യുവതി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത് വീട്ടിൽ ലിജി രാജേഷ് (41) ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മഹേഷിനെ (41) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ഹയർ സെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച ആശുപത്രി മുറിയിലെത്തിയ മഹേഷും ലിജിയുമായി തർക്കമുണ്ടായി. അക്രമാസക്തനായ മഹേഷിൽ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയിൽ കുത്തി. തുടർന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.
ഉടൻ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. മഞ്ഞപ്ര അമ്പാട്ട് വിജയനാണ് അച്ഛൻ. മക്കൾ: ആദിത്യരാജ്, അതീന്ദ്ര രാജ്.
ഇതിനിടെ മഹേഷ് ശനിയാഴ്ച ലിജിയെ മൂന്ന് വട്ടം തേടി എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.
സംസാരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇനി ഫോൺ വിളിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറയുകയും ചെയ്തു. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.
ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് പ്രകോപന കാരണമെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. ലിജിയും മഹേഷുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ പെരുമ്പാവൂരിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.
ഷെറിൻ പി യോഹന്നാൻ
രമേശൻ മാഷിന് വയസ്സ് 34 ആയി. വിവാഹവും രജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ‘ആദ്യത്തെ’ ആദ്യരാത്രി ആഘോഷിക്കാൻ ഒരുങ്ങുകയാണ് അയാൾ. ആൽമരത്തിലെ കാക്ക എന്ന തന്റെ കവിതയും ചൊല്ലി കേൾപ്പിച്ചു ഭാര്യയും കൊണ്ട് നിലാവ് കാണാൻ ഇറങ്ങി പുറപ്പെടുന്ന രമേശന് ആ രാത്രിയാണ് പദ്മിനി എന്ന പേര് വീഴുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്റ്റാർട്ട് ചെയ്തിട്ട പ്രിമിയർ പദ്മിനി കാറിൽ കയറിയാണ് ഭാര്യ കാമുകനുമൊത്ത് പോകുന്നത്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭാര്യ ഒളിച്ചോടിപോയെന്ന് ചുരുക്കം!
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പദ്മിനി പറയുന്നത് കല്യാണകഥകളാണ്. തിങ്കളാഴ്ച നിശ്ചയത്തിൽ കല്യാണവും 1744 വൈറ്റ് ആള്‍ട്ടോയിൽ ഒരു കാറിനെ ചുറ്റിപറ്റിയുള്ള കഥകളും ആണെങ്കിൽ ഇവിടെ അത് രണ്ടും ഒരു പ്ലോട്ടിലേക്ക് കടന്നുവരുന്നുണ്ട്. രസമുള്ള ചിരികാഴ്ചകളാണ് പദ്മിനിയെന്ന രണ്ട് മണിക്കൂർ ചിത്രം സമ്മാനിക്കുന്നത്.

സജിന്‍ ചെറുകയിലിൻ്റെ ജയേട്ടനും വിൻസിയുടെ സ്മൃതിയുമാണ് ഇക്കഥയിൽ എന്നെ ആകർഷിച്ച കഥാപാത്രങ്ങൾ. ഗംഭീരമായ പ്രകടങ്ങളോടെ ഇരുവരും ആ കഥാപാത്രങ്ങളെ രസകരമാക്കിയിട്ടുണ്ട്. അപർണ ബാലമുരളി, മഡോണ, ഗോകുലൻ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. മാനസിക സംഘർഷം നേരിടുന്ന ഒരു മുപ്പത്താറുകാരനെ മോശമല്ലാത്ത രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ കുഞ്ചാക്കോ ബോബനും കഴിഞ്ഞിട്ടുണ്ട്.
സിറ്റുവേഷണൽ കോമഡികളും രസകരമായ വഴിത്തിരിവുകൾ നിറയുന്ന തിരക്കഥയുമാണ് ചിത്രത്തെ എൻഗേജിങ് ആയി നിർത്തുന്നത്. ജെക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നു. എന്റെ ആൽമര കാക്കേ എന്ന ഗാനം കൂടുതൽ ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ മുന്നോട്ട് പോയ ചിത്രത്തിൽ താളപിഴ ഉണ്ടാവുന്നത് ക്ലൈമാക്സിലാണ്. ഒരാളുടെ പ്രകടനം കൊണ്ടുമാത്രമാണ് അവിടെ ചിത്രം രക്ഷപ്പെട്ടുപോകുന്നത്. എങ്കിലും രസചരട് പൊട്ടാതിരിക്കാൻ തിരക്കഥാകൃത്ത് ദീപു പ്രദീപ് ശ്രമിച്ചിട്ടുണ്ട്. കളർഫുള്ളായ ഫ്രെയിമുകളും സെന്ന ഹെഗ്‌ഡെ ശൈലിയിലുള്ള രംഗങ്ങളും ചിത്രത്തെ സുന്ദരമാക്കുന്നു. ഇടവേളയിലും ക്ലൈമാക്സിലുമുള്ള പരസ്യരംഗങ്ങൾ പിന്നെയും ഓർത്തുചിരിക്കാനുള്ള തരത്തിലുള്ളതാണ്.
പദ്മിനി ഗംഭീര ചിത്രമല്ല, തിങ്കളാഴ്ച നിശ്ചയത്തിന്റെ അത്ര മികച്ചതുമല്ല. എന്നാൽ ധനനഷ്ടം തോന്നാത്ത വിധത്തിൽ, ചിരിക്കാനുള്ള വക നൽകി, ബോറടിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന ചിത്രമാണ്. കണ്ടുനോക്കുക.
ബിനോയ് എം. ജെ.
മനസ്സ് ഒരു കംപ്യൂട്ടർ പോലെയാണ്.അതിനെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നുവോ അതുപോലെ അത് പ്രവർത്തിക്കുന്നു. നമുക്ക് നമ്മുടേതായ ചില മനോഭാവങ്ങൾ ഉണ്ട്. അത് നമ്മുടെ മനസ്സിനെ നമ്മൾ ആ രീതിയിൽ പ്രോഗ്രാം ചെയ്തതുകൊണ്ടാണ്. നമ്മുടേതിൽനിന്ന് നേരെ വിപരീതമായ മനോഭാവങ്ങൾ ഉള്ളവരെയും അനുദിനം നാം കണ്ടുമുട്ടാറുണ്ട്. അവർ തങ്ങളുടെ മനസ്സിനെ മറ്റൊരു രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാവരും തന്നെ പണവും അധികാരവും ഇഷ്ടപ്പെടുന്നവരാണ്. അവർ തങ്ങളുടെ മനസ്സിനെ അപ്രകാരം പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. എന്നാൽ മഹാത്മാഗാന്ധിയെയോ, ഫ്രാൻസിസ് അസ്സീസ്സിയെയോ, മദർ തെരേസയെയോ നോക്കുവിൻ. അവർ നമ്മിൽ നിന്നും ഭിന്നമായി ദാരിദ്ര്യത്തെ സ്നേഹിച്ചിരുന്നു. അവർ മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം പ്രോഗ്രാം ചെയ്തിരുന്നു, അത്രതന്നെ!
മനസ്സിനെ പ്രോഗ്രാം ചെയ്യുമ്പോൾ അതിനെ ഏറ്റവും വിശാലമായ രീതിയിൽ പ്രോഗ്രാം ചെയ്യുവിൻ. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അവന്റെ സങ്കുചിതമായ മനസ്സാണ്. നമ്മൾ ഏതാനും കാര്യങ്ങളെ മാത്രം ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് സങ്കുചിതമാകുന്നു. നമ്മൾ എല്ലാ കാര്യങ്ങളെയും ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് വിശാലമാകുന്നു. നാമേതെങ്കിലും ആഗ്രഹത്തെ മുന്നിൽ കാണുമ്പോൾ നമ്മുടെ മനസ്സ് അതിലേക്ക് പരിമിതപ്പെടുന്നു. എന്നാൽ നാമെല്ലാം ആഗ്രഹിച്ചു തുടങ്ങുമ്പോൾ നമ്മുടെ മനസ്സ് അതിവിശാലമാകുന്നു. എല്ലാറ്റിനെയും സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ എല്ലാറ്റിനെയും ആഗ്രഹിക്കുവാനാവൂ. അയാൾക്ക് എന്തുകിട്ടിയാലും സന്തോഷമാണ്. ഉദാഹരണത്തിന് പേരിനെയും പ്രശസ്തിയെയും ആഗ്രഹിക്കുന്ന ഒരാൾക്ക് അത് കിട്ടിയില്ലെങ്കിൽ ദു:ഖമാണ്. എന്നാൽ അയാൾ പേരിലും പ്രശസ്തിയിലും ആനന്ദം കണ്ടെത്തുന്നതുപോലെ തന്നെ ആരാലും അറിയപ്പെടാതെ ജീവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അയാൾക്ക് പ്രശസ്തി കിട്ടിയാലും ഇല്ലെങ്കിലും സന്തോഷമാണ്. ഇപ്രകാരം നിങ്ങളുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും പരമാവധി വിപുലീകരിക്കുവിൻ. വൈരുധ്യങ്ങളെ ഉൾക്കൊള്ളുവാനാകുന്ന വിധത്തിൽ അതിനെ പാകപ്പെടുത്തുവിൻ.
