Latest News

ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ബോംബെക്കടുത്ത പാല്‍ഗാറില്‍ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനിലിടിക്കുകയായിരുന്നു. അഹമ്മദാബാദില്‍ നിന്ന് മുംബെയിലേക്ക് വരികയായിരുന്നു അദ്ദേഹം. അദ്ദേഹം സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ മീഡിയിനിലിടിച്ച് തകര്‍ന്നതായി പൊലീസ് അറിയിച്ചു.

അദ്ദേഹത്തോടൊപ്പം ഡ്രൈവറും മറ്റുരണ്ടുപേരും കാറിലുണ്ടായിരുന്നു അവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.റ്റാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാന്‍ ആയിരുന്നു സൈറസ് മിസ്ത്രി. എന്നാല്‍ പിന്നീട് രത്തന്‍ ടാറ്റായുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാനം രാജിവയ്കുകയായിരുന്നു. എങ്കിലും ഇപ്പോഴും ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ അദ്ദേഹമായിരുന്നു.

നിര്‍മാണരംഗത്തെ ആഗോള ഭീമനായ പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ട്രിയുടെ മകനാണ് സെറസ് മിസ്ത്രി. റോഹിഗ ഛഗ്‌ളയാണ ്ഭാര്യ, മക്കള്‍ ഫിറോസ് മിസ്ത്രി, സഹാന്‍ മിസ്ത്രി

 

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനയത്തിനോപ്പം അവതാരികയായും തിളങ്ങുന്ന മീനാക്ഷി ഇപ്പോഴിത തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അനോണിമസ് ആരാധകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അമ്പത് വർഷം വരെ കാത്തിരിക്കുമെന്നൊക്കെ മെസേജ് വന്നിരുന്നുവെന്നും മീനാക്ഷി പറയുന്നു.

ആരാധകരുടെ ശല്യമെന്നല്ല… പറയാൻ തന്നെ പേടിയുള്ള ഒരു അനുഭവമുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. അയാളെ ആരാധകൻ എന്ന് പോലും വിശേഷിപ്പിക്കാൻ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും താൻ പറയുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ ചേട്ടനാണ് അയാൾ ആദ്യം മെസേജ് അയച്ചത്. അളിയാ… എന്ന് അഭിസംബോധന ചെയ്ത് തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്.

പിന്നീട് തനിക്കും കുറെ മെസേജ് അയച്ചിരുന്നു. വളരെ മോഷമായി നിന്നെ ഓർക്കുമ്പോൾ ഞാൻ തലയിണ കെട്ടിപിടിക്കും.യു ആർ മൈ വൈഫി എന്നൊക്കെയായിരുന്ന മെസേജ്. തന്റെ വീട്ടിലുള്ള എല്ലാവർക്കും മാറി മാറി മെസെജ് അയക്കും. വാലൻ്റൻസ്ഡെ , ദീപാവലി തുടങ്ങി എല്ലാത്തിനും ​ഗിഫ്റ്റുകൾ അയക്കും.

ഒന്നും താൻ തുറക്കാറില്ലെന്നും തിരിച്ചയക്കാമെന്ന് വിചാരിച്ചാൽ അഡ്രസ് ഇല്ലെന്നും അവർ പറഞ്ഞു. ഒരിക്കൽ അയാളുടെ അമ്മ തന്റെ അമ്മയെ വിളിച്ച് പെണ്ണുകാണാൻ വരട്ടേ എന്ന് വരെ ചോദിച്ചിരുന്നു. ഇപ്പേൾ കല്ല്യാണമില്ലെന്ന് പറഞ്ഞാണ് അമ്മ അന്ന് അവരെ ഒഴിവാക്കിയത് എന്നും മീനാക്ഷി പറഞ്ഞു.

മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന് 13 വയസ്സുകാരന്റെ അമ്മ.
പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ദാരുണ സംഭവം. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയായ അരുള്‍ മേരിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹായറാണിയുടെ മകന്‍ അരുള്‍ മേരിയും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിലാണ് ഇവര്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ പരിശീലനത്തിനായി പോയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സ്‌കൂളില്‍നിന്ന് വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തുകയുമായിരുന്നു.

അതേസമയം, ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ുവാച്ച്മാന്‍ മൊഴി നല്‍കി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുള്‍ മേരിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

ക്ലാസിലെ റാങ്കിനായി തന്റെ മകനും ബാലയും തമ്മില്‍ മത്സരമുണ്ടായിരുന്നതായും ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് സഹായറാണിയുടെ മൊഴി.

ബാലയുടെ പഠനമികവില്‍ ഏറെ അസ്വസ്ഥയായ സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയായിരുന്നു. ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

68-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. 4.30.77 മിനുട്ടിലാണ് കാട്ടില്‍ തെക്കേതില്‍
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജേതാക്കളായത്.

കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയുടെ ഫൈനലില്‍ മത്സരിച്ചത്.

രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

ശ്രീനാഥ് സദാനന്ദൻ

പണ്ട് തിയറി പഠിപ്പിച്ചിരുന്ന കുര്യാക്കോസ് മാഷിനെ കളിയാക്കാൻ വേണ്ടി സീനിയേഴ്സ് ഉണ്ടാക്കിയ ഒരു കഥയുണ്ട് . പിള്ളേർ ഇക്കോ ഫെമിനിസം എന്താണെന്ന് ചോദിക്കുമ്പോൾ , അത് അറിയാൻ വയ്യാത്ത സാർ ക്ലാസ്സിലെ ജനലരികിൽ ഇരുന്ന ചോറും പാത്രം എടുത്ത് തുറന്നിട്ട് അതിൽ എക്കോ കേൾക്കുന്ന പോലെ ഫെമിനിസം ഫെമിനിസം ഫെമിനിസം എന്ന് പറയും ..എന്നിട്ട് അന്തം വിട്ടിരിക്കുന്ന പിള്ളേരോട് സാർ പറയും ഇതാണ് കുഞ്ഞുങ്ങളേ എക്കോ ഫെമിനിസം ..

കൃത്യമായി ഇക്കോ ഫെമിനിസം എന്താണെന്ന് എനിക്കും അറിയില്ല , പക്ഷേ പ്രകൃതിബന്ധത്തിന്റെ പേരിൽ പലപ്പോഴും ക്രൂശിക്കപ്പെടുമ്പോഴും ആദ്യം ഞാൻ ഓർക്കുന്നത് ഈ കഥയാണ് .

അശോകുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയിട്ട് ഏറെയായി .ഇപ്പോൾ ഞങ്ങൾ മഞ്ഞുരുകലിന്റെ പാഠങ്ങൾ പഠിക്കുകയാണ് . മൂന്നാമത്തെ സിറ്റിംഗിലും സൈക്കോളജിസ്റ്റിന്റെ മുമ്പിൽ അശോക് നിരത്തിയത് എന്റെ കുറ്റങ്ങളാണ് . നമ്മളെ ബാധിക്കാത്ത കാര്യങ്ങളിൽ ഞാൻ ഓവർ റിയാക്റ്റ് ചെയ്യുന്നു എന്നതാണ് ആദ്യ പരാതി . എന്നെ ബാധിക്കാത്ത ആ കാര്യം ഏതാണ് ? ആ കൃത്രിമ വനം വെട്ടി നിരത്തി ഒരു ബഹുനിലക്കെട്ടിടം ഒരുക്കിയതോ ? അശോക് പിഴുതെറിഞ്ഞ മരങ്ങളിൽ കൂട് കൂട്ടിയ പക്ഷികൾ അന്ന് ചേക്കേറാൻ വന്നപ്പോൾ അവരുടെ കൂട് അവിടെ ഉണ്ടായിരുന്നില്ല . വെട്ടിയിട്ട മരങ്ങൾക്ക് ചുറ്റും കൂട് തേടി പറക്കുന്ന പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറൽ ആയതും പത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആ വീഡിയോ കണ്ടതും മറക്കാൻ എനിക്കാവില്ല .

ഇനിയുമുണ്ട് എനിക്ക് കുറ്റങ്ങൾ .. ഞാൻ മഴ നനയുന്നത് അശോകിന് ഇഷ്ടമല്ല . എന്റെ ശരീരത്തെക്കുറിച്ചുള്ള ആശങ്കയാണ് അയാൾക്ക് ഉള്ളത് . ഓർക്കണം , എന്റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ ബോധ്യം മറ്റൊരാൾക്ക് ഉണ്ടാവുന്നത് എത്ര ഭീകരമായ അവസ്ഥയാണ് .

ബസിൽ സീറ്റ് ഒഴിവ് വന്നപ്പോൾ ഒരു പുരുഷന്റെ ഒപ്പം ഇരുന്നതും മഹാപരാധമായി . പുരുഷന്മാരെല്ലാം വഷളന്മാരാണത്രെ , അശോക് ഒന്നു ചോദിച്ചോട്ടെ , സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവിടെ ഇരിക്കാതെ നിൽക്കാൻ തന്നെ തീരുമാനിക്കുമ്പോഴല്ലേ ആ സീറ്റിൽ ഇരിക്കുന്നയാൾക്ക് ഞാൻ മറ്റൊരു സ്ത്രീ ആകുന്നത് . ഒപ്പം ചെന്നിരുന്നാൽ അയാളുടെ പെങ്ങളെപ്പോലെ ഭാര്യയെപ്പോലെ ഏറെ പരിചിതമായ മറ്റൊരു സ്ത്രീ ശരീരമായി ഞാൻ മാറില്ലേ ?

വിട്ടുകൊടുക്കാൻ ഇന്നും അയാൾ തയ്യാറല്ല , ആരോപണങ്ങൾ കൊണ്ട് അയാൾ എന്നെ പൊതിയുമ്പോൾ എനിക്ക് ഒരു ആശ്വാസമാകുന്നത് ശ്വേതച്ചേച്ചിയാണ് . ചേച്ചി അനുഭവിക്കുന്ന സന്തോഷം എന്നെ എന്നും മോഹിപ്പിക്കാറുണ്ട് . പക്ഷേ ഒരു കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നത് പോലെ എനിക്ക് എപ്പോഴും തോന്നും . സ്വന്തം ലായത്തെ സ്നേഹിക്കുന്ന കുതിരയാണത്രേ ഓരോ പെണ്ണും . സൂസൻ ഗ്രിഫിന്റെ ഈ തിയറിയും പറഞ്ഞു വരുന്ന ശ്വേത ചേച്ചിയെ ഞാൻ ഓടിക്കാറുണ്ട് . പക്ഷേ ഇപ്പോഴും ഒരു പെരുമഴയത്ത് ഓടിക്കയറാനുള്ള കൂര ശ്വേത ചേച്ചിയുടെ വീട് തന്നെയാണ് .

അശോക് പലതിനും മറുപടികൾ ആഗ്രഹിക്കുന്നുണ്ട് , എന്റെ പ്രകൃതി ബന്ധത്തിന്റെ വേര് എവിടെയാണെന്ന് സൈക്കോളജിസ്റ്റും ചോദിച്ചു . അതേ , കൂടെ പഠിച്ച കൂട്ടുകാർക്ക് പോലും അറിയാത്ത ഒരു പ്രകൃതി ബന്ധം എനിക്കുണ്ട് .

38 വർഷം മുൻപത്തെ ഒരു രാത്രി മുഴുവൻ ഡമ്പിങ് യാർഡിൽ ആ ചോരക്കുഞ്ഞിന്റെ ജീവൻ പിടിച്ചു നിർത്തിയത് പ്രകൃതിയാണ്. അവളെ ആ ചവറു കൂനയിൽ നിന്നു കണ്ടെടുത്തത് പ്ലാസ്റ്റിക്ക് പെറുക്കുന്ന ഗോവിന്ദനാണ് . ആ പാവത്തിന് നാലാമതൊരു കുഞ്ഞിനെ പോറ്റാനുള്ള കെൽപ്പ് ഇല്ലാരുന്നു . എങ്കിലും ആ അനാഥ പെൺകുഞ്ഞിന് അയാൾ ഒരു മേൽ വിലാസം ഒരുക്കിക്കൊടുത്തു . ജീവൻ പകർന്നു നൽകിയ പ്രകൃതിയോട് നന്ദി പറഞ്ഞു തീർക്കുകയല്ലാതെ അവൾ പിന്നെ എന്താണ് ചെയ്യേണ്ടത് ? ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ വന്ന മന്ത്രിയോട് അവൾ ഒരു ചോദ്യം ചോദിച്ചു . നമുക്ക് വനം ഉണ്ടാക്കിയെടുക്കാൻ കഴിയില്ലേ എന്ന് .. അതൊരു വിപ്ലവത്തിന്റെ തുടക്കം ആയിരുന്നു . അവിടെ ഒരു വനം ഉയർന്നു വന്നു .അതിലാണ് അശോക് കോടാലി വച്ചത് . എങ്ങനെ പ്രതികരിക്കണം? എറിഞ്ഞുടച്ചു സർവ്വതും .

അച്ഛനും അമ്മയും ഉണ്ടായത്തിന് ശേഷമുള്ള എന്നെ മാത്രമേ അശോകിന് അറിയൂ . അതിനു മുൻപും ഞാൻ ഇവിടെ ഉണ്ടായിരുന്നു . അത് അശോക് അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നുമില്ല .

അശോക് ഇതാണ് ഞാൻ . ഇങ്ങനെ എന്നെ ഉൾക്കൊളളുവാൻ കഴിയുമെങ്കിൽ മാത്രം ഇനിയും ഒരുമിച്ച് നടക്കാൻ ക്ഷണിക്കുന്നതാണ് നല്ലത് . കടപ്പാട് ഇനിയും ബാക്കിയുണ്ട് . ജീവൻ പകരുന്ന പ്രകൃതിയോട് .. ഇനിയും അതിനൊപ്പം സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ..

In every walk with nature …one receives far more than he seeks ..

ഞാൻ ഭുവന ..

പറയാനുള്ളത് , പ്രകൃതിപക്ഷം .

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

ഷെഫ് ജോമോൻ കുര്യാക്കോസ്

എരിശ്ശേരി

നമ്മുടെ സദ്യകൾക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് എരിശ്ശേരി .നല്ല നെയ്യ് തൂവിയ മത്തങ്ങ എരിശ്ശേരി കുഴച്ചു ചോറ് ഉണ്ണുന്ന സുഖം ഒന്ന് വേറെ തന്നെ അല്ലെ .എന്നാൽ പിന്നെ നമ്മുടെ മത്തങ്ങാ എരിശ്ശേരിയെ അതിന്റെ സ്വാദിന് ഒട്ടും മാറ്റം വരുത്താതെ ഭാവവും പേരും മാത്രം ഒന്ന് മാറ്റി ഒന്ന് അവതരിപ്പിക്കാം എന്ന് കരുതി

ചേരുവകള്‍

മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
വെളുത്തുള്ളി -4 അല്ലി
ചുവന്നുള്ളി -2
വറ്റല്‍മുളക്- 2
ജീരകം -അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില

പാചകം ചെയ്യുന്ന വിധം

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.

ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

നടന്‍ ബാലയെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെയും ടിനി ടോമിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിലൂടെ ഇരുവരും പങ്കുവച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം കുളമാക്കിയെന്നുമാണ് ബാലയുടെ രസകരമായ പ്രതികരണം. എന്നാൽ തന്നെ ഏറ്റവും മനോഹരമായി അനുകരിച്ചത് ടിനി ടോം ആണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തിയത്. എല്ലാ ആർട്ടിസ്റ്റുകളും ഇത് ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇരുന്നു കാണുമ്പോൾ മനസിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലെമന്‍ ടീ എന്നായിരിക്കും. അതിനേക്കാളും നല്ലത് ചെന്നൈയിലിരിക്കുന്നതാണ് എന്നത് കൊണ്ട് ഞാൻ തിരിച്ചെത്തി. എന്റെ ഓണം നശിപ്പിച്ച ടിനി ടോമുക്ക് വളരെ വളരെ വളരെ നന്ദി. അടുത്ത കൊല്ലം ഓണത്തിന് ടിനി ടോം പോലെ മിമിക്രി ചെയ്തിട്ട് നിങ്ങളുടെ ഓണം കുളമാക്കിയിരിക്കും’, ബാല പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് താൻ അവസാനമായി അഭിനയിച്ചതെന്നും ആ ചിത്രത്തിന്റെ ഭാഗമാകാൻ കാരണം ഇത്തരം ട്രോളുകൾ ആണെന്നും ബാല വ്യക്തമാക്കി. ‘ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ കഥാപാത്രം ലഭിച്ചത്, പറഞ്ഞാൽ അത്ഭുതപ്പെട്ടുപോകും, മോൻസൺ കേസിൽ ഭയങ്കര ദേഷ്യത്തിൽ ‘ദിസ് ഈസ് റാങ്ങ് കൊഞ്ചം ലാജിക്കലാ തിങ്ക് പണ്ണുങ്ക സാർ’ എന്ന് പറയുന്നുണ്ട്. ഉണ്ണി മുകുന്ദൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, സെയിം പാറ്റേണിൽ മിക്സ് ആക്കാൻ ബാലയ്ക്ക് അറിയാം. തമിഴിൽ മലയാളം മിക്സ് ചെയ്തു അതെ ടോണിൽ പറയണം എന്ന് പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് മനസിലായി ഇത് ഫുൾ ടൈം എന്റർടെയ്നർ ആയിരിക്കുമെന്ന്. സംവിധായകൻ എന്നോട് പറഞ്ഞു ബാലയ്ക്കുള്ളിൽ വലിയൊരു കോമഡി സെൻസുണ്ട്. ഇത്രയും കാലം ആരും തിരിച്ചറിഞ്ഞില്ല. അത് നമ്മൾ പുറത്തുകൊണ്ടുവരുമെന്ന്. ആദ്യ ദിനം മുതൽ അവസാനം വരെ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് ഡബ് ചെയ്തത്’, ബാല പറഞ്ഞു.

‘ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മർഡർ പ്ലാൻ ഞാൻ വിടില്ല’ എന്നും നടൻ പറഞ്ഞു. തന്നെ മികച്ച രീതിയിലാണ് ടിനി ടോം അനുകരിച്ചതെന്നും അതൊരു ഭാഗ്യമെന്നും നടൻ വ്യക്തമാക്കി. ‘നടൻ ബാല സാറിനെപ്പോലെ എന്ന് പറഞ്ഞ് പിള്ളേര് സ്റ്റേജിൽ സംസാരിക്കാറുണ്ട്. എനിക്ക് കേൾക്കാൻ പോലും പറ്റില്ല. ഇതാണോ ഞാൻ. പക്ഷെ നിയർ പെർഫെക്ഷനിൽ ഞാൻ കേട്ടപ്പോൾ ആ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. അതൊരു ഭാഗ്യം തന്നെയാണ്. ഇതുവരെ ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല. ഒരു കലാകാരൻ എന്ന് പറയുമ്പോൾ മറ്റൊരാളുടെ ശബ്ദമെടുത്ത് നിയർ പെർഫെക്ഷൻ കൊടുക്കുന്നത് സന്തോഷം തന്നെയാണ്. ഒരു കാര്യം ഉറപ്പാണ് എന്റെ വോയിസ് എന്റെ കണ്ടു ആരും പഠിക്കാൻ പോകുന്നില്ല. എന്റെ വോയിസ് നിങ്ങളുടെ കണ്ടു ആളുകൾ പഠിക്കും’ ബാല കൂട്ടിച്ചേർത്തു.

 

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഈ വർഷം രാജ്യം 7 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണു പ്രതീക്ഷ. 2021ന്റെ അവസാന മൂന്നു മാസങ്ങളിലുണ്ടായ നേട്ടങ്ങളാണ് ഇന്ത്യയ്ക്കു കരുത്തായതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 854.7 ബില്യൻ ഡോളറായിരുന്നു. യുകെയിൽ ഇത് 814 ബില്യൻ ഡോളറും. ഒന്നാം സ്ഥാനത്തുള്ള യുഎസിന് 25,350 ബില്യൻ ഡോളറാണു അവസാന പാദത്തിലെ മൂല്യമെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്ക്. അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ബ്രിട്ടനിൽ ജീവിതച്ചെലവ് കൂടിയ സമയത്താണ് ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ 2019ലും ഇന്ത്യ യുകെയെ മറികടന്നിരുന്നു.

ആദ്യപാദ വളർച്ചനിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ എസ്ബിഐ റിസർച്ച്, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അടക്കമുള്ളവ ഇന്ത്യയുടെ ഈ സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് അനുമാനം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് യുകെയെ പിന്തള്ളിയ വിവരം പുറത്തുവരുന്നത്. 7.5% ആയിരുന്ന അനുമാനം 6.8 ശതമാനമായിട്ടാണ് എസ്ബിഐ റിസർച്ച് കുറച്ചത്. മൂഡീസ് 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചു. രാജ്യം രേഖപ്പെടുത്തിയ ആദ്യപാദ സാമ്പത്തികവളർച്ച 13.5% ആണ്. റിസർവ് ബാങ്കിന്റെ അനുമാനം 16.2 ശതമാനമായിരുന്നു.

നോര്‍ത്ത് കരോലൈനയിലെ പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികളാണ് 17ാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നത്.ഇവരുടെ 16-ാമത്തെ കുട്ടിക്ക് ഒരു വയസ്സാണ്പ്രായം. പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികള്‍ക്ക് 20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം.

16 കുട്ടികളുടെയും പേരിന്റെ തുടക്കം സി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും പ്രത്യേകത ഉണ്ട്.16 മക്കളില്‍ മൂന്നിരട്ടകളുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് കുടുംബത്തില്‍ ആധിപത്യം. 10 പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

കാര്‍ലോസ് ജൂനിയര്‍ (14 വയസ്) ആണ് മക്കളില്‍ മുതിര്‍ന്നയാള്‍. ക്രിസ്റ്റഫര്‍(13),കാര്‍ല(11), കെയ്ത്‌ലിന്‍ (11),ക്രീസ്റ്റീന്‍(10),ചെല്‍സി(10), ക്രിസ്റ്റീന(9),കാല്‍വിന്‍(7),കാതറിന്‍(7),
കാലെബ്(5),കരോലൈന്‍(5), കാമില(4),കരോള്‍(4),ചാര്‍ലട്ട്(3), ക്രിസ്റ്റല്‍(2), ക്ലെടോണ്‍(1) എന്നിവരാണ് മക്കള്‍.

2023 മാര്‍ച്ചിലാണ് ഇവരുടെ 17ാമത്തെ കുഞ്ഞിന്റെ ഡെലിവറി സമയം. താനിപ്പോള്‍ 13 ആഴ്ച ഗര്‍ഭിണി ആണെന്നും ആണ്‍കുട്ടിയാണ് ഉള്ളിലെന്നും പാറ്റി ഒരു അഭിമുഖത്തില്‍ പറയുന്നു.

കഴിഞ്ഞ 14 വര്‍ഷത്തെ ജീവിതത്തില്‍ കൂടുതല്‍ നാളുകളും ഞാന്‍ ഗര്‍ഭിണിയായിരുന്നു.
അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി 16-ാമത്തെ കുഞ്ഞിന് ഗര്‍ഭം നല്‍കിയത്.

20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. ഇനി മൂന്ന് ആണ്‍കുട്ടികള്‍ വേണം. അപ്പോള്‍ 10 പെണ്ണും 10 ആണും ആകുമെന്നും പാറ്റി പറയുന്നു. ഗര്‍ഭനിരോധനം ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

മോഡലിംഗ് രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് എത്തി ശ്രദ്ധേയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. 2014-ല്‍ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെയാണ് തുടക്കമിട്ടത്.

തന്റെ അച്ഛന്റെ മരണവാര്‍ത്തയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കിയെന്നും പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്. എനിക്ക് എന്റെ സ്വന്തം സൂപ്പര്‍ ഹീറോയെ കിട്ടിയെന്ന് പറഞ്ഞാണ് മറീനയുടെ പോസ്റ്റ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് ശരീരം വിട്ടുനല്‍കിയിരിക്കുകയാണ്.

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. എനിക്ക് എന്റെ സ്വന്തം ഒരു സൂപ്പര്‍ ഹീറോയെ കിട്ടി, അദ്ദേഹത്തിന്റെ പേര് മൈക്കിള്‍ കുരിശിങ്കല്‍’, അച്ഛന്റെ ശരീരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇന്‍സ്റ്റയില്‍ കുറിച്ചു.

ആഗസ്റ്റ് 2, വെള്ളിയാഴ്ചയായിരുന്നു മറീനയുടെ പിതാവ് മൈക്കിളിന്റെ മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ പിതൃദിനത്തില്‍ ആശുപത്രി കിടക്കയില്‍ കഴിയുന്ന അച്ഛന്റെ ചിത്രം മറീന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളില്‍ മറീന ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ പറത്തി ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് ശ്രദ്ധ നേടി.

RECENT POSTS
Copyright © . All rights reserved