Latest News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ വിഭാഗം സയൻസ് അധ്യാപിക തെന്നടി സെൻറ് റീത്താസ് ഇടവകാംഗവും, ആലപ്പുഴ തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയ്യോയുടെ ഭാര്യയുമായ പ്രിൻസി സന്തോഷ് (50) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ നിര്യാതയായി. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ : ഷോൺ , അയോണ (ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ) .

സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടക്കും.

പ്രിൻസി സന്തോഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഒന്നാം വിവാഹവാർഷികത്തിൽ പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് വിഘ്നേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘‘എൻ ഉയിരോട ആധാരം നീങ്കൾധാനേ….ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ…പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.’’–നയൻതാരയുടെയും മക്കളുടെയും ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.

2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. ഒന്നാം വിവാഹവാർഷികമായി ബന്ധപ്പെട്ടുള്ള കുറിപ്പും വിഘ്നേഷ് പങ്കുവയ്ക്കുകയുണ്ടായി. ‘‘നമ്മള്‍ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.’’–വിഘ്നേഷ് പറയുന്നു.

ഉയിർ, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്.

പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.

പാരിസ്: സിറിയയിൽ നിന്നുള്ള അഭയാർത്ഥി നടത്തിയ അക്രമത്തിൽ ഫ്രാൻസിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പ്ലേ ഗ്രൗണ്ടിലാണ് കത്തിയുമായി എത്തിയ ഇയാൾ കൊലവിളി നടത്തിയതും അക്രമം നടത്തിയതും . ഒരു കൈ കൊണ്ട് കഴുത്തിൽ കിടന്ന കുരിശുമാലയിൽ പിടിച്ചും മറുകയ്യിൽ കത്തിയും പിടിച്ചാണ് ഇയാൾ പാർക്കിലേക്ക് എത്തിയത്. യോശുവേ സ്‌തോത്രം എന്നു വിളിച്ചു കൊണ്ട് ഇയാൾ പ്രാമിൽ കിടന്ന ഒരു  കുരുന്നിലെയാണ് ആദ്യം കുത്തിയത്. കുഞ്ഞിനെ ഇയാൾ തുരുതുരാ കുത്തി. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.

ഇയാളുടെ ആക്രമണത്തിൽ പാർക്കിലുണ്ടായിരുന്ന നാലു കുട്ടികൾക്ക് കുത്തേറ്റു. അബ്ദുൽമാഷ് എന്ന 31കാരനാണ് ആക്രമണം നടത്തിയത്. കുരിശുധരിച്ചെത്തിയ ഇയാൾ യോശുവേ സ്‌തോത്രം എന്നു ഉറക്കെ വിളിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെക്കു-കിഴക്കൻ ഫ്രാൻസിലെ അന്നസി ടൗണിലെ ലേക്‌സൗഡ് പാർക്കിൽ ഇന്നലെ രാവിലെ 9.45നാണ് ഇയാൾ ആക്രമണം നടത്തിത്.

കുത്തേറ്റ നാലു കുട്ടികളേയും രണ്ട് മുതിർന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. അതേസമയം ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാൾ സ്വീഡിഷ് പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഭാര്യയുമായി വേർ പിരിയുകയും ചെയ്തിരുന്നു. ഇതിലെ അസ്വാസ്ഥ്യമാണ് കത്തിക്കുത്തിലേക്ക് നീണ്ടത്. 22 മാസത്തിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ കുത്തി വീഴ്‌ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരുടേയും നില ഗുരുതരമാണ്.

ജനങ്ങൾ ഈ ക്രൂരതയുടെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. അഭയാർത്ഥിയായി സിറിയയിൽ നിന്നും എത്തിയതാണ് ഇയാൾ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ അഭയാർത്ഥി നിയമങ്ങളിൽ മാറ്റം വന്നേക്കും. പത്ത് വർഷം മുൻപ്  ഇയാൾക്ക് സ്വീഡൻ അഭയാർത്ഥി സ്റ്റാറ്റസ് നൽകിയിരുന്നു. പിന്നീടാണ് ഫ്രാൻസിൽ എത്തിയത്. ഇയാൾക്കും ഇയാൾ കുത്തിയ അതേ പ്രായത്തിലുള്ള ഒരു  കുട്ടിയുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ മാനസിക പ്രശ്നമോ  ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ പേടിച്ചരണ്ട നാട്ടുകാർ രാത്രിയിൽ പാർക്കിൽ ഒത്തുകൂടുകയും ഇരകാളായവർക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.

അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറെ കവർച്ചക്കാർ കുത്തിക്കൊന്ന സംഭവത്തിൽ പൊലിസിന് ഗുരുതര വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമാവുന്നു. സംഭവമറിഞ്ഞിട്ടും കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെ ലോറി ഡ്രൈവർ കണിച്ചാർ പൂളക്കുറ്റി സ്വദേശി ജിന്റോ ( 39 ) വീണു കിടക്കുന്ന സ്ഥലത്ത് പൊലിസ് എത്താൻ വൈകിയെന്നാണ് ആരോപണം. കൃത്യമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ ജിന്റോ രക്ഷപ്പെടുമായിരുന്നു.

റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിന് അഭിമുഖമായുള്ള യുദ്ധ സ്മാരകത്തിന് സമീപമാണ് തുടയിൽ മാരകമായ കുത്തേറ്റു ചോര വാർന്നൊഴുകിയ നിലയിൽ ജിന്റോ വീണു കിടന്നത്. സംഭവം നേരിൽ കണ്ട ഇതിനടുത്ത് രാത്രികാലങ്ങളിൽ ഭിക്ഷാടനത്തിനായി തമ്പടിക്കാറുള്ള ഒരു സ്ത്രി കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തി ഒരാൾ റോഡരികിൽ കുത്തേറ്റു കിടക്കുന്നതായി അറിയിച്ചിരുന്നുവെങ്കിലും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ ആട്ടിയോടിക്കുകയായിരുന്നു.

ഇതിനു ശേഷം ജിന്റോ മരണത്തോട് മല്ലിടുകയാണെന്ന് മനസിലാക്കിയ സ്ത്രീ വീണ്ടും പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും സമാനമായ അനുഭവം തന്നെ ആവർത്തിച്ചു. അപ്പോഴെക്കും ഏതാണ്ട് ഒരു മണിക്കൂറോളമായിരുന്നു. ചോര റോഡിലേക്ക് വാർന്നൊഴുകിയ ജിന്റോ ബോധരഹിതനായി മാറാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ട്രെയിനിറങ്ങി കിഴക്കെ കവാടത്തിലൂടെ വരികയായിരുന്ന ദമ്പതികൾ അവശ നിലയിൽ കിടക്കുന്ന ജിന്റോയെ കണ്ടത്. ഇവർ ഉടൻ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഭിക്ഷാടനം നടത്തിയ സ്ത്രീയുടെ സമാന അനുഭവം തന്നെയാണ് ഇവർക്കുമുണ്ടായത്.

എന്നാൽ ദമ്പതികൾ വിട്ടു കൊടുക്കാൻ തയ്യാറായില്ല അവർ ബഹളം വയ്ക്കുകയും ഡ്യുട്ടിയിലുണ്ടായിരുന്ന പൊലിസുകാരോട് തട്ടി കയറുകയും കമ്മിഷണർക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് മനസില്ലാമനസോടെ പൊലിസുകാർ സംഭവസ്ഥലത്തേക്കു വരികയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അപ്പോഴെക്കും അതീവ ഗുരുതരാവസ്ഥയിലായ ജിന്റോയുടെ ജീവൻ ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. കണ്ണൂർ പൊലിസ് സ്റ്റേഷൻ, സായുധ പൊലിസ് ആസ്ഥാനം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യാലയം, സായുധ സേന ക്യാംപ് ഓഫിസ്, വനിതാ പൊലിസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തു നിന്നാണ് കുത്തേറ്റു ഗുരുതരാവസ്ഥയിലായ ഒരു യുവാവ് പിടഞ്ഞുമരിച്ചതെന്ന കാര്യം ഗൗരവകരമായി ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

 

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് പരിശോധന. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

ബാങ്ക് അടക്കം വിവിധയിടങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റ് ആയിരുന്ന കെ.കെ. എബ്രഹാം, വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലാണ് പരിശോധന. ആറു പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. 2016 – 17 കാലയളവിൽ ഏകദേശം 8.30 കോടി രൂപയുടെ തട്ടിപ്പ് ഈ ഭരണ സമിതി നടത്തിയിട്ടുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പത്തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ. എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റായിരുന്നു എബ്രഹാം. സംഭവത്തിൽ രമാദേവിയും കെ.കെ. എബ്രഹാമും ജയിലിലാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടിൽ കെ.കെ എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ്. നാല് മാസം മുൻപാണ് ഇഡി ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

കെ.കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡന്റായ സമയത്തായിരുന്നു പുൽപ്പള്ളി സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടന്നത്. 8.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വായ്പാ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന് പിന്നാലെ കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാന്റിലായ ഇദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതേസമയം, ബാങ്കിൽ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാൽ, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.എബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് എബ്രഹാമിനെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായ്പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ കെ.കെ.ഏബ്രഹാം നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മക്കൾ മരിച്ചുപോകുന്ന മാതാപിതാക്കളുടെ ദുഃഖം അതേത് ദൈവത്തിനും മായിച്ചു കളയാൻ പറ്റാത്ത ഒന്നാണ് ..അവരുടെ വേദന അറിയാനുള്ള ഒരു യന്ത്രവും ഇതുവരെ വരെ കണ്ടെത്തിയിട്ടില്ല . …എങ്കിലും പറയുവാ …

2015 ലെ കണക്കനുസരിച്ചു നമ്മുടെ ഇന്ത്യയിൽ മാത്രം ഏകദേശം 18000 കുഞ്ഞുങ്ങൾ സ്വയം ജീവനെടുത്തിട്ടുണ്ട് …

നമ്മൾ കടമെടുത്തും ലോണെടുത്തും പഠിപ്പിച്ചു കൂട്ടുന്നില്ലേ നമ്മുടെ മക്കളെ . എന്തിനുവേണ്ടി ? വയറുനിറക്കാനല്ല, മറിച്ചു മറ്റാരേക്കാളും മുന്നിലെത്താൻ വേണ്ടിമാത്രമാണ് നമ്മൾ മക്കളെ പെറ്റു കൂട്ടുന്നത് . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണകൂടങ്ങളും എന്തൊക്കെയോ പ്രോമിസ് ചെയ്തു നമ്മൾ മാതാപിതാക്കളുടെ വിയർപ്പിന്റെ ഉപ്പു രസം കൂട്ടുന്നുമുണ്ട് .

മക്കളെ പഠിപ്പിച്ചു മറ്റാരേക്കാളും വല്യവാനാക്കി , അവനെക്കൊണ്ടൊരു മണിമാളിക ഉണ്ടാക്കി കാറുമേടിച്ചു മേടിപ്പിച്ചു കുംഭനിറപ്പിച്ചു കൊളസ്‌ട്രോൾ വരുത്തി ചുമ്മാ ചത്തുപോകാനായി , നമ്മൾ മാതാപിതാക്കളും അവരോടൊപ്പം കൂട്ട് നിൽക്കണില്ലേ ?

ഇവിടെ യുകെയിലൊക്കെ അയ്യോ യുകെയെകുറിച്ചു പറയാൻ പാടില്ലല്ലോ ല്ലേ …എനിക്ക് അറിയാവുന്നവ അല്ലെ പറയാൻ പറ്റൂ, അതിനാൽ ഇഷ്ടമുള്ളവർ മാത്രം വായിച്ചാൽ മതി ..

ഇവിടൊക്കെ കുഞ്ഞുങ്ങൾ അവരുടെ ഗുണന പട്ടിക പോലും പഠിച്ചു തീരുന്നത് അവരുടെ ആറാം ക്‌ളാസിലാണ് . അതിന് മുമ്പേ പഠിച്ചു തീരുന്നവരും ഉണ്ട് കേട്ടോ . അതിനാൽ അങ്ങനെ വിവിധ ഘട്ടങ്ങളായി പഠിച്ചു തീരുന്ന അവരെ പല ഗ്രൂപ്പുകളായി ഡിവൈഡ് ചെയ്യും. ഒരു കോമ്പറ്റീഷൻ സ്പിരിറ്റും ഇല്ലാതെ തന്നെ . …ഇഷ്ടമുള്ളവർ ഇഷ്ടമുള്ള സമയത്തു പഠിച്ചു തീർക്കട്ടെയെന്നേ …എന്തിനിത്ര ആക്രാന്തം ? എന്നതാണിവിടുത്തെ അജണ്ട …

നമ്മളെന്തായാലും പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യത്തിലല്ല , അതിൽ നിന്നുമൊക്കെ നമ്മുടെ ലോകം ഇന്ന് മാറി കഴിഞ്ഞു . ഇനി അവർക്ക് വയറുനിറയ്ക്കാനല്ല പഠിപ്പിച്ചു കൊടുക്കേണ്ടത് . മറിച്ചു മനസ് നിറഞ്ഞു ജീവിക്കാനാണ് പഠിപ്പ് ആവശ്യം … ഓരോ നിമിഷവും അവരെ ജീവിക്കാൻ പഠിപ്പിച്ചു കൂടെ ….

