മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയം ഇരുപതി രണ്ടാം വയസ്സിൽ അവസാനിപ്പിച്ചതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. മാനസിക പീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരൻ അറസ്റ്റിലായി. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.
പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനം നൊന്ത് 22 കാരി തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറ് മാസം മുൻപ് തൂങ്ങി മരിച്ചത് .കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരനായ അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പൊലീസ് പറയുന്നത് ഇങ്ങിനെയാണ്.
എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയിട്ടുണ്ട്. ജോലിയാവശ്യാർഥം ഗൾഫിലേക്ക് പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച ശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ ഇരുവരും തർക്കിച്ച ശേഷം വിവാഹബന്ധത്തിൽ നിന്ന് അശ്വിൻ പിൻമാറിയതോടെ മനം നൊന്ത് മന്യ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്പെക്ടർ എം അബ്ബാസലി യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.
ബ്രിട്ടിഷ് നഗരപദവിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇനി ജിബ്രാൾട്ടറും. ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടർ നഗരപദവി നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷാദ്യം അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാഷനൽ ആർക്കെവ്സിലെ പുരാരേഖകൾ പരിശോധിച്ചപ്പോൾ 180 വർഷം വർഷം മുൻപ് ജിബ്രാൾട്ടറിനു നഗരപദവി നൽകിയ വിക്ടോറിയ രാജ്ഞിയുടെ ഉത്തരവു കണ്ടെത്തി.1842-ൽ തന്നെ ജിബ്രാൾട്ടർ ഒരു നഗരമായി അംഗീകരിക്കപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
സ്പെയിനിന്റെ തെക്കൻതീരത്തുള്ള ജിബ്രാൾട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാർ പ്രകാരമാണു സ്പെയിൻ ഈ പ്രദേശം ബ്രിട്ടനു വിട്ടുനൽകിയത്. എങ്കിലും തങ്ങളുടെ അതിർത്തിയോടു ചേർന്ന ജിബ്രാൾട്ടറിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചില്ല.
2002 ൽ ജിബ്രാൾട്ടറിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 99% പേരും ബ്രിട്ടന്റെ ഉടമസ്ഥാവകാശത്തെയാണ് പിന്തുണച്ചത്. 1842 ൽ വിക്ടോറിയ രാജ്ഞി ഉത്തരവിട്ടിട്ടും ജിബ്രാൾട്ടർ ബ്രിട്ടിഷ് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണെന്നു വ്യക്തമല്ല.
“ജിബ്രാൾട്ടർ നഗരത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നത് വളരെ സന്തോഷകരമാണ്, അതിന്റെ സമ്പന്നമായ ചരിത്രത്തിനും ചലനാത്മകതയ്ക്കും വലിയ അംഗീകാരമാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഔദ്യോഗിക അംഗീകാരം ജിബ്രാൾട്ടറിന്റെ മഹത്വത്തിന്റെ മണ്ഡലങ്ങളിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നു, കൂടാതെ ജിബ്രാൾട്ടേറിയക്കാർക്ക് അവരുടെ സമൂഹത്തോടും അവരുടെ വ്യതിരിക്തമായ പൈതൃകത്തോടും തോന്നുന്ന അഭിമാനത്തെ ശരിയായി സൂചിപ്പിക്കുന്നു.”
അഖിൽ പുതുശ്ശേരി
ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ.
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.
ഓണഘോഷത്തില്‍ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. മുറ്റത്ത് ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍, തിരുവോണം വിളവെടുപ്പ് ഉത്സവം ആണെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം. പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹസന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി, ക്രമേണ ദേശീയോത്സവമായി എന്നതാണ് ഇവരുടെ നിഗമനം.
അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ (തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആണ്‍കുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും, ആണ്‍കുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ‘കാണം വിറ്റും ഓണമുണ്ണണം.’ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, കടല പ്രഥമന്‍, പാലട, ഓലന്‍, കാളന്‍, അവിയല്‍.
