Latest News

ബിനു ജോർജ്

കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ (എംഎംഎ ) യുടെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ജനുവരി 10 ശനിയാഴ്ച ഈസ്റ്റ് മോളിങ് വില്ലേജ് ഹാളിൽ വച്ച് നടന്നു. വൈകിട്ട് 3 മണിക്ക് എംഎംഎയിലെ കലാകാരൻമാർ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കും, ജിസിഎസ്‌സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള സമ്മാനങ്ങളും അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ലാലിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിൻ മാത്യു ആനുവൽ റിപ്പോർട്ടും ട്രഷറർ ജിൻസി ബിനു ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ എംഎംഎയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ജനറൽ ബോഡിയിൽ 2026 പ്രവർത്തനവർഷത്തേക്കുള്ള എംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി – പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ – സന്തോഷ് വെള്ളടുത്ത്. സ്പോർട്സ് കോർഡിനേറ്റേഴ്‌സ് – ജോഷി ആനിത്തോട്ടത്തിൽ, അനീഷ് പള്ളിയാലിൽ, മെൻസ് ക്ലബ് കോർഡിനേറ്റർ – ജിജോ ചാക്കോ, മീഡിയ – ബിനു ജോർജ്, മൈത്രി വിമൻസ് കോർഡിനേറ്റർ – ജിമിത ബെന്നി, പ്രോഗ്രാം കോർഡിനേറ്റർസ് – ജിസ്‌ന മൈക്കിൾ, ഷൈജ ഇടച്ചേരി, യൂത്ത് കോർഡിനേറ്റർ – ബോണി റോസ് ബാബു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ കമ്മറ്റി അഭിപ്രായപ്പെട്ടു.

ജനറൽ ബോഡിക്കുശേഷം കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ് അവതരിപ്പിച്ച ഗാനമേളയും കോമഡിഷോയും നടന്നു. ചലച്ചിത്ര പിന്നണിഗായകൻ അഭിജിത് കൊല്ലവും മിമിക്രി കോമഡി താരം ബൈജു ജോസും നേതൃത്വം നൽകിയ സ്റ്റേജ് ഷോയും മ്യൂസിക്കൽ ഫ്യൂഷനും മികവുറ്റതായി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി എംഎംഎയുടെ ഈ വർഷത്തെ ക്രിസ്മസ്, ന്യൂ ഇയർ പരിപാടികൾ സമാപിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപത നടത്തുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി1ന് അവസാനിക്കും. മത്സര നടത്തിപ്പിനെക്കുറിച്ച് കൂടുതലായി മനസിലാക്കുന്നതിനായി നടത്തുന്ന പ്രാക്ടീസ് മത്സരങ്ങൾ ജനുവരി 31ന് നടത്തപ്പെടും. നാളെ നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിനുള്ള ലിങ്കും സമയക്രമവും മത്സരാർത്ഥികളുടെ റെജിസ്റ്റേർഡ് ഈമെയിലിൽ നാളെ രാവിലെ ലഭിക്കും. മത്സരങ്ങൾക്കുള്ള ലിങ്ക് നാളെ ലഭിച്ചില്ലായെങ്കിൽ നിങ്ങളുടെ മിഷനിലുള്ള ബൈബിൾ അപ്പസ്റ്റോലറ്റ് കോർഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.ആദ്യറൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 7ന് ആണ് ആരംഭിക്കുന്നത് . മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 11ന് നടത്തപ്പെടും.

ഇതുവരെ രണ്ടായിരത്തിനടുത്ത് മത്സരാർഥികളാണ് ഇതുവരെ രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഇനിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഫെബ്രുവരി 1 ന് രാത്രി 12ന്മുൻപ് രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിൽ നിന്നും അറിയിച്ചു , ഓരോ മിഷനിൽനിന്നും കൂടുതൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ച് നോമ്പുകാല ബൈബിൾ പാരായണത്തിനും പഠനത്തിനായി ലഭിച്ചിരിക്കുന്ന ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അറിയിച്ചു ,. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രൂപത വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ പരിധിയിൽ ഉള്ള ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടത്തുക. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടും ആണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന ലിങ്കിൽ ബന്ധപ്പെടണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
https://smegbbiblekalotsavam.com/suvara-2026/

