Latest News

പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍രക്ഷിച്ചു. ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിയെയാണ് പോലീസ് വാതില്‍പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇതില്‍നിന്നാണു രക്ഷിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.

ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.

നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്നിക്കുമെന്നും യോ​ഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.

അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുകൂല പരിഗണന നല്‍കും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോ​ഗത്തിൽ തീരുമാനമായി.

മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ആളുകൾ ഇപ്പോൾ വൈകാരികമായ അന്തരീഷത്തിലാണ്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ചനടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. മൈസൂരു കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാനെ (36) മീനാക്ഷിപുരത്തുനിന്നാണ് കോതമംഗലം പോലീസ് പിടികൂടിയത്. പ്രതിയില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, കേരള വിലാസത്തിലുള്ള മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു.

കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെ.യില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് 6,14,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, നെയ്യാറ്റിന്‍കര, കൊല്ലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.

ഏതാനും മാസം കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷാജഹാന്‍ അവിടെ നിന്ന് വന്ന ശേഷമാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.കമ്മിഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താത്പര്യമുള്ളവരെ സമീപിച്ച് തൊഴില്‍ വിസയുണ്ടെന്നു പറഞ്ഞ് ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. യു.കെ. സിം ഉള്‍പ്പെടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടില്‍ സ്വീകരിക്കും. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ലഭിച്ച വിവരം.

മീനാക്ഷിപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്.

വാഹനത്തില്‍നിന്ന് വ്യാജ പാസ്പോര്‍ട്ട്, ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ട്, ചെക്ക് ബുക്കുകള്‍, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി, എസ്.ഐ.മാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍. ദേവസി, സീനിയര്‍ സി.പി.ഒ.മാരായ ടി.ആര്‍. ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് സംഭവം. നെടുങ്കയത്തെ കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.

കോട്ടക്കല്‍ എം എസ് എം എച്ച് എസ് എസ് കല്ലിങ്കപ്പറമ്പിലെ വിദ്യാര്‍ഥികളാണ് മരിച്ച കുട്ടികള്‍. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

കരിമ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ കയത്തില്‍ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാര്‍ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പുറത്തു പോകാന്‍ മടിയുള്ളവര്‍ക്ക് ഈ സൗകര്യം ഏറെ ഉപകാരപ്രദവുമാണ്. വാച്ചും ബാഗും മൊബൈല്‍ ഫോണും മുതല്‍ ഫ്രിഡ്ജും വാഷിങ് മെഷീനും വരെ ഓണ്‍ലൈനിലൂടെ വാങ്ങുന്നവരുണ്ട്. എന്നാല്‍ വീട്ടിലിരുന്ന് ഒരു വീട് തന്നെ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താലോ?

അങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ് അമേരിക്കയ്ക്കാരനായ ജെഫ്രി ബ്രയാന്റ് എന്ന യുവാവ്. മടക്കിയെടുക്കാവുന്ന ഒരു വീട് ആമസോണില്‍ നിന്ന് ജെഫ്രി വാങ്ങി. ഈ വീട് മുഴുവനായും നിവര്‍ത്തി താമസയോഗ്യമാക്കിയ ശേഷമുള്ള വീഡിയോ ടിക് ടോക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിവിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, കിടപ്പുമുറി, ബാത്‌റൂം എന്നിവയെല്ലാമുള്ള വീടിന്റെ ഒരു ഹോം ടൂര്‍ വീഡിയോയാണ് ജെഫ്രി പോസ്റ്റ് ചെയ്തത്. തന്റെ പ്രായത്തിലുള്ളവര്‍ക്ക് വീട് വാങ്ങാന്‍ സാധിക്കില്ലെന്ന് പലരും പറയാറുണ്ടെങ്കിലും മനസ്സുണ്ടെങ്കില്‍ ആര്‍ക്കും ഇത് സാധ്യമാണെന്നതിന്റെ ഉദാഹരണമാണ് താനെന്നും ജെഫ്രി വീഡിയോയില്‍ പറയുന്നു.

ഇതു വാങ്ങാനായി 26,000 ഡോളര്‍ (21.5 ലക്ഷം രൂപ) ചെലവായെന്നും ജെഫ്രി പറയുന്നു. മറ്റു വീടുകളെ അപേക്ഷിച്ച് ഈ ഫോര്‍ഡബ്ള്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് ഉയരം കുറവാണ്. സാധാരണ വീടുകള്‍പോലെ ജനലുകളെല്ലാമുള്ള ഈ വീട്ടില്‍ ഒരാള്‍ക്ക് സുഖമായി താമസിക്കാം.

ഈ വീഡിയോക്ക് താഴെ ആളുകള്‍ നിരവധി സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. വീടിന്റെ ഡ്രെയ്‌നേജ് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും മലിനജലം എവിടേക്ക് ഒഴുക്കി വിടുമെന്നുമെല്ലാം ആളുകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 21 ലക്ഷം രൂപയ്ക്ക് ഇതിലും മികച്ച വീട് നിര്‍മിക്കാം എന്നും ആളുകള്‍ പറയുന്നു. അതേസമയം ഈ വീട് ഇപ്പോള്‍ അദ്ഭുതമായി തോന്നുമെങ്കിലും ഭാവിയില്‍ ഇത് സാധാരണ കാഴ്ച്ചയാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വീട് ‘ഫ്രീം ഹോം ഡെലിവറി’യായിരുന്നോ എന്നും ആളുകള്‍ തമാശയായി ചോദിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വീട് സ്ഥിരമായി സ്ഥാപിക്കാനുള്ള സ്ഥലം ഇപ്പോഴും ജെഫ്രിക്ക് സ്വന്തമായിട്ടില്ല. വീട് കൈയില്‍ കിട്ടിയശേഷം അതിന് കേടുപാടുകളൊന്നുമില്ലല്ലോ എന്ന് പരിശോധിക്കാനായി താത്ക്കാലികമായ ഒരുടത്തുവെച്ചാണ് ഇത് നിവര്‍ത്തിനോക്കിയത്.

പിഎസ‌്സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടത്തിയ കേസിൽ വൻ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാലാണ് പരീക്ഷാഹാളിൽ നിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറയുന്നത്.

ഇവർ തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. പൂജപ്പുര സി ഐയുടെ നേതൃത്വത്തിൽ ഷാഡോ ടീം ഉൾപ്പടെ അന്വേഷണത്തിനുണ്ട്. അമൽജിത്തിന്റെയും സുഹൃത്തുക്കളുടെയും മൊബൈൽഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.അന്നത്തെ ദിവസത്തെ പരീക്ഷ കേന്ദ്രത്തിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബർ വിഭാഗവും ചേർന്ന് നടത്തും.

പരീക്ഷയെഴുതാനായി ആൾമാറാട്ടം നടത്തിയ ആൾ രക്ഷപ്പെട്ട ബൈക്കിനെ പിന്തുടർന്നും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യക്തമല്ല. പൂജപ്പുരയിൽ നിന്ന് തിരുമല ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. അമൽജിത്താണ് ബൈക്കിൽ കാത്തുനിന്നതെന്നാണ്‌ പൊലീസ് കരുതുന്നത്. ഈ ഭാഗത്തെ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. പാങ്ങോട് സൈനികകേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുമെന്ന്‌ പൊലീസ് അറിയിച്ചു. പരീക്ഷയ്‌ക്കെത്തിയ ആളുകളുടെ വാഹന നമ്പറുകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പി.എസ്.സി. പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് ഓടിപ്പോയത്.

ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോൾ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർഥി ഹാൾടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. പ്രാഥമിക പരീക്ഷയിൽ 55.44 മാർക്കിനു മുകളിൽ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമൽജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച് പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം.പ്രാഥമിക പരീക്ഷയിലും ഇയാൾ ആൾമാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.

രാജ്യത്ത് പുതിയതായി എത്തുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം. വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെയാണ് പിഴ.

ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ മൂന്ന് മാസം വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഖത്തറിലെത്തി 30 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരിക്കണം.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കര്‍ശനമാണെന്നിരിക്കെ തൊഴിലുടമകളും പ്രവാസികളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിയമങ്ങള്‍ അനുസരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 9 ശനി വൈകിട്ട് 3 മണി മുതൽ നോർത്ത് വെസ്റ്റിലെ അമ്പതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളത്തിലേക്ക് എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നു..

യൂറോപ്പിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ്-MML ഒരുക്കുന്ന ഈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക.

https://limeeventz.co.uk/public/e/40/mml-north-fest 

 

 

 

മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കക എന്ന ഉദ്ദേശലക്ഷ്യത്തിൽ കേരള നേഴ്സസ് യുകെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 -ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വിധുൻഷാ ഫോറം സെൻട്രൽ വച്ച് നടക്കും. യുകെയിലെ എല്ലാ നഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഇത്.

നേഴ്സുമാരെ സംബന്ധിച്ചിടത്തോളം അവർക്ക് വേണ്ട പ്രൊഫഷണനിൽ അറിവും അതോടൊപ്പം മനോഹരമായ ആഘോഷ പരിപാടികളും ഉൾപ്പെടുത്തിയാണ് മെയ് 18 ലെ പ്രോഗ്രാം തയ്യാറായിക്കൊണ്ടിരിക്കുന്നത്. ആദ്യമായിട്ടാണ് നഴ്സസ് തന്നെ മുൻകൈയെടുത്ത് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡിന്റെ മഹാപ്രളയത്തിൽ നേഴ്സുമാർക്ക് സ്വാന്തനം ഒരുക്കുവാനും അവരെ ഒരുമിച്ച് നിർത്തുവാനും അവരുടെ വേദനകൾ പരസ്പരം പങ്കു വയ്ക്കുവാനും വേണ്ടി ആരംഭിച്ച കേരള നേഴ്‌സസ് യുകെ ഓൺലൈൻ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം കൊണ്ട് ആയിരക്കണക്കിന് നേഴ്സുമാർക്കാണ് പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നത് .

നൂറുകണക്കിന് നേഴ്സുമാർക്ക് അവരുടെ കരിയറിൽ അഭിവൃദ്ധി ഉണ്ടാകുവാൻ ഈ പ്ലാറ്റ്ഫോം കൊണ്ട് ഇതിനോടൊപ്പം സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. നേഴ്സുമാർക്ക് വേണ്ട അറിവുകൾ കൊടുക്കുക അവളുടെ കരിയറിൽ ഉയർച്ചയുണ്ടാക്കുക എന്നിങ്ങനെ ലക്ഷ്യങ്ങൾ മുൻനിർത്തി ആരംഭിച്ച meet ‘n gain പ്രോഗ്രാം 125 എപ്പിസോഡുകളായി വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു .

നഴ്സുമാരുടെ ഉന്നമനത്തിനായി ഇത്രയും വിവരങ്ങൾ ലഭിക്കുന്ന പ്ലാറ്റ്ഫോം ലോകത്തിൽ വേറെയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുകെയിലെ ചീഫ് നഴ്സിംഗ് ഓഫീസർ മുതൽ കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡൻ്റ് വരെ ഇതിനോടകം meet,n Gain ൽ ലൈവ് ക്ലാസുമായി വന്നിട്ടുണ്ട്. മെയ് 18 ലെ നഴ്സിംഗ് കോൺഫറൻസിലേക്കും നേഴ്സ് ഡേ ആഘോഷങ്ങളിലേക്കും യു കേ യിലെ മുഴുവൻ നഴ്സുമാരെയും ക്ഷണിക്കുകയാണ്.

ഓർമ്മയിൽ മറക്കാൻ കഴിയാത്ത ഒരു സുദിനം ആയിരിക്കും മെയ് 18 എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു . അന്നേദിവസം യുകെയിലെ ഏറ്റവും സീനിയർ ആയ നേഴ്സിനെ ആദരിക്കുന്നതായിരിക്കും. യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും മെയ് 18ന് പങ്കെടുക്കും. മെയ് 18ന് നേഴ്സിങ് സംബന്ധമായ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കാനായി വിവിധ സ്പെഷ്യാലിറ്റികളുടെ നേഴ്സിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. അതോടൊപ്പം കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് റീ വാലിഡേഷൻ വേണ്ട CPD hours ലഭിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

സിജി സലിംകുട്ടി( +44 7723 078671), ജോബി ഐത്തിൽ ( 07956616508)

സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് : മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903)

രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് : ജിനി അരുൺ (07841677115)

വെന്യു സംബന്ധമായ അന്വേഷണങ്ങൾക്ക് : സന്ധ്യ പോൾ (07442522871)

കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് : സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.

Copyright © . All rights reserved