Latest News

ശിവഗിരി മഠത്തിന്റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ ശിവഗിരി ആശ്രമം യു കെയിൽ ആദ്യത്തെ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുരു വചനങ്ങളുടെ വെളിച്ചത്തിലേക്കു ഭക്തരുടെ സ്വയം സമർപ്പണവും ഗുരുദേവ ദർശനത്തിന്റെയും, സന്ദേശങ്ങളുടെയും ഉള്ളടക്കത്തിലേക്കു പ്രവേശിക്കുവാൻ ഉള്ള മഹത്തായ കവാടമാണ് ശിവഗിരി തീർത്ഥാടനം. എല്ലാ മനുഷ്യരുടെയും സർവതോമുഖമായ അഭിവൃദ്ധി ആണ്‌ ശിവഗിരി തീർത്ഥടനത്തിന്റ മൗലികമായ ലക്ഷ്യം. ഓരോ വർഷവും തീർത്ഥാടനത്തിനു ശേഷം ഭക്തർ ഗുരുവിന്റ വീക്ഷണത്തിനനുസൃതമായി പുനർനിർമ്മിക്കപ്പെടുകയാണ്.

മനുഷ്യരാശിയെ ആത്മീയ ഉന്നതിയിലേക്ക് വഴി നടത്തുന്നതിലേക്കു ഭഗവാൻ ശ്രീനാരായണഗുരു അനുമതി നൽകിയ ശിവഗിരി തീർത്ഥാടനത്തിനോടാനുബന്ധിച്ചു ശിവഗിരി ആശ്രമം യുകെയിൽ ഡിസംബർ 30 -ന് രാവിലെ ഒൻപതു മണിയോടെ ശാന്തിഹവന ഹോമവും മഹാഗുരു പൂജയോടും കൂടി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കം കുറിക്കും. ഒരേ ദിശയിലേക്കോഴുകിയ രണ്ട് ദാർശനിക നദികളുടെ കൈവഴികളുടെ കൂടിച്ചേരൽ എന്ന പോലെ ശ്രീബുദ്ധന്റെ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വർണ്ണ ഘോഷയാത്ര ശിവഗിരി ആശ്രമം യുകെയിൽ സമാപിക്കും. യുകെയിലെ ആദ്യ ശിവഗിരി തീർത്ഥാടനം ഇന്ത്യൻ കോൺസൽ ജനറൽ മേധാവി ശ്രീ അമൻ ബൻസാൽ ഉൽഘാടനം ചെയ്യും. ചടങ്ങിൽ ബ്രിട്ടനിലെ ഡോക്ടർ അംബേദ്കർ മെമ്മോറിയൽ കമ്മറ്റിയുടെ ആരാധ്യയായ പ്രസിഡന്റ് ശ്രീമതി രേഖ പോൾ മുഖ്യ അതിഥി ആയിരിക്കും.യു കെയിലെ എല്ലാ ഗുരു ഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി ആശ്രമം യു കെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ്‌ അറിയിച്ചു.

Venue : Sivagri Ashramam UK
Lord Street, Wolverhampton
WV3 0QH

ന്യൂസ് ഡെസ്ക് മലയാളം യുകെ

6 മാസം മുമ്പു മാത്രം യുകെയിൽ എത്തി അകാലത്തിൽ വിടപറഞ്ഞ ബോബിൻ ചെറിയാന്റെ പൊതുദർശനം എക്സിറ്ററിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ വച്ച് നടന്നു. ഫാ. സണ്ണി പോളും ഫാ. രാജേഷ് എബ്രഹാമും ആണ് പ്രാർത്ഥനാ സുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. വെറും 43 -മത്തെ വയസിലാണ് ബോബിൻ ഈ ലോക ജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. യുകെയിലെത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂവെങ്കിലും എക്സിറ്ററിലെ മലയാളി സമൂഹവുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ ബോബിനായിരുന്നു.

ബോബിന്റെ നിര്യാണത്തോടെ ഒറ്റപ്പെട്ടുപോയ ഭാര്യ നിഷയെയും ഒമ്പതും അഞ്ചും വയസ്സായ മകളെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമത്തിലായിരുന്നു എല്ലാവരും .

കുടുംബത്തിനൊപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.

ബിനോയ് എം. ജെ.

നിങ്ങൾ ക്ലേശിച്ച് സമയമില്ലാത്ത സമയത്ത് ഒരു വ്യക്തിയെ കാണുവാൻ ചെല്ലുന്നു. അവിടെ ചെല്ലുമ്പോൾ അയാൾ അവിടെ ഇല്ല. നിങ്ങൾ ക്ലേശിച്ച് വിദ്യാഭ്യാസം ചെയ്യുന്നു. ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. ഇനി നിങ്ങൾക്ക് ജോലി കിട്ടിയാലോ? ആ ജോലി അതിനേക്കാൾ ക്ലേശകരമായിരിക്കും. ഇപ്രകാരം മനുഷ്യജീവിതം ക്ലശങ്ങളാൽ നിറയുന്നു. എന്താണിതിന്റെ കാരണം? എന്താണിതിന്റെ പരിഹാരം?

നിങ്ങൾ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നു. അതിനു ശേഷം ക്ലേശങ്ങൾ ക്ഷണിക്കാതെയും വന്നു ചേരുന്നു! നിങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കുവാനാണ് നിങ്ങൾ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ഭാവിയിൽ ക്ലേശങ്ങൾ ഉണ്ടാവരുത്. അതിന് നിങ്ങൾ ക്ലേശിച്ച് പഠിക്കുന്നു; ക്ലേശിച്ച് കർമ്മം ചെയ്യുന്നു. ഇതോടൊപ്പം ജീവിതം ക്ലേശപൂർണ്ണമാണ് എന്നൊരു തെറ്റായ കാഴ്ചപ്പാടും നമ്മുടെ ഉള്ളിൽ കടന്നു കൂടുന്നു. ഉത്കണ്ഠ മൂലമാണ് മനുഷ്യൻ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. നമ്മുടെ ലക്ഷ്യം ക്ലേശമല്ല. അതിനാൽതന്നെ മാർഗ്ഗവും ക്ലേശമാകുവാൻ പാടില്ല. ക്ലേശപൂർണമായ ഒരു ജീവിതത്തിന് എന്തു വിലയാണുള്ളത്?

ജീവിതം ആസ്വദിക്കുവാൻ വേണ്ടി ഉള്ളതാണ്. ക്ലേശിക്കുവാൻ വേണ്ടിയുള്ളതല്ല. എങ്ങനെയാണ് ക്ലേശങ്ങൾ ജീവിതത്തിൽ കടന്നു കൂടുന്നത്? ഒന്ന് ഇച്ഛിക്കുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുമ്പോഴാണ് ക്ലേശങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ നടക്കുവാൻ പോകാൻ ഇഷ്ടപ്പെടുകയും, അതിന് പോവാതെ പകരം എന്തെങ്കിലും ജോലി ചെയ്യുവാൻ സ്വയം സമ്മർദ്ദം ചെലുത്തുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ക്ലേശം അനുഭവപ്പെടുന്നു. ഈ പ്രശ്നത്തെ വളരെയെളുപ്പം ഒഴിവാക്കാവുന്നതാണ്. നടക്കുവാൻ പോകാനിച്ഛിക്കുമ്പോൾ നടക്കാൻ പോവുകയും ജോലിചെയ്യുവാൻ ഇച്ഛിക്കുമ്പോൾ ജോലി ചെയ്യുകയും ചെയ്യുവിൻ! ആന്തരികമായി നിങ്ങൾ ഒരു സമയത്ത് ഒരു കാര്യമേ ചെയ്യുവാൻ ഇച്ഛിക്കുന്നള്ളൂ. അവിടെ രണ്ടു കാര്യങ്ങൾ വന്നുചേരുമ്പോൾ സംഘർഷം (conflict) ഉണ്ടാകുന്നു. എല്ലാറ്റിനും ഓരോ സമയമുണ്ട്. പഠിക്കുവാൻ ഒരു സമയം; എഴുതുവാൻ മറ്റൊരു സമയം; ജോലി ചെയ്യുവാൻ വേറൊരു സമയം. പഠിക്കുവാൻ ഉള്ള സമയത്ത് എഴുതുവാൻ പോയാൽ രണ്ടും വിജയിക്കുകയില്ല.

സമൂഹം പറയുന്നു “ജോലിയാണ് വിനോദത്തേക്കാൾ പ്രധാനപ്പെട്ടത്”; “കുട്ടികൾ മുഴുവൻ സമയവും പഠിക്കുവാൻ വേണ്ടി നീക്കി വയ്ക്കണം”; “ദിവാസ്വപ്നം കണ്ട് സമയം പാഴാക്കരുത്”. ഇവ എത്രമാത്രം ശരിയാണ്? ജോലിയും വിനോദവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു കാര്യം ആയാസത്തോടെ ചെയ്യുമ്പോൾ അതിനെ ‘ജോലി’ എന്ന് നാം വിളിക്കുന്നു. അതേകാര്യം തന്നെ ആയാസരഹിതമായി ചെയ്യുമ്പോൾ അതിനെ ‘വിനോദ’ മെന്നും വിളിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ ഇച്ഛിക്കുന്ന സമയത്ത് വായിക്കുവാൻ ഇരുന്നാൽ ആ വായന നിങ്ങൾക്ക് ആയാസകരമായി അനുഭവപ്പെടും. വായിക്കുവാൻ ഇച്ഛിക്കുന്ന സമയത്ത് ചിന്തിക്കുവാൻ ഇരുന്നാൽ ആ ചിന്തയും നിങ്ങൾക്ക് ആയാസകരമായി അനുഭവപ്പെടും. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. നാം ഇച്ഛിക്കുന്ന സമയത്ത് ഓരോ കാര്യവും ചെയ്താൽ ആയാസവും ക്ലേശവും നമ്മുടെ ജീവിതത്തിൽ നിന്നും തിരോഭവിക്കും! നിങ്ങൾ ചെയ്യുന്ന ഓരോ കർമ്മവും നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവിൻ. കുട്ടികൾ സദാ പഠിക്കണമെന്ന് പറയുമ്പോൾ അവരുടെ ജീവിതത്തിലേക്ക് ക്ലേശങ്ങൾ പ്രവേശിക്കുന്നു. കാരണം ശൈശവം പഠിക്കുവാൻ ഉള്ള സമയമല്ല. അത് വിനോദത്തിനും കളികൾക്കുമുള്ള സമയമാണ്. വിനോദം ശൈശവത്തിനും, അദ്ധ്വാനം യൗവനത്തിനും, വിശ്രമം വാർദ്ധക്യത്തിനും യോജിച്ച കാര്യങ്ങളാണ്. അത് തെറ്റിക്കുമ്പോൾ ജീവിതം മുഴുവൻ ക്ലേശം നിറഞ്ഞതാവുന്നു. ഇനി ദിവാസ്വപ്നങ്ങൾ നടക്കുന്നത് വിശ്രാന്തിയുടെ പാരമ്യത്തിൽ ആകുന്നു. അതിനാൽതന്നെ അത് ഏറ്റവും ശ്രേഷ്ഠമായ കർമ്മവും ആകുന്നു. ദിവാസ്വപ്നം കാണുമ്പോൾ നിങ്ങളുടെ ഭാവനയും, സർഗ്ഗശേഷിയും, ബ്ദ്ധിശക്തിയും ഉണരുന്നു. അവയുണർന്നാൽ നിലവിലുള്ള ദുഷിച്ച സാമൂഹിക വ്യവസ്ഥിതി തകരുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് നന്നായി അറിയാം. അതിനാൽതന്നെ അവർ അതിനെ നിരുത്സാഹപ്പെടുത്തുന്നു

ലോകം മുഴുവൻ കഠിനാദ്ധ്വാനത്തെ പാടിപ്പുകഴ്ത്തുന്നു. നിങ്ങൾ ഒരു കർമ്മം ചെയ്യുമ്പോൾ അത് കഠിനമായി നിങ്ങൾക്ക് അനുഭവപ്പെടുന്നത് നിങ്ങൾ അത് തെറ്റായ സമയത്ത് ചെയ്യുന്നതുകൊണ്ടാണ്. നിങ്ങൾ അത് ശരിയായ സമയത്താണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്കത് ലഘുവായും ആനന്ദപ്രദമായും അനുഭവപ്പെടും. ഒരു കർമ്മം കുറേ ചെയ്യുമ്പോഴേക്കും അത് മടുക്കും. അപ്പോൾ നാം വേറെയെന്തെങ്കിലും എടുത്തു ചെയ്യുന്നു. കുറെ കഴിയുമ്പോൾ അതും മടുക്കും. അപ്പോൾ തികച്ചും വ്യത്യസ്തമായ മൂന്നാമത് എന്തെങ്കിലും ചെയ്യുന്നു. വായിച്ചു മടുക്കുമ്പോൾ ഒന്ന് നടക്കുവാൻ പോകുന്നു. നടന്നു കഴിയുമ്പോൾ അൽപം ചിന്തിക്കുവാൻ ഇരിക്കുന്നു. അത് മടുക്കുമ്പോൾ ആരോടെങ്കിലും അൽപം സംസാരിക്കുന്നു. സംസാരം മടുക്കുമ്പോൾ അൽപം ജോലി ചെയ്യുന്നു. ഇപ്രകാരം കാര്യങ്ങൾ മാറിമാറി ചെയ്യുമ്പോൾ ഒട്ടും തന്നെ ആയാസം അനുഭവപ്പെടുന്നില്ല. മറിച്ച് ദിവസം മുഴുവൻ വായിക്കുവാൻ ഇരുന്നാലോ? മറ്റുകാര്യങ്ങൾ ഒന്നും നടക്കില്ലെന്ന് മാത്രമല്ല, ആ വായന വളരെ ക്ലേശകരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഏതെങ്കിലും ഒരു ജോലിയിൽ മാത്രം ക്ലേശിച്ച് ശ്രദ്ധിക്കുമ്പോൾ അയാൾ കഠിനാധ്വാനം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു. ഇങ്ങനെ ചെയ്യുന്ന കഠിനാധ്വാനം താത്കാലികമായ വിജയത്തിലേക്ക് നയിച്ചേക്കാമെങ്കിലും കാലക്രമത്തിൽ ഗുരുതരമായ പരാജയത്തിൽ കൊണ്ടുവന്ന് എത്തിക്കുന്നു.

നിഷ്കാമകർമ്മത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. അതാവട്ടെ ഒട്ടും തന്നെ ആയാസം ഇല്ലാതെ പരമമായ വിശ്രാന്തിയിൽ ചെയ്യപ്പെടുന്ന കർമ്മമാണ്. ആയാസപ്പെട്ട് ചെയ്യുന്ന കർമ്മമേയല്ല. ആയാസപ്പെട്ട് കർമ്മം ചെയ്യുന്നതിന്റെ പിറകിലത്തെ പ്രചോദനം എന്താണ്? നാമതിൽ നിന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നു. ദിവസം മുഴുവൻ വായിക്കുവാൻ ഇരിക്കുന്ന വിദ്യാർത്ഥി ഭാവിയിൽ തനിക്ക് സംഭവിക്കുവാനിരിക്കുന്ന വിജയത്തെക്കുറിച്ചും, ഉയർന്ന പ്രതിഫലം കിട്ടുന്ന ജോലിയേക്കുറിച്ചും, പേരിനെയും പ്രശസ്തിയെയും മറ്റും സ്വപ്നം കാണുന്നതുകൊണ്ടാണ് അപ്രകാരം ഒരു ക്ലേശം എടുത്തു തലയിൽ വയ്ക്കുന്നത്. ആ കർമ്മത്തിൽ നിന്നും അയാൾക്ക് കാര്യമായ ആസ്വാദനമോ, സംതൃപ്തിയോ കിട്ടുന്നില്ലെന്നുള്ളത് വ്യക്തം. മറിച്ച് അയാൾ പ്രതിഫലത്തെ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ക്ലേശകരമായ ആ കർമ്മം ചെയ്യുന്നു. ഇതൊരിക്കലും നിഷ്കാമകർമ്മം ആവുകയില്ല. മറിച്ച് അത് സ്വാർത്ഥ കർമ്മമാണ്. പ്രതിഫലത്തിന്റെയും സ്വാർത്ഥതയുടെയും പിറകേ പോകുന്നവന് അതിന്റെ ശിക്ഷ കിട്ടിയേ തീരൂ. എന്നാൽ നിങ്ങൾ കേവലം ആനന്ദത്തിനു വേണ്ടിയാണ് കർമ്മം ചെയ്യുന്നതെങ്കിൽ നിങ്ങൾക്കത് കഠിനാദ്ധ്വാനമായി അനുഭവപ്പെടുകയില്ല. നിങ്ങൾക്ക് പ്രതിഫലമല്ല വലുത്, മറിച്ച് ചെയ്യുന്ന കാര്യത്തിലെ ആനന്ദവും ആസ്വാദനവുമാണ് വലുത്. ജീവിതത്തിൽ ഉന്നത വിജയം കൈവരിച്ചവരെല്ലാം തന്നെ തങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യമാണ് ജീവിതത്തിൽ ഉടനീളം ചെയ്തിരുന്നതെന്ന് കാണുവാൻ കഴിയും. അവർക്ക് അതൊരാസ്വാദനമായിരുന്നു; ഒരു ലഹരിയായിരുന്നു. അപ്പോഴാണ് അവരിലെ സർഗ്ഗശേഷി ഉണർന്നത്. പുറത്തു നിന്ന് നോക്കുമ്പോൾ അവർ കഠിനാദ്ധ്വാനം ചെയ്യുന്നതായി കാണപ്പെട്ടേക്കാം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അതൊരിക്കലും അങ്ങനെയല്ല. അവർക്കതൊരു സമയം പോക്കും, വിശ്രമവും, വിശ്രാന്തിയും ആണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ ആദ്യമായി ഒരുക്കിയ ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 -ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഈ വർഷം മുതൽ ആരംഭിച്ച കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിന്നത് . രൂപതാ കമ്മീഷൻ ഫോർ കൊയറിന്റെ ചെയർമാൻ ഫാ ജോസ് അഞ്ചാലിക്കലിന്റെ സ്വാഗത പ്രസംഗത്തോടെ മത്സരം ആരംഭിച്ചു. യുകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള വിവിധ ക്രിസ്തീയ സഭകളിൽ നിന്നും ടീമുകൾ മത്സരത്തിൽ പങ്കെടുക്കുവാനെത്തിച്ചേർന്നിരുന്നു.

വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനവും £500 ട്രോഫിയും കരസ്ഥമാക്കിയത് സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചും, രണ്ടാം സമ്മാനം £300 ട്രോഫി കരസ്ഥമാക്കിയത് കാർഡിനാൾ ന്യൂ മാൻ മിഷൻ ഓക്സ്ഫോർഡും, മൂന്നാം സമ്മാനം £200 ട്രോഫിയും കരസ്ഥമാക്കിയത് സെന്റ് ബെനഡിക്ട് മിഷൻ ബർമിങ്ഹാമുമാണ്.

സമാപന സമ്മേളനത്തിൽ ഫാ. ജോസ് അഞ്ചാനിക്കൽ സ്വാഗതവും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു, ജോമോൻ മാമ്മൂട്ടിൽ മത്സരത്തിൽ എത്തിച്ചേർന്നവർക്കു നന്ദിയും പ്രകാശിപ്പിച്ചു.

നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.

ബെഡ്ഫോർഡ്: വലിയ നോമ്പിൽ ആദ്ധ്യാൽമിക-മാനസ്സിക തലങ്ങളിലുള്ള നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും,വചന പ്രഘോഷകനും,കാർമ്മലേറ്റ് സഭാംഗവുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി ആണ് വിശുദ്ധവാര ധ്യാനവും,വചന പ്രഘോഷണവും നയിക്കുന്നത്

ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അടുത്തയിടെ മിഷനായി ഉയർത്തപ്പെട്ട ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന വിശുദ്ധവാര ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന പാഥയിലൂടെ ചേർന്ന് നടക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും, അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏറെ അനുഗ്രഹദായമാവും ശുശ്രുഷകൾ.

മാർച്ച് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11:00 മുതൽ വൈകുന്നേരം 16:00 വരെയും, പത്താം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിമുതൽ ഒമ്പതു മണിവരെയുമാണ് ധ്യാന ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിലും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി യും, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കലും, പള്ളിക്കമ്മിറ്റിയും അറിയിച്ചു.

Venue: Christ The King Catholic Church, Harrowden Road,
Bedford, MK42 9SP

എന്തിനും ഏതിനും പുതുമകൾ തേടിപ്പോകുന്ന ഈ കാലത്ത് വ്യത്യസ്തതയാർന്നൊരു ക്രിസ്തുമസ് ആഘോഷവുമായി സാലിസ്ബറിയിൽ നിന്നും ഒരു കൂട്ടം കുടുംബങ്ങൾ ഒത്തുകൂടി . ഭക്ഷണം വിളമ്പിയ രീതിയിലും വേഷ വിദാനങ്ങളിലും പുതുമകൾ കണ്ടെത്തിയാണ് ഇപ്രാവശ്യം ഇവർ ക്രിസ്തുമസ് വേറിട്ടൊരു അനുഭവം ആക്കിയത്.

ഇലകളിൽ വിഭവങ്ങൾ ഓരോന്നും നിരത്തി , സ്ത്രീകൾ ചട്ടയും മുണ്ടും കുണുക്കുകളും അണിഞ്ഞ് എത്തിയപ്പോൾ പുരുഷന്മാർ തലയിൽ തോർത്തു ചുറ്റി വെള്ളമുണ്ടും ഷർട്ടും അണിഞ്ഞാണ് എത്തിയത് .

ജോൺ പോളിന്റെയും റ്റിജിനയുടെയും ഐഡിയയിൽ ആയിരുന്നു ഈ ആഘോഷം സംഘടിപ്പിച്ചത് . എല്ലാ കുടുംബവും ഓരോ വിഭവങ്ങളുമായി പ്രത്യേകമായി അലങ്കരിച്ച ഹാളിൽ ഒത്തുകൂടുകയായിരുന്നു.

ആടിയും പാടിയും സൗഹൃദങ്ങൾ വീണ്ടും പുതുക്കിയും എന്തുകൊണ്ടും എല്ലാവർക്കും വളരെയധികം സന്തോഷം പകരുന്നതായിരുന്നു ഈ ആഘോഷം . നല്ലൊരു ആഘോഷം സംഘടിപ്പിച്ച ജോണിക്കും കുടുംബത്തിനും പിന്നെ വന്ന് സഹകരിച്ച എല്ലാവർക്കും പപ്പൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു പരിപാടി അവസാനിച്ചത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

6 മാസം മുമ്പ് യുകെയിലെത്തി അകാലത്തിൽ വിടപറഞ്ഞ ബോബിൻ ചെറിയാന് ( 43 ) നാളെ 27-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യാഞ്ജലി അർപ്പിക്കും. രാവിലെ 11:30 -ന് എക്സിറ്ററിലെ ഹോളി ഫാമിലി കാത്തോലിക് പള്ളിയിൽ വച്ചാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഭാര്യ നിഷയ്ക്കും ഒമ്പതും അഞ്ചും വയസ്സായ മകൾക്കും മകനും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ട് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബോബിൻ ചെറിയാനും കുടുംബവും യുകെയിൽ എത്തിയത് വെറും എട്ട് മാസം മുമ്പ് മാത്രമാണ്.

 

സ്റ്റീവനേജ്: സംഗീത-നൃത്ത വിസ്മയങ്ങൾ സംഘടിപ്പിച്ചും, ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തമായി മാറിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് തദവസരത്തിൽ നടത്തപ്പെടും.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാ വിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.

സീസൺ 7 ന് വേദി ഉയരുമ്പോൾ ഈ വർഷം 7 ബീറ്റ്സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്കാരിക-സാമൂഹിക കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

യു കെ യിലെ പ്രഥമ പ്ലാൻഡ് സിറ്റിയും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിന് ഈ വർഷം യവനിക ഉയരുക.

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഒ എൻ വി സാറിനു അദ്ദേഹത്തിന്റെ തന്നെ ഗാന ശകലങ്ങൾ കോർത്തിണക്കി അർഹമായ പാവന അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഒ.എൻ.വി സംഗീതവുമായി അരങ്ങിൽ സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാരന്മാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാവാകുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ ഇതിനോടകം സാധിച്ചിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:

Barclay Academy School
Stevanage
SG1 3RB

ജേക്കബ് പ്ലാക്കൻ

അപ്പത്തിന്റെ നാട് ബെത്‌ലഹേം ..!സ്വയം
അപ്പമായിതീർന്നവന്റെ
ബെത്‌ലഹേം..!
സ്നേഹത്തിൻ മധുരാന്നം പൊഴിഞ്ഞനാട് ..!
ത്യാഗത്തിൻ കുഞ്ഞാടാദ്യം ചിരിച്ച വീട് ..!

വിശ്വകർമ്മനായി വളർന്നവൻ
വിശ്വവിളക്കായി തീർന്നു ..!
വിണ്ണിലെ സ്നേഹഗാഥകനായവൻ
മണ്ണിലേക്ക് സ്വർഗവാതിൽ തുറന്നു ..!
ഇടയർക്കുള്ളിൽ പുതുമഴപോലോരീണം നിറഞ്ഞു ..
ആടുകളാലകളിൽ സ്നേഹം ചുരത്തി ..!
പതിതർ സ്വപ്‍നങ്ങൾ കണ്ടു ..
പുലരികളിൽ പ്രതീക്ഷവിരിഞ്ഞു ..!
കാലം ചരിതത്തെ രണ്ടായി പിളർത്തി ..!
കുരിശ്ശ് സ്നേഹത്തിൻ ശേഷിപ്പായി തീർന്നു ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്

Phone # 00447757683814

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് സൂചനകൾ ഒരു ബൈബിൾ വീക്ഷണം.

ക്രിസ്തുമസ് കാലയളവിൽ നാം ഭവനങ്ങളിലും ദേശങ്ങളിലും സഞ്ചരിക്കുമ്പോൾ ധാരാളം പ്രത്യേകതകൾ കാണാറുണ്ട്. അലങ്കാരങ്ങൾ ആണ് എന്ന് കരുതി നാം പലപ്പോഴും അതിനുവേണ്ടി മനസ്സൊരുക്കുകയോ അർത്ഥം ഗ്രഹിക്കുകയോ ചെയ്യില്ല . എന്നാൽ ഇവ ഓരോന്നും ക്രിസ്തു എന്ന രക്ഷകന്റെ ജനനം നമ്മെ ഓർമ്മപ്പെടുത്തുന്ന സൂചനകൾ എന്ന് മനസ്സിലാകുമ്പോൾ ക്രിസ്തുമസ് ദിനം കൂടുതൽ അർത്ഥപൂർണ്ണമാകും.

1) ക്രിസ്തുമസ് ട്രീ : നിത്യജീവിതവും പ്രതീക്ഷയും.

വിളക്കുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ജീഡിൻറെ പ്രതീകമായ പച്ചമരം വളരെ അർത്ഥം നമുക്ക് നൽകുന്നു. ക്രിസ്തുവിലൂടെ നാം ആർജ്ജിച്ച രക്ഷ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രക്ഷകൻ നമ്മുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മരത്തിന്മേൽ തൂക്കപ്പെടുന്നു. ശാപത്തിൽ നിന്നും മരണത്തിൽ നിന്നും രോഗത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത അനുഭവത്തിന്റെ പ്രതീകമായി ഇതിനെ കാണാം. ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ നാം ക്രമീകരിക്കുന്ന സമ്മാനം കാൽവരിയുടെ ചുവട്ടിൽ കടന്നുവന്ന് രക്ഷ നേടുന്ന ഓരോരുവനും സ്വീകരിക്കുന്ന സമ്മാനത്തിന് തുല്യമാണ്. വിടുതൽ, രക്ഷ, പ്രതീക്ഷ, പ്രത്യാശ, വീണ്ടെടുപ്പ്, സന്തോഷം , സമാധാനം, സൗഖ്യം ഇവയെല്ലാം ഈ സമ്മാനപ്പൊതികൾ പ്രതിനിധീകരിക്കുന്നു. മരത്തിൻറെ നിത്യഹരിതഭാവം ക്രിസ്തുവിൻറെ നിത്യതയും, നിവർത്തിയും നമുക്ക് നൽകുന്നു. വലിയ സമ്മാനമായ ക്രിസ്തു തന്നെ ആണ് എന്ന ബോധ്യം വളർത്തുക.

2) നക്ഷത്രം: വഴികാട്ടിയും വഴിയും .

രക്ഷകന്റെ ജനന നാളിൽ കിഴക്ക് നിന്ന് വിദ്വാന്മാർ യഹൂദിയായിലെത്തി “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ , ഞങ്ങൾ അവൻറെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്കരിക്കുവാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞു. വി. മത്തായി 2:2. തുടർന്ന് നാം വായിക്കുന്നു. അവർ പുറപ്പെട്ടു. അവർ കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്ന് നിൽക്കുവോളം അവർക്ക് മുൻപായി പൊയ്ക്കൊണ്ടിരുന്നു. വി. മത്തായി 2: 9. കോടാനുകോടി ജ്വാലകളെ സൃഷ്ടിച്ചവൻ, സാക്ഷാൽ സത്യപ്രകാശമാകുന്ന പ്രഭാ പൂർണ്ണൻ തന്റെ ജനനം കാണ്മാൻ വരുന്നവരെ സുരക്ഷിതമായി അവിടേയ്ക്ക് എത്തിക്കുന്നു. നമ്മുടെ ജീവിതത്തിലും പല കാലങ്ങളിലും പല അവസരങ്ങളിലും തന്നിലേക്ക് കടന്നുവരുവാൻ അവൻ പല മുഖാന്തിരങ്ങളും നൽകിയെങ്കിലും നാം വഴിതെറ്റിലും തൻ കാര്യങ്ങളിലും അഴലുന്നവരായി. ഈ ക്രിസ്തുമസ് നക്ഷത്രം നാം ആയിക്കൂടെ. അനേകരെ രക്ഷക സനിധിയിലേയ്ക്ക് നയിക്കുന്നവരായി രൂപാന്തരപ്പെട്ടു കൂടെ നമുക്ക് . നമ്മുടെ ഭവനങ്ങളിൽ നാം തൂക്കുന്ന നക്ഷത്രത്തിന്റെ അർത്ഥം അതിലും പ്രാധാന്യമുള്ളതാണ്. നക്ഷത്ര ശോഭ കണ്ട് അതിനെ പിൻപറ്റി അനേകർ കടന്നുവരാം നമ്മുടെ ഭവനങ്ങളിലേക്കും. അവരുടെ പ്രതീക്ഷ രക്ഷകന്റെ ജനനവും അതിലൂടെ ലഭിച്ച സ്നേഹവും , സമാധാനവും, പ്രത്യാശയും അനുഭവിക്കുവാനാണ്. പുൽക്കൂടിന്റെ ശാന്തത നമ്മുടെ ഭവനങ്ങൾക്കുണ്ടോ ? എത്തിച്ചേർന്നവരെ രൂപാന്തരപ്പെടുത്തുവാനും , സമാധാനം നിറയ്ക്കുവാനും നമ്മുടെ ഭവനങ്ങൾക്കാവുന്നുണ്ടോ ? നക്ഷത്രം കാണുമ്പോഴും നമ്മുടെ ഭവനങ്ങളിൽ നക്ഷത്രം തൂക്കുമ്പോഴും വേദലഹേമിലെ പുൽത്തെഴുത്തും അവിടെ പിറന്ന ഉണ്ണിയേശുവിനെയും നാം ഓർക്കണം. നമ്മുടെ ഭവനങ്ങളും അനേകർക്ക് ആശ്വാസം നൽകുന്ന ഇടമായി മാറ്റിയെടുക്കണം.

3) സന്തോഷകരമായ പ്രഖ്യാപനത്തിന്റെ മണികൾ

ഈ സന്തോഷവാർത്തയെ ലോകമെങ്ങും എത്തിക്കുന്ന പ്രഘോഷണമാണ് ഈ മണികൾ നിവർത്തിക്കുന്നത് . വലിയ സന്തോഷത്തിന്റെ മഹത്തരമായ പ്രഘോഷണം. ഈ വാർത്ത അറിഞ്ഞവർ ആരും മിണ്ടാതിരുന്നില്ല. “പെട്ടെന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു വലിയ സംഘം ദൂതനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ദൈവത്തെ സ്തുതിച്ചുകൊണ്ട് അത്യുന്നതമായ സ്വർഗത്തിൽ മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം, വി. ലൂക്കോസ് 2 :13 -14 . എന്നാൽ നമ്മുടെ ജീവിതത്തിൽ ഈ സന്തോഷവാർത്ത എത്രമാത്രം പ്രഘോഷിച്ചു. ക്രിസ്തുമസിന്റെ മണിമുഴക്കം കേൾക്കുമ്പോൾ നാമും പാടുക , പറയുക രക്ഷകൻ ജനിച്ചുവെന്ന് .

4) പുൽക്കൂടിന്റെ അനുഭവം : കുടുംബരക്ഷ.

യേശുക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടും അതിലെ പ്രതീകങ്ങളും മറ്റൊരു പാഠം നമുക്ക് നൽകുന്നു. പരിമിതികളും പരാധീനതകളും നമ്മുടെ സന്തോഷം കെടുത്തുമ്പോൾ പുൽക്കൂട് നൽകുന്ന അർത്ഥം ഇപ്രകാരമാണ്. നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ സന്തോഷം കെടുത്തരുത്. കാരണം എല്ലാ മാനുഷിക പരിമിതികളും അതിൻറെ നടുവിൽ പ്രത്യാശയും പ്രതീക്ഷയും നൽകുന്ന തിരുജനനം ആണ് . പുൽക്കൂട് നൽകുന്ന അർത്ഥം മറിയം, ജോസഫ് , ശിശു, ഇടയന്മാർ, ജ്ഞാനികൾ, കന്നുകാലികൾ ഇവയെല്ലാം ഒരു സാധാരണ കുടുംബ പശ്ചാത്തലം പരിചയപ്പെടുത്തുകയും, നിസ്സാരമായി നാം കാണുന്ന അനുഭവങ്ങളിലാണ് ദൈവം ജനിക്കുവാൻ ഇടങ്ങളായി തീരുകയും ചെയ്യുന്നത് എന്ന് നമ്മെ പഠിപ്പിക്കുന്നു. ഈ പുൽക്കൂട്ടിൽ നമ്മുടെ കാഴ്ചപ്പാട് പോലെ ഉള്ള അനുഭവങ്ങൾ ഇല്ല എങ്കിലും സമാധാനവും, സന്തോഷവും രക്ഷയും ആവിർഭവിക്കുന്നു ; അതിനല്ലേ പ്രാധാന്യം.

ഇനിയുമുണ്ട് പ്രതീകങ്ങൾ ധാരാളം. ബലിയുടെയും രക്ഷയുടെയും പ്രതീകമായ റീത്തുകളും , വിളങ്ങി കത്തുന്ന മെഴുകുതിരികളും , ആശംസാ കാർഡുകളും നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും , പ്രത്യാശയുടെയും , സ്നേഹത്തിന്റെയും ദിനങ്ങളിലേയ്ക്കാണ്. നമ്മുടെ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രൻ വെറുമയക്കപ്പെട്ടു . സ്വയം ചെറുതായി, മനുഷ്യനായി, കാൽവരിയിലേയ്ക്ക് നടന്ന് കയറി. ജനനത്തിന്റെ പ്രതീകങ്ങൾ എല്ലാം ത്യാഗത്തിന്റെ ചൂണ്ട് പലകയാക്കി അവൻ തീർത്തു.

ക്രിസ്തുമസിന്റെ അനുഭവം നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിൻറെ സ്നേഹത്താൽ നിറയ്ക്കട്ടെ . നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രത്യാശയും നിറയട്ടെ . ദൈവത്തിൻറെ അനന്തമായ സ്നേഹവും ദിവ്യകാരുണ്യവും നിറഞ്ഞ അനുഗ്രഹീതമായ ക്രിസ്തുമസും പുതുവർഷവും ആശംസിക്കുന്നു.

പ്രാർത്ഥനയിൽ ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved