Latest News

സുധീഷ് തോമസ്

സ്റ്റോക്ക് ഓൺ ട്രെൻഡിലെ നിത്യസഹായ മാതാ ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെവാർഷിക ആഘോഷം ‘നസ്രാണി മേളം’ ആഴ്ചകളോളം വരുന്ന ഒരുക്കങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ,നൂറോളം വരുന്ന വിമൻസ് ഫോറം അംഗങ്ങൾ ചേർന്നൊരുക്കിയ കലാവിരുന്നോടുകൂടി വർണ്ണാഭമായി നടത്തപ്പെട്ടു.

വിമൻസ് ഫോറം പ്രസിഡൻറ് അനു എബ്രഹാം കോഡിനേറ്ററും സോഫി കുര്യാക്കോസ്, ഷെറിൻ ജോയ് എന്നിവർ കൾച്ചറൽ പ്രോഗ്രാം കോഡിനേറ്റേഴ്സുമായി കമ്മിറ്റികൾക്ക് നേതൃത്വം നൽകി. ആഴ്ചകളായുള്ള ഒരുക്കങ്ങൾ, ജോലിത്തിരക്കിനിടയിൽ ഉള്ള പ്രാക്ടീസുകൾ ഒന്നും വെറുതെ ആയില്ല. ഫെബ്രുവരി 14ാം തീയതി ട്രെൻഡ് വെയിലിൽ ഉള്ള സെൻറ് ജോസഫ് കോളേജ് ഹാളിൽ, ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ലോഞ്ചിങ്ങിലൂടെ നസ്രാണി മേളത്തിന് തുടക്കം കുറിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ വികാരി ഫാദർ ജോർജ് എട്ടു പറയിൽ അധ്യക്ഷത വഹിച്ചു. രൂപതാ വിമൻസ് ഫോറം ഡയറക്ടർ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു എസ് എച്ച് ഉദ്ഘാടനം നിർവഹിച്ചപ്പോൾ ലോക മാതൃവേദി ജോയിൻറ്സെക്രട്ടറി ട്വിങ്കിൾ റൈസൻ, രൂപതാ വിമൻസ് ഫോറം പ്രസിഡൻറ് മെർലിൻ മാത്യു, റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിലെ ഓർഗൻ ഡോണേഷൻ ലീഡും ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റുമായ ഡോക്ടർ പ്രാബ് ക്ലർ, കീൽ യൂണിവേഴ്സിറ്റി ഡീനും ഗൈനക്കോളജി കൺസൾട്ടന്റുമായ പ്രൊഫസർ ഫിഡൽമ ഓ മഹോണി എന്നിവർ ആശംസകൾ അർപ്പിച്ചു. വിമൻസ് ഫോറം പ്രസിഡൻറ് അനു എബ്രഹാം എല്ലാവർക്കും സ്വാഗതം ആശംസിച്ചപ്പോൾ സെക്രട്ടറി അന്നു കെ പൗലോസ് നന്ദി അർപ്പിച്ചു.

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടിയേറിയ സീറോ മലബാർ നസ്രാണികളുടെ ഒരുമയുടെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയായിരുന്നു നസ്രാണിമേളം. ഇടവകയിലെ വനിതകളെ എല്ലാം ഒന്നിച്ചുകൂട്ടി സൗഹൃദവും പരസ്പര സ്നേഹവും സഹകരണവും വർദ്ധിപ്പിക്കാനായി വിഭാവനം ചെയ്ത പരിപാടി ഇടവക മുഴുവനിലേയും ഈ നാട്ടിലുള്ളവരുടെയും കൂടി ഒരു ആഘോഷമായി മാറുകയായിരുന്നു.

