Latest News

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്.

നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം ഇന്ത്യയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ബിബിസി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ സമൂഹ മാധ്യമങ്ങൾ ഇതേ തുടർന്ന് കർശനമായ നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ എതിർപ്പുകൾ മറികടന്നാണ് ഇപ്പോൾ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ സംപ്രേഷണം ഇപ്പോൾ ലഭ്യമല്ല.

യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം വളരെ വിശദമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

‘ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവര്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്’– ജാക് സ്ട്രോ പറഞ്ഞു.

ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചിരുന്നു. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി അധികൃതർ ഇപ്പോഴും. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കയും വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അമ്പലപ്പുഴയിൽ നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിൻറെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു .47കാരനായ നൈസാമിനെ ആണ് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത് .

കരൂർ മാളിയേക്കൽ നൈസാം ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു .കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി നൈസാം വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട് .

കഴിഞ്ഞവർഷം ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെതുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തിനു മുൻപേ യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിൻറെ വീട്ടുകാർ അറിഞ്ഞു .തുടർന്നാണ് അഞ്ചു വർഷത്തോളം നീണ്ട പീഡന വിവരം പുറത്താകുന്നത് .വ്യാപാരിയായ നൈസാം മുൻകൈയെടുത്താണ് പരിചയത്തിലുള്ള യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയെ നൈസാം 16 വയസ്സു മുതൽ പീഡനത്തിനിരയാകുകയായിരുന്നു.

എന്ന് യുവതി പോലീസിനോട് മൊഴിനൽകി. നൈസാമിൻറെ ഉപ ദ്രവം സഹിക്കാതെ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയിരുന്നു .തുടർന്ന് നൈസാം തന്നെ മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി പെൺകുട്ടിയെ തിരികെ കടയിലേക്ക് കൊണ്ടുപോയി. ഇനി ഉപദ്രവം ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ ആയിരുന്നു പെൺകുട്ടിയെ ജോലിയിൽ പ്രവേശിച്ചത് .എന്നാൽ ഇയാൾ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജിൽ മുറിയെടുത്തു മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു ,

എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് . പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം കഴിഞ്ഞ അഞ്ച് വർഷമായി പീഡനം തുടരുകയായിരുന്നു .വിവരമറിഞ്ഞ് നാട്ടുകാർ നൈസാമിനെ തടഞ്ഞുവെച്ച് മർദ്ദിച്ച ശേഷം പോലീസിലേൽപ്പിച്ചു .ദേഹമാസകലം പരിക്കേറ്റ് നൈസാമിനു ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരൂർ മാളിയേക്കൽ 47കാരനായ നൈസാം ആണ് പോലീസ് പിടിയിലായത്.

കരൾ സംബന്ധിച്ച അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന കുട്ടനാട് പുളിങ്കുന്ന് വെള്ളറയ്ക്കൽ സിന്നിച്ചൻ – സിജി ദമ്പതികളുടെ രണ്ടാമത്തെ മകൾ സേറ അന്ന ജോസഫ് ആണ് അന്തരിച്ചത്. ജന്മനാ കരൾ സംബന്ധിച്ച അസുഖം ഉണ്ടെന്ന് അറിഞ്ഞ കുട്ടിക്ക് പിതാവ് കരൾ പകുത്തുനല്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം 23 ദിവസം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് കുട്ടി മരണമടഞ്ഞത്. കുടുംബസമേതം സൗദിയിൽ താമസിക്കുന്ന സിന്നിച്ചൻ മകളുടെ അസുഖത്തെ തുടർന്ന് കരൾ പകുത്തു നൽകുന്നതിനും മകളുടെ ചികിത്സയ്ക്കുമായി നാട്ടിൽ തുടരുകയായിരുന്നു. സംസ്കാരം നാളെ (26.01.2023) രാവിലെ പത്തുമണിക്ക് മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ.

ബിജോ തോമസ് അടവിച്ചിറ

 

മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറില്‍ നിന്നും ലഭിച്ച ഹൃദ്യമായ കുറിപ്പാണ് ഹൃദയങ്ങള്‍ നിറയ്ക്കുന്നത്.

അമ്മ വീട്ടിലില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം എന്നാണ് ചോറിന് ഒപ്പം വച്ച കുറിപ്പില്‍ പറയുന്നത്. സ്‌കൂള്‍ കുട്ടിയുടേതെന്ന് തോന്നിക്കുന്ന വിധം അക്ഷരത്തെറ്റുകളോടെയുള്ളതാണ് കത്ത്.

മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്‍പ് പൊതിച്ചോറിനുള്ളില്‍ പൈസ നല്‍കിയ കാരുണ്യ മനസ്സുകളും സോഷ്യലിടത്ത് വൈറലായിരുന്നു.

രാജേഷ് മോന്‍ജിയുടെ പോസ്റ്റിങ്ങനെ:

‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dyfi നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്.

ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നല്‍കേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം.

തങ്ങളുടെ പൊതിച്ചോറിനായി കാത്തു നില്‍ക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാവുക! താന്‍ നിര്‍വ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോര്‍ ഒരാശുപത്രിയില്‍ത്തന്നെ കൊടുക്കാന്‍ പറ്റണമെങ്കില്‍ എത്ര വീടുകളില്‍, എത്ര മനുഷ്യര്‍, ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന, അവര്‍ക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!

‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതില്‍ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിര്‍മ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

ഒരു നേരമെങ്കിലും ആ വരിയില്‍ നിന്ന് പൊതിച്ചോര്‍ വാങ്ങാനിടവന്നവര്‍ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓര്‍ത്തു കാണണം. പൊതിച്ചോര്‍ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാര്‍ വീട്ടില്‍ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം??
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.??
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം??)

ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം തലവൻ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്നും രാജിവെച്ചു. അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിലിന്റെ രാജി.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുന്നു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ ആന്റണിയുടെ ട്വീറ്റ്

കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, എ.ഐ.സി.സി ഡിജിറ്റൽ മീഡിയ കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവച്ചത്. ബി.ബി.സി ഡോക്യുമെന്ററിയിലെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശമാണ് അനിലിനു നേരെയുണ്ടായത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സംസ്ഥാന, കേന്ദ്ര യൂത്ത് കോൺഗ്രസ് നേതൃത്വവും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമർശം രൂക്ഷമായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ വിമർശിച്ചു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് എതിരായ പാർട്ടി നിലപാടിനെ പ്രതികരിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയ തലവൻ അനിൽ ആന്റണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ്. നരേന്ദ്ര മോദി എന്ന പി.ആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബി.ബി.സിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് വൈശാഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട അനിൽ ആന്റണി,

പണത്തിനും അധികാരത്തിനും മുന്നിൽ ഓച്ഛാനിച്ചുനിന്ന്, നരേന്ദ്ര മോദി എന്ന പിആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥ മുഖം ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾ മറച്ചുപിടിച്ചപ്പോൾ, ലോകത്തിനു മുന്നിൽ അത് തുറന്നു കാണിച്ച ബിബിസി എന്ന മാധ്യമത്തിനെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്ത് വരിക എന്നത് തികച്ചും അപമാനകരമാണ്.

സ്വന്തം പിതാവ് രക്തവും വിയർപ്പും നൽകി കേരള വിദ്യാർഥി സമൂഹത്തിനു സമ്മാനിച്ച കേരള വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇന്ദ്രനീല പൊൻപതാക ഒരിക്കൽ പോലും കയ്യിലേന്താതെ, മെറിറ്റ് അടിസ്ഥാനമില്ലാതെ സ്ഥാനമാനങ്ങൾ ലഭിച്ചതിന്റെ ബാലിശം കളിക്കാനുള്ള സമയമല്ലിതെന്ന്, എ.കെ.ആന്റണിയുടെ മകൻ ആയതു കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വന്ന അനിൽ ആന്റണി മനസ്സിലാക്കണം.

ആരാധ്യനായ എ.കെ.ആന്റണി സാറിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് തന്നെ പറയട്ടെ, അദ്ദേഹം കേരളത്തിനു നൽകിയ സംഭാവനകൾ മറന്നു കൊണ്ട് പ്രവർത്തകർ അദ്ദേഹത്തെ താങ്കൾ മൂലം എതിർക്കാനുള്ള അവസരം ഉണ്ടാക്കരുത്. രാഹുൽ ഗാന്ധി എന്ന മനുഷ്യൻ മോദിയുടെ ദുർഭരണത്തിനെതിരെ ഇന്ത്യയുടെ നാഡീമിടിപ്പുകൾ തൊട്ടറിഞ്ഞു കൊണ്ട് കാൽ നടയായി നടന്നു നീങ്ങി സമരമുഖത്ത് സർഗവസന്തം തീർത്ത് ഭാരതത്തെ ഒന്നിപ്പിക്കാൻ കഠിന പ്രയത്‌നം നടത്തുന്ന ഈ സമയത്ത്, സംഘപരിവാറിനു വേണ്ടി കോൺഗ്രസ് പാളയത്തിൽ ഇരുന്നു കൊണ്ട് കുഴലൂത്ത് നടത്തുന്നത് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള ഘടകത്തിന്റെ ഐടി സെൽ കോ-ഓർഡിനേറ്റർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും അർഹനല്ല താങ്കൾ എന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തി കൊള്ളട്ടെ.. മാധ്യമശ്രദ്ധയ്ക്കായി താങ്കൾ ചെയ്ത പോസ്റ്റ് പിൻവലിച്ചു കൊണ്ട്, തൽസ്ഥാനത്തുനിന്നും രാജിവച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തക വികാരത്തോടൊപ്പം നിൽക്കണമെന്ന് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയോട് ആവശ്യപ്പെടുന്നു…

പി.എൻ.വൈശാഖ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി.

 

ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം. ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.

ശമ്പളം പോരെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് പോകുന്നതിന് രണ്ടുദിവസം മുന്‍പായിരുന്നു യുവാവിന്റെ ഈ പ്രവൃത്തി. ഇങ്ങനെചെയ്യുമെന്ന് ടോം നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്.

സംഭവം അറിഞ്ഞയുടന്‍ പബ്ബ് അടച്ചിടുകയും പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പാറ്റകളെ നിയന്ത്രിക്കാനും ഉടനടി നടപടിയെടുത്തു. ഇതിന്റെ ഫലമായി 22,000പൗണ്ട് അതായത് ഏകദേശം 22,25,410 രൂപയാണ് പബ്ബ് ഉടമയ്ക്ക് നഷ്ടമുണ്ടായത്.

സാമ്പത്തിക നഷ്ടം മാത്രമല്ല ഈ സംഭവം മൂലം സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാം നിരാശയിലായിരുന്നെന്നും ഒപ്പം ജോലിചെയ്തിരുന്ന ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചുപോലുമില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും വില്ല്യംസ് എത്തിയിരുന്നില്ല. കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയ്ക്ക് പുറമേ രണ്ട് വര്‍ഷത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല 200 മണിക്കൂല്‍ ശമ്പളമില്ലാതെ കമ്മ്യൂണിറ്റി വര്‍ക്ക് പൂര്‍ത്തിയാക്കാനും ശിക്ഷ വിധിയില്‍ പറയുന്നു.

ഭൂമിയുടെ അകക്കാമ്പി (inner core) ന്റെ ഭ്രമണം തെല്ലിട നിലച്ചതായും ചലനദിശയില്‍ വ്യത്യാസം സംഭവിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. 2009-ലാണ് അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഒരിടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലിക്കാനാരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.

ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അകക്കാമ്പ് ഒരു ഊഞ്ഞാല്‍ പോലെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതായാണ് ഗവേഷകർ കരുതുന്നത്. ആറ്-ഏഴ് പതിറ്റാണ്ടുകൊണ്ടാണ് അകക്കാമ്പിന്റെ ഒരു ചലന സൈക്കിള്‍ പൂർത്തിയാകുന്നത്. അതായത്, 35 വര്‍ഷംകൂടുമ്പോള്‍ ചലനദിശ വ്യത്യാസപ്പെടും. ഇതിനുമുമ്പ് 1970-ല്‍ ഇത്തരത്തില്‍ ചലനദിശ വ്യത്യാസപ്പെട്ടതായും ഇനി 2040-ല്‍ വീണ്ടും ദിശാവ്യത്യാസം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യി യാങ്, ഷിയാവോദോങ് സോങ് എന്നീ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്രവിദഗ്ധരാണ് ഇരുവരും.

ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ വിഭജിച്ചിരിക്കുന്നത്- ക്രസ്റ്റ് (crust) അഥവാ ഭൂവല്‍ക്കം, മാന്റില്‍ അഥവാ മധ്യഭാഗം (mantle), കോര്‍ അഥവാ അകക്കാമ്പ് (core). ഇതില്‍ അകക്കാമ്പിന്റെ തൊട്ടുമുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് (outer core) എന്ന് പറയുന്നു. പ്രധാനമായും നിക്കല്‍, ഇരുമ്പ്‌ എന്നിവയാല്‍ നിര്‍മിതമായ ഭാഗമാണിത്. ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് അകക്കാമ്പ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയില്‍ കാണപ്പെടുന്നു.

നമ്മുടെ കാലടിയ്ക്ക് കീഴെ മൂവായിരം മൈലുകള്‍ക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാല്‍ത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്. ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണപ്രസരണത്തെ പ്രതിരോധിക്കുന്നതിലും ഉള്‍പ്പെടെ നിരവധി സംഗതികളില്‍ അകക്കാമ്പ് നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. ഏകദേശം ചന്ദ്രന്റെ മൂക്കാല്‍ഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളി (പുറക്കാമ്പ്)ക്കുള്ളിലായതിനാല്‍ അകക്കാമ്പിന് വ്യത്യസ്തവേഗതയിലും ദിശയിലുമുള്ള ഭ്രമണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭ്രമണവേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ രൂപമില്ല.

ഭൂകമ്പതരംഗങ്ങളുടെ പഠനത്തിനിടെ 1936-ലാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന അകക്കാമ്പിനെ കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. ഏകദേശം 7,000 കിലോമീറ്റര്‍ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്. 1996-ല്‍ നേച്ചര്‍ നടത്തിയ തുടര്‍പഠനത്തില്‍ ഭൂകമ്പതരംഗങ്ങള്‍ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയദൈര്‍ഘ്യത്തില്‍ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറിന്റെ വാര്‍ഷിക ഭ്രമണവേഗത മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ ഭ്രമണവേഗതയേക്കാള്‍ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രനിഗമനം.

അകക്കാമ്പിന്റെ ചലനത്തിന് ഭൂമിയുടെ ദിനദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അകക്കാമ്പിന്റെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. ഭൂമിയുടെ ഭ്രമണത്തില്‍ കാന്തികപ്രഭാവത്തിന്റെ സ്വാധീനമുള്ളതിനാലും ഭൂമിയുടെ വ്യത്യസ്ത പാളികളായ ഭൂവല്‍ക്കവും മാന്റിലും അകക്കാമ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണിത്.

ഭൂമിയുടെ വ്യത്യസ്തപാളികളുടെ പരസ്പരബന്ധം വെളിപ്പെടുത്തുന്നതാണ് ഭ്രമണസമയത്തിലുണ്ടാകുന്ന വ്യത്യാസം. കേന്ദ്രത്തിലുള്ള അകക്കാമ്പിലും പിന്നീട് മധ്യമേഖലയിലും ഭൂവല്‍ക്കത്തിലുമുണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പഠനസംഘം പറയുന്നു.

ഭൂകമ്പമോ അഗ്നിപര്‍വതസ്‌ഫോടനമോ സംഭവിക്കുമ്പോള്‍ മാത്രമാണ് ഒരുപക്ഷേ ഭൗമാന്തര്‍ഭാഗത്തെ ചലനങ്ങളെക്കുറിച്ച് നാം ചിലപ്പോഴെങ്കിലും ഓര്‍മിക്കുന്നത്. ഭ്രമണവും പരിക്രമണവും പോലെ ഭൂമിയുടെ ഉള്‍ഭാഗത്തും നിരന്തരം ചലനമുണ്ടാകുന്നുണ്ട്. അകക്കാമ്പ് അഥവാ കോറില്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ആനുകാലികചലനങ്ങള്‍ ഭൗമോപരിതലത്തിന്റെ പരിസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭ്രമണദിശയിലുണ്ടാകുന്ന വ്യത്യാസം ഭൂമിക്കോ ഭൂമിയിലെ ജീവജാലങ്ങള്‍ക്കോ ഭീഷണിയുയര്‍ത്താനിടയില്ലെന്നാണ് വിദഗ്ധര്‍ നിലവില്‍ കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.

മകന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി എല്‍എല്‍ബി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി. തന്റെ പ്രിയങ്കരനായ ഇളയമകന്‍ എല്‍എല്‍ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു എന്നും തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ ഇനി അവന്‍ കൂടുതല്‍ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

”സന്തോഷത്തിന്റെ ദിനം. കടുത്ത നീതി നിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത. എന്റെ പ്രിയങ്കരനായ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.

നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി വന്ന് ഞാന്‍ ശംഖുമുഖത്തു ജയിലനുഭവങ്ങള്‍ പറയുമ്പോള്‍ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങും..ഇന്‍ശാ അല്ലാഹ്” – മഅ്ദനി കുറിച്ചു.

2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ വിമര്‍ശനം ശക്തമാണ്.

പോലീസുദ്യോഗസ്ഥയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് അരവിന്ദനെ വീഡിയോകോള്‍ ചെയ്ത് താന്‍ മരിക്കുകയാണെന്ന് പറഞ്ഞിട്ടായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു.

പേരാമ്പ്ര സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബീന തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെ പേരാമ്പ്ര സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കുപോയ ശേഷം വൈകീട്ട് അഞ്ചോടെയാണ് സംഭവം.

ബീന വീഡിയോ കോള്‍ ചെയ്ത് മരിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ കോയമ്പത്തൂരില്‍ അമൃത യൂണിവേഴ്‌സിറ്റിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് വിവരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ വാതിലുകള്‍ എല്ലാം തുറന്ന് കിടക്കുകയായിരുന്നു. വീടിന് പിന്‍വശത്തുള്ള ചായ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകന്‍ കളിക്കാനും ബീനയുടെ അമ്മ അടുത്തവീട്ടിലും പോയതായിരുന്നു. പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജിനിയുടെയും മകളാണ്. മക്കള്‍: ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചി രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യ(27)യ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്.

വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ട്രാവല്‍സിലെത്തി ജീവനക്കാരിയായ സൂര്യയെ ആക്രമിച്ചത്. പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ വിസയ്ക്കായി പ്രതി പണം നല്‍കിയിരുന്നു. എന്നാല്‍ വിസ ശരിയായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയുമായി യുവാവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

പരിക്കേറ്റ സൂര്യ ഭയന്നുനിലവിളിച്ച് സമീപത്തെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരനും സൗത്ത് പോലീസും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്നും സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൗത്ത് പോലീസ് എസ്.എച്ച്.ഒ. പറഞ്ഞു.

Copyright © . All rights reserved