ലോകത്ത് ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലിൽ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത് ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയും സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഹിന്നനോര്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ (160 മൈല്‍ മുതല്‍ 195 മൈല്‍ വരെ) വേഗം കൈവരിക്കാന്‍ സാധിക്കും. ചൈനയുടെ കിഴക്കൻ തീരങ്ങൾ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
യു.എസ്.എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഹിന്നനോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
നിലവിൽ ജപ്പാനിലെ ഒകിനാവയിൽ നിന്ന് 230 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാൻ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് മുന്നറിയിപ്പ് വിഭാഗം അറിയിച്ചു.
അതേസമയം അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി വളരെ ശാന്തമാണണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ കാറ്റ് ശക്തി കുറഞ്ഞ് ക്ഷയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകര്‍. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് കൊല്ലം സ്വദേശി ദേവു(24) ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദീപ്(29) എന്നിവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് ഇവരുടെ പോസ്റ്റുകളില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് ദമ്പതിമാരടക്കം ആറുപേരെ ഹണിട്രാപ്പ് കേസില്‍ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി സ്വര്‍ണവും പണവും കാറും ഉള്‍പ്പെടെ തട്ടിയെടുത്തെന്നാണ് കേസ്. ദമ്പതിമാര്‍ക്ക് പുറമേ കോട്ടയം പാലാ സ്വദേശി ശരത്(24) ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത്(20) വിനയ്(24) ജിഷ്ണു(20) എന്നിവരാണ് കേസില്‍ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ കാലടിയില്‍ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. സാമൂഹികമാധ്യമത്തില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെട്ടത്. നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിച്ച ഇയാള്‍ താന്‍ പാലക്കാട് സ്വദേശിനിയാണെന്നും ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഫോണ്‍ ചെയ്ത തുടങ്ങിയതോടെയാണ് ശരത് ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടിയത്. പിന്നീട് ദേവുവാണ് പരാതിക്കാരനുമായി സംസാരിച്ച് അടുപ്പം തുടര്‍ന്നത്. തുടര്‍ന്ന് സംഘം നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം വ്യവസായിയെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാലക്കാട് വന്നാല്‍ നേരിട്ട് കാണാമെന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വ്യവസായി ഓഗസ്റ്റ് 28-ാം തീയതി പാലക്കാട് എത്തി. ആദ്യം ഒലവക്കോട്ട് വെച്ച് ഇയാളെ കണ്ട ദേവു, പിന്നീട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് യാക്കരയിലെ വാടക വീട്ടിലെത്തിച്ചു. പരാതിക്കാരനും യുവതിയും ഇവിടെ എത്തിയതിന് പിന്നാലെ തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് യുവതിയെ മര്‍ദിക്കുന്നതായി അഭിനയിച്ച യുവാക്കള്‍, സംഭവം ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് വ്യവസായിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണമാല, മൊബൈല്‍ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരാതിക്കാരനെ കൈയും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങിയാണ് വ്യവസായി ഒടുവില്‍ രക്ഷപ്പെട്ടത്.
എന്നാല്‍ ഇതിനുശേഷവും വ്യവസായിയെ വിടാന്‍ തട്ടിപ്പുസംഘം തയ്യാറായില്ല. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. ഹണിട്രാപ്പ് തട്ടിപ്പിനായി പാലക്കാട് യാക്കരയിലെ വീട് സംഘം വാടകയ്‌ക്കെടുത്തതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഓണ്‍ലൈന്‍ വഴി ശരത്താണ് യാക്കരയിലെ വീട് വാടകയ്‌ക്കെടുത്തിരുന്നത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍ എഴുതിയിരുന്നത്.
സ്ത്രീകളുടെ പേരില്‍ വ്യാജ ഐ.ഡി.കളുണ്ടാക്കി ശരത്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. കെണിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയാണ് രീതി. ഇരിങ്ങാലക്കുടയിലെ വ്യവസായി ഈ കെണിയില്‍ വീണതോടെയാണ് ഇയാള്‍ ദേവുവിന്റെ സഹായം തേടിയത്. ഇതിനായി നല്ലൊരു തുകയും ദമ്പതിമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ദേവുവാണ് തട്ടിപ്പ് മുന്നോട്ടുകൊണ്ടുപോയത്. ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും യുവതി വ്യവസായിയെ വരുതിയിലാക്കി. ഭര്‍ത്താവ് ഗള്‍ഫിലാണെന്നും നേരില്‍കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതോടെ പരാതിക്കാരന്‍ കെണിയില്‍ വീഴുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സിലെ താരങ്ങള്‍ തട്ടിപ്പ് കേസിലും പീഡനക്കേസിലുമെല്ലാം പിടിയിലായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ‘മീശക്കാരന്‍’ എന്നപേരിലറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി വിനീത് പീഡനക്കേസില്‍ പിടിയിലായത്. നിരവധി ആരാധികമാരുണ്ടായിരുന്ന യുവാവ് പീഡനക്കേസില്‍ പിടിയിലായത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് റീല്‍സില്‍ വൈറലായ ദമ്പതിമാരും ഹണിട്രാപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവില്‍ എം.ബി.എയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികള്‍ ചെയ്തശേഷം ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുല്‍ അവകാശപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണൂരില്‍നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹശേഷം ജീവിതം അടിപൊളിയാണെന്നുമാണ് ദേവു മറ്റൊരു വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 23-ാം വയസ്സിലായിരുന്നു തന്റെ വിവാഹം. സ്വന്തമായി ജോലിയുണ്ടായിട്ട് കല്യാണം കഴിക്കുന്നതാകും നല്ലത്. ഇവനെപ്പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതിനാല്‍ എന്റെ കാര്യം ഓക്കെയാണ്. ആളുടെ വരുമാനം എന്റെ അക്കൗണ്ടിലാണ് വരുന്നത്. എന്റെ ആവശ്യത്തിന് ഉപയോഗിക്കാം. പക്ഷേ, എല്ലാവരുടെയും കാര്യം അങ്ങനെയാവില്ല. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. കാനഡയില്‍ പോയി എംബിഎ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചേട്ടന് താത്പര്യമില്ലാത്തതിനാല്‍ അത് നടന്നില്ലെന്നും എന്നാലും വിവാഹശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.
സോണിയ ഗാന്ധിയുടെ അമ്മ പാവോളോ മയ്‌നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ചികിത്സക്ക് വേണ്ടി വിദേശത്തുള്ള സോണിയ ഗാന്ധി, രോഗബാധിതയായ അമ്മയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊപ്പം വിദേശത്താണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവി ചന്ദന. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. തന്റെ അച്ഛനോട് ദേഷ്യം തോന്നാനിടയായ ഒരു സംഭവമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്.
അമ്മ അസോസിയേഷന്റെ പരിപാടിയുടെ റിഹേഴ്സല്‍ നടക്കുകയാണ്. എനിക്കൊപ്പം വന്നത് അച്ഛനാണ്. റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കെ അച്ഛന്‍ എന്നോട് പറഞ്ഞു, അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.. നിനക്ക് ഇവിടെ കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്.
അതെന്തിനാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു.
അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് കൊച്ചച്ഛന്‍ മരിച്ചു എന്ന് അറിയുന്നത്. ആ മരണ വിവരം ഞാന്‍ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ.
ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നത്. പക്ഷെ എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്.
അപകടത്തിൽപ്പെട്ട് വഴിയോരത്ത് കിടന്ന് യുവാവിന് ദാരുണാന്ത്യം. ഷെഡ്ഡിൻകുന്ന് ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ കാഞ്ഞിരപ്പുഴ ചെമ്പൻകുഴി വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ഷെബീറാണ് മരിച്ചത്. 20 വയസായിരുന്നു. സഹായത്തിനായി ഒരുപാട് പേരോട് കേണപേക്ഷിച്ചും ആരും തിരിഞ്ഞു പോലും നോക്കാൻ തയ്യാറായില്ല.
ഇതാണ് വിലപ്പെട്ട ഒരു ജീവൻ നടുറോഡിൽ പൊലിയാൻ ഇടയാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് മുഹമ്മദ് ഷെബീർ ഗുരുതരമായി പരിക്കേറ്റനിലയിൽ റോഡിൽ കിടക്കുന്നത് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ പ്രഭുവാണ് ആദ്യം കണ്ടത്. ഈ സമയം, നല്ല മഴ കൂടിയായിരുന്നു.
അതുവഴി വാഹനങ്ങളിൽ വന്ന പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരും തയ്യാറായില്ല. ഏറെനേരം കഴിഞ്ഞ് കിട്ടിയ ഓട്ടോറിക്ഷയിൽ കയറ്റി ശ്രീകൃഷ്ണപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മുഹമ്മദ് ഷെബീർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് വായയടപ്പിക്കുന്ന മറുപടി നല്‍കി മാളവിക ജയറാം. ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയില്‍ നിന്നും ഒരാള്‍ മോശമായി കമന്റ് ചെയ്തത്.
മാളവികയെയും കാളിദാസിനെയും പുറത്തിരുത്തി ആനകളിയ്ക്കുന്ന ചിത്രമാണ്
മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാലത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയായിരുന്നു ഞെരമ്പ് രോഗിയുടെ കമന്റ്.
‘ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു കമന്റ്.
‘ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അസ്വസ്ഥപ്പെടുത്തുന്ന കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യപ്പെടുമോ,’എന്നായിരുന്നു മാളവികയുടെ പ്രതികരണം. അശ്ലീല കമന്റിന് ചുട്ട മറുപടി കൊടുത്ത മാളവിക ജയറാമിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയും സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ‘മായം സെയ്തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകന്‍.
തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഉച്ച പൂജ കഴിഞ്ഞ സമയത്താണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ത സംഘം ദര്‍ശനം നടത്തി പുറത്തിറങ്ങിയത്.
ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച വിവരം ക്ഷേത്ര ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. മഹാ പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനേത്തുടര്‍ന്ന് അഞ്ച് ഓതിക്കന്മാര്‍ ചേര്‍ന്ന് മഹാ പുണ്യാഹം നടത്തി. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ തന്നെ ബിംബശുദ്ധിയും നടത്തി. മഹാപുണ്യാഹം കാരണം വൈകിട്ട് അത്താഴ പൂജക്ക് ശേഷമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മത വ്യത്യാസമില്ലാതെ വിശ്വാസികളായ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയുണ്ട്. ഈ സ്വാതന്ത്ര്യം കേരളത്തിലുമുണ്ടാകുമെന്ന് കരുതിയാകാം ക്രിസ്ത്യന്‍ സമുദായക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് വിവരമുണ്ട്.
ഇതര മതക്കാര്‍ കയറിയതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെതിരെ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം സുമേഷ് സി രംഗത്തെത്തി. മനുഷ്യനെ മതത്താലും ജാതിയാലും അയിത്തം കല്‍പ്പിക്കുന്ന ദൈവമുണ്ടോയെന്ന് സുമേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നാം യഥാര്‍ത്ഥ വഴിയിലൂടെ അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ദൈവവും അവര്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ല. എന്നാല്‍ ആ നന്മനിറഞ്ഞ ദൈവത്തേയും ദര്‍ശനത്തെയും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മേധാവിത്തവര്‍ഗ്ഗവും അവരുടെ അധികാരത്തിന് ആശയാടിത്തറയുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന പൗരോഹിത്യവുമാണിവിടെ ഈ അയിത്തത്തിന്റെ വിധികര്‍ത്താക്കളെന്ന് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
‘ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ തമിഴ് കൃസ്ത്യന്‍ ഭക്തര്‍ പരസ്പരം പേര് വിളിച്ച് സംസാരിച്ചില്ലെങ്കില്‍ ഇത് ആര് അറിയുന്നു? എത്രയോ ഭക്തിയുള്ള ഇതരമതസ്ഥര്‍ ആരും അറിയാതെ ദൈവത്തെ തൊഴുതു മടങ്ങിയിട്ടുണ്ടാകാം. അങ്ങനെ അകത്തു കയറിയപ്പോള്‍, അയിത്തമായതിനാല്‍, ഗുരുവായൂരപ്പന്‍ ശ്രീകോവിലില്‍ നിന്ന് എഴുന്നേറ്റുപോയോ? അങ്ങനെ പോയിരുന്നെങ്കില്‍ ക്ഷേത്രം കത്തിയ അരനൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1970 നവംമ്പര്‍ 29ന് അര്‍ദ്ധരാത്രിയില്‍ തന്നെ ഗുരുവായൂരപ്പന്‍ അവിടെ നിന്ന് എഴുന്നേറ്റുപോയിട്ടുണ്ടാവണം. കാരണം അന്ന് തീയണക്കാന്‍ ഓടികൂടിയവരില്‍ എത്രയോ പേര്‍ അന്യമതസ്ഥര്‍ ഉണ്ടായിരുന്നു,’
തമിഴ് കുടുംബം ദര്‍ശനത്തിന് പ്രവേശിച്ചത് ഇതര മതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനമില്ലെന്ന കാര്യം അറിയാതെ ആയിരിക്കാമെന്നും സിപിഐഎം നേതാവ് പറഞ്ഞു. കാരണം തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ ഇതനുവദനീയമാണത്രേ? അല്ല പുരോഹിതരെ. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ഹിന്ദുക്കളും ദൈവങ്ങളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടോ? ദൈവങ്ങള്‍ക്ക് അയിത്തമുണ്ടോയെന്നും സുമേഷ് സി ചോദിച്ചു.
‘ജാതീയമായ അയിത്തത്തിനെതിരെ നടന്ന 1931 ലെ ഐതിഹാസികമായ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിനും അതിന്റെ തുടര്‍ച്ചയായി ക്ഷേത്രം അവര്‍ണ്ണ ജാതിക്കാര്‍ക്കായി തുറന്നു കൊടുത്ത 1946 ജൂണ്‍ 2നും മുമ്പൊക്കെ ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറിയാലും ഈ മഹാപുണ്യാഹം നടത്തിയിരുന്നില്ലേ? ഇപ്പോള്‍ ഈ അവര്‍ണ്ണര്‍ ക്ഷേത്രദര്‍ശനം നടത്താനാരംഭിച്ചതു മുതല്‍ ദൈവം ക്ഷേത്രം വിട്ടു പോയോ?
ഭഗവത്ഗീതയില്‍ ആരാണ് യഥാര്‍ത്ഥ ഭക്തര്‍ എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ അര്‍ജ്ജുനനോട് പറയുന്നില്ലേ? ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാമധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതിതാണ്: ‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര: കരുണ എവ ച നിര്‍മമോ നിരഹങ്കാര: സമദുഃഖ: സുഖ: ക്ഷമീ. സന്തുഷ്ട: സതതം യോഗീ, യതാത്മാ ദൃഢനിശ്ചയ: മയ്യര്‍പ്പിത മനോ ബുദ്ധിര്‍ യോ മദ് ഭക്ത: സ മേ പ്രിയ’ അതായത് ,ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ഉറപ്പുള്ള നിശ്ചയമുള്ളവനും ആയിരിക്കും ഭക്തന്‍ എന്നാണ്.
ഈ പുണ്യാഹം കല്‍പ്പിച്ച എത്ര പുരോഹിതര്‍ ഈ ഗണത്തില്‍പ്പെടും? ഒരു പക്ഷെ ഈ ഗുണങ്ങള്‍ ചേരുന്നത് ആ അയിത്തം കല്‍പ്പിച്ച ക്രിസ്തീയ കുടുംബത്തിനാണെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ ഇതില്‍ ആരുടെ ഭാഗത്തായിരിക്കും. ഈ പുരോഹിതന്‍മാരും കപട ഭക്ത മണ്ടശിരോമണികളും പൊക്കി പിടിച്ചു നടക്കുന്ന ഭഗവത്ഗീതയില്‍ തന്നെ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നു. യഥാര്‍ത്ഥ ക്ഷേത്രം ഹൃദയമാണെന്ന് അവിടെയാണ് ഈശ്വരനെന്നും, എല്ലാവരുടേയും ഹൃദയത്തില്‍ ഈശ്വരനുണ്ടെന്നും പറയുന്നു.
‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീതിയതേ ‘, ‘ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി ‘ഭഗവത് ഗീതയില്‍ എവിടെയെങ്കിലും ഇത് ഹിന്ദുകള്‍ക്ക് മാത്രം ബാധകമായതാണെന്ന് പറയുന്നുണ്ടോ? ഹിന്ദു …. ഹിന്ദുക്കള്‍ …. ഈ വാക്കുകള്‍ വേദങ്ങളിലുണ്ടോ? ആരണ്യകങ്ങളിലുണ്ടോ? ബ്രാഹ്മണങ്ങളില്‍ ഉണ്ടോ? ഉപനിഷത്തുകളിലുണ്ടോ? 18 പുരാണങ്ങളില്‍ ഉണ്ടോ? ഉപപുരാണങ്ങളില്‍ ഉണ്ടോ? ഇതിഹാസങ്ങളിലുണ്ടോ? ഭഗവത്ഗീതയിലുണ്ടോ? ഭാഗവതത്തില്‍ ഉണ്ടോ? ഇല്ല.
പേര്‍ഷ്യര്‍ക്കാര്‍ അറേബ്യക്കാര്‍ ‘സ’ കാരം ഇല്ലാത്ത അവരുടെ ഭാഷയില്‍ സിന്ധു നദീത്തീരത്തു താമസിച്ചവരെ അഭിസംബോധന ചെയ്യാന്‍ സിന്ധൂസിന് പകരം ഉപയോഗിച്ച പദമാണ് ഹിന്ദുസ്, അല്‍ ഹിന്ദ് തുടങ്ങിയത്. അത് ലോപിച്ചതാണ് ഹിന്ദു. ബ്രിട്ടീഷ് ഭരണകാലത്താണ് ഔദ്യേഗിക രേഖകളില്‍ ഹിന്ദു എന്ന പദം വന്നത്. വിസ്താരഭയത്താല്‍ വിശദാംശങ്ങള്‍ ഒഴിവാക്കുന്നു. ആരാണ് ഹിന്ദു എന്ന് പിന്നീട് നിര്‍വചിച്ചത് വിഭാഗീയ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താകളായിരുന്നുവെന്ന കാര്യം മറക്കരുത്.
ഹിന്ദു അഹിന്ദു വേര്‍തിരിവുകള്‍ക്ക് എന്തര്‍ത്ഥം? അഹം ബ്രഹ്മാസ്മി, തത്വമസി എന്ന ഉപനിഷത്തു പദങ്ങള്‍ അംഗീകരിക്കുമെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടോ? എല്ലാവരും പരം ബ്രഹ്മത്തില്‍ നിന്ന് വന്നവരല്ലേ? ‘ബ്രഹൈമവേദം വിശ്വം സമസ്താ ഇദം ജഗത്’ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ബ്രഹ്മമെങ്കില്‍ കൃസ്ത്യാനി അതില്‍ പെടില്ലേ? ‘ജീവോ ബ്രഹ്മൈവ നാപര:’ ജീവാത്മാവ് ബ്രഹ്മത്തില്‍ നിന്ന് വിഭിന്നമല്ല എന്നര്‍ത്ഥം. അപ്പോള്‍ കൃസ്ത്യാനികള്‍ക്ക് ജീവനില്ലേ. അവര്‍ ബ്രഹ്മത്തിന്റെ ഭാഗമെങ്കില്‍ പിന്നെന്ത് അയിത്തം? എന്ത് പുണ്യാഹം? അപ്പോള്‍ ദൈവമോ, മതദര്‍ശനങ്ങളോ അല്ല മനുഷ്യനെ വേര്‍തിരിക്കുന്നത്. അതിനെയൊക്കെ സങ്കുചിതമായി കൈകാര്യം ചെയ്യുന്ന മേധാവിത്ത പൗരോഹിത്യ വിഭാഗമാണ്.
യഥാര്‍ത്ഥ ദൈവത്തിന്റെ അല്ലെങ്കില്‍ ദാര്‍ശനികരുടെ മതമല്ല പ്രശ്‌നം അതായത് ദാര്‍ശനിക മതമല്ല അയിത്തം കല്‍പ്പിക്കുന്നത് പൗരോഹിത്യ മതമാണ്. രാഷ്ട്രീയമതമാണ്. ശബരിമല സ്ത്രീ പ്രവേശനപ്രശ്‌നം പോലെ ഇവിടെയും. ഈ അയിത്തവും സങ്കുചിത താല്‍പര്യങ്ങളും ഉപേക്ഷിക്കുന്ന തലത്തിലാണ് യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ മാനവികദര്‍ശനങ്ങളായി ഉണരുന്നത്. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാണ്,’ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയാണ് സാധികയുടെ തിയേറ്ററിൽ എത്തിയത്.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.
കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.
കായലിന് നടുവിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നിവ വാട്ടർവെയ്സ് റിസോർട്ടിൽ കായക് ബോട്ടിന് മുകളിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.റോബിൻ തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ഹരിപ്പാട് വിവാഹ സദ്യയ‌്ക്ക് പപ്പടം കിട്ടാത്തതിനെ തുടർന്ന് ഓഡിറ്റോറിയം അടിച്ചു തകർത്ത സംഭവത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം. 12 മേശകളും 25 കസേരകളുമാണ് സംഘർഷത്തിൽ തകർത്തത്.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ സംഘര്‍ഷം ഓഡിറ്റോറിയത്തിന് പുറത്തേക്കും നീളുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം സംഭവം വൻ ചർച്ചയാവുകയും ചെയ‌്തു.
അതേസമയം, സംഘര്‍ഷത്തില്‍ വിവാഹപാര്‍ട്ടിയുമായി പരാതി ഒത്തുതീര്‍പ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അടിപിടിയിൽ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പലരും പുറത്തുപറയാത്തതാണെന്നുമാണ് വിവരം.
കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുളള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ എന്നു തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിബി മലയിൽ- മോഹൻലാൽ കൂട്ടുക്കെട്ട് മലയാളത്തിനു സമീപിച്ചത്. മലയാളസിനിമയ്ക്ക് പുതിയൊരു ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് സിബിമലയിൽ.
അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ദശരഥം. കാലത്തിനു മുൻപെ സഞ്ചരിച്ച ചിത്രമെന്നൊക്കെ പറയാവുന്ന തരത്തിൽ വേറിട്ടുനിന്ന ആ ചിത്രം പ്രേക്ഷകരിൽ ഏൽപ്പിച്ച നൊമ്പരം ചെറുതല്ല. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. തികഞ്ഞ നിഷേധിയായ, സ്ത്രീകളെ വെറുക്കുന്ന, മുഴുക്കുടിയനായ, അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലൈമാക്സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?” എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമ കൂടിയായിരുന്നു ‘ദശരഥം’.
ദശരഥത്തിന് ഒരു രണ്ടാം ഭാഗം ചെയ്യണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും നടക്കാതെ പോയ ആ ആഗ്രഹമാണ് കരിയറിലെ ഏറ്റവും നിരാശയെന്നും തുറന്നുപറയുകയാണ് സിബി മലയിൽ ഇപ്പോൾ.
പലരും ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനു പറ്റിയ കഥയെന്നു പറഞ്ഞു എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ അതിൽ എനിക്കേറ്റവും ഇഷ്ടം തോന്നിയത് ഹേമന്ദ് കുമാർ എഴുതിയ തിരക്കഥയാണ്, അതന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം രാജീവൻ എന്ന കഥാപാത്രം അയാളുടെ ശരി തെറ്റുകളെ അളന്നുകൊണ്ട് പുതിയൊരു നിലപാടിലേക്ക് എത്താൻ ശ്രമിക്കുന്നതാണ്. പക്ഷേ ആ സിനിമ സംഭവിക്കാതെ പോയത് എനിക്കെന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യമാണ്. ലാലിന്റെ ഭാഗത്തുനിന്ന് എനിക്കതിനൊരു സപ്പോർട്ട് കിട്ടിയില്ല. വേണുചേട്ടൻ ഈ സിനിമ ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളാണ്. ഞാൻ ലാലിനോട് സംസാരിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. വേണുചേട്ടനോട് ഞാൻ പറഞ്ഞത്, ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല, സ്വയം ബോധ്യപ്പെടുകയാണ് വേണ്ടതെന്നാണ്. ഞാനതിനു വേണ്ടി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ആ നഷ്ടത്തെ കുറിച്ച് എനിക്ക് മാത്രമേ അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും,” സിബി മലയിൽ പറയുന്നു.
“എക്സൈറ്റഡ് ആവാത്ത ആളുകളെ എക്സൈറ്റ് ചെയ്യിക്കാനാവില്ലല്ലോ. എനിക്ക് റീച്ചബിൾ ആവാത്ത അവസ്ഥകളിലേക്ക് എത്തിപ്പെടുന്നു എന്നതിന്റെ സങ്കടം കൂടിയുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു ഇവരുടെയടുത്തേക്ക് ഒക്കെ എത്താൻ. അത്തരം കടമ്പകൾ കടക്കാൻ എനിക്ക് താൽപ്പര്യമില്ല. ഞാനതിനു ശ്രമിച്ചു, ഹൈദരാബാദിൽ പോയി കഥ പറഞ്ഞു, അരമണിക്കൂർ ആണ് എനിക്ക് കിട്ടിയത്. അതിനു ശേഷം 6 മാസം കൊണ്ട് തിരക്കഥയെഴുതി പൂർത്തിയാക്കി, പക്ഷേ അതൊന്നു വായിച്ചുകേൾക്കാനുള്ള അവസരം എനിക്ക് തന്നില്ല. ഈ കഥയെ കുറിച്ച് കേട്ടവരും വായിച്ചവരുമൊക്കെ പല തവണ ഇതിനെ കുറിച്ച് ലാലിനോട് സംസാരിച്ചു. പല കാരണങ്ങൾ പറഞ്ഞ് ലാൽ ഒഴിഞ്ഞുമാറി. എനിക്ക് നേരിടത്ത് എത്തിച്ചേരാനാവാത്തിടത്തേക്ക്, എനിക്ക് നേരെ മുഖം തിരിക്കുന്നിടത്തേക്ക് ഞാൻ പോവാറില്ല. ഞാനിനി സിനിമകൾ ചെയ്തില്ലെങ്കിലും, മാറ്റിനിർത്തപ്പെട്ടാലും ഞാനെന്ന വ്യക്തിത്വത്തെ ഇല്ലാതാക്കി കൊണ്ട് എനിക്ക് ജീവിക്കാനാവില്ല, അങ്ങനൊരു ജീവിതം വലിയൊരു ദുരന്തമാണ്. അദ്ദേഹത്തിന് എന്നെ ആവശ്യമുണ്ടെന്നു തോന്നുന്നെങ്കിൽ അദ്ദേഹം വരട്ടെ,” സിബി മലയിൽ കൂട്ടിച്ചേർത്തു.
കൊത്ത് ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിബി മലയിൽ ചിത്രം. ആസിഫ് അലി, നിഖില വിമൽ, റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഹേമന്ദ് കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ.