പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്.
ബിനോയ് എം. ജെ.
ഒരിക്കൽ നാരദമഹർഷി സനത്കുമാരന്റെയരികിൽ വിദ്യ അഭ്യസിക്കുവാനായി ചെന്നു. അപ്പോൾ സനത്കുമാരൻ പറഞ്ഞു “നിങ്ങൾക്ക് അറിയാവുന്നത് എന്നോട് പറയുവിൻ, അപ്പോൾ അറിഞ്ഞു കൂടാത്തവ ഞാൻ നിങ്ങളോട് പറയാം.” അതെ, അറിയാവുന്നവയുടെ മുകളിലാണ് അറിഞ്ഞു കൂടാത്തവയെകുറിച്ചുള്ള വിജ്ഞാനം കെട്ടിപ്പടുക്കേണ്ടത്. അതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ തത്വം. മനുഷ്യന്റെ നൈസർഗ്ഗികമായ വൈജ്ഞാനിക പുരോഗതിയും ഇപ്രകാരം തന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു മനസ്സിലേക്ക് പുതിയ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസ്സിന് അതിനെ വേണ്ടവണ്ണം ഉൾക്കൊള്ളുവാനാവില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പറ്റിയിരിക്കുന്ന തകരാറും ഇതുതന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു ശിശുവിന്റെ മനസ്സിലേക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അവന് അതൊട്ട് മനസ്സിലാകുന്നുമില്ല. ഇത് പാശ്ചാത്യരുടെ ഒരു രീതിയാണ്.
കുട്ടികളുടെ മനസ്സ് ഒരു വെള്ളകടലാസ്സാണെന്ന വാദം ഒട്ടും തന്നെ ശരിയല്ല. അനന്തമായ വിജ്ഞാനം ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്. അതിൽ അല്പമെങ്കിലും ബോധമനസ്സിലേക്ക് വരേണ്ടിയിരിക്കുന്നു. ആ അറിവിന്റെ ശകലത്തെ വളർത്തികൊണ്ടു പോവുക. ഓരോ ദിവസവും കഴിയുംതോറും അത് കൂടുതൽ കൂടുതൽ വളർന്നുവരട്ടെ. അറിവിന്റെ ആ ബീജം ഒരുനാൾ പൂർണ്ണ വളർച്ചയിലെത്തും. ഇതാണ് ആരോഗ്യകരമായ വിദ്യാഭ്യാസത്തിന്റെ രീതി. വായിക്കുവാൻ പഠിക്കുന്നതിന് മുൻപുതന്നെ ചിന്തിക്കുവാൻ പഠിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ആ വായനകൊണ്ട് പ്രയോജനമില്ല. അൽപമെങ്കിലും ചിന്തിക്കാത്തവരായി ആരാണീലോകത്തിലുള്ളത്? കുട്ടികളും അൽപമൊക്കെ ചിന്തിക്കുന്നവരാണ്. അതിനാൽതന്നെ സ്വന്തമായി അറിവു സമ്പാദിക്കുവാനുള്ള കഴിവും കുട്ടികളിലുണ്ട്. മുതലക്കുഞ്ഞിനെ നീന്ത് പഠിപ്പിക്കേണ്ടതില്ല. മനുഷ്യശിശുവിനെ അറിവ് സമ്പാദിക്കുവാനും പഠിപ്പിക്കേണ്ടതില്ല. അതവന് നൈസർഗ്ഗികമായും അറിയാം. അവൻ താനെ വളർന്നുകൊള്ളും. അപ്പോൾ പിന്നെ സമൂഹത്തിന്റെ ജോലി എന്താണ്? പോകുന്നതിലേ അടിക്കുവിൻ! അപ്പോൾ അവർ തനതായ രീതിയിൽ അറിവ് സമ്പാദിക്കുകയും വളർന്ന് വികസിക്കുകയും ചെയ്യും. അങ്ങനെ അവരിലെ സർഗ്ഗശേഷി ഉണരുകയും സമൂഹത്തിന് എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യുവാൻ അവർക്ക് കഴിയുകയും ചെയ്യും.
