ബ്രിട്ടന്‍ കടല്‍തീരത്ത് അടിഞ്ഞ മത്സ്യത്തെ കണ്ട് എല്ലാവരും ഞെട്ടി. സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് കടല്‍തീരത്ത്. ഈ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നാണ് പറയപ്പെടുന്നത്.
ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണ് ഈ വിഷമത്സ്യം. കോണ്‍വാള്‍ കടല്‍തീരത്തിലൂടെ കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം പോകുമ്പോള്‍ മത്സ്യത്തെ കണ്ടെത്തുകയായിരുന്നു. കണ്ട് പരിചയിമല്ലാത്ത മത്സ്യത്തെ കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു, തുടര്‍ന്നാണ് ഇത് ഓഷ്യാനിക് പഫര്‍ ആണെന്ന് മനസിലായത്.
മത്സ്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:
മോറിസ് കയ്യുറകള്‍ ധരിച്ച് മത്സ്യത്തെ പരിശോധിച്ചതിനാല്‍ അപകടമുണ്ടായില്ല. ഈ ഒരൊറ്റ മത്സ്യത്തില്‍ 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇതുവരെ മരുന്നുകളും ഇതിനായി കണ്ടുപിടിച്ചിട്ടില്ല. ഈ വിഷമുള്ള മത്സ്യത്തില്‍ നിന്ന് അകലം പാലിക്കാനും സ്പര്‍ശിക്കാതിരിക്കാനും വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് തീരങ്ങളില്‍ ഈ മത്സ്യം അപൂര്‍വമായേ കാണാറുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രങ്ങളില്‍ 10 മുതല്‍ 475 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് കാണപ്പെടുന്നത്. ഇതെങ്ങനെ കടല്‍തീരത്ത് എത്തിപ്പെട്ടു എന്ന് അറിയില്ല.
ഷിന്‍ജിയാങിലെ ഉറുംകിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചതിന് പിന്നാലെ ചൈനയിലെ ഷാങ്ഹായില്‍ പ്രതിഷേധം. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മൂന്ന് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഉറുംകിയിലും ഷിന്‍ജിയാങിലും ചൈനയില്‍ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
കോവിഡ് വ്യാപനത്തില്‍ വന്‍വര്‍ധനവ് ഉണ്ടായതിന് പിന്നാലെ സീറോ കോവിഡ് പോളിസിയെന്ന പേരില്‍ ഭരണകൂടം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന വിഷേഷിപ്പിക്കുന്നത്. കുടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ചൈന എടുത്തിരുന്ന തീരുമാനം.
ശനിയാഴ്ച 40,000-ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപനനിരക്ക് കൂടുതലുള്ള പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ ശൈത്യകാലമാണ് ചൈനയിലിപ്പോള്‍. പ്രതിഷേധത്തിന് കാരണമായ തീപ്പിടിത്തമുണ്ടായ ഉറുംകിയില്‍ 100 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് കമ്പനികളും ആഴ്ചയില്‍ 4 ദിവസം എന്ന നിലയില്‍ ജോലിയിലേക്ക് മാറിത്തുടങ്ങി.
യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്.
ആദ്യകാല സാമ്പത്തിക യുഗത്തിന്റെ ‘ഹാംഗോവറാണ്’ അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു.
ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന പരീക്ഷണത്തില്‍ ജോലിക്കാര്‍ കുറഞ്ഞ ദിവസങ്ങളില്‍ കൃത്യമായ തോതില്‍ സമയം ചെലവഴിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കമ്പനികള്‍ക്ക് അധിക സമയത്തിന് അധികമായി പണം നല്‍കേണ്ടിവരികയും ചെയ്യുകയായിരുന്നു.
യുകെയില്‍ രണ്ട് വലിയ കമ്പനികളായ ആറ്റം ബാങ്കും, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനി എവിനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികള്‍ക്കുമായി യുകെയില്‍ 450-ഓളം ജീവനക്കാരാണുള്ളത്. 4 പ്രവൃത്തിദിനത്തിന് അംഗീകാരം നല്‍കിയതോടെ ജോലിക്കാരെ ദീര്‍ഘമായ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം കുറഞ്ഞ സമയം ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.
കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് നാല് പ്രവൃത്തിദിനത്തിലേക്ക് മാറുന്നതോടെ കൈവരിക്കുന്നതെന്ന് എവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആഡം റോസ് വ്യക്തമാക്കി. 70 കമ്പനികളില്‍ 3300 ജോലിക്കാരെ ഉള്‍പ്പെടുത്തിയാണ് യുകെ ക്യാംപെയിന്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൈലറ്റ് സ്‌കീമില്‍ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളും, ബോസ്റ്റണ്‍ കോളേജ്, ബുദ്ധികേന്ദ്രമായ ഓട്ടോണോമി എന്നിവരും പങ്കെടുത്തിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്‍ഡിലെ സന്ന മരിൻആണ് വിപ്ലവകരമായ ആശയം ആദ്യം നടപ്പാക്കിയത്. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ നടപ്പാക്കിയത്. ഫിൻലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉണ്ടായിരുന്നത്.
മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ബിനാകുമാരിയാണ് സോമൻനായർക്ക് വധുവായത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും മക്കളും കൊച്ചുമക്കളും സന്നിഹിതരായി.
റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സോമൻനായർ. പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപാണ് സോമൻനായരുടെ ഭാര്യ മരിച്ചത്. മൂന്ന് മക്കളാണുള്ളത്. ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് ലോകത്തോട് വിടപറഞ്ഞത്. ബിനാകുമാരിയുടെ വിവാഹത്തിനായി മുൻകൈ എടുത്തത് സഹോദരൻ ടിഡി പ്രവീണും.
ഒരു മകൾ മാത്രമാണ് ഉള്ളത്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മക്കളും സമ്മതം മൂളിയ ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.
കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.
ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.
ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാല എന്ന നടനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി. പല ചിത്രങ്ങളിലും നായകനായും അല്ലാതെയും എല്ലാം നടൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ ഇടയ്ക്കൊക്കെ മറ്റ് ഷോകളിലും സജീവമാണ് ഇദ്ദേഹം.
അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇദ്ദേഹം തൻറെ സിനിമ ജീവിതം ആരംഭിക്കുന്നത്. ബാല അഭിനയിച്ച ആദ്യത്തെ മലയാള ചിത്രമാണ് കളഭം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ്ബി എന്ന ചിത്രത്തിൽ ഇദ്ദേഹം ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. ഇപ്പോഴിതാ താരം അഭിനയിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഈ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ചില വിശേഷങ്ങളൊക്കെ നടൻ പങ്കുവയ്ക്കുകയുണ്ടായി. ജീവിതത്തെക്കുറിച്ച് ബാല ഇതിനിടയിൽ പറഞ്ഞു. കഴിഞ്ഞുപോയ കാലത്തിൽ ചെയ്തുപോയ തെറ്റ് തിരുത്താൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മറ്റൊരു കാര്യവും താരം തുറന്നു പറഞ്ഞു.
12 വർഷങ്ങൾക്കു മുൻപ് തനിക്കൊരു തെറ്റുപറ്റി എന്നാണ് ബാല പറഞ്ഞത്. അത് ചെയ്യരുത് എന്ന് അന്ന് തന്നെ അച്ഛൻ പറഞ്ഞിട്ടും താൻ കേട്ടില്ല. ദൈവം പല അവസരങ്ങളും കാണിച്ചു തന്നു എന്നും എന്നിട്ടും താൻ മാറി ചിന്തിച്ചില്ല എന്നും അതിൽ കുറ്റബോധം കൊണ്ട് എന്നും ബാല പറഞ്ഞു.
സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”
”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”
”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:
ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.
മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.
