‘വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി’ ഡൽഹി യാത്രയ്ക്കിടെ അടിയന്തര ലാൻഡിങ് നടത്തി. -വിമാനത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. എന്നിട്ടും ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. നാല് എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ -അദ്ദേഹം പറഞ്ഞു.
‘ചെന്നൈ വിമാനത്താവളത്തിനുമുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന് ശ്രമിച്ചത്. ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരുവിമാനമുണ്ടെന്ന അറിയിപ്പുവന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കുപറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്നറിഞ്ഞു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങൾക്ക് തുണയായത്’. ചെന്നൈയിൽ ഇറങ്ങിയ ഉടൻ അധികൃതരെ വിളിച്ച് ശക്തമായഭാഷയിൽ പ്രതിഷേധമറിയിച്ചതായും ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
7.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി പറഞ്ഞു. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഇവരെക്കൂടാതെ കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരും ഈ വിമാനത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽനടക്കുന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു എംപിമാർ. ഇവരെക്കൂടാതെ തമിഴ്‌നാട് എംപി റോബർട്ട് ബ്രൂസും ഇതേവിമാനത്തിലുണ്ടായിരുന്നു.
അതേസമയം, മുൻകരുതലെന്നനിലയിലാണ് വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയതെന്നും സുരക്ഷാപരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
മലബാറുകാർക്ക് ഫുട്ബോൾ ജീവവായു പോലെയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫുട്ബോളും മെസ്സിയും മലബാറിന്റെ ചങ്കിൽനിന്നിറങ്ങി പോകില്ല. ഇതിന് തെളിവായിരുന്നു കഴിഞ്ഞ ദിവസം എടപ്പാൾ അണ്ണക്കംപാട് നടന്ന വിവാഹ ആഘോഷം. കല്യാണപ്പന്തലിൽ നിറഞ്ഞുനിന്നത് മെസ്സിയും സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയും.
അണ്ണക്കംപാട് സ്വദേശി സെയ്ഫുവിന്റെ മകൻ ഷിജാസും കോഴിക്കോട് പയ്യോളി സ്വദേശി നൗഷാദിന്റെ മകൾ ആയിഷ നിഹാലയും തമ്മിലുള്ള വിവാഹ ആഘോഷമായിരുന്നു വേദി. വിവാഹ സൽക്കാരത്തിൽ സുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാർസിലോനയുടെ ജഴ്സി അണിഞ്ഞുകൊണ്ട്. കൂടാതെ വരനും വധുവിനും ജഴ്സി സമ്മാനമായി നൽകുകയും ചെയ്തു.
വരന്റെ സുഹൃത്തുക്കളുടെ സസ്പെൻസ്, വധുവായ ആയിഷ നിഹാലയ്ക്കും കുടുംബത്തിനും ഏറെ കൗതുകമായി മാറി. സ്പെയിനിൽ നിന്നടക്കം എത്തിയ ഷിജാസിന്റെ സുഹൃത്തുക്കൾക്കും ആഘോഷം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഷിജാസ് വിവാഹ കത്ത് ഒരുക്കിയതും ബാർസിലോന ജഴ്സിയുടെ കളറിലായിരുന്നു.
അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ അസം സ്വദേശിയായ സ്ത്രീ അടക്കമാണ് പിടിയിലായത്. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പിടിയിലായത്. പോഞ്ഞാശ്ശേരി പട്ടിപ്പാറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയിട്ടാണ് 30 ലക്ഷം രൂപ വില വരുന്ന ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
എ എസ് പി ഹർഥിക്ക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
150 ഗ്രാം ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു.
അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറെ നാളുകളായി പെരുമ്പാവൂരിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ പരിശോധനകളാണ് നടത്തിവരുന്നത്.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്തപ്പെടുന്നത്. അന്നേ ദിവസം നാമസംഗീർത്തനം (LHA), പ്രഭാഷണം,കുചേല കൃഷ്ണ സംഗമം ( ഫ്യൂഷൻ ഡ്രാമ – LHA CHILDREN’S )രക്ഷബന്തൻ, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.
തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ എ.എഫ്.എയ്‌ക്ക് കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന പുതിയ ആവശ്യം എ.എഫ്.എമുന്നോട്ടുവെച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്.
മെസിയെയും സംഘത്തെയും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയര്‍ത്തിയ ആരോപണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിലല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോള്‍ മന്ത്രി വിദേശത്തു പോകാന്‍ 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.
എ.എഫ്.എഭാരവാഹികളുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് എ.എഫ്.എയും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലാണ്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്‌ബോളില്‍ ഒന്നാമതുള്ള സ്‌പെയ്‌നിലെ ലാ ലിഗ, സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസന പരിപാടികള്‍, സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി.
അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോള്‍, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
സംസ്ഥാനം കൊണ്ടുവന്ന പുതിയ കായികനയത്തിലെ പ്രധാന നിര്‍ദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. 200 ദശലക്ഷം ഡോളര്‍ വരുന്ന നമ്മുടെ കായിക വിപണിയുടെ മൂല്യം അടുത്ത അഞ്ച് വര്‍ഷം കൊണ്ട് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ആദ്യപടിയായിരുന്നു അന്താരാഷ്ട്ര കായിക ഉച്ചകോടി.
2024 ജനുവരിയില്‍ നടന്ന ഉച്ചകോടിയില്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. കേരള നിയമസഭ അംഗീകരിച്ച 2025-26 സംസ്ഥാന ബജറ്റിലെ പ്ലാന്‍ റെറ്റപ്പ് പ്രകാരം കായികവകുപ്പിന് അനുവദിച്ച കായികവികസന നിധി എന്ന ഹെഡ്ഡില്‍ വിദേശ സഹകരണത്തിന് ഉള്‍പ്പെടെ ചെലവഴിക്കാന്‍ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ടീമുകളെ ക്ഷണിക്കുന്നതും മത്സരങ്ങളുടെ നടത്തിപ്പും ഉള്‍പ്പെടെ കായിക, മാനവവിഭവശേഷി വികസനത്തിന് അന്താരാഷ്ട്ര കായിക സഹകരണവും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന് കായികവികസന നിധിയുടെ ഹെഡ്ഡില്‍ വിശദീകരിക്കുന്നുണ്ട്. അതുപ്രകാരമാണ് കായിക വകുപ്പ് സെക്രട്ടറിക്കും കായിക ഡയറക്ടര്‍ക്കും ഒപ്പം സ്‌പെയ്ന്‍ സന്ദര്‍ശനം നടത്തിയത്.
കേരളം നിരവധി രാജ്യങ്ങളുമായി കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പില്‍ മുന്‍നിരയിലുള്ള നെതര്‍ലന്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നമ്മുടെ പരിശീലകര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ് നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സര്‍വകലാശാലയുമായി ചേര്‍ന്ന് പരിശീലന വികസന പദ്ധതികളും ഇറ്റലിയിലെ എ സി മിലാന്‍ ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമിയും നടക്കുന്നുണ്ട്.
ക്യൂബയുമായി സഹകരിച്ച് ചെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ക്യൂബയില്‍ നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തെ ഒരു ആഗോള ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫുട്‌ബോള്‍ രംഗത്ത് 5 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഗോള്‍ പദ്ധതി ആരംഭിച്ചു. വനിതകള്‍ക്കായി 2 അക്കാദമികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു കീഴില്‍ 3 ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഈ രംഗത്ത് കൂടുതല്‍ വികസനത്തിന് വിദേശ സഹകരണം ആവശ്യമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പത്തോളം അക്കാദമികളില്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുണ്ട്.
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായിരിക്കും മെസിയടങ്ങുന്ന അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം. നമ്മുടെ ഫുട്‌ബോള്‍ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാന്‍ മെസിയുടെയും സംഘടത്തിന്റെയും സാന്നിധ്യത്തിന് സാധിക്കും. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും സാമ്പത്തികമേഖലയ്ക്ക് ഒന്നാകെയും വലിയ പ്രോത്സാഹനം നല്‍കാനും കഴിയും.
അമേരിക്ക-റഷ്യ ചർച്ചയെ പിന്തുണച്ച് ഇന്ത്യ. റഷ്യ-യുക്രൈൻ സംഘർഷം തീരും എന്ന് പ്രതീക്ഷിക്കുന്നു. സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്.
ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുമുള്ള ഉറപ്പും സാധ്യതയുമാണ് ഈ കൂടിക്കാഴ്ച നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പറഞ്ഞതുപോലെ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.
കൂടിക്കാഴ്ചയെ കുറിച്ച് ട്രംപും സാമൂഹ്യ മാധ്യമമായ ട്രൂത്തിൽ കുറിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം എന്നാണ് ട്രംപ് പ്രതികരിച്ചത്.
2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം നടക്കുന്ന പുടിന്റെ ആദ്യ അമേരിക്കൻ യാത്രയാണിത്. ഉക്രേനിയൻ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായി പരിഹാരം കാണുന്നതിനുള്ള ചർച്ചകളിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ കാര്യമാണിതെന്നും എന്നാൽ മോസ്കോ സജീവമായി വിഷയത്തിൽ ഇടപെടുമെന്നും ക്രെംലിൻ കൂട്ടിച്ചേർത്തു.
പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠിയുടെ മർദ്ദനമേറ്റു. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വച്ച് സഹപാഠിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു. തലയിൽ അടികിട്ടിയപ്പോൾ കൈകൊണ്ട് തടയാൻ ശ്രമിച്ചതാണ് കൈയ്യിലും പരിക്കേൽക്കാൻ കാരണം. കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകൾ ഉണ്ടെന്നും മാതാവ് പറയുന്നു.
ഉപദ്രവിക്കുന്ന കാര്യം ഫോണിൽ സന്ദേശമായി അയച്ചിരുന്നുവെന്നും കുട്ടി ആക്രമം നേരിട്ട സംഭവം സ്കൂൾ അധികൃതർ വീട്ടുകാരോട് പറയാൻ വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്. കേസെടുത്ത പൊലീസ് മർദിച്ച സഹപാഠിക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു.
വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവർ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് അയൽവാസികൾ അറിയിച്ചു.
വാടക വീടിനടുത്തുളള ആശുപത്രിയിൽ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്. പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഫോൺ ഓഫ് ചെയ്യുന്നതിനു മുൻപ് ഇയാൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം.
ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും.
2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ മേഖലയിലേക്കാണ് എഐ കടന്നു കയറുന്നത്. ഉപഭോക്തൃ സ്ഥാപനങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഏകദേശം 400000 മുതല്‍ 500000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആവശ്യമില്ലാതാവും എന്നാണ് ടെക് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത് ഇന്‍സൈറ്റിന്റെ സ്ഥാപകന്‍ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ എഴുപത് ശതമാനവും നാല് മുതല്‍ 12 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും.
ടിസിഎസില്‍ മാത്രം പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും ആരംഭിക്കുന്നതിന് മുമ്പ് 6,13,000ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികള്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ശക്തമായ മാനുഷിക സ്പര്‍ശം ആവശ്യമുള്ള നിരവധി കരിയറുകളുണ്ട്. സഹാനുഭൂതി, സര്‍ഗാത്മകത, പ്രായോഗിക കഴിവുകള്‍ അല്ലെങ്കില്‍ വൈകാരിക ബുദ്ധി എന്നിവ പോലെ എഐയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യമുള്ള മേഖലകള്‍. ഇത് ഐടി വ്യവസായത്തിന് അകത്തും നിലനില്‍ക്കുന്നുണ്ട്. എഐ തരംഗത്തില്‍ ഇത്തരം മേഖലകള്‍ തളര്‍ച്ചയില്ലാതെ നിലനില്‍ക്കും.
കോള്‍ സെന്റര്‍ ഏജന്റുമാര്‍, അടിസ്ഥാന അക്കൗണ്ടിങ്/ബുക്ക് കീപ്പിങ്, ടിക്കറ്റ് ഏജന്റുമാര്‍/ട്രാവല്‍ ക്ലാര്‍ക്കുകള്‍, ലീഗല്‍ അസിസ്റ്റന്റുമാര്‍ (പതിവ് ഡ്രാഫ്റ്റിങ്), ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, റീട്ടെയില്‍ ടാസ്‌ക്കുകള്‍ ചെയ്യുന്ന ഫിനാന്‍സ്/ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍മാര്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്ന കോഡര്‍മാര്‍, ജൂനിയര്‍ മാര്‍ക്കറ്റിങ് ഗവേഷകര്‍, ഉപഭോക്തൃ സേവന പ്രതിനിധികള്‍, ഐടിയിലെ അടിസ്ഥാന ക്യുഎ ടെസ്റ്റര്‍മാര്‍, വ്യാഖ്യാതാക്കള്‍/വിവര്‍ത്തകര്‍, മാര്‍ക്കറ്റിങ് അനലിറ്റിക്‌സ് (പ്രെഡിക്റ്റീവ് റിപ്പോര്‍ട്ടിങ് ഓട്ടോമേഷന്‍)എഴുത്തുകാര്‍/രചയിതാക്കള്‍ (അടിസ്ഥാന ഉള്ളടക്കം)സിഎന്‍സി ടൂള്‍ പ്രോഗ്രാമര്‍മാര്‍, ഡാറ്റ എന്‍ട്രി ക്ലാര്‍ക്കുകള്‍, ഡാറ്റ ശാസ്ത്രജ്ഞര്‍, എച്ച്ആര്‍ സ്‌ക്രീനിങ് റോളുകള്‍, വെബ് ഡെവലപ്പര്‍മാര്‍, വെയര്‍ഹൗസ് സ്റ്റോക്കര്‍മാര്‍ എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.
ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം കൂടുതല്‍ കടുക്കുന്നു. യുഎസുമായുള്ള പ്രതിരോധ ഇടപാടുകള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവയ്ക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍നിന്ന് യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍, ബോയിങ് വിമാനങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള ചര്‍ച്ചകളാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. താരിഫ് വിഷയത്തില്‍ യുഎസ് നിലപാട് മയപ്പെടുത്താതെ ഇനി ചര്‍ച്ചകള്‍ വേണ്ടന്നാണ് ഇന്ത്യയുടെ തീരുമാനമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്റെ വാഷിങ്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തിയത്. പിന്നീടത് 50% ആയി ഉയര്‍ത്തി. യുഎസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തിയിരിക്കുന്നത് ഇന്ത്യയ്ക്കാണ്. താരിഫിലും ഉഭയകക്ഷി ബന്ധത്തിലും വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ പ്രതിരോധ കരാറുകളുമായി മുന്നോട്ടു പോകാമെന്നാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം, യുഎസുമായുള്ള പ്രതിരോധ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി ഇന്ത്യ നിര്‍ത്തിവച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.