്ധ്യ.

• ഗസൽ പോലെ… – മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ പോലെ ഹൃദ്യമായ ഗാനങ്ങളുമായി പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

• നിമിഷം സുവർണ്ണ നിമിഷം… – ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്രകാരൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമയിലെ 50 വർഷത്തെ സുവർണ്ണ സംഭാവനകൾക്ക് ആദരവോടെ സമർപ്പിക്കുന്നു,ബാലചന്ദ്രമേനോൻ സിനിമയിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരൊക്കെ ഉപയോഗിക്കാതെ നിരവധി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എല്ലാ സംഗീത പരിപാടികളിലും നിരവധി കലാകാരൻമാർ പങ്കെടുക്കും. കലാഭവൻ ആനന്ദ് നായിക് തബലയും ബേയ്ബി കുര്യൻ റിതവും, സന്തോഷ് ജേക്കബ് പുത്തേറ്റ് ഹാർമോണി യത്തിലും, ഗോപു നായർ കീ ബോർഡിലും വിസ്മയം തീർക്കും.

• ദേവരാഗപദങ്ങൾ – ജി. ദേവരാജന്റെ അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം, കഥകളി ചരിത്രത്തിൽ ഒരു നാഴികക്കല്ലായി, മലയാള ചലച്ചിത്രഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്നു. വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ജി. ദേവരാജന്റെ കാലാതീത സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയവും സംവിധാനവും നിർവഹിച്ച ഈ നൂതനമായ കഥ അവതരണം, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി, പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ” ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി ” കഥപറച്ചിലിന്റെ പുതിയ ശക്തമായ അനുഭവം സൃഷ്ടിക്കുന്നു.

ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണ ത്തോടെ നടത്തുന്ന മേളയോടനുബന്ധിച്ച് Bookshelf UK( പുസ്തകപെട്ടി ) ഒരുക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, താമര ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

കേരളത്തിന്റെ തനതായ രുചി കൂട്ടുകളുമായി ഇംഗ്ലണ്ടിലെ പ്രമുഖ ഇന്ത്യൻ ഭക്ഷണശാല ഒരുക്കുന്ന കേരള ഫുഡ്‌ കോർട്ടും മേളയുടെ ഭാഗമാണ്.

2023 ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയാണ് ശ്രീരാഗം ഉൽഘാടനം ചെയ്തത്.നവരാത്രിയോട് അനുബന്ധിച്ച് സ്വാതി തിരുനാളിന്റെ ഓർമ്മകൾ ഉണർത്തി സംഗീത വിദ്വാൻ ശ്രീ ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരി യും പിന്നീട് 2024 ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ ” “ദക്ഷയാഗം” കഥകളിയും ആണ് ശ്രീരാഗം സീസൺ ഒന്നിലും , സീസൺ രണ്ടിലും അരങ്ങേറിയത്.

Venue

The Theatre
St. Brendan’s Sixth form College
Broom hill road
Brislington.Bristol BS4 5RQ.
England.

Date : 1 March, Sunday. 3 PM to 7 PM.
Contact What’s App : 074 04 67 69 81.
To Book Ticket :https://www.tickettailor.com/events/adwaitaarts/1999008

RECENT POSTS
Copyright © . All rights reserved