ആലപ്പുഴ എടത്വയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ ഏഴ് കള്ളനോട്ടുകള്‍ ഒരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 500 രൂപയുടെ നോട്ടുകളാണ് മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്ന ഇയാള്‍ ബാങ്കില്‍ നല്‍കിയത്. ബാങ്ക് അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ തട്ടിപ്പ് വെളിപ്പെട്ടത്.
ബാങ്കില്‍ കള്ളനോട്ടുകള്‍ നല്‍കിയ ആള്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നോട്ട് തന്ന ആളിലേക്ക് അന്വേഷണം നീണ്ടത്. ഈ കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നോട്ടുകള്‍ കൈവശമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നേരത്തെയും ജിഷയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചെന്നും മുന്‍ ഓഫീസില്‍ ക്രമക്കേട് നടത്തിയെന്നും ഉള്‍പ്പെടെയായിരുന്നു ആരോപണങ്ങള്‍. ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍.
തിരുവനന്തപുരം കല്ലമ്പലത്ത് ബസിൽ കയറുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കാറിനടിയിൽ പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുവാപ്പള്ളി കെടിസിടി ആർട്സ് കോളേജിലെ ഒന്നാംവർഷ എംഎ ഇംഗ്ളീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീസരസിൽ വിജയകുമാറിൻ്റെയും മഞ്ജുവിന്റെയും മകൾ ശ്രേഷ്ഠ എം വിജയ് (22) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ ദേശീയപാതയിൽ മണമ്പൂർ ആഴാംകോണം ജങ്ഷനിലായിരുന്നു അപകടം. കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്കു വന്ന സ്വകാര്യബസ് ആഴാംകോണം ജങ്ഷനിൽ നിർത്തി വിദ്യാർഥികളെ കയറ്റുമ്പോൾ, കൊല്ലത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാർ നിയന്ത്രണം വിട്ട് ബസിൻ്റെ ഇടതുവശത്തുകൂടി വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ പല ഭാഗത്തേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും പോലീസും ചേർന്ന് വിവിധ വാഹനങ്ങളിൽ കയറ്റി ചാത്തമ്പാറ കെടിസിടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം വാഹനത്തിനടയിൽപ്പെട്ട ശ്രേഷ്ഠ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു.
കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൻ്റെ വലിയ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിയെത്തിയവർ കണ്ടത് പരിക്കേറ്റ് പലയിടത്തായി ചിതറി വീണുകിടക്കുന്ന കുട്ടികളെയാണ്. ഇടിയുടെ ഫലമായി ബാഗുകളും ചെരിപ്പുകളുമെല്ലാം പലഭാഗത്തായി തെറിച്ചുകിടക്കുകയായിരുന്നു. സമയം കളയാതെ തന്നെ അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു നാട്ടുകാർ. എല്ലാവരും ഒരുമനസ്സോടെ പ്രവർത്തന നരതരായതോടെ രക്ഷപ്രവർത്തനം ഊർജ്ജിതമായി. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നുപോയിരുന്നു. അപകടത്തിൽപ്പെട്ട കാർ പിന്നീട് യന്ത്രസംവിധാനമുപയോഗിച്ച് പോലീസ് സംഭവസ്ഥലത്തുനിന്ന് സ്റ്റേഷൻവളപ്പിലേക്കു മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെടിസിടി കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് കോളേജിനു അടുത്തുള്ള ആയാംകോണം ജംഗ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഏകദേശം ഇരുപതോളം വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ബസ് വന്ന് അതിലേക്ക് കുട്ടികൾ കയറാൻ ഒരുങ്ങുമ്പോഴാണ് കൊല്ലം ഭാഗത്ത് നിന്നും അമിത വേഗതയിൽ ടൊയോട്ട ഫോർച്യൂണർ കാർ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. നിർത്തിയിട്ട് ആളെ കയറ്റിക്കൊണ്ട് നിന്ന ബസ്സിന് പുറകിലും ഇടിച്ച ശേഷമാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയതെന്നാണ് വിവരം.
വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ആറ്റിങ്ങൽ പ്രസിദ്ധമായ ലിപ്റ്റൻ കുടുംബത്തിലെ സുകുമാരൻനായരുടെ ജ്യേഷ്ഠ സഹോദരൻ ശ്രീധരൻനായരുടെ മകൻ വിജയകുമാറിന്റെ മകളാണ് ശ്രീ സരസിൽ ശ്രേഷ്ഠ എം വിജയ്. അടുത്ത കാലത്താണ് ലേബർ ഓഫീസർ ആയിരുന്ന വിജയകുമാർ റിട്ടയർ ചെയ്തത്. മഞ്ജുവാണ് ശ്രേഷ്ഠയുടെ മാതാവ് .
ഇന്ന് ലോക വൃക്കദിനം (World Kidney Day). വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ ഈ ദിനം ആചരിച്ചുവരുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകൾക്ക് പങ്കുണ്ട്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. രക്തത്തെ ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങൾ മൂത്രമായി കടത്തിവിടാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും.
വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?
രണ്ടരമുതല്‍ മൂന്ന് ലിറ്റര്‍ വെള്ളംവരെ എല്ലാ ദിവസവും കുടിക്കണം. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവര്‍ വെള്ളം കുടിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ കൂട്ടുകയും കുറയ്ക്കുകയും വേണം. കൊഴുപ്പും മധുരവുമേറിയ ഭക്ഷണങ്ങളുടെയും ശീതളപാനീയങ്ങളുടെയും അധിക ഉപയോഗവും വളരെയധികം കുറയ്ക്കണം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.
പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നവര്‍, ജന്മനാ മൂത്രനാളിയുമായി ബന്ധപ്പെട്ട് അസുഖമുള്ളവര്‍, വൃക്കയില്‍ കല്ലുവന്ന് ചികിത്സ തേടിയവര്‍, പരമ്പരാഗതമായി വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം.
മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര്, മൂത്രത്തിലെ പത, മൂത്രത്തിലെ രക്തസാന്നിധ്യം, മൂത്രത്തിന്റെ അളവ് കുറയല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
ഉറക്കക്കുറവ്: ഉറക്കം കുറയുന്നത് രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം വരുത്തും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
അമിത വണ്ണം:ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നത് ശരീരപോഷണത്തില്‍ വ്യതിയാനം സൃഷ്ടിക്കും. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ലക്ഷണങ്ങള്‍മാത്രം നോക്കി സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് വൃക്കയുടേതുള്‍പ്പെടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുടെ മരുന്നുകള്‍ മുടക്കുന്നതും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തി വന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിനാലാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 24 ശനിയാഴ്ച ഗ്ലോസ്റ്ററിലെ സിൻഡർഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റിയും രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , ജോണി സേവ്യർ , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .
പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ സിൻഡർ ഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും. കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .
യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിനാലാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .
സംഗമ വേദിയുടെ അഡ്രസ്സ്
കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .
JOHNY XAVIER 07837003261
THOMAS CHACKO 07872067153
JOSEPHKUTTY DEVASIA 07727242049
ANEESH CHANDY 07455508135
ANTONY KOCHITHARA KAVALAM 07440454478
SONY ANTONY PUTHUKARY 07878256171
JAYESH PUTHUKARY 07440772155
യുകെയിലെത്തുന്ന മലയാളികളിൽ മിക്കവരും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. യുകെയിൽ എത്താൻ വേണ്ടി മാത്രം ഹെൽത്ത് കെയർ വിസയിൽ എത്തിയ മലയാളികളും ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഹെൽത്ത് കെയർ വിസയിൽ എത്തിയവർക്ക് രണ്ടാമതൊരു ജോലി ചെയ്യാനുള്ള അനുമതി ഒട്ടേറെ യു കെ മലയാളികൾക്ക് പ്രയോജനം ആകും. യുകെയിൽ ഹെൽത്ത് കെയര്‍ വീസയില്‍ എത്തിയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്കാണ് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകിയത് . ഫെബ്രുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അനുമതി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനാണ് ഹോം ഓഫീസ് ഇളവുകൾ നൽകിയിട്ടുള്ളത്.
ആറുമാസം ഇത്തരത്തിൽ ഇളവുകൾക്ക് യോഗ്യത ഉള്ളവർക്ക് സമയ പരിധി ഇല്ലാതെ നിയമപരമായി ജോലി ചെയ്യാം. മുൻപ് 20 മണിക്കൂർ മാത്രമേ രണ്ടാമതൊരു ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നുള്ളു. നിലവില്‍ ആറു മാസത്തേക്കാണ് ഇപ്പോൾ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് കൂടുതല്‍ നാള്‍ തുടരണമോ എന്ന കാര്യത്തിൽ പുനരവലോകനം നടത്തി തീരുമാനമെടുക്കും.
രണ്ടാമതൊരു ജോലി ചെയ്യുന്നതിനുള്ള ഇളവുകൾ ലഭിക്കുന്നതിനായി വിസ അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കണം. എന്നാൽ, നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയറുടെ കീഴിൽ അധിക ജോലി ചെയ്യുന്നതിന് വീസ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. എന്നിരുന്നാലും ഹെല്‍ത്ത് കെയര്‍ വിസ ഉടമകള്‍ ഹോം ഓഫീസുമായി ബന്ധപ്പെട്ട് അവരവരുടെ യോഗ്യത ഉറപ്പു വരുത്തണമെന്ന് ഹോം ഓഫീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭിക്കും .
https://www.gov.uk/health-care-worker-visa/taking-a-second-job
പുനലൂരിൽ കല്ലടയാറ്റിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നുപേരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായസ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോളാണ് മൂവരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.
രമ്യയെ കൊല്ലം ചാത്തന്നൂരിലേക്കാണ് വിവാഹം കഴിച്ചുകൊണ്ട് പോയിരിക്കുന്നത്. ഭർത്താവ് ഏറെ നാളായി വിദേശത്താണെന്നാണ് വിവരം. മൃതദേഹങ്ങൾ മൂന്നും ഷാളിൽ കെട്ടിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. ആദ്യം തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടതെന്ന സംശയമാണ് ഉടലെടുത്തത്. കൂടുതൽ അന്വേഷണത്തിലാണ് മരണപ്പെട്ടത് പിറവന്തൂർ സ്വദേശികളാണെന്ന് വ്യക്തമായത്.
പുനലൂരിലെ മക്കടവ് റബർ പാർക്കിന് സമീപം കല്ലടയാറിൻ്റെ ഭാഗത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ഷാള്‍ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ടോസിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സൂചന. മത്സരത്തിൽ പങ്കെടുക്കുന്ന ടീം നായകന്മാർ നടത്തേണ്ട കോയിൻ ടോസ് മോദി നിർവഹിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അറിയിക്കുന്നത്. ക്രിക്കറ്റിലെ പതിവ് ചട്ടങ്ങളനുസരിച്ച് ടോസ് വേദിയിൽ വിശിഷ്ടാതിഥികളെ പ്രവേശിപ്പിക്കാറില്ലെങ്കിലും മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഈ പതിവ് മാറാൻ സാധ്യതയുണ്ട്.
മോദി കോയിൻ ഫ്ലിപ്പ് ചെയ്താൽ അതിഥി ടീമിന്റെ നായകനായ സ്റ്റീവ് സ്മിത്ത് ആയിരിക്കും “ടോസ് കോൾ’ ചെയ്യുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനായി പിച്ചിന്റെ ആനുകൂല്യം മുതലാക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ടോസ് നിർണായകമാകുമെന്ന് ഉറപ്പാണ്.
നാളെ ആരംഭിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സൂപ്പർതാരം വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ 50-ാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയുമുണ്ട്.
ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞ് കയറുകയായിരുന്നു.
മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തുന്ന നിധിൻ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ നിധിൻ അമ്മയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീണ്ടും മദ്യപിക്കാനായി രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ നിധിൻ രമയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകൻ മദ്യപിച്ച് എത്തി നിരന്തരം ഉപദ്രവിക്കുന്നതിനാൽ പലപ്പോഴും രമ അയൽ വീടുകളിലാണ് കിടന്നിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നിധിന് പുറമെ നിധിന്റെ പിതാവും രമയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.
കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂളിന് സപീമം മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ട് വിദ്യാർത്ഥിയും വിനോദ്-ശാലിനി ദമ്പതികളുടെ മകനുമായ അഭിനവ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ അഭിനവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ അഭിനവിനെ സ്‌കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബേഡകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.