സാഹചര്യങ്ങളിൽ പതറാതെ ജീവിക്കാൻ …
ഒരു തോൽവി മറ്റൊരു ജയമാണെന്ന് മനസിലാക്കി ജീവിക്കാൻ ….
ഒരു വാതിൽ അടക്കുമ്പോൾ ഒരു ജനൽ തുറക്കുമെന്ന് പഠിപ്പിക്കാൻ …
മണിമാളികയോ പോക്കറ്റ് നിറക്കലോ അല്ല ജീവിതമെന്ന് പഠിപ്പിക്കാൻ ….
മഴയുടെ കുളിർമയും ,ചെളിയുടെ ഗന്ധവും വിറകിന്റെ ചൂടും , അമ്മയുടെ സ്നേഹവും , അപ്പന്റെ തണലുമാണ് നമ്മുടെ പുണ്യമെന്നു പഠിപ്പിക്കാൻ ….
നമ്മൾ നമ്മുടെ സ്കൂൾ അധികാരികൾ ഇനിയും പഠിക്കേണ്ടതുണ്ട് …

ഇവിടൊക്കെ കുഞ്ഞുങ്ങളെ സ്പോർട്സ് കോമ്പറ്റീഷൻ ചെയ്യിക്കുന്നുണ്ട് . അത് ആരെക്കാളും മുന്നിലെത്താനല്ല. ഏറ്റവും ഉയർന്ന സ്റ്റൂളിൽ കയറി മെഡൽ മേടിക്കാനും അല്ല . മറിച്ച്, അവരെ നൂറും ഇരുന്നൂറും പേരടങ്ങുന്ന ഗ്രൂപ്പുകളായി തരം തിരിച്ചു ഓരോരുത്തരും മേടിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനം അവനവന്റെ ഗ്രൂപ്പിലേക്ക് പോയിന്റുകളായി ആഡ് ചെയ്തു അവനവന്റെ ഗ്രൂപ്പിനായി കൊന്റ്രിബുട്ട്‌ ചെയ്യുക എന്നതിലൂടെ, വിജയത്തിനായി മറ്റുള്ളവരെയും കൂടെ കൂട്ടി ഉള്ളൊരു വിജയം അതാണ് അവർ പഠിപ്പിക്കുന്നത് …..

കൂടാതെ പണ സമ്പാദനവും അവർ പഠിപ്പിക്കുന്നുണ്ട് ട്ടോ. വിവിധ ബാങ്കു ഉദ്യോഗസ്ഥർ അവരുടെ സ്‌കൂളിൽ വരുകയും മണി സേവിങ്ങിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കികയും അവർക്ക് രണ്ടു മിഠായികൾ കൊടുത്തു മടങ്ങുകയും ചെയ്യുന്നു .അടുത്ത ആഴ്ച വരുമ്പോഴും അതേ ആ രണ്ടു മിഠായികൾ എടുക്കാത്ത കുട്ടികൾക്ക് രണ്ടു മിഠായികൾ കൂടെ കൊടുത്തു മടങ്ങുന്നു . അങ്ങനെ ഓരോ ആഴ്ചയും അവർ വരുകയും കൊടുത്ത മിഠായികളുടെ എണ്ണം കുട്ടികൾ കഴിക്കാതെ സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു പിന്നെയും മിഠായികൾ കൊടുത്തു സേവിങ് പഠിപ്പിക്കുന്നു ….

പ്രകൃതിയെ കുറിച്ചു പഠിപ്പിക്കാനായി നമ്മളിട്ടു വിടുന്ന സ്യൂട്ടും കോട്ടും ഊരി മണ്ണിലൂടെ നടക്കാനും മണ്ണിരയെ പിടിക്കാനും അവയും നമ്മിലൊരാളാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു …
ഇനിയും പറയാനേറെയുണ്ട് …

അപ്പോൾ പറഞ്ഞു വന്നത് നമ്മൾ മക്കളെ കാശു കൊടുത്തു കാശു സമ്പാദിപ്പിക്കാൻ പഠിപ്പിച്ചാൽ കാശു സമ്പാദിക്കാൻ പറ്റാതെ വരുമ്പോൾ , അല്ലെങ്കിൽ അവർ നിൽക്കുന്ന സാഹചര്യം ഇണങ്ങാതെ വരുമ്പോൾ എല്ലാം നശിച്ചുവെന്നോർത്തു ആത്മഹത്യയിലേയ്ക്ക്‌ പോകുന്നു ….

അതിനാൽ ഓരോ കുഞ്ഞു മരിച്ചു വീഴുമ്പോഴും അതിൽ നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റത്തിന് നല്ലൊരു പങ്കുണ്ട് എന്ന് തന്നെ ഞാൻ പറയും . നമ്മൾ മാതാപിതാക്കൾക്കും നല്ലൊരു പങ്കുണ്ട് എന്ന് ഞാൻ പറയും …
കാരണം ,ശരിക്കും നമ്മുടെ വിദ്യാഭ്യാസം കുഞ്ഞുങ്ങളെ എങ്ങനെ ജീവിക്കാം എന്നതിലുപരി എങ്ങനെ സമ്പന്നനായി ജീവിക്കാം എന്ന് മാത്രമാണ് പഠിപ്പിക്കുന്നത് ..

Please understand that When our children start committing suicide, we are doing something fundamentally wrong. …

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് ഇപ്പോഴും രംഗത്തെത്തുന്നത്. ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി പോയ സുധിയുടെ അടക്കം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. അടക്കിന്‌ മുന്നേ തന്നെ തനിച്ചാക്കി പോയ സുധിയോട് ഭാ​ര്യ രേണു സംസാരിക്കുന്നതിന്റെ വീഡിയോ ആണ് മലയാളികളുടെ കണ്ണിനെ ഈറനണിയിക്കുന്നത്. അടക്ക ശുശ്രൂഷകൾ നടക്കുന്നതിനിടെ സുധിയെ നോക്കി ഒരുപാട് നേരം സംസാരിക്കുകയാണ് രേണു. സുധിയോട് വിഷമിക്കരുതെന്നൊക്കെ രേണു പറയുന്നുണ്ട്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവരുടെ കണ്ണുകൾ ഈറണിയിക്കുകയും ചെയ്യുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുക ആണ്. സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

ലണ്ടൻ: യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിച്ച യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നായ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷവും നൃത്ത സംഗീതരാവും ജൂൺ 10 ശനിയാഴ്ച 3 പി എം മുതൽ ബോൺമൗത്തിലെ ബാറിംഗ്‌ടൺ തീയേറ്ററിൽ അരങ്ങേറുന്നു. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ ആണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ  വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ,ശ്രാവൻ റാത്തോട് -എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.

യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.

അനീഷ് ജോർജ്ജ്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ടെസ്സ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നത്.

ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH

കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Danto Paul: 07551 192309
Sunil Raveendran:07427105530.

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയാണ് സ്വര തന്റെ ബേബി ബംപിന്റെ ചിത്രം പങ്കുവച്ച് പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഗ്രഹീതയായി തോന്നുന്നുവെന്നാണ് സ്വര പറയുന്നത്. ‘ചിലപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരുമിച്ച് ഉത്തരം ലഭിക്കും. പുതിയൊരു ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും തോന്നുന്നു” എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ ബേബി എന്ന ഹാഷ്ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.

ജനുവരി 6ന് ആണ് സ്വര ഭാസ്‌ക്കറും ഫഹദ് അഹമദും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. പിന്നീട് ഹല്‍ദി, മെഹന്ദി, സംഗീത്, ഖവാലി നൈറ്റ്, റിസപ്ഷന്‍ തുടങ്ങിയ ആഘോങ്ങളുമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനാണ് ഫഹദ് അഹമദ്. 2019ല്‍ നടന്ന സിഎഎ സമരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. സിഎഎ സമരത്തില്‍ മാത്രമല്ല, കര്‍ഷക സമരത്തിലും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സ്വര പങ്കെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved