അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങൾ നടക്കുന്ന വേദിയെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിയ സ്റ്റീവനേജിൽ ഈ വർഷത്തെ’സർഗ്ഗം പൊന്നോണം’ സെപ്തംബർ 17 ന് ഞായറാഴ്ച നടത്തപ്പെടും.
മുഖ്യാതിഥിയായെത്തുന്ന കൗൺസിലർ ടോം ആദിത്യ രണ്ടു തവണ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ മേയറായിരുന്നു. ഇന്റർ ഫെയ്ത് കോർഡിനേറ്ററും, കൺസർവേറ്റിവ് പാർട്ടി നേതാവുമായ ടോം വാഗ്മിയും, സാമൂഹ്യ പ്രവർത്തകനും, സംരംഭകനുമാണ്.
സ്റ്റീവനേജ് ബോറോ കൗൺസിൽ മേയർ കൗൺസിലർ മൈല ആർസിനോ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്റ്റീവനേജ് യൂത്ത് ഡെപ്യൂട്ടി മേയറും സർഗ്ഗം മെമ്പറുമായ അനീസ മാത്യു മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
സെപ്തംബർ രണ്ടു മുതൽ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഇൻഡോർ-ഔട്ഡോർ മത്സരങ്ങളിൽ ഓണപ്പന്ത്, ഫുട്ബോൾ, ക്രിക്കറ്റ്,വടം വലി,ഖോ ഖോ മുതൽ ചെസ്സ്, കാരംസ്, ശീട്ട് അടക്കം നിരവധി ഇനങ്ങളിലുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സെന്റ് നിക്കോളാസ് ഗ്രൗണ്ടിലും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലുമായാണ് മല്‍സരങ്ങൾ നടക്കുക.
ഓണാഘോഷത്തിലെ ഏറ്റവും പ്രമുഖമായ ഓണസദ്യയ്ക്ക് 21 ഇനം വിഭവങ്ങൾ ആണ് ‘കറി വില്ലേജ്’ തൂശനിലയിൽ വിളമ്പുക.

സെപ്തംബർ 17 ന് ബാർക്ലെയ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക് തിരികൊളുത്തുമ്പോൾ നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഗാനമേളയും മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ പ്രഗത്ഭരായ കലാകാരുടെ താര നിരയാണ് അണിനിരക്കുന്നത്.
സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ തിരുവോണത്തെയും, കേരള കലകളേയും വിദേശികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഓഗസ്റ്റ് 31നു ഒരുക്കുന്ന ‘ലൈവ് കേരള- ലവ് കേരള’യിൽ കേരളത്തനിമയുള്ള വിഭവങ്ങളും കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
‘സ്റ്റീവനേജ് ഡേ’യിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
സ്റ്റീവനേജിന്റെ സൗഹൃദവേദിയിൽ കലാവിരുന്നും ഓണസദ്യയും ആസ്വദിക്കുവാൻ ‘സർഗ്ഗം പൊന്നോണം 2023’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
ആദർശ് പീതാംബരൻ (സെക്രട്ടറി)- 07429178994
Venue:
Barclays Academy, Walkern Road, Stevenage, SG1 3RB
ഉദയ ശിവ്ദാസ്
പുതുമഴയൊരു പുലർവേളയിലെൻ
തൊടിയാകെച്ചിറകുവിരിച്ചു.
താളത്തിൽത്തുള്ളികളൂർന്നെൻ
കാതിൽ സ്വരരാഗമുതിർത്തു.
കണ്ണുകളോ നിദ്ര വെടിഞ്ഞു
മനസ്സിൽക്കുളിർമാരി ചൊരിഞ്ഞു
ജാലകവിരിയപ്പുറമകലേ –
യ്ക്കാവോളം മിഴികളയച്ചു
പുതുമണ്ണിൻഗന്ധം പേറി
തരളിതമൊരുതെന്നലണഞ്ഞു.
മിന്നൽപ്പിണറിടയിടെമിന്നി
ഇടിനാദം നെഞ്ചുതകർത്തു
കാറ്റൊപ്പം വീശിയടിക്കെ
ചെറുശാഖികൾ മുറിയുന്നിടയിൽ
നനുനനെയില പവനനൊടൊപ്പം
തലയാട്ടി നീർമണി ചൂടി
പൊരിവേനലിലുരുകിയ മണ്ണോ
കൊതിതീരെ ദാഹംതീർത്തു.
മഴ മാറിൽ വീണു നനഞ്ഞാ –
ധരയുടെ ഋതുഭാവമുണർന്നു
പുലർമങ്ക കുളിച്ചു ദിവാകര –
പൂജയ്ക്കായ് തൊഴുതുകരങ്ങൾ .
മനസ്സിൽ മഴ നിറയുന്നു ഹാ!
പുലരിയ്ക്കും പുതിയൊരു ലഹരി.
ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.


ജിസിഎസ്ഇ പരീക്ഷകളിൽ 11 വിഷയങ്ങളിലും എ സ്റ്റാറിന് തുല്യമായ ഗ്രേഡ് 9-ൽ നേടി സായൂജ് മേനോൻ സഞ്ജയ് . ബക്കിംഗ്‌ഹാംഷെയറിലെ അമർഷാമിലുള്ള ഡോ.ചലോണേഴ്‌സ് ഗ്രാമർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് സായൂജ്.
സായൂജിൻെറ മാതാപിതാക്കളായ സഞ്ജയ് മേനോൻ ബാങ്കിലും അമ്മ രശ്മി നായർ ഇൻവെസ്റ്റ്മെന്റ് ഫെമിലും ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് സഞ്ജയ് മേനോൻ. അമ്മ രശ്മി നായർ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ് . ഭാഷകളെ സ്നേഹിക്കുകയും 5 ലധികം ഭാഷകൾ സംസാരിക്കുകയും ചെയ്യുന്ന സായൂജ്, അമർഷാം മ്യൂസിക് സെന്ററിൽ ക്ലാരിനെറ്റ് വായിക്കുന്നു, അതേ സ്കൂളിൽ ഗണിതം, ബയോളജി, കെമിസ്ട്രി, സ്പാനിഷ് എന്നിവ പഠിക്കുന്നത് തുടരും .

യുകെയിൽ ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ട്കൾ പുറത്ത് വന്നപ്പോൾ അഭിമാന വിജയം നേടിയ കൂടുതൽ മലയാളി കുട്ടികളുടെ വിവരങ്ങളാണ് അറിയുന്നത്. ജിസിഎസ്ഇയിൽ 12 വിഷയങ്ങളിൽ 12 എ സ്റ്റാർ നേടിയാണ് ലാനെല്ലിയിലെ സ്റ്റെഫി സജി സ്കൂളിന്റെ അഭിമാനമാകുന്നത്.
ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശികളായ സജി സ്കറിയയുടെയും സിനി സജിയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി.സ്റ്റെഫിയുടെ മാതാപിതാക്കൾ പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്റ്റെഫി സജിയുടെ ജിസിഎസ്ഇയിൽ ഫുൾ എ* നേടിയത് അവളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് മാതാപിതാക്കൾ പറയുന്നു.
ലാനെല്ലിയിലെ സെന്റ് ജോൺ ലോയ്ഡ് കോംപ്രിഹെൻസീവ് സ്കൂളിലെ സ്റ്റെഫിയുടെ ടീച്ചർമാർ അവളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡാണിതെന്നും പറഞ്ഞു.
സ്റ്റെഫിയുടെ സഹോദരി പ്ലിമൗത്തിൽ ബിഡിഎസിലും അവളുടെ സഹോദരൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. തന്റെ പ്രൈമറി, സെക്കൻഡറി സ്‌കൂളിലെ ഹെഡ് ഗേൾ എന്ന നിലയിൽ സ്റ്റെഫി മറ്റ് വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. ഇപ്പോൾ, തന്റെ അക്കാദമിക് ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ, എ ലെവൽ ബയോളജി, കെമിസ്ട്രി, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ ഗവർ കോളേജ് സ്വാൻസിയിൽ ചേരാൻ ഒരുങ്ങുകയാണ് സ്റ്റെഫി സജി . ഭാവിയിൽ മെഡിസിൻ പഠിക്കാനാണ് സ്റ്റെഫിയുടെ താത്പര്യം.
രാജു കാഞ്ഞിരങ്ങാട്
മഞ്ഞപ്രസാദവും തൊട്ടു കൊണ്ടിന്നെൻ്റെ
മുറ്റത്തുമഞ്ഞക്കിളികൾ വന്നു
മഞ്ഞിൻ്റെ മുത്തുമണികൾ കൊരുത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളൊരു
ഗാഥകളീണത്തിൽ പാടിടുന്നു
ആ മണി ഗീതങ്ങൾ കേൾക്കവേയെൻമനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽ കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തു വെയ്ക്കാൻ
കിളികൾ നെൽക്കതിരുകൾ കൊയ്തെടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിൻ്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതിക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു.
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
മെട്രിസ് ഫിലിപ്പ്
തൃപ്പൂണിത്തറയിലെ അത്തച്ചമയ ഘോഷ യാത്ര, ഓണത്തിന്റെ വരവ്, അറിയിച്ചുകൊണ്ട്, കടന്നുപ്പോയി. കുട്ടനാടൻ പുഞ്ചയിലെ, കൊച്ചു പെണ്ണെ…എന്ന് ഉറക്കെ പാടിക്കൊണ്ട്, നെഹൃട്രോഫി, വള്ളം കളിയും കഴിഞ്ഞു. മാവേലി തമ്പുരാനെ വരവേൽക്കാൻ, മലയാളികൾ, ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി ലോകം, ഓണം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പുതു വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ ഫോട്ടോസ് കണ്ടുതുടങ്ങി.
“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതി മത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമിർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു.
ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്… ഉത്രാട പാച്ചിലിന്റെ അവസാനം ഓണകിറ്റുകളുടെ കാലം കൂടിയാണ്. അരിയും പയറും ചെറുമണികളും, പച്ചക്കറികളും, കൊണ്ടുള്ള ഓണസദ്യ ഒരുക്കൽ.
തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരള സർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്ര കൊണ്ടാണ്. കരുതലിന്റെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെഓണത്തെ വരവേൽക്കാം.
ഓണക്കാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2023 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളതുനിന്നും, തന്റെ പ്രജകൾ ഒരുക്കുന്ന, വൃത്താക്രതിയിൽ ഉള്ള ബഹുവർണ്ണ പൂക്കളം കാണുവാൻ മാവേലിതമ്പുരാൻ എഴുന്നൊള്ളാറായി.
നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽനിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണാവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.
ഇന്ന് എല്ലാം online ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചുകൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ്മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.
ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവെക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..
[email protected]
+6597526403
Singapore
സുരേഷ് നാരായണൻ
തന്റെ കാമുകൻറെ അനിയന്ത്രിത
ആത്മീയത -ആധ്യാത്മികതയാൽ അവൾ വീർപ്പുമുട്ടി
ഒടുവിൽ അവൾ
ഒരു ശംഖായ് മാറി
അവൻ കുളിക്കുവാൻ വരുന്ന
കടപ്പുറത്ത് …..
‘നീ കാത്തു കിടന്നോ.
ബാക്കി ഞങ്ങൾ നോക്കിക്കോളാം.’
കടൽ പറഞ്ഞു .
തിരകൾ പറഞ്ഞു.
സന്ധ്യാവന്ദന ആചമനത്തിനായ്
അവൻ കുനിഞ്ഞതും
തിരകൾ
ആ ശംഖിനെ അവൻറെ കൺകുമ്പിളിലേക്കു തള്ളിയിട്ടു.
ത്രസിച്ചു പോയ അവൻ തൻറെ
മന്ത്രങ്ങളെ മറന്നു;
കാത്തിരിക്കുന്ന
ദൈവങ്ങളെ , നൈവേദ്യ അടുപ്പുകളെ മറന്നു.
ചുണ്ടോടടുപ്പിച്ച്
ഊതാൻ തുടങ്ങിയതും
‘ഒടുവിലങ്ങ് എന്നെ ചുംബിച്ചു’
എന്നൊരലർച്ചയോടെ അവൾ
സ്വരൂപം പൂണ്ടു
സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.
ജോസ് ജെ വെടികാട്ട്
അത്തക്കളത്തിൽ ചാർത്താൻ ഒരരിയപൂവ് തരുമോ നീ ഓണത്തുമ്പി,
പൂക്കളിൽ നിന്ന് നീ കവർന്നെടുക്കും അമൃതമാം നറുതേൻ തരുമോ, വാനം
പൂകും ഊഞ്ഞാൽ പോൽ തരളമാരുതനിൽ മൃദുസൂനത്തിലിരുന്ന്
ആടുമ്പോൾ നീയും വാനം പൂകുമോ?! തേനും പൂവും പൂക്കളവും തരാൻ
നീയല്ലാതെ മറ്റാരുണ്ട് ഓരോ ഓണ നാളിലും, സ്വപ്നങ്ങളാൽ നിറഞ്ഞൊരു
മധുകുംഭം ഞങ്ങൾക്ക് നിൻ സമ്മാനം!
നിലാവിലുത്രാട രാത്രിയിൽ ശയിക്കുക നിങ്ങൾ ഇമ ചിമ്മി ക്ഷീണത്തിൽ
തിരുവോണ പുലരിയിൽ ഉണർന്നീടുവാൻ! വ്യസനിക്കേണ്ട-
ഓണത്തുമ്പിയുള്ളതു കൊണ്ട് വീണ്ടും മലരുകൾ വിരിയും,
ചെമ്പകസുഗന്ധം പകർന്ന് വീണ്ടും ആതിരകളെത്തും, അരുണൻ വീണ്ടും
ഉദിക്കും ഒരു കുഞ്ഞ് സൂര്യകാന്തി പൂവിന് വേണ്ടി മാത്രമെന്ന പോലെ!
ഓണത്തുമ്പികളുള്ളതു കൊണ്ട് ,ഭ്രമരങ്ങളുള്ളതുകൊണ്ട് പുഷ്പങ്ങളുടെ
എല്ലാ വിഭവങ്ങളുമുണ്ട് അത്തക്കളത്തിൽ നിരത്താൻ! കവടി
നിരത്തിയതുപോൽ പുഷ്പങ്ങൾ നിറഞ്ഞൊരീ അത്തപ്പൂക്കളം
ആരുടെയൊക്കയോ ജന്മമോക്ഷം , കർമ്മമുക്തി! ധർമ്മപത്നി നെറുകിൽ
പൂശും സിന്ദൂരത്തിൻ നിഷ്കളങ്ക ഭാവങ്ങളാണ് കർമ്മമുക്തിക്കാധാരം!
ഓണസംബന്ധമായ വള്ളംകളികൾ കൈക്കരുത്തിന്റെ പോരാട്ടമാണ്,
നീറ്റിലിറക്കും മുമ്പേ ഓടങ്ങളിൽ നെയ്യും മുട്ടയും തേക്കുമ്പോൾ അത്
തുഴയാളുകളുടെ ഉദാസീനതക്ക് കാരണമാകും, കൈത്തഴമ്പാണ് വേണ്ടത്
എന്നൊന്നും ആരും പറയാറില്ല. ജലത്തിലെ ഘർഷണം എളുതാക്കാൻ
വെണ്ണക്കും മുട്ടക്കും ഒപ്പം യോജിച്ചാണ് കൈക്കരുത്ത് പ്രവർത്തിക്കുന്നത്.
ക്രിക്കറ്റിൽ ക്യാച്ച് വഴുതി പോയ കരങ്ങളെ ബട്ടർ ഹാൻഡ്സ് എന്ന്
ആക്ഷേപിക്കുന്നത് പോലെയല്ല ഇത്! കഠിനാധ്വാനവും നൈസർഗീകതയും
ഇവിടെ സമ്മേളിക്കുന്നതു പോലെയാണ്!
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ടോം ജോസ് തടിയംപാട്
ഇന്ത്യയുടെ ചരിത്രം അന്വഷിക്കുന്നവർക്കു ലൂയി മൗണ്ട് ബാറ്റൻ എന്ന അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയെ അറിയാതിരിക്കാൻ കഴിയില്ല ,ഇന്ത്യക്കു സ്വാതന്ത്ര്യ൦ നൽകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചപ്പോൾ അത് നടപ്പിലാക്കാൻ സർക്കാർ കണ്ടെത്തിയ മഹാനായ വ്യക്തിയായിരുന്നു മൗണ്ട് ബാറ്റൺ. ഇന്ത്യയുടെ ചരിത്രവും വിഭജനവും നന്നായി വിശദ്ധികരിച്ചിട്ടുള്ള സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം വായിച്ചവർക്കു അദ്ദേഹത്തെ മറക്കാൻ കഴിയില്ല .1947 മാർച്ച് 20 നു അദ്ദേഹത്തെയും കുടുംബത്തെയും വഹിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ നോർത്തൊലോൾട് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തിന്റെ ഇഷ്ടവിമാനമായിരുന്ന യോർക്ക് M W 102 എയർ ഫോഴ്സ് വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി പറന്നതുമുതൽ 1948 ൽ അദ്ദേഹം തിരിച്ചു പോരുന്നതുവരെയുള്ള ഇന്ത്യയുടെ ചരിത്രം മൗണ്ട് ബാറ്റന്റേതു കൂടിയാണ്.
ബ്രിട്ടീഷ് നേവിയിലെ ഓഫീസർ ആയിരുന്ന അദ്ദേഹം തിരിച്ചുവന്നു നേവി അഡ്മിറൽ ആയി റിട്ടേർ ചെയ്തു റിട്ടേർമെൻറ് ജീവിതം നയിക്കുന്നതിനിടയിൽ അദ്ദേഹത്തെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹം സഞ്ചരിച്ച ബോട്ടിൽ ബോബ് പൊട്ടിച്ചു വകവരുത്തിയത്. അദ്ദേഹം മരിച്ച ഐറിഷ് കടൽത്തീരത്തുകൂടി യാത്ര ചെയ്യുവാനും അദ്ദേഹം മരിച്ച കടൽത്തീരത്ത് സ്ഥാപിച്ചിരുന്ന കുരിശു കാണുവാനും എനിക്ക് കഴിഞ്ഞു..ഇന്ത്യയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച മകൾ പമീല മൗണ്ട് ബാറ്റണെ ഇന്റർവ്യൂ ചെയ്യാനും എനിക്ക് ഭാഗ്യ൦ ലഭിച്ചിട്ടുണ്ട് .

1541 ൽ ഹെൻറി എട്ടാമൻ രാജാവിനെ ഐറിഷ് പാർലമെന്റ് രാജാവായി അംഗീകരിച്ചതോടെ തുടങ്ങിയ കലാപങ്ങൾ കെട്ടടങ്ങിയത് 1998 ഏപ്രിൽ 10 നു ബെൽഫാസ്റ്റിൽ വച്ച് ബ്രിട്ടീഷ് ഐറിഷ് സർക്കാരുകൾ തമ്മിൽ ഉണ്ടായ ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂടെയാണ്, ഇതിനിടയിൽ 1922 ൽ ഐർലൻഡ് വിഭജിച്ചു റിപ്പബ്ലിക്ക് ഓഫ് ഐർലൻഡ് രൂപികരിച്ചു. ഈ കലാപത്തിന്റെ പുറകിൽ പ്രൊട്ടസ്റ്റന്റ് കത്തോലിക്ക മതങ്ങളും വലിയ പങ്കാണ് വഹിച്ചത്, ഏകദേശം 3600 ആളുകൾ ഈ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടന്റെ ഭാഗമായി നിൽക്കുന്ന നോർത്തേൺ ഐർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ലക്ഷ്യം മൗണ്ട് ബാറ്റനെപ്പോലെ പ്രസിദ്ധനായ വ്യക്തിയെ കൊന്നുകൊണ്ടു ഇംഗ്ളണ്ടിൽ ഭയം വിതയ്ക്കുക എന്നതായിരുന്നു .
1979 ആഗസ്ത് 27, തുടരെയുണ്ടായ മഴയെ തുടർന്ന് വെയിൽ തെളിഞ്ഞു. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ കൗണ്ടി സ്ലിഗോയിലെ ക്ലിഫോണി വില്ലേജിന് സമീപമുള്ള ക്ലാസ്സിബാൺ കാസിൽ അവരുടെ ഹോളിഡേ ഹോമിൽ താമസിച്ചിരുന്ന മൗണ്ട് ബാറ്റണും അദ്ദേഹത്തിന്റെ ചില കുടുംബവും നല്ല കാലാവസ്ഥ ആസ്വദിക്കാൻ ബോട്ടിൽ ഒരു യാത്ര നടത്താൻ തീരുമാനിച്ചു.