മാമോദീസ ചടങ്ങില്‍ കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്‌ക്കെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിലാണ് സംഭവം.പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചൊറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു. പലരും ചികിത്സ തേടി. മാമോദീസ ചടങ്ങിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയിരുന്നത്.
ഏതാണ്ട് നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ട് വച്ച ചെമ്പ് തുറന്നു. അപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നു.
പലരും പരാതിപ്പെട്ടപ്പോള്‍ അസ്വാഭാവികത തോന്നിയ വീട്ടുടമ കേറ്ററിങ്ങ് ഏറ്റെടുത്ത ഹാരിസിനെ വിളിച്ച് പരാതി പറഞ്ഞു. ഇതിനിടെ ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ്ങ് തൊഴിലാളികള്‍ സ്ഥലം വിട്ടതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു. കഴിച്ചവരില്‍ പലരും ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതോടെ വീട്ടുടമ പോലീസില്‍ പരാതി നല്‍കി.
ഇതനുസരിച്ച് സ്ഥലത്തെത്തിയ തോപ്പുംപടി പോലീസ്, കേറ്ററിങ്ങ് ഉടമ ഹാരിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് വേറെ ഭക്ഷണം വരുത്തി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അറിയിച്ചത് അനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പ്രഥമിക പരിശോധനയില്‍ മോശമായ ഇറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാചകം ചെയ്തതെന്ന് കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിങ്ങ് ഉടമ ഹാരിസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എംഎന്‍ ഷംസിയ പറഞ്ഞു.
യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി. ബിർമിംഗ്ഹാമിൽ താമസിക്കുന്ന സിജോ തോമസിന്റെയും ന്യൂ കാസിലിൽ താമസിക്കുന്ന റൂബി തോമസിന്റെയും പിതാവ് കോട്ടയം താമരക്കാട് സ്വദേശി തോമസ് ആലുങ്കൽ ( 72 ) നിര്യതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . പരേതൻ കരിങ്കുന്നം മുണ്ടുപുഴക്കൽ കുടുംബാംഗമാണ് . ഭാര്യ ആലീസ് തോമസ് .
നോബി ജെയിംസിന്റെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സിജോ തോമസിന്റെയും റൂബി തോമസിന്റെയും പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഹൃദയം െതാടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെ കുറിച്ചും അച്ഛനെ കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെ കുറിച്ചും ഫെയ്സ്ബുക് കുറിപ്പിൽ വിശദമായി പറയുന്നു. മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുകളും എടുത്തു പറഞ്ഞാണ് ബിനീഷ് അച്ഛനെ ഓർക്കുന്നത്.
കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി വിജയൻ ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്. ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. അന്ന് വീട്ടിൽ വന്നപ്പോൾ സ്‌പീക്കർ ഷംസീർ, അങ്കിളിനോട് പറഞ്ഞു: ‘സർ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങൾ കരുതിയില്ല, എനിക്ക് അറിയാം സാറും ബാലകൃഷ്‌ണേട്ടനുമായുള്ള ബന്ധം’. അപ്പോൾ അങ്കിൾ പറഞ്ഞത്: ‘ഇത് എന്റെ കൂടി കുടുംബമാണ്, ഇവിടെ വരാതെയിരിക്കാൻ എനിക്കാവില്ലല്ലോ’ എന്നാണ്- ബിനീഷ് പറയുന്നു.
ബിനീഷിന്റെ കുറിപ്പിൽനിന്ന്:
ഞങ്ങളെ ആശ്വസിപ്പിച്ച, ആശ്വസിപ്പിക്കുന്ന, അച്ഛനെ അറിയുന്ന, അച്ഛനെ സ്നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും ആദ്യമേ പറയട്ടെ. എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനെ കുറിച്ചു നമ്മൾ ആലോചിക്കാറില്ലല്ലോ. കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസ്സിലാവുന്നത്. അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നു നിന്നിരുന്നു അച്ഛൻ.
കോടിയേരിയെ പറ്റി നിരവധിയായ ആളുകൾ എഴുതുകയും പറയുകയും ചെയ്യുന്നു ഇപ്പോഴും. അതിൽ തന്നെ, ഞാൻ ഏറ്റവും ശ്രദ്ധിച്ച ഒന്ന് എല്ലാവരും എഴുതുന്നത് കേട്ടറിഞ്ഞ കോടിയേരിയെ പറ്റിയല്ല, അവരുടെയൊക്കെ ജീവിതത്തിൽ നേരിട്ട് കോടിയേരിയിൽ നിന്നുണ്ടായ അനുഭവങ്ങളാണ്. ഇത്രയും സഖാക്കളോട് അല്ലെങ്കിൽ ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകുക എങ്ങനെയാണ് എന്നുള്ളത് ചിന്തിക്കുമ്പോൾ, യഥാർഥത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിന്റെതന്നെ പാഠപുസ്തകമാകുകയായിരുന്നു സ്വജീവിതം കൊണ്ട് അച്ഛൻ എന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ജീവിതത്തിൽ അച്ഛൻ എന്തായിരുന്നു എന്നുള്ളത് ഒരു കുറിപ്പിലൂടെ മാത്രം എഴുതി തീർക്കാവുന്ന ഒന്നല്ല, അത് എഴുതിത്തന്നെ തീർക്കാനാവുമോ എന്നും എനിക്കറിയില്ല.
മകൻ എന്ന രീതിയിലും സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോൾ ഞാൻ കണ്ട കോടിയേരി, അല്ലെങ്കിൽ അച്ഛനെ അറിയുന്ന ആളുകൾ പറഞ്ഞ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നത്. അച്ഛനെക്കുറിച്ചിങ്ങനെ എഴുതുമ്പോൾ പ്രധാനമായും ചിന്തയിൽ വരുന്ന ഒരു കാര്യം ജീവിതത്തിൽ ഇന്നേവരെ ഇന്നതാവണം, ഇന്ന നിലയിൽ ഉള്ളവരോടെ സംസാരിക്കാവൂ, ഇന്നനിലയിൽ ഉള്ളവരോടെ ബന്ധപ്പെടാവൂ എന്നൊന്നും ഒരിക്കലും ഞങ്ങളുടെ അടുത്ത് അച്ഛൻ പറഞ്ഞിട്ടില്ല എന്നതാണ്. സ്വന്തമായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ ഏതേതെല്ലാം തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഞങ്ങൾ അറിയുന്നു.
സാധാരണ പല നേതാക്കൾക്കും ഒരു സ്ഥലത്ത് ചെന്ന് കഴിഞ്ഞാൽ അവിടെയുള്ള എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല. അച്ഛനെ സംബന്ധിച്ച് അച്ഛൻ ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെയുള്ള ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഭവം, അല്ലെങ്കിൽ ഓർത്തുവയ്ക്കാനാവുന്ന ഒരു സംഭവം സമ്മാനിച്ചേ മടങ്ങിയിരുന്നുള്ളു എന്നുള്ളത് മരണശേഷമാണ് ഇത്രയേറെ ആഴത്തിലറിയുന്നത്. അച്ഛനെക്കുറിച്ചുള്ള ചിന്തകൾ, എന്റെ അച്ഛൻ എന്ന കാഴ്ചപ്പാടിലേക്കത് മാറിയേക്കാം എങ്കിലും അങ്ങനെ മാത്രമല്ല നോക്കിക്കാണേണ്ടത് എന്ന ശക്തമായ തിരിച്ചറിവ് നൽകുന്ന അനുഭവങ്ങളാണ് അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഉണ്ടായത്. ഇന്നിപ്പോൾ അച്ഛൻ മടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും ഞങ്ങളെ കാണാനെത്തിക്കൊണ്ടിരിക്കുന്നവർ അത്രയേറെയാണ്.
മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ, ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്. ദൂരെ ദിക്കിൽ നിന്നുമുള്ള അവശത അനുഭവിക്കുന്ന ആളുകൾ പോലും വന്നുകൊണ്ടിരിക്കുന്നു. അത്രയും അവശത അനുഭവിക്കുന്ന ആളുകൾക്ക് ഇത്രയും ബുദ്ധിമുട്ട് സഹിച്ചുവന്ന് ഞങ്ങളെ കാണേണ്ട ആവശ്യം ഇല്ലല്ലോ, എന്നിട്ടും അവർ വരുന്നു. ഒന്നിനും വേണ്ടി അല്ല പയ്യാമ്പലത്ത് ആ സ്ഥലം ഒന്നു കാണാൻ, അച്ഛനെ കാണാനായി അവർ പോകുന്നു. അവർക്ക് അച്ഛനാരായിരുന്നു എന്ന്, എന്തായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുകയാണ്. അവരുടെയൊക്കെ ജീവിതത്തിൽ എത്രമാത്രം ആണ് അച്ഛൻ സ്നേഹ സാന്ത്വനങ്ങൾ കൊടുത്തിട്ടുള്ളത് എന്നറിയുകയാണ്. രണ്ടും മൂന്നും പേർ താങ്ങിയെടുത്തുകൊണ്ടുതന്നെ വന്നവർ നിരവധിയാണ്, തീരെ വയ്യാത്ത ആളുകൾ. സഖാക്കൾക്കും ജനങ്ങൾക്കും മറ്റു രാഷ്ട്രീയ പ്രവർത്തകർക്കും ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അച്ഛൻ.
കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല. മറ്റൊന്ന് ഉമ്മൻ ചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസ്സിലാക്കിത്തന്നു. സഖാവ് കാനം പറഞ്ഞത് ഏകദേശം 42 വർഷത്തോളമായുള്ള കോടിയേരിയുമായുള്ള ബന്ധത്തെ പറ്റിയാണ്. ഏതു കാര്യവും കൃത്യമായി കേൾക്കുകയും മുന്നണി ബന്ധത്തെ ഇത്രയേറെ ഊട്ടിയുറപ്പിക്കുകയും ചെയ്ത മറ്റൊരു സെക്രട്ടറി ഇല്ലായിരുന്നു എന്നും. കുഞ്ഞാലിക്കുട്ടി സാഹിബ് അച്ഛനുമായുള്ള ബന്ധത്തെയോർത്തെടുത്തതും ഓർമയിൽ വരുന്നു. എം.എ.യൂസഫലി മരണശേഷവും ഞങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നു. കേരളത്തിൽ ആദ്യമായി ഒരു മാൾ തുടങ്ങണം എന്നും അതിനായി അച്ഛൻ ഇടപെട്ടിരുന്ന കാലത്തെ കുറിച്ചുമെല്ലാം യൂസഫലിക്ക പറഞ്ഞു. ഒരിക്കലും തീരാത്ത ബന്ധമാണ് ബാലേട്ടനോട് എനിക്കുള്ളത് എന്നാണദ്ദേഹം പറഞ്ഞത്
ആരവങ്ങൾക്കിടയിൽ വേറിട്ട ശബ്ദമായി, ഒറ്റപ്പെടലിൽ സ്നേഹകാഹളമായി അച്ഛൻ ജീവിതത്തിന്റെ ഓരോ പരമാണുവിലും സ്വാധീനിച്ചിരുന്നു എന്ന് എകെജി സെന്ററിൽനിന്നു പുറത്തിറങ്ങുമ്പോൾ ഞാൻ അനുഭവിക്കുന്നു. അച്ഛനില്ലാത്ത വർത്തമാനകാലത്തിൽ ആണ് ഇനി ജീവിക്കേണ്ടത്. ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാൻ സമയമെടുത്തേക്കാം. എങ്കിലും അച്ഛൻ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കും. സഖാവ് കോടിയേരി–എന്റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്നേഹപെയ്ത്തായിരുന്നു.