Latest News

യുകെയിലെ തന്നെ കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് പ്രസ്റ്റൺ (MAP) അണിയിച്ചൊരുക്കുന്ന മൂന്നാമത് ഓൾ യു കെ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സെപ്റ്റംബർ 23-ാം തീയതി 9 മണി മുതൽ പ്രസ്റ്റൺ കോളേജ് സ്പോർട്സ് ഹാളിൽ (PR2 8UR) വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.

ഒന്നാം സമ്മാനം £351 ട്രോഫിയും, രണ്ടാം സമ്മാനം £251 ട്രോഫിയും , മൂന്നാം സമ്മാനം £151 ട്രോഫിയും, നാലാം സമ്മാനം £75 ട്രോഫിയും എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്. MAP സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡൻറ് ജോബി ജേക്കപ്പും സെക്രട്ടറി അനീഷ് കുമാറും അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനായി ബിനു സോമരാജ് -07828303288.. ഷൈൻ ജോർജ് -07727258403..പ്രിയൻ പീറ്റർ-07725989295. എന്നിവരെ ബന്ധപ്പെടുക. ക്യു ആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ആശ്വാസം. കേസില്‍ പരമാവധി ശിക്ഷ വിധിച്ച സൂറത്ത് വിചാരണ കോടതിയുടെയും ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതിയുടെയും നടപടി സ്‌റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. അദ്ദേഹത്തിന് എം.പി സ്ഥാനം തിരികെ ലഭിക്കും.

ഇത്തരമൊരു കേസില്‍ എന്തിനാണ് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വയനാട്ടിലെ ജനങ്ങളുടെ പൗരാവകാശം കൂടി പാലിക്കണം. വിചാരണ കോടതിയുടെ വിധിയില്‍ രാഹുല്‍ നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെയാണ് സ്‌റ്റേ.

പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീം കോടതി ഉപദേശിച്ചു. എന്തിനാണ് പരമാവധി ശിക്ഷ നല്‍കിയതെന്ന് വിചാരണ കോടതിയും അപ്പീല്‍ കോടതികളും വ്യക്തമാക്കുന്നില്ലെന്ന വിമര്‍ശനവും സുപ്രീം കോടതി നടത്തി. ശിക്ഷ ഒരു ദിവസം കൂടി കുറഞ്ഞിരുന്നെങ്കില്‍ ജനപ്രതിനിധ്യ നിയമം ബാധകമാകില്ലായിരുന്നുവെന്ന പരാമര്‍ശവും കോടതി നടത്തി. കീഴ്കോടതികള്‍ നടത്തിയ വിധിയിലെ രാഷ്ട്രീയ മാനം കൂടിയാണ് സുപ്രീം കോടതി വിമര്‍ശന വിധേയമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. അപകീര്‍ത്തി കേസില്‍ എന്തിനാണ് പരമാവധി ശിക്ഷയെന്നും ഒരു വ്യക്തിയുടെ അല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമാണ് നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

മാഞ്ചസ്റ്റർ: 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ മുന്നിൽക്കണ്ടുകൊണ്ട് രാജ്യം സുരക്ഷാ കരങ്ങളിൽ എത്തിച്ചു നൽകുന്നതിനായി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) ആവിഷ്ക്കരിച്ച പാർലിമെന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ടു നിൽക്കുന്ന കർമ്മപദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കും. ഐഒസി മാഞ്ചസ്റ്ററിൽ ആരംഭം കുറിക്കുന്ന ‘മിഷൻ 2024’ കർമ്മ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

ആഗസ്റ്റ് 25 നു മാഞ്ചസ്റ്ററിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ യു കെ യുടെ നാനാഭാഗത്ത് നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകർ പങ്കു ചേരും. അന്തരിച്ച ഉമ്മൻചാണ്ടി അനുസ്മരണവും തദവസരസത്തിൽ നടത്തപ്പെടുന്നതാണ്.

എഐസിസി സെക്രട്ടറി, നാല് തവണ പാർലിമെന്റ് അംഗം, അഞ്ചു തവണ നിയമസഭാ സാമാജികൻ, NSUI, യൂത്ത് കോൺഗ്രസ് സംഘടനകളിൽ നാഷണൽ പ്രസിഡന്റ് ആയ ഏക മലയാളി, കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി മെമ്പർ, KPCC പ്രസിഡന്റ്, കേരള നിയമ സഭയിൽ ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ തിളങ്ങുകയും, കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്ന രമേഷ് ചെന്നിത്തലക്ക് ഊഷ്‌മളമായ വരവേൽപ്പാണ് മാഞ്ചസ്റ്ററിൽ ഐഒസി ഒരുക്കിയിരിക്കുന്നത്.

രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം ഭീതികരമായ സമകാലീന വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും.

കെപിസിസി, പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി സൈബർ വിങ്ങിൽ പ്രവർത്തിക്കുന്ന ശ്രീ. റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിൽ നടക്കുന്ന ‘മിഷൻ 2024’ പ്രോഗ്രാമിൽ കൺവീനറായി നേതൃത്വം വഹിക്കും.

