കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (45)യെ കൊലപ്പെടുത്തി തീ കൊളുത്തി മരിച്ചത്. അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മകന്‍ ആര്‍ജിത്ത് (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് എന്‍ഐ.ിയിലെ ജി-29 എ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ അമ്മയുടെ കരച്ചിലും ഞെരക്കവും കേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുന്നതാണ് കണ്ടതെന്ന് ആര്‍ജിത്ത് പോലീസിന് മൊഴി നല്‍കി.
മകന്‍ ഉണര്‍ന്നതോടെ അജയകുമാര്‍ സമാനരീതിയില്‍ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശ്വാസം പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ മരിച്ചെന്നു കരുതി അജയകുമാര്‍ അടുക്കളയില്‍ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ മകന്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി.ഈ ശബ്ദം കേട്ട് ഉണര്‍ന്ന സമീപത്തെ താമസക്കാരാണ് വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
മുക്കത്ത് നിന്നും അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമത്തിന് ഒടുവില്‍ വീട്ടിലെ തീയണച്ച് അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടയത്ത് ബിആര്‍ക്കിന് പഠിക്കുകയാണ് ഇവരുടെ മകള്‍ അഞ്ജന. പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് പെണ്‍കുട്ടി കോളേജിലേക്ക് മടങ്ങിയത്.
22 വര്‍ഷമായി ഇവര്‍ ഈ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.അസി. കമ്മിഷണര്‍ സുദര്‍ശന്‍, കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍, എസ്.ഐമാരായ അഷ്റഫ്, വിപിന്‍ ഫ്രെഡി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെയാണ് ശാലിനി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികള്‍ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിനായി അലക്‌സ് ഒരു ഗോള്‍ മടക്കി.
മത്സരത്തിന്റെ 72ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും മികച്ച മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്സിനായി 82ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി വലകുലുക്കി. 88ാം മിനുറ്റി്ല്‍ അലകസ് ഈസ്റ്റ് ബംഗ്ലാളിനായി ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു. 89ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കി.
ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ കേരളം 3 ഈസ്റ്റ് ബംഗാള്‍ 1. മത്സരത്തില്‍ 22 ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോള്‍ 10 എണ്ണം ഗോള്‍ ലക്ഷ്യമാക്കാന്‍ മഞ്ഞപ്പടക്കായി. കളിയില്‍ 54 ശതമാനം പന്തടക്കം കേരളത്തിനായിരുന്നു. വിജയത്തോടെ സീസണ് മികച്ച തുടക്കമിടാന്‍ കേരളത്തിനായി. ഈ മാസം 16ന് എടികെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ ഹാരോഗാട്ടിൽ താമസിക്കുന്ന ലിസ ആൻറണിയുടെ പിതാവ് കെ ജെ ജോസഫ് (89) നിര്യാതനായി. കാഞ്ഞിരപ്പള്ളി ചിറ്റടി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് സെന്റ് തോമസ് ഫൊറോന ചർച്ച് വെള്ളിച്ചിയാനിൽ വച്ച് നടത്തപ്പെടും.
