Latest News

സർവീസ് മേഖല ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്ന ബ്രിട്ടനിൽ ക്രിസ്മസ് കാലം യാത്രാദുരിതങ്ങളുടെയും കാലമാകും. ഇപ്പോൾ തന്നെ റെയിൽ ജീവനക്കാർ സമരത്തിലായതോടെ ആഭ്യന്തര യാത്രകൾ അവതാളത്തിലാണ്. ഇതിനൊപ്പമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരപ്രഖ്യാപനം. പാസ്പോർട്ട് കൺട്രോൾ സ്റ്റാഫും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായ നടത്തുന്ന സമരം വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കും.

ഗാട്ട്വിക്ക്, ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ഗ്ലാസ്കോ, കാഡിഫ് എന്നീ പ്രമുഖ വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് സ്റ്റാഫാണ് ശമ്പള വർധന ആവശ്യപ്പെട്ട് ഡിസംബർ 23 മുതൽ പുതുവൽസര ഈവ് വരെയുള്ള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകൾ അവധിയാഘോഷത്തിനായി ഏറെ യാത്രചെയ്യുന്ന ഈ ദിവസങ്ങളിൽ ബോർഡർ ഫോഴ്സ് നടത്തുന്ന സമരം വിമാനത്താവളങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവരണാതീതമാകും. മണിക്കൂറുകൾ കാത്തുനിന്നാലും വിമാനത്താവളത്തിൽനിന്നും പുറത്തുവരാനാകാത്ത സാഹചര്യമാകും യാത്രക്കാർക്ക് ഉണ്ടാകുക. സെക്യൂരിറ്റി ചെക്കിനായി വിമാനത്താവളങ്ങളുടെ പുറത്തേക്കുവരെ യാത്രക്കാരുടെ ക്യൂ നീളും.

കോവിഡ് കാലത്തിനു ശേഷം ഒരുവിഭാഗം ജീവനക്കാർ നടത്തിയ സമരം ഹീത്രൂവിലുൾപ്പെട പല വിമാനത്താവളങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധിക്ക് ബ്രിട്ടൻ സാക്ഷ്യം വഹിച്ചതാണ്. അതിനേക്കാൾ ദുഷ്കരമായ സാഹചര്യമാകും പാസ്പോർട്ട് കൺട്രോൾ സ്റ്റാഫിന്റെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരംമൂലം ഉണ്ടാകുക.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍റ്റിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്‌സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സൂപ്പര്‍ താരത്തെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരന്‍ ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്‌സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ പോര്‍ച്ചുഗീസ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തില്‍ ലുസെയ്ല്‍ സ്‌റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

ഘാനയ്‌ക്കെതിരേ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് റൊണാള്‍ഡോ ഈ ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ പിന്നീട് രണ്ടു കളികളില്‍ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ, ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച് കോച്ച് ആന്ദ്രെ സില്‍വയെ ഇറക്കി. അതിന്റെ തുടര്‍ച്ചയായാണ് പ്രീ ക്വാര്‍ട്ടറില്‍ റോണോ ഇല്ലാത്ത ടീമിനെ ഇറക്കിയത്. കഴിഞ്ഞ 31 അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി പോര്‍ച്ചുഗല്‍ ഇറങ്ങുന്നത് ഇതാദ്യമാണ്.

സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഉണ്ണി മുകുന്ദന്‍ നായകനായി, നിര്‍മ്മിച്ച ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയില്‍ ബാലയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം കാണാനായി ബാലയും ഭാര്യ എലിസബത്തും തിയേറ്ററില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയിട്ടില്ല എന്നാണ് ബാല ഇപ്പോള്‍ പറയുന്നത്.

ക്യാമറാമാനും സംവിധായകനും പ്രതിഫലം കൊടുത്തിട്ടില്ല. തനിക്കും ഒറ്റ പൈസ തന്നിട്ടില്ല. പക്ഷേ സിനിമ വിജയമായി നല്ല ലാഭത്തില്‍ വിറ്റിരിക്കുകയാണ്. എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്. നല്ല കച്ചവടം നടക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടത്?

സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ട്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല.

എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. പരാതി കൊടുക്കാനാണ് പുള്ളി നിര്‍ദ്ദേശിച്ചത്. തനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കണം.

താന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത്. തന്നെ ചതിച്ചോ കുഴപ്പമില്ല, പക്ഷെ പാവങ്ങളെ ചതിക്കരുത്. എല്ലാം ദൈവം നോക്കിക്കോളും, താന്‍ പരാതിയൊന്നും കൊടുക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ ഇതിനുള്ള മറുപടി ഉണ്ണിയ്ക്ക് കിട്ടും എന്നാണ് ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്.

2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതാണ് പ്രധാനമാറ്റം. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകവും ഏറെ പ്രതീക്ഷയിലാണ്.

മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്.

48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പറയുന്നത്.

48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 407 നറുക്കെടുപ്പിൽ മലയാളിയെ തുണച്ച് ഭാഗ്യദേവത. ദുബായിയിൽ താമസിക്കുന്ന ജയകൃഷ്ണൻ( 46) എന്നയാളെയാണു ഭാഗ്യം തേടിയെത്തിയത്. എട്ടു കോടിയിലേറെ രൂപ( 10 ലക്ഷം ഡോളർ) സമ്മാനം ആണ് കൈവന്നത്.

നവംബർ എട്ടിന് ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ലണ്ടനിലേക്കു പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണു ജയകൃഷ്ണൻ ടിക്കറ്റ് എടുത്തത്. ദെയ്റയിലെ ഇന്റഗ്രൽടെക് നെറ്റ്വർക്ക്‌സ് എൽഎൽസിയുടെ ഓപറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം പതിവായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ പങ്കെടുക്കുന്നതായും ഇതാദ്യമായാണ് സമ്മാനം നേടുന്നത്.

മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്നു രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. ജർമൻ സ്വദേശി റെയ്നർ ബോഥേൺ, നവംബർ 11-ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് മെഴ്സിഡസ് ബെൻസ് ജി 63 (ട്രാവെർട്ടൈൻ ബീജ് മെറ്റാലിക്) ആഡംബര കാർ സമ്മാനം നേടി.

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരു നഗരത്തിലാണ് അപകടം. ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പാലക്കാട് മണ്ണാര്‍കാട് കച്ചേരിപ്പറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തില്‍ സൈദലവി-ആയിഷ ദമ്പതികളുടെ മകന്‍ ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി ഹമീദ്-സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ബംഗളൂരു റിങ് റോഡില്‍ സുമനഹള്ളിയിലാണ് അപകടം. ഷമീമുല്‍ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക വരുന്നതിനിടെയാണ് അപകടം. മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്ലീം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും.

ഗുജറാത്തില്‍ ചരിത്രത്തിലെ തന്നെ വലിയ വിജയം നേടി ബിജെപി ഭരണം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 40 സീറ്റുകളില്‍ വിജയം പിടിച്ചെടുത്താണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

ഹിമാചലില്‍ ബിജെപിക്ക് 25 സീറ്റുകളും നേടാനായി. രണ്ട് സീറ്റുകളില്‍ ബിജെപി വിമതരാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും ഹിമാചലില്‍ ഭരണം ഏതുവിധേനെയെങ്കിലും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.

ഇക്കാര്യം മുന്നില്‍കണ്ട് വിജയിച്ച എംഎല്‍എമാരെ സംസ്ഥാനത്ത് നിന്നും കടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എംഎല്‍എമാരേയും ബിജെപി റാഞ്ചാതിരിക്കാന്‍ ഇവരെ ചണ്ഡീഗഢിലേക്ക് കോണ്‍ഗ്രസ് മാറ്റും.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലേക്ക് എംല്‍എമാരെ മാറ്റുമെന്നും അതല്ല, ചണ്ഡിഗഢിലേക്കാണ് മാറ്റുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞതവണ തട്ടിമുട്ടി ഭരണം പിടിച്ച ബിജെപി ഇത്തവണ എതിരാളികളെ നിഷ്പ്രഭരാക്കി ഗുജറാത്തില്‍ ചരിത്ര വിജയത്തിലേക്ക്. ബി.ജെ.പിക്ക് സമഗ്രാധിപത്യമാണ് വോട്ടെണ്ണലില്‍ കാണാനാവുന്നത്. തുടര്‍ച്ചയായി ഏഴാം തവണ ഭരണത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി. അതേസമയം, കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. കേവലം 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. പത്തോളം സീറ്റുകളിലാണ് ആപ്പിന്റെ മുന്നേറ്റം. കോണ്‍ഗ്രസ് വോട്ടുകള്‍ ആപ്പ് സ്വന്തമാക്കിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

ഇതിനു മുന്‍പ് 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു വിജയം. 1985ല്‍ 149 സീറ്റ് നേടി ഭരണം പിടിച്ച കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തെ തിരുത്തുന്ന വിജയമാണ് ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുന്നത്.നിലവില്‍ 150ലേറെ സീറ്റുകളിലെ ലീഡ് റെക്കോര്‍ഡ് ഭേദിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം, 1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിഴല്‍ പോലുമാകാന്‍ ഇത്തവണ കോണ്‍ഗ്രസിനാകുന്നില്ല. അന്ന് 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റ് നേടി കനത്ത പോരാട്ടമാണ് കോണ#്ഗ്രസ് കാഴ്ചവെച്ചത്.

കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടത്തിയ ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ യൂറോപ്പിലെ വായനക്കാർക്ക്‌ പരിചയപ്പെടുത്തി.കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ.ടി.എം തോമസ്സ്‌ ഐസക്ക്‌,ഡോ പി.എസ്‌ ശ്രീകല എന്നിവർ പങ്കെടുത്തു. കൈരളി യു.കെയ്ക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളായ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവർ പരിപാടിയിൽ പങ്കുചേർന്ന് മാഷിന്റെ സമ്പൂർണ്ണ കൃതികൾക്ക് ആശംസകളർപ്പിച്ചു.

നമ്മുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാനുമാഷ് സംസാരിച്ചു. ഭരണാധികാരികകേന്ദ്രങ്ങൾ സംസ്കാരവൽക്കരിക്കുന്നതിനായി നിരന്തരം സാഹിത്യത്തിലൂടെയും മറ്റു കലകളിലൂടെയും നാം ശ്രമിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് പലതരത്തിലുള്ള ദുഷ് സ്വാധീനങ്ങൾ നമ്മുടെ ചിന്തയെയും പൈതൃകത്തെയും ബാധിച്ചിട്ടുണ്ട് എന്നും വാമനജയന്തി പോലുള്ള, നമ്മുടെ വീക്ഷണങ്ങളെ പിന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ നടക്കുന്ന ഘട്ടത്തിൽ ഇന്നിന്റെ പഠനങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നിരന്തരം നവീകരിക്കാനും സംസ്കാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാരാജാസ് കോളേജിലെ സാനു മാഷിന്റെ സാന്നിധ്യത്തെപ്പറ്റിയും മാഷിന്റെ പുസ്തകങ്ങളുടെ വായനാനുഭവങ്ങളെ പറ്റിയുമുള്ള ഓർമ്മകൾ ഡോ.ടി.എം തോമസ് ഐസക്ക്‌ പങ്കുവച്ചു. നവകേരളം ഒരു ജ്ഞാന സമൂഹമായിരിക്കണമെന്നും അത്തരമൊരു സമൂഹത്തിന്റെ നിർമ്മിതിക്ക് നാം പരിശ്രമിക്കേണ്ടതുണ്ടെന്നും നോളജ് മിഷൻ ഡയറക്ടറും സാനു മാഷിന്റെ ശിഷ്യ കൂടിയായ ഡോ.പി.എസ്സ്. ശ്രീകല അഭിപ്രായപ്പെട്ടു. അത്തരം ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് വൈജ്ഞാനിക സാഹിത്യത്തിന് സാനുമാഷ് സംഭാവന ചെയ്ത അമൂല്യഅക്ഷര സമ്പത്തുകൾ വരും തലമുറകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്നും ശ്രീകല ടീച്ചർ പറഞ്ഞു. സാനു മാഷിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനും സംരക്ഷിക്കാനും കൂടുതൽ സാഹിത്യസ്നേഹികളിലേക്കെത്തിക്കാനുമുള്ള ഉദ്യമത്തിനു തുടക്കം കുറിച്ച സമൂഹ് കൊച്ചി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയെപ്പറ്റിയും മാഷിന്റെ സമ്പൂർണ്ണ കൃതിയുടെ ഓരോ വാല്യങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സമ്മൂഹ് ഭാരവാഹിയും മാഷിന്റെ ശിഷ്യനുമായ കൃഷ്ണദാസ് സംസാരിച്ചു.

യൂറോപ്പിലെ വിവിധസാംസ്കാരികസംഘടനകളുടെ പ്രതിനിധികൾ സാനുമാഷിന്റെ സമ്പൂർണ്ണകൃതിക്ക് ആശംസകൾ നേർന്നു. ബിജി ഗോപാലകൃഷ്ണൻ (ക്രാന്തി അയർലൻഡ്), ശിവഹരി നന്ദകുമാർ (സംസ്‌കാര ജർമ്മനി), രമ്യ കൊരട്ടി (യുവധാര മാൾട്ട), നിയാസ് സി ഐ (രക്തപുഷ്പങ്ങൾ ഇറ്റലി), ലിജിമോൻ മനയിൽ (കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്), മധു ഷൺമുഖം (കൈരളി യു.കെ) എന്നിവർ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സാഹിത്യരാഷ്ട്രീയ ആനുകാലികവിഷയങ്ങളെ പ്രതി സാനു മാഷിന്റെ അഭിപ്രായങ്ങൾ ചോദ്യോത്തരവേളയിൽ ചോദിക്കാനുള്ള അവസരവും കാണികൾക്ക് ലഭിച്ചു.കൈരളി യുകെ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഐശ്വര്യ അലൻ യൂറോപ്പിന്റെ പല ഭാഗങ്ങളിലെ പ്രവാസികളെ കോർത്തിണക്കി ഇത്തരമൊരു സാഹിത്യസദസ്സ് സംഘടിപ്പിക്കാൻ സഹകരിച്ച ഏവർക്കും കൃതജ്ഞത അറിയിച്ചു. ശിഷ്യന്മാരുടെ സാന്നിധ്യം കൊണ്ട് ഒരു ക്ലാസ്സ്‌ മുറി പോലെ ഗൃഹാതുരമായ ഗുരുപൂർണ്ണിമ സദസ്സ് തൊണ്ണൂറ്റിയാറാം വയസ്സിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാഗുരുവിന് ആയുരാരോഗ്യങ്ങൾ നേർന്നു.

പരിപാടിയുടെ റെക്കോർഡിങ് കാണുവാനുള്ള ലിങ്ക് – https://fb.watch/hf-4x9HZyo/

RECENT POSTS
Copyright © . All rights reserved