ഇന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തില്‍, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. എന്നാലും ഓണം, ഓണം തന്നെ. വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, ജാതിമതഭേദങ്ങളെല്ലാം മറന്ന് ‘നാമെല്ലാം ഒന്നാണ്’ എന്ന അനന്തമായ സത്യം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഏറ്റവും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിച്ചിരിക്കും.
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”
ഏവർക്കും ഓണാശംസകൾ
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്

ദീലീപിന് വേണ്ടി വ്യാജ സ്‌ക്രീന്‍ ഷോട്ടുകളുണ്ടാക്കി, ഷോണ്‍ ജോര്‍ജ്ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും അതിന്റെ വിശ്വാസ്യതക്കായി സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് ഷോണിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
നാളെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷോണിന് നോട്ടീസ് നല്‍കി.മാധ്യമപ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന് ഷോണ്‍ അയച്ചെന്നാണ് കേസ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
എന്നാല്‍ അഭിഭാഷകനായ തനിക്ക് ഇത്തരം മണ്ടത്തരം കാണിക്കേണ്ട കാര്യമില്ലന്നാണ് ഷോണ്‍ ജോര്‍ജ്് പറയുന്നത്. കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, 5 മെമ്മറി കാര്‍ഡുകള്‍, രണ്ട് ടാബുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണുള്ളതെന്നും ഷോണ്‍ പറഞ്ഞിരുന്നു.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഇത് നിര്‍മ്മിച്ചതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിജു വിൽസനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിൻ്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ സിജു അടുത്ത സൂപ്പര്‍സ്റ്റാറാകുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റ്. ഇതിന് മറുപടിയായി സിജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ പ്രൊമോഷനായി കോഴിക്കോട് ഗോകുലം മാളിലെത്തിയപ്പോഴായിരുന്നു നടൻറെ പ്രതികരണം. ഫസ്റ്റ് ഡേ തന്നെ നിങ്ങള്‍ ഈ സിനിമ തിയേറ്ററുകളില്‍ കാണണം.
ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ നിന്ന് വരണം എന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു. കാരണം അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ വന്നു വലിയ വിജയം നേടുമ്പോള്‍ എന്തുകൊണ്ട് ഇവിടെ ഇങ്ങനെയൊരു സിനിമ സംഭവിക്കുന്നില്ല എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവസരം എനിക്ക് വന്നപ്പോള്‍ അത് പരമാവധി ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് എങ്ങനെ വന്നിട്ടുണ്ട് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.
താന്‍ എങ്ങനെയുണ്ടാകും എന്നെനിക്കറിയില്ല. പ്രേക്ഷകരാണ് കണ്ടിട്ട് തീരുമാനിക്കേണ്ടത്. ഒരു നടനെന്ന രീതിയില്‍ നമ്മള്‍ വളരുകയല്ലേ വേണ്ടത്. ഒരു തുടക്കക്കാരനെന്ന രീതിയില്‍ പ്രേക്ഷകനെ നല്ല എന്റര്‍ടെയ്ന്‍ ചെയ്യുന്ന സിനിമകള്‍ കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നല്ലതാണോ ഇഷ്ടപ്പെട്ടോ ഇല്ലേ എന്നൊക്കെ പറയേണ്ടത് ജനങ്ങളാണ്.
തങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍ എന്നാണ് ട്രെയ്‌ലറിന് താഴെ കമന്‍റ് വന്നത്.
ഡോര്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്‍തുരുത്തി സ്വദേശി കോയമോന്‍ (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്.
സ്‌കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല.
പിന്നീട് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആര്‍എംഒയാണ് അന്വേഷണം നടത്തുന്നത്.
ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയത് ബിജെപി നേതാവിന് വേണ്ടി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 2 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങിയതെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം കൊണ്ടാണ് ഇവര്‍ ‘ഡോക്ടര്‍’മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ‘ഡോക്ടര്‍മാര്‍’ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വില്‍പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടികൊണ്ടുപോയ സംഘത്തിലെ എട്ടു പേര്‍ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരാണ് ആശുപത്രി നടത്തുന്നത്. ഇതില്‍ ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.
#Watch | #UP man steals a #child from mother sleeping at a #railwayplatform#uttarpradesh #mathura #mathurarailwaystation #viral #cctv #cctvfootage #mathurapolice #viralvideo pic.twitter.com/fH33Vyr9XQ
— Free Press Journal (@fpjindia) August 28, 2022
ഇടുക്കിയെ നടുക്കി രാത്രിയിൽ വീണ്ടും പേമാരി; പുലർച്ചെ ഉരുൾപൊട്ടൽ. അഞ്ചു വയസ്സുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചു. തൊടുപുഴയിൽ നിന്ന് 15 കിലോമീറ്ററകലെ കുടയത്തൂരിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു ദുരന്തം. സംഗമം കവലയ്ക്കു സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണു മരിച്ചത്.
ഏഴു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് 5 മൃതദേഹങ്ങളും പുറത്തെടുത്തു. വീടിരുന്ന സ്ഥലത്തുനിന്ന് 2 കിലോമീറ്റർ മുകളിൽ മോർക്കാട്- പന്തപ്ലാവ് റോഡിനു താഴ്ഭാഗത്താണ് ഉരുൾപൊട്ടിയത്. ഒലിച്ചുവന്ന കൂറ്റൻ പാറകളിലും ചെളിയിലും വീട് പൂർണമായും മൂടിപ്പോയി. ഉറങ്ങിക്കിടന്ന കുടുംബം ഒന്നാകെ അപകടത്തിൽപെട്ടു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികൾ കണ്ടത് സോമന്റെ വീടിന്റെ സ്ഥാനത്ത് കല്ലും മണ്ണും ചെളിയും മാത്രമാണ്.
പുലർച്ചെ 3.50നു കാഞ്ഞാർ പൊലീസും മൂലമറ്റത്തു നിന്നുള്ള അഗ്നിശമന സേനയുമെത്തി തിരച്ചിൽ തുടങ്ങി. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്നലെത്തന്നെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി സംസ്‌കാരം നടത്തി. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു സോമൻ. ഭാര്യ ഷിജി എടാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട് ടൈം സ്വീപ്പറാണ്. ഷിമ കാഞ്ഞാറിലെ സ്വകാര്യ ലാബ് ജീവനക്കാരിയാണ്. ദേവാക്ഷിദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽനിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദുരന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് 5ന് ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
ആംബുലൻസുകൾ ഓരോന്നായി എത്തിയപ്പോൾ കാത്തുനിന്നവർക്കു നിയന്ത്രണംവിട്ടു. ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി നാടിന്റെ നാനാ ഭാഗത്തുനിന്നായി ഒട്ടേറെ ആളുകളാണ് എത്തിയിരുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് വെയിൽസ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ എൻജിൻ പണിമുടക്കി കടലിൽ കുടുങ്ങി. പോർട്സ്മൗത് നാവിക താവളത്തിൽനിന്ന് നിർണായക പരീക്ഷണ യാത്രക്കായി പുറപ്പെട്ട് ഏറെ ദൂരം പിന്നിടുംമുമ്പാണ് പ്രശ്നമായത്.
300 കോടി പൗണ്ട് (28,108 കോടി രൂപ) ചെലവിൽ നിർമിച്ച കപ്പൽ കഴിഞ്ഞ വർഷമാണ് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമായത്. നിലച്ചുപോയതിനെ തുടർന്ന് വെയ്റ്റ് ദ്വീപിൽ അടുപ്പിച്ച് പരിശോധന തുടരുകയാണ്. സ്റ്റാർബോർഡ് പ്രൊപലർ ഷാഫ്റ്റിന് കേടുപാടുകൾ പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ.
എഫ്35 ലൈറ്റ്നിങ്സ് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനത്തിനും മറ്റുമായാണ് കപ്പൽ പുറപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് ഫ്യൂച്ചർ ഫോറത്തിന്റെ ആതിഥേയത്വവും ലക്ഷ്യമിട്ടിരുന്നു.
വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.