ചിന്തയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉപകരണം. ചിന്തിക്കാതെ എങ്ങനെയാണ് വളരുക? വായന പോലും ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. “ചിന്തയാണ് ഏറ്റവും വലിയ പഠനോപാധി” എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാരും പറയുന്നു. ആ ചിന്താശീലത്തെ നിരുത്സാഹപ്പെടുത്താതെയിരിപ്പിൻ. സിലബസ്സിന്റെയും പാഠപുസ്തകങ്ങുളുടെയും താങ്ങാനാവാത്ത ഭാരം ചുമക്കുന്ന ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കുവാൻ എവിടെ സമയം? കുട്ടികൾക്ക് മാത്രമല്ല മുതിരുന്നവർക്കും ഇന്ന് ചിന്തിക്കുവാനറിയില്ലെന്നായിരിക്കുന്നു. ഗവേഷണ പഠനങ്ങളിൽ ഏർപ്പെടുന്നവർ ചിന്തിക്കുവാനായി പാടുപെടുന്നു. പക്ഷേ അവരതിൽ വിജയിക്കുന്നില്ല. അതുകൊണ്ടാണ് സ്വയം തൊഴിൽ കണ്ടെത്തുന്നതിലും സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യുന്നതിലും അവർ പരാജയപ്പടുന്നത്. അവർക്ക് ആരെങ്കിലും ഒക്കെ തൊഴിൽ കൊടുക്കേണ്ടിയിരിക്കുന്നു. ഇത് ലജ്ജാകരമല്ലേ? പ്രതിഭയുള്ളവർ വളരെ വളരെ വിരളം. നമ്മുടെ വിദ്യാഭ്യാസം കുട്ടികളിലെ പ്രതിഭയെ കൊന്നുകളയുന്നു.
അതുകൊണ്ടാണ് ചെറുപ്രായത്തിൽ കുട്ടികളെ ഒന്നും പഠിപ്പിക്കരുതെന്ന് പറയുന്നത്. അവരിലെ തനതായ വിജ്ഞാനം താനെ ഉണരട്ടെ! അതിനുള്ള സമയവും സാവകാശവും അവർക്ക് കൊടുക്കുവിൻ. പൂവിനോടും ശലഭത്തോടും സല്ലപിക്കുന്ന കുരുന്നു ശൈശവത്തിൽ അവരെ ബലം പ്രയോഗിച്ച് രസതന്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ചാൽ അവരിലെ നൈസർഗ്ഗികമായ സർഗ്ഗശേഷി ഉണരാതെ പോവും. കഴകംകെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുവാനേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കൂ. വിദ്യാഭ്യാസം തുടക്കം മുതലേ അന്വേഷണാത്മകവും ഗവേഷണാത്മകവും ആവേണ്ടിയിരിക്കുന്നു. അത് ആകെകൂടി പുതിയ ഒരാശയത്തെ വളർത്തിയെടുക്കുവാൻ വേണ്ടിയാവണം. ഓരോ വ്യക്തിയും പുതുമയുള്ള ഒരാശയത്തിന്റെ ബഹിർസ്ഫുരണമാണ്. ആ ആശയം എന്താണെന്ന് അയാൾക്കേ അറിയൂ. ബാഹ്യലോകത്തിന് അറിഞ്ഞുകൂടാ. അതങ്ങിനെയാണെങ്കിൽ ഒരാൾ എന്തുപഠിക്കണമെന്നും എന്തു വായിക്കണമെന്നും അയാൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അയാൾക്ക് ആത്മാവിഷ്കാരം കിട്ടൂ.
ഇന്നത്തെ നമ്മുടെ വികലമായ സാമൂഹിക വ്യവസ്ഥിതിയിൽ സമൃഹത്തിന് വേണ്ടത് കംപ്യൂട്ടറിന് സമാനമായ കുറെ വ്യക്തികളെയാണ്; പ്രതിഭയുള്ള വ്യക്തിത്വങ്ങളെയല്ല. കാരണം പ്രതിഭയുള്ളവർ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യും. സമൂഹത്തിന് മാറേണ്ടതായി വരും. അത് അപകടമാണ്. സ്വയം മാറുവാൻ മടികാണിക്കുന്ന സമൂഹം വ്യക്തികളെ മാറ്റുവാനായി കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിൽ ഒളിഞ്ഞുകിടക്കുന്ന ചതി നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങിയാൽ അവരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്ന് സമൂഹത്തിന് നന്നായി അറിയാം. കുട്ടികൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അത് കൊടുത്താലേ അവർ രക്ഷപെടൂ. എല്ലാ സിലബസ്സും എടുത്തു കളയുവിൻ. അവർക്ക് പഠിക്കുവാൻ വേണ്ട സാഹചര്യങ്ങൾ മാത്രം ഒരുക്കികൊടുക്കുവിൻ. പഠിക്കേണ്ടത് അവരാണ്. അതവരുടെ വ്യക്തിപരമായ കാര്യമാണ്. അവർ പഠിച്ചുകൊള്ളും. കുട്ടികൾ ആക്ടീവ് ആവട്ടെ; അദ്ധ്യാപകർ പാസ്സീവും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മാത്യൂ ചെമ്പുകണ്ടത്തിൽ
അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിൽ നിറഞ്ഞുനിന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം അദ്ദേഹത്തിന്‍റെ ഇടവകയായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയിലെ പുഷ്പാലംകൃതമായ കല്ലറയിൽ നിത്യവിശ്രമത്തിലാണ്. അദ്ദേഹത്തിന്‍റെ ശവകുടീരത്തിലേക്ക് വിദൂരങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തി ആദരാഞ്ജലികളര്‍പ്പിക്കുന്ന വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനായി തികച്ചും സാത്വികനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാൽ ഈ യാഥാർത്ഥ്യം വളരെ വൈകിയാണ് കേരളജനത മനസ്സിലാക്കിയത്. അപ്പോഴേക്കും അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയെ ഏറെ ആക്ഷേപിച്ച എതിരാളികളും അദ്ദേഹത്തിനെതിരേ പരിഹാസവും അവഹേളനവും പ്രചരിപ്പിച്ച മാധ്യമങ്ങളും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിസ്തുതികളുടെ പ്രചാരകരായി മാറുന്നതാണ് നാം കാണുന്നത്.
