കണ്ണൂർ ആലക്കോട് പ്രദേശത്ത് വിവാഹിതയായ യുവതിയുടെ സ്വകാര്യരംഗം മൊബൈലിൽ ഒളിച്ചുപകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. നാട്ടുകാരായ ശമലും ലത്തീഫും ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലായതിനാൽ ഇപ്പോൾ ജയിലിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ എത്തിയ പുരുഷ സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് ശ്യാമും ശമലും ഒളിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യരംഗങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, അത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലൂടെ യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ആദ്യം ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചെങ്കിലും, പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടു.
തുടർന്ന് ദൃശ്യങ്ങൾ ലത്തീഫിനും കൈമാറി. ലത്തീഫ് യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയ പൊലീസ്, ഇരുവരെയും റിമാൻഡ് ചെയ്തു.
വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം.
കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെയാണ് തീ പിടിച്ചത്.
തീ പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും മാറ്റി. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
കൊട്ടാരക്കരയിലെ ബത്തൽ ചരുവിള സ്വദേശി ഐസക് ജോർജ് (33) അപകടത്തിൽപ്പെട്ടു മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം തന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവിതം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ ഉൾപ്പെടെ പ്രധാന അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് മാറ്റിവച്ചു .
ഐസകിന്റെ ഹൃദയം കൊച്ചിയിലെ 28 കാരനായ ആജിൻ ഏലിയാസിന് വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. രണ്ട് കണ്ണുകൾ തിരുവനന്തപുരം ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ മാറ്റിവെച്ചു. മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്ക് ജീവൻ നൽകി.
സെപ്റ്റംബർ 8ന് രാത്രി 8 മണിയോടെ കൊട്ടാരക്കരയിലെ പാല്ലിമുക്ക് ഈസ്റ്റ് സ്ട്രീറ്റിലെ സ്വന്തം റസ്റ്റോറന്റിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ബൈക്ക് ഇടിച്ചുവീണാണ് ഐസക്കിന് അപകടം സംഭവിച്ചത്. ഉടൻ കൊട്ടാരക്കര ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും സെപ്റ്റംബർ 10ന് *ബ്രെയിൻ ഡെഡ് ആയി സ്ഥിരീകരിച്ചു.
ഈ ഘട്ടത്തിലാണ് കുടുംബം അവയവദാനത്തിന് അനുമതി നൽകിയത്. ഭാര്യ നാൻസി മേരിയം സാം , രണ്ട് വയസ്സുള്ള മകൾ അമീലിയ നാൻസി ഐസക്, അമ്മ മറിയമ്മ ജോർജ് എന്നിവർ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം മാനിച്ചാണ് തീരുമാനമെടുത്തത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് , ഐസകിന്റെ കുടുംബത്തെ അഭിനന്ദിക്കുകയും അവയവങ്ങളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രവർത്തിച്ച KSOTTO, പോലീസ്, ജില്ലാ ഭരണകൂടം, ഡോക്ടർമാർ, ആംബുലൻസ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹൃദയം എറണാകുളത്തേക്ക് എത്തിക്കാൻ ഹോം ഡിപ്പാർട്മെന്റ് ഹെലികോപ്റ്റർ ഉപയോഗിക്കുകയും, പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ, ആരോഗ്യപ്രവർത്തകർ നിരയായി നിന്ന് ലാസ്റ്റ് പോസ്റ്റ് നൽകി ഐസകിനെ സല്യൂട്ട് ചെയ്ത യാത്രയപ്പ് കണ്ണീരോടെയാണ് എല്ലാവരും കണ്ടത്. ഐസകിന്റെ അവയവദാന തീരുമാനം സമൂഹത്തിനുമുന്നിൽ വലിയൊരു സന്ദേശമായി മാറിയതിനാലാണ് സാധാരണ രോഗിക്ക് ഒരിക്കലും ലഭിക്കാത്ത ഇത്തരം യാത്രയപ്പ് ആരോഗ്യപ്രവർത്തകർ ഒരുക്കിയത്..
ഐസകിന്റെ ശവസംസ്കാരം സെപ്റ്റംബർ 13-ന്, ശനിയാഴ്ച, ബത്തൽ ചരുവിളയിലെ വീട്ടിൽ നടക്കും.
കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തിൽ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കലൂരിൽ ഗ്രേസി ജോസഫ് ഒരു കട നടത്തി വരുന്നുണ്ട്. അവിടെയെത്തിയ മകൻ ഗ്രേസിയുമായി വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനൊടുവിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം മകൻ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രേസി പരാതി നൽകിയിട്ടില്ലെങ്കിലും നോർത്ത് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.
ഇടുക്കിയിലെ വണ്ടിപ്പെരിയാറിന് സമീപം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി പ്രസവിച്ചു. വള്ളക്കടവ് റെയിഞ്ചിൽ താമസിക്കുന്ന ബിന്ദു (24) വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബിന്ദു ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
ആംബുലൻസിൽ കുഞ്ഞിനെ മാത്രം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പായതോടെ വീണ്ടും മാതാവിനൊപ്പം തിരിച്ചെത്തിച്ചു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.
കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, മറ്റ് ആരോഗ്യ പ്രവർത്തകർ, വനം വകുപ്പ് ജീവനക്കാർ, അങ്കണവാടി അധ്യാപിക എന്നിവർ ചേർന്നാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. തുടർപരിചരണത്തിനായി കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .
നിറപറയും നിലവിളക്കും ഒരുപിടി തുമ്പപ്പൂക്കളും മനസ്സിൽ നിറച്ചു മലയാളത്തിന്റെ ഗൃഹാതുരത്വത്തെ ഉണർത്തുന്നതായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം.
സ്വിൻഡനിലെ ഹൂക്ക് വില്ലേജ് ഹാളിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഓണാഘോഷം, പൂക്കളവും ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തച്ചുവടുകളുമായി വൈവിധ്യമാർന്ന ആഘോഷമായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബിന്റേത്. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും നവ്യാനുഭൂതികൾ പകരുന്ന ഓണാഘോഷപരിപാടിയുടെ ഉത്ഘാടനം ഫാ. സജി നീണ്ടൂർ ഭദ്രദീപം തെളിയിച്ചു നിർവഹിക്കുകയുണ്ടായി. സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചെണ്ടമേളത്തിനൊപ്പം താളമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടികളോടുകൂടെയുള്ള മാവേലി തമ്പ്രാന്റെ എഴുന്നള്ളത്തു ഏവർക്കും ഹൃദ്യാനുഭവമായിമാറി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ക്ലബ്ബിന്റെ പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി അധ്യക്ഷനായി. ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി ശ്രീ ജോർജ് തോമസ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിക്കുകയുണ്ടായി. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണാഘോഷം നമ്മുടെ ക്ലബിന് കൂടുതൽ കരുത്തും ഊർജവും പകരട്ടെയെന്നും സമത്വ സുന്ദരമാർന്ന നല്ല നാളുകളെ ഏറെ പ്രതീക്ഷയോടെ നമുക്കു വരവേൽക്കാമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് ശ്രീ ജോർജ് തോമസ് സംസാരിക്കുകയുണ്ടായി.
ക്ലബ്ബിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും ആഘോഷങ്ങളും ഏറെ അവസ്മരണീയമാണെന്നും, സ്വിൻഡനിൽ മാത്രമല്ല യുകെ യിലെമ്പാടും ക്ലബ്ബിന്റെ ഖ്യാതി ഏറെ പ്രശംസനീയമാണെന്നും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നമ്മുടെ ക്ലബ്ബ് മുന്നേറണമെന്നും, ക്ലബ്ബിന്റെ മുന്നോട്ടുള്ള കാഴ്ചപ്പാടുകളും മറ്റുപ്രവർത്തനരീതികളും പ്രതിപാദിച്ചുകൊണ്ട് പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി ഏവർക്കും ഓണാശംസകൾ നേർന്ന് സംസാരിക്കുകയുണ്ടായി.
എല്ലാവരും ഒത്തൊരുമയിലും സ്നേഹത്തിലും നിലകൊള്ളുന്ന SKSC കുടുംബത്തോടൊപ്പം ഈ വർഷത്തെ ഓണം ആഘോഷിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനകാരവുമാണെന്ന് ഫാ സജി നീണ്ടൂർ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള മലയാളികളുടെ ഉത്സവമായ ഓണം, അതിന്റെ യഥാർത്ഥ അർത്ഥവും വ്യാപ്തിയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കണമെന്നും സാഹോദര്യവും ഐക്യവും മുറുകെപ്പിടിക്കണമെന്നും ഫാ സജി നീണ്ടൂർ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയുണ്ടായി. തുടർന്ന് എല്ലാ അംഗങ്ങൾക്കും ഓണക്കോടി വിതരണം ചെയ്യുകയുണ്ടായി.
പരിപാടികളെ ഏറെ സമയബന്ധിതമായും കൃത്യതയോടെയും വളരെ മനോഹരമായി കോഡീകരിക്കുകയും അതിന് മേൽനോട്ടം വഹിക്കുകയും ചെയ്തത് ക്ലബ്ബിന്റെ ട്രഷറർ ശ്രീ പ്രദീഷ് ഫിലിപ്പും ജോയിന്റ് സെക്രട്ടറി ശ്രീ അഗസ്റ്റിൻ ജോസഫും ചേർന്നാണ്. ഇരുവരും ഓണത്തിന്റെ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് വാശിയേറിയ വടംവലിമത്സരം, വിവിധങ്ങളായ ഓണക്കളികൾ, മറ്റു കലാപരിപാടികൾ ഡിജെ എന്നിവയ്ക്കു നേതുത്വം നൽകിയത് ജയേഷ് കുമാർ, ഹരീഷ് കെ പി എന്നിവരുടെ നേതുത്വത്തിലാണ്. യുണൈറ്റഡ് കൊച്ചി ഒരുക്കിയ രുചികരവും വിഭവസമൃദ്ധവുമായ ഓണസദ്യയോടെ SKSC യുടെ ഇക്കൊല്ലത്തെ വിപുലമായ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി. ഓണാഘോഷങ്ങളുടെ നിറമുള്ള നിമിഷങ്ങൾ ഒപ്പിയെടുത്തത് യുകെയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫേഴ്സ് ആയ ബെറ്റെർഫ്രയിസ് ഫോട്ടോഗ്രഫിയാണ്.
വൈസ് പ്രസിഡന്റ് ശ്രീ സജി മാത്യു ഏവർക്കും നന്ദി പറഞ്ഞു സംസാരിക്കുകയുണ്ടായി.
കൊച്ചി ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎൽഎയായും ഒരു തവണ മന്ത്രിയായും പ്രവർത്തിച്ച തങ്കച്ചൻ, 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു.
1939 ജൂലൈ 29-ന് അങ്കമാലി നായത്തോട് പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി ജനിച്ച അദ്ദേഹം, നിയമബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രവർത്തിച്ചു. 1968-ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു. കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റായും പിന്നീട് ബ്ലോക്ക് പ്രസിഡന്റ്, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1991-ൽ നിയമസഭാ സ്പീക്കറായും 1995-ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചു. കൃഷിക്കു സൗജന്യ വൈദ്യുതി നൽകുന്ന സുപ്രധാന തീരുമാനം എടുത്തത് അദ്ദേഹം ആയിരുന്നു . യുഡിഎഫ് കൺവീനറായിരുന്ന കാലത്ത് മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ മികവ് തെളിയിക്കുകയും കോൺഗ്രസിലെ വിഭാഗീയത നിലനിന്നിരുന്ന കാലത്ത് സമന്വയത്തിന്റെ മാതൃകയാകുകയും ചെയ്തു.
ഭാര്യ പരേതയായ ടി.വി. തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരിക്കും അങ്കമാലിക്കും ഇടയിലുള്ള അകപ്പറമ്പിലെ യാക്കോബായ പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
കാഠ്മണ്ഡു ∙ നേപ്പാളിൽ ഭരണകൂടം തകർന്ന സാഹചര്യത്തിൽ സൈനിക മേധാവി അശോക് രാജ് സിഗ്ദെൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. സമാധാനവും സ്ഥിരതയും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രസംഗം. എന്നാൽ അദ്ദേഹത്തിന് പിന്നിലെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടത് നേപ്പാളിന്റെ മുൻ ഹിന്ദു രാജാവായിരുന്ന പൃഥ്വി നാരായൺ ഷായുടെ ചിത്രമായിരുന്നു. ഇതാണ് സാമൂഹികമാധ്യമങ്ങളിൽ പുതിയ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്.
നേപ്പാളിൽ 2008-ൽ രാജവാഴ്ച അവസാനിച്ചെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജവാഴ്ച തിരിച്ചുവരണമെന്ന ആവശ്യം ശക്തമാണ്. അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും ജനങ്ങളെ നിരാശരാക്കിയ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രസംഗത്തിൽ രാജാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മുൻകാലത്ത് ഷാ രാജവംശം നയിച്ച ഭരണകാലത്താണ് ആധുനിക നേപ്പാളിന്റെ അടിത്തറ പാകപ്പെട്ടതെന്ന് ചരിത്രം പറയുന്നു.
പൃഥ്വി നാരായൺ ഷായുടെ പ്രതിമകൾക്കും രാജാവിൻെറ പേരിലുള്ള സ്ഥാപനങ്ങൾക്കും നേപ്പാളി സൈന്യം പ്രത്യേക സ്ഥാനം നൽകിയിരുന്നു . അതിനാൽ തന്നെ അദ്ദേഹത്തിന്റെ ചിത്രം പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടത് ‘രാജവാഴ്ച തിരിച്ചുവരുമോ ’ എന്ന ചോദ്യം വീണ്ടും ചർച്ചയാകുന്നതിന് കാരണമായി . സാമൂഹികമാധ്യമങ്ങളിൽ പലരും ഇത് ‘വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചന’ എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത് .
യെമൻ തലസ്ഥാനമായ സനായിലെയും വടക്കൻ പ്രവിശ്യയായ അൽ ജൗഫിലെയും ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. 35 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരിക്കേറ്റതായും ആണ് ഹൂതി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത് . ഹൂതികളുടെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമാക്കിയതെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 30-ന് നടന്ന മറ്റൊരു ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 30 പാലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായത്. ഇതോടൊപ്പം, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ഫ്ലോറ്റില്ല സംഘത്തിന്റെ ബോട്ടുകൾക്കും ആക്രമണം നേരിടേണ്ടിവന്നു. തുനീസിയ തീരത്ത് നടന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണത്തിൽ ബോട്ടിന് തീപിടിച്ചെങ്കിലും സംഘത്തിലെ എല്ലാ പ്രവർത്തകരും സുരക്ഷിതരാണെന്ന് സംഘാടകർ അറിയിച്ചു.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ ഇസ്രയേലിനെതിരെ ഉപരോധവും വ്യാപാരബന്ധങ്ങളുടെ ഭാഗിക മരവിപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് നെതന്യാഹുവിനെ തുറന്നു പിന്തുണച്ചിരുന്ന നേതാവായിട്ടാണ് ഉർസുല അറിയപ്പെട്ടിരുന്നത് . 27 അംഗങ്ങളടങ്ങിയ യൂറോപ്യൻ യൂണിയനിൽ പലസ്തീൻ വിഷയത്തിൽ കടുത്ത ഭിന്നത തുടരുകയാണ്.
