ശ്രീനഗറിലെ നവ്ഗാം പൊലീസ്സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വലിയ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. പൊലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്ക് ഗുരുതര പരിക്കേറ്റു. രാത്രി വൈകിയപ്പോൾ വൻ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനം കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്ത് പരിസരങ്ങളിലും നാശം വിതച്ചു.
അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനൈയുടെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്നു പിടിച്ചെടുത്ത 360 കിലോ രാസപദാർത്ഥങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുമ്പോഴാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ ചെറിയൊരു ഭാഗം ഫോറൻസിക് ലാബിലേക്കും ബാക്കിയുള്ളവ നവ്ഗാം പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ തുടർച്ചയായ ചെറിയ പൊട്ടിത്തെറികൾ കാരണം ബോംബ് സ്ക്വാഡ് അകത്തേക്കു കടക്കാൻ വൈകി, ഇതോടെ രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു. ബൻപോറയിൽ ഭീക്ഷണി പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിലാണ് മൂന്ന് യുവാക്കളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വഴി ഇമാം സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഇർഫാൻ അഹമ്മദ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടി. തുടർന്നുള്ള പരിശോധനയിൽ മൂന്ന് ഡോക്ടർമാർ പ്രവർത്തിപ്പിച്ച വലിയ ഭീകരതയുടെ തെളിവ് പുറത്തുവന്നു.
മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം കൈയിൽ വയ്ക്കും എന്നാണ് നിലവിലെ ധാരണ. അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കാനിടയുണ്ട്. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും. പതിനെട്ടാം നിയമസഭയിൽ കരീടമണിയാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാറിനെ മുഖമായി അവതരിപ്പിച്ച് നടത്തിയ പ്രചാരണത്തിൻ്റെ അവസാനം മികച്ച വിജയത്തിലാണ് കലാശിച്ചത്. ഇത്തവണ നില ഏറെ മെച്ചപ്പെടുമെന്ന് വിലയിരുത്തി മുഖ്യമന്ത്രിപദത്തിൽ തുടക്കത്തിൽ ബിജെപി മൗനം പാലിചെങ്കിലും പിന്നീട് നിതീഷ് തന്നെ നയിക്കുമെന്ന് പറയുകയാണ്. കേന്ദ്രത്തിൽ ജെഡിയുവിൻ്റെ12 സീറ്റുകളുടെ കൂടി ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷ്കുമാറിനെ പിണക്കാനുമാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം അഞ്ച് വർഷവും നിതീഷിനെ തന്നെ മുഖ്യമന്ത്രിയായി നിലനിർത്തുമോയെന്നതും ചോദ്യമാണ്. അനാരോഗ്യം തന്നെ പ്രധാനകാരണം. മാത്രമല്ല ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെ ഒപ്പം നിർത്തിയാൽ നിതീഷ് കുമാറിനെ മറികടക്കാനുള്ള ബലം ബിജെപിക്ക് കിട്ടും. പഴയതുപോലെ വിലപേശലിന് വഴങ്ങേണ്ടി വരില്ല. അതേ സമയം രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ ബിജെപി തന്നെ കൈയിൽ വയ്ക്കും.നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയെയും, വിജയ്കുമാർ സിൻഹയും തുടരാനിടയില്ല. നിലനിർത്തിയാലും നേതൃത്വവുമായി ഏറെ അടുപ്പമുള്ള സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിക്കാനാകും സാധ്യത. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദമുന്നയിക്കനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തൃശൂരിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഫിലോക്കാലിയ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രശസ്ത ദമ്പതികളായ മരിയോ ജോസഫിന്റെയും ജിജി മരിയോ ജോസഫിന്റെയും കുടുംബ തർക്കമാണ് ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുന്നത്. ധ്യാനം, കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസ് എന്നിവയിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം നേടിയ ഇവരിൽ, ഭാര്യയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മരിയോയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഒക്ടോബർ 25-നുണ്ടായ തർക്കത്തിനിടെ ഭർത്താവ് തലയ്ക്കടിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ജിജി നൽകിയ പരാതി. 1.60 ലക്ഷം രൂപ വിലവായിരുന്ന ഫോണിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നാരോപണവുമുണ്ട്.
മരിയോയും ജിജിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ തർക്കങ്ങൾ സ്ഥാപനം നടത്തിപ്പിലെയും പണമിടപാടുകളിലെയും അഭിപ്രായ ഭിന്നതകളിലുമാണ് കേന്ദ്രീകരിക്കുന്നത്. ഫൗണ്ടേഷനെ കമ്പനിയാക്കാനുള്ള നീക്കങ്ങൾ, ട്രസ്റ്റിലെ അധികാര പ്രശ്നങ്ങൾ, മരിയോയുടെ സ്വതന്ത്ര തീരുമാനങ്ങൾ എന്നിവയാണ് കുടുംബത്തിൽ വലിയ ഭിന്നത സൃഷ്ടിച്ചത്. ജിജി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ഒഴിവാക്കി കമ്പനി മുന്നോട്ട് നയിക്കുന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.
കൊല്ലത്തുകാരനായ സുലൈമാൻ രണ്ടു പതിറ്റാണ്ട് മുമ്പ് അസുഖത്തിലായിരുന്ന സമയത്ത് മതപരമായ മാറ്റം അനുഭവിച്ചെന്നാണ് പറയപ്പെടുന്നത്. പിന്നീട് പോട്ടയിലെത്തിയ അദ്ദേഹം “മരിയോ ജോസഫ്” എന്ന പേരിൽ സുവിശേഷ പ്രവർത്തനത്തിൽ പ്രവേശിച്ചു. അതിനിടെയാണ് ജിജിയെ പരിചയപ്പെട്ടത്, പിന്നീട് അവരുടെ ബന്ധം വിവാഹത്തിലേക്കും എത്തി. ഇരുവരും ചേർന്ന് സുവിശേഷപ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും സജീവമായി പ്രവർത്തിച്ചു.
എന്നാൽ ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ അവർ പുതിയ വഴികൾ തേടി. ഇതോടെയാണ് മരിയോ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മോട്ടിവേഷൻ സ്പീക്കറായി പ്രവർത്തനം ആരംഭിച്ചത്. ജിജിക്കും അതിലൂടെ നല്ലൊരു ജോലി ലഭിച്ചു, ഇതോടെ കുടുംബത്തിന്റെ വരുമാനം മെച്ചപ്പെട്ടു. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ബോബിയുമായുള്ള ബന്ധം തകരുകയും ചെയ്തു. തുടർന്ന് ദമ്പതികൾ ചേർന്ന് പുതിയൊരു ചാരിറ്റി സ്ഥാപനം രൂപവത്കരിച്ചു. ഈ ശ്രമത്തിന്റെ ഫലമായാണ് പിന്നീട് ഫിലോക്കാലിയ ഫൗണ്ടേഷൻ ആരംഭിച്ചത്.
ശ്രീജിത്ത് മാടക്കത്ത്
ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘മധുരം മലയാളം’ ക്ലാസിന്റെ ഉദ്ഘാടനം വർണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്ഗേറ്റ് കമ്മ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ‘മധുരം മലയാളം’ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ലാസ്യ കലാകേന്ദ്ര ഡയറക്ടർ ശ്രീജിത്ത് മാടക്കത്ത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജണൽ കോഡിനേറ്ററും ലോക കേരളസഭാംഗവുമായ ആഷിക്ക് മുഹമ്മദ് നാസർ, ഗീതു ശ്രീജിത്ത്, കൃഷ്ണപ്രസാദ്, ഗീത ലക്ഷ്മൺ എന്നിവർ ആശംസകൾ അർപ്പിച്ചു. അജേഷ് നായർ സ്വാഗതവും അനുപമ സ്മിജു നന്ദിയും പറഞ്ഞു.

ചടങ്ങിൽ മലയാളം മിഷൻ ഭാരവാഹികൾ വിദേശത്ത് വളരുന്ന കുട്ടികൾക്ക് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും മലയാളം മിഷന്റെ ലക്ഷ്യങ്ങളും വിശദീകരിച്ചു. തുടർന്ന്, കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും കുട്ടികളെ ആവേശഭരിതരാക്കികൊണ്ടും എബ്രഹാം കുര്യൻ ആദ്യ ക്ലാസിന് നേതൃത്വം നൽകി..
അധ്യാപകരായും ഭാഷാപ്രവർത്തകരായും സേവനം ചെയ്യുന്ന അജേഷ് നായർ, സ്റ്റെഫി അജിത്, ഷിജി സ്റ്റാൻലി, സുനിൽ പിള്ള, ശ്രീലക്ഷ്മി പ്രസാദ്, ലിസ ബിജു, രേവതി വെങ്ങലോട്, ഡീന മാണി, ഷെർലിൻ എബി, മോനിഷ ശ്രീജിത്ത്, അശ്വതി നിവ്യ, സ്വപ്ന, ഗീതു, അനുപമ സ്മിജു എന്നിവർക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾ അഭിനന്ദനങ്ങൾ അർപ്പിച്ചു.

കേരളീയ നൃത്ത കലകളും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് ഇരുന്നൂറോളം കുട്ടികളെയും മുതിർന്നവരെയും നൃത്തരൂപങ്ങൾ അഭ്യസിപ്പിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പുതുതലമുറക്ക് മലയാളത്തിന്റെ മാധുര്യവും സമ്പന്നതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘മധുരം മലയാളം’ സ്കൂൾ ആരംഭിക്കുന്നതിന് ലാസ്യ കലാകേന്ദ്ര മുന്നോട്ടുവന്നത്.
മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ചിരിക്കുന്ന ‘മധുരം മലയാളം’ ക്ലാസിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും അഭിമാനവും വളർത്താൻ സാധിക്കട്ടെയെന്നും ലെസ്റ്ററിലുള്ള കുട്ടികൾ ഈ അവസരം വിനിയോഗിക്കുന്നതിനായി മാതാപിതാക്കളുടെ പൂർണ്ണമായ പ്രോത്സാഹനം ഉണ്ടാവണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

റെഡ് ഹിൽ സറേ: 2025 നവംബർ എട്ടാം തീയതി റെഡ് ഹിൽ സെയിന്റ് മാത്യൂസ് ഹോളിൽ ചേർന്ന
മലയാളി അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറേയുടെ (MARS) വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജോസഫ് വി ജോൺ, ജെസിൽ ജോസ്, ടിങ്കു തോമസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പൊതുയോഗത്തിൽ മാർസ് സെക്രട്ടറി ശ്രീ സ്റ്റാലിൻ പ്ലാവില വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ ജെന്നി മാത്യു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു . തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റും പ്രവാസി കേരള കോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയുമായ ശ്രീ ജിപ്സൺ തോമസ് ആണ് പുതിയ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2015-16, 2021-22 വർഷങ്ങളിൽ മാർസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ശ്രീ ജിപ്സൺ, 2022-25 വർഷങ്ങളിൽ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എവിൻ അവറാച്ചൻ, റെഡ് ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ് സെക്രട്ടറി കൂടിയാണ്. സീറോ മലബാർ സെന്റ് ക്ലിയർ മിഷൻ കമ്മിറ്റി അംഗമായ ശ്രീ ജോസിൻ പകലോമറ്റമാണ് പുതിയ ട്രഷറർ.

പുതിയ സാരഥികളുടെ പൂർണമായ ലിസ്റ്റ് താഴെ കൊടുക്കുന്നു
· പ്രസിഡൻറ് : ജിപ്സൺ തോമസ്
· സെക്രട്ടറി : എവിൻ അവറാച്ചൻ
· ട്രഷറർ: ജോസിൻ പകലോമറ്റം
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
· ജോബി ഫിലിപ്പ്
· ഷെന്നി ജോസ്
· സ്മിത ജോയസ്
· സിനി സേവിയർ
· ബിജു ജോർജ്
· ജോബിൻ ജോസ്
· വിനീത് P T
· സിജോ ഫ്രാൻസിസ്
· സിയ റോസ് മാത്യു

ജോബി തോമസ്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യു കെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച ബേസിംഗ്സ്റ്റോക്ക് എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പൗലോസ് പാലാട്ടി ഫ്ളാഗ് ഓഫ് ചെയ്യും.
വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മർഫി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കൗൺസിലർ സജീഷ് ടോം യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലധികം ബാഡ്മിന്റൺ താരങ്ങളാണ് ശനിയാഴ്ച ബേസിംഗ്സ്റ്റോക്കിലേക്ക് ഒഴുകിയെത്തുന്നത്.
ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബാഡ്മിന്റൺ ഇംഗ്ലണ്ട് ഗ്രേഡഡ് കളിക്കാർ ഏറ്റുമുട്ടുന്ന അഡ്വാൻസ്ഡ് വിഭാഗത്തിൽ പന്ത്രണ്ട് ടീമുകളും ഇന്റർമീഡിയറ്റ് വിഭാഗത്തിൽ നാൽപ്പത് ടീമുകളും മാറ്റുരക്കുന്ന തീപാറുന്ന പോരാട്ടത്തിനാകും ബേസിംഗ്സ്റ്റോക്ക് സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
ആവേശവും സൗഹൃദവും അലയൊലി ഉയർത്തുന്ന ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 350 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായ 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായ 100 പൗണ്ടും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
കായിക രംഗത്ത് താല്പര്യമുള്ള ബേസിംഗ്സ്റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് “ബേസിംഗ്സ്റ്റോക്ക് റോയൽസ്” ക്ലബ്ബിനെ നയിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി സെൽജോ ജോണി, ദിനേശ് വത്സല സുരേഷ്, റൈജു കുര്യാക്കോസ്, നിതിൻ ബാബു, സുബിൻ സാബു, ഹരിഹരൻ സേതുമാധവൻ, റിജിൽ ജോൺ, സിൻറ്റോ സൈമൺ, ഷിജോ ജോസഫ്, രാഹുൽ രാജ്, അശ്വിൻ സതീഷ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Everest Community Academy, Oxford Way, Sherborne St John, Basingstoke, RG24 9UP
മികച്ച കളിക്കാരുടെ പങ്കാളിത്തംകൊണ്ടും, ചിട്ടയായ സംഘാടക മികവ്കൊണ്ടും യു കെ യിൽ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസിന്റെ രണ്ടാമത് ആൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മുൻ വർഷത്തേത് പോലെത്തന്നെ സൗജന്യ റാഫിൾ നറുക്കെടുപ്പും ടൂർണമെന്റിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന് ഉത്തരവാദിയായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന ഇടിച്ചു തകർത്തു. പുൽവാമയിലെ അദ്ദേഹത്തിന്റെ വീട് വെള്ളിയാഴ്ച പുലർച്ചെയാണ് തകർത്തത്. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് കർശനമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന് മുമ്പും പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടുകളോടും സമാന നടപടി ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ, ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമറാണ് സ്ഫോടനത്തിൽ ഉപയോഗിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചതെന്ന് സ്ഥിരീകരിച്ചു. സ്ഫോടനസ്ഥലത്ത് കണ്ടെത്തിയതും ഉമറിന്റെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായത്.
ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഈ സംഘം വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തനായ ഉമർ ഡൽഹിയിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് വിലയിരുത്തൽ.
ബീഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിൽ മുന്നിൽ നിൽക്കുമ്പോള് ജെസ് പിക്ക് ഒരിടത്തും ലീഡ് നേടാൻ സാധിച്ചിട്ടില്ല. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്. വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയിച്ചാൽ ഇന്ന് വൈകിട്ട് മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയാറാക്കുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബീഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസ്സിലായി എന്നായിരുന്നു അശോക് ചൗധരിയുടെ പരാമര്‍ശം.
ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തിയത്.
2022 മാര്‍ച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര. ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി മൂവര്‍സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം സഹാറന്‍പുരില്‍നിന്ന് അറസ്റ്റിലായ പ്രതിയുടെ സഹോദരനും ഇക്കൂട്ടത്തിലുണ്ടെന്ന് കരുതുന്നു. ഡോ. ഉമറും സംഘവും തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയ 14 പേര് ആരെല്ലാമാണെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
അതേസമയം, 2021 അവസാനംമുതല്‍ ഉമര്‍ നബി വിദേശയാത്രകള്‍ ആരംഭിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. പിന്നീട് ഭീകരമൊഡ്യൂളിലെ മറ്റുള്ളവരുമായി ഇയാള്‍ ബന്ധപ്പെട്ടെന്നും ഇതിനുപിന്നാലെയാണ് മൂവരും ചേര്‍ന്ന് തുര്‍ക്കിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കരുതുന്നു. മറ്റ് തീവ്രവാദക്കേസുകളില്‍നിന്ന് വ്യത്യസ്തമായി ഈ കേസില്‍ പ്രതികള്‍ പാകിസ്താന് സന്ദര്‍ശിച്ചിരുന്നതിന്റെ സൂചനകളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ വ്യാപകമായ അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.
എസ് എം എ യുടെ മുൻ പ്രസിഡന്റായ വിൻസെൻ്റ് കുര്യാക്കോസിന്റെ സഹോദരി ഭർത്താവ് അഞ്ചനാട്ട് എ.ജെ. സെബാസ്റ്റ്യൻ നിര്യാതനായി. പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. എ.ജെ. സെബാസ്റ്റ്യൻ്റെ നിര്യാണത്തിൽ എസ് എം എ ആദരാജ്ഞലികൾ അർപ്പിച്ചു .
വിൻസെൻ്റ് കുര്യാക്കോസിന്റെ സഹോദരി ഭർത്താവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.