Latest News

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.

അക്രമം നടത്തിയ ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രൻ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ശുഭവാര്‍ത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.

കുട്ടിയെ കണ്ടെത്തിയ വിവരം തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്.

തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

സ്നേഹ സംഗീത രാവ്. സ്റ്റേജ് പ്രോഗ്രാം . യു.കെ യിലും അയർലൻ്റിലുമായി പീറ്റർ ചേരാനല്ലൂരിൻ്റെ നേതൃത്വത്തിൽ ടോപ് സിംഗർ ഫെയിം മേഘ്ന സുമേഷ് എന്നറിയപ്പെടുന്ന മേഘ്നക്കുട്ടിയോടൊപ്പം ന്യൂജെൻ ഗായകരായ ലിബിൻ സ്കറിയയും, ക്രിസ്റ്റകലയും, ചാർളി മുട്ടത്തും, കീബോർഡിസ്റ്റ് ബിജു കൈതാരനും ചേർന്ന് വിവിധ സ്ഥലങ്ങളിൽ സ്റ്റേജ്ഷോയായി അവതരിപ്പിക്കുന്നു. മേഘ്നക്കുട്ടിയുടെ വാചാലതയും ആലാപനവും ഇതിനോടകം ലോകമെങ്ങും പ്രേഷകർ ഏറ്റെടുത്തു കഴിഞ്ഞു.

നിങ്ങൾക്കും ഈ പ്രോഗ്രാം ആസ്വദിക്കാനും എൻജോയ് ചെയ്യുവാനും ബുക്ക് ചെയ്യൂ. താഴെ കാണുന്ന നമ്പറിൽ

+918301831748
+447723306974

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനടക്കം മൂന്നുപേർ അറസ്റ്റിൽ. കൊട്ടാരക്കര മൈലം ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തിൽ റിന്റു (20) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീടുമായി അടുപ്പം പുലർത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണൻകുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്ന് ഗവർണർ വിളിച്ചു. ക്രിമിനലുകള്‍ക്ക് മറുപടിയില്ലെന്നായിരുന്നു ഗവർണറുടെ പരാമര്‍ശം. ഇല്ലാത്ത അധികാരം മന്ത്രി പ്രയോഗിച്ചു. ചാൻസലറോ ചാൻസലർ നിർദേശിക്കുന്ന ആളോ ആകണം അദ്ധ്യക്ഷത വഹിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമര്‍ശിച്ചതിന് മന്ത്രി മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ പരാമര്‍ശവുമായി രംഗത്തെത്തിയത്.

താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ് ഗവര്‍ണര്‍ക്കെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. നിയമം ലംഘിച്ചിട്ടില്ലെന്നും സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവർണർക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി ചോദിച്ചു.

സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക്‌ അധികാരമില്ലെന്ന് ഗവർണർ ആവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നുമായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തല്‍.

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി . കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

തുടർന്ന് കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി’-. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്.

സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ്‌ എഡി ഒരുക്കിയ ‘പ്രേമലു’വിന്റെ തരംഗം ബോളിവുഡിലേക്കും. സൂപ്പര്‍ഹിറ്റില്‍നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ‘പ്രേമലു’വിന്റെ യു. കെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചതെന്നുറപ്പാണ്.

ഫെബ്രുവരി ഒൻപതിന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പ്പരം രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റിന്‍റെ നോർതാംപ്റ്റൺ റീജിയണല്‍ മത്സരം എലിസബത്ത് വുഡ്‍വില്ലേ സ്കൂളില്‍ നടന്നു. സമീക്ഷ യുകെ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗവും ബാഡ്മിന്‍റൺ ടൂർണമെന്‍റ് കോർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം നിർവഹിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.

മത്സരത്തില്‍ മാത്യു-ജോയല്‍ സഖ്യം വിജയികളായി. ഷൈജു-ജിതിൻ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. രഘുവരൻ-സന്ദീപ് സഖ്യം മൂന്നാം സ്ഥാനവും സൂര്യ-ഹബീബ് സഖ്യവും നാലാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർ ഗ്രാന്‍റ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം സ്ഥാനം നേടിയ ടീമിന് 151 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ്, ആദിസ് എച്ച് ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, തട്ടുകട ദ ടേസ്റ്റ് ഓഫ് ഇന്ത്യ, കളേർസ് ട്രാൻസ്പോർട്ട്, നോർത്താൻസ് മാർട് കേരളീയം, ബി വി ടെക്, മന്ന ഫുഡ് കോർട്ട്, സി മാർട്ട്, എൻ എസ് എൻ ഓട്ടോസ് എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. അഡ്വ. ദിലീപ് കുമാർ, യൂണിറ്റ് സെക്രട്ടറി പ്രബിൻ, അജു, ജോബിഷ്, യൂണിറ്റ് എക്സിക്യൂട്ടീല് മെമ്പർമാരായ ഡോൺ, അജില്‍ ഉണ്ണികൃഷ്ണന്‍, റിജൻ, ജോൺ സേവ്യർ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അടുത്ത മാസം 24 കോവെൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ മത്സരം നടക്കുന്നത്. 18 റീജിയണുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ ഫിനാലെയില്‍ കളത്തിലിറങ്ങും. ഒന്നാം സമ്മാനം 1001 പൌണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101പൗണ്ടും ട്രോഫിയും ലഭിക്കും.

Copyright © . All rights reserved