ലീഡ്‌സ്: ലീഡ്‌സ് മലയാളി അസോസിയേഷൻ്റെ (LEMA) 2026-2027 ലേക്കുള്ള പുതിയ പ്രവർത്തന സമിതിയെ തിരഞ്ഞെടുത്തു. ജനുവരി 10-ന് നടന്ന അസോസിയേഷൻ്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടിയ പ്രധാന പൊതുയോഗത്തിലാണ് പുതിയ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലീഡ്‌സ് മലയാളികൾക്ക് ഏറെ സുപരിചിതനായ ശ്രീ ജേക്കബ് കുയിലാടൻ പ്രസിഡന്റ്‌ ആയും, ടിനു പി ജോൺ സെക്രട്ടറി ആയും,ബീന ബോസ്കോ വൈസ് പ്രസിഡന്റ്‌ ആയും, ഷിജി കുര്യൻ ട്രെഷറർ ആയും ചുമതലയേറ്റു. അസോസിയേഷൻ്റെ വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രോഗ്രാം കോർഡിനേറ്റർമാരായി റെജിൻ പ്രകാശ്, ടീന എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു. സ്വാതി ഉദയപ്പൻ ആർട്‌സ് ക്ലബ് കോർഡിനേറ്ററായും, സിൻസി റുഡോൾഫ് ടാലൻ്റ് സ്കൂൾ കോർഡിനേറ്ററായും പ്രവർത്തിക്കും. കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് വിമലേഷ് പിള്ള (സ്‌പോർട്‌സ് കോർഡിനേറ്റർ) നേതൃത്വം നൽകും. കൂടാതെ ജയൻ കുര്യാക്കോസ്, ഐശ്വര്യ ശ്യാം, ലിജോ വർഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

ലീഡ്‌സിലെ മലയാളി സമൂഹത്തിനിടയിൽ നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ലീമ അസോസിയേഷൻ നിരവധി കലാപ്രവർത്തികളിലും ചാരിറ്റി പ്രവർത്തനങ്ങളിലും കായിക മത്സരങ്ങളിലും മുൻപന്തിയിലാണ്.

ലീഡ്‌സിലെ മലയാളി സമൂഹത്തിൻ്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനൊപ്പം, പുതിയ തലമുറയെ കേരളീയ കലകളുമായും മൂല്യങ്ങളുമായും കൂടുതൽ അടുപ്പിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രഖ്യാപിത ദൗത്യം. പ്രവാസ ജീവിതത്തിലെ വെല്ലുവിളികളിൽ പരസ്പര സഹായം ഉറപ്പാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനുമായി വിപുലമായ കർമ്മപദ്ധതികളാണ് വരും വർഷങ്ങളിൽ വിഭാവനം ചെയ്തിരിക്കുന്നത്.

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം കാരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. റോയിക്ക് ശത്രുക്കളോ ഭീഷണിയോ സാമ്പത്തിക ബാധ്യതകളോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി.ജെ. ബാബു പറഞ്ഞു. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ പരിശോധനകളുടെ കടുത്ത സമ്മർദത്തിലാണ് റോയി ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ റോയിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് ബാബു ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച രാവിലെ റോയി രണ്ടുതവണ ഫോൺ വിളിച്ച് താൻ കടുത്ത സമ്മർദത്തിലാണെന്നും ഉടൻ ബെംഗളൂരുവിലെത്തണമെന്നും ആവശ്യപ്പെട്ടതായി ബാബു പറഞ്ഞു. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് അദ്ദേഹം എത്തിയത്. 2025 ഡിസംബർ മൂന്നിന് ആദായനികുതി ഉദ്യോഗസ്ഥർ ആദ്യം പരിശോധനയ്ക്കെത്തിയതായും, ജനുവരി 28-ന് വീണ്ടും പരിശോധന നടത്തിയതായും ബന്ധുക്കൾ പറഞ്ഞു. ദുബായിലുണ്ടായിരുന്ന റോയിയെ ഇതിന്റെ ഭാഗമായാണ് ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്.

ഇതിനിടെ, റോയിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (സൗത്ത്) ലോകേഷ് ജഗൽസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ശനിയാഴ്ച പുലർച്ചെ ആശുപത്രിയിലെത്തി.

വാഷിങ്ടൺ/ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ ബന്ധവലയത്തിലുണ്ടായിരുന്ന ശക്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി.

എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പേര് പറയുന്ന ചില ഇമെയിൽ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അവ ഒരു കുറ്റവാളിയുടെ പാഴ്വാക്കുകൾ മാത്രമാണെന്നും മന്ത്രാലയ വക്താവ് രൺധീർ സിങ് ജയ്‌സ്വാൾ പറഞ്ഞു. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചതെന്ന വസ്തുത ഒഴികെ, മറ്റ് പരാമർശങ്ങൾ യാഥാർഥ്യമില്ലാത്തതാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് ‘ദേശീയ അപമാനം’ ആണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ ബന്ധമുണ്ടെന്ന സൂചനകൾ രേഖകളിൽ കാണുന്നുവെന്നും, ഇതിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദശലക്ഷത്തിലധികം പേജുകളും ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് പുറത്തുവിട്ടത്.

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നിയമനോട്ടീസ് അയച്ചു. ചാനൽ വ്യാജ വാർത്തകൾ നൽകി തന്നെ മന:പ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി. ‘ന്യൂസ് ചാനൽ കൈയിലുണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുത്’ എന്നും സാബു എം ജേക്കബ് പറഞ്ഞു.

റിപ്പോർട്ടർ ടിവി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കിറ്റക്സ് കയറ്റുമതി ചെയ്തുവെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വസ്തുതയും പരിശോധിക്കാതെയാണ് ചാനൽ വാർത്ത നൽകുന്നതെന്നും, ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു.

ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് പുറത്തു വിടണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെറ്റായ വാർത്ത നൽകുന്ന ചാനലുകളെ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരുടെ നടപടികളാൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതായാണ് റോയിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഐടി ഉദ്യോഗസ്ഥർ ആരോപണം നിഷേധിച്ചു.

സംഭവത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാണ്. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണ് മരണകാരണമെന്നു സിപിഎം ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനം ഉണ്ടായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. റോയിയുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തിൽ നേരത്തേ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന തുടരുന്നതിനിടെയാണ് റോയ് ഓഫീസിൽ എത്തി സ്വന്തം മുറിയിൽ കയറി ആത്മഹത്യ ചെയ്തതെന്നാണ് ഐടി വൃത്തങ്ങളുടെ വിശദീകരണം. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

റോയിയുടെ മരണം ആഘോഷിക്കുന്നവരോട്…
മനുഷ്യന്റെ പുറമെ കാണുന്ന തിളക്കമല്ല അവന്റെ ഉള്ളിലെ ലോകം. കയ്യിൽ കോടികളുണ്ടെങ്കിലും മനസ്സിൽ ഇരുട്ടു പടരാം. ദാരിദ്ര്യം തളർത്തുന്നതുപോലെ തന്നെ ഭയാനകമാണ് ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും. പലപ്പോഴും ലോകം മുഴുവൻ കീഴടക്കിയവർക്ക് സ്വന്തം മനസ്സിനെ കീഴടക്കാൻ കഴിയാതെ പോകുന്നു. എന്തുകൊണ്ട്?

കാരണം പുറംലോകത്തെ വെല്ലുവിളികൾ നേരിടാൻ പഠിച്ചവർ പലപ്പോഴും സ്വന്തം വികാരങ്ങളെ (Anger, Fear, Sadness) കൈകാര്യം ചെയ്യാൻ പഠിച്ചിട്ടുണ്ടാകില്ല. ബിസിനസ്സിലോ കരിയറിലോ വിജയിക്കുന്നതുപോലെ എളുപ്പമല്ല സ്വന്തം മനസ്സിനെ ശാന്തമാക്കുന്നത്. അതിന് വലിയ തോതിലുള്ള ആത്മപരിശോധനയും ക്ഷമയും ആവശ്യമാണ്. ഞാൻ സന്തുഷ്ടനാണ് എന്ന് ലോകത്തെ കാണിക്കാൻ വേണ്ടി ധരിക്കുന്ന മുഖംമൂടികൾ (Social Masks) പിന്നീട് വലിയൊരു ഭാരമായി മാറും. ഉള്ളിലെ സംഘർഷങ്ങൾ ആരോടും പറയാൻ കഴിയാതെ വരുമ്പോൾ മാനസിക സമ്മർദ്ദം ഇരട്ടിയാകുന്നു.

സെറോടോണിൻ (Serotonin) പോലുള്ള ‘ഹാപ്പി ഹോർമോണുകളുടെ’ കുറവ് ഒരാളെ നിരാശയുടെ അഗാധതയിലേക്ക് തള്ളിയിട്ടേക്കാം. എന്നാൽ, ഇരുട്ടുള്ളിടത്തെല്ലാം വെളിച്ചത്തിന് സ്ഥാനമുണ്ട് എന്നത് മറന്നുകൂടാ….

