പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 75-ാം മിനിറ്റില്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലീഷ് പട തിരിച്ചടിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ടിനായി വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങള്‍ നടത്തി. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്‌സില്‍ അപകടം വിതയ്ക്കുകയും ചെയ്തു. 14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്‌നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.
വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പിന്നാലെ സാക്കയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്‌സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി അവസാനിച്ചു.
51-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.
വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സെമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു.
പമ്പാനദിയില്‍ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി.
കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്.
പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.
കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകള്‍ : ഋതിക രഞ്ജിത്ത്.
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയ താരം സ്വരാജ് വെഞ്ഞാറമൂടിൻ്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്.
അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും.
സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.
ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ് ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബെന്നി അഗസ്റ്റിൻ
കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ജൂൺ 20ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഏകദേശം 50 ദിവസം ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടിയിരുന്നു. എല്ലാ നിയമ നടപടികളും കഴിഞ്ഞ ജൂൺ 27ന് കാർഡിഫിലെ ലാൻഡോക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഹെൽനയുടെ മൃതദേഹം ലിവർപൂളിൽ ഉള്ള ഫ്യൂണറൽ ഡിറക്ടര്സിന് വിട്ടുകൊടുത്തിരുന്നു. ഇന്നലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഹെൽനയുടെ സംസ്‍കാരം ഇന്ന് ഞായർ, ജൂലൈ 7ന് മലപ്പുറം ജില്ലയിലെ വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് ഉച്ചതിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്നു. മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ വൈക്കുന്നതായിരിക്കും.
ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. ഹെൽനക്ക് ഒരു അനിയത്തിയും അണിയനുമുണ്ട്. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. ഹെൽനയുടെ വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലയാബറിന് വേണ്ടി കാർഡിഫ് മിഷൻ ഡയറക്ടർ ഫാദർ പ്രജിൽ പണ്ടാരപ്പറമ്പിൽ അനുശോചനം അറിയിച്ചിരുന്നു. ഹെൽന കാർഡിഫിൽ ഉണ്ടായിരുന്ന ഒരു മാസക്കാലം എല്ലാ ദിവസവും കുർബാന കാണാൻ പോയിരുന്ന റോസ്‌മേനിയൻ സഭക്കാരുടെ സെന്റ് പീറ്റർ’സ് പള്ളിയിൽ ജൂൺ 27ന് പ്രത്യേകം ഓർമ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരുന്നു. സെന്റ് പീറ്റർ’സ് പള്ളിക്ക് വേണ്ടി റോസ്‌മേനിയൻ അച്ചന്മാരായ ഫാദർ ബെന്നിയും ഫാദർ ജോസും അനുശോധനം രേഖപ്പെടുത്തി. ഹെൽനയുടെ ആത്മാവിന് ശാന്തി ലഭിക്കുവാൻ കാർഡിഫിലെ മലയാളികൾ പ്രാർത്ഥിക്കുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദർശനത്തിനായി സ്റ്റാർമറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഡോ. മസൂദ് പെസെഷ്‌കിയാനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീർഘകാലവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
15 വർഷം മുമ്പ് ശ്രീകലയെ കാണാതായതിന് പിന്നാലെ നടന്ന കൊലപാതകം ദുരഭിമാനത്തിന്റെ പേരിലാണെന്ന് കലയുടെ ബന്ധുക്കൾ. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയുടേത് പ്രണയവിവാഹമായിരുന്നു.
പ്രണയത്തെ തുടർന്ന് ഇരുസമുദായങ്ങളിൽപെട്ട കമിതാക്കൾ ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായ ഭർത്താവായ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽ കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിർപ്പ് ശക്തമായിരുന്നു.
ശ്രീകലയെ കാണാതായെന്ന പ്രചാരണത്തിന് പിന്നാലെ 15ാംദിവസമാണ് അനിൽ മറ്റൊരു യുവതിയെ കല്യാണം കഴിച്ചത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുടെ സംശയം.
സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരിഭാനക്കൊലയാണെന്ന് സംശയിക്കുന്നത്.
കാണാതായി 15 വർഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര് റേഷൻ കാർഡിൽനിന്ന് നീക്കം ചെയ്യാൻ കുടുംബത്തിനു മനസ്സുവന്നില്ല. ഒളിച്ചോടിപ്പോയതായുള്ള പ്രചാരണം ശക്തമായതോടെ ഏതെങ്കിലും ഒരു ദേശത്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തിലാണ് അന്ന് പരാതിയുമായി പോകാതിരുന്നതെന്ന് കലയുടെ മൂത്ത സഹോദരൻ അനിൽകുമാറിന്റെ ഭാര്യ ശോഭനകുമാരി പറഞ്ഞു.