സംരംഭകയും, ജീവ കാരുണ്യ പ്രവർത്തകയും, കോൺഗ്രസ്സ് വനിതാ നേതാവുമായ ഷൈനി മാത്യൂസ് പരിപാടിക്ക് മുഖ്യ നേതൃത്വം നൽകും. സോണി ചാക്കോ, ബേബികുട്ടി ജോർജ്ജ്, അപ്പച്ചൻ കണ്ണഞ്ചിറ, തോമസ് ഫിലിപ്പ്, ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, ഡോ.ജോഷി ജോസ്, ഇൻസൺ ജോസ്, ബിജു വർഗ്ഗീസ്, ജോർജ്ജ് ജേക്കബ്, അഖിൽ ജോസ്, ജിപ്‌സൺ ഫിലിപ്പ്, ജോൺ പീറ്റർ, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, ജെസു സൈമൺ, നിസ്സാർ അലിയാർ, ബേബി ലൂക്കോസ്, അബിൻ സ്കറിയ, ഷിനാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിന് ശക്തമായ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതലയിൽ എന്നിവർ അറിയിച്ചു.

സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്ന് റോമി കുര്യാക്കോസ് അറിയിച്ചു.

Romy Kuriakose: 07776646163
Shinu Mathews: 07872514619
Sony Chacko: 07723306974
Thomas Philip: 07454023115

Venue:-
Parrs Wood Hogh School, Wilmslow Road, Manchester, M20 5PG

 

കെ. ആര്‍. മോഹന്‍ദാസ്

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…..

കുടമാളൂരിലെ അമ്പാടി എന്ന പൗരാണികത തുളുമ്പുന്ന വീട്ടിലെ സ്വീകരണമുറിയിലിരിക്കുമ്പോള്‍ ചെറിയ സ്പീക്കറില്‍ നിന്ന് ഒഴുകിയെത്തിയ ഈ ഗാനത്തില്‍ മനസ്സ് മെല്ലെ ലയിക്കുമ്പോള്‍ ഡോ. സി.ജി മിനിയുടെ സെക്രട്ടറിയുടെ ശബ്ദം.

‘മിനി ഡോക്ടറുടെ ഇഷ്ടഗാനമാണ്. ‘

ഇത് ഡോ. സി. ജി. മിനി. കാഴ്ചയുടെ മറുവാക്കെന്നും, പ്രകാശം പരത്തുന്ന വിരലുകളുള്ള കണ്ണിന്‍റെ കാവലാള്‍ എന്നും അറിയപ്പെടുന്ന കാഴ്ചയുടെ മാലാഖ.

തന്നെ സമീപിക്കുന്ന രോഗികളുടെ കാഴ്ച സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കാഴ്ചയുടെ മാലാഖയായിട്ടാണ് ഡോ. സി. ജി. മിനിയെ രോഗികള്‍ കാണുന്നതില്‍ തെല്ലും അത്ഭുതമില്ല.

ജില്ലാ ഒഫ്താൽമിക് സർജനും സീനിയർ കൺസൽറ്റൻറുമായ ഡോ.സി.ജി.മിനി കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു ജൂലൈ 31നു വിരമിച്ചു. 27 വർഷത്തെ സേവനത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിമിരശസ്ത്രക്രീയകള്‍ നടത്തിയ ഡോക്ടര്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കിയാണ് മിനി ഡോക്ടര്‍ പടിയിറങ്ങുന്നത്. 32,480 ശസ്ത്രക്രി യകൾ പൂർത്തിയാക്കിയ അപൂര്‍വ്വ നേട്ടത്തിന് ആരോ ഗ്യ വകുപ്പ് പ്രത്യേക പുരസ്കാ രം നൽകി ആദരിച്ചു.

അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1996ൽ പ്രാക്ടീസ് ആരംഭിച്ചാണ് ഡോ.സി.ജി. മിനിയുടെ തുടക്കം.

തുടർന്ന് ഒന്നര വർഷം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു.1998 മുതൽ കോ ട്ടയം ജനറൽ ആശുപത്രിയിലാണ്. പാലാ ആണ്ടൂർ ചെറുവള്ളിൽ കെ.ഗോപാലകൃഷ്ണ ന്റെയും (റിട്ട. ജില്ലാ ഡെയറി ഓഫിസർ). കെ. പത്മാവതിയമ്മയുടെയും മകളാണ്. ഭർത്താവ് : കുടമാളൂർ അമ്പാടി ചന്ദ്രത്തിൽ ഡോ. ആർ.സജിത്കുമാർ ( കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ).
മക്കൾ : ഡോ.എം.മാലതി ( ലണ്ടൻ ), ഡോ.അശ്വതി നായർ. ( മെഡിക്കൽ പിജി വിദ്യാർത്ഥിനി, കോട്ടയം മെഡിക്കൽ കോളജ് ).

സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. അടുത്ത വർഷം മുതൽ 10 രാജ്യങ്ങളിൽ GPL ലീഗ് എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്  എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുങ്ങുന്നത്. ഓഗസ്റ്റ് 20 നും സെപ്റ്റംബർ 10 നുമാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20 ന് നടക്കുന്ന മത്സരം യുകെയിലെ മലയാളി ടീമുകൾക്ക് മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഈ മത്സരത്തിൽ പങ്കെടുത്ത് ഗ്ലോബൽ മത്സരങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ ഉടൻ തന്നെ താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്.

07872067153

07515731008

സ്വന്തം ലേഖകൻ

ലണ്ടൻ: ചങ്ങനാശേരി അതിരൂപത പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി കീർത്തി പുരസ്കാരം ന്യൂ കാസിൽ മലയാളിയായ ഷൈമോൻ തോട്ടുങ്കലിന്. കഴിഞ്ഞദിവസം ചങ്ങനാശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി സംഗമം ചടങ്ങിൽ വച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാാർഡ് സമ്മാനിച്ചു.

