ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്ടറെയും ഉടനടി പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കേസ് അന്വേഷിക്കാൻ ബിഹാർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബർ 3നാണ് നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിൽ എത്തിയത്. ഗർഭ പാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യുവതി ക്ലിനികിൽ എത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്. ശേഷം, യുവതിയെ ഈ മാസം 15മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസിന് വിധേയയാക്കി.
യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങിയാൽ മാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയൊള്ളു. അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പുലരിയിൽ പൊൻവെളിച്ചമേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ മനോഹാരിതയുള്ള ഒരു മെലഡിയാണ് ഇനി സംഗീതാസ്വാദകരിലേക്കെത്തുന്നത്.
യു.കെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിലെ സുഭഗതകൊണ്ടും, ഭാവാർദ്രമായ ആലാപനരീതിയാലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും സംഗീതസംവിധായകനുമായ പ്രസാദ് എൻ. എ. യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ.
യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സാവേരിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ ഏറ്റവും പുതിയ ആൽബം സോങ്ങാണ് ‘സാവേരി’യിലേത്.
അനേകം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീ അജേഷ് പാറായിയുടെ മനോഹരമായ ദൃശ്യാവിഷ്ക്കരണം ഈ ഗാനത്തെ കൂടുതൽ ഹൃദയഹാരിയാക്കുന്നു. ലീഡ് റോളിൽ അഭിനയിച്ച വരുൺ രാജ്, വൈഷ്ണ എന്നിവർ മികച്ച അഭിനയ രസതന്ത്രം കാഴ്ചവച്ചിട്ടുണ്ട്.
അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.
ജയൻ എടപ്പാൾ
ലണ്ടൻ: ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭമാണ് ലോക കേരളസഭ.
ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഈ വരുന്ന ഒക്ടോബർ 9 നു ലണ്ടനിൽ ചേരും . മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ പി രാജീവ് , വി ശിവൻകുട്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
കേരളത്തിന്റെ മുന്നോട്ടുള്ളപോക്കിലും ഒരു നവകേരളത്തിന്റെ നിർമ്മിതിയിലും യുകെയിലുള്ള പ്രവാസികൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്ന ഈ സമ്മേളനത്തിൽ ഏതാണ്ട് നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന ഓൺലൈൻ ഗൂഗിൾ ആപ്ലിക്കേഷൻ ഫോം സെപ്തംബർ 27 നകം പൂരിപ്പിച്ചു നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ് തെരെഞ്ഞെടുക്കുന്നവർക്കാവും യോഗത്തിലേക്ക് ക്ഷണം ലഭിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് :
https://docs.google.com/forms/d/1BxWKNv5aW0Rd2QEMvmgyznslvrOg6Cx3QrZjmjfduR8/edit
അവസാന തീയതി : സെപ്തംബർ 27
ലോകകേരളാ സഭയുടെ യുകെ യൂറോപ്പ് സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്ലാ പ്രവാസികളോടും ലോക കേരളസഭ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. മോഹലാലിനൊപ്പം ഭാവന എത്തിയ ചിത്രമായിരുന്നു നരൻ. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന രസകരമായ ഒരു അനുഭവത്തെ കുറിച്ച് നടി പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ഫ്ളവേഴ്സിൻ്റെ ഒരു കോടി എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ പറഞ്ഞത്.
വലിയൊരു സ്റ്റാർ കാസ്റ്റ് ഉള്ള മൂവിയായിരുന്നു നരൻ. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പേര് ലീല എന്നായിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ ഭയങ്കര താല്പര്യമായിരുന്നു. ഈ കഥാപാത്രം എപ്പോഴും വീഴുമായിരുന്നു. നടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വീഴുന്നതായിരുന്നു കഥാപാത്രത്തിന്റെ പ്രത്യേകത. അത് തനിക്ക് ഭയങ്കര ഫണ്ണിയായിട്ട് തോന്നിയെന്നും അവർ പറഞ്ഞു. അവിടെ നിന്ന് ഇവിടേക്ക് നടന്ന് വരുമ്പോൾ ഒന്ന് വീഴണമെന്നായിരുന്നു ജോഷി സാർ സീൻസ് പറഞ്ഞ് തരുക.
വീഴാൻ പോവുകയാണെന്ന് പറഞ്ഞ് വീഴുമ്പോൾ നമ്മുടെ ബോഡിലാൻഗ്വേജ് അങ്ങനെ മാറണം. അതായത് പരിക്ക് പറ്റരുത് എന്ന് കരുതി വീഴരുത്. സിനിമയിൽ ഒരു ചാല് ചാടി കടക്കുന്ന സീൻ ഉണ്ട്. അതിലൊക്കെ ഞാൻ കുറേ തവണ വീണിട്ടുണ്ട്. കാരണം ലൈറ്റ് ശരിയാവില്ല, ക്യാമറ ശരിയായില്ല, ഫോക്കസായില്ല എന്ന പ്രശ്‌നങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ഷോട്ട് എടുക്കണ്ടി വരുമായിരുന്നെന്നും ഭാവന പറഞ്ഞു.
അതുപോലെ സിനിമയിലെ ഒരു സീൻ താൻ ഓടി വന്ന് ചാടാൻ പോകുന്നതാണ്. ഓടി വരുമ്പോൾ തന്നെ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞാണ് വരുക. ഓടി വന്നിട്ട് ചാടാൻ പോകുമ്പോൾ പേടിച്ച് നിൽക്കണം അതായിരുന്നു സീൻ. എന്റെ മനസിൽ താൻ അവിടെ എത്തുമ്പോൾ നിൽക്കും എന്നായിരുന്നു. പക്ഷേ തന്റെ ഓട്ടം കാണുമ്പോൾ ഇവൾ ഇപ്പോൾ വീഴുമോ എന്നാണ് എല്ലാവരും വിചാരിക്കുക.
അവിടെ എത്തുമ്പോൾ നിൽക്കുമെന്ന് തനിക്കറിയാം. പക്ഷേ അവർ വിചാരിക്കുന്നത് ഇവൾ ഇപ്പോൾ പോയി ചാടുമെന്നാണ്. അത്യാവശ്യം നല്ല ഉയരമുള്ള ഇടത്താണ് നിൽക്കുന്നത്. താൻ ഓടി വന്ന് ചാടാൻ നോക്കിയപ്പോൾ ലാലേട്ടൻ തന്നെ വന്ന് പിടിച്ചു. എന്താണ്.. ശരിക്കും ചാടുമോ എന്ന് ചോദിച്ചു. ജോഷി സാർ അത് കണ്ട് പേടിച്ച് കട്ട് വിളിച്ചെന്നും ഭാവന പറഞ്ഞു
എറണാകുളത്ത് നടുറോഡില്‍ ചോരക്കളി. എറണാകുളം കലൂരില്‍ യുവാവിനെ ഗാനമേളയ്ക്കിടെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേള നടക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
കലൂരിലെ സ്വകാര്യ സ്ഥലത്ത് സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കലൂരില്‍ രാത്രി ലേസര്‍ ഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഗാനമേള നടന്ന സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നക്കാരെ പുറത്താക്കിയിരുന്നു.
പിന്നീട് അല്‍പസമയത്തിന് ശേഷം ഇവര്‍ വീണ്ടും തിരിച്ചെത്തി രാജേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
കേസിലെ പ്രതികളെ നിരീക്ഷിച്ചുവരികയാണ്, ഇവരിലൊരാള്‍ കാസര്‍കോട് സ്വദേശിയാണ്. കൊച്ചിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം കണ്ടെടുത്തു. പെണ്‍കുട്ടിക്ക് റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിവാക്കുന്നതാണ് സുഹൃത്തിനോട് പങ്കുവെച്ച സന്ദേശങ്ങള്‍.
റിസോര്‍ട്ടില്‍ എത്തുന്ന അതിഥികളുമായി അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാനേജരും റിസോര്‍ട്ട് ഉടമയും തന്നെ നിര്‍ബന്ധിച്ചുവെന്നും ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഒരിക്കലും തയാറാകില്ല എന്നുമാണ് പെണ#്കുട്ടി സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.
ഉത്തരാഖിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു 19കാരി അങ്കിത. സെപ്റ്റംബര്‍ 18ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയെയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ വനതാര റിസോര്‍ട്ട് നാട്ടുകാര്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ റിസോര്‍ട്ട് ഇടിച്ചു നിരത്തുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് അങ്കിതയുടെ കുടുംബം ആരോപിക്കുന്നത്.
അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റര്‍വ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ ക്ഷമാപണം.
‘ചട്ടമ്പി എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെ സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയ റോള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.
ഇതിനിടെ ഇന്റര്‍വ്യൂവിനിരിക്കുമ്പോള്‍ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ദേഷ്യമാണുണ്ടാക്കുന്നത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കണമായിരുന്നു’- ഭാസി പറഞ്ഞു.
തന്നോട് ആരും മാപ്പ് പറയാന്‍ പറഞ്ഞിട്ടില്ല. അവര്‍ നേരെ കേസ് കൊടുക്കുകയാണ് ചെയ്തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്.
കേസില്‍ നടനെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടന്‍ അസഭ്യം പറയുകയും ക്യാമറമാനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ജാതിക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് കോയമ്പത്തൂര്‍ സ്വദേശി കൗസല്യ. പ്രാണപാതിയെ സ്വന്തം വീട്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ ജീവിതം തകര്‍ന്ന് പോയയിടത്തുനിന്നും അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. സ്വന്തം വീട്ടുകാര്‍ക്ക് എതിരായ നിയമപോരാട്ടം നടത്തി, മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകുകയാണ് അവള്‍.
ഇന്ന് സ്വയം സംരംഭകയായി ജീവിതം തിരിച്ചുപിടിക്കുകയാണ് കൗസല്യ. വെള്ളല്ലൂരില്‍ സ്ത്രീകള്‍ക്കായുള്ള സലൂണ്‍ തുറന്നിരിക്കുകയാണ് കൗസല്യ. നടി പാര്‍വ്വതിയാണ് കോയമ്പത്തൂരിലെത്തി സലൂണ്‍ ഉദ്ഘാടനം ചെയ്തത്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടി എന്നതാണ് പാര്‍വ്വതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് കൗസല്യ ആഗ്രഹിച്ചത്.
സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാള്‍ കുറച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതാണ് ഏറെ സന്തോഷം നല്‍കുന്നതെന്ന് കൗസല്യ പറയുന്നു. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവന്‍ സ്ത്രീകളുമെന്ന് കൗസല്യ ചൂണ്ടികാട്ടുന്നു.
2016ലാണ് ഭര്‍ത്താവ് ശങ്കറിനെ കൗസല്യയുടെ മുന്നിലിട്ട് വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. തേവര്‍ സമുദായത്തിലുള്ള കൗസല്യയുടെ വീട്ടുകാര്‍ക്ക് മകള്‍ ദളിത് സമുദായത്തിലുള്ള ശങ്കറിനെ വിവാഹം ചെയ്തത് അപമാനമായി തോന്നിയിരുന്നു.
പൊള്ളാച്ചിയിലെ എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും. പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം വച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച കൗസല്യക്കും കാര്യമായി പരിക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ശങ്കറിനെ കൗസല്യയ്ക്ക് നഷ്ടപ്പെട്ടത്. അന്ന് അവള്‍ക്ക് പ്രായം 19 വയസ്സ്.
മുടങ്ങിപ്പോയ പഠനവും ഭര്‍ത്താവിന്റെ കൊലപാതകവും മനസ്സിനെ തളര്‍ത്തിയെങ്കിലും കൗസല്യ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പാതിയില്‍ മുടങ്ങിയ ബിടെക് പഠനത്തിനു പകരം ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു. ശങ്കറിന്റെ ഓര്‍മ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കര്‍ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കര്‍ സാമൂഹിക നീതി ഫൗണ്ടേഷനും ആരംഭിച്ചു. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് പകരം മകളായി നിന്ന് സംരക്ഷിക്കുകയാണ് കൗസല്യ.
ജാതിവിവേചനത്തിനും ദുരഭിമാനങ്ങള്‍ക്കും എതിരായ പോരാട്ട മുഖമായി കൗസല്യ മാറി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് കണ്ട് ഉപേക്ഷിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ കോയമ്പത്തൂരില്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്ന് കെസി വേണുഗോപാല്‍ ജോഡോ യാത്രക്കിടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര്‍ അറസ്റ്റിലായി. തുടര്‍ന്ന് അറസ്റ്റിലും റെയ്ഡിലും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് ഉണ്ടായത്.
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡല്‍ഹിയില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ സമര്‍പ്പിക്കും. എന്‍ഐഎ ആസ്ഥാനത്തു അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡിലാണ് ഇക്കാര്യം പറയുന്നത്.
ബിഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധയിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനാണ് സാധ്യത.