ലിസ ആൻറണിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ടോം ജോസ് തടിയംപാട്
യു കെ മലയാളികൾ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു നിങ്ങൾ സമ്മാനമായി തന്ന പണം ഞാൻ വീട്ടിൽ സൂക്ഷിക്കും ,എനിക്ക് പണം ആവശ്യമില്ല ആവശ്യത്തിൽ കൂടുതൽ പണം ബാങ്കിലുണ്ട് , പെൻഷനുണ്ട് കൂടാതെ പുസ്തകത്തിന്റെ ലോയൽറ്റിയും കിട്ടുന്നുണ്ട്. നിങ്ങളുടെ എന്നോടുള്ള സ്നേഹവും കരുതലും കണ്ടു ഞാൻ സന്തോഷവാനായി. നിങ്ങൾ തന്ന രാജ്ഞിയുടെ ഫോട്ടോയുള്ള നോട്ടുകൾ ഞാൻ സൂക്ഷിച്ചു വയ്ക്കും പോയ വഴിയിൽ ബഹറിൻ എയർപോർട്ടിൽ വച്ച് കണ്ടുമുട്ടിയ മലയാളികൾ പറഞ്ഞു സാർ യു കെയിൽ നിന്നാണ് വരുന്നതെന്നു ഞങ്ങൾക്കറിയാം അവിടെനിന്നുള്ള വാർത്തകൾ കണ്ടിരുന്നു എന്ന് പറഞ്ഞു. ചുറ്റും നിന്നു കുശലന്വേഷണവും നടത്തി ഫോട്ടോകളും എടുത്തു. എന്നോട് ആളുകൾക്ക് ഇത്രയും സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല . നാട്ടിലെത്തിയ ജോസഫ് സാർ പറഞ്ഞ വാക്കുകളാണിത് .

പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ യു കെ സന്ദർശനം പൂർത്തീകരിച്ചു നാട്ടിൽ എത്തിച്ചേർന്നെങ്കിലും ആളുകളുടെ അഭിന്ദന പ്രവാഹം നിലക്കുന്നില്ല .ജോസഫ് സാറിനെ യു കെ യിലേക്ക് ക്ഷണിച്ചതിനും നേരിൽ കാണാൻ അവസരം ഒരുക്കിയതിലും സന്തോഷം പങ്കുവയ്ക്കാനാണ് പലരും വിളിക്കുന്നത്. എന്നാൽ ജോലി കാരണം കാണാൻ കഴിയാത്തവരും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവരും അദ്ദേഹത്തെ കാണാൻ കഴിയാത്തതിൽ ദുഃഖം പങ്കുവക്കുന്നുമുണ്ട് .

ജോസഫ് സാറുമായി എനിക്ക് കുറച്ചു വർഷങ്ങളായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ച ശേഷം അദ്ദേഹത്തെ യു കെ യിൽ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . രണ്ടുവർഷംമുമ്പ് അദ്ദേഹം മകളെ കാണാൻ ഐർലണ്ടിൽ വരുമ്പോൾ ലിവർപൂളിൽ വരാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് കൊറോണ പൊട്ടിപുറപ്പെട്ടപ്പോൾ പരിപാടികൾ എല്ലാം തകിടം മറിഞ്ഞു .കഴിഞ്ഞ രണ്ടുമാസങ്ങൾക്കു മുൻപാണ് സാറിന് ഐർലണ്ടിൽ എത്താൻ കഴിഞ്ഞത് .നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ ലിവർപ്പൂളിലേക്കും ഡോക്ടർ ജോഷി ജോസ് ലണ്ടനിലും എത്തണമെന്ന് സാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം പത്തുദിവത്തെ സന്ദർശനത്തിനായി കഴിഞ്ഞമാസം യു കെ യിൽ എത്തിയത് .ജോസഫ് സാർ യു കെ യിൽ വരുന്നു എന്ന് ഞാൻ ഫേസ് ബുക്ക് പോസ്റ്റ് നടത്തിയപ്പോൾ തന്നെ ഷെഫീൽഡിലുള്ള അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ വർഗീസ് ഡാനിയൽ എന്നെ വിളിച്ചു ഷെഫീൽഡിൽ അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ ലണ്ടൻ ,ലിവർപൂൾ ഷെഫീൽഡ് എന്നി മൂന്നുപരിപാടികളിലാണ് ജോസഫ് സാർ പങ്കെടുത്തത്. ഷെഫീൽഡിൽ അവിടുത്തെ മലയാളി അസ്സോസിയേഷൻന്റെ ഓണാഘോഷത്തിലും വർഗീസ് ഡാനിയൽ വിളിച്ചു ചേർത്ത സൗഹൃദ കൂട്ടായ്മായിലും അദ്ദേഹം പങ്കെടുത്തു . ലിവർപൂളിലും ലണ്ടനിലും ഷെഫീൽഡിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.

യു കെ മലയാളികൾ വലിയ സ്നേഹവും പരിഗണനയുമാണ് അദ്ദേഹത്തിന് നൽകിയതെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തി .ഒട്ടേറെ മലയാളി അസ്സോസിയേഷനുകൾ ഓണ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സമയക്കുറവുമൂലം പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പങ്കെടുത്ത സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തീവ്രവാദികൾ മുറിച്ചെറിഞ്ഞ കൈകളിൽ തൊടാനും അദ്ദേഹം പുസ്തകങ്ങളിൽ എഴുതി ഒപ്പിടുന്നത് കാണാനും ആളുകൾ ചുറ്റും കൂടി നിന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ അദ്ദേഹം ക്‌ളാസിൽ പറഞ്ഞ തമാശകൾ ഓർത്തു പറഞ്ഞു സാറിനെ പഴയകാലത്തേക്കു കൊണ്ടുപോയി, പങ്കെടുത്ത സ്ഥലങ്ങളിൽ സാറിനോടൊപ്പം എല്ലാവരും ഫോട്ടോയും എടുത്താണ് പിരിഞ്ഞുപോയത്. പരിപാടികളിലെല്ലാം ആളുകൾ നല്ല കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ കൊണ്ട് സാറിനെ ഊർജസ്വലനാക്കിമാറ്റി. ഞാൻ ഒരിക്കലും പരാജിതനല്ല പോരാളിയാണ്. എനിക്കു വേണ്ടത് കാരുണ്യമല്ല എന്റെ അതിജീവനത്തിന്റെ വിജയഗാഥയാണ് നിങ്ങൾ പറയേണ്ടത് അത് വേദന അനുഭവിക്കുന്നവർക്ക് പ്രചോദനമാകും .

ഞാൻ ഒരു യോദ്ധാവാണ്. ലോകത്തിന്റെ നന്മക്കുവേണ്ടി യുദ്ധം നയിക്കുന്ന സമയത്തു എന്റെ സൈഡിൽ നിന്നു യുദ്ധം ചെയ്ത ഭാര്യ വീണുപോയി. അങ്ങനെയാണ് ഞാൻ ഭാര്യയുടെ മരണത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു . മതം ഇല്ലാത്ത എല്ലാവരും ലോക പൗരന്മാരായി മാറുന്ന ഒരു ലോകമാണ് എന്റെ സ്വപ്നം എന്നദ്ദേഹം കൂട്ടിച്ചേർത്തു .ഇസ്രേയേലിലെ ജൂത തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ക്രിസ്തുവിനെ പീഡിപ്പിച്ചു കുരിശിലേറ്റാൻ വിട്ടുകൊടുത്ത പീലാത്തോസിനെ പോലെ ഇസ്ലാമിക തീവ്രവാദികളെ പേടിച്ചു കുറ്റം ചെയ്യാത്ത ജോസഫ് സാറിനെ കൈയും കാലും വെട്ടാൻ വിട്ടുകൊടുത്ത കത്തോലിക്കാ സഭയും ജോസഫ് സാറിനെ ആക്രമിക്കും എന്നറിഞ്ഞിട്ടും സംരക്ഷണം കൊടുക്കാത്ത സർക്കാരും അദ്ദേഹത്തോട് ക്ഷമ പറഞ്ഞേ മതിയാകൂ . അല്ലെങ്കിൽ കാലം നിങ്ങളെക്കൊണ്ടതു പറയിപ്പിക്കും. അതിന്റെ തെളിവാണ് കാസയുടെ നേതാവ് കെവിൻ പീറ്റർ ഒരു ക്ലബ് ഹൗസ് ചർച്ചയിൽ പറഞ്ഞത് കേരത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം അറിയപ്പെടുന്നത് ജോസഫ് സാറിനു കൈവെട്ടിനു മുൻപും പിൻപും എന്നായിരിക്കും എന്ന് പറയേണ്ടിവന്നുതും .



വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.
താരം തൃശൂരില്‍ നിന്നാണ് കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറിയതെന്നാണ് വിവരം. രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
അതേസമയം, അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലെന്ന് കോട്ടയം ആര്‍ടിഒ അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകള്‍ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകള്‍. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനാണ്. ഒരു കേസില്‍ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.
2023 സെപ്റ്റംബര്‍ 18 വരെ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളര്‍ ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
അമിത വേഗതയിലായിരുന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ കോട്ടയം ആര്‍ടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആര്‍സി ഉടമ അരുണിനെ ആര്‍ ടി ഒ വിളിച്ചു വരുത്തും.
സൗദിയിൽ ജോലി ചെയ്തുവന്നിരുന്ന ഷാജി രാജൻ റൂമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി കരഞ്ഞു വറ്റിയ കണ്ണുകളുമായി കാത്തിരിക്കുകയായിരുന്നു കുടുംബം. അത് ഒന്നും രണ്ടും ദിവസമല്ല, രണ്ടര മാസത്തോളമാണ് ഭാര്യ രാഗിണിയും മക്കളായ അനഘയും അപർണയും അനുഷയും.
വിസയുടെയും പാസ്പോർട്ടിന്റെയും കുരുക്കുകൾ നീക്കി വിമാനത്തിൽ മൃതദേഹമെത്തിക്കാൻ ചെറിയ കടമ്പകൾ അല്ല കുടുംബം ചങ്കുപൊട്ടുന്ന വേദനയിലും അനുഭവിച്ചത്. ഒടുവിൽ മൃതദേഹം നാട്ടിലെത്തിച്ച് കണ്ണീരോടെ വിടചൊല്ലി. അപ്പോഴും, അത് തങ്ങളുടെ പ്രിയപ്പെട്ട പിതാവാണെന്ന് മക്കളും തന്റെ പ്രിയതമനാണെന്ന് രാഗിണിയും തിരിച്ചറിഞ്ഞില്ല. മൃതദേഹം സംസ്‌കരിച്ച് അടുത്ത നാളാണ് സംസ്‌കരിച്ചത് യുപി സ്വദേശി അബ്ദുൾ ജാവേദിന്റെ മൃതദേഹമാണെന്ന്.
വള്ളികുന്നം കാരാഴ്മവാർഡിൽ കണിയാംവയലിൽ 50കാരനായ ഷാജിരാജന്റെ മൃതദേഹം ആകട്ടെ കുടുംബത്തെ കാത്ത് ഉത്തർപ്രദേശിലെ വാരാണസി ഛന്തോലിയിലും കാത്തിരിക്കുന്നുണ്ടായിരുന്നു. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാൽ പെട്ടെന്നു സംസ്‌കരിക്കുയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിർദേശവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബം തുറന്ന് നോക്കിയിരുന്നില്ല.
പിന്നീടാണ് മൃതദേഹം മാറിപ്പോയത് കാർഗോ അധികൃതർ അറിയിച്ചത്. യുപിയിലെത്തിയ ഷാജിരാജന്റെ മൃതദേഹം അബ്ദുൾ ജാവേദിന്റെ കുടുംബത്തിൽനിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഷാജിരാജന്റെ മൃതദേഹം യു.പി.യിൽനിന്ന് തിരികെയെത്തിക്കാനുള്ള ഓട്ടത്തിലാണ് ആ കുടുംബം. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായി ആംബുലൻസ് ഉത്തർപ്രദേശിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ എത്തും. ഷാജിരാജന്റെ മൃതദേഹവും ഇവിടെയായിരിക്കും സംസ്‌കരിക്കുക. സൗദിയിൽ നിർമാണമേഖലയിലായിരുന്നു ഷാജി രാജൻ ജോലിചെയ്തിരുന്നത്. രണ്ടരമാസത്തോളം മുമ്പ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അതിനാൽ എംബാം ചെയ്തിട്ടും മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു.
വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കി ഒളിവിൽ പോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ. അപകടത്തിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അവിടെ നിന്ന് ഒളിവിൽപോയ 48കാരനായ ജോമോൻ ആണ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലം ചവറയിൽനിന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അഭിഭാഷകനെ കാണാൻ കാറിൽ പോകുന്നതിനിടെയാണ് ജോമാൻ പോലീസിന്റെ വലയിലായത്. അതേസമയം, ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. കുട്ടികളും അധ്യാപകനും ഉൾപ്പടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
സഞ്ജുവിന്റെ അർധ സെഞ്ചറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. മഴമൂലം 40 ഓവറാക്കി വെട്ടിച്ചുരുക്കിയ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ യുവതുർക്കികൾ പൊരുതിത്തോറ്റു. 9 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. സ്കോർ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249. ഇന്ത്യ 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്.
മലയാളി താരം സഞ്ജു സാംസൺ 63 പന്തിൽനിന്ന് 86 റൺസ് അടിച്ചുകൂട്ടി. 63 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഹെൻറിച് ക്ലാസൻ 65 പന്തിൽ 74 റൺസോടെയും പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ ക്ലാസൻ – മില്ലർ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിൽ എത്തിച്ചത് 106 പന്തിൽ 139 റൺസാണ്.
63 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതമാണ് മില്ലർ 75 റൺസെടുത്തത്. 65 പന്തുകൾ നേരിട്ട ക്ലാസൻ ആറു ഫോറും രണ്ടു സിക്സും സഹിതം 74 റൺസുമെടുത്തു. ഓപ്പണർ ക്വിന്റൻ ഡികോക്ക് 54 പന്തിൽ അഞ്ച് ഫോറുകളോടെ 48 റൺസെടുത്ത് പുറത്തായി. ജന്നേമൻ മലാൻ 42 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ ടെംബ ബാവുമ (12 പന്തിൽ എട്ട്), എയ്ഡൻ മർക്രം (0) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി എട്ട് ഓവറിൽ ഒരു മെയ്ഡൻ സഹിതം 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂറിന്റെ പ്രകടനം ശ്രദ്ധേയമായി. കുൽദീപ് യാദവ് എട്ട് ഓവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും എട്ട് ഓവറിൽ വഴങ്ങിയത് 69 റൺസ്. മുഹമ്മദ് സിറാജ് എട്ട് ഓവറിൽ 49 റൺസും ആവേശ് ഖാൻ എട്ട് ഓവറിൽ 51 റൺസും വഴങ്ങി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദും രവി ബിഷ്ണോയിയും ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു. രണ്ടു മണിക്കു തുടങ്ങേണ്ടിയിരുന്ന മത്സരം മഴ കാരണം വൈകിയാണു തുടങ്ങിയത്. നാൽപത് ഓവറായി മത്സരം ചുരുക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് നിന്നും പത്തൊമ്പതുകാരിയെ കാണാതായതായി പരാതി. പോത്തൻകോട് സ്വദേശിനി സുആദ(19)യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിനിയാണ് സുആദ.കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരത്ത് നിന്നും സുആദയെ കാണാതാകുന്നത്. സുആദയുടെ ബന്ധുക്കൾ പോത്തൻകോട് പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കാണാതായ ദിവസം സുആദ ട്യൂഷനെടുത്തിരുന്ന സ്ഥാപനത്തിലേക്കാണ് വീട്ടിൽ നിന്ന് പോയത്. തിരിച്ചുവരാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കന്യാകുളങ്ങരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുളള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ സുആദ കയറി പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതിനുശേഷം മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.കന്യാകുളങ്ങരയിലെ ഒരു കടയിൽനിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സുആദയുടെ മൊബെെൽ ഫോൺ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം വസ്ത്രങ്ങളടങ്ങിയ ബാഗ് വീട്ടിൽ നിന്നും കൊണ്ടുപോയി എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.