കോട്ടയം∙ പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർഥികൾ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ദീർഘദൂര യാത്രയിലെ ഞെട്ടിപ്പിക്കുന്ന അനുഭവവുമായി യുവതിയുടെ കുറിപ്പ്. ജീവനും കയ്യിൽ പിടിച്ച് ബെംഗളുരുവിലേക്ക് യാത്ര ചെയ്ത അനുഭവമാണ് ദീപ സൈറ എന്ന യുവതി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. രാത്രി യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങുകയായിരുന്നുവെന്നും ബസ് ചാഞ്ഞും ചരിഞ്ഞുമാണ് പോയതെന്നും യുവതി പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഡ്രൈവർ ജോമോൻ! ഇയാളെ കാണുമ്പോൾ എനിക്കോർമ വരുന്നത് ജീവനും കയ്യിൽ പിടിച്ച് ഉറക്കമില്ലാതെയിരുന്ന ഒരു ബെംഗളൂരു യാത്രയാണ്. കുറെ വർഷം മുൻപാണ്. കല്ലട ബസിലാണ്. സാധാരണ മുൻവശത്തെ സീറ്റ് ഞാൻ തിരഞ്ഞെടുക്കാറില്ല. പക്ഷേ സീറ്റ്ക്ഷാമം കൊണ്ട് എനിക്കന്ന് കിട്ടിയത് ഡ്രൈവർക്ക് പിന്നിലുള്ള സീറ്റാണ്. അതും ജനൽവശത്തെതല്ല. നല്ലത് പോലെ ഒന്ന് പിടിച്ചിരിക്കാൻ പോലും പറ്റുന്നില്ല. ഒട്ടും സ്വസ്ഥമായ ഇരിപ്പായിരുന്നില്ല അത്.
ഡ്രൈവറും ക്ലീനറും ഇരിക്കുന്ന ഭാഗം കർട്ടൻ ഇട്ട് മറയ്ക്കാത്ത ബസ് ആയിരുന്നു അത്. അതുകൊണ്ട് ബസ് പോകുന്ന മുന്നിലത്തെ റോഡ് ബസിന്റെ മുൻവശത്തെ ചില്ലിലൂടെ മുഴുവനായി കണ്ട് കിട്ടിയ സീറ്റിൽ സംതൃപ്തയാവൻ ശ്രമിച്ച്, ഞാൻ മെല്ലെ ഹെഡ്ഫോണിൽ പാട്ട് ഓൺ ആക്കി. യാത്രകൾ അന്നും ഇന്നത്തെ പോലെ ഹരമായത് കൊണ്ടു മാത്രം.
ഒരുപാട് ഇരുട്ടിയപ്പോൾ എല്ലാവരും ഉറക്കമായി. പാട്ടിന്റെ ഓളത്തിലും മുന്നിലെ കാഴ്ചയിലും എനിക്കുറക്കം വന്നില്ല. അറിയാതെയാണ്, വെറുതെയാണ് ഡ്രൈവറെ ഒന്ന് നോക്കിയത്. ഇനിയൊരിക്കലും എന്റെ യാത്ര ബസിലില്ല എന്ന് ഞാൻ തീരുമാനിക്കുന്ന നിമിഷമായിരുന്നു അതെന്ന് ഞാൻ അറിഞ്ഞില്ല. അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്. ഞാൻ നോക്കിയ നേരത്ത് അയാൾ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു. ബസ് അതിവേഗത്തിൽ എന്ന് മാത്രമല്ല, വല്ലാതെ ചാഞ്ഞും ചരിഞ്ഞും പോകുന്നത് പോലെ എനിക്ക് തോന്നി.
എന്റെ പാട്ട് നിന്നു. ഒന്ന് പിടിച്ചു എണീറ്റ് നിൽക്കാൻ പോലും എന്റെ സീറ്റിന് സൗകര്യമില്ല എന്ന് മാത്രമല്ല, എഴുന്നേറ്റ് നിന്നാൽ മുന്നോട്ട് തെറിച്ചു വീഴത്തക്ക സ്പീഡിലാണ് ആ വണ്ടി പോകുന്നത്. ക്ലീനറോടോ ഡ്രൈവറോടോ സംസാരിക്കണമെങ്കിൽ എഴുന്നേൽക്കണം. മുന്നിലെ വലിയ ചില്ലിലൂടെ കാണുന്ന റോഡും, അതിവേഗം പായുന്ന ബസും, ഇരുട്ടും. ആ കാഴ്ച ഞാൻ മറക്കില്ല. ഒടുവിൽ ഞാനെന്റെ അടുത്തിരിക്കുന്നയാളെ വിളിച്ചെഴുന്നേൽപ്പിച്ചു ‘ഡ്രൈവർ ഉറങ്ങുന്നുണ്ട്’ എന്ന് മെല്ലെ പറഞ്ഞു. ആ ചേട്ടൻ എഴുന്നേൽക്കുമ്പോഴേക്കും ദൈവം സഹായിച്ചു ബസ് ഒരു പമ്പിൽ നിർത്തി.
ശുചിമുറിയിൽ പോകാൻ ഞാനും ഇറങ്ങി. തിരികെ ബസിൽ കയറുന്നതിന് മുൻപ് സിഗററ്റ് പുകച്ചു വെളിയിൽ നിൽക്കുന്ന ഡ്രൈവറോട് ‘ഇത്രയും പേരുടെ ജീവനാണ്, ഉറങ്ങല്ലേ ചേട്ടാ’ എന്ന് മാത്രം പറഞ്ഞു. അയാളുടെ മുഖം മാറുന്നത് ഞാൻ കണ്ടു. പിന്നീട് ഉറങ്ങുന്നുണ്ടോ എന്ന് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല എന്നതാണ് സത്യം. പിന്നീട് കേട്ടു കല്ലട ബസുകൾ അപകടത്തിൽ പെടുന്ന നിരവധി വാർത്തകൾ. ഒരു സ്ത്രീയുടെ മരണം. അന്നൊക്കെ ഞാനോർത്തു ഒരുപക്ഷേ ഞാനും അന്ന്.
ടൂർ ഓപ്പറേറ്റർസ് അസോസിയേഷനോടും ബസ് മുതലാളിമാരോടും മത്സരയോട്ടവുമായി റോഡിൽ ട്രാപ്പീസ് കളിക്കുന്ന ഡ്രൈവർമാരോടുമാണ്, ദയവ് ചെയ്ത് ഒരു കാര്യമോർക്കണം. ഒരാളുടെ ശമ്പളം കുറയ്ക്കാൻ വേണ്ടിയാവും ഉറക്കം പോലും കൊടുക്കാതെ നിങ്ങൾ ഡ്രൈവർമാരെ നിരത്തിലിറക്കുന്നത്. അതിൽ പൊലിയുന്ന ജീവനുകൾ ആരുടെയൊക്കെയോ പ്രതീക്ഷകളാണ്. ആരുടെയൊക്കെയോ സ്വപ്നങ്ങളാണ്. ആരുടെയൊക്കെയോ ജീവന്റെ അംശംങ്ങളാണ്.
ഈ അപകടത്തിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെയോർത്താണ് ഏറെ വേദന. തെറ്റ് ആരുടേതാണ്? ഡ്രൈവറുടെയോ ബസിന്റെയോ ട്രാക്ക് റെക്കോർഡും അവസ്ഥയും നോക്കാതെ വിനോദയാത്രയ്ക്ക് ഈ ബസ് തിരഞ്ഞെടുത്ത സ്കൂൾ അധികൃതർ സമാധാനം പറഞ്ഞേ തീരൂ. ഇത്രയും കേസുകൾ ഉള്ള ഈ ബസ് ഇപ്പോഴും നിരത്തിലിങ്ങാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ, ഉത്തരം പറയേണ്ടത് മോട്ടോർ വാഹനവകുപ്പാണ്.
കേസുള്ള ബസ് നിരത്തിൽ ഇറക്കിയതിനും, വേളാങ്കണ്ണി യാത്ര കഴിഞ്ഞു വന്ന ഡ്രൈവറെ വണ്ടിയിൽ അയച്ചതിനും ലുമിനസ് എന്ന ടൂർ കമ്പനിയുടെ പേരിൽ കേസ് എടുക്കണം.. 9 ജീവനുകൾ നഷ്ടമാക്കിയ ശേഷം കൊല്ലത്ത് പോയി ഒളിച്ചിരിക്കുകയായിരുന്നു ഡ്രൈവർ ജോമോൻ, പിടികൂടിയിട്ടുണ്ട്. റോഡിലെ സ്പീഡ് നിയന്ത്രണ സംവിധാനങ്ങൾ ഒന്നും രാത്രി പ്രവർത്തികമാവുന്നില്ലെങ്കിൽ സർക്കാരും സമാധാനം പറയണം. പോയ ജീവനുകൾ തിരികെ ലഭിക്കില്ല. പക്ഷേ ഇനിയൊന്ന് നഷ്ടപ്പെടാതെ നോക്കണം.
മാതാപിതാക്കളുടെ പണവും സ്വര്‍ണവും മോഷ്ടിച്ചു റമ്മി കളിച്ചതു പിടിക്കപ്പെട്ടതിനു പിറകെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓടുന്ന ട്രെയിനില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ റയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി സ്വദേശി ആത്മഹത്യയെ കുറിച്ചു വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനുശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടി മരിച്ചത്.
മണപ്പാറയിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി മലയാണ്ടിപ്പെട്ടി സ്വദേശി ആര്‍. സന്തോഷിനെ ഇന്നലെ രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി–മധുര റയില്‍വേ ലൈനില്‍ മണപ്പാറ സ്റ്റേഷനു സമീപമാണു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്നു റയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. ആറുമാസങ്ങളായി സന്തോഷ് ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നു. വീട്ടില്‍ നിന്നു മോഷ്ടിച്ചായിരുന്നു ഇയാള്‍ കളിക്കാന്‍ പൈസ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ അമ്മയുടെ സ്വര്‍ണമോതിരം കാണാതായി. പണം മോഷ്ടിച്ചു റമ്മി കളിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാതാപിതാക്കള്‍ സന്തോഷിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കി. മോതിരം കൈവശമുണ്ടെന്നും ഉടന്‍ വീട്ടിലേക്കു വരുമെന്നും ഇയാള്‍ അറിയിച്ചു. ഇതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പൊലീസില്‍ പരാതി നല്‍കി തിരച്ചില്‍ നടത്തുന്നതിനിടെയാണു മണപ്പാറ റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്തിയത്. മരിക്കാന്‍ പോകുകായണെന്നു ബുധനാഴ്ച രാത്രി ഇയാള്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. മരണത്തിന് ഉത്തരവാദി ഓണ്‍ലൈന്‍ റമ്മിയാണന്നും ധാരാളം പണം റമ്മി കളിച്ചു നഷ്ടമായെന്നും ആയിരുന്നു സ്റ്റാറ്റസ്. ഇതിനു ശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയെന്നാണു സൂചന. മണപ്പാറ റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യഗോളിനായുള്ള കാത്തിരിപ്പി് കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ 72-ാം മിനിറ്റിലായിരന്നു അവസാനമായത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസില്‍ നിന്ന് മഞ്ഞപ്പടയുടെ വിശ്വസ്തനായ അഡ്രിയാന്‍ ലൂണ ഈസ്റ്റ് ബംഗാള്‍ വല കുലുക്കിയപ്പോള്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ ആദ്യഗോളിന്‍റെ ആവേശ പ്രകടനമായിരുന്നില്ല ആരാധകര്‍ ലൂണയുടെ മുഖത്ത് കണ്ടത്. കൈയില്‍ പച്ചകുത്തിയിട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടി കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി കരയുന്ന അഡ്രിയാന്‍ ലൂണയെന്ന പിതാവിനെയായിരുന്നു. സീസണിലെ ആദ്യ ഗോള്‍ ലൂണ സമര്‍പ്പിച്ചതും മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റക്കായിരുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് സമൂഹമധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലൂണ കുറിച്ചിരുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ലൂണയായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും ലൂണ തന്നെയായിരുന്നു. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയുടെ ഇരട്ട ഗോളുകളാണ് ആധികാരിക ജയം സമ്മാനിച്ചത്.
പകരക്കാരനായി ഇറങ്ങി 82ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡുയര്‍ത്തിയ കലിയുസ്‌നി രണ്ട് മിനിറ്റിനകം യുക്രൈന്‍ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ് റേഞ്ചറിലൂടെ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്‍റെ ജയമുറപ്പിച്ചു. 87-ാം മിനിറ്റില്‍ അലക്സി ലിമയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടിയത്.
For Julieta #HeroISL #KBFCEBFC #LetsFootball #KeralaBlasters #EastBengalFC pic.twitter.com/TrG9yEDqXM
— Indian Super League (@IndSuperLeague) October 7, 2022
ഇന്ത്യ-യുകെ വ്യാപാര കരാറിൻ്റെ ഭാഗമായ ഓപൺ ബോർഡർ നയം തള്ളി ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രേവര്‍മാന്‍.ദി സ്‌പെക്ടേറ്റർ എന്ന മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ദീപാവലിക്ക് ഒപ്പുവെക്കാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ബ്രെവർമാൻ ആശങ്ക പ്രകടിപ്പിച്ചു, കാരണം ഇത് കുടിയേറ്റം വർദ്ധിപ്പിക്കും.
ബ്രാവർമാൻ പറഞ്ഞു: “ഈ രാജ്യത്തെ കുടിയേറ്റം നോക്കൂ – ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് ഇന്ത്യൻ കുടിയേറ്റക്കാരാണ്.” 2021-ൽ ഇന്ത്യാ ഗവൺമെന്റുമായി ഒപ്പുവെച്ച സഹകരണ കരാർ, ഇന്ത്യൻ കുടിയേറ്റക്കാരെ കൂടുതലായി താമസിപ്പിക്കുന്നത് തടയാൻ “വളരെ നന്നായി പ്രവർത്തിച്ചിട്ടില്ല” എന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഏതൊരു കരാറിന്റെ ഭാഗമായിട്ടാണെങ്കിലും, തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പടെ, വീസ ചട്ടങ്ങളില്‍ അയവുകള്‍ വരുത്തുന്നതിനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നാണ് സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍, വ്യാപാര കരാറിന്റെ ഭാഗമായി കൂടുതല്‍ ലളിതമായ വീസ ചട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ലിസ് ട്രസ്സാണെങ്കില്‍ കുടിയേറ്റം വ്യാപാരകരാറിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹവുമുണ്ട്.
ഇന്ത്യാക്കാര്‍ക്കായി ഓപണ്‍ ബോര്‍ഡര്‍ നയം നടപ്പാക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് പിന്നീട് സ്‌പെക്‌ടേറ്ററുമായുള്ള അഭിമുഖത്തില്‍ ബ്രേവര്‍മാന്‍ പറഞ്ഞു. അത്തരം നയങ്ങള്‍ക്ക് എതിരായതുകൊണ്ടാണ് ജനങ്ങള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. നിലവാരമില്ലാത്ത കോഴ്‌സുകള്‍ പഠിക്കാന്‍ എത്തുന്നവിദ്യാര്‍ത്ഥികള്‍, മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ എത്തുന്നവര്‍, അവരുടേ ആശ്രിതരായി എത്തുന്നവരെയാണ് താന്‍ ആദ്യം ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതുപോലെ കാര്‍ഷിക മേഖല ഓട്ടോമേഷനിലേക്കും, ബ്രിട്ടീഷ് തൊഴിലാളികളിലേക്കും തിരിയുന്ന സമയത്ത് ആ മേഖലയില്‍, അധിക നൈപുണ്യം ആവശ്യമില്ലാത്ത തൊഴിലുകള്‍ക്കായി എത്തുന്നവരെയും താന്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള സാമൂഹിക കരാറിന്റെ ഏറ്റവും പ്രധാന ഭാഗം കുടിയേറ്റം പരമാവധി കുറയ്ക്കുക എന്നതാണെന്നും അവര്‍ പറഞ്ഞു.
വലിയ രീതിയിലുള്ള തൊഴില്‍ നൈപുണ്യം ഇല്ലാത്ത വിദേശ തൊഴിലാളികള്‍ക്കായി ബ്രിട്ടന്റെ അതിര്‍ത്തികള്‍ അടച്ചിടണം എന്ന് പറയുന്നതില്‍ വംശീയതയുമായി ബന്ധപ്പെട്ട യാതൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ സ്വന്തം കുടുംബ പാരമ്പര്യം എടുത്തുകാട്ടി തന്നെയാണ് ഇതില്‍ വംശീയതയില്ലെന്ന് അവര്‍ പറഞ്ഞത്.
വീസ നിയമങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയില്‍ നേരത്തേഹോം സെക്രട്ടറിയായിരുന്ന പ്രീതി പട്ടേല്‍ ഇന്ത്യയ്ക്ക് അനുകൂലമായ പല നിലപാടുകളും എടുത്തിരുന്നു. മാത്രമല്ല, ബോറിസ് ജോണ്‍സണ്‍ അതീവ താത്പര്യമെടുത്ത് മുന്‍പോട്ട് കൊണ്ടുപോയ ഇന്‍ഡോ – ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായിട്ടും ഇന്ത്യാക്കാര്‍ക്ക് നിരവധി ഇളവുകള്‍ വീസ ചട്ടങ്ങളില്‍ നല്‍കിയിരുന്നു.
എന്നാല്‍, ഇന്ത്യന്‍ വംശജയായ പുതിയ ഹോം സെക്രട്ടറി ഇന്ത്യാക്കാരെ ആകെ നിരാശപ്പെടുത്തുകയാണ്. ഇന്ത്യാ- പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ചിനോട് അനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട് പിന്നീട് വര്‍ഗ്ഗീയ ലഹളയുടെ നിറം ലഭിച്ച ലെസ്റ്ററിലെ കലാപത്തിന് അവര്‍ കുറ്റക്കാരായി കാണുന്നത് ബ്രിട്ടനിലെ പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരെയാണ്. യു കെയിലേക്കുള്ളഇന്ത്യാക്കാരുടെ അനിയന്ത്രിതമായ കുടിയേറ്റമാണ് ഇത്തരത്തില്‍ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നാണ് അവര്‍ പറയുന്നത്.
ആഭ്യന്തര മന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷമുള്ള, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കിഴക്കന്‍ ഇംഗ്ലണ്ടിലെ നഗരം താന്‍ സന്ദര്‍ശിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടമാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷനും ആ സമയത്ത് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു.
സംസ്‌കാര വൈവിധ്യത്തിന്റെ കാലം അവസാനിപ്പിച്ച്, സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന്റെ തുടക്കമായിട്ടാണ് സംഭവങ്ങളെ കാണുന്നതെന്ന് അവര്‍ വിശദീകരിച്ചു. ലെസ്റ്റര്‍ സന്ദര്‍ശനവേളയില്‍ ഇത് തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടു എന്നും അവര്‍ പറഞ്ഞു. സംസ്‌കാര വൈവിധ്യങ്ങളുടെ വിളനിലമായിരുന്നു ലെസ്റ്റര്‍. മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയും. എന്നിട്ടും അവിടെയും ആഭ്യന്ത്ര കലാപവും ക്രമസമാധന തകര്‍ച്ചയും സംഭവിച്ചു. അത് സംഭവിച്ചത്, പുതിയതായി ഏറെ പേര്‍ വരുന്നത് തടയാന്‍ കഴിയാത്തതിനാലാണെന്നും അവര്‍ പറഞ്ഞു.
നടി നഗ്മയോടൊപ്പം അമേരിക്കയില്‍ ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മുകേഷ്. ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന ഗാനത്തിന് മുകേഷിനൊപ്പം നഗ്മയും നൃത്തം ചെയ്തിരുന്നു. നൃത്തത്തിന്റെ അവസാനം തന്നെ കെട്ടിപ്പിടിക്കണം എന്ന് നഗ്മയെ പറഞ്ഞ് പറ്റിച്ച് കെട്ടിപ്പിടിച്ചതിനെ കുറിച്ചും അത് നടി എല്ലാവര്‍ക്കും മുന്നില്‍ പറഞ്ഞതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്.
മുകേഷിന്റെ വാക്കുകള്‍:
ഭാഗ്യവശാല്‍ ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന പാട്ട് നീയും നഗ്മയും കൂടി ചെയ്യെന്ന് പ്രിയന്‍ പറഞ്ഞു. പക്ഷെ നല്ല പോലെ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ പ്രിയനോട് നന്ദി പറഞ്ഞു. കലാമാസ്റ്റര്‍ ആണ് ഡാന്‍സ് മാസ്റ്റര്‍. ഡാന്‍സിന്റെ അവസാനം ഞാനും നഗ്മയും കെട്ടിപ്പിടിച്ച് സ്റ്റേജിലെ ലൈറ്റ് പതിയെ അണയുന്നതാണ്. അത് പഴഞ്ചന്‍ സ്‌റ്റൈല്‍ ആണെന്ന് പറഞ്ഞ് ഒരുപാട് പേര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി. ഞാന്‍ അതിന് വേണ്ടി വാശിപിടിച്ചു.
ഞാന്‍ നഗ്മയുടെ അടുത്ത് പോയി. പ്രിയന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഡാന്‍സിലെ അവസാന ഭാഗത്തെ കെട്ടിപ്പിടുത്തം ഒന്നു കൂടി നന്നാക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഉറപ്പായും എന്ന് നഗ്മ പറഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നഗ്മ വിളിച്ചു, ഞാന്‍ നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട്, പക്ഷെ പെര്‍ഫക്ഷന്റെ ആളാണ് പ്രിയന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ഷോയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു.
ഫൈനല്‍ ഷോയ്ക്ക് ഈ ടെമ്പോ കീപ് ചെയ്താല്‍ മതി, ലൈറ്റ് മുഴുവന്‍ അണയുന്നത് വരെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. നഗ്മ ഓക്കെ പറഞ്ഞു. അന്ന് മറ്റാരും ഇതറിഞ്ഞില്ല. അവസാന ഷോ ഗംഭീരമായി. ന്യൂയോര്‍ക്കില്‍ നിന്നും ഞങ്ങളെല്ലാവരും താമസിക്കുന്ന ന്യൂജേഴ്‌സിയിലേക്ക് ബസ് കയറി. ഷോയുടെ അനുഭവങ്ങള്‍ ഓരോ ആള്‍ക്കാരും പറയാന്‍ തുടങ്ങി. അങ്ങനെ നഗ്മയുടെ അടുത്ത് മൈക്ക് എത്തി. ‘എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത്. മറക്കാത്തത് എന്തെന്നാല്‍ പെര്‍ഫോമന്‍സ് കൊണ്ടല്ല.’
‘ഇതിന്റെ പിന്നില്‍ ഞാന്‍ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികള്‍ ഭയങ്കര ഇഷ്ടമാണ്. പ്രിയന്‍ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാന്‍ ആ കുസൃതി ആസ്വദിച്ചു. അവസാനത്തെ കെട്ടിപ്പിടുത്തത്തില്‍ ഇദ്ദേഹം എന്നെ വിടുന്നില്ല. ചെവിയില്‍ പറയുകയാണ് പ്രിയന്‍ വില്‍ ഹിറ്റ് മി എന്ന്’ ആളിറങ്ങാനുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇറക്കെടാ നിന്നെ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് തന്നെ കൈകാര്യം ചെയ്തു.
കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (45)യെ കൊലപ്പെടുത്തി തീ കൊളുത്തി മരിച്ചത്. അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മകന്‍ ആര്‍ജിത്ത് (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് എന്‍ഐ.ിയിലെ ജി-29 എ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ അമ്മയുടെ കരച്ചിലും ഞെരക്കവും കേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുന്നതാണ് കണ്ടതെന്ന് ആര്‍ജിത്ത് പോലീസിന് മൊഴി നല്‍കി.
മകന്‍ ഉണര്‍ന്നതോടെ അജയകുമാര്‍ സമാനരീതിയില്‍ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശ്വാസം പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ മരിച്ചെന്നു കരുതി അജയകുമാര്‍ അടുക്കളയില്‍ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ മകന്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി.ഈ ശബ്ദം കേട്ട് ഉണര്‍ന്ന സമീപത്തെ താമസക്കാരാണ് വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
മുക്കത്ത് നിന്നും അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമത്തിന് ഒടുവില്‍ വീട്ടിലെ തീയണച്ച് അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടയത്ത് ബിആര്‍ക്കിന് പഠിക്കുകയാണ് ഇവരുടെ മകള്‍ അഞ്ജന. പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് പെണ്‍കുട്ടി കോളേജിലേക്ക് മടങ്ങിയത്.
22 വര്‍ഷമായി ഇവര്‍ ഈ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.അസി. കമ്മിഷണര്‍ സുദര്‍ശന്‍, കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍, എസ്.ഐമാരായ അഷ്റഫ്, വിപിന്‍ ഫ്രെഡി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെയാണ് ശാലിനി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികള്‍ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിനായി അലക്‌സ് ഒരു ഗോള്‍ മടക്കി.
മത്സരത്തിന്റെ 72ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും മികച്ച മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്സിനായി 82ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി വലകുലുക്കി. 88ാം മിനുറ്റി്ല്‍ അലകസ് ഈസ്റ്റ് ബംഗ്ലാളിനായി ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു. 89ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കി.
ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ കേരളം 3 ഈസ്റ്റ് ബംഗാള്‍ 1. മത്സരത്തില്‍ 22 ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോള്‍ 10 എണ്ണം ഗോള്‍ ലക്ഷ്യമാക്കാന്‍ മഞ്ഞപ്പടക്കായി. കളിയില്‍ 54 ശതമാനം പന്തടക്കം കേരളത്തിനായിരുന്നു. വിജയത്തോടെ സീസണ് മികച്ച തുടക്കമിടാന്‍ കേരളത്തിനായി. ഈ മാസം 16ന് എടികെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ ഹാരോഗാട്ടിൽ താമസിക്കുന്ന ലിസ ആൻറണിയുടെ പിതാവ് കെ ജെ ജോസഫ് (89) നിര്യാതനായി. കാഞ്ഞിരപ്പള്ളി ചിറ്റടി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് സെന്റ് തോമസ് ഫൊറോന ചർച്ച് വെള്ളിച്ചിയാനിൽ വച്ച് നടത്തപ്പെടും.
ലിസ ആൻറണിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ടോം ജോസ് തടിയംപാട്
യു കെ മലയാളികൾ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു നിങ്ങൾ സമ്മാനമായി തന്ന പണം ഞാൻ വീട്ടിൽ സൂക്ഷിക്കും ,എനിക്ക് പണം ആവശ്യമില്ല ആവശ്യത്തിൽ കൂടുതൽ പണം ബാങ്കിലുണ്ട് , പെൻഷനുണ്ട് കൂടാതെ പുസ്തകത്തിന്റെ ലോയൽറ്റിയും കിട്ടുന്നുണ്ട്. നിങ്ങളുടെ എന്നോടുള്ള സ്നേഹവും കരുതലും കണ്ടു ഞാൻ സന്തോഷവാനായി. നിങ്ങൾ തന്ന രാജ്ഞിയുടെ ഫോട്ടോയുള്ള നോട്ടുകൾ ഞാൻ സൂക്ഷിച്ചു വയ്ക്കും പോയ വഴിയിൽ ബഹറിൻ എയർപോർട്ടിൽ വച്ച് കണ്ടുമുട്ടിയ മലയാളികൾ പറഞ്ഞു സാർ യു കെയിൽ നിന്നാണ് വരുന്നതെന്നു ഞങ്ങൾക്കറിയാം അവിടെനിന്നുള്ള വാർത്തകൾ കണ്ടിരുന്നു എന്ന് പറഞ്ഞു. ചുറ്റും നിന്നു കുശലന്വേഷണവും നടത്തി ഫോട്ടോകളും എടുത്തു. എന്നോട് ആളുകൾക്ക് ഇത്രയും സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല . നാട്ടിലെത്തിയ ജോസഫ് സാർ പറഞ്ഞ വാക്കുകളാണിത് .

പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ യു കെ സന്ദർശനം പൂർത്തീകരിച്ചു നാട്ടിൽ എത്തിച്ചേർന്നെങ്കിലും ആളുകളുടെ അഭിന്ദന പ്രവാഹം നിലക്കുന്നില്ല .ജോസഫ് സാറിനെ യു കെ യിലേക്ക് ക്ഷണിച്ചതിനും നേരിൽ കാണാൻ അവസരം ഒരുക്കിയതിലും സന്തോഷം പങ്കുവയ്ക്കാനാണ് പലരും വിളിക്കുന്നത്. എന്നാൽ ജോലി കാരണം കാണാൻ കഴിയാത്തവരും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവരും അദ്ദേഹത്തെ കാണാൻ കഴിയാത്തതിൽ ദുഃഖം പങ്കുവക്കുന്നുമുണ്ട് .

ജോസഫ് സാറുമായി എനിക്ക് കുറച്ചു വർഷങ്ങളായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ച ശേഷം അദ്ദേഹത്തെ യു കെ യിൽ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . രണ്ടുവർഷംമുമ്പ് അദ്ദേഹം മകളെ കാണാൻ ഐർലണ്ടിൽ വരുമ്പോൾ ലിവർപൂളിൽ വരാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് കൊറോണ പൊട്ടിപുറപ്പെട്ടപ്പോൾ പരിപാടികൾ എല്ലാം തകിടം മറിഞ്ഞു .കഴിഞ്ഞ രണ്ടുമാസങ്ങൾക്കു മുൻപാണ് സാറിന് ഐർലണ്ടിൽ എത്താൻ കഴിഞ്ഞത് .നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ ലിവർപ്പൂളിലേക്കും ഡോക്ടർ ജോഷി ജോസ് ലണ്ടനിലും എത്തണമെന്ന് സാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം പത്തുദിവത്തെ സന്ദർശനത്തിനായി കഴിഞ്ഞമാസം യു കെ യിൽ എത്തിയത് .ജോസഫ് സാർ യു കെ യിൽ വരുന്നു എന്ന് ഞാൻ ഫേസ് ബുക്ക് പോസ്റ്റ് നടത്തിയപ്പോൾ തന്നെ ഷെഫീൽഡിലുള്ള അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ വർഗീസ് ഡാനിയൽ എന്നെ വിളിച്ചു ഷെഫീൽഡിൽ അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ ലണ്ടൻ ,ലിവർപൂൾ ഷെഫീൽഡ് എന്നി മൂന്നുപരിപാടികളിലാണ് ജോസഫ് സാർ പങ്കെടുത്തത്. ഷെഫീൽഡിൽ അവിടുത്തെ മലയാളി അസ്സോസിയേഷൻന്റെ ഓണാഘോഷത്തിലും വർഗീസ് ഡാനിയൽ വിളിച്ചു ചേർത്ത സൗഹൃദ കൂട്ടായ്മായിലും അദ്ദേഹം പങ്കെടുത്തു . ലിവർപൂളിലും ലണ്ടനിലും ഷെഫീൽഡിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.

യു കെ മലയാളികൾ വലിയ സ്നേഹവും പരിഗണനയുമാണ് അദ്ദേഹത്തിന് നൽകിയതെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തി .ഒട്ടേറെ മലയാളി അസ്സോസിയേഷനുകൾ ഓണ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സമയക്കുറവുമൂലം പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പങ്കെടുത്ത സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തീവ്രവാദികൾ മുറിച്ചെറിഞ്ഞ കൈകളിൽ തൊടാനും അദ്ദേഹം പുസ്തകങ്ങളിൽ എഴുതി ഒപ്പിടുന്നത് കാണാനും ആളുകൾ ചുറ്റും കൂടി നിന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ അദ്ദേഹം ക്‌ളാസിൽ പറഞ്ഞ തമാശകൾ ഓർത്തു പറഞ്ഞു സാറിനെ പഴയകാലത്തേക്കു കൊണ്ടുപോയി, പങ്കെടുത്ത സ്ഥലങ്ങളിൽ സാറിനോടൊപ്പം എല്ലാവരും ഫോട്ടോയും എടുത്താണ് പിരിഞ്ഞുപോയത്. പരിപാടികളിലെല്ലാം ആളുകൾ നല്ല കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ കൊണ്ട് സാറിനെ ഊർജസ്വലനാക്കിമാറ്റി. ഞാൻ ഒരിക്കലും പരാജിതനല്ല പോരാളിയാണ്. എനിക്കു വേണ്ടത് കാരുണ്യമല്ല എന്റെ അതിജീവനത്തിന്റെ വിജയഗാഥയാണ് നിങ്ങൾ പറയേണ്ടത് അത് വേദന അനുഭവിക്കുന്നവർക്ക് പ്രചോദനമാകും .

ഞാൻ ഒരു യോദ്ധാവാണ്. ലോകത്തിന്റെ നന്മക്കുവേണ്ടി യുദ്ധം നയിക്കുന്ന സമയത്തു എന്റെ സൈഡിൽ നിന്നു യുദ്ധം ചെയ്ത ഭാര്യ വീണുപോയി. അങ്ങനെയാണ് ഞാൻ ഭാര്യയുടെ മരണത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു . മതം ഇല്ലാത്ത എല്ലാവരും ലോക പൗരന്മാരായി മാറുന്ന ഒരു ലോകമാണ് എന്റെ സ്വപ്നം എന്നദ്ദേഹം കൂട്ടിച്ചേർത്തു .ഇസ്രേയേലിലെ ജൂത തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ക്രിസ്തുവിനെ പീഡിപ്പിച്ചു കുരിശിലേറ്റാൻ വിട്ടുകൊടുത്ത പീലാത്തോസിനെ പോലെ ഇസ്ലാമിക തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ജോസഫ് സാറിനെ കൈയും കാലും വെട്ടാൻ വിട്ടുകൊടുത്ത കത്തോലിക്കാ സഭയും ജോസഫ് സാറിനെ ആക്രമിക്കും എന്നറിഞ്ഞിട്ടും സംരക്ഷണം കൊടുക്കാത്ത സർക്കാരും അദ്ദേഹത്തോട് ക്ഷമ പറഞ്ഞേ മതിയാകൂ . അല്ലെങ്കിൽ കാലം നിങ്ങളെക്കൊണ്ടതു പറയിപ്പിക്കും. അതിന്റെ തെളിവാണ് കാസയുടെ നേതാവ് കെവിൻ പീറ്റർ ഒരു ക്ലബ് ഹൗസ് ചർച്ചയിൽ പറഞ്ഞത് കേരത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം അറിയപ്പെടുന്നത് ജോസഫ് സാറിനു കൈവെട്ടിനു മുൻപും പിൻപും എന്നായിരിക്കും എന്ന് പറയേണ്ടിവന്നുതും .