ഇപ്രകാരം നാം എല്ലാറ്റിനെയും സ്നേഹിച്ചുതുടങ്ങിയാൽ നമ്മുടെ ദിശാബോധം എങ്ങനെയാകും? നാമെന്തിനുവേണ്ടി ജീവിക്കണം? പ്രത്യേകിച്ച് ദിശാബോധം ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആകാശത്തിൽ സഞ്ചരിക്കുന്ന മേഘങ്ങളെ നോക്കുവിൻ. കാറ്റിന്റെ ദിശയിൽ അവ സഞ്ചരിക്കുന്നു. അവക്ക് സ്വന്തമായി ദിശാബോധമില്ല. ഇപ്രകാരം സാഹചര്യങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനായവൻ. അയാൾക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ അയാൾക്ക് സ്വാർത്ഥതയും ഇല്ല. അയാൾ ഒരിക്കലും ബാഹ്യലോകവുമായി സംഘർഷത്തിലല്ല. അയാൾ സദാ ബാഹ്യലോകവുമായി സ്വരച്ചേർച്ചയിലാണ്. അതുകൊണ്ട് തന്നെ അയാൾക്ക് പ്രശ്നങ്ങളുമില്ല. അതിനാൽ ജീവിതത്തിന് എന്തെങ്കിലും ആഗ്രഹമോ ലക്ഷ്യമോ വേണമെന്ന് വാശിപിടിക്കാതിരിക്കുവിൻ. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ചെയ്യുവിൻ. ആ കർമ്മം നിഷ്കാമമായിരിക്കട്ടെ. എന്തെങ്കിലും ആഗ്രഹത്തെയോ സ്വാർത്ഥമോഹത്തെപ്രതിയോ ആകാതിരിക്കട്ടെ.
രാഗദ്വേഷങ്ങളാണ് (ഇഷ്ടാനിഷ്ടങ്ങൾ )മനുഷ്യന്റെ ശാപം. ചെറുപ്പം മുതലേ നാം ചിലതിനെയൊക്കെ സ്നേഹിക്കുവാനും മറ്റു ചിലവയെ വെറുക്കുവാനും പഠിക്കുന്നു. ഇഷ്ടമുള്ളവ സംഭവിക്കുമ്പോൾ സുഖവും ഇഷ്ടമില്ലാത്തവ സംഭവിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു. സമൂഹം ഈ പരിമിതിയെ നന്നായി ചൂഷണം ചെയ്യുന്നു. സമൂഹം അതിന്റെ താളത്തിനൊപ്പിച്ച് നമ്മെ കൊണ്ട് നൃത്തം ചവിട്ടിപ്പിക്കുവാൻ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തി അവയെ കാട്ടിക്കൊണ്ട് നിങ്ങളെ പ്രലോഭിപ്പിക്കുകയും ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാട്ടി നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹം നിങ്ങളെ അതിന്റെ ചൊൽപടിക്കു നിർത്തുന്നു. ഇപ്രകാരം നാമെല്ലാവരും സമൂഹത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ഇതൊരു വലിയ അപകടം തന്നെയാണ്. ഈ അടിമത്വത്തിൽ നിന്നും കരകയറണമെങ്കിൽ നാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാറ്റിനോടും ഇഷ്ടമാണെങ്കിൽ നമ്മെ പ്രലോഭിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ സമൂഹത്തിന് കഴിയാതെ വരും. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെയാണ് മോക്ഷം എന്ന് വിളിക്കുന്നത്.
ഇപ്രകാരം പ്രതിഫലത്തോട് കാട്ടുന്ന ആസക്തിയും ശിക്ഷയോട് കാട്ടുന്ന വിരക്തിയും നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നു. ഒന്ന് ചിന്തിച്ചാൽ പ്രതിഫലവും ശിക്ഷയും തമ്മിൽ എന്തു വ്യത്യാസം? പ്രതിഫലം നമ്മെ അഹങ്കാരികളും, മടിയന്മരും, സുഖഭോഗികളും, ദുർബലരും ആക്കി മാറ്റുമ്പോൾ ശിക്ഷ നമ്മെ മന:കരുത്തുള്ളവരും, കഠിനാധ്വാനികളും, വിനയമുള്ളവരുമാക്കി മാറ്റുന്നു. അതിനാൽ തന്നെ പ്രതിഫലവും ശിക്ഷയും ഒരുപോലെ നല്ലതാണെന്നും അവയെ രണ്ടിനെയും സ്വീകരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും കാണുവാൻ കഴിയും. പരാജയങ്ങളെയും, ദു:ഖങ്ങളെ യും, വേദനകളെയും, രോഗങ്ങളെയും മരണത്തെ പോലും നമുക്ക് ആസ്വദിക്കുവാൻ കഴിയും. മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം ചെയ്യണമെന്ന് മാത്രം. ജീവിതത്തെ അതിന്റെ തനിസ്വരൂപത്തിൽ തൊട്ടറിയുവിൻ. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയണമെങ്കിൽ അതിനെ അതിന്റെ എല്ലാ അർത്ഥ തലങ്ങളിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം ജീവിക്കുവാൻ വേണ്ടി ഇവിടേക്ക് വരികയും ഇവിടെയായിരിക്കുമ്പോൾ ജീവിക്കുവാൻ മടികാട്ടുകയും ജീവിക്കുവാൻ മറന്നു പോകുകയും ചെയ്യുന്നതെന്തുകൊണ്ട്? ജീവിതവിജയമെന്നാൽ ജീവിതത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളിലൂടെയും വിജയകരമായി കടന്നുപോകുക എന്നതാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഇതിപ്പോ പശുവും ചത്തു മോരിലെ പുളിയും കെട്ടു എന്ന് പറഞ്ഞപോലെയായി ….
ഇനിയിപ്പോ ആര് ആരെ ശിക്ഷിച്ചാലെന്ത് ഇല്ലെങ്കിലെന്ത് ? പുള്ളിക്ക് പുള്ളിയുടെ അറ്റ കൈ തിരിച്ചു കിട്ടുമോ ? സ്നേഹനിധിയായ ഭാര്യയെ തിരിച്ചു കിട്ടുമോ ?
Forgiving does not mean forgetting….
ക്ഷമിക്കുക എന്നാൽ മറന്നുവെന്നല്ല അർത്ഥം . ഫോർഗിവ് എന്നാൽ പഴയ വളിച്ചളിഞ്ഞ ചോറും പൊതിഞ്ഞു കെട്ടി ശിഷ്ടകാലം മുഴുവൻ താൻ പോകുന്ന വഴിയിലുള്ളവരെ കൂടി നാറ്റിച്ചു കടന്ന് പോകാൻ ശ്രമിക്കുന്നില്ല എന്ന് സാരം.
എന്നും പറഞ്ഞു നമ്മളെ ആക്രമിക്കാൻ വരുന്നവരെ പൂമാല കൊടുത്തു സ്വീകരിക്കണമെന്നല്ല. ആക്രമിക്കാൻ വരുമ്പോൾ , ആ സമയത്തു നമ്മൾ പ്രതികരിക്കണം. പ്രതിരോധം അത് മനുഷ്യന് മാത്രം കുത്തകയായ ഒന്നല്ല . ഒരു കണവകുഞ്ഞു പോലും അതിനാലാവും പോലെ മഷിയെറിഞ്ഞു പ്രതിരോധിക്കിന്നില്ലേ ? ഇതിനർത്ഥം നടന്നത് മറക്കണമെന്നല്ല .മറക്കില്ല , മറക്കരുത് …. അതൊരു ജീവിത കാല അറിവായി മനസ്സിൽ എന്നും കാണണം ….
മതത്തെ ഞാനത്ര പ്രൊമോട്ട് ചെയ്തു സംസാരിക്കുന്ന ആളല്ല . മതമെന്ന കലാരൂപം ഒരു പരുധി വരെ ഉള്ളിൽ മാത്രമായൊതുക്കി നടക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ . പക്ഷെ ചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ പറ്റില്ല. ആയിരം കോടി മതങ്ങളിൽ ഒരുപിടി മതങ്ങൾ ക്ഷമിക്കാനും പൊറുക്കാനും പഠിപ്പിക്കുന്നുണ്ട് …. പല്ലിനു പകരം പല്ല് എന്ന മുദ്ര്യവാക്യം കൊണ്ട് നടക്കുന്നവരല്ല പ്രത്യേകിച്ചും സ്വർഗ്ഗം ലഭിക്കുമെന്നകഥ കേട്ട് വളർന്ന ക്രിസ്തുമത വിശ്വാസികൾ . ഞാനീ പറയുന്നത് ആകാശത്തിനുള്ളിലെ സ്വർണ്ണ കസേരയുള്ള സ്വർഗ്ഗത്തെകുറിച്ചല്ല . ക്ഷമിക്കുമ്പോൾ കിട്ടുന്ന ഒരു മനഃസമാധാനമുണ്ടല്ലോ അത് എത്ര ലോട്ടറി അടിച്ചാലും കിട്ടാത്ത ഒന്നാണ് …..ഇതൊന്നും ആരെയും സ്‌കൂളിലും കോളേജിലും എടുക്കാൻ മേലാത്ത ഫീസ് കെട്ടി പഠിപ്പിച്ചെടുക്കുന്ന ഗുണമല്ല …..
ഇവിടെ ഒരു മതത്തെയും ഉയർത്തിയോ താഴ്ത്തിയോ പറഞ്ഞതല്ല . പക്ഷെ മതം നൽകിയ ഡിസിപ്ലിൻ അത് മറന്നു പോകരുത് …..
ജന്മം തന്ന അപ്പനെയും അമ്മയേയും പോലും കൊല്ലാൻ മടിയില്ലാത്ത ഇന്നത്തെ കാലത്ത് സാറിന്റെ നന്മ കാണാൻ ആരും അവശേഷിച്ചിട്ടില്ല……
കടന്ന് പോകും ഇങ്ങനെയും ചിന്തിക്കുന്ന ഒരു പിടി തലമുറകൂടി …..
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ചനിലയില്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.
വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം നല്‍കി. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.
സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതുനല്‍കിയാണ് കഴിഞ്ഞിരുന്നത്. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളില്‍നിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടത്തിലാക്കി.
ഒടുവില്‍ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജന്‍ ഭാര്യക്കും മക്കള്‍ക്കും വിഷംനല്‍കി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. അതേസമയം ഒരുമാസം മുമ്പ് വീട്ടില്‍ താമസത്തിനെത്തിയ ബിന്ദുവിന്റെ 85 വയസ്സുള്ള അമ്മ കനിയമ്മ രാവിലെയാണ് സംഭവം അറിഞ്ഞത്.
മരിച്ചവരുടെയുള്ളില്‍ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. അര്‍ജുന്‍ ഗുളികകള്‍ ഛര്‍ദിച്ചതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു. ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അഭിരാമി. കാര്യവട്ടത്ത് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അര്‍ജുന്‍.
വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ഹര്‍ഷകുമാര്‍, ജി.വിനോദ്, സീനിയര്‍ സി.പി.ഒ. വിനിത കുമാരി എന്നിവര്‍ പുല്ലാനിമുക്കിലെ വീട്ടിലെത്തി ശിവരാജന്റെയും അഭിരാമിയുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കല്ലുവെട്ടാന്‍കുഴിയിലെ സമുദായ ശ്മശാനത്തില്‍ വൈകീട്ട് ആറോടെ സംസ്‌കാരം നടത്തി.
യു കെയിൽ ചിത്രീകരണം പൂർത്തിയായ ബിഹൈൻഡിലെ ഇംഗ്ലീഷ് ഗാനം ആലപിക്കുന്നത് യു കെ മലയാളികൾക്ക് പ്രിയങ്കരിയായ യുവ ഗായിക ഡെന ആൻ ജോമോനാണ് . ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ എഴുതിരിക്കുന്നത് യു കെയിൽ താമസിക്കുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരി ബീന റോയിയാണ് . രശ്മി പ്രകാശ് രാജേഷ് എഴുതിയ , ഇതിനോടകം റീലീസായ ബിഹൈൻഡിലെ ഗാനത്തിന് സംഗീതം നിർവഹിച്ചത് മലയാളത്തിന്റെ പ്രിയ ഗായകൻ ജി വേണുഗോപാലായിരുന്നു. ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധായകനാകുന്ന സിനിമയാണ് ബിഹൈൻഡ്. ഉടൻ റീലീസാകുന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനത്തിന് സംഗീതം നിർവഹിക്കുന്നത് യുവ ഇംഗ്ലീഷ് സംഗീത സംവിധായകൻ ആൻഡ്രൂ ഹബാർഡാണ് .

ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ എഴുതിരിക്കുന്ന എഴുത്തുകാരി ബീന റോയ്, ഇതിനോടകം നിരവധി മലയാള ഗാനങ്ങൾക്ക് രചന നിർവഹിച്ച എഴുത്തുകാരിയാണ് . നിരവധി കവിതകളും , കഥകളും നോവലും എഴുതിട്ടുള്ള ബീന റോയ് കലാ , സാഹിത്യ രംഗത്ത് സജീവമാണ് . ഇംഗ്ലീഷ് ഗാനം ആലപിച്ചിരിക്കുന്ന ഡെന ആൻ ജോമോൻ , ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയ യുവ ഗായികയാണ് . ഡെന ആലപിച്ച ‘വൺസ് മി ‘ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് ഗാനത്തിന്റെ ആലാപനത്തിന് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ആദരവ് ഏറ്റു വാങ്ങുകയുണ്ടായി .

ഇപ്പോൾ ചിത്രികണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ബിഹൈൻഡിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആൻമരിയ , ഡിഫ്ന മാത്യു , മിഥുൻ കൃഷ്ണൻ , ജെയ്‌മോൻ ജോർജ് ,ടോനി ഹാർഡ്‌വിക്ക് ( ഇംഗ്ലീഷ് നടി ) തുടങ്ങിയവരാണ് . ഈ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഇംഗ്ലീഷ് നടൻ സ്റ്റീവ് പ്രൈസാണ് . ജിൻസൻ ഇരിട്ടി രചനയും സംവിധാന വും നിർവഹിക്കുന്ന , കാടും , അതിജീവനും , പ്രതികാരവും പശ്ചാത്തലമായി എത്തുന്ന ഈ മിസ്‌ട്രി ത്രില്ലർ ചിത്രം ഈ വർഷം അവസാനം പ്രേക്ഷകരിലേക്ക് എത്തും . ചിത്രത്തിലെ ഈ മനോഹര ഗാനം ഉടൻ നിങ്ങളിലേക്ക് എത്തും
ടോം ജോസ് തടിയംപാട്
തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും ,പട്ടിണികിടക്കുന്നവരും ആരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്കും ,അനാഥരായ കുട്ടികൾക്കും ആശ്രയമായി കഴിഞ്ഞ 27 വർഷമായി ജീവിതം ഉഴിഞ്ഞുവച്ച ഇടുക്കി ,പടമുഖം,സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനു ലിവർപൂൾ പൗരാവലിയുടെ നേതൃത്വത്തിൽ ലിവർപൂൾ സെന്റ് ജിൽസ് ഹാളിൽവച്ച് ജൂലൈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകുന്നു .സ്വികരണ സമ്മേളനത്തിൽ ലിവർപൂൾ മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ ആശംസകൾ അറിയിച്ചു സംസാരിക്കും. ഈ പരിപാടി ഒരു വിജയമാക്കിതീർക്കാൻ എല്ലാ മനുഷ്യ സ്നേഹികളെയും സ്വീകരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ബ്രദർ രാജു യുണൈറ്റഡ് കിങ്‌ഡം ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മത് കൺവെഷനിൽ പങ്കെടുക്കാനും അവരുടെ ആദരവ് ഏറ്റുവാങ്ങാനുമാണ് യു കെ യിൽ എത്തിയത്.
സ്വീകരണ പരിപാടികൾക്ക് ,തമ്പി ജോസ് ,സാബു ഫിലിപ്പ് ,ലിമ പ്രസിഡണ്ട് ജോയ് ആഗസ്തി ,അനൂപ് അലക്സ് ,എബ്രഹാം നംബനത്തേൽ ,ആന്റോ ജോസ് , ടോം ജോസ് തടിയംപാട് എന്നിവർ നേതൃത്വം കൊടുക്കും
.
2016 നവംബർ മാസത്തിൽ യുകെയിലെ ബന്ധുക്കളുടെ ക്ഷണം സ്വീകരിച്ചു ബ്രദർ വി ,സി , രാജു യു കെ സന്ദർശിച്ചപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സെന്റ്റ് പോള്‍ പള്ളിഹാളില്‍ വച്ച് സ്വീകരണം നൽകുകയും ഞങ്ങൾ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.
പടമുഖത്തെ സ്നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ എത്തിച്ചതിൽ വലിയ ത്യഗമാണ് ബ്രദർ രാജു സഹിച്ചത് . ഇന്ന് ഏകദേശം 400 ൽ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവർത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു സമാധാനപരമായി ഈ ലോകത്തോട് വിടപറഞ്ഞത് .
ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദർ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ് എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് . .
പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വർഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകാർ ഭക്ഷണ സാധനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .
ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്‍റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ദേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് ..
കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപകരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്
St Giles Centre
132 Aintree Lane
Aintree
Liverpool
L10 8LE
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിചാരണയില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെവിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പരമാവധി കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്ന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപേക്ഷിച്ചു. എന്നാല്‍ വേദന എല്ലാവര്‍ക്കും ഉള്ളതല്ലേഎന്നായിരുന്നു കോടതിയുടെ മറുപടി.
രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി എം.കെ നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാം പ്ര്രതി അയൂബ് എന്നിവരാണ് കുറ്റക്കാര്‍. എന്നാല്‍ നൗഷാദ്, അയൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.
നാലാം പ്രതി ഫെഷീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, ആറാം പ്രതി മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.
യുഎപിഎ നിയമത്തിലെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകര സംഘങ്ങളില്‍ ചേരുക, ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, സ്‌ഫോടക വസ്തുക്കള്‍/ ആയുധങ്ങള്‍ ഉപയോഗിക്കുക, തീവ്രവാദ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനം നടത്തിയ സമുഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് എന്‍ഐഎയുടെ കുറ്റപത്രം.
ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. 2010 ജൂലായ് നാലിനായിരുന്നു സംഭവം.
കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം വീരാറ്റിത്തറയില്‍ (ശ്രീശൈലം) ശ്രീകുമാറിനെ(ചിങ്കു-51) യാണ് അറസ്‌റ്റ് ചെയ്‌തത്. ചെട്ടികുളങ്ങര പേള ചേന്നത്തുവീട്ടില്‍ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.
1995 ജനുവരി 12 നായിരുന്നു സംഭവം. അക്കാലത്ത് ചെട്ടികുളങ്ങര സ്വദേശിയായിരുന്ന ശ്രീകുമാര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കാട്ടുവള്ളില്‍ ക്ഷേത്രഗ്രൗണ്ടില്‍ വച്ച് ജയപ്രകാശുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ് എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതോടെ ശ്രീകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. മാവേലിക്കര പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണനടപടികളുമായി മുന്നോട്ടുപോയി. ഒളിവില്‍ പോയ ശ്രീകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ശ്രീകുമാറിന്റെ നാട്ടില്‍നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഈ പ്രദേശങ്ങളില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌തശേഷം ഇയാള്‍ കോഴിക്കോട്ടെത്തി ഹോട്ടല്‍ജോലിയും കല്‍പ്പണിയും ചെയ്യുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഹോട്ടലുകളും കല്‍പ്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ഇയാളെ കണ്ടെത്തിയത്. കോഴിക്കോട് ഹോട്ടല്‍ ജോലി ചെയ്‌ത് വരുന്നതിനിടയില്‍ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കോഴിക്കോട് ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഡി.വൈ.എസ്.പി: എം.കെ.ബിനുകുമാര്‍, എസ്.എച്ച്.ഒ: സി.ശ്രീജിത്ത്, എ.എസ്.ഐ: റിയാസ്.പി.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷഫീക്ക്, അരുണ്‍ഭാസ്‌കര്‍, സിയാദ്. എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇന്ന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കും.
കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.