സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയ് ആന്‍റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്‍റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്‍റെ മലേഷ്യന്‍ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം.
കടലിൽ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് പറഞ്ഞു. ” വിജയ് ആൻ്റണി നായകനാവുന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ പങ്കെടുക്കുകയായിരുന്നു. മലേഷ്യയിലെ ലങ്കാവി ആയിരുന്നു ലൊക്കേഷന്‍. അദ്ദേഹം ഓടിച്ചിരുന്ന ഒരു ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ഈ ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്‍റണിയും കാവ്യയും വെള്ളത്തിലേക്ക് വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‍യുടെ പരിക്ക് കുറച്ചുകൂടി ഗൌരവമുള്ളതാണ്. തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്.
കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ നിലയില്‍ കുഴപ്പമില്ല. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്‍റെ തീരുമാനം”, ധനഞ്ജയന്‍ പറയുന്നു.
വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി.
ചിത്രത്തിന്‍റെ രണ്ടാംഭാഗം 2020ലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഈ ചിത്രത്തിലൂടെ താന്‍ സംവിധായകനായി അരങ്ങേറുകയാണെന്ന കാര്യം അടുത്ത വര്‍ഷമാണ് വിജയ് ആന്‍റണി അറിയിച്ചത്. വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. ശശിയാണ് പിച്ചൈക്കാരന്‍ ആദ്യഭാഗം സംവിധാനം ചെയ്‍തത്.
വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. ‘ബിച്ചഗഡു 2’ എന്നായിരിക്കും തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്.
കൊച്ചി എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി മൂടിവെച്ച കേസിലെ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസ് തേടാനൊരുങ്ങുന്നു. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ചിട്ടുണ്ടെന്ന സജീവിന്റെ മൊഴി പൊലീസ് പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. സജീവ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് നിലവിലെ വിലയിരുത്തൽ, എന്നാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.
പ്രതി ഭാര്യയെ കൊലപ്പെടുത്തുകയും മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷത്തോളം ഒന്നുമറിയാത്ത മട്ടിൽ നടക്കുകയും ചെയ്തു. രമ്യയുടെ ഫോൺ എവിടെയുണ്ടായിരുന്നുവെന്നും മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ താൻ കത്തിച്ചതാണെന്നായിരുന്നു സജീവിന്റെ മറുപടി. തെളിവെടുപ്പിൽ ഇത് കണ്ടെത്തേണ്ടത് പോലീസിന് നിർണായകമാണ്.
രമ്യയെ ഒറ്റയ്ക്ക് കൊന്ന് കുഴിച്ചുമൂടിയെന്നാണ് സജ്ജീവിന്റെ മൊഴിയെങ്കിലും ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അടുത്തടുത്ത വീടുകളുള്ള എടവനക്കാട് വാച്ചക്കൽ ഭാഗത്ത് പകൽ സമയത്ത് ടെറസിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.
രമ്യ ഉച്ചത്തിൽ ബഹളം വയ്ക്കാൻ സാധ്യതയുണ്ടെന്നും അയൽവാസികളാരും ഇതറിഞ്ഞില്ലെന്നുമാണ് സംശയം. ഇടത്തരം ശരീരപ്രകൃതിയുള്ള സജീവാണ് രമ്യയുടെ മൃതദേഹം രണ്ടരയടി താഴ്ചയിൽ കുഴിച്ച് മൂടിയതെന്നും വ്യക്തമാക്കണം.
രമ്യയുടെ മൃതദേഹം കുഴിച്ച് മൂടിയ സ്ഥലത്ത് നിലം മാന്തിയ നായയെയും സജ്ജീവൻ രമ്യയെ മറവു ചെയ്ത ഇടത്ത് കൊന്ന് കുഴിച്ചു മൂടിയിരുന്നു. ഇക്കാര്യങ്ങൾ വിശദമായി അറിയാൻ റിമാൻഡിൽ കഴിയുന്ന സജീവനോട് ഏഴുദിവസത്തെ കസ്റ്റഡിയിൽ ചോദിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇതിനായി കോടതിയിൽ അപേക്ഷ നൽകും. 2021 ഒക്‌ടോബർ 16ന് സജ്ജേവൻ ഭാര്യ രമ്യയെ കൊലപ്പെടുത്തിയത്. കസ്റ്റഡി കാലാവധിക്കുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
രമ്യയെക്കുറിച്ചുള്ള സംശയത്തെച്ചൊല്ലിയുള്ള തർക്കം വഴിത്തിരിവായി. ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ദിവസം മുഴുവൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രി വൈകിയും ആരുമില്ലെന്നു ഉറപ്പു വരുത്തിയ ശേഷം വീട്ടുമുറ്റത്തെ സിറ്റൗട്ടിനു സമീപം മൃതദേഹം സംസ്‌കരിച്ചു.
സജീവിൻ കുട്ടികളെ അമ്മ മറ്റൊരാളുമായി പ്രണയത്തിലായതിനാലാണ് വേറെ താമസിക്കുന്നതെന്ന് വിശ്വസിപ്പിച്ചു. ബംഗളൂരുവിൽ കോഴ്‌സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്നും ബന്ധുക്കളോടോ അയൽക്കാരോടോ പറയാൻ പഠിപ്പിച്ചു.
രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോഴും ഫോൺ ഉപയോഗിക്കുന്നതിൽ രമ്യക്ക് നിബന്ധനകളുണ്ടെന്ന് അയാൾ വിശദീകരിച്ചു. പ്ലസ് ടുവിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ രത് ലാൽ ഒടുവിൽ പോലീസിൽ പരാതി നൽകി. പോലീസിനെ വിളിച്ചപ്പോൾ ഭാര്യയെ കാണാനില്ലെന്ന് തനിക്കും പരാതിയുണ്ടെന്ന് സജ്ജേവൻ എഴുതി. അപ്പോഴേക്കും ആറുമാസത്തിലേറെ കഴിഞ്ഞിരുന്നു.
പൊലീസ് അന്വേഷണത്തിൽ ആദ്യം പുരോഗതിയുണ്ടായില്ല. സജീവ് എല്ലാവരുടെയും മുന്നിൽ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. എന്നാൽ ഇയാളുടെ ചില മൊഴികൾ സംശയാസ്പദമായതിനാൽ തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. വൈപ്പിൻ സ്വദേശികളായ ഇരുവരും 19 വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടക വീട്ടിലായിരുന്നു താമസം.
പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായാണ് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) പുറപ്പെട്ടത്. ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുമ്ബോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാല്‍, പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു.
കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനല്‍കി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങി. ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു. യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.
യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.
പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാല്‍ കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്‌ഐ നല്‍കി. വ്യാഴാഴ്ച ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങും. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ച യുവാക്കളെ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പിആര്‍ സന്തോഷ് അഭിനന്ദിച്ചു.
പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശൻ (49) ദുബൈയിൽ നിര്യാതയായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്. മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ) എന്നിവർ മക്കളാണ്. പിതാവ്: ഇ.വി. നാരായണൻ. മാതാവ്: സുഷമാ നാരായണൻ. സഹോദരൻ പ്രവീൺ നാരായണൻ. സംസ്കാരം ദുബൈയിൽ.
യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.
ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.
വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.
തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.
മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.
കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ – സിംഗപ്പൂര്‍ വിമാനം പറന്നുയര്‍ന്നു. സ്‌കൂട്ട് എയര്‍ലൈന്‍സാണ് 35 യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നത്.
സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഉച്ച കഴിഞ്ഞ് മൂന്നിന് സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം വിമാന സമയത്തിലെ മാറ്റത്തെക്കുറിച്ച് ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നതായി എയര്‍ലൈന്‍സ് അറിയിച്ചു. ഇമെയില്‍ നോക്കി വിമാനത്താവളത്തില്‍ നേരത്തെ എത്തിയ യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.
ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. 50ലധികം യാത്രക്കാരെ കയറ്റാതെ ഗോഫസ്റ്റ് വിമാനം പറന്നുയര്‍ന്നിരുന്നു.
യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനം തകർന്നു വീണ് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് മരണപ്പെട്ടത്. ഈ ഞെട്ടലില്‍ നിന്ന്നേപ്പാൾ ഇതുവരെ മോചിക്കപ്പെട്ടിട്ടില്ല. നേരത്തെയും നിരവധി വിമാന അപകടങ്ങൾ നേപ്പാളിൽ ഉണ്ടായിട്ടുണ്ട്. 2012 നേപ്പാളിൽ നടന്ന വിമാന അപകടത്തിൽ പ്രശസ്ത ബാലതാരം തരുണീ സച്ച്ദേവും അമ്മ ഗീത സച്ച്ദേവും മരണപ്പെട്ടിരുന്നു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും പിതാവ് ഹരീഷിന് വിട്ടുമാറിയിട്ടില്ല.
വീണ്ടും മറ്റൊരു വിമാന അപകടത്തെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് വല്ലാത്ത ദേഷ്യമാണ് വന്നതെന്ന് ഹരീഷ് പറയുന്നു. അവിടെ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും വളരെ പഴയതാണ്. അവരുടെ നേട്ടത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവൻ വച്ച് കളിക്കുകയാണ്. തനിക്ക് മകളെയും ഭാര്യയും നഷ്ടപ്പെട്ടത് ഇതേ രീതിയിലാണ്. വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി ഹരീഷ് പറയുന്നു.
തന്റെ ഭാര്യയും മകളും ക്ഷേത്ര ദർശനത്തിനായാണ് നേപ്പാളിലേക്ക് പോകുന്നത്. മകൾക്ക് അവിടെ പോകാൻ ഒരു താല്പര്യവുമില്ലായിരുന്നു. ഗോവയിൽ പോയി പാരാ ഗളൈഡിംഗ് ചെയ്യാനായിരുന്നു മകൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ നേപ്പാൾ സന്ദർശിക്കണം എന്നത് ഭാര്യയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ആ യാത്രയിൽ മകളെയും കൂടെ കൂട്ടിയത്. എന്തെങ്കിലും മോശമായത് സംഭവിക്കും എന്ന് മകൾക്ക് നേരത്തെ തന്നെ തോന്നിയിരിക്കാമെന്ന് ഹരീഷ് പറയുന്നു. കാരണം വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് കൂട്ടുകാരിൽ ഒരാൾക്ക് തരുണീ ഒരു മെസ്സേജ് അയച്ചു. ഈ വിമാനം തകർന്നാൽ നീ അറിയണം, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇതായിരുന്നു ആ സന്ദേശം.
അന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ നിന്നും അവിടുത്തുകാര്‍ സാധനങ്ങൾ എടുക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു. പണവും സ്വർണാഭരണങ്ങളും പുതിയ ഫോണുമൊക്കെ ആയിട്ടാണ് ഭാര്യ യാത്ര പോയത്. നാലു ലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. എന്നാൽ ഒന്നും തിരികെ കിട്ടിയില്ല. ആകെ ലഭിച്ചത് മകളുടെ ഫോണും ഒരു ഡിവിഡി കാസറ്റും മാത്രമാണ്. മകളുടെയും ഭാര്യയുടെയും മൃതദേഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞു. എംബസ്സിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീട് നേപ്പാൾ സർക്കാരിൽ നിന്നും 7 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. താന്‍ ഇന്ന് ആത്മീയതയുടെ പാതയിൽ ആണെന്നും ഭക്തി മാത്രമാണ് ഏക ആശ്രയം എന്നും അദ്ദേഹം പറയുന്നു.
യുവ സംവിധായികയായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിക്കുന്നില്ല. ഓരോ ദിവസവും പുറത്തു വരുന്നത് ഈ മരണത്തിന് പിന്നിൽ പല അദൃശ്യ ശക്തികളുടെയും കൈകൾ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.
നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് മ്യൂസിയം സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിന്നും ഇവർ മരിക്കുമ്പോൾ ധരിച്ചിരുന്ന ചുരിദാറ്, അടിവസ്ത്രം , പുതപ്പ് , തലയണയുടെ കവര്‍ എന്നിവ നഷ്ടപ്പെട്ടു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
മ്യൂസിയം പോലീസിന്റെ കയ്യിൽ സൂക്ഷിക്കുന്നതിന് വേണ്ടി കൈമാറിയതാണ് ഇവയൊക്കെ. എന്നാല്‍ ഇവ ഫോറൻസിക് ലാബിൽ ഉണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം ക്രൈം ബ്രാഞ്ച് കത്ത് നൽകും എന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയച്ച രേഖകളും ഇപ്പോൾ സ്റ്റേഷനിൽ ഇല്ല.
അതേസമയം നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച ലോക്കൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2019 ഫെബ്രുവരി 23നു ഇവര്‍ താമസ്സിച്ചിരുന്ന തിരുവനന്തപുരത്തെ ആൽത്തറ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് പറ്റിയ മുറിവാണ് നയനയുടെ മരണത്തിന് കാരണമായത് എന്ന വിവരം പുറത്തു വന്നതോടെയാണ് ഈ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചത്. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങളോ അവരുടെ ഫോൺ രേഖകളോ ഒന്നും പരിശോധിച്ചില്ല എന്ന് ഡിസി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിനു ഗൾഫ് എയർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 20 വർഷമായി വിദേശത്ത് ഡ്രൈവർ ജോലി ചെയ്തു വരുന്നയാളാണ് അബ്ദുസലാം.
പരാതിക്കാരന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.
റദ്ദാക്കപ്പെട്ടത് പഴയ പാസ്പോർട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ ഗൾഫ് എയർ കമ്പനി അധികൃതർ തയ്യാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകൾ ശരിയല്ലെങ്കിൽ അനുമതി നൽകരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗൾഫ് എയർ ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്.
എന്നാൽ പരാതിക്കാരന്റെ രേഖകൾ ശരിയാം വിധം പരിശോധിച്ചു വ്യക്തത വരുത്താതെയാണ് ഗൾഫ് എയർ കമ്പനി യാത്ര തടഞ്ഞതെന്നും ഇത് സേവനത്തിലെ വീഴ്ചയാണെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിസ നൽകിയിട്ടുള്ളത് പാസ്പോർട്ടിനല്ല, പാസ്പോർട്ട് ഉടമയ്ക്കാണെന്നും രണ്ട് പാസ്പോർട്ടും ഒരാളുടേത് തന്നെയാണെന്നും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
യാത്രാ തീയതിയുടെ പിറ്റേദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടുവെന്നും ദീർഘകാലം തുടർച്ചയായി ജോലി ചെയ്തിരുന്നതിനാൽ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാനക്കമ്പനി നൽകണം. വിധി പകർപ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകാത്ത പക്ഷം തുക നൽകുന്നതുവരേയും ഒൻപതു ശതമാനം പലിശയും നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.