അനിൽ ഹരി
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ ഓണാഘോഷം ‘തുമ്പപ്പുലരി 2025’ സെപ്റ്റംബർ 6 ന് ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കേരളത്തിലെ പരമ്പരാഗത ചടങ്ങ് ആയ തൃക്കാക്കര അപ്പനെ വെച്ച് ഓണം കൊള്ളൽ ചടങ്ങ് നടത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് LMHS ബാലഗോകുലത്തിലെ കുട്ടികൾ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ പരിപാടികൾ ഔപചാരികമായി ആരംഭിച്ചു. ഓണത്തപ്പനും പൂക്കളവുമൊക്കെയായി കേരളീയത്തനിമ നിറഞ്ഞു തുളുമ്പിയ വേദി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
തുടർന്ന് പുറത്ത് തെളിഞ്ഞ കാലാവസ്ഥയിൽ പച്ചപ്പ് നിറഞ്ഞ മൈതാനത്ത് വെച്ച് നടത്തിയ ഓണക്കളികളും എല്ലാവരേയും ഉത്സാഹത്തിമിർപ്പിലാഴ്ത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ കളികൾ എല്ലാവരും ആസ്വദിച്ചെങ്കിലും വടം വലിയായിരുന്നു കളികളിൽ കേമൻ! ഓണക്കളികൾ കഴിഞ്ഞതും താലപ്പൊലിയുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തും നടന്നു. ഘോഷയാത്ര ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ എല്ലാവരും മാവേലിയുടെ അനുഗ്രഹമേറ്റു വാങ്ങി സന്തുഷ്ടരായി. തുടർന്ന് സാത്വിക ആർട്ട് & കൾച്ചറൽ സെൻ്ററിൻ്റെ ചെണ്ട ടീം അദ്ധ്യാപകൻ ശ്രീ സായി യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗംഭീരൻ മേളം കാണികളുടെ മനസ്സിൽ താളക്കാെഴുപ്പ് പകർന്നു. അതിനുശേഷം തിരുവാതിര ചുവടുകൾ വെച്ച് തരുണീമണികൾ മാവേലിത്തമ്പുരാൻ്റെ വരവേല്പിന് കൂടുതൽ മിഴിവേകി. തുടർന്നു നടന്ന മലയാളി മങ്ക മത്സരം മലയാളി സ്ത്രീകളുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും കഴിവിനെയും ഉയർത്തിക്കാട്ടുന്ന ഒരനുഭവമായി.
വിഭവ സമൃദ്ധമായ ഓണസദ്യ കഴിച്ചു വന്ന കാണികളുടെ കണ്ണിനും മനസിനും കുളിർമയേകുന്ന കലാപരിപാടികളുടെ ഗംഭീര വിരുന്നായിരുന്നു പിന്നീട് LMHS ഒരുക്കിയത്. സാത്വിക യിലെ നൃത്താദ്ധ്യാപിക ശ്രീമതി സുപ്രിത ഐത്തലിൻ്റെ കുഞ്ഞു ശിഷ്യർ അവതരിപ്പിച്ച ഭരതനാട്യം ഏവരുടെയും മനം കവർന്നു. പിന്നീട് വന്ന കുട്ടികളുടെ ചെണ്ട ടീം നടത്തിയ മേളം കൊട്ടിക്കയറിയത് പ്രേക്ഷക മനസ്സുകളിലേക്കാണ്. ശ്രുതിമനോഹരമായ പാട്ടും സുപ്രിത ടീച്ചറുടെ സീനിയർ ടീമിൻ്റെ അതിമനോഹരമായ സുബ്രഹ്മണ്യ കൗത്വം നൃത്താവിഷ്ക്കാരം ഭാരതത്തിൻ്റെ ക്ലാസിക്കൽ നൃത്ത പാരമ്പര്യത്തിൻ്റെ ഉത്തമോദാഹരണമായി. മാറുന്ന കാലത്തിൻ്റെ അടയാളം പേറിയ ബോളിവുഡ് ഫ്യൂഷൻ ഡാൻസുകളും നാടൻ നൃത്തവും പാട്ടുകളും പരിപാടിയുടെ മാറ്റ് കൂട്ടി. എന്നാൽ സാത്വികയിലെ നൃത്താദ്ധ്യാപകരായ കൃഷ്ണപ്രിയ – അർപ്പിത എന്നിവർ പ്രസിദ്ധ കവി ശ്രീ ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയെ ആസ്പദിച്ച് ചെയ്ത നൃത്താവിഷ്കാരം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കോൾമയിർ കൊള്ളിച്ചു. പൂതപ്പാട്ടിൻ്റെ സ്വത്വം ഒട്ടും നഷ്ടപ്പെടാതെ വിവിധ നൃത്തശൈലികൾ കോർത്തിണക്കിയ ഈ നൃത്തം പരിപാടിയുടെ തീം ഡാൻസ് എന്ന വിശേഷണത്തിന് അർഹം തന്നെ എന്നത് കൈയ്യടികളുടെ പ്രകമ്പനം തെളിയിച്ചു.
LMHS പ്രസിഡൻ്റ് ശ്രീ സായ് കുമാർ ഉണ്ണികൃഷ്ണൻ സദസ്സിനെ സംബോധന ചെയ്ത് സംസാരിച്ചു. ഓണത്തിൻ്റെ സന്ദേശം ഓരോരുത്തരും ജീവിതത്തിൽ പകർത്തുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യാൻ അദ്ദേഹം ആഹ്വാനിച്ചു. തുടർന്ന് ജുനാ അഖാടയുടെ മേധാവി മഹാമണ്ഡലേശ്വർ സ്വാമി ശ്രീ ആനന്ദവനം ഭാരതിയുടെ ഓണസന്ദേശവും പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതു പോലെ തന്നെ സാത്വിക ആർട്ട് & കൾച്ചർ സെൻ്ററിൻ്റെ ഭാരവാഹികൾ സാത്വികയുടെ നാൾ വഴികളെക്കുറിച്ച് സംസാരിച്ചു. സാത്വികയിലെ അദ്ധ്യാപകരും കുട്ടികളും താന്താങ്ങളുടെ അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു
സമാജത്തിലെ GCSE, A- level പരീക്ഷകൾ പാസ്സായ കുട്ടികളെ ആദരിക്കുന്ന ചടങ്ങും തുമ്പപുലരി യുടെ ഭാഗം ആയി നടത്തുകയുണ്ടായി. മലയാളി മങ്ക മത്സര വിജയികൾക്കും റാഫിൾ വിജയികൾക്കും യഥാവിധം സമ്മാനദാനം നടത്തുകയുണ്ടായി. LMHS ഭജന ടീമിൻ്റെ അതിഗംഭീര ഓണം മാഷപ്പോടെ കലാപരിപാടികൾക്ക് തിരശ്ശീല വീണു. തുടർന്ന് ജോയിൻ്റ് സെക്രട്ടറി ശ്രീമതി നിഷ മുണ്ടേക്കാട്കലാ ആസ്വാദകർക്ക് ഈ മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കാൻ അഹോരാത്രം പ്രയത്നിച്ച നമ്മുടെ അംഗങ്ങൾ, അധ്യാപകർ ,നൃത്ത സംവിധായകർ, കലാകാരന്മാർ അണിയറയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർ, അസംഖ്യം വോളണ്ടിയർമാർ ഒപ്പം തുമ്പപ്പുലരി 2025 സ്പോൺസർ ചെയ്തു കൊണ്ട് ഈ ഓണാഘോഷത്തിന് നിറം പകർന്ന നമ്മുടെ മികച്ച സ്പോൺസർമാർ തുടങ്ങി തുമ്പപുലരി 2025 ൻ്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പ്രകാശനം നടത്തി. കൂടെ LMHS ൻ്റെ തുടർന്നുള്ള പരിപാടികൾക്കുള്ള ഡേറ്റുകൾ കൂടെ പ്രഖ്യാപിച്ചു.
അയ്യപ്പവിളക്ക് 26:ജനുവരി (10/01/2026)
വിഷുപ്പുലരി 26:ഏപ്രിൽ (11/04/2026)
തുമ്പപുലരി 26: ഓഗസ്റ്റ് (29/08/2026).
ഇതോടെ ഔദ്യോഗികമായി ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ ഓണാഘോഷം ആയ തുമ്പപ്പുലരി 2025 സമാപിച്ചു.