Latest News

നരബലിയുടെ പേരിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ സ്വർണം അപഹരിച്ച് പണയം വെച്ച് കിട്ടിയ പണം ഷാഫി ഭാര്യക്ക് നൽകിയതായി കണ്ടെത്തൽ. എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് പത്മയുടെ സ്വർണം പണയപ്പെടുത്തിയത്. ഒരു ലക്ഷത്തി പതിനായിരം രൂപ മുഹമ്മദ്‌ ഷാഫി സ്വർണ്ണം പണയം വെച്ച് കൈക്കലക്കി.

പത്മയുടെ സ്വർണ വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തിൽ ഷാഫി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത മാളിയേക്കൽ ഗോൾഡ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഷാഫി സ്വർണം പണയം വെച്ചത്.

ഒക്ടോബർ നാലിന് വൈകീട്ട് ജീപ്പിലെത്തിയാണ് ഷാഫി സ്വർണം പണയപ്പെടുത്തിയത്. അന്ന് തന്നെ 40000 രൂപ തന്റെ ഭാര്യയായ നബീസയ്ക്ക് നൽകിയെന്നാണ് ഷാഫി മൊഴി നൽകിയത്. ഷാഫിയുടെ പേരിലുള്ളതല്ല സ്വർണം പണയം വെച്ച ദിവസം ഉപയോഗിച്ച ജീപ്പ്. പ്രതി സ്വർണം പണയം വെക്കാൻ എത്തുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.

ഷാഫി പണത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിൽ ആ പണം എവിടെയെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ഷാഫിയുടെ ഭാര്യയായ നബീസ പറഞ്ഞത്. വീട്ടിൽ പണം കൊണ്ടുവന്നില്ലെന്നും നബീസ പറഞ്ഞിരുന്നു. എന്നാൽ പത്മയുടെ സ്വർണം പണയം വെച്ച് കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഭാര്യക്ക് നൽകിയെന്നാണ് ഷാഫി തന്നെ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.

പത്മയെ അറിയാമെന്നും കാണാതാകുന്ന ദിവസം അവർ ഹോട്ടലിൽ വന്നിരുന്നുവെന്നും നേരത്തെ നബീസ പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് പത്മയുടെ ഫോൺ കാണാതായപ്പോൾ തന്റെ ഫോണിൽ നിന്ന് പത്മയുടെ നമ്പറിലേക്ക് വിളിച്ചെന്നും ഫോൺ കണ്ടെത്തിയെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് തീരെ നല്ല അഭിപ്രായമല്ലായിരുന്നു നബീസയ്ക്ക്. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും നബീസ പറഞ്ഞിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം ഷാഫി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ നബീസ കൊല്ലപ്പെട്ട പത്മയും റോസ്‌ലിയും ലോഡ്ജിൽ വരാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ന്യൂസിലാന്‍റിന്‍റെ പിറ്റ് ദ്വീപിന്‍റെ തീരത്ത് 240 തിമിംഗലങ്ങളുടെ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും കരയ്ക്കടിഞ്ഞ ശേഷം സ്വാഭാവികമായി ചാവുകയായിരുന്നു. ചെറിയ ജീവന്‍ ഉണ്ടായിരുന്ന തിമിംഗലങ്ങളെ അധികൃതര്‍ ദയാവധം നടത്തിയതായി തീരദേശ സംരക്ഷണ വകുപ്പ് അറിയിച്ചു. 100-ൽ താഴെ ആളുകൾ താമസിക്കുന്ന പിറ്റ് ദ്വീപില്‍ പലതരത്തിലുള്ള സാമൂഹ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാലും, അവശനിലയിലായ തിമിംഗലങ്ങളെ വീണ്ടും കടലിലേക്ക് വിട്ടാല്‍ സ്രാവുകൾ തിന്നുമെന്ന ഭീഷണിയും ഉള്ളതിനാലാണ് ദയാവധം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

“ഈ തീരുമാനം എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നതായിരുന്നില്ല, എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ആ ജീവികളോട് ദയ കാണിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ദയാവധത്തിന് മുതിർന്നത്, മനുഷ്യർക്കും തിമിംഗലങ്ങൾക്കും സ്രാവ് ആക്രമണ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് തിമിംഗലങ്ങളെ വീണ്ടും കടലില്‍ വിടുന്നത് ശരിയായ തീരുമാനം അല്ല’ – മറൈൻ സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉപദേഷ്ടാവ് ഡേവ് ലൻഡ്‌ക്വിസ്റ്റ് ഇതിനെക്കുറിച്ച് റോയിട്ടേഴ്സിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 840 കിലോമീറ്റർ അകലെയുള്ള ചാതം ദ്വീപുകളുടെ ദ്വീപസമൂഹത്തിലാണ് തിമിംഗലങ്ങള്‍ അടിഞ്ഞത്. ഏറ്റവും കുറഞ്ഞ മനുഷ്യസാന്നിധ്യമുള്ള പിറ്റ് ദ്വീപും ചാത്തം ദ്വീപും ഉൾപ്പെടുന്നതാണ് ഈ ദ്വീപസമൂഹം. അതേ സമയം തിമിംഗലങ്ങള്‍ തീരത്ത് അടിയുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇതുവരെ മറൈൻ ബയോളജിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല.

