മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും
ലണ്ടന്‍ സന്ദര്‍ശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്.
വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലുമുതലായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 72 വയസ്സുള്ള സ്ത്രീ അറസ്റ്റില്‍. ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മാന്‍ഹൈമിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഈ സ്ത്രീ തന്നോടൊപ്പം മുറിയില്‍ കഴിഞ്ഞിരുന്ന രോഗിയോട് ഇത്തരത്തില്‍ പെരുമാറിയത്.
വെന്റിലേറ്ററിന്റെ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഇവര്‍ ഓഫ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംഭവത്തില്‍ നരഹത്യാശ്രമം ആരോപിച്ച് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു.
79 കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്.
ആദ്യതവണ വെന്റിലേറ്റര്‍ ഓഫ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാര്‍ സ്ത്രീയെ ശാസിക്കുകയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഈ സ്ത്രീ വീണ്ടും വെന്റിലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തീവ്രചരണത്തിലൂടെ മാത്രമേ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകൂ എന്നും ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദുക്കളും ചെറിയ പ്രായത്തിലേ അവരുടെ മക്കളെ കല്യാണം കഴിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എംപി. ഹിന്ദുക്കള്‍ ‘മുസ്ലിം ഫോര്‍മുല’ സ്വീകരിക്കണമെന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്.
‘മുസ്ലിം പുരുഷന്‍ നിയമം അനുശാസിക്കുന്ന 20-22നും ഇടയിലും മുസ്ലിം സ്ത്രീ 18 വയസ്സിലും വിവാഹം കഴിക്കുന്നു. അപ്പുറത്ത്, വിവാഹത്തിന് മുന്‍പേ ഒന്ന്, രണ്ട്, മൂന്ന് അനൗദ്യോഗിക ഭാര്യമാരുണ്ടാവും. അവര്‍ പ്രസവിക്കുന്നില്ല, രസിക്കുകയും പണം സംരക്ഷിക്കുകയും ചെയ്യുന്നു’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
’40 വയസ്സ് കഴിയുമ്പോള്‍ അവര്‍ രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍ വിവാഹം കഴിക്കുന്നു. 40ന് ശേഷം കുട്ടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?. വളക്കൂറുള്ള മണ്ണില്‍ വിതച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല വിളവുണ്ടാക്കാന്‍ കഴിയൂ. അവിടയെ നല്ല വളര്‍ച്ചയുണ്ടാവൂ.
അവര്‍ മുസ്ലിങ്ങളുടെ ഫോര്‍മുല സ്വീകരിക്കുകയും ആണ്‍മക്കളെ 20-22 വയസ്സിനിടയിലും പെണ്‍കുട്ടികളെ 18-20 വയസ്സിനിടയിലും വിവാഹം കഴിപ്പിക്കണം. എന്നിട്ട് നോക്കൂ എത്ര കുട്ടികളുണ്ടാവുമെന്ന്.’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(39)ന്‍റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്.
തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്.
ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത് നിന്ന് നീല ജീൻസും ഹെഡ് ഫോണും ചുമലിൽ ബാഗുമായി ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഉടൻ ജില്ല പോലീസ് മേധാവി ആർ. കറുപ്പ സാമി, വടകര റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലകൃഷ്ണൻ, നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് , സിഐ ഇ.വി. ഫായിസ് അലി എന്നിവർ കാരയിൽ കാനാൽ പരിസരത്ത് പരിശോധന നടത്തി.
ശനിയാഴ്ച രാത്രി 8.30-നാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വിജനമായ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സമീപത്തുതന്നെ ഇയാളുടെ കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ശനിയാഴ്ച്ചതന്നെ നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. രാത്രിയോടെ കാസർകോട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.
വൈകിട്ട് 5ന് അടയ്ക്കുന്ന സർക്കാർ ഓഫിസിൽ നിന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ ആ ഉദ്യോഗസ്ഥന്റെ ക്രൂരമനസ്സ് ചിരിക്കുക ആയിരുന്നിരിക്കും. പക്ഷേ, നിഷ ബാലകൃഷ്ണന്റെ (37) സ്വപ്നങ്ങളും ജീവിതവും അവിടെ നിശ്ചലമായി.
കൊല്ലം ചവറ സ്വദേശിയായ നിഷ എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിച്ചാണ് നിയമനത്തിന് വേഗം കൂട്ടിയത്. എന്നാൽ, ഉദ്യോഗാർഥികളുടെ ഈ ‘ആവേശം’ തലസ്ഥാനത്ത് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥന് അത്ര പിടിച്ചില്ല. റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ഇഷ്ടക്കേടിനു മറുപടി കൊടുത്തത്.
കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവ് നിഷയും സുഹൃത്തുക്കളും കയറിയിറങ്ങി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം ബാക്കി നിൽക്കെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്‌സിയെ അറിയിക്കണമെന്നും അപേക്ഷിച്ചു. 29 നും 30 നും പൊതു അവധി ദിനങ്ങൾ. 31 നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണേയെന്ന് അപേക്ഷിച്ച് പല തവണ നിഷ ഉദ്യോഗസ്ഥനെ വിളിച്ചു.
പക്ഷേ, ആ ഉദ്യോഗസ്ഥനാകട്ടെ മനഃപൂർവമെന്നോണം എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. പിഎസ്‌സി ഓഫിസിൽ ഇ മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു ചൂണ്ടിക്കാട്ടി കോടതിയും ഇടപെട്ടില്ല.
ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പ്രായം തടസ്സമായ നിഷ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകി കാത്തിരിക്കുന്നു. 5 മണിക്ക് അടയ്ക്കുന്ന ഓഫിസിൽ നിന്ന് അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്തെന്ന് ആ ഉദ്യോഗസ്ഥനോട് ഇതുവരെ ആരും ചോദിച്ചിട്ടുമില്ല.
ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍. എതിരില്ലാത്ത ഒരുഗോളിനാണ് കാനറികളെ, ആഫ്രിക്കന്‍പട അട്ടിമറിച്ചത്. ഇഞ്ചുറി ടൈമില്‍ വിന്‍സന്‍റ് അബൂബക്കര്‍ കാമറൂണിന്‍റെ വിജയഗോള്‍ നേടി. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഫലം നിര്‍ണായകമല്ലായിരുന്നെങ്കിലും ലോകകപ്പില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്തോട് അടിയറവു പറയേണ്ടിവന്നത് ബ്രസീലിന് തിരിച്ചടിയായി.
പന്ത് കൈവശം വച്ചതും ആക്രമിച്ചു കളിച്ചതും ബ്രസീൽ.പക്ഷേ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ കാമറൂൺ ലോകകപ്പില്‍ പുത്തന്‍ ചരിത്രംഎഴുതി. ജി ഗ്രുപ്പിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ പുതിയ നിരയുമയാണ് കളത്തിൽ ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നിന്ന ബ്രസീലിനെ കാമറൂൺ ആദ്യ പകുതിയിൽ സമനിലയിൽ തളച്ചു.
രണ്ടാം പകുതിയിൽ ബ്രസീൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കാമറൂൺ ഗോളി ഡെവിസ് എപാസി വെല്ലുവിളിയായി. സമനിലയെന്നുറപ്പിച്ച കളിയെ ഇഞ്ചുറി ടൈമിൽ കാമറൂൺ മാറ്റിമറിച്ചു. എൻഗോം എംബെകെലിയുടെ ക്രോസിൽ വിൻസെന്റ് അബൂബക്കറിന്റെ തകർപ്പൻ ഹെഡർ ബ്രസീലിന്റെ വല കുലുക്കി. പ്രീക്വർട്ടർ എത്താനായില്ലെങ്കിലും ലോകകപ്പിൽ ബ്രസീലിനെയും അര്‍ജന്റീനയെയും പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം കാമറൂണിന് സ്വന്തം.
പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം മദ്യലഹരിയിൽ കാറോടിച്ച് വന്ന യുവതി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു. മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്.
വടക്കുമ്പാട് കൂളി ബസാറിലെ റസീനയാണ് [29] മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച്
നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും പരിക്കേറ്റു. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു. അപകട കാരണം ആരാഞ്ഞ ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു.
പന്തക്കൽ പോലീസിൽ വിവരമറിയിച്ചതോടെ എസ്. ഐ. പി. പി. ജയരാജൻ, എ. എസ്. ഐ. എ. വി. മനോജ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി പന്തക്കൽ പോലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. യുവതിയുടെ പേരിൽ പന്തക്കൽ പോലീസ് കേസ് രജിസ്ട്രർ ചെയ്തു.
സംഗീതമാന്ത്രികന്‍ എ. ആര്‍ റഹ്‌മാനും മലയാളികളുടെ ഹരമായ നടന്‍ റഹ്‌മാനും തമ്മില്‍ പേരില്‍ മാത്രമല്ല ബന്ധമുള്ളത്. അടുത്ത ബന്ധുക്കള്‍കൂടിയാണ് ഇരുവരും. എന്നാല്‍ എ ആര്‍ റഹ്‌മാന്‍ ബന്ധുവായതിന് ശേഷം തന്റെ ജീവിതത്തില്‍ കൂടുതലും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് റഹ്‌മാന്‍. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദ്യകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
റഹ്‌മാന്റെ വാക്കുകള്‍
വളരെ സന്തോഷമാണ്. അദ്ദേഹത്തെ പോലൊരു വലിയ വ്യക്തി നമ്മുടെ കുടുംബത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍. അതേസമയം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട്. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതല്‍ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നിലൂടെ റഹ്‌മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒരു പാട്ടിന് ചിലപ്പോള്‍ രണ്ട് വര്‍ഷമൊക്കെ എടുക്കുന്നയാളാണ് റഹ്‌മാന്‍. റഹ്‌മാന്‍ എപ്പോള്‍ ഡേറ്റ് തരുന്നോ അപ്പോള്‍ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുക. ഇത് വലിയ പ്രശ്നമായിരുന്നു. ഒരിക്കല്‍ നിര്‍ബന്ധത്തിന്റെ പുറത്ത് റഹ്‌മാനോട് പറഞ്ഞപ്പോള്‍ സംഭവിച്ച ചിത്രമാണ് സംഗമം.
എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്‌മാന്റെ സ്വഭാവം. ഞങ്ങള്‍ സ്വഭാവത്തില്‍ രണ്ട് ധ്രുവക്കാരാണെന്ന് പറയാം. അന്നൊക്കെ മതം മാറിയ സമയമായിരുന്നതിനാല്‍ സംഗീതവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു റഹ്‌മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് റഹ്‌മാന്‍ നിസ്‌കരിച്ചുകൊണ്ടേയിരിക്കും.തമാശയ്ക്കൊന്നും അന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമില്ല. ഇപ്പോള്‍ അതൊക്കെ മാറി” എന്നും റഹ്‌മാൻ പറയുന്നു
സ്‌കോട്ട്‌ലന്റ് തലസ്ഥാനമായ എഡിന്‍ബ്രയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്. ഫെറി റോഡ് പ്രദേശത്ത് രാത്രി ജോലി കഴിഞ്ഞു ബസ് കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണില്‍ ജോര്‍ജ് ആണു അക്രമിക്കപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാന്‍ ശ്രമിച്ചു, പിന്നീട് അവര്‍ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. മുഖത്ത് പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരില്‍ ഒരാള്‍ ബിനുവിന്റെ ബാഗ് എടുത്ത് ഓടി. ഇത് കണ്ട് ഓടി കൂടിയ നാട്ടുകാരാണു പോലീസിനെയും ആംബുലന്‍സും വിളിച്ചത്. തുടര്‍ന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കള്‍ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി താന്‍ ജോലി ചെയ്യുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത് ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട് പറഞ്ഞത്. പൊതുവേ വംശീയ അക്രമണങ്ങള്‍ കുറവുള്ള സ്‌കോട്‌ലന്റില്‍ ഇത്തരം അക്രമണങ്ങള്‍ കൂടി വരുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയില്‍ ഏഷ്യന്‍ വംശജരുടെയും വിദ്യാര്‍ത്ഥികളുടെയും വരവ് കൂടിയത് തദ്ദേശിയരില്‍ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഈ സാഹചര്യത്തില്‍ കഴിവതും രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവര്‍ സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ മനസ്സിലാക്കുകയും ഒഴിവാക്കുകയും,ഏതെങ്കിലും ആക്രമണങ്ങള്‍ നേരിട്ടാല്‍ അത് പോലീസില്‍ അറിയിക്കുകയും വേണം.
ഖത്തര്‍ ലോകകപ്പിൽ യുഎസിനോടു തോറ്റു ഇറാൻ പുറത്തായതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ സാമൂഹ്യപ്രവർത്തകനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക്(27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടെഹ്റാന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചവിട്ടിയുമാണ് സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്.
വാഹനത്തിന്റെ ഹോൺമുഴക്കി ആഘോഷപരിപാടികളിൽ പങ്കെടുത്ത മെഹ്‍റാനെ സൈന്യം ആസൂത്രിതമായാണു കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സന്നദ്ധസംഘടന രംഗത്തെത്തി. മെഹ്‌റാനെ സൈന്യം തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) എന്ന സന്നദ്ധസംഘടന ആരോപിച്ചു. ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ 22 വയസ്സുകാരി മഹ്സ അമിനി കൊല്ലപ്പെട്ടതിനു പിന്നാലെ മഹ്‌സ അമിനിയുടെ നാടായ കുർദ് പട്ടണം സാക്വസിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ മറ്റുനഗരങ്ങളിലേക്കും പ്രക്ഷോഭം കത്തിപ്പടർന്നു.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണ് രോഷം പ്രകടമാക്കിയത്. ഹിജാബ് വലിച്ചെറിയുന്നതിന്റെയും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളും പുറത്തുവന്നു. ഇറാൻ ദേശീയ ടീമിന്റെ തോൽവിക്കു പിന്നാലെ തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തു. സാക്വസിലും ആളുകൾ പരാജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.