Latest News

പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ സ്വദേശം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ടൈറ്റാനിയം ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും പാറക്കുളത്തിൽ മുങ്ങി മരിച്ചു. അടിമാലി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ചിറയപ്പമ്പിൽ വിനോയി- ജാസ്മിൻ ദമ്പതികളുടെ മക്കളായ അന്ന സാറാ (11), അമയ എൽസാ (ഏഴ്), ജാസ്മിന്റെ അമ്മ ഇണ്ടിക്കുഴിയിൽ പരേതനായ ജോസിന്റെ ഭാര്യ എൽസമ്മ (55) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

എൽസമ്മയും പേരക്കുട്ടികളും അയൽവാസിയായ കുമ്പളവയലിൽ അമ്മിണിയും സമീപത്തെ പാറക്കുളത്തിൽ തുണി അലക്കാൻ പോയതായിരുന്നു. തുണി അലക്കുകയായിരുന്ന എൽസമ്മയ്ക്ക് കുളത്തിൽനിന്ന് ബക്കറ്രിൽ വെള്ളം കോരിക്കൊടുക്കുന്നതിനിടെ അന്ന സാറ കാൽവഴുതി വീണു. കുട്ടിയെ രക്ഷിക്കാനായി ഉടൻ എൽസമ്മയും കുളത്തിലേക്ക് ചാടി. ഇവർ രണ്ടു പേരും മുങ്ങിത്താഴുന്നത് കണ്ട് അയൽവാസിയായ അമ്മിണി നാട്ടുകാരെ വിവരമറിയിക്കാൻ ഓടി.

അമയയും പിറകേ വന്നെന്നാണ് അമ്മിണി പറയുന്നത്. എന്നാൽ അമ്മിണിയറിയാതെ അമയ തിരിച്ചു കുളത്തിലേക്കു പോയിരുന്നു. കുളത്തിന്റെ കരയിലെത്തിയ അമയ മുത്തശ്ശിയെയും ചേച്ചിയെയും തിരഞ്ഞ് വെള്ളത്തിലേക്ക് ചാടിയെന്നാണ് നിഗമനം.

അമ്മിണി വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ നിന്ന് മൂന്നു പേരെയും മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 5,​ 2 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് മരിച്ച അന്ന സാറയും അമയ എൽസയും. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഫെബ്രുവരി 14 ലോകമെമ്പാടുമുള്ള കമിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായാണ് കരുതപ്പെടുന്നത്. എന്നെന്നും ഓർക്കാനും പരസ്പരം ഓർമിക്കപ്പെടാനും ഒരുപാടു ബാക്കിയുള്ള കമിതാക്കളുടെ പ്രിയപ്പെട്ട ദിവസം. പ്രണയത്തിന് പല മാനങ്ങളും ഉണ്ട്, പല തലങ്ങളും ഉണ്ട്. പ്രണയത്തിൻറെ വ്യത്യസ്തമായ തലത്തെ കുറിച്ച് മരിച്ചു പോയ നടി കെപിഎസി ലളിത തന്നോട് പറഞ്ഞ ഒരു കഥ പങ്കു വച്ചിരിക്കുകയാണ് നടി മഞ്ജുപിള്ള.

പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ മനസ്സിൽ ആദ്യം വരുന്നത് കെപിസി ലളിത പറഞ്ഞ ആ യഥാർത്ഥ സംഭവത്തിന്റെ കഥയാണെന്ന് മഞ്ജുപിള്ള പറയുന്നു. അത് ഒരു സ്ത്രീയുടെ കാത്തിരിപ്പാണ്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം അവരുടെ ഭർത്താവ് ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയി. എന്നാൽ ആ യാത്രയിൽ കപ്പൽ മുങ്ങി. ഭർത്താവിനെ കുറിച്ച് ഒരു വിവരവും പിന്നീട് ലഭിച്ചില്ല. മൃതദേഹം പോലും കിട്ടിയില്ല. മരിച്ചുവെന്ന് 100% ഉറപ്പാണ്. പക്ഷേ ആ സ്ത്രീ മാത്രം അത് വിശ്വസിക്കാൻ തയ്യാറായില്ല.

സംഭവം നടന്നു 30 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും താലി അഴിച്ചു മാറ്റാതെ അവർ തൻറെ ഭർത്താവിന് വേണ്ടി കാത്തിരിക്കുകയാണ്. ഭർത്താവിൻറെ മൃതദേഹം കാണാതെ ഒരിക്കലും അദ്ദേഹം മരിച്ചു എന്ന് വിശ്വസിക്കില്ല എന്നാണ് അവർ പറയുന്നത്. ഭർത്താവ് മരിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അദ്ദേഹം തിരിച്ചു വരും എന്നാണ് ഇപ്പോഴും ആ സ്ത്രീ വിശ്വസിക്കുന്നത്.

ഇത്രയും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഒരു സ്ത്രീ ഒരു പുരുഷന് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ ആ ചുരുങ്ങിയ കാലത്തിനിടെ എത്രമാത്രം സ്നേഹം ആയിരിയ്ക്കും അയാൾ അവർക്ക് പകർന്നു നൽകിയിട്ടുണ്ടാവുക, അതല്ലേ യഥാർത്ഥ പ്രണയം എന്ന് മഞ്ജു ചോദിക്കുന്നു.

കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത മരണപ്പെട്ട മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. രാവിലെ മോഹനൻ്റെ പലചരക്ക് കടയിലെത്തിയവരാണ് മോഹനൻ്റെ മരണവിവരം ആദ്യമറിഞ്ഞത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മുറി തുറന്നാണ് മൃതദേഹങ്ങൾ താഴെയിറക്കിയത്.

മോഹനനെയും മകൻ ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു തൂങ്ങി നിന്നത്. അതേസമയേ ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മോഹനനും കുടുംബത്തിനുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

വീടിനോട് ചേര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ തന്നെ അതിൻ്റെ യാതൊരുവിധ സൂചനകളും മോഹനൻ നൽകിയിരുന്നുമില്ല. കഴിഞ്ഞ ദിവസം കടതുറന്നു പ്രവർത്തിച്ചിരുന്നു. ഇന്നു രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൂട്ട ആത്മഹത്യയുടെ വിവരം ആദ്യമറിയുന്നത്. പതിവു സമയം കഴിഞ്ഞിട്ടും കടതുറക്കാത്തതിനെ തുടർന്ന് അവർ അന്വേഷണം നടത്തിയപ്പോഴാണ് മൂന്നു പേരും ആത്മഹത്യ ചെയ്തതായി മനസ്സിലായത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് ചവിട്ടിത്തുറന്നാണ് വീടിനകത്തു കയറിയത്.

നാട്ടിലെ ജനങ്ങളുമായി സഹകരണം പുലർത്തി വന്നിരുന്ന വ്യക്തിയാണ് മോഹനനെന്ന് നാട്ടുകാരും പറയുന്നു. പെട്ടെന്നുള്ള ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ബാധ്യതയുടേയോ മറ്റു പ്രശ്നങ്ങളുടേയോ കാര്യങ്ങൾ മോഹനന് ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇതുവരെ ആരുമായും പങ്കുവച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

മോഹനൻ്റെ മകൻ ആദർശ് കാറളം വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർത്ഥിയാണ്. മോഹനൻ്റെ മുത്തമകളുടെ വിവാഹം കഴിഞ്ഞു. അവർ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. മകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.

നടന്‍ കലാഭവന്‍ മണിയെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ വിനയൻ. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2000-ലെ ദേശീയ അവാര്‍ഡ് കലാഭവൻ മണിക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ ബോധം കെട്ടു വീണു. ആ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചുവോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോള്‍ താനും വല്ലാതെ പതറിപ്പോയെന്ന് വിനയൻ പറയുന്നു.

വിനയന്റെ വാക്കുകൾ:

”ഈ ജീവിതയാത്രയിലെ ഓര്‍മ്മച്ചിന്തുകള്‍ കുത്തിക്കുറിക്കുന്ന ജോലി ഞാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളില്‍ കുറച്ചു സമയം ആ എഴുത്തുകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്.. അതില്‍ നിന്നും ചില വരികള്‍ ഇങ്ങനെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു.

കലാഭവന്‍ മണിയെപ്പറ്റി എഴുതുന്നതിനിടയില്‍ ഇന്നെന്റെ കണ്ണു നിറഞ്ഞു പോയി എന്നതാണ് സത്യം. ചെറുപ്പത്തില്‍ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോള്‍ വളരെ വേഗം പൊട്ടിക്കരയും. ചെറിയ സന്തോഷങ്ങളില്‍ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്‌കളങ്കനായ ഒരു കലാകാരനായിരുന്നു മണി. ആ മണി 2000-ലെ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തനിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാര്‍ത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല..

ചിലരൊക്കെ അതു തമാശയാക്കി എടുത്തു. ചിലരൊക്കെ മണിയെ കളിയാക്കി. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ഒരു കൊച്ചു സിനിമ കേരളത്തില്‍ സുപ്പര്‍ഹിറ്റായി ഓടിയപ്പോള്‍ മണിക്ക് അവാര്‍ഡ് ലഭിക്കും എന്നൊക്കെ അയാളെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ നമ്മുടെ സിനിമകളൊന്നും അവാര്‍ഡിലേക്ക് പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട… നമ്മളാ ജെനുസില്‍ പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രൂപത്തില്‍ ഞാന്‍ പറയുമായിരുന്നു.

പിന്നെ അത്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാന്‍ ആ കമ്മിറ്റിയില്‍ ആരെങ്കിലും ഉണ്ടായാല്‍ അത് ഭാഗ്യം എന്നും ഞാന്‍ പറഞ്ഞിരുന്നു. മണിയുടെ തന്നെ കരുമാടിക്കുട്ടനും, പക്രുവിന്റെ അത്ഭുതദ്വീപിനും ഒക്കെ ഇത്തരം രസകരമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാന്‍ പോയിട്ടുമില്ല. കാരണം നമ്മളാ ജെനുസ്സില്‍ പെട്ട ആളല്ലല്ലോ?

2000-ലെ ദേശീയ അവാര്‍ഡ് സമയത്ത് ചാലക്കുടിയില്‍ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനല്‍ അന്നൗണ്‍സ്‌മെന്റ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിര്‍ബ്ബന്ധപൂര്‍വ്വം ഞാന്‍ മണിയോട് പറഞ്ഞെങ്കിലും എന്റെ അവാര്‍ഡ് ഉറപ്പാസാറെ.. എന്നോടു പറഞ്ഞവര്‍ വെളീലുള്ളവര്‍ അല്ലല്ലോ. അത് സത്യമാ സാറെ.. സാറൊന്ന് ചിരിക്ക് എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല.

പക്ഷേ എന്റെ മനസ്സ് പറഞ്ഞപോലെ തന്നെ മണിക്ക് അവാര്‍ഡ് കിട്ടിയില്ല. ആശ്വാസ അവാര്‍ഡ് പോലെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും, ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡും ആ സിനിമയ്ക്ക് തന്നു. ആ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചുവോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോള്‍ ഞാനും വല്ലാതെ പതറിപ്പോയി. എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഒക്കെ എന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പിന്നിട് നിങ്ങള്‍ക്ക് വായിക്കാം.”- വിനയൻ കുറിച്ചു.

ഈ വർഷത്തെ വാലന്റൈന്‍സ് ഡേ മുതല്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. വാലന്റൈന്‍സ് ഡേയില്‍ ശുഭ്മാന്‍ ഗില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു അഭ്യൂഹത്തെ കൂടുതല്‍ ശക്തമാക്കി മാറ്റിയിരിക്കുകയാണ്.

ലണ്ടനിലെ ഒരു കഫേയുടെ ഫോട്ടോയാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും സമാനമായ ഒരു ഫോട്ടോ മുമ്പ് പങ്കുവെച്ചിരുന്നു എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഫെബ്രുവരി 14ന് ലണ്ടനിലെ ഒരു കഫേയില്‍ ഇരുന്ന് കോഫി കുടിക്കുന്ന ചിത്രമാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. ‘വീണ്ടും ഇത് ഏത് ദിവസമാണ്?’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയത്. ശുഭ്മാന്‍ ഗില്ലിന്റെ ഈ ഫോട്ടോ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വൈറലായി. ഈ സ്ഥലം അറിയാമെന്ന് ആരാധകര്‍ ഗില്ലിനെ ഓര്‍മ്മിപ്പിച്ചു. കാരണം 2021 ജൂലൈ 5ന് സാറ ടെണ്ടുല്‍ക്കറും ഈ കഫേയുടെ സമാനമായ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഗില്ലിന്റെ ഒളിച്ചുകളി പിടിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

23കാരനായ ശുഭ്മാന്‍ ഗില്ലിന്റെ വ്യക്തി ജീവിതം ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്.ആദ്യം ഗില്ലിന്റെ പേര് സാറ ടെണ്ടുല്‍ക്കറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ബോളിവുഡ് നടി സാറ അലി ഖാനൊപ്പം ഗില്ലിനെ കണ്ടിരുന്നു. ഇപ്പോഴിതാ വീണ്ടും സാറ ടെണ്ടുല്‍ക്കറുമായി ഗില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍, ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി പരിശോധിച്ച് ഇടവേള നല്‍കണമെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി തന്നെ 12 മണിക്കൂര്‍ നിരന്തരം ചോദ്യം ചെയ്‌തെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ്് കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.

ലൈഫ് മിഷന്‍ കരാറിന് മുന്‍കൈയ്യെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വിശദീകരിക്കുന്നു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ചൊവ്വാഴ്ചയും രാവിലെ 11 മണിമുതല്‍ കൊച്ചിയിലെ ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി 11.45ഓടെ കുറ്റസമ്മത മൊഴി പോലും ഇല്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടില്‍ എം ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞെന്നും നിര്‍ണായക തെളിവ് ലഭിച്ചെന്നുമാണ് ഇ.ഡി വാദം. കൂടാതെ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളും ഇ.ഡി വിശദമായി രേഖപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇടപാട് ശരിവെക്കുന്ന മൊഴി തന്നെയാണ് ഭവന നിര്‍മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ലോക്കര്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. ഇതിലുള്ള ഒരു കോടിയോളമുള്ള തുക ശിവശങ്കറിന്റെതാണെന്ന് മുന്‍പ് ഇഡി വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലാണോ അതോ സ്വര്‍ണ്ണക്കടത്ത് കേസിലുള്ള പണമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലൈഫ് മിഷനില്‍ കമ്മീഷനായി വന്ന തുകയാണ് ഇതെന്നാണ് സ്വപ്ന മൊഴി നല്‍കിയതെങ്കിലും ഇത് സ്വര്‍ണ്ണക്കടത്ത് കേസിലെ പണമാണ് എന്നാണ് മുന്‍പ് ഇഡി വ്യക്തമാക്കിയത്.

ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴിയുമുണ്ട്. അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണിത്. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്. ഇത് ശിവശങ്കറിന് എതിരെയുള്ള ശക്തമായ മൊഴിയായി മാറിയിരുന്നു.

വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശിവശങ്കറിനെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കര്‍ കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോസ്റ്റില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരമിക്കുന്ന ദിവസം ആണെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കര്‍ അന്നേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

വെള്ളറടയിൽ മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുപാറ മൂങ്ങോട്‌ ജുമാ മസ്ജിദിലെ ഇമാമായ വിതുര സ്വദേശി സജീർ മൗലവി (49) ആണ് അറസ്റ്റിലായത്. വീട്ടമ്മയ്ക്ക് സർപ്പ ശാപമുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി പൂജ ചെയ്യുന്നതിനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും കുട്ടികളില്ലാത്ത വീട്ടമ്മയെ സർപ്പ ശാപം മൂലമാണ് കുട്ടികൾ ഉണ്ടാകാത്തതെന്ന് പ്രതി വിശ്വസിപ്പിച്ചു. തുടർന്ന് സർപ്പ ദോഷം മാറാൻ പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

മസ്ജിദിൽ അംഗമായ യുവതിയുടെ വീട്ടിൽ എത്താറുള്ള പ്രതി സർപ്പ ശാപം മാറിയാൽ കുട്ടികളുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി പൂജയ്ക്കായി ബന്ധുക്കളോടൊപ്പം ഇമാമിന്റെ വീട്ടിലെത്തി. തുടർന്ന് യുവതിയെ ഇരുട്ടുള്ള മുറിയിൽ കയറ്റിയ ശേഷം ശരീരത്തിൽ കടന്ന് പിടിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപെട്ട് ഓടിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ നിലവിലുള്ളതായി പോലീസ് പറയുന്നു.

വീട്ടുകാരറിയാതെ പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും, യുവതിയും മുങ്ങി മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ വിഭു ശർമ്മ (27), സുഹൃത്ത് സുപ്രിയ ദുബെ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഗോവ പാലോലം ബീച്ചിലാണ് അപകടം നടന്നത്.

അതേസമയം സുപ്രിയയുടെ മൃതദേഹം കരയ്ക്കടിഞ്ഞപ്പോഴാണ് കമിതാക്കൾ വെള്ളത്തിൽ മുങ്ങിയതായി ആളുകൾ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടയിൽ വിഭു ശർമയുടെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സുപ്രിയയും വിഭുവും പ്രണയദിനം ആഘോഷിക്കുന്നതിനായാണ് ഗോവയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇരുവരും ബന്ധുക്കളാണെങ്കിലും സുപ്രിയ ബെംഗളൂരുവിലും, വിഭു ഡെൽഹിയിലുമാണ് താമസിക്കുന്നത്. ഇരുവരും ഗോവയിൽ പോകുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. എങ്ങനെയാണ് അപകടമുണ്ടായതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യു കെ അണ്ടർ -17 ഫുട്ബോൾ ടൂർണ്ണമെൻറ് 6 – ന് നടക്കും. മെയ്ഡ് സറ്റൺ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുട്ബോൾ പൊടിപുരം അരങ്ങേറുക.

ഫുട്ബോൾ സീസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതീവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വൻ സമ്മാന തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.

വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടീം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും.

4 മത്സരങ്ങൾ വരെ ഒരേസമയത്ത് നടക്കാൻ സൗകര്യമുള്ള ഗലാഗർ സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളികാണാൻ സാധിക്കുമ്പോൾ 792 സീറ്റുകളുള്ള ഗാലറിയും ഉണ്ട് .

16 ടീമുകളാണ് ഇത്തവണ എൻ എം എ യൂത്ത് ഫുട്ബോൾ കപ്പിനുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.

ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ എൻ എം എ ഫുട്ബോൾ ടൂർണ്ണമെൻറ് കോ- ഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved