Latest News

ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC) ഒരുമയുടെയും കൂട്ടായ്മയുടെയും ശക്തിയോടെ 22-ാം വർഷത്തിലേക്ക് കടക്കുന്നു. യുകെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായ BCMC വള്ളംകളി, കലാ–കായിക മത്സരങ്ങൾ, വടംവലി, യുക്മ കലാകായിക മേളകൾ എന്നിവ നടത്തി പോയ വർഷങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു . എല്ലാ വർഷവും ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ, സ്പോർട്സ് ഡേ എന്നിവയും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് BCMC ഭംഗിയായി സംഘടിപ്പിക്കുന്നുണ്ട് .

മുതിർന്നവർക്കും യുവജനങ്ങൾക്കും വേണ്ടി യൂത്ത് ഫോറം, നേഴ്സിംഗ് ഫോറം തുടങ്ങിയ വിഭാഗങ്ങലും സജീവമായി പ്രവർത്തിക്കുന്നുണ്ട് . ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നാട്ടിലും യുകെയിലും നിരവധി സഹായ പ്രവർത്തനങ്ങൾ നടത്താനും BCMCയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

2026ലെ പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തു. റെജി വർഗീസ് (പ്രസിഡന്റ്), ജെമി പുന്നൂസ് (സെക്രട്ടറി), ജോളി സിറോഷ് (വൈസ് പ്രസിഡന്റ്), ശോഭ മോഹൻദാസ് (ട്രഷറർ), ജോൺസൺ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷാനു നിർമൽ, സ്മിത സജീഷ് (പ്രോഗ്രാം കോഓർഡിനേറ്റർമാർ), മാർട്ടിൻ തിരുത്തനത്തിൽ (സ്പോർട്സ് കോഓർഡിനേറ്റർ), പൊൻസി ജിബി, ടീന സോണി (ലേഡി പ്രതിനിധികൾ), മീര ലാൽ ഉൾപ്പെടെയുള്ള യൂത്ത് പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. സ്നേഹവും വിശ്വാസവും കൈമുതലാക്കി BCMCയുടെ യാത്ര ഇനിയും ശക്തമായി മുന്നോട്ട് പോകുമെന്ന് കമ്മിറ്റി അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ജയിച്ച രണ്ട് നഗരസഭാ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ ജയിലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതാണ് പ്രശ്നം. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. നിഷാദും തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി യു. പ്രശാന്തുമാണ് ജയിലിൽ കഴിയുന്നത്.

നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട തീയതിയിൽ നിന്ന് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടും. ഇക്കാര്യം നഗരസഭ സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കമ്മീഷനാണ് തുടർ നടപടി എടുക്കേണ്ടത്. സത്യപ്രതിജ്ഞ നടക്കാത്തതിനാൽ ഇരുവരുടെയും കൗൺസിലർ പദവി തുലാസിലായി.

പയ്യന്നൂരിൽ വി.കെ. നിഷാദ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. തലശ്ശേരിയിൽ യു. പ്രശാന്ത് 121 വോട്ടിന്റെ ഭൂരിപക്ഷവും നേടി. തിരഞ്ഞെടുപ്പ് റദ്ദാക്കിയാൽ രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ സഭാ ചട്ടപ്രകാരം നടപടി വേണമെന്നാണ് ആവശ്യം.

പരാതി ലഭിച്ചാൽ പരിശോധിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറണോ എന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർനടപടി. ഈ സർക്കാരിന്റെ അവസാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രമുള്ളതിനാൽ അയോഗ്യതയിൽ ഉടൻ തീരുമാനമുണ്ടാകുമോ എന്നത് വ്യക്തമല്ല.

ഇതിനുമുമ്പ് നിയമസഭാംഗം പരാതി നൽകിയാൽ മാത്രമേ നടപടി സാധ്യമാകൂവെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഡികെ മുരളി എംഎൽഎ ഔദ്യോഗികമായി പരാതി നൽകിയത്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗമായ കെ.പി. ശങ്കരദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഐ.ടി സംഘവും മജിസ്‌ട്രേറ്റും ആശുപത്രിയിൽ എത്തിയാണ് നടപടി പൂർത്തിയാക്കിയത്. കുറച്ച് ദിവസങ്ങളായി ഐസിയുവിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ റൂമിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ കൈക്കൊണ്ടത്.

ശബരിമല സ്വർണപ്പാളിക്കേസിലെ പ്രതിയായ ശങ്കരദാസിനെതിരെ നടപടി വൈകുന്നതിൽ ഹൈക്കോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതി ശക്തമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി. ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

അതേസമയം, ശങ്കരദാസ് അബോധാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. ആരോഗ്യനില മാനസികമായും ശാരീരികമായും സമ്മർദം സഹിക്കാനാകാത്തതാണെന്നും ആശുപത്രി റിപ്പോർട്ടും ഫോട്ടോയും ഹാജരാക്കിയിരുന്നു. എന്നാൽ, മകൻ പോലീസ് ഉദ്യോഗസ്ഥനാണെന്നതടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേസിൽ നടപടി വൈകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്.

നാട്ടിലെ റോഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്യുന്ന കാരശ്ശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

റോഡ് വിഷയത്തിൽ എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ലുക്മാന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് തിരുവമ്പാടി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, ലുക്മാനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്.

സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന ലുക്മാന്റെ വാദം ഹൈക്കോടതി ശരിവെച്ചു. ഹർജി പരിഗണിച്ച കോടതി നടപടി താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ലുക്മാനുവേണ്ടി അഡ്വ. അമീൻ ഹസ്സൻ കോടതിയിൽ ഹാജരായി.

ഇടതുമുന്നണിയോടൊപ്പം തുടരുമെന്ന് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പരസ്യമായി ആവർത്തിച്ചിട്ടുണ്ടെങ്കിലും, കേരള കോൺഗ്രസ് എമ്മിനുള്ളിൽ മുന്നണി മാറ്റത്തെക്കുറിച്ചുള്ള അണിയറ നീക്കങ്ങൾ ശക്തമാണെന്നാണ് സൂചന. നേതൃനിരയിലും ജില്ലാ തലങ്ങളിലും നടക്കുന്ന ചർച്ചകൾ പാർട്ടിയുടെ ഭാവി രാഷ്ട്രീയ നിലപാടിനെ സ്വാധീനിക്കുമെന്നതിനാൽ, മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിർണായക വഴിത്തിരിവാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

റോഷി അഗസ്റ്റിനുമായി സിപിഎം നേത്യത്വം തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ജോസ് കെ മാണി ഇടതുമുന്നണിയിൽ തുടരുമെന്ന കാര്യത്തിൽ പൂർണമായ ഉറപ്പ് ലഭിക്കാത്ത അവസ്ഥയിലാണ് സിപിഎം. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ചില നേതാക്കളുടെ അസന്തോഷവും മുന്നണി മാറ്റ ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകുന്നതായാണ് സൂചന, എന്നാൽ റോഷി അഗസ്റ്റിൻ ഇടതിനൊപ്പം ഉറച്ചുനിൽക്കുന്ന നിലപാടിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നു.

പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്ന് ജോസ് കെ മാണി പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾ പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇടതുമുന്നണിയോടൊപ്പം തുടരുമെന്ന നിലപാട് റോഷി അഗസ്റ്റിനും ആവർത്തിച്ചതോടെ, സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തെളിവെടുപ്പിന്റെ ഭാഗമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ചു . പത്തനംതിട്ട എ.ആർ. ക്യാമ്പിൽ നിന്ന് പുലർച്ചെ 5.30-ന് പുറപ്പെട്ട പ്രത്യേക അന്വേഷണസംഘം, തുടർന്ന് അടൂർ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് പദ്ധതിയിടുന്നത്.

വ്യാഴാഴ്ച ഉച്ചവരെ മാത്രമാണ് രാഹുലിന്റെ പോലീസ് കസ്റ്റഡി കാലാവധി നിലനിൽക്കുന്നത്, ഈ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. എന്നാൽ, അന്വേഷണവുമായി രാഹുൽ പൂർണമായി സഹകരിക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്; പാലക്കാട്ടെ ഹോട്ടൽമുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് ഇതുവരെ തുറന്നു നൽകിയിട്ടില്ല.

രാഹുലിന്റെ യഥാർഥ വസതിയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണിൽ വ്യക്തിപരമായ ചിത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ലാപ്‌ടോപ്പ് എവിടെയെന്നതിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയുടെ പരാതിയിൽ ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ 16-ന് പരിഗണിക്കും

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വിൽപ്പനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസണിലെ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ സൂചനകൾ പുറത്തുവന്നത്. 13,679 പാക്കറ്റ് നെയ്യിന്റെ വിൽപ്പനത്തുക ദേവസ്വം ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.

100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഓരോ പാക്കറ്റിനും 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13.67 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽ അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി വിലക്കിയിരുന്നു. തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴിയേ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ക്രമക്കേടുകൾ നടന്നതെന്നതാണ് റിപ്പോർട്ട്.

നെയ്യ് പായ്ക്ക് ചെയ്യുന്നതിനായി പാലക്കാട് സ്വദേശിയായ കോൺട്രാക്ടറെ നിയോഗിച്ചിരുന്നുവെന്നും പായ്ക്ക് ചെയ്ത പായ്ക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിലെ വിൽപ്പന രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സ്വർണ്ണക്കൊള്ളയ്ക്കു പിന്നാലെയാണ് നെയ്യ് തട്ടിപ്പും പുറത്തുവരുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വിഷയമാണിതെന്നും, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് രാഹുൽ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് കണ്ടെത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടുപോകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട് ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്നു ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്; ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലുമാണ് എസ്ഐടിയുടെ ലക്ഷ്യം. അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങളോട് രാഹുൽ ഇന്നും പ്രതികരിച്ചില്ല. മാവേലിക്കര സബ് ജയിലിൽ നിന്ന് രാവിലെ തിരുവല്ലയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിക്കെതിരെ വിവിധ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലും മജിസ്ട്രേറ്റ് കോടതിയിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കോടതിയിൽ എസ്ഐടി മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചപ്പോൾ, കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15-ാം തീയതി വൈകിട്ട് വരെ കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. തുടർന്ന് രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. തിരുവല്ലയിലെ ഹോട്ടലിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) യുടെ നേതൃത്വത്തിൽ 2026 ജനുവരി 10-ന് മാഞ്ചസ്റ്ററിലെ രാധാകൃഷ്ണ മന്ദിർ (ഗാന്ധി ഹാൾ), വിഥിങ്ടൺ എന്ന പുണ്യസ്ഥലത്ത് സംഘടിപ്പിച്ച 13-)o മത് മകരവിളക്ക് മഹോത്സവം അയ്യപ്പസ്വാമിയുടെ ദിവ്യ സാന്നിധ്യത്തിൽ അതീവ ഭക്തിസാന്ദ്രമായി നടന്നു.
“സ്വാമിയേ ശരണം അയ്യപ്പാ” എന്ന മന്ത്രധ്വനികളാൽ മുഴങ്ങിക്കൊണ്ടിരുന്ന ക്ഷേത്രാന്തരീക്ഷത്തിൽ, പൂജകൾ, കലശപൂജ, കൊടിയേറ്റ്, അർച്ചന, പടിപൂജ, ദീപാരാധന, നൈവേദ്യം, ഭജന എന്നിവ ഭക്തജനങ്ങളുടെ ഹൃദയം നിറച്ച് നടന്നു. സന്ധ്യാസമയത്ത് ഹരിവരാസനം പാടിക്കൊണ്ട് മഹോത്സവം സമാപിച്ചു, അതോടെ ദീപ്തമായ ആത്മീയാനുഭവമായി ചടങ്ങുകൾ മാറി.
മഹോത്സവത്തിലെ മുഖ്യ പൂജകൾക്ക് നേതൃത്വം നൽകിയ ബ്രഹ്മശ്രീ പ്രസാദ് ഭട്ട് എന്ന പൂജാരിയെയും, ക്ഷേത്രവും കൊടിമരവും ഭക്തിപൂർവ്വം ഒരുക്കിയ രാജൻ പന്തലൂരിനെയും GMMHC പ്രസിഡന്റ് ഗോപകുമാർ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു യുകെയിലെത്തി വസിക്കുന്ന നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഈ മഹോത്സവം ആത്മീയ ഐക്യത്തിന്റെയും സനാതന ധർമ്മത്തിന്റെ മഹത്വത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ചു.
ഈ മഹോത്സവം വിജയകരമായി സംഘടിപ്പിക്കാൻ ആത്മാർഥമായി സേവനമനുഷ്ഠിച്ച ഭജനസംഘം, അലങ്കാര സംഘം, ക്ഷേത്ര–കൊടിമരം ഒരുക്കിയ സംഘം, ഭക്ഷണ നിയന്ത്രണ സംഘം, സ്വീകരണ കമ്മിറ്റി എന്നിവരടക്കം എല്ലാ സന്നദ്ധ പ്രവർത്തകർക്കും GMMHC ടീം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
ഈ ദിവ്യ പൂജയിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും അയ്യപ്പസ്വാമിയുടെ കരുണയും അനുഗ്രഹവും  എന്നും നിലനില്ക്കട്ടെയെന്നും പ്രസിഡന്റ് ഗോപകുമാർ ആശംസിച്ചു .
RECENT POSTS
Copyright © . All rights reserved