ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഒരു മിൽക്കി ബാറു പോലും വലിയൊരു സമ്മാനമാണെന്നും , പഠിക്കാനായി ബുക്ക് കെട്ടുകൾ കൂടെ കൊണ്ടുപോകേണ്ട കാര്യമില്ല എന്നുമൊക്കെ പഠിപ്പിച്ചത് ഈ ഇംഗ്ലീഷുകാരാണ് …
ഇതൊക്കെ തന്നെയാണ് യുകെയിലേക്ക് കുടിയേറി പാർത്ത കാലത്തു കഷ്ടപ്പാടും ദുരിതവുമൊക്കെ ഉണ്ടായിരുന്നിട്ടും ഇവിടെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ച പലകാരണങ്ങളിൽ ചിലത് .
പിന്നെ സമ്പന്നത , ജോലിയുടെ വേതന കനം , ഇരിക്കുന്ന കസേരയുടെ ചക്രത്തിന്റെ എണ്ണം , സമൂഹത്തിലുള്ള സ്ഥാനം , മനുഷ്യരുടെ നിറങ്ങൾ , ഇവയൊക്കെ നോക്കി ആളുകളെ വേർതിരിക്കാതെ ജീവിക്കാൻ പഠിപ്പിച്ചു തന്ന ഇംഗ്ലീഷുകാരോട് എന്തോ മനസുനിറയെ സ്നേഹമായിരുന്നു അല്ല ആണ് . അതിന്നും അങ്ങനെതന്നെയാണ് .
ഇന്നും ലണ്ടൻ സിറ്റിയിലേക്കിറങ്ങിയാൽ ആരാണ് കേമൻ ആരാണ് പിച്ച എന്ന് മനസിലാക്കിയെടുക്കാൻ പാടാണ് . അത് വസ്ത്രത്തിലും , നടപ്പിലും , എടുപ്പിലും എല്ലാം അങ്ങനെതന്നെ . ഒറ്റനോട്ടത്തിൽ കണ്ടാൽ എല്ലാവരും തുല്യർ .
ഇവിടുത്തെ വീടുകളുടെ കാര്യവും അങ്ങനൊക്കെത്തന്നെയാണ് … പുറമെനിന്ന് നിന്ന് നോക്കിയാൽ ആരാണ് കോടീശ്വരൻ ആരാണ് പിച്ചക്കാരൻ എന്നൊക്കെ മനസിലാക്കിയെടുക്കാൻ നല്ല പാടാണ് . കാരണം സമ്പന്നതയെല്ലാം ഉള്ളിലാണ് . വീടിനുള്ളിൽ നിങ്ങൾക്ക് സിനിമാ കൊട്ടക കെട്ടാം , സ്വർണം കൊണ്ട് തുലാഭാരം നടത്താം,മഴപെയ്യിക്കാം , മഞ്ഞു പറപ്പിച്ചു കളിക്കാം …അങ്ങനെ അങ്ങനെ വീടിനുള്ളിൽ നിങ്ങൾക്ക് എന്ത് കുത്സിത കോപ്രായവും കാട്ടിക്കൂട്ടാം . പക്ഷെ വീടിന് പുറമെ….എന്ത് ചെയ്യണമെങ്കിലും അതിന് കൗൺസിലിൽ നിന്ന് പെർമിഷൻ വേണം .
കാരണം അയൽക്കാരന്റെ സമ്പന്നതക്കൊപ്പം പിടിച്ചു നിൽക്കാൻ ജോലി ചെയ്തു തളരേണ്ടതല്ല മനുഷ്യ ജീവിതമെന്നും അതിനു മാത്രം സമയം ജീവിക്കാനായി നമുക്കില്ലായെന്നും അവർക്കറിയാം .സമ്പന്നതയുടെ നിഗളിപ്പ് അത് നിങ്ങളിൽ ഒതുങ്ങട്ടെയെന്ന് അവർ പറയാതെ പറയുന്നു ….
എങ്കിലും കോമ്പറ്റീഷൻ ഒരു ഐറ്റമായി തന്നെ കൊണ്ടുനടക്കുന്ന മലയാളിക്ക് അതില്ലെങ്കിൽ ഒരു സമാധാനമില്ല . ഇവിടെ സാധിക്കാൻ പറ്റാത്ത ആഗ്രഹം അവൻ നാട്ടിൽ വീട് പണിതു വീടിൻ പുറം അലങ്കരിച്ചു മറ്റുള്ളവരെ കാണിച്ചു സമാധാനം നേടും .
ഇവിടുത്തെ ടാക്സിന്റെ കട്ടിങ് തന്നെ പല സ്കേലിൽ ഒതുക്കിയിരിക്കുന്നതും നമുക്ക് ജീവിക്കാൻ കൂടുതൽ സമയം തരുവാനായിട്ടാണ് . എത്ര കുറച്ചു ജോലിചെയ്യുന്നുവോ , എത്ര കുറച്ചു ശമ്പളം കിട്ടുന്നുവോ അത്രയും നല്ലത് കാരണം അവർക്ക് ടാക്‌സ് കൂടുതൽ അടച്ചു മുടിയേണ്ട .ശമ്പളം കൂടുന്നതിനനുസരിച്ചു അടയ് ക്കേണ്ട ടാക്സ് 40 ശതമാനവും അതിന് മേലിലുമാകുന്നു . ഇതും ഒരു പരുധിവരെ കോമ്പറ്റീഷൻ സ്പിരിറ്റ് കുറയ്ക്കാൻ സഹായിക്കും . പക്ഷെ ഇതും നമുക്ക് പറ്റില്ല കാരണം നമ്മൾ നാട്ടിൽ പണിതിട്ട, ആരും താമസിക്കാനില്ലാത്ത വീടിന്റെ ലോൺ അടയ് ക്കേണ്ടെ ? ഇവിടെ മേടിച്ച ഒന്നിലധികം വീടുകളുടെ മോർട്ട്ഗേജടക്കേണ്ടേ ? കാറുകളുടെ ടാക്സ് അടക്കേണ്ടെ ? അപ്പോൾ നമ്മൾ പിന്നെയും പിന്നെയും കൂര കൂരാ പണിയെടുത്തു മുടിയും . ജീവിക്കാൻ മറന്നു പോകുന്നു ….
ജോലീം കൂലീം ഇല്ലാതെ നിന്റെ അയൽക്കാരന്റെ അത്രേം ഉയരാൻ പറ്റണില്ലേ ? അതിനും ഇവിടെ പോംവഴിയുണ്ട് , ചാരിറ്റി ഷോപ്പിൽ പോയി വളരെ വിലക്കുറവിൽ ഫർണീച്ചേഴ്സ് , തുണി , മണി എല്ലാം മേടിച്ചു ഒരു പരുധിവരെ സമാധാനം നേടാം …ഒരു മനുഷ്യന് വീട്ടിലേക്ക് ബേസിക്കായി ആവശ്യമുള്ള പല സാധാനങ്ങളും വളരെ വിലകുറവിൽ ചിലപ്പോൾ ഫ്രീ ആയും ചാരിറ്റി ഷോപ്പുകളിൽ കിട്ടും.
ഇന്നിതെല്ലാം മാറ്റിമറിക്കാൻ മത്സര സ്വഭാവം മാത്രം അറിയാവുന്ന നമ്മളുടെ ആളുകൾ ആഞ്ഞു ആഞ്ഞു ശ്രമിക്കുന്നു …. അവരുടെ കൂടെ പുതിയ കുറെപ്പേരും കൂടെ കൂടി ആഞ്ഞ് ആഞ്ഞ് പയറ്റുന്നു ….ഇതെല്ലം കണ്ടു ഇംഗ്ലീഷുകാർ എവിടോ ഓടിയൊളിക്കുന്നു ….
ഈയിടെ ഒരു ഇംഗ്ലീഷുകാരി എന്നോട് ചോദിച്ചു ജോസ്‌ന നിങ്ങെളെന്തിനാണ് നിങ്ങളുടെ കുട്ടികളെ ഇത്രയധികം പണം മുടക്കി ട്യൂഷന് വിടുന്നത്. കുട്ടികൾ മടുക്കില്ലേ ? . ഞാൻ പറഞ്ഞു “ഇത് ഞങ്ങൾ പരമ്പരാഗതമായി തുടർന്ന് വരുന്ന ഒരു കലാരൂപമാണ് നിർത്താനിച്ചിരി പാടാണ് ” .
തന്റെ കുട്ടി ഗ്രാമർ സ്‌കൂളിൽ പഠിച്ചില്ലെങ്കിൽ അവന്റെ ജീവിതമല്ല എന്റെ ജീവിതം തീർന്നുവെന്നു കരുതുന്ന മലയാളി ….
എന്റെ മക്കൾ ഡോക്ടർ ആയില്ലെങ്കിൽ ജീവിതം തന്നെ തീർന്നുവെന്ന് കരുതുന്ന മലയാളി ….
ഓരോ ഇലയും വ്യത്യസ്തമായതുപോലെ , മക്കളെല്ലാം ഒരേപോലല്ല, പലർക്കും പല കഴിവുകളാണ് , പഠിക്കാൻ കഴിവുള്ളവരെ അവർപോലും അറിയാതെ ക്ലാസുകളിൽ ഗ്രേഡിംഗ് കൊടുത്തു അവരുടെ കഴിവുകളെ നാച്വറലായി ഉയർത്തിക്കൊണ്ടു വരുന്നു . ഹൈസ്കൂളാകുമ്പോഴേക്കും അവർപോലുമറിയാതെ അവരിൽ വളർന്ന അവരുടെ പഠനമികവ് മനസിലാക്കാൻ 11+ എക്സാം ഇടുന്നു . ജയിക്കുന്നവരെ അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ ഗ്രാമർ സ്‌കൂളുകളിലേയ്ക്ക് ആക്കുന്നു .
ഗ്രാമർ സ്‌കൂളുകളിൽ പോകാൻ പറ്റാത്ത കുട്ടികൾ പിറകിൽ ആണെന്നോ മറ്റുള്ളവർ മുന്നിൽ ആണെന്നോ അല്ല അതിനർഥമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി അവരിലെ കഴിവുകളെ കണ്ടെത്തി അതിനെ വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്നു . തുളസിയുടെ ഗുണമല്ല കറ്റാർ വാഴയുടേത് ….രണ്ടും രണ്ടുതരത്തിൽ ഗുണമേന്മയുള്ളത് തന്നെയാണ് എന്ന് പറഞ്ഞു മനസിലാക്കി പരസ്പരം റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കുന്നു …….
ഡോക്ടറാകാൻ വേണ്ടി മാത്രം മക്കളെ വളർത്തുന്ന ചില മാതാപിതാക്കൾ ….. അവർക്ക് മക്കളുടെ താല്പര്യം ഒരു പ്രശ്നമല്ല …
പക്ഷെ സത്യമാണ് ചിലർക്ക് ഡോക്ടറാകാൻ വളരെ ഇഷ്ടമുള്ളവരുണ്ട് , അത് പണം പ്രതീക്ഷിച്ചല്ല മറിച്ചു മനുഷ്യ സിസ്റ്റത്തെ കുറിച്ചറിയാൻ താല്പര്യമുള്ളവർ , പണം എന്ന ചിന്ത മാറ്റിവച്ചു സേവനം ചെയ്യാൻ താല്പര്യമുള്ളവർ . അങ്ങനെ ഡോക്ടറാകുന്നവർ തെറ്റില്ല . പക്ഷെ ചിലർ ഒരു കൊള്ള ലാഭം അല്ലെങ്കിൽ പണം വാരിക്കൂട്ടുക എന്നുള്ള ഉദ്ദേശത്തിൽ ഡോക്ടറാകുമ്പോൾ It is
quite disturbing that someone’s
sickness is a lucrative business for us..
അസുഖം ഒരു ലാഭകരമായ ബിസിനസ്സാണെന്ന് കരുതി ഡോക്ടറാകുന്നവർ ഡോക്ടർ അല്ല മറിച്ചു ബിസിനസുകാരാണ് .
കാരണം ഒരു നല്ല ഡോക്ടർ എല്ലാവരെയും ആരോഗ്യമുള്ളതായി കാണാൻ ആഗ്രഹിക്കുന്നു ….മറിച്ചു ഉന്തിമരംകേറ്റി ഡോക്ടർ ആകുന്നവർ രോഗികളെ പ്രതീക്ഷിച്ചു ജീവിക്കുന്നു . അത് മനുഷ്യകുലത്തിന് അത്ര നല്ലതല്ല …
ഇനി വേറൊരു കൂട്ടം ആളുകളാണ് പണം പോയി പവർ വരട്ടെയെന്ന് കരുതുന്നവർ :
ഇവിടെ സ്‌കൂളുകളിൽ സമ്മർ ക്യാമ്പ് നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം പണം വാരിക്കൂട്ടുക എന്നതല്ല . മറിച്ച് അവർക്കിതൊരു ഉത്സവമാണ്. വിരളമായി മാത്രം സൂര്യനുദിക്കുന്ന ചില നല്ല നാളുകളിൽ വീട്ടിലെ ടെൻഷനിൽനിന്നും പഠനത്തിൽ നിന്നുമെല്ലാം മാറ്റിനിർത്തി ,കുട്ടികളെയും കൂട്ടുകാരെയും മാതാപിതാക്കളെയും സങ്കടിപ്പിച്ചു ഒരു ഫൺ അറ്റ് മോസ്ഫിയർ സ്‌കൂളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം . അവിടെ ഭക്ഷണം കൊണ്ടുവരുന്നു , ഡാൻസ് കളിക്കുന്നു , ഐസ്ക്രീം വിൽക്കുന്നു , ബലൂണുകൾ പറപ്പിക്കുന്നു .അതിലൂടെയെല്ലാം ഉരിതിരിഞ്ഞു വരുന്ന/ വന്നെങ്കിൽ ആ തുക സ്‌കൂളിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു .
പക്ഷെ പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് കേട്ട് വളർന്ന നമുക്കവിടേയും ഇരിക്കപ്പൊറുതി കിട്ടുന്നില്ല . അതിനായി മലയാളി മലയാളികളോട് ഓടിനടന്ന് കാശു പിരിക്കുന്നു , മലയാളികൾ ഒരാൾക്ക് മേലെ ഒരാൾ എന്ന കണക്കിൽ പണമെറിയുന്നു . ഓടിനടന്ന് പിരിച്ച കാശുമായി ചെല്ലുമ്പോൾ സ്‌കൂളുകൾ അധികാരികൾ അത് തിരസ്കരിച്ചോടിക്കുന്നു ….എന്തൊരു നാണക്കേടാണ് നമ്മൾ നമുക്ക് തന്നെ ഉണ്ടാക്കി വെക്കുന്നത് ?….
അതിനാൽ നമ്മളോടാണ് ….ഞങ്ങളാണ് നിങ്ങളിലും കേമന്മാർ എന്ന് കാണിക്കാൻ നമ്മുടെ കുട്ടികളെ കൂടെ കരുവാക്കരുത് …..
അവരെങ്കിലും മനുഷ്യരായി ഇവിടെ ജീവിക്കട്ടെ ….
ഇനി അതും പറ്റുന്നില്ലെങ്കിൽ
സമ്പന്നതയും സ്ഥാനവും ഒന്നും ആഗ്രഹിക്കാതെ ജീവിക്കാനായി മാത്രം ഈ നാട് തിരഞ്ഞെടുത്ത ചിലർ ഉണ്ട് അവരുടെ സ്വപനങ്ങൾ നിങ്ങൾ തല്ലികെടുത്തരുത് …..
പ്രണയ പകയിൽ ഇന്ത്യൻ വംശജയായ നേഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.
2021 മാർച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്‌ജ്യോത് പൊലീസ് പിടിയിലായത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്.
പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്‌ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി അറിയിച്ചു.
ലണ്ടനില്‍ ഈ മാസം എട്ടിന് ഇന്ത്യ വിരുദ്ധ റാലിയുമായി ഖാലിസ്താന്‍. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധ റാലിക്ക് ആഹാനം ചെയ്തിരിക്കുന്നത്. ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ പോസ്റ്ററും ഖാലിസ്താന്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് പ്രതിഷേധ റാലിക്കുള്ള പ്രചാരണം നടത്തുന്നത്.
നിരവധി അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം നടക്കുന്നത്. ഓരോ അക്കൗണ്ടിനും പത്തില്‍ താഴെ ഫോളോവേഴ്‌സുമുണ്ട്. 2023 ജൂണിലാണ് ഈ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അക്കൗണ്ടുകള്‍ വഴി പോസ്റ്റര്‍ പ്രചാരണം തുടങ്ങിയത്. ”ഖാലിസ്താന്‍, ‘കില്‍ ഇന്ത്യ’ റാലീസ് 8 ജൂലായ് ടു ചലഞ്ച് ഇന്ത്യന്‍ ഹാന്‍ഡ് ഇന്‍ അസ്സാസിനേഷണ്‍ ഓഫ് നിജ്ജാര്‍’ എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ടാഗ് ചെയ്തിട്ടുണ്ട്.
ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു ജൂലായ് എട്ടിന് മുന്നില്‍ 12.30ന് ‘ഖാലിസ്താന്‍ ്രഫീഡം റാലി’ ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന പോസ്റ്ററില്‍ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയുടെയും ബിര്‍മിംഗ്ഹാമിലെ കോണ്‍സല്‍ ജനറല്‍ ഡോ.ശശാങ്ക്് വിക്രമിന്റെ ചിത്രയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാന്‍കൂവറില്‍ ഖാലിസ്താന്‍ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയാളികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രം പ്രചരിപ്പിക്കുന്നത്. ലണ്ടനിലെ ‘ഇന്ത്യന്‍ എംബസി’ കോണ്‍സുല്‍ ജനറല്‍ എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം.
ഖാലിസ്താന്‍ നേതാവും ഭീകരനുമായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചും പഞ്ചാബിന് വിമോചനം ആവശ്യപ്പെട്ടും യു.എസ്., യുകെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളിലെമ്പാടുമുള്ള ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.എസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ജനറല്‍ കൗണ്‍സില്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു.
ലണ്ടന് പുറമേ കാനഡ, യു.എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ചിത്രങ്ങളുമായും പ്രതിഷേധ പോസ്റ്ററുകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യ ചൊവ്വാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മാക്കെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീവച്ച സംഭവമുണ്ടായത്. നയതന്ത്ര പ്രതിനിധികളെ അപായപ്പെടുത്താനുള്ള നീക്കമാണ് ഖാലിസ്താന്‍ അനുകൂലികള്‍ നടത്തുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഹ്രസ്വ സന്ദർശനത്തിന് യുകെയിൽ എത്തിയ എറണാകുളം പാർലമെന്റ് അംഗവും യുവ കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ എംപിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) നോർത്താംറ്റണിലും മാഞ്ചസ്റ്ററിലും ഗംഭീര സ്വീകരണമൊരുക്കി. IOC (UK) കേരള ചാപ്റ്റർ പ്രവർത്തകർ മഞ്ചസ്റ്ററിലും യൂത്ത് വിംഗ് പ്രവർത്തകർ നോർത്താംപ്റ്റണിലുമായണ് സ്വീകരണചടങ്ങുകൾ സംഘടുപ്പിച്ചത്.
വിദ്യാർത്ഥികളുമായി സംവേധിക്കാൻക്കാൻ സാധിക്കുന്നത് അത്യധികം സന്തോഷസകരമാണന്നും യുകെയിലെ തന്റെ ഹ്രസ്വസന്ദർശന വേളയിൽ കേരളത്തിൽ നിന്നുൽപ്പെടെയുള്ള വിദ്യാർത്ഥി സമൂഹവുമായി ഇടപഴകാൻ സാധിച്ച അനുഭവങ്ങളും ഹൈബി ഈഡൻ പങ്കുവെച്ചു.

നോർത്താംറ്റണിലും മാഞ്ചസ്റ്ററിലുമായി നടന്ന ചടങ്ങുകൾക്ക് IOC (UK) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് അഖിൽ ബേസിൽ രാജു, ജോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി. അനുബന്ധമായി നടന്ന ചർച്ചകളിൽ സോണി ചാക്കോ, ബേബി ലൂക്കോസ്, ആൽവിൻ, ആൽബർട്ട്, നിഖിൽ, പ്രബിൻ ബാഹുല്യൻ, പ്രിറ്റു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഹൈബി ഈഡനും IOC (UK) പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്ചയിൽ, സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ, 2024 ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവ സജീവ ചർച്ച വിഷയങ്ങളായി.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പിണറായി സർക്കാർ പടച്ചു വിട്ട കള്ളകേസുകളിലും അറസ്റ്റിലുമുള്ള പ്രവാസിസമൂഹത്തിന്റെ പ്രതിഷേധം എംപിയെ IOC പ്രവർത്തകർ അറിയിച്ചു.
2024 ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നേരിട്ടും സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉൾപ്പെടെയുള്ള സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയും IOC (UK) യുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന കർമ പദ്ധതി ഹൈബി ഈഡൻ എംപിക്ക് ഭാരവാഹികൾ വിശദീകരിച്ചു.
NSU അഖിലേന്ത്യ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിരുന്ന ഹൈബി ഈഡൻ എംപി യുമായിട്ടുള്ള കൂടിക്കാഴ്ച വിദ്യാർത്ഥികളിൽ വലിയ ആവേശമാണ് ഉളവാക്കിയത്. അടുത്ത സെപ്റ്റംബർ മുതൽ IOC (UK) യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന ഉറപ്പും നൽകിയാണ് ഹൈബി ഈഡൻ മടങ്ങിയത്.
ബിനോയ് എം. ജെ.
മനുഷ്യൻ അനന്താനന്ദം അന്വേഷിക്കുന്നു. എന്നാൽ അവനത് കണ്ടെത്തുന്നില്ല. അടുത്ത നിമിഷം താനത് കണ്ടെത്തുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ അവനത് കൈമോശം വന്നു പോകുന്നു. ജീവിതകാലം മുഴുവൻ നാമത് അന്വേഷിക്കുന്നു. എന്നാൽ അത് സദാ നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുന്നു. എവിടെയാണ് അനന്താനന്ദം കിടക്കുന്നത്? അതിനെ എങ്ങനെ കണ്ടെത്താം?
അനന്താനന്ദം നിത്യതയിലാണ് കിടക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ നിത്യത എവിടെയാണ് കിടക്കുന്നത്? അത് ഭാവിയിൽ ആണെന്ന് നാം കരുതുന്നു. അനന്തമായി നീളുന്ന സമയത്തിൽ നിത്യത കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അതിനാൽ തന്നെ നാം നിത്യതയെ സമയത്തിൽ അന്വേഷിക്കുന്നു. എന്നാൽ സമയം പരിമിതമായ ഒരു സത്തയാണെന്ന്. നിങ്ങൾ എത്ര നാൾ ജീവിക്കും? ഈ പ്രപഞ്ചത്തിന്റെ ആയുസ്സെത്ര? എല്ലാം പരിമിതമാണ്. അവ സമയബദ്ധങ്ങളും അനിത്യങ്ങളും ആണ്.
എന്നാൽ നമ്മുടെ ജീവിതത്തിൽ നിത്യത കിടപ്പുണ്ട്. അതിനെ നാം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാത്രം. അത് വർത്തമാനത്തിൽ ആണ്; അത് ഇപ്പോൾ, ഈ നിമിഷത്തിൽ ആണുള്ളത്. അതിനുവേണ്ടി നാം കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചും വരാൻ പോകുന്ന കാലങ്ങളെക്കുറിച്ചും സദാ ചിന്തിക്കുന്ന നാം വർത്തമാനത്തെയും നിത്യതയെയും മറക്കുകയും നഷ്ടപ്പെടുത്തി കളയുകയും ചെയ്യുന്നു. നിത്യത സമയത്തിൽ ആണെന്ന മൂഢമായ ചിന്ത നമ്മെ ഭരിക്കുന്നു. അതിനാൽ തന്നെ നാം സമയത്തിലും സങ്കൽപത്തിലും ജീവിക്കുന്നു. ഈശ്വരൻ ഒരിക്കലും ഒരു സങ്കൽപമല്ല. അതാകുന്നു പരമമായ യാഥാർത്ഥ്യം. ഈശ്വരൻ വർത്തമാനത്തിൽ കുടികൊള്ളുന്നു. അനന്താനന്ദവും അവിടെ തന്നെ കുടികൊള്ളുന്നു.
നമ്മുടെ ജീവിതത്തിലെ അത്യധികം സന്തോഷകരങ്ങളായ അനുഭവങ്ങൾ പരിശോധിച്ചാൽ ആ സമയം നാം വർത്തമാനത്തിൽ ആയിരുന്നു എന്ന് കാണുവാൻ കഴിയും. ഒരു സമ്മാനമോ, ബഹുമതിയോ, ട്രോഫിയോ നേടുമ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്ക് വരുന്നു. അതുകൊണ്ട് – അതുകൊണ്ട് മാത്രമാണ് – നാമപ്പോൾ സന്തോഷിക്കുന്നത്. അതുപോലെ ദുഃഖിക്കുന്ന അവസരങ്ങളിലും നമ്മുടെ മനസ്സിലേക്ക് നോക്കുവിൻ. അത് ഭൂതത്തിലോ ഭാവിയിലോ ആയിരിക്കും. ആഗ്രഹങ്ങൾ എല്ലാം ഭാവിയിൽ ആണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞു വക്കുന്നു.
അതിനാൽ നമുക്ക് വർത്തമാനത്തിൽ- ഈ നിമിഷത്തിൽ- ജീവിക്കുവാൻ പഠിക്കാം. ജീവിതത്തെ ഒന്നാസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്കും യാഥാർഥ്യത്തിലേക്കും വരുന്നു. വർത്തമാനത്തെ മാത്രമേ നമുക്ക് ആസ്വദിക്കുവാർ കഴിയൂ. സന്തോഷം വേണമെന്നുള്ളവർ വർത്തമാനത്തിൽ ജീവിക്കുവിൻ. “മനസ്സിൽ ചക്ക മധുരിക്കില്ലെന്ന്” പഴമൊഴി. വർത്തമാനം അത്രമേൽ ആസ്വാദ്യകരമാണ്. പിന്നെന്തിന് ഭാവിയെകുറിച്ച് ചിന്തിക്കണം? ഈ നിമിഷം കഴിയുമ്പോൾ അടുത്ത നിമിഷം താനേ വരുന്നു. അതിനുശേഷം അതിന്റെയടുത്ത നിമിഷവും…ഇതനന്തമായി നീളുന്നു. അതുകൊണ്ടാണ് വർത്തമാനം അനന്തമാണെന്ന് ഞാൻ പറഞ്ഞത്.
നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. നിങ്ങളുടെ ഇപ്പോഴത്തെ ജോലി, കുടുംബസാഹചര്യങ്ങൾ, സാമ്പത്തികമായ ചുറ്റുപാടുകൾ, സൗഹൃദങ്ങൾ- എല്ലാറ്റിനെയും ആസ്വദിക്കുവിൻ! അവയെ സർവ്വാത്മനാ സ്വീകരിക്കുവിൻ. അവയെക്കാൾ മെച്ചപ്പെട്ട ഒന്നിനെ നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. കാരണം എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെ നല്ലതാണ്. ഇപ്പോഴത്തേക്കാളും മെച്ചപ്പെട്ട ഒന്നിനെ തേടുന്ന പ്രക്രിയ – ആഗ്രഹം – അതാകുന്നു മനുഷ്യന്റെ ശാപം. ഇതവനെ വർത്തമാനത്തിൽ ജീവിക്കുന്നതിനെ തടയുന്നു. ഇപ്പോൾ എനിക്ക് എന്തു കിട്ടുന്നുവോ അതാവുന്നു ഏറ്റവും നല്ലത്. കാരണം അതാകുന്നു യാഥാർഥ്യം. മറ്റുള്ളവയെല്ലാം മിഥ്യയാകുന്നു. ഇപ്പോൾ നമുക്ക് സാധ്യമായവയൊക്കെ ചെയ്യാം. അവയെ ആസ്വദിക്കാം. അസാധ്യമായവയെ വിട്ടുകളയാം. വരും കാലങ്ങളിൽ അസാധ്യമായവ സാധ്യമാവും. എന്നാൽ നമ്മുടെ ശ്രദ്ധ ഇപ്പോഴത്തെ സാധ്യമായവയിലായിരിക്കണം. അതിനെ മറന്നിട്ട് വരും കാലങ്ങളിലെ അസാധ്യമായവയിൽ ശ്രദ്ധിച്ചാൽ രണ്ടും നമുക്ക് നഷ്ടപ്പെടും.
നല്ല നാളെ ഉണ്ടാകണമെങ്കിൽ നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നല്ല ഇന്നലെകൾ ഉണ്ടാവണമെങ്കിലും നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വർത്തമാനമാകുന്നു ഭാവിയുടെയും ഭൂതത്തിന്റെയും അടിത്തറയും കാരണവും. മനുഷ്യന്റെ മനസ്സ് വർത്തമാനത്തിൽ നിന്നും തെറിക്കുന്നത്, വർത്തമാനം ചീത്തയായതുകൊണ്ടല്ല. അതൊരു ദുശ്ശീലം മാത്രം. യാഥാർത്ഥ്യത്തിൽ അഥവാ വർത്തമാനത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പ്രശ്നങ്ങൾ മുഴുവൻ സാങ്കല്പികമാണ്. നാം സങ്കൽപത്തിൽ ജീവിച്ച് ശീലിച്ചുപോയി. ആ ശീലത്തെ തിരുത്തേണ്ടിയിരിക്കുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്. ഏകദേശം 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. പമ്പ മണിമല നദികളില്‍നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.
ലണ്ടൻ: എറണാകുളം പാർലിമെന്ററി മണ്ഡലത്തിൽ നിന്നുള്ള എംപി യും, മുൻ എൻ എസ് യു ഐ പ്രസിഡണ്ടും, സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങളിൽ ശ്രദ്ധേയനുമായ ഹൈബി ഈഡൻ എംപി ക്കു ലണ്ടനിൽ ഐഒസി സ്വീകരണം നൽകി. ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കർമ്മം തഥവസരത്തിൽ ഹൈബി ഈഡൻ നിർവ്വഹിച്ചു. ലണ്ടനിൽ ഹൃസ്യ സന്ദർശനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണൽ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്‌ഘാടനം രമ്യാ ഹരിദാസ് എംപി നിർവ്വഹിക്കുകയും ചെയ്തതിന്റെ തുടർച്ചയായിട്ടാണ് ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡൻ നടത്തിയത്.

‘യുവത്വം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിസ്സംഗതയാണെന്നും,യുവജനങ്ങൾ തങ്ങളുടെ കടമയും, ഉത്തരവാദിത്വവും അവഗണിക്കുമ്പോൾ, സമൂഹവും രാജ്യവും അവരിൽ അർപ്പിക്കുന്ന പ്രതീക്ഷ അസ്തമിക്കുകയും, രാജ്യം അനാസ്ഥതയുടെ പാതയിലേക്ക് നീങ്ങുന്ന അപകടകരമായ സ്ഥിതി വിശേഷം സംജാതമാകുകയും ചെയ്യുമെന്ന്’ ഹൈബി ഈഡൻ ലോഗോ പ്രകാശനം ചെയ്ത ചടങ്ങിൽ ഓർമ്മിപ്പിച്ചു.
ഐഒസി (യു കെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയൽ, മുതിർന്ന നേതാവ് ബേബികുട്ടി ജോർജ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോൺ പീറ്റർ, ജിതിൻ വി തോമസ്, സുബിൻ റോയ്, അർഷാദ് ഇഫ്തിഖാറുദ്ധീൻ, സ്റ്റീഫൻ റോയ് എന്നിവർ സ്വീകരണത്തിലും, ലോഗോ പ്രകാശന വേളയിലും സംബന്ധിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ, 2024 ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക് പ്രധാന ചർച്ചാ വിഷയമായി. യുകെയിൽ ഐഒസി യുടെ നേതൃത്വത്തിൽ പദ്ധതിയിട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെപ്പറ്റി സുജു ഡാനിയേലും, ബേബികുട്ടി ജോർജും ഹൈബി ഈഡൻ എംപിക്ക് വിശദീകരിച്ചു നൽകി.
‘യുവജനങ്ങൾ കുടുതൽ ആവേശത്തോടെ പ്രചരണ രംഗത്തു വരേണ്ടതിന്റെ ആവശ്യകത ഹൈബി ഈഡൻ എംപി ഓർമ്മപ്പെടുത്തുകയും, സെപ്റ്റംബറിൽ ഐഒസി രൂപംകൊടുക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ലോഗോ പ്രകാശനത്തിന് സമയം കണ്ടെത്തി സഹകരിച്ച ഹൈബി ഈഡന് തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.
ബർമിംഗ്ഹാം: ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജിലെ പൂർവ്വ വിദ്യാർഥികൾ ഇന്ന് (1/7/2023) ബർമിംഗ്ഹാമിൽ വച്ചു സംഗമം നടത്തി. ഷോയ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം പ്രൊ: ലത മുത്തുസ്വാമി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അനുരാധ് സുധാകരൻ സ്വാഗത പ്രസംഗം നടത്തി. പുതു തലമുറയും ലഹരിയും എന്ന വിഷയത്തിൽ ടെസ്സി. സി സ്കറിയ പ്രബന്ധം അവതരിപ്പിച്ചു. ഇന്നത്തെ കൂട്ടായ്മയിൽ അടുത്ത വർഷത്തെ ഓക്സ്‌ഫോർഡ് സംഗമം 2024 ജൂൺ 29/30 തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. 2023 ഓഗസ്റ്റ് 12 ന് മുവാറ്റുപുഴയിൽ വച്ചു നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ കാര്യ പരിപാടികൾ ചർച്ച ചെയ്തു. കലാലയ ജീവിതത്തിലെ അനുഭവങ്ങൾ എല്ലാവരും വീണ്ടും പങ്കുവച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു വീണ്ടും വരുംവർഷത്തിൽ കാണാം എന്ന ശുഭ പ്രതീക്ഷയിൽ സംഗമം അവസാനിച്ചു.
അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്.
നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിനിടയിൽ വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.
പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വളരെക്കാലമായി വിഷ്ണു തൻ്റെ വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു പെണ്ണിനെ കൊണ്ടു വന്ന് പോറ്റാൻ നിനക്ക് കഴിയില്ലെന്ന് പറഞ്ഞ് കുടുംബക്കാർ വിഷ്ണുവിൻ്റെ ആവശ്യത്തെ നിസാരവത്കരിക്കുകയായിരുന്നു. അതിനിടയിൽ അനുജൻ വിവാഹം കഴിക്കുകയും ആ വിവാഹം വീട്ടുകാർ അംഗീകരിക്കുകയും ചെയ്തതോടെ വിഷ്ണു നിരാശയിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ അക്രമസക്തനായി വീട്ടിൽ പെരുമാറിയത്.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.
എക്‌സൈസ് വകുപ്പിന്റെ അശ്രദ്ധയില്‍ ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയര്‍ത്തിയ സല്‍പേരും ബിസിനസും. തന്നെ കേസില്‍ കുടുക്കിയതാണെന്നും കെണിയാണെന്നും ഷീല എക്‌സൈസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനും ആ വഴിക്ക് അന്വേഷണം നടത്താനും എക്‌സൈസ് ശ്രമിച്ചില്ല. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്. ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്‌റ്റൈല്‍ എന്ന സ്ഥാപനത്തിലെത്തിയ എക്‌സൈസ് സംഘം ബാഗില്‍ നിന്നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നാണ് എക്‌സൈസിന്റെ വാദം. ഇവരുടെ സ്ഥാപനത്തില്‍ എത്തുന്നവര്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് നല്‍കിയിരുന്നതെന്നും എക്‌സൈസ് പറഞ്ഞിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ എക്‌സൈസിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. തനിക്ക് നഷ്ടപ്പെട്ടതൊക്കെ എങ്ങനെ നികത്തുമെന്നാണ് ഷീല ചോദിക്കുന്നത്.
72 ദിവസമാണ് ഷീലക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടെ മാധ്യമങ്ങള്‍ വാര്‍ത്തയും ചിത്രവും നല്‍കിയതോടെ ഷീല കൂടുതല്‍ പ്രതിസന്ധിയിലായി. ഷീലയുടെ ബാഗില്‍ 12 എല്‍എസ് ഡി സ്റ്റാമ്പുകള്‍ പിടികൂടിയെന്നായിരുന്നു എക്‌സൈസ് അറിയിച്ചത്. ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസിന്റെ വാദങ്ങള്‍ പൊളിയുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഷീലയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. തന്നെ കേസില്‍ കുടുക്കാന്‍ കൃത്യമായ പദ്ധതി പ്രകാരമാണ് എല്ലാം നടന്നതെന്നും ഇവര്‍ ആരോപിച്ചു. എക്‌സൈസ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.