Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിൽഷയർ മലയാളി അസോസിയേഷൻ (WMA) മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിൻ്റെ പിതാവ് പിറവം പെരിയപ്പുറത്ത് ആലപ്പാട്ട് വിട്ടിൽ ഫിലിപ്പോസ് ഔസേപ്പ് (71) അന്തരിച്ചു.

പരേതൻെറ മറ്റൊരു മകനായ പ്രദീപ് ഫിലിപ്പ് പ്രെസ്റ്റൺ മലയാളിയാണ്. പിതാവിൻ്റ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പ്രദീഷ് നാട്ടിലെത്തിയിരുന്നു.

മക്കൾ: പ്രദീപ് പിലിപ്പ് (പ്രെസ്റ്റൺ), പ്രദീഷ് ഫിലിപ്പ് ( വിൽഷയർ )
മരുമക്കൾ: അനു എബ്രഹാം, റാണി തോമസ്
കൊച്ചുമക്കൾ: ആരോൺ ജോസഫ്, അബ്രാം ജോസഫ്, ഇവാൻ മാത്യു, ഈതൽ മാത്യു, എഡ്വിൻ മാത്യു.

യുകെ മലയാളികളായ പ്രദീപിൻെറയും പ്രദീഷിൻെറയും പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരം ∙ 2026–27 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരണം നിയമസഭയിൽ സമാപിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം 11.53-നാണ് അവസാനിച്ചത്. രണ്ടു മണിക്കൂർ 53 മിനിറ്റ് നീണ്ട പ്രസംഗം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റായി മാറി. തോമസ് ഐസക്കും ഉമ്മൻചാണ്ടിക്കും ശേഷം ഏറ്റവും കൂടുതൽ സമയം എടുത്ത ബജറ്റ് അവതരണമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ഡിഎ–ഡിആർ കുടിശ്ശികകൾ തീർത്ത് നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്നത് മാർച്ചിൽ വിതരണം ചെയ്യും. പുതിയ ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും അറിയിച്ചു. ഏപ്രിൽ മുതൽ ഉറപ്പുള്ള പെൻഷൻ സംവിധാനത്തിലേക്ക് മാറുമെന്നും പ്രഖ്യാപനമുണ്ട്. കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന നിലപാട് ബജറ്റിൽ ആവർത്തിച്ചു. പദ്ധതിയുടെ പേരിലോ സാങ്കേതികതയിലോ പിടിവാശിയില്ലെന്നും തെക്ക്–വടക്ക് അതിവേഗ പാത സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു.

സാമൂഹിക ക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്ക് വൻ വിഹിതമാണ് ബജറ്റിൽ നീക്കിവെച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് 1,497.27 കോടി രൂപ അനുവദിച്ചു. അങ്കണവാടികളിൽ എല്ലാ പ്രവർത്തി ദിവസവും പാലും മുട്ടയും നൽകാൻ 80.90 കോടി വകയിരുത്തി. പ്രീ–പ്രൈമറി അധ്യാപകരുടെ വേതനം 1,000 രൂപ വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി രൂപയും, ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപയും അനുവദിച്ചു. റോഡ് വികസനം, ടൂറിസം, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിലും ഗണ്യമായ നിക്ഷേപങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ആർആർടിഎസ് (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) കേരളത്തിന് പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന്റെ പുതിയ നീക്കം അതിയുക്തമല്ലെന്നുമാണ് ഗതാഗത വിദഗ്ധനും മുൻ മെട്രോ റെയിൽ എം.ഡിയുമായ ഇ. ശ്രീധരന്റെ അഭിപ്രായം. നിലവിലെ യാത്രാ ആവശ്യങ്ങൾക്കും ഭൂമിശാസ്ത്ര സാഹചര്യങ്ങൾക്കും അനുയോജ്യമല്ലാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ആർആർടിഎസ് പോലുള്ള ഹൈസ്പീഡ് റെയിൽ സംവിധാനങ്ങൾ വലിയ നഗരങ്ങൾ തമ്മിൽ ദീർഘദൂര യാത്രയ്ക്കാണ് അനുയോജ്യം. എന്നാൽ കേരളത്തിൽ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറവായതിനാൽ ഇത്തരം സംവിധാനങ്ങൾ ഫലപ്രദമാകില്ല. കൂടാതെ ഇതിന് വേണ്ടിയുള്ള വൻ നിക്ഷേപം സാമ്പത്തികമായി സംസ്ഥാനത്തിന് ഭാരമാകുമെന്നും ശ്രീധരൻ വ്യക്തമാക്കി.

നിലവിലുള്ള റെയിൽ സംവിധാനങ്ങളും റോഡ് ഗതാഗതവും മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. ജനങ്ങളുടെ യഥാർത്ഥ യാത്രാ ആവശ്യങ്ങൾ വിലയിരുത്താതെ വലിയ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സംസ്ഥാനത്തിന് ദീർഘകാല നഷ്ടം ഉണ്ടാക്കുമെന്നും ഇ. ശ്രീധരൻ മുന്നറിയിപ്പ് നൽകി.

ജിജോ വാളിപ്ലാക്കീല്‍

ജനൂവരി പത്താം തീയതി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നാടകത്തിലെ പ്രധാന കഥാപത്രമായ നാഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്റ്റിന്റെ സഹായത്താല്‍ സ്റ്റേജിലെ സ്ക്രീനീല്‍ പുനരാവിഷ്കരിച്ചതാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. ജ്ഞാനപീഠ ജേതാവായ പ്രശസ്ത ഇന്ത്യൻ നാടകകൃത്തായ ഗിരീഷ് കർണാടക രചിച്ച കൃതിയെ ആസ്പദമാക്കിയതാണ് ഈ നാടകം.

കന്നടയിൽ രചിക്കപ്പെട്ട ഈ നാടകം മനുഷ്യബന്ധങ്ങളിലെ അധികാരം ആഗ്രഹം പുരുഷ മേധാവിത്വം എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്. സമൂഹം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും നൈതികതയെയും എങ്ങനെ നിയന്ത്രിക്കുകയും നിർവചിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഈ നാടകം വളരെയേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സാമൂഹിക പുരോഗതികൾ ഉണ്ടായിട്ടും ഇത്തരം വിഷയങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നതാണ് ഈ കൃതിയെ ശക്തവും ചിന്താ പ്രേരകവും ആക്കുന്നത്.

നാടകത്തിന്റെ സംവിധായകനായ സുമേഷ് അരവിന്ദാക്ഷൻ പറഞ്ഞു – ” പരിചിതമായ ഒരു കഥ വീണ്ടും പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം വിവിധ തലമുറകളിലും സംസ്കാരങ്ങളിലുമായി ഈ കഥ എന്നും എന്തുകൊണ്ട് പ്രസക്തമാണ് എന്ന് പരിശോധിക്കുകയായിരുന്നു”. സാമൂഹികമായും സാങ്കേതികമായും സാംസ്കാരികമായും ലോകം വലിയ മാറ്റങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ ജീവിതത്തിൽ സമൂഹം ചെലുത്തുന്ന നിയന്ത്രണങ്ങളും തെരഞ്ഞെടുക്കപ്പെട്ട നൈതികതകളും ഇന്നും നിലനിൽക്കുന്നു എന്നും സുമേഷ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സമൂഹത്തിന് അതിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പോലെയാണ് ഈ അവതരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ കഥ കൂടുതൽ ആഴത്തിൽ തന്നെ കാണികളുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും ദൃശ്യപ്രഭാവങ്ങളും നാഗമണ്ഡല ടീം ഉപയോഗിച്ചു. എന്നാൽ ദൃശ്യ ആഡംബരത്തിന് അല്ല പ്രതീകാത്മകത ശക്തമാക്കാൻ ആയിരുന്നു ഇതിന്റെ ഉപയോഗം. നാടകത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം എ ഐ സാങ്കേതികവിദ്യയുടെ ഉൾക്കൊള്ളൽ ആയിരുന്നു. വേദിയിലെ അഭിനേതാക്കൾ പശ്ചാത്തലമായി ഉപയോഗിച്ച എൽ ഇ ഡി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പാമ്പ് നായ തുടങ്ങിയ മനുഷ്യരല്ലാത്ത കഥാപാത്രങ്ങളുമായി ഇടപഴകുന്ന രീതിയാണ് ഇവർ അവലംബിച്ചത്. മലയാള നാടകവേദി ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഈ സമീപനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

നാടകത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാടക നിർമ്മാണത്തിൽ സംവിധായകനോട് ഒപ്പം നിന്ന സീമ ഗോപിനാഥ് പറഞ്ഞു “വേദിയിലെ അവതരണത്തിൽ മാത്രമല്ല നാടകം അവസാനിച്ചതിനുശേഷം പ്രേക്ഷകരിൽ നടക്കുന്ന സംവാദങ്ങളിലാണ് അർത്ഥവത്തായ നാടകത്തിന്റെ ശക്തി”. ഈ കഥ വീണ്ടും അവതരിപ്പിച്ചതിലൂടെ കഥകൾ നിലനിൽക്കുന്നത് ഇന്നത്തെ സമൂഹത്തെ ചോദ്യം ചെയ്യാനാണ് എന്ന് തിരിച്ചറിവ് കൂടി ഞങ്ങൾക്കും ഉണ്ടായി എന്ന് അവർ കൂട്ടിച്ചേർത്തു.

നാടകത്തിലെ അഭിനേതാക്കൾ സുഷമ ശ്രീനിവാസ, സുമേഷ് അരവിന്ദാക്ഷൻ, ജോസൻ കുഞ്ഞുമോൻ, സീമ ഗോപിനാഥ്, ഷനിൽ അനങ്കാരത്ത്, രാജി ഫിലിപ്സ്, ജയ്സൺ മാത്യു, ജിമിൻ ജോർജ്, അച്ചിന കൃഷ്ണ, മഹാലക്ഷ്മി മോഹൻ, നീതു ജിമിൻ, ശിൽപ സിബിൻ എന്നിവരായിരുന്നു. വോയിസ് ഓവർ പിന്തുണ നൽകിയത് എയ്ഞ്ചൽ റാണി & രാജി ഫിലിപിസ്. സാങ്കേതിക സഹായവും ഉപദേശവും വിഗ്നേഷ് വ്യാസ്, ആദർശ് കുര്യൻ എന്നിവർ നിർവഹിച്ചു. രംഗ സംവിധാനം നിർവഹിച്ചത് ജോബി ജോർജ്, ജിമിൻ ജോർജ്, അനൂപ് ചിമ്മൻ ഷനിൽ അലങ്കാരത്ത് എന്നിവരായിരുന്നു. നാടകത്തിന്റെ ആമുഖം അവതരിപ്പിച്ചത് ഈ സംഘത്തിന്റെ ക്രിയേറ്റീവ് മെന്റർ കൂടിയായ അരുൺ തങ്കം ആയിരുന്നു. പ്രദർശന ദിവസത്തിൽ ലൈറ്റിംഗ് സഹായം നൽകിയത് വിനു വി രത്നമ്മ. ടീസർ ട്രെയിലർ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ സീമ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഭദ്രം സ്കൂൾ ഓഫ് ഡാൻസ് കൈകാര്യം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേതുമായ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകിയിരിക്കുന്നത്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക.

ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് ക്ഷേമപദ്ധതികൾക്ക് പ്രധാന തടസമെന്ന നിലപാടാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ക്ഷേമബജറ്റായിരിക്കും ഇതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സർക്കാർ ജീവനക്കാർ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകാനാണ് സാധ്യത. അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ചെന്നൈ : നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ഡൊണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.

ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 10 ന് പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീ ശരീരത്തിലേക്ക് പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് സൂചന. ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്; 18 ദിവസമായി ഇയാൾ റിമാൻഡിലായിരുന്നു.

പ്രതിയും പരാതിക്കാരിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നിർണായക നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വാദം.

പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും എംബസിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

മുംബൈ: മഹാരാഷ്ട്ര ബരാമതിയിൽ വിമാന അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം 5 പേർക്ക് ദാരുണാന്ത്യം. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചെന്നാണ് വിവരം. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി.

ലിയർജെറ്റ് 45 എന്ന ചെറു വിമാനത്തിൽ ആയിരുന്നു അജിത് പവാറിന്റെ അവസാന യാത്ര. ബോംബാർഡിയർ എയ്‌റോസ്‌പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകർന്ന ലിയർജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറിൽ 860 കിലോമീറ്റർ ആണ്. ഏകദേശം 3,650 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ഇതിന് സാധിക്കും. 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട്. ഒൻപത് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പരസ്പരം അഭിമുഖമായി വരുന്ന രീതിയിലാണ് സീറ്റിന്റെ ക്രമീകരണം. ലഗേജ് വെക്കാൻ പ്രത്യേക സ്ഥലം, ഫോൾഡിംഗ് ടേബിളുകൾ, ചെറിയ അടുക്കള, ടോയ്‌ലറ്റ് എന്നിവ വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ടർബോഫാൻ എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 1995 ൽ ആദ്യമായി പറന്ന ഈ വിമാനം 1998 മുതലാണ് വിപണിയിലെത്തിയത്. 2012 ൽ ഇതിന്റെ ഉത്പാദനം നിർത്തി പകരം ‘ലിയർജെറ്റ് 75’ എന്ന കൂടുതൽ ആധുനികമായ പതിപ്പ് പുറത്തിറക്കി. ലിയർജെറ്റ് 45 വിമാനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 മുതൽ 25 കോടി രൂപ വരെ വിലയുണ്ട്. ഇന്ത്യയിൽ ഈ വിമാനം വാടകയ്ക്ക് എടുക്കാൻ മണിക്കൂറിന് ഏകദേശം 3.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ ചെലവ് വരും. വേഗതയേറിയ യാത്ര ആഗ്രഹിക്കുന്ന ബിസിനസുകാർക്കും പ്രമുഖർക്കും ഏറ്റവും അനുയോജ്യമായ ഒന്നാണ് ലിയർജെറ്റ് 45.

അജിത്ത് പവാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു. നങ്ങളുടേ നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും അപകട വിവരം ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്ത് പവാറിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നും അജിത്ത് പവാർ. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എൻഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസാദ്യ ശനിയാഴ്ച്ചകളിൽ സംഘടിപ്പിക്കുന്ന ‘ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ഫെബ്രുവരി 7 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ്‌ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

‘കർത്താവ് പറഞ്ഞു: ഞാൻ തന്നെ നിന്നോട് കൂടെ വരുകയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും’. (പുറപ്പാട് 33 :14)

പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.

2026 ഫെബ്രുവരി 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ കുർബ്ബാന, തിരുവചന ശുശ്രുഷ തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ – 07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258

Our lady Of La Salette R C Church, Rainham,1 Rainham Road, Essex,RM13 8SR, UK.

സോമർസെറ്റിലെ ചെറുപട്ടണമായ ടോണ്ടനിൽ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടൻ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാൻ 2026-28 കാലയളവിലേക്ക് പുതിയ വർക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്‌-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വച്ച് ടോണ്ടൻ മലയാളികൾക്ക് ഏറെ സുപരിചിതനായ ശ്രീ ജതീഷ് പണിക്കർ പ്രസിഡണ്ട്‌ ആയും, ശ്രീ വിനു വി നായർ സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. ശ്രീമതി മഞ്ജുള സിജാൻ (വൈസ് പ്രസിഡന്റ്‌), ശ്രീ ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), ശ്രീ അരുൺ ധനപാലൻ(ട്രഷറർ) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ..

യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ മോബിൻ മോൻസി, ശ്രീ ഡെന്നിസ് വി ജോസ്, ശ്രീ അജി തോമസ്, ശ്രീ പ്രവീൺ ബീ എസ്, ശ്രീമതി ബെറ്റി മാത്യു, ശ്രീ ഷൈജു വലമ്പൂർ, ശ്രീമതി ജിജി ജോർജ്, ശ്രീ മെജോ ഫിലിപ്പ്, ശ്രീ ലിനു പീ വർഗീസ്, ശ്രീമതി നിമിഷ റോബിൻ, ശ്രീ ജിജോ ജോർജ്, ശ്രീ വിശാഖ് എൻ എസ് എന്നിവരും ചുമതലയേറ്റു..

ടോൺഡനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന TMA നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു.. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു..

മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.. കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യൂ കെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും TMA- യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിദ്ധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്..

RECENT POSTS
Copyright © . All rights reserved