എന്നെങ്കിലും സ്വന്തം മകനെയും സഹോദരങ്ങളെയും കുട്ടികളെയും കാണാ%
യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.
നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.
ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.
മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.
650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.
കേരളം പനിക്കിടക്കയിൽ. സംസ്ഥാനത്ത് ഇതുവരെ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തുവിട്ട രോഗവിവരകണക്കിലാണ് ഞെട്ടിക്കുന്ന കണക്ക്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇന്നലെ മാത്രം 11, 438 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് 493 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 1693 പേരാണ് സംശയത്തിലുള്ളത്.രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗികളുടെ കണക്കുകൾ ജൂലൈ ഒന്നിനാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്.
ബിനോയ് എം. ജെ.
ആസ്വാദനത്തേക്കാൾ കൂടുതൽ പ്രാധാന്യം നേട്ടങ്ങൾക്ക് കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ നാം ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പഠിച്ചു വരുന്നു. നമ്മുടെ സന്തോഷങ്ങളെ നാം അവക്കു വേണ്ടി ബലികഴിക്കുന്നു. ഈ ലക്ഷ്യങ്ങൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരുന്നാൽ വലിയ പ്രശ്നമില്ല. പക്ഷേ പലപ്പോഴും അവ അങ്ങനെ അകണമെന്നില്ല. തങ്ങളുടെ കുട്ടികൾ ഡോക്ടർ ആകണമെന്നും എൻജിനീയർ ആകണമെന്നും അവർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് അതിനുള്ള പരിശീലനമാണ് നടക്കുന്നത്. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും (പഠനത്തിൽ മികവു കാണിക്കുന്നവർ പ്രത്യേകിച്ച് ) തങ്ങൾ ഇഷ്ടപ്പെടാത്ത കോഴ്സുകൾ പഠിക്കുകയും തങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. അതിൽ പോലും ഒരു ന്യൂനപക്ഷം തങ്ങൾ തിരഞ്ഞെടുക്കുന്ന ജീവീതവൃത്തി തങ്ങൾക്ക് യോജിക്കാത്തതാണെന്ന് തിരിച്ചറിയുക പോലും ചെയ്യുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം, മുമ്പ് സൂചിപ്പിച്ചതുപോലെ, അവർ തങ്ങളുടെ പ്രവർത്തന മണ്ഠലങ്ങളിൽ വിജയം വരിക്കുന്നതിനുവേണ്ടി സ്വന്തം സന്തോഷങ്ങളെ ബലി കഴിക്കുന്നുവെന്നുള്ളതാണ്. അതിനെ ‘ഹീറോയിസ’ മായി സമൂഹം വാഴ്ത്തുന്നു. ഇത് നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരുതരം ആശയക്കുഴപ്പത്തിന്റെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ നമ്മുടെ കുട്ടികളും യുവാക്കളും തങ്ങളുടെ കർമ്മം സമ്മാനിക്കുന്ന ആസ്വാദനത്തേക്കാൾ ഉപരിയായി അവ സമ്മാനിക്കുന്ന നേട്ടങ്ങൾക്ക് (പ്രതിഫലം) പ്രാധാന്യം കൊടുക്കുന്നു. ഇവർക്ക് തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വെട്ടിത്തിളങ്ങുവാൻ ആവില്ലെന്ന് മാത്രമല്ല കർമ്മം എന്നും ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുകയും സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. കർമ്മം ചെയ്യേണ്ടത് ആസ്വാദനത്തിനു വേണ്ടിയാണെന്നും പ്രതിഫലത്തിനുവേണ്ടിയല്ലെന്നുമുള്ള കർമ്മയോഗസിദ്ധാന്തത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്ഥാനമാനങ്ങൾക്കുവേണ്ടിയും, പണത്തിനുവേണ്ടിയും, അധികാരത്തിനുവേണ്ടിയും പൗരന്മാർ ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ സമൂഹം ഒരു ഭ്രാന്താലയമായി മാറുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്വാദനവും ആനന്ദവും എന്നേ തിരോഭവിച്ചു കഴിഞ്ഞിരിക്കുന്നു. പകരം കിടമത്സരവും, അസൂയയും, സ്പർദ്ധയും, അസംതൃപ്തിയും നമ്മുടെ കൂടപ്പിറപ്പുകളായി മാറിയിരിക്കുന്നു. ഉള്ളിൽ നിന്നും വരുന്ന ആനന്ദത്തെ സർവാത്മനാ സ്വീകരിക്കുന്നതിന് പകരം പുറമേ നിന്നും വരുന്ന പ്രതിഫലത്തിന്റെ പിറകേ ഓടുമ്പോൾ ഉണ്ടാവുന്ന അസംതൃപ്തിയും നിരാശയും നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു.
ചെറു പ്രായം മുതലേ സമൂഹം നമ്മെ വഴി തെറ്റിക്കുന്നു. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും നാം തെറ്റായ കാര്യങ്ങൾ പഠിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് പണം സമ്പാദിക്കലോ, പ്രശസ്തിയാർജ്ജിക്കലോ, അധികാരത്തിലെത്തുന്നതോ മാത്രമായി മാറിയിരിക്കുന്നു. ഇപ്രകാരം ജീവിതം പാഴായി പോയല്ലോ എന്ന് നാം മനസ്സിലാക്കുന്നതാവട്ടെ നമ്മുടെ മരണസമയത്തും. അടുത്ത ജന്മത്തിലും ഇതേ കഥ തന്നെ ആവർത്തിക്കുന്നു. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ശാശ്വതമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. അത്രയും പ്രയത്നമില്ലാതെ ലഭിക്കുന്ന ആസ്വാദനവും ആനന്ദവും എക്കാലവും നിലനിൽക്കുന്നു. കാട്ടിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ജീവിതം ആസ്വദിക്കുവാൻ അറിയാം. ചെറു പ്രായത്തിൽ നമ്മുടെ കുട്ടികൾക്കും അതറിയാം. സമൂഹത്തിന്റെ സ്വാധീനം മൂലമാണ് നമുക്കത് നഷ്ടമാകുന്നതെന്ന് സ്പഷ്ടം.
ഇപ്രകാരം നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കുക മാത്രം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഒന്നും കിട്ടുന്നില്ലേ? അവർ അത്യന്തികമായ ജീവിതവിജയം കൈവരിക്കുന്നു! നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, ആ കല സമ്മാനിക്കുന്ന ആസ്വാദനത്തിനു വേണ്ടി മാത്രമാണ് നിങ്ങൾ കലയിൽ ഏർപ്പെടുന്നതെങ്കിൽ, കാലക്രമേണ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി മാറും. നിങ്ങൾ ഒരു ശാസ്ത്രകാരനാണെങ്കിൽ, അറിവിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിങ്ങൾ ആ കർമ്മത്തിൽ ഏർപ്പെടുന്നതെങ്കിൽ താമസമില്ലാതെ നിങ്ങൾ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായി മാറും. മറിച്ച് നിങ്ങളുടെ കണ്ണ് കർമ്മം സമ്മാനിക്കുന്ന പേരിലും പ്രശസ്തിയിലും (പ്രതിഫലം) ആണെങ്കിൽ നിങ്ങൾക്ക് കർമ്മത്തിലും അതു നൽകുന്ന ആസ്വാദനത്തിലും ശ്രദ്ധിക്കുവാനാവാതെ വരികയും നിങ്ങൾക്ക് അസാരണമായ വിജയങ്ങൾ ഒന്നും കൈവരിക്കുവാനാവാതെ വരികയും ചെയ്യുന്നു. ആസ്വാദനം തന്നെ കർമ്മം. നിങ്ങൾ ഒരു പാട്ട് കേൾക്കുകയോ ഒന്ന് നടക്കാൻ പോകുകയോ ചെയ്യുമ്പോൾ ആ സമയം പാഴായി പോകുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? അത്തരം സമയങ്ങളിലാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മാനുഷ്ഠാനം നടക്കുന്നത്. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും മനുഷ്യൻ ഏറ്റവും അർത്ഥവ്യത്തായി കർമ്മം ചെയ്യുന്നു. നിങ്ങൾ ഒരു മിടുക്കൻ ആകണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഒരു വാലാട്ടിയായി കാണുവാനാണ് സമൂഹത്തിന് കൂടുതൽ താത്പര്യം. കാരണം അപ്പോൾ മാത്രമേ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി കേടുകൂടാതെ തുടർന്നുപോകൂവാൻ സമൂഹത്തിന് കഴിയൂ. നിങ്ങൾ മിടുക്കനായാൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നിങ്ങൾ തൂത്തെറിയുമെന്ന് സമൂഹത്തിന് നന്നായി അറിയാം. അതിനാൽ നിങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമായി മാറുന്നതിന് സമൂഹം തന്നെ ഉത്തരവാദി. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് അതിനെ ഒരാനന്ദലഹരിയാക്കി മാറ്റുവാൻകഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിച്ച് കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍. സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.