കാൽ നൂറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമുള്ള സ്റ്റോക്കിലെ മാർത്തോമാ നസ്രാണികളുടെ കൂട്ടായ്മയിൽ ഉള്ള വളർച്ചയുടെ ഒരു പ്രതിഫലനം കൂടിയായിരുന്നു നസ്രാണിമേളം. ഇടവകയിലെ വിമൻസ് ഫോറത്തിന് പൂർണ്ണ സഹകരണവുമായി മെൻസ് ഫോറം, സീറോ മലബാർ യൂത്ത് മൂവ്മെൻറ് സംഘടനകളും ഉണ്ടായിരുന്നു എന്നത് വലിയ സന്തോഷം നൽകുന്നു. ഇടവകയിലെ കുടുംബ കൂട്ടായ്മ യൂണിറ്റുകളിലെ ഓരോ വിമൻസ് ഫോറം അംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്സ്, വിവിധ കമ്മിറ്റി മെമ്പേഴ്സ്, എക്സിക്യൂട്ടീവ്, കോർ കമ്മിറ്റി മെമ്പേഴ്സ് എന്നിവരുടെ കൂട്ടായ ശ്രമത്തിനൊപ്പം മെൻസ് ഫോറത്തിന്റെ സഹകരണവും ഇടവക വികാരി ജോർജ് എട്ടു പറയിൽ അച്ചൻ്റെ നേതൃത്വവും കൂടിയായപ്പോൾ നസ്രാണിമേളം ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു പുതിയ ഏട് തന്നെ സൃഷ്ടിച്ചു. എട്ടു വർഷങ്ങളായുള്ള സ്റ്റോക്ക് വിമൻസ് ഫോറത്തിന്റെ ജൈത്രയാത്രയിൽ നിർണായക പങ്കുവഹിച്ച മുൻ കമ്മിറ്റി അംഗങ്ങളെ ആദരിക്കാനും പുതു നേതൃത്വം മറന്നില്ല അവർക്കുള്ള ഉപഹാരങ്ങൾ പ്രൊഫസർ ഫിഡൽമ ഓ മഹോണി സമർപ്പിച്ചു.

ആനുവൽ ഡേ നാമനിർദ്ദേശ മത്സരത്തിൽ ഏറ്റവും അഭികാമ്യമായ “നസ്രാണിമേളം ” എന്ന പേര് നിർദ്ദേശിച്ച ശ്രീമതി ഷിബി ജോൺസനെ ആദരിച്ചു, ഉപഹാരം കൈമാറി. വിമൻസ് ഫോറം ആന്തത്തോടെ അവസാനിച്ച ഔദ്യോഗിക മീറ്റിങ്ങിനെ തുടർന്ന് വിമൻസ് ഫോറം അംഗങ്ങളുടെ കലാവിരുന്നായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ പരിപാടികൾ. പ്രയർ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ക്രിസ്ത്യൻ തിരുവാതിര, സ്കിറ്റ്, തമാശ നിറഞ്ഞ കപ്പിൾ ഡാൻസുകൾ, ബോളിവുഡ് ഡാൻസ്, സ്റ്റോക്കിലെ വാനമ്പാടികളുടെ ഗാനമേള, പാരമ്പര്യവും ആധുനികതയും കോർത്തിണക്കിയ ഫാഷൻ ഷോ, ഓട്ടം തുള്ളൽ, നസ്രാണി പാരമ്പര്യം ഒട്ടും പറയാത്ത വേഷവിധാനങ്ങളുമായി മാർഗംകളിയും അവയിൽ ചിലത് മാത്രം. ജോലിത്തിരക്കിനും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുടെ ഇടയിലും പ്രാക്ടീസിന് സമയം കണ്ടെത്തി മനോഹരമായി പ്രോഗ്രാമുകൾ അവതരിപ്പിച്ചവരെ എല്ലാവരും അഭിനന്ദിച്ചു .

ലോകമെമ്പാടും വാലന്റൈൻസ് ഡേ ആഘോഷിച്ചപ്പോൾ സ്റ്റോക്ക് നസ്രാണികളും അതിൻറെ പ്രാധാന്യം ഒട്ടും ചോരാതെ ശ്രദ്ധിച്ചു. വിശുദ്ധ വാലന്റൈനെ അനുസ്മരിക്കുകയും വിവാഹത്തിൻറെ 25 വർഷങ്ങൾ പൂർത്തിയാക്കിയ മാത്തച്ചൻ- മരിയ, ഡേവിസ് പാപ്പു – ഷിൻസി, സന്തോഷ് -ലൈജി എന്നീ ദമ്പതികളെ ആദരിച്ചും, ലക്കിവാലന്റൈൻ കപ്പിൾ നറുക്കെടുപ്പ് നടത്തി വിജയികളായ ഫെനിഷ് -ലീന ദമ്പതികൾക്ക് ഉപഹാരം സമർപ്പിച്ചും വിമൻസ് ഫോറം ആഘോഷിച്ചപ്പോൾ, എല്ലാ സുന്ദരി മണികൾക്കും ചുമന്ന റോസാപ്പൂ വിതരണം അപ്രതീക്ഷിതമായി നടത്തി മെൻസ് ഫോറം പ്രണയ ദിനത്തിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി. അപ്രതീക്ഷിതമായി ലഭിച്ച ആദരവിന്റെ ആത്മ നിവൃതിലായിരുന്നു എല്ലാ തരുണീമണികളും. എല്ലാ ഡിജിറ്റൽ ഡിസ്പ്ലേ സപ്പോർട്ടുമായി സുദീപ് എബ്രഹാമും സൗണ്ട് സിസ്റ്റവുമായി സെബിൻ, സിന്റോ, ജിബി എന്നിവരും എൽഇഡി സ്ക്രീനുമായി ജാസ് ലൈവ് ഡിജിറ്റലും കൂടിയായപ്പോൾ കണ്ണിനു കാതിനും കുളിർമയായി.

എല്ലാവിധ സഹകരണവുമായി കൈകാരന്മാരുടെ നേതൃത്വവും ഉണ്ടായിരുന്നു. പലഹാരങ്ങളും പാനീയങ്ങളുമായി സീറോ മലബാർ യൂത്ത് മൂവ്മെന്റിലെ യുവത്വങ്ങളും പ്രധാന ഭക്ഷണങ്ങൾ ഒരുക്കി സ്റ്റോക്കിലെ ടേസ്റ്റി ഫുഡ് റസ്റ്റോറൻറ് രംഗത്ത് എത്തിയപ്പോൾ മനവും വയറും നിറഞ്ഞ ഒരു സായാഹ്നമായി മാറി- *നസ്രാണിമേളം*- സ്റ്റോക്ക് ഓൺ ട്രെൻഡിലെ മാർത്തോമ നസ്രാണികൾക്ക്.

കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയാണോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി. നിലമേൽ സ്വദേശികളായ റഷീദ ബീവി (58)യും മരുമകൻ ഷാജി (42)യും ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്‌മാക്ക് ഹോട്ടലിൽ നിന്ന് ഇവർ ഉൾപ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചതായി വിവരം. മീൻ വിഭവം കഴിച്ചതിനു പിന്നാലെ നാലുപേർക്കു അസ്വസ്ഥത അനുഭവപ്പെട്ടു.

അസ്വസ്ഥതയെ തുടർന്ന് നാലുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദ ബീവിയും ഷാജിയും മരിച്ചു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ രണ്ട് മക്കൾക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ലഭ്യമായ വിവരം.

ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഹോട്ടലിൽ പഴകിയ മത്സ്യങ്ങൾ ഉപയോഗിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയും ഉയർന്നിട്ടുണ്ട്.

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കി വന്ന നവകേരള സർവേ കേരള ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതി നേടിയിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് വിധി വിലയിരുത്തപ്പെടുന്നത്. ഈ മാസം 22 വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികൾ കോടതി തടഞ്ഞു.

സർവേക്കെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലിയും ഹർജി നൽകിയിരുന്നു. സർക്കാർ ചെലവിൽ നടത്തുന്ന സർവേ യഥാർത്ഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊതുപണം ദുരുപയോഗം ചെയ്യുകയാണെന്നും, ഇതുവഴി പാർട്ടിക്ക് വോട്ടർമാരുമായി ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്താൻ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതി ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി. മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തിയതെന്നും, സർക്കാർ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണിതെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ ആരംഭിച്ചതെന്ന ആരോപണവും കോടതിയിൽ ഉയർന്നു. വിശദമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി സർവേ അസാധുവാക്കി ഉത്തരവിട്ടത്.

കാർഡിഫ്: ക്രൈസ്തവ ലോകം അൻപതു ദിവസത്തെ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് മിഷനിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. “മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും” എന്ന വചനം ഓർമ്മിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശി വിഭൂതി ശുശ്രൂഷകൾ നടന്നു.

ഫെബ്രുവരി 16 തിങ്കളാഴ്ച വൈകുന്നേരം 5:30 ന് കാർഡിഫിലെ സെന്റ് ഇൽറ്റെഡ്സ് ചാപ്പലിൽ നടത്തപ്പെട്ട പ്രത്യേക വിശുദ്ധ കുർബാനയ്ക്കും വിഭൂതി ശുശ്രൂഷയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ ജിബിൻ പാറടിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഈ നോമ്പുകാലം പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ദാനധർമ്മങ്ങളുടെയും കാലമായിരിക്കണമെന്ന് ഫാ ജിബിൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നോമ്പിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പള്ളിയിൽ പ്രത്യേക കുരിശിന്റെ വഴിയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. വിഭൂതി ശുശ്രൂഷകളിൽ പങ്കുചേരാൻ മിഷനിലെ നിരവധി വിശ്വാസികൾ പള്ളിയിലെത്തിയിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ഹോൺചർച്ച്: യു കെ യിലെ കലാസ്നേഹികളുടെ സ്നേഹവും, പ്രോത്സാഹനവും ഏറ്റു വാങ്ങിയ, ‘7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ്’ സംഗീതോത്സവ വിരുന്നുമായി വീണ്ടും എത്തുന്നു. ലണ്ടനിലേ സംഗീത പ്രേമികളുടെ അഭ്യർത്ഥന മാനിച്ച്‌ സംഗീതോത്സവത്തിന്റെ സീസൺ 9, മാർച്ച് 7 ന് ശനിയാഴ്ച്ച ഹോൺചർച്ചിൽ വെച്ചാവും സംഘടിപ്പിക്കുക.

സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, പത്മഭൂഷൺ ഓ എൻ വി സാറിന്റെ അനുസ്മരണങ്ങൾ സംഘടിപ്പിച്ചും, പുതുമുഖ ഗായകർക്കും നർത്തകർക്കും വേദികൾ നൽകിയും, യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും, 7 ബീറ്റ്സ് വേദിയിൽ സാറിന്റെ പാവനസ്മരണക്കു മുമ്പിൽ സ്മരണാഞ്ജലിയായി അർപ്പിക്കും.

മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകനും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാളികളുടെ ഹൃദയം കീഴടക്കിയ എസ് പി വെങ്കിടേഷ് മാഷിന്റെ പാവന അനുസ്മരണവും തഥവസരത്തിൽ നടത്തപ്പെടും. മെഗാ ഹിറ്റ് ചിത്രങ്ങളായ രാജാവിന്റെ മകൻ, ഇന്ദ്രജാലം, ഏകലവ്യൻ, മാഫിയ അടക്കം നിരവധി ചിത്രങ്ങൾക്ക് മികച്ച പശ്ചാത്തല സംഗീതം അദ്ദേഹം നൽകിയിരുന്നു. മലയാള സിനിമകളിലെ ഹിറ്റ് ഗാനങ്ങളായ പൂവേ പൂവേ പാലപ്പൂവേ, തൂമഞ്ഞിൻ നെഞ്ചിൽ, മഞ്ഞിൻ ചിറകുള്ള, കണ്ണാടി കൂടും കൂട്ടി അടക്കം നിരവധി ഗാനങ്ങൾക്ക് സംഗീത സംവിധാനവുമൊരുക്കിയ അനശ്വര കലാകാരനുള്ള സമുചിതമായ സ്മരണാഞ്ജലിയാവും സംഗീതോത്സവ വേദിയിൽ സമർപ്പിക്കുക.

സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂർണ്ണമായി ഉപയോഗിച്ചു വരുന്നത്. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

7 ബീറ്റ്‌സ് സംഗീതോത്സവ സീസൺ 9 വേദിയിൽ, പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ഹോൺചർച്ചിൽ കലാസദസ്സിനു സമ്മാനിക്കുക.

മാർച്ച് ഏഴിന് ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിമുതൽ രാത്രി പത്തുമണി വരെ നീണ്ടു നിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.

7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി കോർഡിനേറ്റർമാരായ ജോമോൻ മാമൂട്ടിൽ. സണ്ണിമോൻ മത്തായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977

Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ ഒരു ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്ന് സഹായം നൽകുന്നതിനായി അവരെ കണ്ടെത്താൻ യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ശ്രമിച്ചുവെന്നത് ഔദ്യോഗിക ഇ-മെയിൽ രേഖകൾ വ്യക്തമാക്കുന്നു.

2020 ജനുവരി 13-നുള്ള ഇ-മെയിലിൽ ഇന്ത്യയിലെ ഇരയെ കണ്ടെത്താൻ അമേരിക്കൻ എംബസിയുടെ സഹകരണം അഭ്യർഥിച്ചിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു. വ്യക്തിയുടെ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും ലഭ്യമാകുന്നുവെങ്കിൽ എംബസിയുമായി ചേർന്ന് തുടർനടപടി സ്വീകരിക്കാമെന്നുമാണ് പരാമർശം.

2019 ഓഗസ്റ്റിൽ എപ്‌സ്റ്റീന്റെ മരണത്തിന് പിന്നാലെയാണ് ഈ നടപടികൾ ആരംഭിച്ചത്. ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോംപൻസേഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയതോടൊപ്പം, ആവശ്യമായ എഫ്.ബി.ഐ. നടപടികൾക്ക് പിന്തുണ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇരയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ കോട്ടാത്തലയിൽ വീട് കയറി യുവാവിനെ ആക്രമിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. കോട്ടാത്തല സ്വദേശിയായ അരുൺജിത്തിനെയാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ അരുൺജിത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ പ്രതിയായ ബിപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവസമയത്ത് അരുൺജിത്തും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണം തടയാൻ ശ്രമിച്ച അമ്മ നിലത്ത് വീഴുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആക്രമികൾ വീട്ടിൽ കയറി മർദനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ പകർത്തിയിരുന്നു.

അയൽവാസികൾ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രതികളിൽ രണ്ട് പേർ ആക്രമണം നിർത്തി മടങ്ങിയെങ്കിലും മുഖ്യപ്രതി മർദ്ദനം തുടരുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നുവെന്നറിയാമായിരുന്നിട്ടും ആക്രമണം തുടർന്നത് നാട്ടുകാരിൽ ആക്രോശം ഉയർത്തി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കരയിലെ അംബേദ്കർ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർത്ഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് എല്ലാവരെയും മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ഞായറാഴ്ച പാകം ചെയ്ത ചിക്കൻ കറിയിൽ നിന്നാകാം വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഭക്ഷണത്തിന് പിന്നാലെ ചിലർക്കു ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടതും തുടർന്ന് തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർത്ഥിനികൾക്ക് ലക്ഷണങ്ങൾ പ്രകടമായതുമാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. ഇതോടെ സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും വിദ്യാർത്ഥിനികളെ ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചതായും അധികൃതർ അറിയിച്ചു.

തമിഴ് സിനിമാ നടി തൃഷ കൃഷ്ണനെതിരെ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശം വലിയ വിവാദമായി. നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ “വിജയ് രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിൽ ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം” എന്നു പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി തൃഷ രംഗത്തെത്തി. അനാദരവിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും എതിരെ എപ്പോഴും ശബ്ദമുയർത്തുമെന്ന് അവർ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. പിന്നാലെ തൃഷയുടെ നിയമോപദേശകൻ നിത്യേഷ് നടരാജ് ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത പദവിയിലുള്ള രാഷ്ട്രീയ നേതാവിൽ നിന്ന് ഇത്തരമൊരു അനുചിത പരാമർശം പ്രതീക്ഷിച്ചില്ലെന്നായിരുന്നു പ്രതികരണം.

സേലം റാലിയിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് വഴിവച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയുടെ പ്രസ്താവനയെ തുടർന്ന് നാഗേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തിറങ്ങണമെന്നും, രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ മുതിർന്നവരുടെ വാക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ്‌ക്ക് രാഷ്ട്രീയ പരിചയം ഇല്ലെന്നും, നല്ല നേതാക്കളെ കുറിച്ച് ആദരവോടെ സംസാരിക്കണമെന്നും നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.

വിവാദത്തിനിടെ താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, തന്റെ തൊഴിൽ വഴിയാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. വ്യക്തിജീവിതം പൊതുചർച്ചയ്ക്കോ അധിക്ഷേപത്തിനോ വിഷയമാക്കരുതെന്നും, യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ കർശനമായി ആവശ്യപ്പെട്ടു.

ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം 2026 മാർച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതീ ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും തുടർന്ന് ദേവീപൂജയും,സഹ്രനാമ അർച്ചനയും ഉണ്ടാകും.9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരും ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തിയാകും .

വിശേഷാൽ പൂജകൾക്ക് ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൾകും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും. പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി 2026 ഫെബ്രുവരി 20 മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://booking.kentayyappatemple.org/link.aspx?Diety=OTHER+SERVICES&&Pooja=ATTUKAL+PONGALA&&Did=5&&Vid=5

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

RECENT POSTS
Copyright © . All rights reserved