Latest News

ലൈംഗിക പീഡന കേസില്‍ സിനിമ നിർമ്മാതാവ് അറസ്റ്റില്‍. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതി പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ് അയനമ്ബാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസില്‍ ജോലിക്കെത്തുന്നത്. പരിചയപ്പെട്ട് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യർഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി.

ഒരു ദിവസം ഓഫീസില്‍ നടന്ന ഒരു പാർട്ടിയില്‍ വെച്ച്‌ ഇയാള്‍ യുവതിയെ കൊണ്ട് നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. യുവതി ബോധരഹിതയായതോടെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി തുടർന്നും ഇയാള്‍ പീഡിപ്പിച്ചു.

ഒടുവില്‍ യുവതി ഗർഭിണിയായി. ഇതില്‍ അപകടം മണത്ത യുവാവ് വൈറ്റമിൻ ഗുളികയെന്ന വ്യാജേന യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നല്‍കി. സംഭവം പുറത്തറിഞ്ഞാല്‍ യുവതിയെ കൊല്ലുമെന്നായിരുന്നു പിന്നീടുള്ള ഭീഷണി. ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

സംഭവത്തില്‍ അംബാട്ടൂർ ഓള്‍ വിമൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ വാങ്ങിയതായും പൊലീസ് പറയുന്നു.

മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും. സ്കൂൾപ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക.

ഈയാഴ്ചയും പ്രവേശനം തുടരും. അഞ്ച്, എട്ട് ക്ലാസുകളിലും പുതുതായി കുട്ടികളെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആറാം പ്രവൃത്തിദിനമായ 10-ന് അന്തിമ കണക്കെടുപ്പ് നടക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചതിനാൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ ഉള്ളതാണ് ഈ വർഷത്തെ പുതുമ. ജൂലായ് ഒന്നിന് നാലുവർഷ ബിരുദത്തിലേക്കു പ്രവേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രത്യേകത.

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

കടുത്ത ചൂടില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഡീഷയിലാണ്. 96 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡല്‍ഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതില്‍ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. അതേസമയം ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ല.

അതേസമയം കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. അതിനിടെ കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്:

03-06-2024: കണ്ണൂര്‍
04-06-2024: തൃശൂര്‍
05-06-2024: ആലപ്പുഴ,എറണാകുളം, ഇടുക്കി
06-06-2024: എറണാകുളം,തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇക്കൊല്ലത്തെ വെണ്മണി സാഹിത്യപുരസ്ക്കാരം കവി ശ്രീകാന്ത് താമരശ്ശേരിക്ക്. ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ ‘ എന്ന കൃതിയ്ക്കാണ് അവാർഡ് . അല്പാക്ഷര രമണീയമായ പദവാക്യ ഘടനയിൽ വൃത്താലങ്കാര ബിംബ ഭാവങ്ങളെ അനുവാചക ഹൃദയത്തിലേക്ക് പകരുന്ന ശൈലിയും പൗരാണികാധുനിക ബിംബ സമന്വയവും താമരശ്ശേരിക്കവിതകളിലുണ്ടെന്ന് വിലയിരുത്തപ്പെട്ടു.

സമ്മാനത്തുകയും ഫലകവും വെണ്മണി കാവ്യോത്സവത്തിൽ വച്ചു നടത്തപ്പെടുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് കവിയ്ക്കു കൈമാറുമെന്ന് വെണ്മണി സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ വി വി അനിൽ കുമാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വെണ്മണി കാവ്യോത്സവത്തിന്റെ വിശദമായ കാര്യപരിപാടികൾ പുറകേ അറിയിക്കുന്നതാണ്.യുകെ- ബർമിംഗ്ഹാമിൽ താമസിക്കുന്ന ശ്രീകാന്ത് താമരശ്ശേരി ഈ വർഷത്തെ കേരളസർക്കാർ – മലയാളം മിഷന്റെ പ്രവാസ സാഹിത്യ പുരസ്ക്കാര ജേതാവു കൂടിയാണ്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കണ്ണൂർ ജില്ലിയലും നാലാം തീയതി തൃശ്ശൂരും അഞ്ചാം തീയതി ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ആറാം തീയതി എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്ബുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോർഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വർദ്ധിക്കാൻ സാധ്യത മുന്നില്‍ കാണണം. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകൂറായി ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജീകരിക്കേണ്ടതാണ്. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

റ്റിജി തോമസ്

ട്യൂബ് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ലോകമൊട്ടാകെ നിന്ന് ലണ്ടനിൽ എത്തുന്ന സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നായ മാഡം തുസാഡ്സ് ആണ്. ലണ്ടനിലെ തിരക്കേറിയ മേരി ലിബോൾ റോഡിലാണ് പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ആണ് മാഡം തുസാഡ്സിലെ ഏറ്റവും വലിയ പ്രത്യേകത. കലയും സംസ്കാരവും ചരിത്രവും സമുന്വയിപ്പിക്കുന്ന വർണ്ണക്കാഴ്ചകളാൽ സമ്പന്നമാണ് മാഡം തുസാഡ്സിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും.