ബ്രിട്ടണിൽ സാമൂഹ്യ- രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും നിറഞ്ഞുനിൽക്കുന്ന ഷൈമോൻ, സീറോ മലബാർ സഭയോടു ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൌൺസിൽ അംഗവും അസോസിയേറ്റ് പി.ആർ.ഓയുമാണ് ഷൈമോൻ.രൂപതയുടെ വിവിധ കമ്മീഷനുകളിലും അംഗമായി പ്രവർത്തിക്കുന്നു .ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് മുൻപ് ചങ്ങനാശേരി അതിരൂപതയിൽനിന്നും യുകെയിലുള്ള പ്രവാസികളെ ഏകോപിപ്പിച്ച് ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലൻഡ്, ന്യൂകാസിൽ എന്നിവിടങ്ങളിൽ പലവർഷങ്ങളിലായി നടത്തിയ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി. 2018ലെ പ്രളയകാലത്ത് കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇടുക്കി നിയോജക മണ്ഡലത്തിലെ നിരവധി കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ഏകോപിപ്പിച്ചു. ഓഖി ദുരന്തകാലത്തും സമാനമായ സേവനങ്ങൾക്ക് നേതൃത്വം നൽകി.

യുകെയിൽ എത്തിയ കാലം മുതൽ സീറോ മലബാർ കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും മിഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും വൈദികരോടു ചേർന്നു പ്രവർത്തിച്ചു.ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകരിക്കുന്നതിനു മുമ്പുണ്ടായിരുന്ന സീറോ മലബാർ യുകെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗമായിരുന്നു. ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദ റോസറി മിഷന്റെ മുൻ ട്രസ്റ്റിയായിരുന്നു .ദൃശ്യ- അച്ചടി മാധ്യമ രംഗങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന ഷൈമോൻ ബ്രിട്ടണുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ്. കോവിഡ് കാലത്ത് ബ്രിട്ടണിൽനിന്നുള്ള ഷൈമോന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തെ കേരളത്തിൽ ഗ്രാമവികസന മന്ത്രിയായിരുന്ന സി.എഫ് തോമസിന്റെപേഴ്സണൽ സ്റ്റാഫ് അംഗവും വിദ്യാർഥിയായിരുന്നപ്പോൾ കെ.എസ്.സി (എം) യുടെയും പിന്നീട് യൂത്ത് ഫ്രണ്ടിന്റെയും നേതാവായിരുന്നു. ഇപ്പോൾ പ്രവാസി കേരള കൊണ്ഗ്രെസ്സ് ( എം ) യു കെ ഘടകം പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു .

നിലവിൽ ബ്രിട്ടണിലെ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡിൽ അഡ്വൈസറായി ജോലി ചെയ്യുന്നു ഭാര്യ സിമി. വിദ്യാർഥികളായ സിറിയക്, ജേക്കബ് എന്നിവരാണ് മക്കൾ. ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവാസി സംഗമം പരിപാടിയിൽ വച്ചാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസികളായ അതിരൂപത അംഗങ്ങളെ ആദരിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രാവാസികൾ പങ്കെടുത്ത പരിപാടി ഗോവ ഗവർണർ അഡ്വ. പി എസ ശ്രീധരൻപിള്ള ആണ് ഉത്‌ഘാടനം ചെയ്തത് . ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം , തിരുവല്ല രൂപതാദ്ധ്യക്ഷൻ ഡോ . തോമസ് മാർ കൂറിലോസ് , ആർച് ബിഷപ് മാർ ജോർജ് കോച്ചേരി , റെവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ , റെവ. ഡോ .സി ലിസ് മേരി എഫ് സി സി ,റെവ. ഫാ. റ്റെജി പുതുവീട്ടിൽകളം , റെവ. ഫാ. ജിജോ മാറാട്ടുകളം , ജോ കാവാലം , ഷെവ. സിബി വാണിയപ്പുരക്കൽ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കൈരളി യുകെ മലയാളി ഷെഫ്‌ ഈ വർഷം സ്റ്റോക്ക്‌ ഓൺ ട്രെന്റിൽ സെപ്റ്റംബർ 24, 2023 ഞായറാഴ്ച നടത്തപ്പെടും. യുകെയിൽ ആദ്യമായി യുകെ മലയാളികൾക്കായി ദേശീയതലത്തിൽ ഒരു പാചക മത്സരം 2022ൽ കൈരളി യുകെ സംഘടിപ്പിച്ചപ്പോൾ വലിയ ആവേശത്തോടെയാണു യുകെ മലയാളികൾ വരവേറ്റത്‌. മലയാളികളുടെ രുചി സങ്കൽപ്പങ്ങൾക്ക്‌ പുതിയ മാനം നൽകിയ ലക്ഷ്മി നായർ, ഷെഫ്‌ ജോമോൻ, ഷെഫ്‌ ബിനോജ്‌ എന്നിവർ വിധികർത്താക്കളായ മത്സരം ഒരു പുത്തൻ അനുഭവമായി.

കേരളത്തിന്റെ തനതായ പാചകപാരമ്പര്യത്തിന്റെ രുചിവൈവിദ്ധ്യങ്ങളുടെ ആഘോഷമെന്നതിലുപരി മലയാളതനിമ നിറഞ്ഞൊരു വേദിയിൽ യുകെ മലയാളികൾക്ക് ഒത്തു ചേരാനൊരു അവസരമൊരുക്കുകയാണ് ഈ പാചക മാമാങ്കത്തിലൂടെ കൈരളി യുകെ. സെപ്റ്റംബർ 24 സ്റ്റോക്ക്‌ ഓൺ ട്രെന്റിൽവച്ചാണ് മത്സരം നടക്കുന്നത്. സെലിബ്രിറ്റി വിധികർത്താക്കൾ വിജയികളെ നിർണ്ണയിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ്സും മറ്റ് ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.

കൈരളിയുടെ യൂണിറ്റുകൾ മുഖേനയോ നേരിട്ടോ രണ്ട് വ്യക്തികൾ വീതമുള്ള ടീമുകൾക്ക്‌ രജിസ്റ്റർ ചെയ്യാവുന്നതാണു. അവസാന റൗണ്ടിൽ പത്ത്‌ ടീമുകൾ മാത്രം മത്സരിക്കുന്നതിനാൽ, ഒരേ പ്രദേശത്ത്‌ ഒന്നിലധികം ടീമുകൾ വന്നാൽ പ്രാദേശിക തലത്തിൽ മത്സരം ഉണ്ടായിരിക്കും. ഈ വർഷം ഇഞ്ചിക്കറിയും, പാലടപ്പായസവും, അവിയലും ആയിരിക്കും അവസാന റൗണ്ടിലെ മത്സരവിഭവങ്ങൾ.

ഈ മത്സരം കൈരളി യുകെയുടെ അംഗങ്ങൾക്ക് മാത്രമുള്ള ഒന്നല്ല. മറിച്ച് ഏതൊരു വ്യക്തിക്കും പങ്കെടുക്കാവുന്ന സൗഹൃദവേദിയാണ്. മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക –
https://www.facebook.com/KairaliUK

 

മാത്യൂ ചെമ്പുകണ്ടത്തിൽ

എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍ കരിയിലില്‍നിന്നു രാജിക്കത്ത് എഴുതി വാങ്ങിക്കുകയും അതിരൂപതയില്‍ പുതിയ ഭരണസംവിധാനം ക്രമീകരിക്കുകയും ചെയ്തതോടെ, പതിറ്റാണ്ടുകളായി കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന അതിരൂപതയിലെ ആഭ്യന്തരവിഷയങ്ങള്‍ക്ക് ഒരു പരിധിവരെ ശമനംവരുമെന്ന് പലരും കരുതി. എന്നാല്‍ കാറുംകോളും അകന്നു തിരകളടങ്ങി എറണാകുളം ഇതുവരെ ശാന്തമായിട്ടില്ല.

മാർ ആൻറണി കരിയിലിൻ്റെ രാജിയിലേക്കു നയിച്ച ഘടകങ്ങൾ

സാര്‍വ്വത്രിക സഭയിലെ വ്യക്തിസഭകളില്‍ ഏറ്റവും പൗരാണികവും പ്രവര്‍ത്തനമികവും ആള്‍ബലവുംകൊണ്ട് മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതുമായ സഭയാണ് സീറോമലബാര്‍ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഇതിന്‍റെകൂടെ സീറോ മലബാർ സഭയുടെ തനിമ നിലനിർത്തുവാനായി പൗരാണികമായി അർപ്പിച്ചിരുന്ന ആരാധനരീതികളുടെ പുന:സ്ഥാപനത്തിൻ്റെ പേരിൽ രൂപപ്പെട്ട വാദപ്രതിവാദങ്ങളും എറണാകുളത്ത് ശക്തമായി. ഇതോടെ അതിരൂപതയില്‍ എല്ലാ ഇടവകയിലും പ്രതിസന്ധി അതിരൂക്ഷമായി. അശാന്തിനിറഞ്ഞ ഈ അന്തരീക്ഷത്തെ ശാന്തമാക്കുക എന്ന പ്രത്യേക ദൗത്യവുമായിട്ടാണ് മാണ്ഡ്യാ ബിഷപ്പായിരുന്ന മാര്‍ ആന്‍റണി കരിയില്‍ നിയുക്തനായത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പോലീത്തന്‍ വികാരി” എന്ന പദവിയും “മെത്രാപ്പോലീത്ത” എന്ന സ്ഥാനവും നല്‍കിയാണ് മാര്‍ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സിനഡ് നിയമിക്കുന്നത്. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, എറണാകുളത്തു തേർവാഴ്ച നടത്തുന്ന വിമതസംഘത്തിൻ്റെ ഇഷ്ടതോഴനായി മാറുവാൻ മാർ കരിയിലിന് അധികനാൾ വേണ്ടിവന്നില്ല. വിമതര്‍ക്കൊപ്പം തോളോടുതോൾ ചേർന്നുകൊണ്ട് സഭാവിരുദ്ധനീക്കങ്ങള്‍ക്കു ചുക്കാന്‍പിടിച്ച കരിയില്‍ മെത്രാന്‍ വിമത വൈദീകരേയും അൽമായ നേതാക്കന്മാരേയും കടത്തിവെട്ടി വിമത പ്രവർത്തനങ്ങളെ ബഹുദൂരം മുന്നിലെത്തിച്ചു.

സീറോമലബാര്‍ സഭയുടെ “സിനഡ് സെക്രട്ടറി” എന്ന നിലയില്‍ മാർ കരിയിലും അംഗമായിരുന്നുകൊണ്ട് ചര്‍ച്ച ചെയ്തു തീരുമാനിച്ചതും മാര്‍പാപ്പാ അംഗീകാരം നല്‍കിയതുമാണ് സീറോ മലബാർ സഭയുടെ പുതിയ കുർബാന രീതി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതപക്ഷത്തിനും സ്വീകാര്യമായ വിധത്തില്‍ പകുതിസമയം ജനാഭിമുഖവും പകുതി സമയം അള്‍ത്താര അഭിമുഖവുമായി ക്രമീകരിച്ച ആരാധനാരീതി സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നിലവില്‍വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ അതു നടപ്പാക്കേണ്ടതില്ല എന്ന നിലപാടാണ് വിമതര്‍ക്കുവേണ്ടി മാര്‍ കരിയില്‍ കൈക്കൊണ്ടത്. സഭയുടെ ഔദ്യോഗിക തീരുമാനത്തിനെതിരേ മാര്‍ കരിയില്‍ കൈക്കൊണ്ട ഈ തീരുമാനം ഗുരുതരമായ അച്ചടക്കലംഘനമായിരുന്നു. ഇത് സ്ഥിതിഗതികളെ ഏറെവഷളാക്കി.

2022 ജനുവരിയില്‍ ചേര്‍ന്ന സീറോമലബാര്‍ സിനഡയില്‍ ഏകീകൃത കുര്‍ബാന അതിരൂപതയില്‍ നടപ്പാക്കണം എന്നു നിഷ്കര്‍ഷിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം മാര്‍ കരിയിലും സര്‍ക്കുലറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ വിമതര്‍ ഇത് അംഗീകരിച്ചില്ല. മാര്‍ കരിയിലിനെ സിനഡ് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് അദ്ദേഹം സര്‍ക്കുലറില്‍ ഒപ്പിട്ടതെന്ന് വിമതനേതാക്കള്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ പറഞ്ഞു. ഇതൊന്നും പരസ്യമായി നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. നല്ലൊരു മാനേജ്മെന്‍റ് വിദഗ്ധനായി അറിയപ്പെട്ട മാര്‍ കരിയില്‍, സിനഡില്‍ ഒരു മുഖവും വിമതര്‍ക്കുമുന്നില്‍ മറ്റൊരു മുഖവുമായി വേഷംകെട്ടുകയാണെന്ന യാഥാർത്ഥ്യം ഇതോടെ എല്ലാവര്‍ക്കും വ്യക്തമായി.

വത്തിക്കാനില്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം തനിക്ക് ഇല്ലാതിരുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് അതിരൂപതയ്ക്കു മുഴുവന്‍ ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണത്തില്‍നിന്ന് “ഒഴിവു”നല്‍കാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ അതിരൂപത മുഴുവന്‍ നല്‍കിയിരിക്കുന്ന ഈ ഒഴിവുനല്‍കല്‍ സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും സഭയിൽ നിന്നും പൗരസ്ത്യ തിരുസംഘത്തില്‍നിന്നും മാര്‍ കരിയിലിന് പലകുറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ അനുസരിക്കാനോ സമവായ നീക്കങ്ങളോടു സഹകരിക്കാനോ അദ്ദേഹം തയ്യാറായില്ല.

സീറോമലബാര്‍ സഭയെ അരനൂറ്റാണ്ടുകാലമായി വിഷമിപ്പിച്ചുകൊണ്ടിരുന്ന ആരാധനാരീതി സംബന്ധിച്ച വിഷയത്തില്‍, തന്നില്‍ നിക്ഷിപ്തമായിയിരിക്കുന്ന അധികാരം ഉപയോഗിച്ച് നിര്‍ണ്ണായകതീരുമാനമെടുത്തു സഭയോടൊപ്പം അതിരൂപതയെ നയിക്കേണ്ട കരിയിൽ മെത്രാൻ വിമതവൈദികരുടെ കൈയ്യിലെ കളിപ്പാവയായി മാറുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വിമതരുടെ വീറും വാശിയും വര്‍ദ്ധിപ്പിച്ചു. മാര്‍പാപ്പായുടെ പേരില്‍ പോലും സഭയില്‍ നിയമലംഘനം നടത്തുവാനും വത്തിക്കാന്‍ കാര്യാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളെ യാതൊരു കൂസലുമില്ലാതെ തള്ളിക്കളയാനും തയ്യാറായ മാര്‍ കരിയിലിനെ പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയി.

തിരുസഭ നല്‍കിയ അധികാരവും പദവിയും ദുര്‍വ്യയം ചെയ്ത മാര്‍ കരിയിലിന് മുന്നില്‍ എല്ലാ വഴികളും അടഞ്ഞതിനാല്‍ അദ്ദേഹത്തിന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതിരുന്നു. ഒടുവില്‍ വത്തിക്കാൻ സ്ഥാനപതി എറണാകുളം ബിഷപ്സ് ഹൗസില്‍ നേരിട്ടെത്തി മാര്‍ കരിയിലില്‍നിന്നും രാജി എഴുതി വാങ്ങിക്കുകയായിരുന്നു.

അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കുന്നു

മാര്‍ കരിയിലിനെ പുറത്താക്കി തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തായിരുന്നു. അതിരൂപതയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാ അനുരജ്ഞന നീക്കങ്ങളോടും വിമതര്‍ മേൽകീഴ് നോക്കാതെ ശക്തമായി പ്രതികരിക്കുന്നതിനാല്‍ ഒരു വര്‍ഷമായിട്ടും യാതൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

കത്തോലിക്കാ സഭയുടെ അവസാന വാക്കായ മാര്‍പാപ്പായെപ്പോലും അനുസരിക്കാതെ തന്നിഷ്ടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കുറെ വൈദികരുടെയും അല്‍മായരുടെയും സംഘമാണ് ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണം തുടരുന്നതിലൂടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഏതാണ്ട് എല്ലാവരിലും അസ്തമിച്ചിരിക്കുന്നു. അതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ വത്തിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ എല്ലായിടത്തു നിന്നും ഉയരുന്നു.

മാർ താഴത്ത് ചുമതല ഏറ്റെടുത്തതിന് ശേഷം യാതൊന്നും പ്രവർത്തിക്കുവാൻ സാധിക്കാതിരിന്നിട്ടും അതിരൂപതയുടെ അനുദിന ഭരണം നേരിട്ട് നിയന്ത്രിക്കുന്ന മാർപ്പാപ്പ മറ്റ് യാതൊരു നടപടിയും സ്വീകരിക്കാത്തതും വിമതരെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

സീറോ മലബാർ സഭ നേരിടുന്ന ചരിത്രപരമായ പ്രതിസന്ധികൾ

സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടേയുള്ളൂ. പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ കഴിഞ്ഞ നാലു നൂറ്റാണ്ടുകളോളം ഭാരത ക്രൈസ്തവരായ മാര്‍തോമാ ക്രിസ്ത്യാനികൾ നേരിട്ടത് ലോകത്തില്‍ മറ്റൊരു സഭാസമൂഹവും നേരിടാത്തവിധമുള്ള പ്രതിസന്ധികളായിരുന്നു. പോർച്ചുഗീസ് സഭാ ഭരണം മലങ്കരയിൽ ശക്തമായതോടെ പതിനാറു നൂറ്റാണ്ടുകള്‍ ഈ സഭയില്‍ നിലനിന്നിരുന്ന ഐക്യവും സമാധാനവും പൂര്‍ണ്ണമായി തകര്‍ന്നു, സഭ നിധിപോലെ സൂക്ഷിച്ചിരുന്ന ചരിത്രരേഖകളും പൈതൃകങ്ങളും നശിപ്പിക്കപ്പെട്ടു, ആരാധനാ രീതിയിലും ഭരണവ്യവസ്ഥിതിയിലും വലിയ മാറ്റങ്ങളുണ്ടായി. പാശ്ചാത്യമെത്രാന്മാരുടെ മേല്‍ക്കോയ്മ പുനഃരാവിഷ്കരിച്ച ആരാധനാഭാഷ, ദൈവശാസ്ത്രം, വൈദികപരിശീലനം, പദവികള്‍, വേഷഭൂഷാദികള്‍ എന്നിവയിലെല്ലാം വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചു. സഭയിൽ തർക്കങ്ങളും വാദപ്രതിവാദങ്ങളും സമരങ്ങളും പതിവായി.

പോർച്ചുഗീസ് ഭരണാധികാരികൾ മുന്നോട്ടുവച്ച മാറ്റങ്ങളെയെല്ലാം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നവരും പൂര്‍ണ്ണമായി തള്ളിക്കളയുന്നവരുമായ രണ്ടു വിഭാഗം പുരോഹിതരും അല്‍മായരും സഭയില്‍ ഇക്കാലത്തു തന്നെ രൂപപ്പെട്ടു. ഇതിനെല്ലാം മധ്യേ, പൗരസ്ത്യവും പാശ്ചാത്യവുമായ വ്യവസ്ഥിതികളെ ഭാഗികമായി ഉള്‍ക്കൊള്ളാനും ഭാഗികകമായി തള്ളിക്കളയാനും തയ്യാറായ മൂന്നാമതൊരു വിഭാഗവും കാലാന്തരത്തിൽ സംജാതമാക്കി. ഇപ്രകാരം പാരമ്പര്യതനിമ നഷ്ടപ്പെട്ട് സാംസ്കാരികമായും ദൈവശാസ്ത്രപരമായും വലിയൊരു കലര്‍പ്പുള്ള സഭയായി സീറോമലബാര്‍ സഭ മാറി. ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ട ഈ വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കാനാവാതെ സഭ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ഈ യാഥാര്‍ത്ഥ്യം വത്തിക്കാന് വേണ്ടവിധം മനസ്സിലായിട്ടുണ്ടോ, സീറോമലബാര്‍ സഭാനേതൃത്വം വത്തിക്കാനില്‍ ഇതൊക്കെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഇന്നുള്ളത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്നു രൂപപ്പെട്ടിരിക്കുന്ന വിമതനീക്കങ്ങളെ സസൂഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് നഷ്ടമല്ല ലാഭമാണുണ്ടായതെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി കുറ്റക്കാരനല്ല എന്നതും ആരേക്കാളും നന്നായറിയുന്നത് വിമതന്മാർക്കു തന്നെയാണ്. ജനാഭിമുഖ കുര്‍ബാനയുടെ കാര്യം പരിശോധിച്ചാൽ അതിലെ ദൈവശാസ്ത്രമോ അതിലുള്ള ഭക്തിയോ വിശ്വസമോ ഒന്നുമല്ല അവരുടെ പ്രശ്നമെന്നും കാണാം. പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യങ്ങളോടുള്ള അവരുടെ വിയോജിപ്പും വെറുപ്പാണ് വിമതനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മുഖ്യഘടകം. ഇക്കാരണങ്ങളാൽ മറ്റൊരു രൂപത സസ്‌പെൻഡ് ചെയ്ത പുരോഹിതനെ അതിരൂപതയുടെ ആസ്ഥാനത്ത് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുന്നത് വരെ എത്തി നിൽക്കുന്നു വിമത പ്രവർത്തനങ്ങൾ.

സീറോമലബാര്‍ സഭയുടെ ഭാഗമാണെന്ന് പറയാന്‍ ഇഷ്ടപ്പെടാത്ത വിധത്തില്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവാദങ്ങളോടും ആരാധനാരീതികളോടും വിശ്വാസജീവിതക്രമങ്ങളോടും കടുത്ത വിയോജിപ്പുള്ള ഒരു രൂപതയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി അതിനുള്ള നീക്കങ്ങളും പ്രചാരണങ്ങളും മുന്‍കാല സഭാനേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിനാൽ പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രധാന പ്രശ്നമെന്ന യാഥാർത്ഥ്യം സഭാ നേതൃത്വം തിരിച്ചറിയണം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു പരിഹാരം കണ്ടെത്തുവാൻ. അതിനുള്ള വഴികളാണ് സഭാനേതൃത്വം ചര്‍ച്ചചെയ്തു കണ്ടെത്തേണ്ടത്.

പിഎഫ്‌ഐയുടെ കേരളത്തിലെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രം; ‘ഗ്രീൻ വാലി അക്കാദമിയ്‌ക്ക്’ പൂട്ടിട്ട് എൻഐഎ.നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ കേരളത്തിലെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എൻഐഎ. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.മഞ്ചേരിയിൽ പത്ത് ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീൻ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയത്. ഈ കെട്ടിടം ആദ്യം പിഎഫ്‌ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകൾ ഉപയോഗിച്ചിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.

കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സർവീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മറവിലും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആറാമത്തെ പിഎഫ്‌ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എൻഐഎ കണ്ടുകെട്ടിയത്.മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിങ്ങനെ കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്‌ഐ പരിശീലന കേന്ദ്രങ്ങൾക്കെതിരെ എൻഐഎ നേരത്തെ നടപടിയെടുത്തിരുന്നു. ആയുധങ്ങളും ശാരീരിക പരിശീലനവും സംഘടിപ്പിക്കുന്നതിനും പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ ക്രിമിനൽ, ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഭീകരർ ഉപയോഗിച്ചിരുന്ന 12 ഓഫീസുകളും കണ്ടുകെട്ടിയിരുന്നു. സംഘടനാ നേതാക്കൾ ചാരിറ്റബിൾ, വിദ്യാഭ്യാസ ട്രസ്റ്റുകളുടെ മറവിൽ ഇത്തരം പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു.

പി എഫ് ഐ എല്ലാം കേന്ദ്രങ്ങളെയും അടിച്ചൊതുക്കാൻ ഉള്ള നീക്കങ്ങൾ NIA തുടങ്ങീട് കാലങ്ങളായി…ഈ പറയുന്ന മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ മുൻപും എൻഐഎ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വര്ഷം ഒക്റ്റോബറിൽ ആയിരുന്നു  കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്. പോപുലർ ഫ്രണ്ടിനെതിരായ നടപടിയുടെ തുടർച്ചയായാണ് പരിശോധന. ഗ്രീൻവാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയിലും പരിശോധന നടത്തി. സെപ്റ്റംബർ 22ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആറിന്റെ കോപ്പിയും അറസ്റ്റ് മെമ്മോയും ഇവർക്ക് നൽകിയതായി എൻഐഎ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇപ്പോൾ വലിയൊരു കേന്ദ്രത്തിനു തന്നെയാണ് പൂട്ട് വീണിരിക്കുന്നത്. പിഎഫ്‌ഐ അവരുടെ ‘സർവീസ് വിംഗിന്റെ’ ഭാഗമായി തങ്ങളുടെ കേഡർമാർക്ക് ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തെയും പരിശോധനയെയും കുറിച്ചുള്ള പരിശീലനം എന്നിവ നൽകുന്നതിന് ഈ സ്വത്ത് ഉപയോഗിച്ചിരുന്നു.

കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി പിഎഫ്‌ഐ സർവീസ് വിംഗ് അംഗങ്ങൾക്ക് അഭയം നൽകാനും ഈ സൗകര്യം ഉപയോഗിച്ചു,’ എൻഐഎ പത്രക്കുറിപ്പിൽ പറഞ്ഞു.ഇതുവരെ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) വകുപ്പുകൾ പ്രകാരം പിഎഫ്ഐയുടെ കേരളത്തിലെ 18 സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് (ടെസ്റ്റ്) എന്നിവയാണ് എൻഐഎ മുമ്പ് കേരളത്തിൽ പിടിച്ചെടുത്ത മറ്റ് അഞ്ച് പിഎഫ്ഐ പരിശീലന കേന്ദ്രങ്ങൾ.‘ആയുധങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും പരിശീലനം സംഘടിപ്പിക്കുന്നതിനും പ്രത്യയശാസ്ത്ര പ്രചാരണത്തിനും കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള വ്യായാമം സംഘടിപ്പിക്കുന്നതിന് സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്.

സംഘടനയുടെ അംഗങ്ങളോ നേതാക്കളോ രൂപീകരിച്ച ചാരിറ്റബിൾ, എഡ്യൂക്കേഷൻ ട്രസ്റ്റുകളുടെ മറവിൽ പിഎഫ്‌ഐ ഇത്തരം നിരവധി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തി. തീവ്രവാദവും അക്രമവുമായി ബന്ധപ്പെട്ട പരിശീലന ക്യാമ്പുകളും പ്രവർത്തനങ്ങളും നടത്തുന്നതിന് പിഎഫ്ഐ നിരവധി കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്,’ ഏജൻസി പറഞ്ഞു.ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കായി എൻഐഎ വലവിരിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 35 നേതാക്കളുടെ പട്ടികയിൽ 21 പേർ മലയാളികളാണ്.കേരളത്തിലെ 4 ജില്ലകളിൽനിന്നുള്ള ഇവരിൽ 2 പേർ വനിതകളാണ്. കണ്ണൂരിൽനിന്നു 16 പേരും പാലക്കാടുനിന്നു 3 പേരും കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്ന് ഓരോരുത്തരുമാണ് പട്ടികയിലുള്ളത്. പേരും പാസ്പോർട്ട് വിവരങ്ങളും ഉൾപ്പെടെയാണ് എൻഐഎ റിപ്പോർട്ട്. പിടികിട്ടാത്തവരിൽ പലരും മസ്കത്ത്, സൗദി അറേബ്യ, യുഎഇ, മലേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു കടന്നതായി പറയുന്നു. ചിലർ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ടവരാണെന്നും വിവരമുണ്ട്.

കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരും പട്ടികയിലുണ്ട്. 2022 സെപ്റ്റംബർ 28നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്ഐയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്.പിന്നാലെ എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുകയും നേതാക്കളെ പിടികൂടുകയും ചെയ്തിരുന്നു.ഒന്നിനെയും വിടാതെ അരിച്ചു പെരുകുകയാണ് കേന്ദ്രം. ഒരേവതിനെയും തല പൊക്കാൻ അനുവദിക്കാതെ , രാജ്യത്തു നിന്നും ഭീകര വാദം തുടച്ചു നീക്കുകയാണ് ലക്ഷ്യവും.ഇനിയും രാജ്യ വ്യാപകമായി തന്നെ പലയിടത്തും അന്വേഷങ്ങൾ നടക്കുകയാണ്. ഇനിയും ഇത് പോലെയുള്ള കണ്ടെത്തലുകൾ NIA യുടെ ഭാഗത്തു നിന്നും ഉടനടി തന്നെ പ്രതീക്ഷിക്കാം.

കോഴിക്കോട്∙ മുന്നറിയിപ്പില്ലാതെ മെഡിക്കൽ ബോർഡ് യോഗം മാറ്റി വച്ച നടപടിയിൽ പ്രതിഷേധവുമായി ഹർഷിന. ‘‘ഇത്രയും വർഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം’’ – വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്നു ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ഹർഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റേഡിയോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് യോഗം മാറ്റിവച്ചത്.

‘‘മെഡിക്കൽ ബോർഡ് ഇനി എന്ന് ചേരുമെന്നൊരു തീയതി അവർ പറഞ്ഞില്ല. അഞ്ചാം തീയതിയെന്നു പറഞ്ഞു… എന്നാൽ എന്നു ചേർന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്കുമുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാരണത്താലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിപ്പോർട്ട് പൊലീസിനും ആരോഗ്യവകുപ്പിനും കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പൂർണമായ നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരും. സമരം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പൂർണമായ നീതി എത്രയും പെട്ടെന്ന് ലഭിക്കണം. അത്രയ്ക്ക് അധികം ഞാൻ സഹിക്കുന്നുണ്ട്. ഇതു കാണുന്നവരും അധികാരികളും ഇതൊന്നു മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. ഇപ്പോഴും എന്റെ മൂന്നു കുട്ടികളും അതു സഹിക്കുന്നുണ്ട്. നീതി നടപ്പാക്കിയേ പറ്റൂ. അവനവന്റെ വീട്ടിലുള്ളവർക്ക് വരുമ്പോൾ മാത്രമേ ഇതിന്റെ വേദന മനസ്സിലാക്കൂ എന്നുണ്ടെങ്കിൽ … ഏതൊരു മനുഷ്യന്റെയും വേദന ഒരുപോലെയാണെന്ന് മനസ്സിലാക്കണം. മരണം വരെ ഈയൊരൊറ്റ കാരണം കൊണ്ട് വേദന സഹിക്കാനിരിക്കുന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് ഡിഎംഒ പറഞ്ഞു. ഇതൊക്കെ ശ്രമിച്ചാൽ ലഭിക്കാവുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. അവരെയാരെയും പ്രശ്നം ബാധിക്കുന്നില്ല. അതുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്നു. പ്രശ്നം ബാധിക്കുന്നത് എന്നെയാണ്. റേഡിയോളജിസ്റ്റിനെ അമേരിക്കയിൽനിന്നു വരുത്തേണ്ട ആവശ്യമില്ലല്ലോ. ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലയിൽനിന്നു വരുത്താമല്ലോ. അതിനെന്താണ് ഇത്ര താമസം. എന്റെ ജീവിതം, മൂന്നു കുട്ടികളുടെ ജീവിതം, എന്നെ സഹായിക്കുന്ന ഇത്രയും ആളുകളും ജീവിതം, എല്ലാ തിരക്കുകളും മാറ്റിവച്ചാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. ഒരു റേഡിയോളജിസ്റ്റിനെ വരുത്താൻ എന്തിനാണ് ഇത്രയധികം സമയമെന്ന് മനസ്സിലാകുന്നില്ല. എത്രയും പെട്ടെന്നു വരുത്തി മെഡിക്കൽ ബോർഡ് ചേർന്ന് എട്ടാം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഹർഷിന കൂട്ടിച്ചേർത്തു.

ഉറപ്പുപാലിച്ചില്ലെങ്കിൽ ഈ മാസം ഒൻപതിന് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം തുടങ്ങുമെന്നും അവർ വ്യക്തമാക്കി. ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആർഐ സ്കാനിങ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് മെഡിക്കൽ ബോർഡ് യോഗം ചേരാനിരുന്നത്.

RECENT POSTS
Copyright © . All rights reserved