Latest News

ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ദില്ലിയിൽ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്‍റെ അറസ്റ്റ് നടപടി.

നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ ചൈതന്യാനന്ദയ്ക്കെതിരെ ഉണ്ടെന്ന് കാണിച്ചാണ് പൊലീസ് ജാമ്യ ഹർജിയെ എതിർത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതികൾ പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്.

കേസ് എടുത്തതിന് പിന്നാലെ ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായാണ് സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെൺകുട്ടികളുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും പെൺകുട്ടികൾ പറയുന്നു.

17 പെൺകുട്ടികളാണ് ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ പരാതി എത്തുന്നത്.

വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ഇതിൽ 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.

സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര പരാതിയുണ്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. തുടർന്ന് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി.

നേരത്തെ സ്വാമി പാർത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി 12 വർഷമായി ഈ ആശ്രമത്തിലാണ് താമസം.

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കരൂര്‍ ദുരന്തത്തിൽ പരിക്കേറ്റവരെ കരൂര്‍ മെഡിക്കൽ കോളേജിലെത്തി തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദര്‍ശിച്ചു. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു.

അതേസമയം, മരിച്ച 39 പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. ഏറ്റവും ഒടുവിലായി തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. 32 പേരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ഇനി ഏഴുപേരുടെ പോസ്റ്റ്‍മോര്‍ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39പേര്‍ മരിച്ച ദുരന്തമുണ്ടായത്. 111 ഓളം പേര്‍ക്കാണ് ദുരന്തത്തിൽ മരിച്ചത്.

ഇതിനിടെ, ദുരന്തത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്തെത്തി. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചശേഷം എടപ്പാടി പളനിസ്വാമി ആരോപിച്ചു. ഡിഎംകെ പരിപാടികൾക്ക് മാത്രമാണ് സുരക്ഷയൊരുക്കുന്നത്. വിജയ് യുടെ യോഗത്തിന്‍റെ തുടക്കത്തിൽ ആംബുലൻസ് വന്നതിൽ സംശയങ്ങൾ ഉണ്ടെന്നും ഇപിഎസ് ആരോപിച്ചു.

കണ്ണൂർ: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ് സംഘം പിടികൂടി. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദ് ഷർട്ടിലെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറയിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിക്കുകയായിരുന്നു. പാന്റിന്റെ അടിയിലുള്ള രഹസ്യ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോണും സഹായത്തിനായി ഉപയോഗിച്ചു.

പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാൾ മുൻപ് മറ്റുപരീക്ഷകളിലും സമാന രീതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സഹദിന് ഇനി പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും, കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ നടൻ വിജയ് കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ജന തിരക്ക് മൂലം ആംബുലൻസുകൾക്ക് സമയത്ത് ഇടപെടാൻ കഴിയാതെ വന്ന സാഹചര്യവും അപകടത്തിന്റെ ഗുരുതരത്വം വർധിപ്പിച്ചു.

അപകട വിവരം അറിഞ്ഞതോടെ വിജയ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയും, ജനങ്ങളോട് ശാന്തത പാലിക്കാനും ആംബുലൻസുകൾക്ക് വഴി വിടാനും അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിജയിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റാലി നടന്നത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കരയോഗങ്ങളുടെ പരസ്യപ്രതിഷേധം വ്യാപകമാകുന്നു. നരുവാമൂട് നടുക്കാട് 2299-ാം നമ്പർ ചെരുത്തൂർക്കോണം വിദ്യാധിരാജ എൻഎസ്എസ് കരയോഗ കാര്യാലയത്തിന് മുന്നിൽ “നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ” എന്ന് കുറിച്ച ഫ്ലക്സ് ഭാരവാഹികൾ സ്ഥാപിച്ചു. ഫ്ലക്സ് സ്ഥാപിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.

ഇതിനുമുമ്പ് പത്തനംതിട്ടയിലും സമാനമായ പ്രതിഷേധ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലും വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുന്നിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ, സുകുമാരൻ നായരെ “ ഭക്തരെ വഞ്ചിച്ച്, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ” എന്നായിരുന്നു വിമർശനം. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചതും, എറണാകുളത്ത് കണയന്നൂർ കരയോഗം ഭാരവാഹികൾ നേതൃത്വത്തിന്റെ നിലപാട് പരസ്യമായി തള്ളിയതും പ്രതിഷേധത്തിന് പുതിയ മാനം നൽകി .

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് മാറിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാറാത്തത് മാറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് . കൂടുതൽ വ്യക്തത തേടിയപ്പോൾ, അതിന്റെ മേൽ ആവശ്യമില്ലാത്ത ചർച്ച വേണ്ടെന്നായിരുന്നു എകെജി സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച പ്രസ്താവനകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ സംഭവങ്ങളിൽ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നും എന്നാൽ അത് അടഞ്ഞ അധ്യായമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ മൂന്നാംഭരണത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന്, “അക്കാര്യത്തിൽ എന്തു സംശയം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എൻഎസ്എസുമായുള്ള ബന്ധം കുറവായിരുന്നില്ലേ എന്ന മാധ്യമചോദ്യത്തിന്, “സ്വരച്ചേർച്ച ഇല്ലാത്തിടത്തല്ലേ ചേർച്ച ആവശ്യമുള്ളത്” എന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. ഇടതുപക്ഷത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്, സർക്കാർ നിലപാടിനും വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒക്ടോബറിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട എയിംസ് നഷ്ടപ്പെടുത്താൻ കേന്ദ്രമന്ത്രി ബിജെപിയിലെ ഒരു വിഭാഗത്തോടൊപ്പം ശ്രമിക്കുന്നുവെന്നും, അത് കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന നിരുത്തരവാദപരമായ നടപടിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

തെക്കൻ, മധ്യകേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ വിവിധ തീയതികളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നദിക്കരകളും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശക്തമായ കാറ്റും മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനുള്ള സാധ്യതയും മുന്നിൽ കാണിച്ച് അടച്ചുറപ്പില്ലാത്ത വീടുകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് മാറുംവരെ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കൊച്ചി ∙ ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് നിയമവിരുദ്ധമായി എസ്‌യുവികള്‍ കടത്തിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസില്‍ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ‘ഫസ്റ്റ് ഓണര്‍’ വാഹനത്തിന്റെ ഉടമ മാഹീന്‍ അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. അരുണാചലില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തി.

കേസിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പലരും സ്വന്തമാക്കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.

ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതായിരുന്നു രീതി. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 200ഓളം വാഹനങ്ങള്‍ വിറ്റിട്ടുണ്ടെന്നാണ് പു റത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവയെല്ലാം പിടിച്ചെടുക്കാന്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കുമെന്ന സൂചനയുമുണ്ട്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ ഹോക്‌സ് എലൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ്, ലൂട്ടൻ ചാമ്പ്യന്മാരായി. സ്റ്റീവനേജിൽ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ടും, അമ്പയറും, മികച്ച ബൗളറുമായ ജോബിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജോബിൻ ജോർജ്ജ് ടൂർണമെന്റ് അതിഥി അപ്പച്ചൻ കണ്ണഞ്ചിറക്ക് ബൗൾ ചെയ്തുകൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

വെടികൊട്ട് ബാറ്റിങ്‌കൊണ്ടും, കൃത്യമായ ബൗളിങ്ങും, ഫീൽഡിങ്ങുമായി ടൂർണമെന്റിലെ ഇഷ്‌ട ടീമായി മാറിയ തണ്ടേഴ്സ് ഫാൽക്കൺസ്, വിജയികൾക്കുള്ള ആയിരത്തി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പായ നോർവിച്ചിൽ നിന്നുള്ള ‘നാം’ അഞ്ഞൂറ്റി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും നേടി.

അത്യാവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നടന്ന ത്രസിപ്പിച്ച പ്രകടനത്തിൽ പത്തോവറിൽ നാലു വിക്കറ്റിന് 200 റൺസ് അടിച്ചുകൂട്ടിയ തണ്ടേഴ്സ് ഫാൽക്കൺസ് , ലൂട്ടൻ ടസ്‌ക്കേഴ്‌സിനെ 74 റണ്ണിന് ഓൾഔട്ടാക്കി ഫൈനലിലേക്കുള്ള എൻട്രി നേടുകയായിരുന്നു. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ്, പത്തോവറിൽ എട്ട്‌ വിക്കറ്റിന് 95 റൺസെടുത്തപ്പോൾ, ‘നാം നോർവിച്ച്’ ആറു വിക്കറ്റ് നഷ്‌ടത്തിൽ ഒമ്പതാം ഓവറിൽത്തന്നെ സ്‌കോർ മറി കടന്ന്‌ ഫൈനലിലേക്ക് ഉള്ള ബർത്ത് ഉറപ്പിക്കുകയായിരുന്നു.

ആവേശം മുറ്റി നിന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തണ്ടേഴ്സ് ഫാൽക്കൺസ് പത്തോവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസ് നേടി. സ്പിൻ മാന്ത്രികതയിലും, കൃത്യതയാർന്ന ഫീൽഡിങ്ങിലും, മികച്ച ബൗളിങ്ങിലും തങ്ങളുടെ വരുതിയിലാക്കിയ മത്സരത്തിൽ തണ്ടേഴ്സ് ഫാൽക്കൺസ്, നാം നോർവിച്ചിനെ പത്തോവറിൽ ഒമ്പതു വിക്കറ്റെടുത്ത്‌ 49 റൺസിൽ തളക്കുകയായിരുന്നു.

മൂന്നു മത്സരങ്ങളിൽ നിന്നും 80 റൺസും, 6 ഓവറുകളിലായി 38 റണ്ണിന് 5 വിക്കറ്റും നേടിയ ‘നാം’ നോർവിച്ചിലെ അജേഷ് ജോസ് ടൂർണമെന്റിലെ മികച്ച ഓൾറൗണ്ടറായി. മൂന്നു മത്സരങ്ങളിലായി 146 റൺസ് അടിച്ചെടുത്ത് തണ്ടർസ് ഫാൽക്കൻസിലെ മഹിമ കുമാർ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചിനും, മികച്ച ബാറ്സ്മാനുമുള്ള ട്രോഫിയും കാഷ് പ്രൈസും നേടി. 5 ഓവറിൽ 33 റൺസ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് എടുത്ത തണ്ടേഴ്സ് ഫാൽക്കൻസിലെ ഗോപീ കൃഷ്ണ ബൗളർ ഓഫ് ദി ടൂർണ്ണമെന്റിനുള്ള കാഷ്‌ പ്രൈസും, ട്രോഫിയും നേടി.

കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാർ മാറ്റുരച്ച അത്യാവേശകരമായ ക്രിക്കറ്റ് കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജിൽ നടന്നപ്പോൾ, മത്സരങ്ങൾക്ക് പ്രോത്സാഹനവും, ആവേശ നിമിഷങ്ങൾക്ക് നേർസാക്ഷികളാകുവാനുമായി കായിക പ്രേമികളും, അഭ്യുദയകാംക്ഷികളുമായ വൻ ജനാവലിയാണ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞത്.

സ്റ്റീവനേജ് കൊമ്പൻസ്- ലൂട്ടൻ ഹോക്സ് എലൈറ്റ്സ് ബിഎംസിസി ബെഡ്ഫോർഡ്, മേർത്യർ ടൈറ്റൻസ് കാർഡിഫ്, യുണൈറ്റഡ് സ്‌ട്രൈക്കേഴ്‌സ് എന്നീ നാലു ടീമുകൾ പ്രാഥമിക റൌണ്ട് മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി പുറത്താവുകയായിരുന്നു. ടൂർണ്ണമെന്റിൽ ബേസിൽ രാജു (മീഡിയ കോർഡിനേറ്റർ), ബേസിൽ ജോയി (സെക്രട്ടറി), ബേബി പോൾ, റെക്സ് സുരേന്ദ്രൻ എന്നിവർ സ്‌കോർ ബോർഡിലും, ശരത് സൂദൻ (ഹോക്സ് ക്യാപ്റ്റൻ), മിഥുൻ മധുസൂദൻ, സ്റ്റെബിൻ തര്യൻ, അഭിലാഷ് എന്നിവർ ലെഗ് അമ്പയറിങ്ങിലും കളി നിയന്ത്രിച്ചു.

ഏറെ വിജയപ്രദമായി നടന്ന ടൂർണമെന്റിന് കൊമ്പൻസിന്റെ മെൽവിൻ അഗസ്റ്റിൻ (പ്രസിഡണ്ട് ), ലൈജോൺ ഇട്ടീര (വൈസ് പ്രസിഡണ്ട്), തേജിൻ തോമസ് (ക്യാപ്റ്റൻ), ജിന്റോ തോമസ് ( വൈസ് ക്യാപ്റ്റൻ) സാംസൺ ജോസഫ് (ജോ.സെക്രട്ടറി), അമൽ (ട്രഷറർ), ദീപു ജോർജ്ജ്, ജിൽജു, അനിഷിൽ, സുധീപ് വാസുദേവൻ, രൂപേഷ് (വൈസ് ക്യാപ്റ്റൻ), ഗോകുൽ, ഷിജിൽ, അഭിലാഷ്, ആനന്ദ് മാധവ് എന്നിവർ വിവിധ വിഭാഗങ്ങളിലായി നേതൃത്വം നൽകി. ലണ്ടനിൽ നിന്നുള്ള നദീം, നെബ് വർത്ത് സി സി യുടെ അരുൺ ദേശായി എന്നിവർ അമ്പയർമാരും, നെബ് വർത്ത് സി സി യുടെ തന്നെ ക്രിസ് ഗ്രൗണ്ട് ചാർജും ആയിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കേരളാ ഗവണ്മെന്റിന്റെ പ്രവാസികളുടെ ഉന്നമനത്തിനും, ആവശ്യങ്ങൾക്കും സഹായമായി രൂപം കൊടുത്ത നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രൊഫഷണൽ ആൻഡ് ബിസിനെസ്സ് ലീഡർഷിപ്പ് മീറ്റിംഗിൽ യു കെ യിൽ നിന്നും ഷൈനു ക്ലെയർ മാത്യൂസും, ഷെഫ് ജോമോനും പങ്കു ചേരും. ആഗോള തലത്തിൽ ബിസിനെസ്സ് -മാനേജ്മെന്റ്- പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗിൽ പങ്കുചേരുക.

സെപ്തംബർ മാസം 27 ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിങ്ങിൽ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.

കേരളത്തിലും, യുകെയിലും, ഗൾഫിലും അറിയപ്പെടുന്ന വ്യക്തിത്വമായ ഷൈനു ക്ലെയർ മാത്യൂസ് നിലവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്ററിന്റെ പ്രസിഡന്റാണ്. സമർപ്പിതയായ ഒരു ജീവകാരുണ്യ പ്രവർത്തകയും യുകെ, ദുബായ്, കേരളം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ ഉൾപ്പെടെ സംരംഭങ്ങളുള്ള ഒരു ബിസിനസുകാരിയുമാണ് ഷൈനു. തന്റെ മികച്ച പ്രവർത്തന പരിചയവും, സംരംഭക എന്ന നിലയിലുള്ള അറിവും ക്രോഡീകരിച്ച് ഏറ്റവും മികച്ച പരിചരണവും, സന്തോഷകരവും, മികവുറ്റതുമായ സൗകര്യങ്ങളോടു കൂടിയ വാർദ്ധക്യ ഭവനങ്ങൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രോജക്റ്റ് യോഗത്തിൽ ഷൈനു അവതരിപ്പിക്കും.

ആഗോളതലത്തിൽ ശ്രദ്ധേയനായ പാചക വിദഗ്ധൻ ഷെഫ് ജോമോൻ, പാശ്ചാത്യ രുചികളുമായി പരമ്പരാഗത മലയാളി പാചകരീതികളുടെ നൂതനമായ സംയോജനത്തിന് പേരുകേട്ട വ്യക്തിയാണ്. നിരവധി അംഗീകാരങ്ങൾ പാചക കലയിൽ നേടിയിട്ടുള്ള ഷെഫ് ജോമോൻ, പ്രമുഖരായ സെലിബ്രിറ്റികൾക്ക് ഭക്ഷണം തയ്യാറാക്കുകയും അവരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുമുണ്ട്. കോവന്ററിയിലെ ടിഫിൻ ബോക്സിൽ ചീഫ് ഷെഫായ ജോമോൻ, കേരളത്തിന്റെ ഭക്ഷ്യപൈതൃകം ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നത്തിൽ എന്നും ശ്രദ്ധാലുവും കൂടിയാണ്. ഭാവി തലമുറകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്ക്കാരം എന്നിവ സ്കൂൾ തലം മുതൽ പഠന വിഷയമായി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രോജക്റ്റ് അവതരണത്തിൽ ഊന്നിപ്പറയും.

നിക്ഷേപം, സംസ്കാരം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ യുകെയുടെ ശക്തമായ സംഭാവനയെ ഈ രണ്ട് വിശിഷ്ട പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുകാണിക്കുമെന്നതിൽ സംശയമില്ല.

RECENT POSTS
Copyright © . All rights reserved