മാഡം തുസാഡ്സിൽ പ്രവേശിക്കുമ്പോൾ മറ്റേതോ ലോകത്ത് ചുവട് വയ്ക്കുന്നത് പോലെയാണ്. ഒരുവേള ലണ്ടനിൽ തന്നെയുള്ള സ്ഥലമാണോ എന്ന് വരെ നമുക്ക് സംശയം തോന്നും. പ്രവേശന കവാടത്തിലെ മാഡം തുസാഡ്സിൻ്റെ പേരെഴുതിയ ഫലകത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്താണ് ഞങ്ങൾ ആ മായിക ലോകത്തിലേയ്ക്ക് പ്രവേശിച്ചത് . സന്ദർശകരെ കാഴ്ചയുടെ പറുദീസയിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്ന മാഡം തുസാഡ്സ് മറ്റൊരു ലോകത്തിൻറെ മായിക പ്രപഞ്ചം നമുക്ക് സമ്മാനിക്കും .

സന്ദർശകർ ആദ്യം പ്രവേശിക്കുന്നത് റെഡ് കാർപ്പറ്റിലേയ്ക്കാണ് . ഒരു അവാർഡ് നിശയുടെ എല്ലാ രൂപ ഭംഗിയും ചേർന്നൊരുക്കിയ റെഡ് കാർപെറ്റിൽ വിഐപി നമ്മൾ തന്നെയാണ്. പിന്നീട് കാണാൻ പോകുന്ന കാഴ്ചകളുടെ മായിക ലോകത്തിലേയ്ക്ക് എത്തിച്ചേരാൻ ഓരോ സന്ദർശകരെയും മാനസികമായി ഉത്തേജിപ്പിക്കുന്ന റെഡ് കാർപെറ്റിൽ തുടങ്ങുന്ന യാത്ര ലോകത്തിലെ ഓരോ മേഖലകളിലെയും ഇതിഹാസ തുല്യമായ പ്രശസ്തരായവരുടെ ഒരു കൂട്ടം പ്രതിമകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേയ്ക്കാണ് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത് . സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും സിനിമയിലെയും ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഇതിഹാസതാരങ്ങളുമായി നമ്മൾക്ക് ഫോട്ടോ എടുക്കാം. ലോകപ്രശസ്തരായ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ മഹാന്മാരുടെ യാഥാർത്ഥ്യം എന്ന തോന്നിക്കുന്ന മെഴുക് പ്രതിമയുടെ സാമീപ്യം ചരിത്രത്തിന്റെ പല ഏടുകളിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. ഞാനും ജോജിയും വിജോയിയും ജോയലും ലിറോഷും ഞങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ഒപ്പം നിന്ന് ഫോട്ടോകൾ എടുത്തു.

ബ്രിട്ടീഷ് രാജകുടുംബത്തിനായി തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട്. നിലവിലെ രാജാവായ ചാൾസിനും കാമിലയ്ക്കും ഒപ്പം ഫോട്ടോ എടുക്കുന്നതിന് ചെറിയ ഒരു തുക ഫീസായി നൽകണം. ഞങ്ങൾ എലിസബത്ത് രാജ്ഞിയ്ക്കും ഡയാന രാജകുമാരിയ്ക്കും ഹാരിക്കും മേഗനുമൊപ്പം ഫോട്ടോ എടുത്തു.

സച്ചിൻ ടെൻഡുൽക്കറിൻ്റെയും ഷാരൂഖാന്റെയും പ്രതിമകൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉണ്ട്. പ്രതിമകൾ മാത്രമല്ല നമ്മളെ അത്ഭുതപ്പെടുത്താൻ മാഡം തുസാഡ്സിൽ ഉള്ളത്. ഇരുട്ട് നിറഞ്ഞ ഒരു പാതയിലൂടെ പോകുമ്പോൾ പെട്ടെന്ന് മുന്നിലേയ്ക്ക് ചാടി വീഴുന്ന ഭീകരരൂപത്തെ കണ്ട് ഞങ്ങളൊട്ടാകെ ഞെട്ടി വിറച്ചു. ഇത്തരം ഒട്ടേറെ രസകരമായ അവിചാരിത മുഹൂർത്തങ്ങളാണ് ഓരോ സന്ദർശകരെയും ഇവിടെ കാത്തിരിക്കുന്നത്.

സ്പിരിറ്റ് ഓഫ് ലണ്ടൻ റൈഡ് ആണ് മാഡം തുസാഡ്സിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഒരു ടാക്സി കാറിനെ അനുസ്മരിപ്പിക്കുന്ന ചെറിയ ഒരു ക്യാബിനിൽ പ്രവേശിക്കുന്ന നമ്മളെ ഒരു റൈഡിലൂടെ ലണ്ടനിലെ ഭൂതകാല ചരിത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പഴയകാലത്തെ ലണ്ടൻ ഇവിടെ അതി മനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വിവിധ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും സംഭവങ്ങളുമാണ് യാത്രയുടെ പ്രധാന ആകർഷണം. ആയിരത്തിഅഞ്ഞൂറാം ആണ്ട് തുടങ്ങിയുള്ള ലണ്ടൻ നഗരത്തിന്റെ പ്രധാന സംഭവവികാസങ്ങൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സന്ദർശകരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടും. ആധുനിക ലണ്ടനിൽ ആണ് ക്യാബിൻ സവാരി അവസാനിക്കുന്നത്.

18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജനിച്ച മേരി തുസാഡ്സിന് ചെറുപ്പത്തിലെ തന്നെ മെഴുക് പ്രതിമ ഉണ്ടാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്നു. പ്രശസ്തമായ ഫ്രഞ്ച് വിപ്ലവകാലത്തെ വധിക്കപ്പെട്ട ലൂയി പതിനാറാമൻ രാജാവ് ഉൾപ്പെടെയുള്ളവരുടെ മെഴുക് പ്രതിമകൾ നിർമ്മിക്കുന്നതിലൂടെയാണ് മേരി പ്രശസ്തയായത്. 1802 -ൽ മേരി തുസാഡ്സ് ലണ്ടനിലേയ്ക്ക് താമസം മാറി. അവൾ തൻറെ പ്രിയപ്പെട്ട മെഴുകുരൂപങ്ങളുടെ ശേഖരം തന്നോടൊപ്പം ലണ്ടനിലേയ്ക്ക് കൊണ്ടുവന്നിരുന്നു . ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തി വൻ ജനപ്രീതി നേടിയ ശേഷമാണ് ലണ്ടനിൽ ബേക്കർ സ്ട്രീറ്റിൽ അവർ മ്യൂസിയം ആരംഭിച്ചത്.

സന്ദർശകരുടെ എണ്ണവും പ്രശസ്തിയും വർദ്ധിച്ചതോടെയാണ് 1884 ൽ മേരി തുസാഡ്സിൻ്റെ കൊച്ചുമകൾ മ്യൂസിയം ബേക്കർ റോഡിലെ നിലവിലെ സ്ഥലത്തേയ്ക്ക് മാറ്റിയത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തീപിടുത്തം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ടാണ് മ്യൂസിയം ഇന്നത്തെ നിലയിലെത്തിയത്. ഓരോ വർഷവും പുതിയ രൂപങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി മ്യൂസിയം വിപുലീകരിക്കുന്നത് കൊണ്ട് ഓരോ സന്ദർശനവും സമ്മാനിക്കുന്നത് നമ്മൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും. ലണ്ടനിൽ ആരംഭിച്ച മാഡം തുസാഡ്സ് മ്യൂസിയം ഇന്ന് ന്യൂയോർക്ക് ഉൾപ്പെടെയുള്ള ലോകത്തിലെ പ്രശസ്തമായ 24 നഗരങ്ങളിലെ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ, ഡല്‍ഹി റോസ് അവന്യു കോടതി ജൂണ്‍ അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. മൂന്നുമണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്‌രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമാണ് തിഹാര്‍ ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരേയും നേതാക്കളേയും കണ്ടു.

പാര്‍ട്ടി ആസ്ഥാനത്ത് കെജ്‌രിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധനചെയ്തു സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ 21 ദിവസം ഒരു മിനിറ്റുപോലും ഞാന്‍ പാഴാക്കിയില്ല. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തി. മുംബൈ, ഹരിയാണ, യു.പി, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാര്‍ട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ അംഗീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭാര്യ സുനിതാ കെജ്‌രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗെഹ്‌ലോത്ത്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എം.പിമാരായ സഞ്ജയ് സിങ്, സന്ദീപ് പഥക്, നേതാക്കളായ ദുര്‍ഗേഷ് പഥക്, രാഖി ബിര്‍ല, റീന ഗുപ്ത എന്നിവരും കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു. രാജ്ഘട്ടിന് പുറത്ത് കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു നീക്കി. കരിങ്കൊടിയുമായി വനിതാ പ്രവര്‍ത്തകരടക്കം കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ചു. കുടിവെള്ളക്ഷാമത്താല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ കെജ്‌രിവാള്‍ നാടകം കളിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി ബി.ജെ.പി. പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

മാര്‍ച്ച് 21- ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മേയ് പത്തിന് അനുവദിച്ച ജാമ്യകാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച തിഹാറിലേക്ക് മടങ്ങനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

ഹെൽമറ്റിനുള്ളിൽ കയറി കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാർക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ് ഹെൽമറ്റ് തലയിൽ വെക്കാനായി എടുത്തു. എന്നാൽ ഈ സമയത്ത് ഹെൽമെറ്റിന് ഭാരക്കൂടുതൽ തോന്നി. ഹെൽമറ്റിനുള്ളിൽ കുഞ്ഞ് പെരുമ്പാമ്പ് ഉണ്ടായിരുന്നത് രജീഷിന് അറിയില്ലായിരുന്നു.

ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെൽമറ്റ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് പാമ്പ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

65-കാരിയെ ബലാത്സംഗം ചെയ്തതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മനോജ് കുമാര്‍ (29) പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മധുരയില്‍ ശനിയാഴ്ചയാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടുപോയ ഉത്തം എന്നറിയപ്പെടുന്ന മനോജ് കുമാറിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റമുട്ടലിലാണ് പോലീസ് വെടിയുയര്‍ത്തത്. തോക്കിൻ മുനയിൽ നിർത്തി സ്ത്രീയെ പീഡിപ്പിച്ച കേസിൽ 2015 -ൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

സ്വയം പ്രതിരോധത്തിനായി പോലീസ് ഉയര്‍ത്ത വെടിയില്‍ പരുക്കുകളേറ്റ പ്രതി മരിക്കുകയായിരുന്നുവെന്ന് മഥുര എസ്.എസ്.പി ഷൈലേഷ് കുമാര്‍ പറഞ്ഞു.

65-വയസ്സുകാരിയെ മെയ് 26- യാത്രാ മദ്ധ്യേ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനോജ്. വീട്ടിലേക്കെത്തിക്കാം എന്ന വാഗ്ദാനം നല്‍കി സ്ത്രീയെ ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി ചൂഷണം ചെയ്ത ശേഷം ആഭരണങ്ങൾ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു.

വ്യാഴാഴിച്ച ഇയാളെ അറസ്റ്റുചെയ്യാനായെത്തിയ പോലീസിനെ കണ്ടയുടനെ ഇയാള്‍ വെടിയുയര്‍ത്തു. ഏറ്റുമുട്ടലില്‍ പരിക്കുകളേറ്റ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ ഇയാള്‍ രക്ഷപ്പെട്ടു പോയത്.

മഴക്കാലത്ത് പകർച്ചവ്യാധികള്‍ സംസ്ഥാനത്ത് പെറ്റു പെരുകാൻ സാധ്യത ഉണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ.
കാലാവസ്ഥ വ്യതിയാനവും, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും മൂലം മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വന്‍തോതില്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇത്രയേറെ മഴ ലഭിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണവും ലഭ്യതയും ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുകയാണ്. കഠിനമായ ചൂടുകാലത്ത് തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു.

മൂവായിരത്തോളം പേര്‍ക്ക് മഞ്ഞപ്പിത്തരോഗം പടരുകയും 18 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 17 മരണങ്ങള്‍ മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണെന്ന് സംശയിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ അയ്യായിരത്തിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കാതെ വന്നുപോയി എന്നാണ് കരുതുന്നത്. ജലലഭ്യത കുറവായതാണ് മലയോര മേഖലകളില്‍ രോഗം പടരാന്‍ ഇടയായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗം പടരുന്ന സ്ഥിതി ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വേനല്‍ മഴ സജീവമായ മെയ് മാസത്തില്‍ തന്നെ പകര്‍ച്ചവ്യാധികളുടെ കണക്കുകളും വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ 1150പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 3770പേര്‍ ഡെങ്കി സംശയിച്ച്‌ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. 720 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 1659പേര്‍ സംശയത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. 175462 പേരാണ് മെയ് മാസത്തില്‍ പനിക്ക് മാത്രമായി ചികിത്സ തേടിയത്. 192 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി നോക്കിയാല്‍ സംഖ്യ ഇനിയും വര്‍ദ്ധിക്കും.

ഇടവിട്ട് മഴ പെയ്യുകയും ഒപ്പം ഇടവേളകളില്‍ കടുത്ത ചൂടുണ്ടാവുകയും ചെയ്യുന്നതു മൂലം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുകള്‍ വഴി പരക്കുന്നതാണ്. എന്നാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മഞ്ഞപ്പിത്തത്തേക്കാള്‍ അപകടകരമായ തോതില്‍ ഡെങ്കി വ്യാപനമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. അത്തരമൊരവസ്ഥ ഉണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നുണ്ട്. ഇത് അപകടമാണ്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറന്മാരും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved