ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്‌കോട്ട്‌ലന്‍ഡിലെ ഫാള്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്. എം.കെ രൂപംകൊണ്ടിട്ടു ആറ് വര്‍ഷം തികയുന്ന ഈ വേളയില്‍ 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോബിൻ തോമസ് (പ്രസിഡന്റ്),മെൽവിൻ ആന്റണി (സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍), ലിൻസി അജി (വൈസ് പ്രസിഡന്റ്), ജീമോൾ സിജു (ജോയിന്റ് സെക്രട്ടറി,ജോർജ് വര്ഗീസ് (ജോയിന്‍ ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. ആക്ടിവിറ്റി കോഡിനേറ്റര്‍മാരായി ജിജോ ജോസ് ,സതീഷ് സഹദേവൻ, സിമി ഹഡ്സൺ, മാരിസ് ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.

2023മുതല്‍ 2024വരെ കമ്മിറ്റിയെ ആത്മാര്‍ത്ഥമായി നയിച്ച ഫ്രാൻസിസ് മാത്യു , ബിജു ചെറിയാൻ , സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും മീന സാബു ,ജെയ്‌സി ജോസഫ് ,സജി ജോർജ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസ്സി റോജൻ ,ബിന്ദു സജി എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

2024 -2025വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുവാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് റോബിൻ തോമസ് അഭ്യര്‍ത്ഥിച്ചു.


ഫാ. ഹാപ്പി ജേക്കബ്ബ്
സമൂഹം അകറ്റിനിർത്തുന്നവരെ ചേർത്ത് നിർത്തുവാനും പരിപാലിക്കുവാനും നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ജീവിതത്തിലും വന്നനുഭവിക്കുന്ന കുറവുകളും, ബലഹീനതകളും, പരിമിതികളും പലപ്പോഴും ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെട്ട ജീവിത അനുഭവങ്ങളിലേക്ക് തള്ളിവിടും . അവരുടെ യാതനകളോ വേദനകളോ നമ്മുടെ സാമൂഹിക ജീവിതങ്ങളിലോ, സാംസ്കാരിക മണ്ഡലങ്ങളിലോ, ആത്മീക തലങ്ങളിലോ എത്തപ്പെടാറുമില്ല. എന്നാൽ ചിലരെങ്കിലും ചില അവസരങ്ങളിൽ തിരിഞ്ഞ് നോക്കി ഇങ്ങനെ ഉള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ ശ്രമിക്കാറുണ്ട്. എന്നാൽപോലും അവരെ സ്വീകരിക്കുവാനോ, പരിപാലിക്കുവാനോ നമുക്കോ നമ്മുടെ സമൂഹത്തിനോ കഴിയാറുണ്ടോ? നോമ്പിന്റെ ഈ ആഴ്ചയിൽ നമ്മുടെ ചിന്ത അപ്രകാരം ഒരു അത്ഭുതത്തിലേക്ക് ധ്യാനാത്മകമായി ചെന്ന് ചേരാം. വി. ലൂക്കോസ് 5: 12 -16 വലിയ നോമ്പിന്റെ ഒരാഴ്ച പിന്നിടുമ്പോൾ രോഗശാന്തിയുടെയും സമർപ്പണത്തിന്റെയും അനുഭവത്തിൽ നമ്മുടെ കർത്താവിനോടൊപ്പം സഞ്ചരിക്കാം.
1. ദുരിത ബാധിതരെ സുഖപ്പെടുത്തുവാൻ വേണ്ടി പ്രാർത്ഥിക്കാം
ഈ വേദചിന്താ ഭാഗത്ത് കുഷ്ഠം ബാധിച്ച ഒരു രോഗിയെ കർത്താവ് സൗഖ്യപ്പെടുത്തുന്ന ചിന്തയാണ് ‘ ഈ അത്ഭുതകരമായ കണ്ടുമുട്ടൽ രോഗികളേയും, പീഡിതരേയും സുഖപ്പെടുത്തുവാനുള്ള യേശുവിൻറെ അനുകമ്പയും , മനോഭാവവും ശക്തിയും പ്രകടമാക്കുന്നു. നോമ്പിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതത്തിലും അനുകമ്പയുടെയും രോഗശാന്തിയുടെയും കർത്താവിൻറെ ഈ മാതൃക നമുക്ക് അനുകരിക്കാം. ദുരിതത്തിലും കഷ്ടതയിലും വ്യാധിയിലും, ആസക്തിയിലും കഴിയുന്നവർക്ക് ആശ്വാസവും, പിന്തുണയും, പ്രാർത്ഥനയും നൽകി കൊണ്ട് അവരെ നമുക്ക് സമീപിക്കാം . ദയയുടെയും, അനുകമ്പയുടെയും, പ്രാർത്ഥനയിലൂടെയും പ്രവർത്തികളിലൂടെയും ഇന്നത്തെ ലോകത്ത് വേറിട്ട അനുഭവത്തിൽ ക്രിസ്തുവിൻറെ സൗഖ്യദാനമായ സ്നേഹത്തിൻറെ പ്രതീകങ്ങളായി നമുക്ക് മാറാം.
2. ലോക വേർപാടിന്റെയും പ്രാർത്ഥനയുടെയും ശക്തി.
നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് രോഗശാന്തിയും ശുശ്രൂഷകളും നിറഞ്ഞ ഒരു ദിവസത്തിന് ശേഷം കർത്താവ് ഒരു ഏകാന്ത സ്ഥലത്തേക്ക് പ്രാർത്ഥിക്കാൻ പോയി എന്ന് വായിക്കുന്നു. കർത്താവിൻറെ ജീവിതത്തിലും പ്രേഷിത പ്രവർത്തിയിലും ലോക വേർപാടും പ്രാർത്ഥനയും എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് ഈ ഭാഗം സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൻറെ തിരക്കിലൂടെ നാം പാഞ്ഞ് ഓടുമ്പോൾ ഈ നോമ്പ് കാലം ഇങ്ങനെ ഒരു പുതിയ പാഠം നമുക്ക് നൽകുന്നു. ഏത് പ്രവർത്തനത്തിന് മുൻപായും ഏത് ശുശ്രൂഷ മേഖലയിലും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ശക്തിയും ബലവും എത്ര വലുതാണ് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിലും കരുത്തിലും മുന്നോട്ടുള്ള ജീവിതത്തിൽ നവീകരണവും ശക്തിയും നമുക്ക് കണ്ടെത്താം.
3. പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും
യേശു ആശ്രാന്തമായി ജനക്കൂട്ടത്തോടൊപ്പം നടക്കുകയും, ശുശ്രൂഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് നാം കാണുന്നു. നാം അനുഭവിക്കുന്ന സൗഖ്യവും കൃപകളും ദൈവ രാജ്യത്തിൻറെ സദ് വാർത്ത ഘോഷിക്കുവാനും ആവശ്യങ്ങളിലായിരിക്കുന്നവർക്ക് ശാന്തിയും പുനസ്ഥാപനവും നൽകുവാൻ ഈ നോമ്പിന്റെ നാളുകൾ സാധ്യമാകണം. യേശുക്രിസ്തുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയും രോഗശാന്തിയും നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുന്ന യഥാർത്ഥ സമർപ്പണ വ്യക്തിത്വങ്ങളായി നമുക്ക് ചേരാം.
ജനസാഗര മധ്യേ കർത്താവ് കഴിഞ്ഞപ്പോഴും തടസ്സങ്ങൾ എല്ലാം അതിജീവിച്ച് അവൻറെ സന്നിധിയിലേക്ക് കടന്ന് വന്ന ആ കുഷ്ഠരോഗി നമുക്ക് ഒരു പ്രചോദനം ആകണം. കാരണം തൻറെ സൗഖ്യം കർതൃ സന്നിധിയിൽ എന്ന് അവൻ പരിപൂർണ്ണമായി വിശ്വസിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു. അവൻറെ എല്ലാ കുറവുകളും നീങ്ങി അവൻ സൗഖ്യപ്പെട്ടു. സൗഖ്യദാനത്തിന് ശേഷം കർത്താവ് അവനെ ഉപദേശിക്കുന്നു. ആ കാലത്ത് യഹൂദ ജനം പിന്തുടർന്ന ആചാരങ്ങളോടും നിയമങ്ങളോടും ഉള്ള ആദരവും അതിനുമപ്പുറം ആചാരങ്ങൾ ചിട്ടയോടും ശരിയായ രീതിയിലും പാലിക്കാനുള്ള കർത്താവിൻറെ ആഗ്രഹവും അടിവരയിട്ട് ഓർമിപ്പിക്കുന്നു. അത് കൂടാതെ ശുദ്ധീകരണത്തിനായി ഒരു യാഗം അർപ്പിക്കുവാൻ അവനോടുള്ള കൽപ്പന രോഗശാന്തിയുടെ സാധ്യത ചിത്രമാണ് ‘ ശുദ്ധീകരണത്തിനുള്ള നിർദിഷ്ട ആചാരം പിന്തുടരുന്ന പിന്തുടരുന്നതിലൂടെ അവൻറെ പൂർണ്ണ സൗഖ്യത്തിന്റെ അത്ഭുതകരമായ ഇടപെടൽ സമൂഹത്തിന് നൽകുന്നു. നോമ്പിന്റെ ദിനങ്ങൾ അനുഗ്രഹമാകട്ടെ. വിശുദ്ധിയിലേക്കുള്ള പരിശീലനവും പൈശാചികമായ അനുഭവങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും നമ്മുടെ പ്രാർത്ഥന ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. പുല്‍പ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഭ്യര്‍ത്ഥിച്ചു.
ഹൃദയാഘാതം മൂലം മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.
സിഡ്നി ജോർദാൻ സ്പ്രിംഗ്സിലായിരുന്നു താമസം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ്: ജിതിൻ ടി ജോര്‍ജ് (തോപ്പിൽ കളത്തിൽ, തിരുവല്ല). മക്കള്‍: ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.
മിഷ ബാബു തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കേരള സാംസ്കാരിക വകുപ്പിനുകീഴിലുള്ള മലയാളം മിഷന്റെ പ്രഥമ പ്രവാസി സാഹിത്യ പുരസ്ക്കാരത്തിന് യുകെ പ്രവാസി ശ്രീകാന്ത് താമരശ്ശേരിയുടെ ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.
ലോകമാതൃഭാഷാ ദിനമായ ഫെബ്രുവരി21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ബഹു കേരള മുഖ്യമന്ത്രി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്ന ‘മലയാണ്മ’ യിൽ 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്ക്കാരം കൈമാറുമെന്ന് സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിയമസഭാ മീഡിയാ റൂമിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. പ്രശസ്‌ത കവിയും ഐ എം ജി ഡയറക്‌ടറുമായ കെ ജയകുമാർ ഐ എ സ് , പ്രശസ്‌ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കേരള നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ടീനേജ് ജീവിതത്തിൽ നിന്നുപോയ കവിതയെഴുത്ത് കോവിഡ്കാലത്താണ് ശ്രീകാന്ത് പുനരാരംഭിച്ചത്.കൈരളി ടിവിയുടെ കവിതാ റിയാലിറ്റി ഷോ ആയ മാമ്പഴം സീസൺ 2 വിലെ ഒന്നാം സ്ഥാനക്കാരനാണ് ജാഗ്വാർ ലാൻഡ് റോവർ യുകെ യിൽ എൻജിനീയറായ ശ്രീകാന്ത് താമരശ്ശേരി.
ബർമിംഗ്ഹാമിലെ ബി സി എം സി യിൽ അംഗമായ ശ്രീകാന്ത് താമരശ്ശേരി മുൻ യുക്മ കലാപ്രതിഭകൂടിയാണ് . എൻജിനീയറായ ഗായത്രിയാണ് ഭാര്യ .രണ്ടുകുട്ടികൾ ആദിത്യ & ആനന്ദ.
പുരസ്ക്കാരത്തിനർഹമായ ‘കടൽകടന്ന കറിവേപ്പുകൾ’ എന്ന പുസ്തകം ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ആവശ്യമുള്ളവർ 07721008774 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.
ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.
വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങൾ അക്രമാസക്തരായത്.
പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു
രണ്‍വീർ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ‘ശക്തിമാൻ’ ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.
സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍വീർ സിംഗിന്റെ ‘ഡോണ്‍ 3 ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാൻ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോർട്ടില്‍ പറയുന്നു.
ടോവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടൻമാർ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രണ്‍വീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്.
അങ്ങനെയെങ്കില്‍ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ശക്തിമാൻ പരമ്ബരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല്‍ 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. കരണ്‍ ജോഹറിൻ്റെ സംവിധാനത്തില്‍ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് രണ്‍ബീറിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ . ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.
സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു.
മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം.
എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. വിധി പറയുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞിരുന്നു.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.
ബാബു മങ്കുഴിയിൽ
ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ സിനിമ കോമഡി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഉല്ലാസ് പന്തളം നയിക്കുന്ന കോമഡി മ്യൂസിക്കൽ ഇവന്റ്, ഉല്ലാസം 2024…….ഏപ്രിൽ 6നു ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.
മലയാളികളുടെ ഇന്നത്തെ ഏറ്റവും ഗ്യാരണ്ടിയുള്ള കോമഡി താരമാണ് ഉല്ലാസ് പന്തളം. കഴിഞ്ഞ മഹാമാരിക്കാലത്തു വീടുകളിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയിൽ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഉല്ലാസ്കോമഡികളായിരുന്നു.ടെലിവിഷൻ ചാനലുകളിലെ കോമഡി ഷോകളിലും, സ്റ്റേജ് പ്രോഗ്രാമു കളിലും മിന്നും താരമാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെയാണ് ഉല്ലാസ് ശ്രദ്ധിക്കപ്പെട്ടത്.
വിശുദ്ധപുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി ഹാസ്യ നിരയുള്ള അമ്പതോളം സിനിമയിലും മലയാളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും കോമഡി ഷോ അവതരിപ്പിക്കുന്ന ഉല്ലാസ് പന്തളം മലയാളികളുടെ പ്രിയ താരം ആണ്…
ഉല്ലാസിനോടൊപ്പം, അറാഫത് കൊച്ചിൻ, ജയ്ലേഷ് , ഐശ്വര്യ, അനീഷ്, ബ്ലെസ്സൻ തുടങ്ങി ആറോളം കലാകാരന്മാരാണ് ഇപ്സ്വിച്ചിലെത്തുന്നത്.
ജീവൻ ടിവി യിലെ ആപ്പിൾ ക്രോർ എന്ന സംഗീത പരിപാടിയിലൂടെ ആണ് ഗായകൻ ജയ്ലേഷും, ഗായിക ഐശ്വര്യയും മലയാളികൾക്ക് പ്രിയങ്കരമാകുന്നത്….
അനീഷ് തിരുവനന്തപുരം സാഗര ഓർക്കസ്ട്രയിലെ മിന്നും താരം ആണ്….
അമൃത ടിവി യിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ സൂപ്പർ ട്രൂപ്പിലെ വിന്നർ ആയിരുന്നു കൊച്ചിൻ ഗോൾഡൻഹിറ്റ്സ്.
പതിന്നാല് ട്രൂപ്പുകൾ മാറ്റുരച്ച റിയാലിറ്റി ഷോയിൽ വിജയം കൈവരിച്ചത് അറഫാത്ത് കൊച്ചിന്റെ, കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ആയിരുന്നു .
ആൾക്കൂട്ടത്തിൽ ഒരുവൻ, ഹാദിയ , അമ്മച്ചി കൂട്ടിലെ പ്രണയകാലം മാർട്ടിൻ, ഫെയ്സ് ഓഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അറഫാത്ത് കൊച്ചിൻ……
അറിയപ്പെടുന്ന കീബോർഡ് പ്ലെയറും ഗിത്താറിസ്റ്റുമാണ് ബ്ലെസ്സൻ…..
കൂടാതെ,
Flytoez dance കമ്പനിയും അസോസിയേഷന്റെ കുട്ടികളും മുതിർന്നവരും ചേർന്നുള്ള ത്രസിപ്പിക്കുന്ന ഡാൻസ് പെർഫോമൻസ്കളും കൂടിച്ചേരുമ്പോൾ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമാകു മെന്നുറപ്പാണ്.
നല്ലൊരു സായാഹ്നം കുടുംബസമേതം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുവാൻ ഏവരെയും ഏപ്രിൽ 6 ശനിയാഴ്ച വെകുന്നേരം ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
വിസ അനുമതികളെല്ലാം നിലവിലുള്ള ഈ കലാകാരന്മാർ ഏപ്രിൽ 4 മുതൽ മെയ് 8 വരെ യുകെയിലങ്ങോളമിങ്ങോളം പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.
മിതമായ നിരക്കിൽ സ്റ്റേജ് ഷോ ബുക്ക് ചെയ്യുന്നതിന് സമീപിക്കുക
അറാഫത് കൊച്ചിൻ (വാട്സാപ്പ് നമ്പർ )07596582222.
