സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്ററിൽ വച്ച് നടന്ന പതിനാലാമത് കുട്ടനാട് സംഗമം മാറ്റത്തിന് തുടക്കം കുറിക്കുന്ന വേദിയായി മാറി. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട യുകെയിലെ കുട്ടനാട്ടുകാരുടെ ഇപ്രാവശ്യത്തെ സംഗമം വളരെയേറെ പ്രതീക്ഷകൾക്ക് ഇടം നൽകുന്ന ഒരു സംഗമമായിരുന്നു . കോവിഡിന് ശേഷം നടന്ന സംഗമത്തിന് വരുത്തിയ മാറ്റങ്ങളെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെയാണ് ഉൾക്കൊണ്ടത്.

സിൻഡർ ഫോർഡിലെ സ്‌നൂക്കർ ക്ലബ്ബിൽ മനോഹരമായി അണിയിച്ചൊരുക്കിയ വേദിയിൽ ജൂൺ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് ആറ് മണിവരെ നടന്ന പതിനാലാമത് കുട്ടനാട് സംഗമത്തിൽ വർഷങ്ങളായി പങ്കെടുത്തിരുന്ന സജീവ അംഗങ്ങളിൽ ഭൂരിഭാഗം പേരും എത്തിചേർന്നിരുന്നു . പതിവിൽ കവിഞ്ഞ സഹകരണവും ഒത്തൊരുമയും ഈ സംഗമത്തിന്റെ വലിയൊരു പ്രത്യേകതയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം നടന്ന സംഗമത്തിൽ പതിവ് കുട്ടനാടൻ കലാരുപങ്ങൾക്കൊപ്പം കുട്ടനാടിന്റെയും , സംഗമത്തിന്റെയും വളർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ട പുതിയ ആശയങ്ങൾക്ക് ഒരേ മനസ്സോടെ അംഗീകാരവും കൈയ്യടിയും നേടി.

പ്രാദേശിയ വ്യത്യാസങ്ങളിലാതെ കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം ആഴമേറിയെ സാഹോദര്യ ബന്ധത്തിനും, മനസ്സറിഞ്ഞ സഹകരണത്തിനും നേർകാഴ്ചയായി മാറി. ഓരോ കുട്ടനാടൻ മക്കളും പൂർണ്ണ സംതൃപ്തിയോടെ മടങ്ങിയ സംഗമമായിരുന്നു പതിനാലാമത് കുട്ടനാട് സംഗമം . കുട്ടനാടിൻറെ തനതായ ഉത്സവങ്ങളെയും, സംഗീതത്തെയും , മനോഹരമായി ഒരുക്കിയ വേദിയിൽ , നൂതന സാങ്കേതിക വിദ്യകളാൽ ശ്രവിക്കാനും , കാണുവാനും അവയെ രുചിയേറും വിഭവങ്ങൾക്കൊപ്പം ആസ്വദിക്കാനും കഴിഞ്ഞ സംഗമമായിരുന്നു ഗ്ലോസ്റ്ററിൽ നടന്നത്.




പുളിങ്കുന്ന് സെന്റ് : ജോസഫ് സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്ന പി റ്റി ജോസഫ് സാറിന്റെയും , ഫാദർ ജോ മുലേശ്ശേരിയുടെയും കുട്ടനാടൻ ചരിത്രത്തെ വ്യക്തമാക്കി തന്ന പ്രഭാഷണങ്ങൾ വളരെയധികം അറിവും , ആവേശവും പകർന്നു. അതോടൊപ്പം പ്രായോഗികമായി യുകെയിലെ കുട്ടനാട് സംഗമം എങ്ങനെ കുട്ടനാടിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താമെന്ന കൺവീനർ ടോമി കൊച്ചുതെള്ളിയിൽ അവതരിപ്പിച്ച ഡോക്കുമെന്ററി വരും വർഷങ്ങളിൽ യുകെയിലെ കുട്ടനാട് സംഗമങ്ങൾ കൂടുതൽ ക്രിയാത്മക തലത്തിലേയ്ക്ക് നീങ്ങുവാനും കാരണമായി മാറും .


പതിവിൽ നിന്ന് വിപരീതമായി അടുത്ത കുട്ടനാട് സംഗമവേദി കണ്ടെത്തുവാൻ വേണ്ടി ചർച്ചകൾ പോലും നടത്താതെ ഞങ്ങൾ നടത്തിക്കൊള്ളാം എന്ന് ഏറ്റു പറഞ്ഞുകൊണ്ട് ലിവർപൂളിൽ നിന്നുള്ള കുട്ടനാട്ടുകാർ മുന്നോട്ട് വന്നത് ഈ സംഗമത്തിന്റെ ഏറ്റവും വലിയ വലിയൊരു പ്രത്യേകതയായിരുന്നു. ആവേശപൂർവ്വം പങ്കായം ഏറ്റുവാങ്ങിയ ആന്റണി പുറവടി , റോയി മൂലംകുന്നം , ജോർജ്ജ് കാവാലം , വിനോദ് മാലിയിൽ, ജെസ്സി വിനോദ് എന്നിവർ അടങ്ങിയ ടീം അടുത്ത സംഗമ വേദിയും മറ്റ് വിവരങ്ങളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഐ.ടി.ഉദ്യോഗസ്ഥരായ റൂബിൻ – സ്നേഹ ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് കുരുക്ക്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്ന അനിൽ ആൻ്റോയുടെ ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോയോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
പൂർണ്ണമായും ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ ചിത്രം കുറ്റാന്വേഷണ വിഭാഗത്തിൽ തികച്ചും വ്യത്യസ്ഥമായ അനുഭവം നൽകുന്ന ചിത്രമായിരിക്കും. നവാഗതനായ അഭിജിത്ത് നൂറണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. നിഷാ ഫിലിംസിൻ്റെ ബാനറിൽ ഷാജി പുനലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് അനിൽ ആൻ്റോ. തുടർന്ന് ഇമ്മാനുവൽ, ആർ.ജെ. മഡോണ, നാലാംമുറ, ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ബാലാജി ശർമ്മ, മീരാ പ്രദീപ്, മഹേഷ്, ശ്രീജിത്ത് ശീകാന്ത്, സുബിൻ, ടാർസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ – രാജേഷ്, നീണ്ടകര ഷാനി ഭുവൻ സംഗീതം – യു.എസ്. ദീക്ഷിത്. ഛായാഗ്രഹണം -റെജിൻ സാൻ്റോ. കലാസംവിധാനം – രതീഷ് വലിയ കളങ്ങര. കോ-റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ജിംഷാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ. പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ്. ഫിനാൻസ് മാനേജർ – അക്ഷയ് .ജെ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്. പി.ആർ.ഓ -വാഴൂർ ജോസ്, ശിവപ്രസാദ്
മെട്രിസ് ഫിലിപ്പ്
“ആ ഫോൺ ഒന്ന് താത്തു വെച്ച്, പോയി പഠിക്കു മക്കളെ…”
ഇന്ന് ഓരോ കുടുംബങ്ങളിൽനിന്നും, ഉയർന്നു വരുന്ന വാക്കുകൾ ആണ് “ആ ഫോൺ താത്തു വെക്കു മക്കളെന്ന്…” കോവിഡ് എന്ന മഹാമാരികൊണ്ട്, സ്കൂളുകൾ അടച്ചു പൂട്ടി കിടന്നപ്പോൾ, “ചക്കി പൂച്ചയുടെ കഥകൾ” കേൾക്കാൻ, നമ്മുടെ എല്ലാം, മക്കൾ മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിന്റെ മുന്നിലോ ഇരുന്ന് കൊടുക്കേണ്ടി വന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ, നമ്മുടെ കുട്ടികളെ( എല്ലാവരും ഉൾപ്പെടും) മൊബൈൽ ഫോണിന്റെ അടിമകൾ ആക്കി മാറ്റിയിരിക്കുന്നു. തല കുമ്പിട്ടിരിക്കുന്ന മനുഷ്യകോലങ്ങൾ ആയി മാറിയിരിക്കുന്നു. ഒരു സെക്കന്റ് സമയം പോലും, ഈ കുഞ്ഞു വസ്തു ഇല്ലാതിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക്, ലോകത്തിലെ മനുഷ്യരേ മാറ്റികളഞ്ഞു.
ലോകം ഇന്ന് മൊബൈൽ ഫോൺ കൊണ്ട് കൈപിടിയിൽ ഒതുക്കി തീർത്തു. ലോകത്തിൽ നടക്കുന്ന വാർത്തകളും വിശേഷങ്ങളും, നിമിഷനേരം കൊണ്ട് നമുക്ക് ലഭ്യമാകുന്നു. സോഷ്യൽ മീഡിയായുടെ കടന്നുവരവുകൊണ്ട്, ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായി. കുട്ടികളുടെ കളികൂട്ടുകാരനായി “ഗൂഗിൾ” വന്നു . എന്ത് സംശയങ്ങളും, അറിവുകളും ഗൂഗിൾ വഴി ലഭ്യമാകുന്നു. വാട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയൊക്കെ, നമുക്കെല്ലാം പുതിയ പഴയ കൂട്ടുകാരെ കിട്ടി. അങ്ങനെ, സ്കൂൾ കാലഘട്ടങ്ങളിൽ ഒന്നിച്ചു പഠിച്ചവരെ കണ്ടുകിട്ടി. അങ്ങനെ ജീവിതത്തിന്, പുതിയ വർണ്ണങ്ങൾ നൽകി. ഒരിക്കലും, നേരിട്ട് കാണുവാൻ പറ്റാത്തവർ വരെ, നമ്മുടെ കൂട്ടുകാരായി. “പാൽ അടുപ്പത്ത് വെച്ചിട്ട് തിളച്ചോ”, എന്ന് എപ്പോഴും നോക്കുന്നപോലെ, വാട്‌സപ്പ് നോക്കികൊണ്ടെയിരിക്കണം. വാട്‌സപ്പ് സ്റ്റാറ്റസ് നോക്കിയാൽ, ആള് ജീവനോടെ ഉണ്ടോ എന്ന് മനസിലാക്കാം. സ്കൂൾ, കോളേജുകളിലെ പ്ലേ ഗ്രൗണ്ടുകൾ കാട് പിടിച്ചു കിടക്കുന്നു. ആർക്കും, കളിക്കേണ്ട, ഫോണിലും, പ്രേമ സല്ലാപത്തിൽ ഏർപ്പെടുകയോ, മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ ചെയ്ത് ജീവിതം നശിപ്പിക്കുന്നു.
കൈ വിരൽ, കണ്ണ്, നമ്പർ എന്നിങ്ങനെയുള്ള പാസ്സ്‌വേർഡുകൾ കൊണ്ട്, ആരും കാണാതിരിക്കാൻ, നമ്മുടെയൊക്കെ ഫോണുകൾ, ഒരു അസറ്റ് (പ്രൈവറ്റ് പ്രോപ്പർട്ടി) ആക്കി മാറ്റിയിരിക്കുന്നു. എല്ലാവർക്കും എന്റെ സ്വന്തം എന്ന ലേബലിൽ ആയിരിക്കുന്നു മൊബൈൽ ഫോൺ.
മൊബൈൽ ഫോൺ ഉപയോഗം കൊണ്ട്, സ്കൂൾ കുട്ടികളുടെ പഠനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും നിമിഷനേരം കൊണ്ട് ലഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇവ കൊണ്ട് ഒട്ടേറെ ഗുണവും ദോഷവും ഉണ്ടാക്കുന്നു. കാലത്തിന് അനുസരിച്ചു മാറിയേ പറ്റു എന്നല്ലേ പറയാറ്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് താനും. വീടുകളിൽ നിന്നും ലാൻഡ്ഫോൺ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ആ പഴയ nokiya ഫോൺ മതിയായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഇന്ന് ബന്ധങ്ങൾ കുറഞ്ഞു. സംസാരവും. വ്യക്തമായി ആശയങ്ങൾ പങ്ക് വെക്കാതെ, ഷോർട് ലെറ്റർ കൊണ്ട് മെസ്സേജുകൾ പങ്കു വെക്കുന്നു. ഇന്നത്തെ കുട്ടികൾ ഏറ്റവും അധികമായി ഉപയോഗിക്കുന്ന വാക്ക് IDK ( I don’t know) ആണ്. അവരുടെ ചിന്തകൾ മാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ, ഈ നിമിഷത്തേക്കുള്ള, കാര്യങ്ങൾകായി മാത്രം ജീവിക്കുന്നു എന്ന് തോന്നി പോകും.
മൊബൈൽ ഫോൺന്റെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും…
ആധുനിക ലോകത്തിൽ, ഏതു കാര്യങ്ങൾക്കും ഉണ്ടാകും ഗുണദോഷ വശങ്ങൾ. അതിൽ ഗുണങ്ങൾ അറിയുവാൻ ആണ് എല്ലാവർക്കും താൽപ്പര്യവും.
പ്രയോജനം…
1. വിവരങ്ങളുടെയും ആശയവിനിമയത്തിന്റെയും ഉറവിടം
2. വിനോദം
3. ചെറുതും പോർട്ടബിൾ
4. ക്യാമറ
5. അടിയന്തരാവസ്ഥയിൽ ജീവൻ രക്ഷിക്കുക
6. കാലാവസ്ഥാ അപ്ഡേറ്റ് പരിശോധിക്കുക
7. പണം ലാഭിക്കുക
8. ജിപിഎസ് സ്ഥാനം
9. മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ആക്സസ്
10. അലാറവും ഓർമ്മപ്പെടുത്തലുകളും
11. നമ്മുടെ ആരോഗ്യം ട്രാക്ക് ചെയ്ത് മെച്ചപ്പെടുത്തുക
12. വിലാസ പുസ്തകവും കോൺടാക്റ്റുകളും, കാൽക്കുലേറ്ററും ഫ്ലാഷ് ലൈറ്റും
13. ഓൺലൈൻ ബാങ്കിംഗും സാമ്പത്തികവും
14. വലിയ സംഭരണവും മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ ഡാറ്റ പങ്കിടലും കൈമാറലും
15. ഓൺലൈൻ ഷോപ്പിംഗ്
16. എല്ലാത്തിനും ആപ്പുകൾ
17. ലോക ഇവന്റുകളുടെ മുകളിൽ ബന്ധം നിലനിർത്തുക
18. പഠനവും ഗവേഷണവും
ദോഷകരമായ ഫലങ്ങൾ…
1. അസ്വസ്ഥമായ ബ്രെയിൻ പ്രവർത്തനം
2. പഠനത്തിൽ നിന്നുള്ള ശ്രദ്ധ
3. അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള ആദ്യകാല എക്സ്പോഷർ
4. പൊണ്ണത്തടിയും മറ്റ് അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത
5. ഉറക്കം തടസ്സപ്പെടുത്തൽ
6. മുഴകൾ
7. ” ടെക്സ്റ്റ് നെക്ക്”. ദിവസത്തിൽ മണിക്കൂറുകളോളം നിങ്ങളുടെ ഫോണിലേക്ക് നോക്കുന്നത് നിങ്ങളുടെ കഴുത്തിൽ ഗുരുതരമായ സമ്മർദ്ദം ചെലുത്തും
8. കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ
9. അപകടങ്ങൾ ഉണ്ടാക്കുക
10. ബന്ധുക്കളിൽ നിന്നുള്ള അകലം
11. സെൽ ഫോണുകളിൽ തട്ടിപ്പ്
12. സമയനഷ്ടം
13. ആരോഗ്യ പ്രശ്നം (ശാരീരികവും മാനസികവും)
14. സാമൂഹിക ഒറ്റപ്പെടൽ
15. പണം പാഴാക്കൽ
16. സൈബർ ഭീഷണിയും ആസക്തിയും
17. സുരക്ഷാ പ്രശ്നങ്ങൾ
18. ബാറ്ററി പൊട്ടിത്തെറിക്കാം
19. മീറ്റിംഗ് കുറയ്ക്കുക
20. പ്രവൃത്തിദിനങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല
21. തെറ്റായ കോളുകളും സന്ദേശങ്ങളും
22. അധാർമിക പ്രവർത്തനങ്ങൾ
23. യുവാക്കളുടെ കുറ്റകൃത്യം
ഇനിയും ഒട്ടേറെ ഗുണദോഷങ്ങൾ ഉണ്ടാകും. മുതിർന്നവർ ഉൾപ്പടെ, ഇന്ന് മൊബൈൽ ഫോണിൽ, ആണ് സമയം ചിലവഴിക്കുന്നത്. വിവിധ ഗെയിംകളിൽ മുഴുകിയിരിക്കുന്നു. അത് വഴി പണം നക്ഷ്ട്ടപ്പെടുന്നു. മുതിർന്നവർ ഇപ്പോൾ കൃഷികാര്യങ്ങളിൽ പോലും ശ്രദ്ധവെക്കാറില്ല. ആഹാരത്തിന് പ്രാധാന്ന്യം നൽകുന്നില്ല. എല്ലാവരും മൊബൈൽ ഫോണിൽ തല കുമ്പിട്ടിരിക്കുന്നു. പ്രകൃതിയെ അറിയുന്നില്ല. വായന കുറഞ്ഞു. ക്യാപ്സ്യൂൾകൾക്കു വേണ്ടി പരതുന്നു. ശരിക്കും , മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു നേട്ടവും ഇല്ല. ദോഷങ്ങൾ മാത്രം. എന്തോ നമുക് ലഭിക്കും എന്നുള്ള മൂഡ വിചാരത്തിൽ നമ്മളൊക്കെ മൊബൈൽ ഫോണിൽ കുട്ടികളോടൊപ്പം മുങ്ങിയിരിക്കുന്നു. ഫോൺ ഇല്ലാത്തവനെ കളിയാക്കുന്നു. അവനെ ഒറ്റപ്പെടുത്തുന്നു. വെറും വിരൽ തുമ്പിൽ നമ്മളെ പൂട്ടപ്പെടുത്തിയിരിക്കുന്നു.
കുട്ടികളിൽ, കണ്ണാടി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഈ ലോകത്തിലേക് ഇനിയും ഇനിയും പുതിയ അപ്പ്ളിക്കേഷൻസുമായി ഓരോ മൊബൈൽ കമ്പനികളും വന്നു കൊണ്ടേയിരിക്കും. അതിന്റെ പിന്നിലായി നമ്മളൊക്കെ അണിചേരും. മൊബൈൽ ഫോൺ ആവശ്യത്തിനായി ഉപയോഗിക്കാം. ഒരു നിമിഷം ആ ഫോൺ താഴെവെച്ച്, സ്‌നേഹത്തോടെ ഒരു പുഞ്ചിരി നൽകാം. സ്നേഹിക്കാം, ആത്മാർത്ഥയോടെ. ആശംസകൾ.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച പകൽ മോഷണം നടന്നത്. മാല, വള, കമ്മൽ തുടങ്ങി 40 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർന്നത്.
രാവിലെ 10ന് വീടുപൂട്ടി പുറത്തു പോയ കുടുംബാംഗങ്ങൾ രാത്രി എട്ടിന് തിരികെ എത്തുമ്പോഴാണ് വിവരം അറിയുന്നത്. അലമാര പൂട്ടി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ തപ്പിയെടുത്താണ് ആഭരണങ്ങൾ കവർന്നത്.
മോഷണത്തിനു ശേഷം താക്കോൽ സെറ്റിയിൽ വച്ചിട്ടാണ് പോയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമേ മോഷ്ടാക്കൾ പരിശോധിച്ചിട്ടുള്ളൂ.
സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്വർണ, വജ്ര ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ജേക്കബിന്റെ കാനഡയിൽ ജോലി ചെയ്യുന്ന മകൻ അഭി ജേക്കബിന്റെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയും മകന്റെ ഭാര്യ അലീനയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ മറ്റൊരു ലോക്കറിൽ വയ്ക്കുന്നതിനു വേണ്ടി കഴിഞ്ഞദിവസം ലോക്കറിൽ നിന്നെടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തും. കാര്യമായി വിരലടയാളങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണത്തിന് സഹായകമായ രീതിയിൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സമാന രീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ടോം ജോസ് തടിയംപാട്
ഞായറാഴ്ച വൈകുന്നേരം ലിവർപൂൾ സെയിന്റ് ജിൽസ് ഹാളിനടന്ന ഉമ്മൻ ചാണ്ടിസാറിന്റെ അനുസ്മരണവും മനുഷ്യസേവനത്തെ ജീവിതവൃതമായി സ്വീകരിച്ച ഇടുക്കിയുടെ മദർ തെരേസ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജുവിന്റെ സ്വീകരണവും ശ്രദ്ധേയമായി .
രണ്ടു പ്രാവശ്യം സ്നേഹമന്ദിര൦ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവച്ച ബ്രദർ രാജു അവിടുത്തെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ ഉമ്മൻചാണ്ടി കേക്കുമുറിച്ചതും ഓർത്തെടുത്തു. ഉമ്മൻ ചാണ്ടിയുടെ നഷ്ടം മനുഷ്യകുലത്തിനുതന്നെ തീരാനഷ്ട്മാണെന്നു അദ്ദേഹം പറഞ്ഞു . ഉമ്മൻചാണ്ടിസാറിനെയും എന്നെയും നയിക്കുന്നത് ദൈവമാണെന്ന് ബ്രദർ രാജു കൂട്ടിച്ചേർത്തു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് 1970 ൽ തന്റെ ഏഴാമത്തെവയസിൽ ഉമ്മൻചാണ്ടിയെ കണ്ടതും ഉമ്മൻചാണ്ടി വാങ്ങി തന്ന രണ്ടുദോശകൊണ്ട് വിശപ്പടക്കിയ അനുഭവവും സാബു ഫിലിപ്പ് തൊണ്ട ഇടറിക്കൊണ്ട് വിശദീകരിച്ചു. രാജു ബ്രദറും ഉമ്മൻചാണ്ടിയും ദൈവസേവയുടെ ഭാഗമായി മനുഷ്യ സേവനം നടത്തുന്ന രണ്ടു വലിയ മനുഷ്യർ ആണെന്നും സാബു കൂട്ടിച്ചേർത്തു .

അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ് കെ എസ് യു പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചു അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെപറ്റിയും വിശദമായി പ്രതിപാതിച്ചു . ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച ബഹുമാനമാണ് ഇത്ര വലിയ ജനക്കൂട്ടം വഴിയോരങ്ങളിൽ കണ്ടതെന്നും തമ്പി ജോസ് പറഞ്ഞു .ഒരു വീടുപണിയാൻ പണമില്ലാത്ത ആളും ചികിൽസിക്കാൻ പണമില്ലാത്ത മനുഷ്യനുമായാണ് ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയതെന്നു വികാരധിനനായി തമ്പി ജോസ് പറഞ്ഞു . ലിവർപൂൾ സമൂഹത്തിനുവേണ്ടി തമ്പി ജോസ് ബ്രദർ രാജുവിനെ പൊന്നാടയണിച്ചു ആദരിച്ചു.

ആദരാഞലികൾ അർപ്പിച്ചുകൊണ്ടു സംസാരിച്ച തോമസ് ജോൺ വാരികാട്ട് ഉമ്മൻചാണ്ടിയെ കണ്ട ഓർമ്മകളിൽനിന്നും അദ്ദേഹം കാണിച്ച സ്‌നേഹവായ്പുകൾ പങ്കുവച്ചു, തുടർന്ന് ആന്റോ ജോസ് ,മാത്യു അലക്‌സാണ്ടർ ,എബ്രഹാം നംബനത്തേൽ ലിദിഷ് രാജ് തോമസ് ,എന്നിവർ സംസാരിച്ചു ഉമ്മൻചാണ്ടി ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്നെന്നും മലയാളി ഒരിക്കലും അദ്ദേഹത്തെ മറക്കില്ലെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു ..ലിവർപൂളിലെ സ്നേഹമന്ദിരത്തിന്റെ സഹയാത്രികർ പിരിച്ച 1130 പൗണ്ടിന്റെ ചെക്ക് ഒരുലക്ഷത്തിപതിനെണ്ണായിരത്തി അഞ്ഞൂറു രൂപ ( 1,18500)ബ്രദർ രാജുവിനു ബേബി എബ്രഹാം കൈമാറി .ടോം ജോസ് തടിയംപാട് പരിപാടിയുടെ അധ്യക്ഷനായിരുന്നു .





രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ‘മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകരു’ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം ‘ഓർമയിൽ… ജനനായകൻ’ വികാര നിർഭയമായി. ജൂലൈ 22 ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി പേർ പങ്കെടുത്തു. മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും യോഗത്തിന്റെ മുഖ്യ സംഘാടകൻ ശ്രീ. സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രീ. ഉമ്മൻ ചാണ്ടിയുമായി വളരെ കാലത്തെ അടുപ്പമുള്ള ഒഐസിസി വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററും പൊതു പ്രവർത്തകയുമായ ഷൈനു മാത്യൂസ് പറഞ്ഞു.

കാരുണ്യത്തിന്റെ നിറ കുടമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജനക്ഷേമ പ്രവർത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് സംഘടന നേതാവ് ശ്രീ. സോയ്ച്ചൻ അലക്സാണ്ടർ പറഞ്ഞു. അനുസ്മരണ യോഗത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുകയായിരുന്നു ഇരുവരും.

ജനങ്ങളെ ചേർത്ത് പിടിച്ചു അവർക്കിടയിൽ അവരിലൊരാളായി പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയെ ദൈവതുല്യനായി പോലും ജനങ്ങൾ കണ്ടിരുന്നുവെന്നും, ജനങ്ങൾ തങ്ങളുടെ പ്രാരാബ്ധങ്ങൾ ദൈവത്തോടും ഉമ്മൻ ചാണ്ടിയോടും ഒരുമിച്ചു അറിയിച്ചാൽ, നിശ്ചയമായും പ്രശ്ന പരിഹാരം ആദ്യം ഉമ്മൻ ചാണ്ടിയിൽ നിന്നായിരിക്കും വരിക എന്ന തരത്തിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഓർമിക്കുന്നത്, അവർക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ആചഞ്ചലമായ വിശ്വാസം കൊണ്ടായിരുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്ററും മാഞ്ചസ്റ്ററിലെ പ്രമുഖ കോൺഗ്രസ് നേതാവും ഓ ഐ സി സി നോർത്ത് വെസ്റ്റ് പ്രസിഡൻറ്റും പൊതുപ്രവർത്തകനുമായ ശ്രീ. സോണി ചാക്കോ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഓരോ മലയാളിക്കും അദ്ദേഹത്തിനെ പറ്റി പറയാൻ ഹൃദയസ്പർശിയായ ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹവുമായി ഒന്നിച്ചു യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ട് ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. വി പുഷ്പരാജൻ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് അടിത്തറപാകിയ ജനകീയനും ജനപ്രീയനും ആയിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാട് രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്നും, ആ വിടവ് നികത്തുവാൻ സമീപ ഭാവിയിൽ ആരാലും സാധിക്കില്ല എന്നും IOC UK കേരള ഘടകം മീഡിയ കോയർഡിനേറ്റർ കൂടിയായ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിന് ശ്രീ. ഉമ്മൻ ചാണ്ടി നടപ്പാക്കിയ ഒട്ടനവധി പദ്ധതികളാണ് കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചത്.
എൻ ആർ ഐ കമ്മിഷൻ പോലുള്ള പദ്ധതികൾ പ്രവാസികൾക്കായി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയതാണ്.
യുക്മ നാഷണൽ കമ്മിറ്റി മെമ്പർ അഡ്വ. ജാക്സൺ തോമസ്, യുക്മ നോർത്ത് വെസ്റ്റ് സെക്രട്ടറി ശ്രീ. ബെന്നി ങ്ങോസഫ്, യുകെയിലെ കോൺഗ്രസ് നേതാക്കന്മാരായ , ഒ ഐ സി സി നോർത്ത് വെസ്റ്റ് സെക്രട്ടറി,ശ്രീ. പുഷ്പരാജൻ , ശ്രീ. ജോബി മാത്യു, ശ്രീ. ഷിന്റോ ഓടക്കൽ, ശ്രീ. ബേബി ലൂക്കോസ് പൊതു പ്രവർത്തകരായ ശ്രീമതി. ജൂലിയറ്റ് അബിൻ, ശ്രീ. ദീപു ജോർജ്, ബിനു കുര്യൻ, ശ്രീമതി. സോളി സോണി, ശ്രീ. ബിനു, വിദ്യാർത്ഥി നേതാവ് ശ്രീ. ഡിജോ സെബാസ്റ്റ്യൻ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ഫോട്ടോകൾക്ക് കടപ്പാട് : Jeevan4u Photography

സ്വന്തം ലേഖകൻ
യുകെ : എട്ടാമത് സ്റ്റേറ്റ് അവാർഡ് നേടിയ മമ്മുട്ടിയുടെ റോൾസ് റോയ്സ് കാറിലെ യാത്രയുടെയും , യുകെ പര്യടനത്തിന്റെയും വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. യുകെയിലെ പ്രമുഖ വ്യവസായിയും സോളിസിറ്ററുമായ അഡ്വ : സുഭാഷ് മാനുവൽ ജോർജ്ജിന്റെ റോൾസ് റോയ്‌സ് കാറിലായിരുന്നു മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മമ്മൂട്ടി എത്തിയത്.
യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയാണ് സുഭാഷ് മാനുവൽ ജോർജ്ജ്. അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്. ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Single.id സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.


മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റിന് ശേഷം ആനന്ദ് ടിവിയുടെ ഉടമ ശ്രീകുമാറിന്റെ ബി എം ഡബ്‌ളി കാറ് മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്തതും അതോടൊപ്പം അയ്യായിരം കോടി ( 5 ബില്ല്യൺ ) ആസ്തിയുള്ള ബിസ്സിനസ്സുകളുടെ ഉടമയായ എം എ യൂസഫ് അലി അദ്ദേഹത്തിന്റെ സ്വന്തം റോൾസ് റോയ്സ് കാറിൽ മമ്മൂട്ടിയെ ഇരുത്തി ഡ്രൈവ് ചെയ്യുന്നതും ഒക്കെ വൈറലായിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് യുകെ മലയാളികളുടെ സ്നേഹോപഹാരമായി ഒരു ഗോൾഡൻ മോണ്ട് ബ്ലാങ്ക് പെൻ സുഭാഷ് മാനുവൽ സമ്മാനമായി നൽകിയിരുന്നു.


ലണ്ടൻ : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അനിഷ്യേധ്യ നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി യുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐസിസി യുകെ , ലണ്ടനിൽ യോഗം ചേർന്നു , അനുശോദന മീറ്റിങ്ങിൽ , അദ്ദേഹത്തന്റെ ആത്മാവിന്റെ നിത്യ ശാന്തക്കായി പ്രേത്യേക പാർത്ഥനകളും നടത്തി , അനുശോചന യോഗത്തിൽ യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ഒട്ടനവധി ഒഐസിസി നേതാക്കന്മാർ പങ്കെടുത്തു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു , അനുശോചന യോഗത്തിൽ ഒഐസിസി യുകെയുടെ കേന്ദ്ര , റീജൺ , യൂണിറ്റ് നേതാക്കന്മാർ അനുശോചിച്ചു.

ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി യുകെ യുടെ കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അൽസർ അലി , കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് ,ശ്രീ ഷാജി ആനന്ദ് , കേന്ദ്ര സെകട്ടറി ശ്രീ അപ്പാ ഗഫൂർ ,ശ്രീ സണ്ണി ലൂക്കോസ് ,കേന്ദ്ര ട്രഷറർ ശ്രീ ജവഹർ ലാൽ , ഒഐസിസി യുകെ ഹൗൻസ്ലൊവ് പ്രസിഡന്റ് ശ്രീ ബാബു പൊറിഞ്ചു , ഒഐസിസി യുകെ , സറെ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , വൈസ് പ്രസിഡന്റ് ശ്രീ അനൂപ് ശശി , സെകട്ടറി ശ്രീ സാബു ജോർജ് , എന്നിവർ അനുശോചന സമ്മേളനത്തിന് മുഖ്യ നേതൃത്വം വഹിച്ചു.

ശ്രീ ഉമ്മൻ ചാണ്ടി സർ ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാളായിരുന്നു എന്നും . ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാൻ ആകുമായിരുന്നില്ന്നും കേന്ദ്ര പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് അനുസ്മരിച്ചു , അഞ്ച് പതിറ്റാണ്ടിലേറെ കാലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു നേതാവ് . തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വർഷത്തിലധികം തുടരുക എന്നതും ഉമ്മൻ ചാണ്ടിയ്ക്ക് മാത്രം സാധ്യമായ ഒന്നായിരുന്നു എന്ന് കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു , കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് കേന്ദ്ര വൈസ് പ്രസഡന്റ് ശ്രീ സുജു ഡാനിയേൽ തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു , ഇനി ഉമ്മൻ ചാണ്ടി സർ ഉണ്ടാക്കി വച്ച ഈ റെക്കോർഡ് ആർക്കും മറികടക്കാൻ സാധിക്കില്ലന്നും , ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയി എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ലന്നും വളരെ ഗദ്ഗദത്തോട് ഒഐസിസി സറേ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു ,ബഹുമാനപ്പെട്ട പാസ്റ്റർ സണ്ണി ലൂക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക പാർത്ഥനകൾ നടത്തി പരേതന്റെ ആത്മശാന്തിക്കയി പ്രാർത്ഥിച്ചു

ഒഐസിസി യുകെ യിലെ സമുന്നത നേതാക്കന്മാരായ ശ്രീ ജോർജ് ജോസഫ് , ശ്രീ അഷ്‌റഫ് അബ്‌ദുല്ല , ശ്രീ സി നടരാജൻ ശ്രീ സ്റ്റാൻസൺ മാത്യു , ശ്രീമതി നന്ദിത നന്ദു , ശ്രീ നൂർ മുഹമ്മദ് , ശ്രീ തോമസ് ഫിലിപ് എന്നിവർ അവർക്ക് ഉമ്മൻ ചാണ്ടി സാറിനോട് നേരിട്ടുണ്ടായ അനുഭവങ്ങൾ പങ്കു വച്ച് ചെറിയ വാക്കുകളിൽ അനുശോചന പ്രസംഗങ്ങൾ നടത്തി , പല നേതാക്കന്മാരും പ്രസംഗിച്ചപ്പോൾ തൊണ്ട ഇടറിയതും , പലരും നിയന്ത്രണം വിട്ടു കരഞ്ഞു പോകുന്നതുമെല്ലാം സൂചിപ്പിക്കുന്നത് അവർക്കെല്ലാം ഉമ്മൻ ചാണ്ടി സാർ എത്ര വേണ്ടപ്പെട്ട ആൾ ആയിരുന്നു എന്നും , ഉമ്മൻ ചാണ്ടി എന്ന നേതാവ് ജങ്ങളെ എങ്ങനെയെല്ലമാണ് സ്വാധിനിച്ചത് എന്നും വിളിച്ചു പറയുന്ന ഒന്നയിരുന്നു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടി സാറിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്റെ നിത്യ ശാന്തിക്കായി പാർത്ഥിക്കുകയും അദ്ദേഹത്തിന്റെ കുടുംബതോടുള്ള നിസീമമായ അനുശോധനം രേഖപ്പെടുത്തുകയും ചെയ്തു.




റ്റിജി തോമസ്
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൽക്കരി നിക്ഷേപം ഉള്ള സ്ഥലമാണ് യോർക്ക് ഷെയർ. പുരാതനകാലം മുതൽ ഒരു ഇന്ധനം എന്ന രീതിയിൽ കൽക്കരിയുടെ ഉപയോഗം ഇവിടെ നിലനിന്നിരുന്നു. യോർക്ക് ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ മധ്യ കാലഘട്ടം മുതൽ കൽക്കരി ഖനനം ഉണ്ടായിരുന്നു . എങ്കിലും 18-ാം നൂറ്റാണ്ടോടെയാണ് ഒരു വ്യവസായം എന്ന നിലയിൽ കൽക്കരി ഖനനം വളർന്നത്. ആ കാലഘട്ടത്തിൽ വെയ്ക്ക് ഫീൽഡിലും പരിസരപ്രദേശങ്ങളിലും 46 ചെറുകിട ഖനികൾ ഉണ്ടായിരുന്നു.

നാഷണൽ കോൾ മൈനിങ് മ്യൂസിയം സന്ദർശിക്കുമ്പോൾ വെയ്ക്ക് ഫീൽഡിന്റെയും യോർക്ക് ഷെയറിന്റെയും മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒട്ടാകെയുള്ള കൽക്കരി ഖനനത്തിൻ്റെ ചരിത്രം സന്ദർശകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെടും.
വ്യവസായവൽക്കരണത്തിന്റെ തേരിലേറി കുതിച്ചുയർന്ന ഇംഗ്ലണ്ടിലെ തൊഴിൽ സമരങ്ങൾ പ്രധാനമായും കൽക്കരി ഖനന തൊഴിലാളികൾ നടത്തിയവയായിരുന്നു. ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു. ഇംഗ്ലണ്ടിലെ കൽക്കരി ഖനന വ്യവസായത്തെക്കുറിച്ചും ഖനി തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതും തൻറെ തൊഴിലാളിവർഗ്ഗ സിദ്ധാന്തങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാറൽ മാർക്സ് ദൃഷ്ടാന്തമായി എടുത്തിട്ടുണ്ട്. തന്റെ പല ലേഖനങ്ങളിലും കൽക്കരി ഖനന തൊഴിലാളികളെയാണ് തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികളായി മാർക്സ് പ്രതിഷ്ഠിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൽക്കരി ഖനനത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതോടെ കൽക്കരി വ്യവസായത്തിന്റെ ദേശസാത്ക്കാരം നടന്നു. ഇത് ഒരു പരുധിവരെ സ്വകാര്യ മുതലാളിമാരുടെ തൊഴിൽ പീഡനങ്ങൾക്ക് അറുതി വരുത്താൻ സഹായിച്ചു. ഇംഗ്ലണ്ടിലെ കൽഹരി ഖനന വ്യവസായം 20-ാം നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി. 1990 കളോടെ ഇംഗ്ലണ്ടിലെ മിക്ക ഖനികളും അടച്ചുപൂട്ടി. അതിൻറെ ഫലമായി ഖനികളിൽ ജോലി ചെയ്തിരുന്ന പല തൊഴിലാളികൾക്കും ജോലി നഷ്ടമുണ്ടായി.

നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ മേൽപ്പറഞ്ഞ ചരിത്ര നാളുകളിലൂടെയാണ് സന്ദർശകന്റെ മനസ്സ് സഞ്ചരിക്കുന്നത്. അതോടൊപ്പം ഖനി തൊഴിലാളികൾ അടിച്ചമർത്തലത്തിനെതിരെ നടത്തിയ ഐതിഹാസിക സമരങ്ങളുടെ രേഖാചിത്രവും ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.