കപ്പൽ കയറി പതിനഞ്ച് മിനിറ്റിനുശേഷം, ഒരു ഏകീകൃതവും സ്വതന്ത്രവുമായ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി വടക്കൻ അയർലൻഡിൽ നിന്ന് ബ്രിട്ടീഷ് സേനയെ തുരത്താൻ ഭീകരപ്രവർത്തനം നടത്തിയ ഐറിഷ് ദേശീയവാദികളുടെ അർദ്ധസൈനിക വിഭാഗമായ ഐ ആർ എ യിലെ രണ്ട് അംഗങ്ങൾ സ്ഥാപിച്ച റിമോട് കണ്ട്രോൾ ബോംബ് പൊട്ടിഅവരുടെ കപ്പൽ കടലിൽ ചിതറിപ്പോയി. മൗണ്ട് ബാറ്റൺ I R A ഒരു പ്രതീകാത്മകവുമായ ലക്ഷ്യമായിരുന്നു. കാരണം അദ്ദേഹം രാജകുടുംബത്തിലെ ഏറ്റവും ആദരണീയരായ അംഗങ്ങളിൽ ഒരാളായിരുന്നു .അദ്ദേഹം,ജോർജ് ആറാമൻ രാജാവിന്റെ സഹോദരീപുത്രനും ചാൾസ് രാജകുമാരന്റെ ഉപദേശകനും ആയിരുന്നു മൗണ്ട് ബാറ്റൺ. കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി അദ്ദേഹത്തിന്റെ ബോട്ടിൽ ബോംബ് വെച്ചിരുന്നു. 1970-കളിൽ അദ്ദേഹം ഐറിഷ് പട്ടണമായ മുല്ലഗ്‌മോറിൽ അവധിക്കാലം ആഘോഷിച്ചിരുന്ന സമയത്തു , അദ്ദേഹത്തെ വധിക്കുമെന്ന് ഐ ആർ എ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും സുരക്ഷ സംവിധാനങ്ങൾ അദ്ദേഹം നിരസിച്ചു. എന്തായാലും 79 വയസുള്ള ഒരു വൃദ്ധനെ കൊല്ലാൻ ആരാണ് ആഗ്രഹിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത് .
രണ്ടാം ലോകയുദ്ധത്തിൽ മൗണ്ട് ബാറ്റൺ തെക്കുകിഴക്കൻ ഏഷ്യയിലെ പരമോന്നത സഖ്യകക്ഷി കമാൻഡറായിരുന്നു, നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്മിറൽ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു . ഇന്ത്യയുടെ വിഭജനത്തിന് മേൽനോട്ടം വഹിച്ച ഇന്ത്യയുടെ അവസാന വൈസ്രോയി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹം വളരെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു, എന്നാൽ 79 വയസ്സുള്ള വിരമിച്ച മനുഷ്യൻ, വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സുരക്ഷാ സേനയിൽ ഒരു പങ്കും വഹിച്ചിരുന്നില്ല , അയർലണ്ടിൽ പതിവായി അവധിക്കാലം ആഘോഷിച്ചിരുന്ന അദ്ദേഹത്തെ കൊന്നത് ക്രൂരവും പൈശാചികവുമായി ബ്രിട്ടൻ വിലയിരുത്തി .

ഐറിഷ് സംസ്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സേവ്യർ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ തിമോത്തി വൈറ്റ്, രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ വധിക്കുന്നതിലൂടെ, വടക്കൻ അയർലൻഡ് വിട്ടുപോകാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുകയും വടക്കൻ അയർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിൽ ചേർക്കാമെന്നു ഐആർഎ പ്രതീക്ഷിച്ചിരുന്നതായികണ്ടെത്തിയിരുന്നു
മൌണ്ട് ബാറ്റന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐ ആർ എ ഏറ്റെടുക്കുകയായിരുന്നു , ഐർലണ്ടിൽ തുടരുന്ന ബ്രിട്ടീഷ് അധിനിവേശം ഇംഗ്ലീഷ് ജനതയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരു വഴിയായി അവർ ഈ കൊലപാതകത്തെ കണ്ടു
I R A ബോംബ് നിർമ്മാതാവ് തോമസ് മക്മഹോൺ (31) മൗണ്ട് ബാറ്റൺ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഐആർഎ പ്രവർത്തകൻ ഫ്രാൻസിസ് മക്ഗേൾ (24)നെ വെറുതെവിട്ടു. ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ ഭാഗമായി 19 വർഷത്തെ തടവിന് ശേഷം മക്മോഹൻ ജയിൽ മോചിതനായി.
മൗണ്ട് ബാറ്റനോടൊപ്പം മരിച്ച പേരക്കുട്ടി നിക്കൊളാസ് 14 വയസു ബോട്ടിലെ ജോലിക്കാരൻ പോൾ മാസ്‌വെൽ 15 വയസു മൗണ്ട് ബാറ്റന്റെ മകളുടെ അമ്മായിയമ്മ ഡോറിൻ 83 വയസു എന്നിവരുടെ കൊലപാതകം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർഗരറ്റ് താച്ചർ, രാഷ്ട്രീയ സംഘടന എന്നതിലുപരി ഐആർഎയെ ഒരു കുറ്റവാളിയായി കണ്ടു. ഐആർഎ തടവുകാർക്കുള്ള യുദ്ധത്തടവുകാരൻ പദവിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അവകാശങ്ങൾ പിൻവലിച്ചുകൊണ്ടാണ് അവർ പ്രതികരിച്ചത്. പിന്നീട് I R A ഇംഗ്ലണ്ടിന്റെ തെരുവുകളിൽ ഭീകര പ്രവർത്തനങ്ങൾകൊണ്ട് ചോരപ്പുഴകൾ ഒഴുക്കി .അതിനെല്ലാം അറുതിവരുത്തിയതിനു വലിയ സംഭാവനയാണ് അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബിൽ ക്ലിന്റണും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലൈറും ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂലൂടെ നൽകിയത്.
2011 ജൂൺ 25 നു ഡെറിയിലെ ഫോയി നദിക്കു കുറുകെ നിർമിച്ച സമാധാന പാലം നദിയുടെ ഇരുകരകളിലുമായി താമസിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ,കത്തോലിക്ക വിസ്വാസികളെ തമ്മിൽ കൂട്ടിയിണക്കാനും ഉപഹരിച്ചു പ്രസിഡണ്ട് സ്ഥാനത്തു നിന്നും വിരമിച്ചിട്ടും ബിൽ ക്ലിന്റൺ ഡെറി സന്ദർശിച്ചിരുന്നു . ഡെറിയിൽ 1972 ൽ ബ്രിട്ടീഷ് ആർമി നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 ഐറിഷ്‌കാരുടെ (ബ്ലഡി സൺഡേ) സ്മാരകവും കാണാൻ കഴിഞ്ഞു.
ടോം ജോസ് തടിയംപാട്
യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടലുകൾ നടത്തുന്ന ടോം ജോസ് തടിയംപാട് എഴുത്തുകാരനും ചാരിറ്റി പ്രവർത്തകനും യൂട്യൂബറുമാണ്. 2022 -ലെ മികച്ച സാമൂഹിക ചാരിറ്റി പ്രവർത്തകനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ലഭിച്ചത് ടോം ജോസ് തടിയംപാടിനാണ്.
റോമി കുര്യാക്കോസ്
ലണ്ടൻ: “പൗരാവകാശത്തിന് അർത്ഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻചാണ്ടി” എന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ ‘അവകാശങ്ങളിലും, ആവശ്യങ്ങളിലും നിയമം മാനുഷികവും അർത്ഥവ്യാപ്തിയുള്ളതും ആയിരിക്കണമെന്നും,, സാധാരക്കാരനും പ്രാപ്യമായ തലത്തിലും, തനിക്കെതിരെയുള്ള പരാതിയാണെങ്കിൽ പോലും നിയമം അനുസരിച്ച് അപേക്ഷകന് നീതി നേടിയെടുക്കുവാൻ അവസരം നഷ്‌ടപ്പെടരുതെന്നും ഉമ്മൻചാണ്ടി സാർ പറയുമായിരുന്നു.’ എന്ന് ജസ്റ്റിസ് ജെ ബി കോശി ഓർമ്മിച്ചു. ‘ഓ സി ഒരോർമ്മ’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് (Retd.) ജെ ബി കോശി.
‘സമകാലീന ഇന്ത്യ’ സെമിനാറിൽ മുഖ്യപ്രസംഗം നടത്തിയ ജെ ബി കോശി ‘ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവ സമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും, സ്നേഹത്തിലും നിയമത്തിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഇന്ത്യക്കാരന്റെയും ബാദ്ധ്യതയും അവകാശവും കടമയുമാണെന്നു ഓർമ്മിപ്പിച്ചു.
ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.

ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അൽക്ക ആർ തമ്പി ആയിരുന്നു പ്രോഗ്രാo മോഡറേറ്റർ.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
‘ക്രൈസ്തവ വിശ്വാസവും, രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച്, ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്‌ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു.
‘ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുകയും, താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും, കരുണയും, ബഹുമാനവും നൽകികൊണ്ടു ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ലൗട്ടൻ മുൻ മേയർ ഫിലിപ്പ് എബ്രാഹം, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ വി എൽദോ, WELKOM പ്രതിനിധി ജോസ് ചക്കാലക്കൽ, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ്, കൗൺസിലർ ഇമാം ഹഖ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.