പക്ഷേ ഇന്ന് നമുക്ക് ചുറ്റും ഇരുട്ട് കൂടുതലാണ്… അതിനാൽ ഇന്നത്തെ കാലത്ത് വാർത്തകൾ. സിനിമകൾ …കാഴ്ചകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക…കാരണം നമ്മുടെ മനസ്സ് ഒരു വെളുത്ത കടലാസ് പോലെയാണ്. അവിടെ എന്ത് എഴുതണം എന്നത് നമ്മൾ തീരുമാനിക്കണം. ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ ആവർത്തിച്ച് കേൾക്കുമ്പോഴോ വായിക്കുമ്പോഴോ, അറിയാതെ തന്നെ അത് നമ്മുടെ ഉപബോധമനസ്സിൽ ഒരു ‘രക്ഷാമാർഗ്ഗമായി’ (Escape Mechanism) പതിഞ്ഞേക്കാം…

നെഗറ്റീവ് വാർത്തകൾക്ക് പോസിറ്റീവ് വാർത്തകളേക്കാൾ വേഗത്തിൽ നമ്മുടെ തലച്ചോറിനെ കീഴ്പ്പെടുത്താൻ കഴിയും. ഇത് മനുഷ്യസഹജമാണ്. അതുകൊണ്ട് തന്നെ, സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം വാർത്തകൾ പങ്കുവെക്കുമ്പോൾ നാം അതീവ ജാഗ്രത പാലിക്കണം. ഇന്നത്തെ ഒരു ദുരന്തത്തെ ആഘോഷമാക്കുന്നതിന് പകരം, അതിജീവിക്കാൻ ശ്രമിക്കുന്നവരുടെ കഥകൾ വായിക്കാനും പങ്കുവെക്കാനും ശ്രമിക്കുക. നിങ്ങളുടെ മനസ്സിന്റെ വാതിൽ ആർക്കുവേണ്ടി തുറന്നു കൊടുക്കണം എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. അവിടെ പ്രകാശം നിറയ്ക്കുക,ഇരുട്ടിനെ പടരാൻ അനുവദിക്കരുത്….

 

ബെംഗളൂരു: ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് കോറമംഗലിലെ സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ നടക്കുന്നു. രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലേക്ക് എത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടായിരിക്കും; അതിന് ശേഷം തന്നെ സംസ്കാരം നടക്കും.

മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതായി അറിയിച്ചിരിക്കുന്നു. ഇന്‍കംടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതിനെ തുടർന്ന് മരണത്തിന് കാരണമാകാം എന്നുള്ള പരാതി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ നൽകിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും, ഗ്രൂപ്പ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകൾ പരിശോധിക്കുന്നതും ഇന്നാണ് നടക്കുന്നത്. ബെംഗളൂരു സെൻട്രൽ ഡിസിപിക്ക് അന്വേഷണം ചുമതലയായി നൽകി.

കോൺഫിഡന്റ് ഗ്രൂപ്പ് ഓഫിസുകളിൽ നടത്തിയ മൂന്ന് ദിവസത്തെ ഐടി റെയ്ഡിൽ ബെംഗളൂരു ലാംഫോർഡ് റോഡിലെ റിച്ച്മണ്ട് സർക്കിളിന് സമീപം റോയിയെ ജീവനോടെ കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ അദ്ദേഹം വെടിയുതിർത്ത് ആത്മഹത്യ ചെയ്തുവെന്ന് വിവരം ലഭിച്ചു. നികുതി വെട്ടിപ്പ് ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ, ഔദ്യോഗിക പരിശോധനകളും, വ്യക്തിപരമായ ഫോണുകൾ, വെടിയുതിര്‍ത്ത തോക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പ് ഉണ്ടായിരുന്നോ എന്നും, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കാനാണ് നടപടികൾ.

തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉത്സവം. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ–ന്യൂസീലൻഡ് ടീമുകൾ ശനിയാഴ്ച രാത്രി 7ന് ഏറ്റുമുട്ടും. സ്വന്തം നാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒറ്റദിവസംകൊണ്ട് ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതോടെ മത്സരത്തിന് മുമ്പേ തന്നെ കാര്യവട്ടം റെക്കോർഡ് ആവേശത്തിലായി. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. നെറ്റ്സിൽ സഞ്ജു സാംസൺ ആകർഷകമായ ഷോട്ടുകളോടെ ശ്രദ്ധ നേടി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ബാറ്റിങ് പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പരിശീലനം നടത്തി; ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ നെറ്റ്സിലിറങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ടീം ജഴ്‌സി ഉൾപ്പെടെയുള്ള വിൽപ്പന ആരംഭിച്ചതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ നിറത്തിലേക്ക് മാറി.

RECENT POSTS
Copyright © . All rights reserved