ജപ്പാനിലെ ബുദ്ധമത സമൂഹത്തില്‍ ഏറെ സ്വാധീനശക്തിയുണ്ടായിരുന്ന ആത്മീയ ഗുരുവും സന്യാസിയുമായിരുന്ന ഹാക്കുയിനെപ്പറ്റിയുള്ള (Hakuin Ekaku) ഒരു കഥയാണ് ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങൾ ഓരോരുത്തരും വാഴ്ത്തിപ്പാടുമ്പോൾ ഓര്‍മ്മ വരുന്നത്. ആ കഥ ഇപ്രകാരമാണ്:
ധനികനായ ഒരു പൗരപ്രമുഖന്‍റെ മകള്‍ക്ക് അവിഹിതബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായി. കുഞ്ഞിന്‍റെ പിതൃത്വം അവൾ ഗുരുവായ ഹാക്കുയിനില്‍ ആരോപിച്ചു. ഇതറിഞ്ഞ് ജനങ്ങള്‍ ഇളകി മറിഞ്ഞു. അവര്‍ ആക്രോശത്തോടെ ഗുരുവിന്‍റെ അടുക്കലെത്തി ആരോപണങ്ങൾ ഉന്നയിച്ചു. ഇതറിഞ്ഞ ഹാക്കുയിന്‍ ജനക്കൂട്ടത്തോട് ആകെ ചോദിച്ചത് ”അങ്ങനെയോ” എന്നു മാത്രമായിരുന്നു.
അനുദിന ആത്മീയ ജീവിതചര്യകളും ധ്യാനവുമെല്ലാം ഉപേക്ഷിച്ച് കുഞ്ഞിനെ പോറ്റുന്നതിനായി പിറ്റേന്നുമുതല്‍ ഹാക്കുയിൻ്റെ ദിനചര്യകൾ മാറി. അദ്ദേഹം വിറകുവെട്ടാന്‍ വനത്തിൽ പോയി. ഒരു അച്ഛനിണങ്ങിയ മനസ്സോടെ കുഞ്ഞിനെ പോറ്റുവാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഗ്രാമീണര്‍ എന്നും അദ്ദേഹത്തെ നിന്ദിച്ചുകൊണ്ടേയിരുന്നു.
അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ കുറ്റബോധം സഹിക്കവയ്യാതെ പെണ്‍കുട്ടി ഗ്രാമീണരോടു സത്യം വെളിപ്പെടുത്തി, ഗുരുവല്ല, ഒരു വ്യാപാരിയുടെ മകനാണ് തന്‍റെ കുഞ്ഞിന്‍റെ അച്ഛനെന്ന്!
ദുഃഖഭാരത്തോടെ ഗ്രാമവാസികള്‍ ഒന്നടങ്കം ഗുരുവിന്‍റെ അടുക്കലെത്തി അദ്ദേഹത്തോടു മാപ്പുപറഞ്ഞു. അപ്പോഴും ഗുരുവിന്‍റെ മറുപടി ”അങ്ങനെയോ” എന്നു മാത്രമായിരുന്നു. പിറ്റേന്നു മുതൽ മഴു മാറ്റിവച്ച് അദ്ദേഹം തന്‍റെ ധ്യാനം പുനഃരാരംഭിച്ചു. (കടപ്പാട്: രമണീയം ഈ ജീവിതം, റവ ഫാ ബോബി കട്ടിക്കാട്)
മഹാത്മാക്കൾ ദുരാരോപണങ്ങള്‍ക്ക് വിധേയരാകുമ്പോൾ, അവരുടെ സഹനത്തിന്‍റെ വേളകളിൽ വച്ചുപുലര്‍ത്തുന്ന നിശ്ശബ്ദതയാണ് അവരുടെ മഹത്ത്വം വര്‍ദ്ധിപ്പിക്കുന്നത്. കുരിശിൻ്റെ വഴിയിൽ സഞ്ചരിക്കുമ്പോൾ “കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ നിശ്ശബ്ദനായിരുന്നു” എന്നാണ് തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്. ക്രിസ്തുവിൻ്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരിലും ഈ സവിശേഷത കാണാൻ കഴിയും. ഈ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി മഹാനായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഓരോ പൊതുസേവകൻ്റെ മുന്നിലും ഉമ്മന്‍ചാണ്ടി എന്ന പൊതുപ്രവര്‍ത്തകന്‍ ഒരു മഹാപര്‍വ്വതംതന്നെയാണ്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നിശ്ശബ്ദനായി അദ്ദേഹം നേരിട്ടു. പ്രതികാരവാഞ്ഛയോടെ എതിരാളികളെ വെട്ടിനുറുക്കുന്ന കേരള രാഷ്ട്രീയ സംസ്കാരത്തിന് ബദലായി സഹനത്തിന്‍റെ മഹത്വം തൻ്റെ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടാണ് മഹാനായ ഉമ്മന്‍ചാണ്ടി കടന്നുപോയത്. അദ്ദേഹത്തിൻ്റെ എതിരാളികൾ ഇപ്പോൾ നിശ്ശബ്ദരാണ്; ജനഹൃദയങ്ങളില്‍ ഇന്നദ്ദേഹം ഒരു മഹാത്മാവായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമസ്ഥാനിലേക്ക് ദിവസേനെ മെഴുതിരികളും പൂക്കളുമായെത്തുന്നവർ ഏറ്റുപറയുന്നത് ഈ യാഥാർത്ഥ്യമാണ്.
ഉമ്മന്‍ ചാണ്ടിയും വിശുദ്ധപദവിയും
കേരളം കണ്ട മഹാനായ രാഷ്ട്രീയ നേതാവ് എന്ന പേരിലാണ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ആദ്യമൊക്കെ ജനങ്ങള്‍ എത്തിച്ചേര്‍ന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അപ്രസക്തമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോള്‍ ഈ കല്ലറയില്‍ അന്ത്യവിശ്രമംകൊള്ളുന്ന വ്യക്തിക്ക് അമാനുഷികമായ ശക്തിവിശേഷം കൈവന്നതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. അത്ഭുതസിദ്ധികളുള്ള ഒരു മൂർത്തിയായി ഉമ്മന്‍ ചാണ്ടി വാഴ്ത്തപ്പെടുന്നു. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിലൂടെ അത്ഭുതങ്ങള്‍ സംഭവിച്ചുവെന്ന പ്രചാരണം സമൂഹത്തിൽ ശക്തമാകുന്നു. അദ്ദേഹത്തിന്‍റെ ശവകുടീരത്തിൽ മെഴുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമാണ് ഇപ്പോൾ ജനങ്ങള്‍ എത്തിച്ചേരുന്നത്.
ഉമ്മന്‍ ചാണ്ടിയെ ക്രൈസ്തവസഭ ഒരു വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു.
വിശുദ്ധ പദവിയും സുറിയാനിസഭയുടെ നിലപാടും
ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധനായി ഒരുവ്യക്തി പരിഗണിക്കപ്പെടണമെങ്കില്‍ അതിന് നിരവധി മാനദണ്ഡങ്ങളുണ്ടെന്നാണ് മണര്‍കാട് യാക്കോബായ കത്തീഡ്രല്‍ വികാരി റവ ഫാ. മാത്യൂ മണവത്ത് പറയുന്നത്. സാധാരണ ഭൗതികജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്രാപ്യമായ കാര്യമാണിതെന്ന് റവ മണവത്ത് തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
“സാധാരണ ഭൗതികജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്രാപ്യമായ കാര്യമാണത്. അതിനാല്‍ സാധാരണക്കാരെ ആരെയും വിശുദ്ധഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല മനുഷ്യനായതുകൊണ്ടോ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തതുകൊണ്ടോ കല്ലറയ്ക്കല്‍ ജനസഹസ്രങ്ങള്‍ എത്തി തിരികത്തിച്ചതുകൊണ്ടോ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുവെന്ന് ചിലര്‍ അവകാശപ്പെടുന്നതു കൊണ്ടോ ഒരു വ്യക്തി വിശുദ്ധനായി പരിഗണിക്കപ്പെടുകയില്ല. ആഴമായ പ്രാര്‍ത്ഥനാജീവിതം, വ്രതവിശുദ്ധി, ഉപവാസം, ദൈവശാസ്ത്രപരമായ അറിവ്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രകൃത്യാതീതമായ വരങ്ങള്‍, ആഴമേറിയ ക്ഷമ, സഹനം, സ്നേഹം എന്നിവ പ്രദര്‍ശിപ്പിച്ച്, വിശ്വാസതീക്ഷ്ണതയില്‍ ജ്വലിച്ച് ജീവിച്ചു മരിച്ചവരാണ് സുറിയാനി സഭയില്‍ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്” ഫാ. മാത്യൂ മണവത്ത് പറയുന്നു.
“സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഭാരതത്തില്‍ എടുത്തുപറയാന്‍ രണ്ട് വിശുദ്ധരാണ് കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. യല്‍ദോ മാര്‍ ബസേലിയോസ് ബാവായും പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും. ലൗകികജീവിതം ഉപേക്ഷിച്ചു പാപസാഹചര്യങ്ങളെ എതിര്‍ത്തു തോല്പിച്ചവരും പ്രാര്‍ത്ഥനയും ഉപവാസവും ജീവിതവൃതമാക്കിയവരുമായിരുന്നു ഈ സന്യാസീവര്യന്മാര്‍” ഫാ. മാത്യൂ മണവത്ത് വ്യക്തമാക്കുന്നു.
മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചതിക്കുഴികൾ സഭ തിരിച്ചറിയണം
മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടെയോ ആരവാരങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നവരല്ല ക്രൈസ്തവസഭയിലെ വിശുദ്ധര്‍. ഈ വസ്തുത തിരിച്ചറിയാതെയാണ് പലരും ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കണമെന്നു പറയുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പൈശാചികമായ ആവേശത്തോടെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും വേട്ടയാടിയത്. അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന പലരും ജോബിൻ്റെ പുസ്തകത്തിൽ വായിക്കുന്ന (Book of Job) “വേദനിപ്പിക്കുന്ന ആശ്വാസദായകന്മാരായി” (miserable comforters) ആരോപണശരങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്നു. അന്വേഷണങ്ങളുടെയെല്ലാം ഒടുവിൽ അദ്ദേഹം നിരപരാധിയായിരുന്നു എന്നു തെളിഞ്ഞപ്പോള്‍ അദ്ദേഹത്തോടു ക്ഷമചോദിക്കാനുള്ള യാതൊരു മാന്യതയും കാണിക്കാത്ത മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇപ്പോള്‍ അദ്ദേഹത്തെ വിശുദ്ധനാക്കണമെന്ന് ആവശ്യപ്പെടുന്നു! ഇത് വെറും കാപട്യമാണ്. അവരുടെ നിലനില്‍പ്പിനും വയറ്റിപ്പിഴപ്പിനും വേണ്ടിയുള്ള തന്ത്രങ്ങള്‍ മാത്രമാണിതൊക്കെ.
ക്രൈസ്തവസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യമായി അനുവര്‍ത്തിച്ചുപോരുന്ന കീഴ്-വഴക്കങ്ങള്‍ക്കും കടകവിരുദ്ധമായി മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന പുത്തന്‍പ്രവണതകളിൽ സഭ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സഭാനേതൃത്വങ്ങള്‍ പരിശോധിക്കണം. ഈ ചതിക്കുഴിയില്‍ ക്രൈസ്തവസഭ വീഴരുത്. അത്തരം ദുഷ്പ്രവണതകളില്‍നിന്ന് സഭയെയും വിശ്വാസികളെയും സംരക്ഷിക്കാനുള്ള ബാധ്യത ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്നവർക്കും അദ്ദേഹം അംഗമായിരുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തിനുണ്ട് എന്ന വസ്തുത മറക്കരുത്.
ഉമ്മന്‍ ചാണ്ടിയെന്ന പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും നന്മകളും കേരളരാഷ്ട്രീയത്തില്‍ എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തനത്തെ സ്വന്തം കീശവീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്ന ലോകത്തില്‍ ഗാന്ധിയന്‍ ശൈലിയിലുള്ള ലളിതജീവിതം ഇന്നും സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന വ്യക്തി, താൻ കടന്നുപോകുന്ന തീച്ചൂളയുടെ ദിനങ്ങളില്‍ കൂത്തുസൂക്ഷിക്കേണ്ട സഹനസന്നദ്ധതയും പ്രതികരണരീതിയും എപ്രകാരമായിരിക്കണമെന്നും ഉമ്മന്‍ ചാണ്ടി കേരളസമൂഹത്തില്‍ വ്യക്തമായി അവതരിപ്പിച്ചു. ഈ മഹനീയ വ്യക്തിത്വം കേരളത്തിലെ സകലവിഭാഗം മനുഷ്യരുടെയും ഊര്‍ജ്ജവും പ്രചോദനവുമാണ്; മലയാളികളുടെ പൊതുസ്വത്താണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ ഏതെങ്കിലുമൊരു മതത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നതും അതിലെ ദൈവശാസ്ത്രപ്രബോധനങ്ങളും നിര്‍വ്വചനങ്ങളും നല്‍കുന്ന തലക്കെട്ടുകളില്‍ ബന്ധിച്ചിടുന്നതും കേരളത്തിലെ മതേതരസമൂഹത്തോടു ചെയ്യുന്ന പാതകമായിരിക്കും.
ജാതിമത രാഷ്ട്രീയ ഭേദമന്യേ മനുഷ്യനോടുള്ള സ്നേഹത്തില്‍ ജ്വലിച്ചുപ്രകാശിച്ച മഹാത്മാവായ ഉമ്മന്‍ചാണ്ടി സകല ജനങ്ങൾക്കും പ്രകാശമായി എക്കാലത്തും നിലനില്‍ക്കണം. ഇഹലോകവാസത്തിനൊടുവില്‍ അദ്ദേഹത്തിന് അമാനുഷിക സിദ്ധികള്‍ കൈവന്നുവെന്ന കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് സുബോധമുള്ള സകല മലയാളികളുടെയും കടമയാണ്. ഇതില്‍ ഏറെ ഉത്തരവാദിത്വമുള്ളത് ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ചര്‍ച്ചിനും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന് ആവർത്തിച്ചു പറയട്ടെ. രാഷ്ട്രീയക്കാരുടെ മുതലെടുപ്പിനും മാധ്യമങ്ങളുടെ കുപ്രചാരണത്തിനും സഭയെയും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളെയും വേദിയാക്കരുതേയെന്നു സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവ്, അദ്ദേഹം പിൻപറ്റിയ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിച്ചു ജീവിതയാത്ര തുടരുക എന്നതാണ്.
റോമി കുര്യാക്കോസ്
ലണ്ടൻ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ കുറഞ്ഞത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ അഭ്യർത്ഥിച്ചു. ഉമ്മൻ ചാണ്ടിക്ക് തുടർഭരണം നൽകാൻ കഴിയാതെ പോയ കേരള ജനതക്ക് പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലൂടെ പ്രായശ്ചിത്തം ചെയ്യുവാനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുജു ഡാനിയേൽ, അജിത് മുതയിൽ,അപ്പച്ചൻ കണ്ണഞ്ചിറ തുടങ്ങിയവർ പറഞ്ഞു.
പുതുപ്പള്ളി ജനത അതിന് തയ്യാറായാൽ കേരള ജനത ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയുന്നതിന് തുല്യവും, സിപിഎമ്മിന്റെ വ്യക്തിഹത്യക്കും, കുപ്രചരണങ്ങൾക്കും നൽകുന്ന ശക്തമായ മറുപടിയും ആവുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു.
സാധാരണ പ്രവർത്തകരുടെ വികാരം മാനിച്ചു കൊണ്ട് കോൺഗ്രസ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി അതിവേഗം പ്രഖ്യാപിച്ച യുഡിഫ് നടപടിക്ക് ഐഒസി കേരള ചാപ്റ്റർ അഭിനന്ദനങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐഒസി യുടെ സഹായവും വാഗ്ദാനം ചെയ്തു.
സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.
1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.
1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.
1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.
മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.
സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.
ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .
1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.
സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിനാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓഗസ്റ്റ് 17 മുതല്‍ തുടങ്ങും.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബൂത്ത് ചുമതലക്കാരുടെ ശിൽപശാല സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുൻ ഡിസിസി പ്രസിഡന്റുമാർക്കും ഐഎൻടിയുസി ഭാരവാഹികൾക്കുമുൾപ്പടെ വീതിച്ചു നൽകി. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെപ്പുകളിലാണ് കോൺഗ്രസ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാർത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ എത്തി യോഗം വിളിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും.
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്ര സ്സിന്റെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച് ആഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്ന ‘ഓ സി ഒരോർമ്മ’-‘സമകാലീന ഭാരതം’ സെമിനാറിൽ ചീഫ് ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കെടുക്കും. സമകാലിക വിഷയങ്ങളിൽ തൻറെ പഠനത്തിലൂടെയും പ്രാക്ടീസിലൂടെയും അനുഭവങ്ങളിലൂടെയും ആർജ്ജിച്ചിട്ടുള്ള ജ്ഞാനവും, അഭിപ്രായങ്ങളും ജസ്റ്റിസ് കോശി വേദിയിൽ പങ്കുവെക്കും. അതോടൊപ്പം ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ പങ്കിടുന്നതുമാണ്.
ജസ്റ്റിസ് ജെ.ബി.കോശി നടത്തുന്ന ഇന്ത്യൻ ഡയസ്‌പോറയുമായുള്ള സംഭാഷണത്തിൽ സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
കാലഘട്ടത്തിലെ ഏറ്റവും വലിയ ജനോപകാരിയും മരണാനനന്തരവും കൂടുതൽ ശക്തനായി ജനമനസ്സുകളിൽ ജീവിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി സാറിനു വേണ്ടി മതരാഷ്ട്രീയ ഭേദഗതികളില്ലാതെ ലണ്ടനിൽ ഒരു അനുസ്മരണം സംഘടിപ്പിക്കുവാൻ ഐഒസി നാഷണൽ കമ്മിറ്റി മുന്നോട്ടു വരികയായിരുന്നു.
ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദലിവാലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗുർമിന്ദർ രൺധാവ , വിക്രം ദുഹൻ , സുധാകർ ഗൗഡ അടക്കം ദേശീയ നേതാക്കൾ സംസാരിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയറും, വികാരിയും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ഛ് വികാരി ഫാ.നിതിൻ പ്രസാദ് കോശി, ലണ്ടനിൽ ലൗട്ടനിലെ മുൻ മേയർ കൗൺസിലർ ഫിലിപ്പ് എബ്രഹാം തുടങ്ങിയവർ സംസാരിക്കും.
ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് , കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ്
ടാറ്റ ടീ, ഹിന്ദുസ്ഥാൻ ലിവർ തുടങ്ങിയ നിരവധി കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സ്റ്റാൻഡിംഗ് കൗൺസലായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റിസ് ജെ ബി കോശി പാറ്റ്ന ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ചാൻസലറായും സേവനം ചെയ്തിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു.
ആഗസ്റ്റ് 16 ബുധനാഴ്ച വൈകുന്നേരം 5:00 മണി
വേദിയുടെ വിലാസം:
The Church, Hinde Street Methodist Church
19 Hinde St, London, W1U 2QJ
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്ക്കരിച്ച ‘മിഷൻ 2024’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.‘മിഷൻ 2024’ പദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കുന്ന വേദിയിൽ പ്രമുഖരായ കലാകാരെ കോർത്തിണക്കി വർണ്ണ പകിട്ടാർന്ന കലാവിരുന്നും ഒരുക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു.പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കുന്ന ലൈവ് ഓർക്കസ്ട്രയിൽസ്റ്റാർ സിംഗർ ഫെയിം പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, DJ യും ഗായകനുമായ ജോയ് സൈമൺ, സ്റ്റാർ സിങ്ങർ ഫെയിം ആൻ മേരി, രഞ്ജിനി, നടനും ഗായകനുമായ അറഫാത് കടവിൽ അടക്കം പ്രഗത്ഭരായ കലാകാരാണ് പങ്കു ചേരുന്നത്.എഐസിസി സെക്രട്ടറി അടക്കം വിവിധ പദവികളിലും മേഖലകളിലും ശ്രദ്ധേയമായ നേതൃത്വ മികവ് കാഴ്ചവെച്ചിട്ടുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയെ ത്രിവർണ്ണ പതാകകളും, കലാരൂപങ്ങളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുന്നതടക്കം ഊഷ്‌മളമായ വരവേൽപ്പാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.കോൺഗ്രസ്സ് മീഡിയാ സെൽ മെമ്പറായ റോമി കുര്യാക്കോസ് ‘മിഷൻ 2024’ പ്രോഗ്രാമിനു കൺവീനറായി നേതൃത്വം വഹിക്കും.കോൺഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഷൈനി മാത്യൂസ്, സോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം നടന്നു വരുന്നു.ആഗസ്റ്റ് 25 ന് വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്നും അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണാർത്ഥം സംഗമ വേദിക്കു ‘ഉമ്മൻ ചാണ്ടി നഗർ’ എന്ന് നാമകരണം ചെയ്യുമെന്നും റോമി കുര്യാക്കോസ് അറിയിച്ചു.Romy Kuriakose: 07776646163Shinu Mathews: 07872514619Sony Chacko: 07723306974Thomas Philip: 07454023115Venue:-Parrs Wood Hogh School, Wilmslow Road, Manchester, M20 5PGrim
ക്രോയ്ടോൻ: ഒഐസിസി യുകെ യുടെ കുടുംബ സഭ ഇപ്പോൾ ചർച്ചയാകുന്നു , അയോഗ്യത നീക്കി രാഹുൽ ഗാന്ധി വീണ്ടും വയനാടിന്റെ MP ആയി പാർലമെൻറിൽ എത്തിയ സന്തോഷം കുടുംബ സഭ വിളിച്ചു കുട്ടി മധുരം പങ്കു വച്ച് ആഘോഷിച്ചു , മുതിർന്ന നേതാക്കന്മാരായ , ഒഐസിസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡൻഡ് ശ്രീ കെ കെ മോഹൻ ദാസിന്റെയും , ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും ആശയമായിരുന്നു കുടുംബ സഭ എന്നുള്ളത് , പതിവിന് മീറ്റിംഗുകൾക്ക് വിപരീതമായി നേതാക്കന്മാർ സദസ്സിലും അംഗങ്ങൾ കേൾവിക്കാരും എന്നതല്ല കുടുംബ സദസ് എന്ന ആശയം , നേതാക്കന്മാരും അംഗങ്ങളും ചുറ്റുമിരുന്ന് കാര്യങ്ങൾ കുടുബങ്ങളെന്നപോലെ വിശദീകരിച്ചു എല്ലാവരോടും സംവദിക്കുന്ന കുടുംബ സഭ എന്ന പുതിയ സഭ ഏറെ ഹൃദ്യമായിരുന്നു .

നാഷണൽ പ്രസിഡണ്ട് ശ്രീ കെ കെ മോഹൻദാസിന്റെ അധ്യക്ഷത്തിൽ ചേർന്ന് കുടുംബ സദസിൽ മധുര പലഹാരവും പങ്കുവച്ചു , യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കന്മാർ ഒഐസിസി കുടുംബ സദസിലെത്തി അവരുടെ സന്തോഷം പങ്കു വച്ചു.

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത നീക്കി അംഗത്വം പുനഃസ്ഥാപിച്ചു , ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം വഴി അറിയിച്ച നാൾ വഴികൾ ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് കുടുംബ സദസ് അംഗങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു , തുടർന്ന് സൂര്യനേയും , ചന്ദ്രനെയും , സത്യത്തെയും ആർക്കും മറച്ചു വയ്ക്കാൻവില്ലന്നും ,സത്യം വിളിച്ചു പറയുന്ന രാഹുൽ ഗാന്ധിയെ അധികകാലം ആർക്കും മാറ്റി മാറ്റി നിർത്താനാവില്ലന്നും ഒഐസിസി നാഷണൽ ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് കുടുംബ സദസിൽ ഓർമ്മിപ്പിച്ചു , ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാൻ , പകയും വിദ്വേഷവും മറന്ന് സ്നേഹിക്കാൻ പഠിപ്പിക്കുന്ന രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കന്മാർ അത്യവശ്യമാണെന്ന് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ കുടുംബ സദസ് സംവാദത്തിൽ അഭിപ്രായപ്പെട്ടു , എൻഡിഎ സർക്കാർ അവിശ്വാസപ്രമേയം അഭിമുഖീകരിക്കാൻ പോകുന്ന ഈ സമയത്ത് തന്നെ രാഹുൽ പാർലമെന്റിലേക്ക് തിരിച്ചെത്തുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് ആവേശം നൽകുന്നുണ്ടന്ന് ശ്രീ അഷ്‌റഫ് അബ്ദുള്ള പറഞ്ഞു , രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവ് ഇന്ത്യ എന്ന പ്രതിപക്ഷ കക്ഷികൾക്ക് പുത്തൻ ഉണർവ് നല്കുന്നതാവും എന്ന് ഒഐസിസി സാറെ റീജൺ ട്രഷറർ ശ്രീ ബിജു വർഗീസ് കുടുംബ സദസിൽ പറഞ്ഞു .

തുടർന്ന് മുതിർന്ന നേതാക്കന്മാരായ ശ്രീ നടരാജൻ ചെല്ലപ്പൻ , ശ്രീ ജോർജ് ജോസഫ് , ശ്രീ ബിജു ജോർജ് , ശ്രീ സന്തോഷ് കുര്യൻ , ശ്രീ ജോർജ് ജേക്കബ് , ശ്രീ സ്റ്റാൻസൺ മോൻ മാത്യു , ശ്രീ ജിതിൻ വി തോമസ് ശ്രീ ജയൻ റാൻ , ശ്രീ ഷാജി സദാശിവൻ , ശ്രീ തോമസ് ഫിലിപ്പ് എന്നിവർ കുടുബ സദസ് സംവാദത്തിൽ പങ്കെടുത്തു രാഹുൽ ഗാന്ധി പാർലമെന്റിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ചു , തുടർന്ന് നേതാക്കന്മർ എല്ലാ അംഗങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു , 2024 പാലമെൻറ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ പറ്റിയും കുടുംബ സദസിൽ ചർച്ച ചെയ്ത ശേഷം ദേശിയ ഗാനാലാപനത്തടെ കുടുംബ സദസ് പിരിഞ്ഞു.
