ലിങ്കൺഷയറിലെ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ രജിസ്ട്രാറായ ഡോ. റിതേഷിനെ സഹായിക്കുവാൻ ഹള്ളിലെ ഇന്ത്യൻ സമൂഹം രംഗത്ത്. ഹോഡ്കിൻ ലിംഫോമ ബാധിച്ച ഡോ. റിതേഷിന് സ്റ്റെം സെൽ ചികിത്സ ആവശ്യമാണ്. ചികിത്സയുടെ മറ്റു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ് ഡോ. റിതേഷും കുടുംബവും. ഹള്ളിലാണ് ഡോ. റിതേഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഡോ. റിതേഷിൻ്റെ ഭാര്യ ലീമ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. രണ്ടു പെൺകുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന റിയയും നൈനയും.
ഡോ. റിതേഷിന് അടിയന്തിരമായി ആവശ്യമുള്ള സ്റ്റെം സെൽ ചികിത്സ താമസിയാതെ നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം. എന്നാൽ ഇതുവരെ യോജിച്ച ഒരു ഡോണറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശ്രമത്തിലാണ് ലീമയും സുഹൃത്തുക്കളും. ബ്ളഡ് ക്യാൻസർ പോലുള്ള നൂറിലധികം മാരക രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് സ്റ്റെം സെൽ ഡൊണേഷനും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ സ്റ്റെം സെൽ ഡൊണേഷന് ജനിതക സാമ്യം ആവശ്യമാണ്.
കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച സ്റ്റെം സെൽ കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും സ്റ്റെം സെൽ ഡോണറായി രജിസ്റ്റർ ചെയ്യാം.
യുകെയിൽ നിരവധി പേർക്ക് സ്റ്റെം സെൽ ചികിത്സ ആവശ്യമായി വരുന്നുണ്ടെങ്കിലും ഏഷ്യൻ വംശജർ ഡോണേഷൻ ലിസ്റ്റിൽ വളരെ കുറവാണ്. ഏഷ്യൻ എത്നിക് ഒറിജിനിൽ ഉള്ളവർക്ക് അതേ വംശത്തിൽ നിന്നുള്ളവരുടെ സ്റ്റെം സെൽ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. നിലവിൽ ഡോ. റിതേഷിന് പറ്റിയ ഒരു ഡോണർ യുകെ – യൂറോപ്പ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഇല്ല.
ഡോ. റിതേഷിനായി സ്റ്റെം സെൽ നൽകാൻ പറ്റിയ ദാതാവിനായുള്ള അന്വേഷണത്തിൽ നിങ്ങൾക്കും ഒരു കൈ സഹായിക്കാൻ കഴിയും. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ കമ്യൂണിറ്റികളുടെയോ വ്യക്തികളുടെയോ വിവരങ്ങൾ കൈമാറാം. സ്റ്റെം സെൽ ഡൊണേഷനായുള്ള സ്വാബ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നവരും ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.
Leema Ritesh : 07828819837
Binoy Joseph : 07915660914
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ മെഡിക്കൽ ഫോറം 2022 ഒക്ടോബർ 2 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയും, യുകെ സമയം 3 മുതൽ 5 വരെയും സൂം പ്ലാറ്റ് ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തും.
വിഷയങ്ങളും പ്രഭാഷകരും ഇവയാണ് : 1. സ്ട്രോക്ക് അവബോധം ഡോ : വി. ടി. ഹരിദാസ്, ന്യൂറോളജീസ്റ്റ്, തൃശൂർ, 2. രോഗം തടയുന്നതിനും അപ്പുറം, ആരോഗ്യകരമായ ജീവിത ശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി ഡോ : പോൾ ഈനാശു സൈക്യർട്ടിസ്റ്റ്, യു കെ യിലെ സ്കാർബറോ. 3.റേഡിയോളജിസ്റ്റ് ഡോ: റിജോ മാത്യു സി. കൊച്ചി.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ : ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക.
WhatsApp :00447470605755.
ഈ മെയിൽ [email protected].
സൂം മീറ്റിംഗ് ഐ ഡി :81322891380
പാസ് കോഡ് : 429471.
മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
കേസില്‍ നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.
അതേസമയം, അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു. നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ടെന്നിസില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കളിക്കളത്തോട് വിടപറഞ്ഞു. നിറകണ്ണുകളോടെയാണ് താരം കളിക്കളത്തോട് വിടപറഞ്ഞത്. ലേവര്‍ കപ്പില്‍ തന്റെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേല്‍ നദാലിനൊപ്പമാണ് താരം അവസാന മത്സരത്തിനിറങ്ങിയത്. അമേരിക്കന്‍ ജോഡിയായ ജാക്ക് സ്റ്റോക്കിനും ഫ്രാന്‍സെസ് തിയാഫോയ്ക്കുമെതിരെ ഡബ്ള്‍സ് പോരാട്ടത്തിനിറങ്ങിയ നദാല്‍-ഫെഡറര്‍ സഖ്യം തോല്‍ക്കുകയായിരുന്നു.
അദ്ദേഹത്തിന്റ വാക്കുകള്‍-
‘ഇന്ന് ഒരു മനോഹര ദിവസമാണ്, എനിക്ക് സങ്കടമില്ല. ഇവിടെയായിരിക്കുന്നത് വളരെ മികച്ചതാണ്, എല്ലാം അവസാനമായി ഒരിക്കല്‍കൂടി ചെയ്തത് ഞാന്‍ വളരെയധികം ആസ്വദിച്ചു. നല്ല രസമുണ്ടായിരുന്നു, എല്ലാ മത്സരങ്ങളും, ആരാധകര്‍, കുടുംബം, സുഹൃത്തുക്കള്‍, എനിക്കധികം സമ്മര്‍ദ്ദം തോന്നിയിട്ടില്ല. മത്സരത്തിനിറങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എനിക്ക് ഇതിനേക്കാള്‍ വലിയ ഒരു സന്തോഷമില്ല’.
ഇരുപത്തിനാല് വര്‍ഷം നീണ്ട കരിയറില്‍ ജീവിതത്തില്‍ 1526 മത്സരങ്ങള്‍ക്ക് ഫെഡറര്‍ റാക്കറ്റേന്തി. 20 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് നേട്ടം കൈവരിച്ചത്, ഇതില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. അതിനുശേഷം തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും താരം കൈവരിച്ചു. 2018ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് ഫെഡററിന്റെ അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. താമരശേരി അണ്ടോണയില്‍ വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് പുറകിലെ പുഴയില്‍ നിന്ന് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അമീനെ കാണാതായത്. പുഴയില്‍ വീണോ എന്ന സംശയത്തെത്തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.
കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വെള്ളച്ചാൽ വി സി അഷ്റഫിന്റെ മകനാണ് മരിച്ച മുഹമ്മദ് അമീൻ.
മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ.
ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.
ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.
അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. 2012 സെപ്റ്റംബര്‍ 24 ന് മരണം. മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോഴും, ക്യാമറയ്ക്ക് മുന്നിലായിരുന്നു തിലകന്‍. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആണത്തമായിരുന്നു തിലകന്റെ മുഖമുദ്ര. മലയാളി മറക്കാത്ത അഭിനയമാണ് തിലകന്റേത്. സിനിമാലോകത്തെ താന്‍പോരിമകളെ ചെറുത്ത പോരാട്ടവീര്യവും മലയാളികള്‍ ഓര്‍മ്മിക്കാതിരിക്കില്ല.
1935-ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പ്ലാങ്കമണ്ണിലാണ് തിലകന്റെ ജനനം. പിതാവ് പാലപ്പുറത്ത് ടി എസ് കേശവന്‍. മാതാവ് ദേവയാനി. ആശാന്‍ പള്ളിക്കൂടത്തിലും സെന്റ് ലൂയിസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ പഠനം.
കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി.
‘ഗന്ധര്‍വക്ഷേത്രം’, ‘ഉള്‍ക്കടല്‍’ എന്നീ സിനിമകള്‍ക്കു ശേഷം ‘കോല’ങ്ങളിലാണ് (1981) തിലകന്‍ വേഷമിട്ടത്. കള്ളു വര്‍ക്കിയെന്ന കഥാപാത്രം വഴിത്തിരിവായി.ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, തിലകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തി. ‘യവനിക’യിലെ (1982) അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.
ഇടവേളയ്ക്കു ശേഷം സജീവമായപ്പോഴും മലയാളി തിലകന്റെ അഭിനയമികവ് കണ്ടറിഞ്ഞു. 2011-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍ റുപ്പിയും’ 2012-ല്‍ ഇറങ്ങിയ ‘ഉസ്താദ് ഹോട്ടലും’ അവസാനകാലത്തെ ഹിറ്റുചിത്രങ്ങളായി. ‘സീന്‍ ഒന്ന്, നമ്മുടെ വീട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തിലകന്‍ മരണത്തിലേക്ക് വീണുപോയത്.
‘പെരുന്തച്ച’നിലെ(1990) അഭിനയം തിലകനെ ദേശീയ പുരസ്‌കാരത്തിന് തൊട്ടടുത്ത് എത്തിച്ചു. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയായി. അമിതാബ് ബച്ചനാണ് പുരസ്‌കാരം ലഭിച്ചത്. അമിതാബിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാജീവ് ഗാന്ധിയാണ് ഇടപെടല്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. ആണത്തം കൊണ്ടാണ് തിലകന്‍ അതിനെയൊക്കെ നേരിട്ടത്.
ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അയനം (1985) , യാത്ര (1985) , സന്‍മനസുള്ളവര്‍ക്ക് സമാധാനം (1986) , പഞ്ചാഗ്നി ( 1986) , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) , മൂന്നാംപക്കം ( 1988) , ധ്വനി (1988) , കിരീടം (1989) , ചെങ്കോല്‍ (1993) , മിന്നാരം (1994) , അനിയത്തിപ്രാവ് (1997) , വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) , പ്രജാപതി ( 2006) , ഏകാന്തം (2007), ഇവിടം സ്വര്‍ഗ്ഗമാണ് (2009)
കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ യു സജിത്തിനെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് കെ.എ.പി. ബറ്റാലിയനിലെ എസ്.ഐ ആയിരുന്നു 40കാരനായ സജിത്ത്.
വെള്ളിയാഴ്ച രാവിലെ എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജങ്ഷനു സമീപത്തുള്ള പറമ്പിലാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. എം.എസ്.പി.യിലായിരുന്ന സജിത്ത് കഴിഞ്ഞ മാസമാണ് മാറ്റം കിട്ടി കെ.എ.പി. ഒന്നാം ബറ്റാലിയനിൽ എത്തിയത്.
ചികിത്സാ അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ട സമയം വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം. അതേസമയം, മൃതദേഹത്തിന് ഒന്നിലധികം ദിവസത്തെ പഴക്കം ഉണ്ടെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: ഉപേന്ദ്രൻ, അമ്മ: ലീലാകുമാരി.
വര്‍ക്കല മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ സഹോദരനെ ഡോക്ടര്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം.
നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ്, വെറ്ററിനറി ഡോക്ടര്‍ ആയി കട്ടപ്പനയില്‍ ജോലി ചെയ്ത് വരികയായിരുന്നു. തികഞ്ഞ മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു.
ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പോലീസിന് നല്‍കിയ മൊഴി.
കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശുശ്രൂഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടിരുന്നു.
ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (26) ആണ് ഡ്യുട്ടിക്ക് ഇടയിൽ വെടി വെച്ചു മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ഡ്യൂട്ടി ചെയ്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഓണത്തിന് നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്.കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം നാളെ ( ശനി ) വൈകിട്ട് 7 മണിയോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മറ്റെന്നാൾ ( ഞായർ) രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മാരക മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 191 ഗ്രാം എംഡിഎംഎയുമായാണ് മലയാളി സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജിതിൻ എന്നിവരെ കർണാടക പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ബെംഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു.