അസോസിയേറ്റ് ഡയറക്ടറായി പല സിനിമകളിലും എത്തിയ ലാല്‍ജോസിന്റെ സ്വതന്ത്ര സിനിമയാണ് ഒരു മറവത്തൂര്‍ കന്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. പിന്നീട് ലാല്‍ ജോസിന്റെ ചിത്രങ്ങള്‍ ഹിറ്റായെങ്കിലും മമ്മൂട്ടിയെ വെച്ച് പിന്നീട് ചെയ്ത പട്ടാളം തീയറ്ററുകളില്‍ പരാജയമായിരുന്നു. അന്ന് സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് ലാല്‍ജോസ് ഇപ്പോള്‍ പറയുന്നത്.
ഒരു മറവത്തൂരില്‍ മമ്മൂട്ടി തന്റെ കോമഡി വേഷം തകര്‍ത്ത് അഭിനയിച്ചതിന്റെ വിശ്വാസത്തിലാണ് പട്ടാളം എന്ന ചിത്രം ലാല്‍ജോസ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ആ ചിത്രം തീയറ്ററില്‍ പരാജയം ആയിരുന്നു. 2003 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. പട്ടാള ക്യാംപും തനിനാടന്‍ ഗ്രാമവും പ്രമേയമാക്കി ഒരു കോമഡി ചിത്രമാണ് ലാല്‍ ജോസ് ഉദ്ദേശിച്ചതെങ്കിലും മമ്മൂട്ടിയുടെ മാസ് സീനുകള്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തിയത്. ചിരിയും ആഘോഷവുമായി കുടുംബസമേതം കാണാനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും മമ്മൂട്ടി ആരാധകര്‍ പട്ടാളത്തെ കൈവിട്ടു.
പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ജോസിന്റെ വീട്ടിലേക്ക് ഒരു ഭീഷണി ഫോണ്‍ എത്തി. ചാവക്കാട് ഉള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് വിളിച്ചത്. ആ കോള്‍ എടുത്തത് ലാല്‍ ജോസിന്റെ മകളായിരുന്നു. മമ്മൂട്ടിയെ പോലൊരു മഹാനടനെ പട്ടാളം സിനിമയില്‍ കോമാളിയാക്കി ചിത്രീകരിച്ചു എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആ ഫോണ്‍ കോളിനുശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് പിന്നീട് ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ ജോസിന് മമ്മൂട്ടിയെ അഭിമുഖീകരിക്കാന്‍ ചെറിയൊരു ചമ്മലായി. വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമ പരാജയപ്പെട്ടതില്‍ മമ്മൂട്ടിക്കും വിഷമമായി. പിന്നീട് കുറേ നാളത്തേക്ക് ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇരുവരുടെയും പിണക്കം പറയാതെയും അറിയാതെയും നീണ്ടു. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പിന്നീട് കൃത്യം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇമ്മാനുവേല്‍ ആയിരുന്നു ആ സിനിമ. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇമ്മാനുവേല്‍ സ്വീകരിക്കപ്പെട്ടു. തിയറ്ററിലും ഹിറ്റായിരുന്നു.
കോട്ടയത്ത് കളത്തിപ്പടിയില്‍ രണ്ടര വയസ്സുകാരി മരിച്ചു. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിക്കുകയായിരുന്നു. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരേഷ് – നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപമുള്ള മണല്‍കൂനയ്ക്കു മുകളില്‍ കളിക്കുന്നതിനിടെ ആണ് സംഭവം. കുട്ടി കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികള്‍ക്ക് ഒരു വയസും 10 മാസവുമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്.
എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചുവെന്ന് നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.
പിന്നാലെ അപർണ്ണ ബാലമുരളിക്കെതിരെയാണ് വിമർശനങ്ങൾ എത്തിയത്. ആരാധകൻ വിളിച്ചിട്ട് എഴുന്നേറ്റില്ല, മര്യാദ നൽകിയില്ലെന്നാണ് ഉയർന്ന ആരോപണങ്ങൾ. പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്ത് വന്നത്.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല.
പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടിയെന്ന് അപർണ പറഞ്ഞു. അതേസമയം, സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും താരം കൂട്ടിച്ചേർത്തു. സംഭവത്തിൽ അപർണ്ണ ബാലമുരളിയെ പിന്തുണച്ച് എത്തുന്നവരും ഉണ്ട്.
രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒരേസമയം പെൺകുട്ടിയുടെ കാമുകനും മുൻ കാമുകനും വീട്ടിലെത്തിയ ശേഷം, തങ്ങളിൽ ആരെയാണ് യഥാർഥത്തിൽ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് തുനിഞ്ഞത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ വീടിനുള്ളിൽ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടി തന്റെ മുൻ കാമുകനുമായി സംസാരിക്കുന്നത് നിർത്തി പുതിയൊരാളുമായി അടുപ്പം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകൻ അറിയുന്നത്. വൈകാതെ ഇരു കാമുകൻമാരും തമ്മിൽ കണ്ടുമുട്ടിയതോടെ, പെൺകുട്ടിയെ നേരിൽ കണ്ട് വിവരം ചോദിച്ചറിയാനായി വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ശേഷം മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് വൻ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 47കാരനായ ബ്രയാന്‍ വാല്‍ഷ് ആണ് ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തിയത്.
മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. കൊലപാതക കുറ്റം ചുമത്തി ജനുവരി 18ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. വിവാഹമോചനത്തേക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് ഇയാള്‍ വിശ്വസിച്ചു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിവരം.
ജനുവരി 4 മുതല്‍ അന്ന ജോലിക്ക് എത്താതിരുന്നതിനാല്‍ സ്ഥാപന ഉടമ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍ പറഞ്ഞു ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനുവരി 8ന് ഇയാളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനുള്ള കാരണം.
പിന്നീടുള്ള അന്വേഷണത്തില്‍ സമീപത്തുള്ള ക്യാമറകളില്‍ ബ്രായന്‍ മാലിന്യം ഇടുന്നതിനു സമീപം നില്‍ക്കുന്നത് കണ്ടെത്തി. ഇവരുടെ താമസസ്ഥലത്തു നിന്നും രക്തകറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. കൂടാതെ, ദിവസങ്ങള്‍ പിന്നിട്ടതോടെ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്‌സിനേഷന്‍ കാര്‍ഡ്, ബൂട്ട്, പേഴ്‌സ് എന്നിവയും കണ്ടെത്തുകയായിരുന്നു.
മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക മര്‍ദ്ദനം. ഈ മാസം 10ന് ആണ് സംഭവം.
നൂസാ കാര്‍ പാര്‍ക്കില്‍വെച്ച് നടന്ന വാക്‌പോര് ഒടുവില്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ടുഡേ ഷോ ഹോസ്റ്റ് കാള്‍ സ്റ്റെഫാനോവിച്ചും ജേഡിന്റെ സഹോദരി ജാസ്മിനും ഈ സമയം ജേഡ് യാര്‍ബോക്കിന് ഒപ്പമുണ്ടായിരുന്നു.
മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്‌സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് വാക്‌പോര് അടിയിലേക്ക് തിരിഞ്ഞത്. പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വഴക്കിനും തുടര്‍ന്നുള്ള കയ്യാങ്കളിക്കും പിന്നാലെ കാലില്‍ പരിക്കേറ്റ് മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തകര്‍ന്നുപോയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.
ഓസ്‌ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത വിജയ നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്.
ആലപ്പുഴ കുട്ടനാട്ടിലെ കാവാലം ചെറുകരയിലുള്ള നേതാജി നിവാസിൽ വസിക്കുന്നവരെല്ലാം ബോസുമാരാണ്. ഐ.എൻ.എ. ഭടനും സ്വാതന്ത്ര്യസമര സേനാനിയുമായ പട്ടം നാരായണന് നേതാജി സുഭാഷ് ചന്ദ്രബോസിനോടുണ്ടായിരുന്ന ആരാധനയാണ് കാരണം. നേതാജി നിവാസിലെ ഇളമുറക്കാരനും കോൺഗ്രസ് സംസ്ഥാന വക്താവുമായ അഡ്വ. അനിൽബോസിന് നേതാജിയോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ലെങ്കിലും കടുത്ത ആരാധന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം പദയാത്രികനായ അനിൽ ബോസ് യാത്ര ഉത്തരേന്ത്യയിലെത്തിയതോടെ പശ്ചിമബംഗാൾ മാധ്യമങ്ങളുടെ കൗതുകവാർത്തയിലും ഇടംപിടിച്ചു.
‘മുത്തച്ഛൻ നേതാജിയോടുള്ള ആരാധന മൂത്ത് ഐ.എൻ.എ.യിൽ ചേർന്നയാളാണ്. തന്റെ മൂത്ത മകനും ചെറുമക്കൾക്കും ബോസ് ചേർത്ത പേരദ്ദേഹം നൽകി. എന്റെ അച്ഛന് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരനായ ശരത്ചന്ദ്ര ബോസിന്റെ പേരാണ്. ബോസ് ചെറുകരയെന്നാണ് അറിയപ്പെടുന്നത്. അച്ഛനും കോൺഗ്രസ് നേതാവാണ്. അച്ഛനും മക്കളുടെ പേരിൽ ബോസ് ചേർത്തു. സഹോദരങ്ങൾ അജിത്ത് ബോസും അനീഷ് ബോസും. സുഭാഷ് ചന്ദ്ര ബോസിന്റെ മകൾ അനിത ബോസിന്റെ പേരാണ് ഏക സഹോദരിക്ക്. വീട്ടുപേരാണെങ്കിൽ നേതാജി നിവാസ്’ -അനിൽ ബോസ് ചിരിക്കുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കെ സേവാദളിലൂടെയും കെ.എസ്.യു.വിലൂടെയുമാണ് അനിൽബോസ് പൊതുരംഗത്തേക്ക് വരുന്നത്. കെ.പി.സി.സി. അംഗം, അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി. വക്താവ് എന്നീ പദവികൾകൂടി വഹിക്കുന്നു. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗമായ അനിൽ ബോസ്. യാത്ര പത്തുസംസ്ഥാനങ്ങൾ പിന്നിട്ട് ജമ്മുകശ്മീരിലേക്ക് പ്രവേശിക്കുമ്പോൾ ഇതിനകം യാത്രയ്ക്കു ലഭിച്ച വമ്പിച്ച ജനപിന്തുണയിൽ ആവേശഭരിതനാണ് അനിൽബോസ്. ‘‘യാത്ര കൈയും വീശിപ്പോകലായിരുന്നില്ല. ഓരോ സ്ഥലത്തും ജനകീയ സംവാദം നടത്തിയാണ് രാഹുൽജി മുന്നോട്ടുപോയത്. താഴെത്തട്ടിലുള്ളവർക്ക് വിശ്വസിക്കാനാവുന്ന രാജ്യത്തെ ഏക നേതാവിപ്പോൾ അദ്ദേഹം മാത്രമാണ്.’’ -അനിൽബോസ് പറയുന്നു.
പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള തീരുമാനവുമായി ജസീന്ത ആര്‍ഡന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത വ്യക്തമാക്കി. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. ‘സമയമായി’ എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്.
”ഞാന്‍ ഇറങ്ങുകയാണ്. കാരണം അത്തരമൊരു പദവിക്കൊപ്പം ഉത്തരവാദിത്തവുമുണ്ട്. എപ്പോഴാണ് നയിക്കാൻ അനുയോജ്യനായ വ്യക്തിയെന്നും അല്ലാത്തതെന്നും അറിയാനുള്ള ഉത്തരവാദിത്തം.ഈ ജോലി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്നാല്‍ അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് ഇനി സാധിക്കില്ല,” ജസീന്ത കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 7നാണ് ജസീന്തയുടെ കാലാവധി അവസാനിക്കുന്നതെങ്കിലും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് വരെ അവർ എംപിയായി തുടരും.
“ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്, “വേനൽ അവധിക്കാലത്ത് തനിക്ക് ഈ റോളില്‍ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും അങ്ങനെ സാധിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡന്‍ വ്യക്തമാക്കി. “എന്‍റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇത്. എന്നാൽ വെല്ലുവിളികളും ഉണ്ടായിട്ടുണ്ട് . പാർപ്പിടം, കുട്ടികളുടെ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പ്രകൃതി ദുരന്തം, കോവിഡ് മഹാമാരി,സാമ്പത്തിക പ്രതിസന്ധി എന്നിവയെ നേരിടേണ്ടി വന്നു,” ജസീന്ത പറഞ്ഞു.
ന്യൂസിലാന്‍റുകാര്‍ തന്‍റെ നേതൃത്വം ഓർക്കാൻ എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലാണെന്നായിരുന്നു ജസീന്തയുടെ മറുപടി. 2017ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രതിസന്ധികളില്‍ ജസീന്ത മുന്നില്‍ നിന്നും ന്യൂസിലാന്‍റിനെ നയിച്ചു.
രണ്ടു തവണയാണ് ജസീന്ത ന്യൂസിലാന്‍റ് പ്രധാനമന്ത്രിയായത്. ജസീന്തയുടെ പാര്‍ട്ടി രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു.
മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.
മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍…
കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.
നമ്പര്‍ വണ്‍,
താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
രണ്ടാമതായി,
താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്.
കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.
അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്പുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…
ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…
പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് ആണ് മരിച്ചത്.
ഇരുപത്തിമൂന്നുവയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വെച്ചാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ മകനാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.