മറൈൻ ബയോളജിസ്റ്റുകൾ ഇതുവരെ ഡീകോഡ് ചെയ്തിട്ടില്ലാത്ത മറൈൻ സയൻസിലെ ഏറ്റവും നിഗൂഢമായ സംഭവങ്ങളിലൊന്നാണ് തിമിംഗലങ്ങള്‍ തീരത്ത് അടിയുന്നത്. കോളനികളായി വസിക്കുന്നതാണ് തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ജീവിത രീതി, അവ കൂട്ടമായി സഞ്ചരിക്കുന്നു, പലപ്പോഴും ഒരെണ്ണമാകും കാര്യങ്ങൾ നിയന്ത്രിക്കുക, ബാക്കിയുള്ളവയെല്ലാം ഈ തിമിംഗലത്തെ പിന്തുടരുകയാകും ചെയ്യുക. അങ്ങനെയുള്ളപ്പോൾ നിയന്ത്രണം നിർവ്വഹിക്കുന്ന തിമിംഗലത്തിന് പരിക്കോ മറ്റോ പറ്റി അത് തീരത്ത് അടിയുമ്പോള്‍ മറ്റുള്ളവയും ഒന്നിച്ച് തീരത്ത് അടിയുന്നതാകാം എന്നതാണ് സംഭവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു അനുമാനം.

ഇപ്പോള്‍ തീരത്ത് അടിഞ്ഞിരിക്കുന്നത് പൈലറ്റ് തിമിംഗലങ്ങളാണ്. ഇവ ഇരയെ കണ്ടെത്താനും, സഞ്ചാരത്തിനും സോണാർ ഉപയോഗിക്കും. അതിനാല്‍ വൈദ്യുതകാന്തിക മണ്ഡലത്തിലെ മാറ്റങ്ങൾ ഇവയെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കാം. അങ്ങനെയും ഇവ തീരത്ത് അടിയാൻ സാധ്യതയുണ്ട്.

ദ്വീപിനടുത്തെ കടൽത്തീരങ്ങളുടെ വേലിയേറ്റത്തിന്‍റെ തോതും ചിലപ്പോൾ കാരണമായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ തിമിംഗലങ്ങളോ ഡോൾഫിനുകളോ വെള്ളത്തിൽ നിന്നും തീരത്തേക്ക് തള്ളപ്പെടുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ഈ മൂന്ന് കാരണങ്ങളില്‍ ഏതാണ് യഥാര്‍ത്ഥ കാരണം എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

അതേ സമയം ഇത്തരത്തില്‍ തീരത്ത് അടിഞ്ഞ തിമിംഗലങ്ങളുടെ ഭക്ഷണ രീതി പരിശോധിച്ചതില്‍ തീരത്തിനോട് അടുത്തു കാണുന്ന കണവകളാണ് ഇവ കൂടുതലായി കഴിച്ചത് എന്നും അതിനെ തിന്നാന്‍ തീരത്തോട് അടുക്കുമ്പോള്‍ ഇവ തീരത്ത് അടിയുന്നതാകാം എന്നുമാണ് 2019 ലെ ഒരു പഠനം പറയുന്നത്.

ഒക്ടോബറിലെ ഇതുവരെ 400-ലധികം പൈലറ്റ് തിമിംഗലങ്ങൾ തീരത്ത് അടിഞ്ഞ് കൊല്ലപ്പെട്ടപ്പോൾ, സമാനമായ ഒരു സംഭവം ആഴ്ചകൾക്ക് മുമ്പ് സെപ്റ്റംബറിൽ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്ത് നടന്നിരുന്നു. അന്ന് 230 തിമിംഗലങ്ങൾ ഇത്തരത്തില്‍ ചത്തിരുന്നു. നേരത്തെ, മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിൽ ടാസ്മാനിയ സംസ്ഥാനത്തിന്‍റെ ഭാഗമായ കിംഗ് ഐലൻഡിൽ 14 പൈലറ്റ് തിമിംഗലങ്ങൾ ചത്തതായി കണ്ടെത്തിയിരുന്നു.

ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് മുന്നേ ആയിട്ടാണ് സംഭവം നടന്നത്. പെൺകുട്ടിയും ആദമ്പാക്കം സ്വദേശിനിയാണെന്നാണ് വ്യക്തമാകുന്നത്. പ്രതിയായ സതീഷ്, സത്യയെ പിൻതുടർന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു. യാത്രക്കാരുടെ ഞെട്ടൽ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കിൽ തല തകർന്നാണ് സത്യ മരിച്ചത്. റെയിൽവേ പൊലീസ് എത്തും മുന്നേ തന്നെ സതീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹഡേഴ്സ് ഫീൽഡ് : വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ തോപ്പിൽ വർഗീസിന്റെ പിതാവ് എരുമേലി തോപ്പിൽ ടി .വി . ജോൺ (84 )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച് എരുമേലി കറുകപ്പാലം സെന്റ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടും.

ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ :- ജോൺ തോപ്പിൽ വർഗീസ് (യുകെ) ജോൺ തോപ്പിൽ ജോസഫ് . മരുമക്കൾ :- ബിന്ദു, മിനി.

ജോൺ തോപ്പിൽ വർഗീസിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ചരക്കുവിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുപതിച്ചു. ഇറ്റലിയിലെ ടറന്റോയില്‍നിന്ന് പറന്നുയര്‍ന്ന, അറ്റ്‌ലസ് എയറിന്റെ ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കുവീണത്. പ്രധാനമായും ബോയിങ് 787 ഡ്രീംലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യു.എസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു.

ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരുന്നതും നിമിഷങ്ങള്‍ക്കകം ടയര്‍ നിലത്തേക്ക് വീഴുന്നതും കാണാം. ടയര്‍ വീഴുന്നതിനൊപ്പം കറുത്ത പുക ഉയരുന്നതും വീഡിയോയിലുണ്ട്. വിമാനം പിന്നീട് യു.എസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചെന്നാണ് റിപ്പോർട്ട്. താഴെവീണ ടയര്‍ പിന്നീട് റണ്‍വേ അവസാനിക്കുന്ന ഭാഗത്തുനിന്ന് കണ്ടെത്തി.

ബോയിങ് 747-400 വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍. അത്യാവശ്യമുള്ള ക്രൂ അംഗങ്ങളെ അല്ലാതെ യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രീം ലിഫ്റ്ററിന് അനുവാദമില്ല. 2006 സെപ്റ്റംബറിലായിരുന്നു ഈ വിമാനത്തിന്റെ കന്നിപ്പറക്കല്‍.

ബിസിസിഐയില്‍ നിന്ന് ഗാംഗുലിയെ പുറത്താക്കിയതിന് പിന്നില്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ സൗരവ് പരാജയപ്പെട്ടുവെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്ന തരത്തിലേക്ക് പോയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ബിന്നിയെ നാമനിര്‍ദേശം ചെയ്യുന്നതില്‍ ശ്രീനിവാസന്‍ പ്രധാന പങ്കുവഹിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 2019 മുതലുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിജേഷ് പട്ടേലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കാര്യങ്ങളിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. അതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും ശ്രീനിവാസന്‍ ഒരിക്കലും ഈ നാണക്കേട് മറന്നിട്ടില്ലെന്നും അത് ശരിയാക്കാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ഇത് അന്തസ്സിന്റെ പ്രശ്നമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വാക്കിന് ഇപ്പോഴും വിലയുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരുന്നു. ഒരു പ്രസിഡന്റും തുടര്‍ച്ചയായി രണ്ട് തവണ പദവി വഹിച്ചിട്ടില്ലെന്നും അതിനാല്‍ ഈ പദവിയില്‍ ഇനിയും തുടരാന്‍ ഗാംഗുലി അര്‍ഹനല്ലെന്നുമായിരുന്നു നിലപാട്. സൗരവ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ പോയി.

ഇപ്പോള്‍, ബിസിസിഐയിലെ ഗാംഗുലിയുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൈകളില്‍ കളിച്ചിട്ടില്ല എന്നതില്‍ ഗാംഗുലി അഭിമാനിക്കുന്നെന്നും അത് എപ്പോഴും അഭിമാനത്തോടെ പറയാന്‍ അദ്ദേഹത്തിന് കഴിയുമെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മുംബൈയില്‍ 18 നു നടക്കുന്ന ബി.സി.സി.ഐ. വാര്‍ഷിക പൊതു യോഗത്തില്‍ റോജര്‍ ബിന്നി സ്ഥാനമേല്‍ക്കുമെന്നാണു സൂചന. സെക്രട്ടറിയായി ജയ് ഷാ തുടരും. വൈസ് പ്രസിഡന്റായി രാജീവ് ശുക്ല തുടരും. റോജര്‍ ബിന്നി ആദ്യമായാണു ഭരണ സമിതിയിലേക്കു വരുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന (2017-2019) ആശിഷ് സീലാര്‍ ബി.സി.സി.ഐയുടെ ട്രഷറര്‍ സ്ഥാനത്തെത്തും.

 

അന്ധവിശ്വാസത്തിന്റെ മറവിൽ ഇലന്തൂരിൽ നടന്ന നരബലി പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കൊടുംക്രൂരതകൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ടയിലെ മന്ത്രവാദം നടത്തുന്ന ‘വാസന്തിയമ്മമഠം’ യുവജനസംഘടനകൾ അടിച്ചുതകർത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്രം യുവജന സംഘടന അടിച്ചുപൊളിച്ചത്.

കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പ്രതിഷേധക്കാർ തകർത്തു. വിളക്കുകളും മറ്റും തകർത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം നടത്തി വന്നിരുന്നത്. ആറ് വർഷത്തോളമായി മന്ത്രവാദം ഇവിടെ നടത്തി വരികയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങൾ തേടി ജനങ്ങളും ഇങ്ങോട്ട് എത്തുന്നുണ്ട്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളിൽനിന്ന് പ്രതിഷേധവും പരാതിയും ഉയർന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി വാർത്ത എത്തിയത്. ശേഷം കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു.

പാസ്‌പോര്‍ട്ടിലെ ആശയക്കുഴപ്പം ട്രാന്‍സ്‌ജെന്റര്‍ രഞ്ജു രഞ്ജിമാര്‍ മണിക്കൂറുകളോളം ദുബായ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് രഞ്ജുവിന് വിനയായത്. 30 മണിക്കൂറോളമാണ് രഞ്ജു രഞ്ജിമാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് രഞ്ജു രഞ്ജിമാര്‍ ദുബായിലെത്തിയത്. വിമാനത്താവളത്തില്‍ പരിശോധനയില്‍ പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയ കുഴപ്പത്തിനിടയാക്കിയത്.

തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമങ്ങളെ തുടര്‍ന്ന് അധികൃതരെ കാര്യം ബോധിപ്പിക്കാനായി.

അല്‍പ്പം ആശങ്കപ്പെട്ടെങ്കിലും അധികൃതരെ സത്യം ബോധ്യപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പ്രതികരിച്ചു.

ഇടുക്കിയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നം കൊല്ലപ്പള്ളി മാത്യൂസ് സാബുവിന്റെ ഭാര്യ അനുഷ (24) യാണ് മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല മണ്ഡപത്തില്‍ ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഒന്‍പതുമണിയോടെ അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വൈകാതെ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട്.

ഓഗസ്റ്റ് 18-നാണ് അനുഷയുടേയും മാത്യൂസിന്റേയും വിവാഹം നടന്നത്. പ്രണയിച്ചായിരുന്നു വിവാഹംം ചെയ്തത്. അതേസമയം, പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈ എസ്.പി. മധു ആര്‍ ബാബുവിനാണ് അന്വേഷണച്ചുമതല.

പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകത്തിലും അന്വേഷണം വേണമെന്ന് ആവശ്യം. നെല്ലിക്കാലാ സ്വദേശിനി സരോജിന(60) കൊല്ലപ്പെട്ട സംഭവത്തിലാണ് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ എത്തിയത്.

ഒമ്പത് വര്‍ഷം മുമ്പായിരുന്നു സരോജിനിയെ ദേഹമാസകലം മുറിവേറ്റ് മരിച്ചനിലയില്‍ പന്തളത്ത് കണ്ടെത്തിയത്. പന്തളം ഉള്ളന്നൂരിലെ വഴിയരികിലാണ് സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. നരബലി നടന്ന വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം മാറിയാണ് സരോജിനി താമസിച്ചിരുന്നത്. ഇതാണ് ബന്ധുക്കളുടെ സംശയത്തിന് കാരണം.

2014 സെപ്റ്റംബര്‍ പതിനാലിന് രാവിലെ കണ്ടെത്തിയ മൃതദേഹത്തില്‍ 46 മുറിവുകളുണ്ടായിരുന്നു. ഇരുകൈകളിലും ആയിരുന്നു മുറിവുകളേറെയും. ഒരു കൈ അറ്റുപോയിരുന്നു. രക്തം വാര്‍ന്നാണ് മരണം. മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് സരോജിനിയുടെ മകന്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ സംഭവവുമായി അമ്മയുടെ കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മകന്‍ പറയുന്നു.

അതേസമയം, ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.

RECENT POSTS
Copyright © . All rights reserved