നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.
ആക്ഷന്‍ ഹീറോ ബിജു, കര്‍മാനി, ഇബ,എന്നി സിനിമകളില്‍ പ്രസാദ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാനസിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
വിമാനയാത്രക്കിടെ എ സി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ക്യാൻസർ രോഗി അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ആഴ്ച്ചയാണ് വിമാന യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഡെറാഡൂണിൽ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റിൻ്റെ ജി8 2316 വിമാനത്തിലാണ് എസി പ്രവർത്തനം രഹിതമായതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിയത്. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. എ സി പ്രവർത്തന രഹിതമായതോടെ മൂന്ന് യാത്രക്കാർ ബോധരഹിതരാകുകയും, ക്യാൻസർ രോഗി അടക്കമുള്ള പല യാത്രക്കാർക്കും ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.
ചിലർ ചൂട് സഹിക്കാനാകാതെ ദേഷ്യപ്പെടുകയും ചിലർ അടഞ്ഞ മുറിയിൽ അകപ്പെടുന്നതിൻറെ മാനസിക പ്രശ്നമായ ‘ക്ലോസ്ട്രോഫോബിയ’ മൂലം പരിഭ്രാന്തരാവുകയും ചെയ്തു. ടിവി അവതാരകയായ രോഷ്നി വാലിയ ആണ് വിമാനയാത്രയ്ക്കിടെ നടന്ന അസാധാരണ സംഭവം ട്വീറ്ററിലൂടെ പങ്കുവെച്ചത്. സംഭവം നടക്കുമ്പോൾ അവതാരക വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന.
‘എല്ലാവരും ചൂട് കൊണ്ട് കഷ്ടപ്പെടുകയാണ്. 5.30നാണ് ഫ്ളൈറ്റ് എടുത്തത്. ഇപ്പോൾ സമയം 6. 20 ആയിരിക്കുന്നു. ഇപ്പോഴും എസി പ്രവർത്തിക്കുന്നില്ല. ഒരു ക്യാൻസർ രോഗി ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ക്ലോസ്ട്രോഫോബിയ ആണ്. എ സി പ്രവർത്തിക്കുന്നില്ലെന്ന കാര്യം അറിയാമെങ്കിൽ ഇവർ ഫ്ളൈറ്റ് എടുക്കരുതായിരുന്നു. 12,000 രൂപയാണ് ഞങ്ങൾ ടിക്കറ്റിന് നൽകിയിരിക്കുന്നത്. എന്തിനാണത്? ദയവായി എന്തെങ്കിലും ചെയ്യൂ. ഗോ ഫസ്റ്റിനെതിരെ നടപടി സ്വീകരിക്കൂ…’- വീഡിയോയിൽ വിമാനയാത്രികയായ സ്ത്രീ പറയുന്നു.
വില കുറഞ്ഞ രീതിയിൽ വിമാനയാത്ര നടത്താമെന്ന പരസ്യത്തിലൂടെയാണ്ഗോ ഫസ്റ്റ് ശ്രദ്ധേയമായിട്ടുള്ളത്. അടുത്തിടെയായി ഇവരുടെ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാദം. സംഭവം അന്വേഷിക്കാമെന്ന് ഗോ ഫസ്റ്റ് വീഡിയോക്ക് താഴെ അറിയിച്ചെങ്കിലും പരാതിയുമായി കൂടുതൽ യാത്രക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്.
@GoFirstairways G8 2316 was one of the worst experiences!With Ac’s not working & a full flight,suffocation struck passengers had no way out,sweating profusely paranoid passengers were on the verge of collapsing.3 ppl fainted,a chemo patient couldn’t even breathe.#complaint pic.twitter.com/mqjFiiQHKF
— Roshni Walia (@roshniwalia2001) June 14, 2022
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.
താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകൾക്ക് അക്രമം നടത്തുന്നവരെ സംഘടനകൾ സംരക്ഷിക്കരുതെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനും വിജയ് ബാബു എത്തിയിരുന്നു.
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള പുതിയ ജീവിതമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഇരുവരുടെയും പുതിയ പോസ്റ്റുകള്‍ക്കായും ഫോട്ടോകള്‍ക്കായും കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയാണ് ഗോപി സുന്ദര്‍, ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് ടുഗെതര്‍ ആരംഭിച്ചിരുന്നത്.
പത്ത് വര്‍ഷത്തിലധികം നീണ്ട ബന്ധം വിട്ടിട്ടാണ് ഇപ്പോള്‍ അമൃതയുമായി ഗോപി ജീവിതം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആരാധകര്‍ കണ്ണുംനട്ട് കാത്തിരിക്കുന്നത്.
ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍കുട്ടികളാണ്. പ്രിയയായിരുന്നു ആദ്യ ഭാര്യ. ഗോപി സുന്ദര്‍ ബന്ധം വിട്ടിട്ടും അതിനെ കുറിച്ചൊന്നും പ്രിയ പ്രതികരിച്ചിരുന്നില്ല, മാത്രമല്ല ഗോപി സുന്ദറുമൊത്തുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ തന്നെയുണ്ട്.
എന്നാലിപ്പോള്‍ ഗോപീസുന്ദറിന്റെ മൂത്ത മകന്‍ മാധവ് ഗോപീസുന്ദര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തനിക്ക് എല്ലാം അമ്മയാണ്. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും മാധവ് പറയുന്നു. അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ല, അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുകയില്ലെന്നും മാധവ് പറഞ്ഞു.
അച്ഛന്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല, തിരിച്ചു വരുമെന്ന് പ്രതീക്ഷയുമില്ല. അദ്ദേഹത്തിന്റെ ആ മടങ്ങിവരവ് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് പറയുന്നു.
നേരത്തെയും അച്ഛനെ കുറിച്ച് ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിരുന്നു. അച്ഛന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. അമ്മയോടാണ് എല്ലാം തുറന്നു പറയാറ്. ഒരു കുറവും വരുത്താതെയാണ് അമ്മ തങ്ങളെ നോക്കുന്നതെന്നും മാധവ് പറയുന്നു.
മാനഭംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. കൊച്ചിയിലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് അമ്മ നിലപാടെടുത്തത്. ജനറല്‍ ബോഡിയില്‍ വിജയ്ബാബുവും പങ്കെടുത്തിരുന്നു. കോടതി തീരുമാനത്തിന് മുന്‍പ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകള്‍ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും.
പുറത്താക്കിയതില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു
സംഘടനയ്ക്ക് മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പ്രൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.
സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നിരവധി കത്തുകള്‍ നല്‍കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാത്തിരുന്ന വളർത്തുനായ നൊമ്പരകാഴ്ചയാകുന്നു. അടിമാലി എസ്.എൻ. പടിയിൽ 67കാരനായ കൊന്നയ്ക്കൽ കെ.കെ. സോമനാണ് മരിച്ചു കിടന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ എത്തുന്നതുവരെയാണ് വളർത്തുനായ ‘ഉണ്ണി’ കാവൽ നിന്നത്.
ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു. എന്നാൽ, ഫോൺ ആരും എടുത്തില്ല. ഈ സമയം വളർത്തുനായ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നു കിടക്കുകയായിരുന്നു. ശേഷം, ഞായറാഴ്ചയും വിളിച്ചു, പക്ഷേ ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ കാവലിരിക്കുകയായിരുന്നു. ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.
സംഭവമറിഞ്ഞ്, കൂടുതൽ ആളുകൾ വീട്ടിലേയ്ക്ക് എത്തി തുടങ്ങി. എന്നാൽ, വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി നിന്നു. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് നീക്കി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി സോമനോടൊപ്പം ജീവിക്കുകയാണ് ഈ വളർത്തുനായ. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.
ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?
ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്.
ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് പറഞ്ഞ് ഇങ്ങനെ ഒരു മെസേജ് എനിക്ക് അയച്ചത്: സോണിയാമ്മേ, ഒരു പ്രാർത്ഥന സഹായം ചോദിക്കുന്നു, എന്റെ ഒരു സുഹൃത്ത് അച്ചൻ ജർമ്മനിയിൽ തടാകത്തിൽ വീണ് കാണാതായി. നല്ല ഒരു വൈദികൻ ആയിരുന്നു, അദ്ദേഹത്തിന്റെ അതിഥികളിൽ ഒരാൾ തടാകത്തിൽ വീണു. ആ കുട്ടിയെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിന് ഇടയിൽ അദ്ദേഹത്തെ കാണാതെ പോവുകയായിരുന്നു. ആ പ്രദേശത്തു നിന്നുള്ള 250 ഓളം ആൾക്കാർ തിരച്ചിൽ നടത്തുന്നുണ്ട്. ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണം എന്ന്.
ഒപ്പം അച്ചന്റെ ഫോട്ടോയും കൊറോണ കാലത്ത് അച്ചന്റെ മാതാപിതാക്കളുടെ വിശേഷങ്ങൾ അടങ്ങിയ പത്രവാർത്തയും ഒക്കെ അയച്ചു തന്നു. ഉടൻ തന്നെ ഞാൻ എന്റെ സുഹൃത്തുക്കൾക്കും പരിചയം ഉള്ള സിസ്റ്റേഴ്സിനും അച്ചൻമാർക്കും മെസേജ് അയച്ച് പ്രാർത്ഥന സഹായം ചോദിച്ചു. ഒരു കുഴപ്പവും കൂടാതെ ആ അച്ചനെ തിരികെ കിട്ടാൻ ദൈവത്തോട് യാചിച്ചു കൊണ്ടിരുന്നു…പെൺസുഹൃത്തിന്റെ കൂടെ തടാകത്തിൽ കറങ്ങാൻ പോയി അച്ചൻ മുങ്ങി മരിച്ചു എന്ന് ആഘോഷിക്കുന്നവരോട്…
ഒരു കുട്ടിയെ രക്ഷിക്കാൻ എന്ന് കേട്ടപ്പോൾ ആദ്യം ഞാനും ഓർത്തത് ഒരു കൊച്ചു കുട്ടി ആയിരിക്കും എന്നാണ്. പിന്നീടാണ് മനസ്സിലായത് ആ കുട്ടി ഒരു നേഴ്സിംഗ് സ്റ്റുഡന്റ് ആയിരുന്നു എന്നത്, അതും ഒരു യുവതി. സത്യത്തിൽ ആ അച്ചൻ മരിക്കുന്നത് കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിനിടയിൽ തന്നെയായിരുന്നു.
നേഴ്സിംഗ് പഠിക്കുന്ന അച്ചന്റെ ഒരു നാട്ടുകാരിയും അവളുടെ മറ്റ് 3 കൂട്ടുകാരികളും കൂടി ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഉള്ള അച്ചനെ കാണാൻ ജൂൺ 21 -ന് ഉച്ചതിരിഞ്ഞ് അവിടെ ചെന്നതായിരുന്നു. വിദേശ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഒറ്റപ്പെടലിൽ നമ്മളിൽ ആരും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് പരിചിതരായ ആരെയെങ്കിലും അന്വേഷിച്ച് പോയി അല്പം ഇന്ത്യൻ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ പറഞ്ഞ് തിരിച്ചു പോരുക എന്നത്. ഒരു പെൺകുട്ടി തനിച്ചല്ല, അവർ നാലു പേർ ഉണ്ടായിരുന്നു.
അച്ചന്റെ ഇടവകയുടെ പരിധിക്കുള്ളിൽ ഒരു തടാകം ഉണ്ടായിരുന്നു. ധാരാളം ടൂറിസ്റ്റുകളും അവിടെ പോകാറുണ്ട്. ആ തടാകം കാണാൻ പോകുന്ന ജർമ്മനിയിലുള്ള മലയാളികൾ മിക്കവാറും ബിനു അച്ചന്റെ സഹായം ആയിരുന്നു തേടിയിരുന്നത്. അവരിൽ ആൺ-പെൺ എന്ന വ്യത്യാസം ഇല്ലാതെ അച്ചൻ എല്ലാവരെയും വളരെ സൗഹാർദപൂർവം സ്വീകരിക്കുകയും, അച്ചന് പറ്റുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കുകയും പതിവായിരുന്നു. മാത്രമല്ല, ആ ദേശത്തെ ഓരോ വ്യക്തിക്കും വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നു ബിനു അച്ചൻ. വെരി സിമ്പിൾ ഹംബിൾ പേഴ്സൺ.
തടാകത്തിൽ കൂടി Stand Up Paddleboard തുഴയാൻ പോകാൻ ആഗ്രഹിച്ചായിരുന്നു (SUP ) പച്ച മലയാളത്തിൽ: നിന്ന് തുഴയുന്ന ഒരു തരം മോഡേൺ പലക) ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ള ടൂറിസ്റ്റുകൾ അവിടെ എത്തിച്ചേർന്നിരുന്നത്. വളരെ സോഷ്യൽ മെന്റാലിറ്റി ഉണ്ടായിരുന്ന, ഒപ്പം നന്നായി നീന്തൽ അറിയാവുന്ന ബിനു അച്ചൻ അവിടെ ചെല്ലുന്നവരിൽ ധൈര്യവും അല്പം എങ്കിലും നീന്താൻ അറിയാവുന്ന എല്ലാവരെയും തന്റെ Stand Up Paddleboard (SUP) ൽ കയറ്റി തുഴയാൻ കൊണ്ടുപോവുക പതിവായിരുന്നു.
ജൂൺ 21 ന് അവിടെ എത്തിയ ജർമ്മനിയിൽ നേഴ്സിങ്ങ് പഠിക്കുന്ന അച്ചന്റെ നാട്ടുകാരിയായ യുവതി ഉൾപ്പെടെ 4 പേരിൽ മൂന്നുപേർ നീന്തൽ അറിയാത്തതിനാലുള്ള ഭയം മൂലം കരയ്ക്ക് നിന്നു. പക്ഷെ അച്ചന്റെ കുടുംബ സുഹൃത്തായ യുവതിക്ക് അല്പം നീന്തൽ അറിയാവുന്നതിനാൽ അവളുടെ ആഗ്രഹം അനുസരിച്ച് അച്ചൻ അവളെ തന്റെ Stand Up Paddleboard (SUP) ൽ നിർത്തിയത്, അവൾ തന്റെ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച് കാണിച്ചു. ശാന്തമായി SUP യിൽ തുഴഞ്ഞ് കുറച്ചകലം പിന്നിട്ടപ്പോൾ ബാലൻസ് നഷ്ടപ്പെട്ടതാകാനാണ് സാധ്യത.
StandUp Paddleboard ചരിഞ്ഞ് രണ്ടു പേരും വെള്ളത്തിൽ വീണു. ആ യുവതിയോട് SUP യിൽ പിടിവിടാതെ കിടക്കാൻ പറഞ്ഞ അച്ചൻ, ആ പെൺകുട്ടിയെ കരയ്ക്ക് എത്തിക്കാൻ വേണ്ടി തടാകത്തിൽ ഉണ്ടായിരുന്ന മറ്റൊരു ബോട്ടിന്റെ സഹായം അഭ്യർത്ഥിച്ചു. കാലുകൊണ്ട് ചവിട്ടി ഓടിക്കുന്ന അല്പം വലിപ്പം കൂടിയ ഒരു തരം ബോട്ടായിരുന്നു അത്. ബിനു അച്ചനും ബോട്ടിലുള്ളവരും കൂടി ആ യുവതിയെ വലിയ ബോട്ടിൽ കയറ്റി കിടത്തി.
അച്ചന് നന്നായി നീന്തൽ അറിയാം എന്നതിനാൽ വെള്ളം കുടിച്ച് അവശയായ യുവതിക്ക് ബോട്ടിലുള്ളവർ പ്രാഥമിക ശുശ്രൂഷ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. യുവതിയെ രക്ഷിക്കാനുള്ള വെപ്രാളവും പെട്ടെന്നുള്ള ടെൻഷൻ കാരണവും ബിനു അച്ചന് എന്തോ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടും അച്ചൻ ബോട്ടിൽ കയറാഞ്ഞതിനാൽ ചുറ്റും പരതിയപ്പോൾ അച്ചനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ രക്ഷാപ്രവർത്തനം ആവശ്യപ്പെടുകയാണ് ചെയ്തത്.
ഉടൻ തന്നെ രക്ഷാപ്രവർത്തകരും ആ ദേശത്തുള്ള 250 ഓളം ആൾക്കാരും എത്തി രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ബിനു അച്ചനെ കണ്ടെത്താൻ സാധിച്ചില്ല. ജൂൺ 22 -ന് രാവിലെ 7.30 മുതൽ റോബോട്ടിന്റെ സഹായത്തോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു, അവസാനം 30 അടി താഴ്ചയിൽ അദ്ദേഹത്തിന്റെ ബോഡി കണ്ടെത്തുകയും ചെയ്തു (ആ പ്രദേശവാസികൾക്ക് പോലും അറിയില്ലായിരുന്നു അത്രയും താഴ്ച ആ തടാകത്തിന് ഉണ്ടായിരുന്നു എന്നത്).
ഈ ദുരന്തത്തിൽ ആർക്കും ആരെയും പഴിക്കാൻ സാധിക്കില്ല. ആ യുവതിയുടെ ജീവിതത്തിൽ എന്നും ഒരു തേങ്ങലായി, ഭയപ്പെടുത്തുന്ന ഒരു ഓർമ്മയായി മാത്രം ഈ സംഭവം നിലനിൽക്കും. അവളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചല്ലോ എന്ന സമാധാനം ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോകുമ്പോൾ ബിനു അച്ചനെയും ആശ്വസിപ്പിച്ചിരിക്കണം.
അച്ചൻ എന്ന് നാട്ടിൽ വരും എന്ന് കണ്ണും നട്ടിരുന്ന മാതാപിതാക്കൾക്കും ഉറ്റവർക്കും ബിനു അച്ചന്റെ വേർപാട് നൽകിയ വേദന ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോൾ ആണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന പല കിംവദന്തികളും അവരുടെ ഹൃദയത്തിന് ഏറ്റ മുറിവിലേയ്ക്ക് മുളക്ക് പൊടി വിതറുന്ന അവസ്ഥ ഉടലെടുത്തത്…
ഒന്നേ പറയാനുള്ളൂ കൂടുതൽ ലൈക്ക് കിട്ടാൻ നിങ്ങളുടെ ജീവിതത്തെ ഒരിയ്ക്കലും ഒരു ഫെയ്ക്ക് ആക്കി മാറ്റരുത്…
ഒത്തിരിയേറെ വേദനയോടെ,
സി. സോണിയ തെരേസ് ഡി. എസ്. ജെ
കേരള ബഡ്ജറ്റ് നോക്കി നടത്തിയിരുന്ന മാണിസാറിന്റെ പാലായിൽ മാലിന്യനിർമാർജന അവസരങ്ങളൊഴിച്ചു ഒരുമാതിരിപ്പെട്ട എല്ലാവിധ വികസനങ്ങളും ഉൾപെടും …… അല്ലേലും വികസനങ്ങളോട് കിടപിടിക്കാൻ പാലാ അച്ചായന്മാർ കഴിഞ്ഞിട്ടേയുള്ളു
വിസർജ്ജന സ്വാതന്ത്രമില്ലാതെ നാമെല്ലാം നാടാകെ മാളികകൾ പടുത്തുയർത്തുകയാണ് …
ബംഗ്ലാവുകളുടെയും, ബാറുകളുടെയും, കള്ളുഷാപ്പുകളുടെയും പള്ളിമേടകളുടെയുമൊക്കെ എണ്ണത്തിൽ വളരെയധികം മുമ്പിലാണ് നാമെല്ലാം .
വല്യവാനാകാൻ മാത്രം നല്ല പാഠം ചൊല്ലി പഠിപ്പിക്കുന്ന എത്ര സ്‌കൂളുകളിൽ ആവശ്യാനുസരണം മാലിന്യ ബക്കറ്റുകളുണ്ട് ?
എത്ര റോഡു സൈഡുകളിൽ …
എത്ര സിറ്റികളിൽ …
അതും വേണ്ട എത്ര വീടുകളിൽ ….
എത്ര മണിമാളികകളിൽ ആവശ്യത്തിന് മാലിന്യ നിക്ഷേപണത്തിനുള്ള സൗകര്യങ്ങളുണ്ട് ?
നാമെല്ലാം ചിന്തിക്കേണ്ടതുണ്ട് …
എല്ലാവരും എനിക്കെന്ത് കൂടുതൽ കിട്ടും എന്നതിനെകുറിച്ചുള്ള ഓട്ടത്തിലാണ് …
മാലിന്യനിർമാർജനം എങ്ങനെ എന്നതിനെക്കുറിച്ചു ആരും ചിന്തിക്കുന്നുപോലുമില്ല. വെയ്സ്റ്റ് ബിൻ അഭാവങ്ങൾ അത് അക്ഷരപ്രബുദ്ധരായ നമ്മൾ വിലസുന്ന കേരളത്തിൽ എല്ലായിടത്തുമുണ്ട് .
പ്രത്യേകിച്ചു പെൺകുട്ടികൾക്ക് അവരുടെ മാസ സമയങ്ങളിൽ പാഡ് ഡിസ്പോസ് ചെയ്യൽ ഒരു തൊല്ല പിടിച്ചപണി തന്നെയാണ് . ഈ കഴിഞ്ഞയിടെ നീണ്ട പത്തുവർഷങ്ങൾക്ക് ശേഷം നാടുകാണാനിറങ്ങി , വളരെ ആക്രാന്തത്തോടെ തന്നെ . വളരെ കുറഞ്ഞ ദിവസങ്ങളും മണിക്കൂറും മാത്രം കയ്യിൽ പിടിച്ചു കൊണ്ടാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഓടിയെത്തുന്നത് . ആ ഒരു ആക്രാന്തത്തിൽ പെണ്ണെന്ന നിലയിൽ അടക്കിപിടിക്കേണ്ട ചില ദിവസങ്ങൾ വിലങ്ങുതടി ആയിവരുമെങ്കിലും എല്ലായിടവും ഒറ്റയടിക്കു കണ്ടുതീർക്കാനുള്ള ഒരു ആക്രാന്തം എല്ലാം മറക്കും . അങ്ങനെ മാസം തന്ന വെയ്സ്റ്റുമായി 20 ദിവസങ്ങൾ ഒരു വെയ്‌സ്റ്റ്ബിൻ തപ്പി നടന്നു .
വീട്ടിൽ തന്നെ കുഴികുത്തി മൂടുകയോ , കത്തിച്ചു കളയുകയോ ആകാമായിരുന്നു . പക്ഷെ. അതൊക്കെ ഇത്രയധികം തിങ്ങി പാർക്കുന്ന നമുക്ക് ഒരു അന്തിമ സൊലൂഷനാണോ ?
പ്രകൃതി സ്നേഹം, നാളെ വരും തലമുറയോടുള്ള കടപ്പാട് അത് ഒരു അംശമെങ്കിൽ അത് നിലനിർത്താൻ വർഷങ്ങളായി പഠിച്ചു വളർന്ന കൾച്ചർ അനുവദിച്ചില്ല . മാലിന്യവും പേറി പത്തിരുപതു ദിവസം മാലിന്യക്കൊട്ട തപ്പിനടന്ന ഞാനത് അവസാനം കേരളമെന്ന നാടു വിടും മുമ്പ് കത്തിച്ചു കളയേണ്ടിതന്നെ വന്നു.
ഉയർത്തിതന്നെ കെട്ടിക്കോളു നമ്മുടെ മണിമന്ദിരങ്ങൾ, ജീവനില്ലാ ആരാധനാലയങ്ങൾ …ആർഭാടമാക്കിക്കോളു നമ്മുടെ കല്യാണങ്ങൾ വിശേഷ ദിവസങ്ങൾ …അഹങ്കരിച്ചോളൂ നമ്മുടെ പേരക്കിടാങ്ങളുടെ വളർച്ചകളിൽ … സന്തോഷിച്ചോളു നാളെക്കൊരു നല്ലപിടി കാർബൺ ഫുട്പ്രിന്റ് വച്ച് പോകുന്നതിന് .
മലയാളിക്കെല്ലാം എന്നും വലുത് ആഘോഷങ്ങളാണ് , മറ്റുള്ളവരെക്കാൾ എന്തും കൂടുതൽ മേടിക്കുക എന്നതാണ് , പക്ഷെ വിസർജ്യം ചുറ്റുമെറിഞ്ഞു സ്വയം മണത്തു നാറി നടക്കാൻ ഒരു മടിയുമില്ല ….
ഞാനടങ്ങുന്ന പല പെൺകുട്ടികളും അനുഭവിക്കുന്ന, അടക്കിപിടിക്കുന്ന ഒരു യാഥാർഥ്യമാണിത് …
അതിനാൽ ഈ ഒരു നോട്ട് ജനനേതാക്കൻമാരിൽ ആരുടെയെങ്കിലുമൊക്കെ കണ്ണുതുറപ്പിക്കട്ടെ ,…നമ്മുടെ നാടുകളിലും , തെരുവോരങ്ങളിലും കൊണ്ടുവരുക മാലിന്യ നിർമാർജന ബക്കറ്റുകൾ ….
ഇത് മാണിസാറിന്റെ പാലായുടെ മാത്രം കാര്യമല്ല, നമ്മുടെ നടുമുഴുവന്റെയും കാര്യമാണ് . അതിനാൽ നല്ലൊരു നാളേയ്ക്കായി ഷെയർ ചെയ്യുക , നമ്മൾ ക്യൂ നിന്ന് നമ്മൾ ജയിപ്പിച്ച ഓരോ സ്ഥാനാർത്ഥികളും അറിയും വരെ ….
ബേസിൽ ജോസഫ്
ചിക്കൻ പോട്ട് പൈ സൂപ്പ്
ചേരുവകൾ
ബോൺലെസ്സ് ചിക്കൻ- 500 ഗ്രാം
സബോള -1 എണ്ണം
മഷ്‌റൂം -100 ഗ്രാം
ക്യാരറ്റ് -100 ഗ്രാം
സെലറി – 2 തണ്ട്
പൊട്ടറ്റോ- 1 എണ്ണം
പീസ് -100 ഗ്രാം
കോൺ -50 ഗ്രാം
കുരുമുളക് പൊടി -1 ടീസ്പൂൺ
പ്ലെയിൻ ഫ്ലോർ -2 ടേബിൾസ്പൂൺ
ചിക്കൻ സ്റ്റോക്ക് -200 എംൽ
ബട്ടർ -100 ഗ്രാം
ക്രീം -100 എംൽ
വെളുത്തുള്ളി -3 അല്ലി
ഒലിവ് ഓയിൽ -50 എംൽ
പാഴ്സിലി -ഗാർണിഷ് ചെയ്യാൻ
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
ചിക്കൻ ബോയിൽ ചെയ്ത് ചെറുതായി ചീന്തി വയ്ക്കുക .സബോള ,മഷ്‌റൂം ,ക്യാരറ്റ് ,പൊട്ടറ്റോ ,സെലറി എല്ലാം വളരെ ചെറിയതായി അരിഞ്ഞു വയ്ക്കുക .ഒരു സോസ് പോട്ടിൽ ബട്ടർ ചൂടാക്കി .സബോള,ക്യാരറ്റ് ,സെലറി എന്നിവ വഴറ്റുക .വഴന്നു വരുമ്പോൾ മഷ്‌റൂം ,വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക(2 -3 മിനിറ്റ്) . പ്ലെയിൻ ഫ്ലോർ കൂടി ചേർത്തിളക്കി ചിക്കൻ സ്റ്റോക്കും പൊട്ടറ്റോയും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചെറുതീയിൽ പൊട്ടറ്റോ ഒരു വിധം കുക്ക് ആകുന്നത് വരെ ചൂടാക്കുക(10 -15 മിനിറ്റ്) . ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ, ഗ്രീൻ പീസ്,കോൺ ക്രീം എന്നിവ ചേർത്ത് വീണ്ടും ഒരു 5 മിനിറ്റ് കൂടി ചെറുതീയിൽ തുറന്നു വച്ച് കുക്ക് ചെയ്യുക .ഇപ്പോൾ നല്ല കുറുകിയ രീതിയിൽ ആവും . ഉപ്പും എരിവും നോക്കി ആവശ്യമെങ്കിൽ ചേർത്ത് ചോപ്പ് ചെയ്ത് വച്ചിരിക്കുന്ന പാർസിലി കൊണ്ട് ഗാർണിഷ് ചെയ്‌തു ചൂടോടെ സെർവ് ചെയ്യുക’
ഡോ. ഐഷ വി
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഏറോ ഡ്രോം ഓഫീസർ , കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് എന്നീ തസ്തികയിലേയ്ക്കുള്ള ടെസ്റ്റെഴുതാനായി ഞാൻ അച്ഛനോടൊപ്പം തിരുവനന്തപുരം വിമൻസ് കോളേജിലെത്തി. പതിവ് പോലെ ഒരു ഹോട്ടലിൽ നിന്നും അച്ഛൻ ചായയും ലഘു ഭക്ഷണവും വാങ്ങിത്തന്നിരുന്നു. വീട്ടിൽ നിന്നും കഴിച്ചിട്ട് വരുന്ന പ്രാതലിന് പുറമേയാണിത്. തിരികെ പോകുമ്പോഴും ഇതുപോലെ ചായയും ലഘു ഭക്ഷണവും പതിവാണ്.
നോട്ടീസ് ബോർഡിലിട്ട നമ്പരിൽ നിന്നും എന്റെ ക്ലാസ്സ് റൂം കണ്ടുപിടിച്ചു. അവിടെയെത്തി എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് ടോയിലറ്റിൽ പോകാൻ തോന്നിയത്. പരീക്ഷാ സെന്ററുകളിൽ പലപ്പോഴും ടോയിലറ്റുകൾ ഒക്കെ വളരെ താമസിച്ചേ തുറക്കാറുള്ളൂ. അതിനാൽ അല്പനേരം കൂടി അവിടിരുന്ന ശേഷം ഞാൻ ടോയിലറ്റിൽ പോകാനായി പുറത്തേയ്ക്കിറങ്ങി. അപ്പോൾ നല്ല പൊക്കമുള്ള മെലിഞ്ഞ പയ്യൻ അവിടേയ്ക്ക് കയറി വന്നു. പരീക്ഷാർത്ഥിയാണ്.
അന്നത്തെ പരീക്ഷയുടെ പ്രത്യേകത അന്നു തന്നെ റിസൽട്ടറിയും എന്നതായിരുന്നു. പരീക്ഷയെഴുതിക്കഴിഞ്ഞപ്പോൾ തരക്കേടില്ല എന്ന് തോന്നി. ഞാനും അച്ഛനും റിസൾട്ടറിയാനായി കാത്തു നിന്നു. കുറേ കഴിഞ്ഞപ്പോൾ റിസൾട്ട് വന്നു. കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റിന്റെ ഇന്റർവ്യൂ പിറ്റേന്ന് തിരുവനന്തപുരം പഴയ എയർപോർട്ടിൽ വച്ചാണ്.. ഞാൻ ടെസ്റ്റ് പാസ്സായിട്ടുണ്ട്. പിറ്റേന്ന് ഞാനും അച്ഛനും കൂടി എയർ പോർട്ടിലെത്തി. ഇന്റർവ്യൂവിനായി സജ്ജീകരിച്ച മുറിയിൽ ഹാജരായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾക്കുള്ള കാത്തിരിപ്പ് മുറിയിലേയ്ക്ക് ഞാൻ കയറി. അച്ഛൻ പുറത്ത് കാത്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മുറിയിലേയ്ക്ക് തലേന്നു കണ്ട പൊക്കം കൂടിയ പയ്യൻ കടന്ന് വന്ന് ഇരിപ്പുറപ്പിച്ചു. ഇന്റർവ്യു കഴിഞ്ഞ് ഞാനും അച്ഛനും തിരികെ പോന്നു.
പിന്നീട് ഏറോ ഡ്രോം ഓഫീസറുടെ പോസ്റ്റിനുള്ള എന്റെ ഇന്റർവ്യു മദ്രാസ് ( ഇന്ന് ചെന്നൈ) എയർപോർട്ടിൽ വച്ച് നടന്നു. അധികം താമസിയാതെ എനിക്ക് കോഴിക്കോട് ആർ ഇ സിയിൽ ( ഇപ്പോഴത്തെ NIT) എം സി എ അഡ്മിഷനായി. തലേന്ന് തന്നെ ഞാൻ അച്ഛനോടൊപ്പം കോഴിക്കോട്ടെത്തി. ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ഫ്രഷായി. ഞാനും അച്ഛനും കൂടി അന്ന് വൈകിട്ട് REC കാണാൻ പുറപ്പെട്ടു. പാളയം ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ഒരാൾ വിളിച്ചു പറയുന്നത് കേട്ടു: ” കാരന്തൂര് – കുന്ദമംഗലം ചാത്തമംഗലം – ആർ ഈ സീ –..” പിന്നെ അമാന്തിച്ചില്ല , ഞങ്ങൾ ആ ബസ്സിൽ കയറി. ആർ ഇ സി യുടെ സ്റ്റോപ്പിലിറങ്ങി.
അവിടത്തെ വിശാലമായ ക്യാമ്പസ് കണ്ടപ്പോൾ അവിടെ പഠിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. ഞങ്ങൾ തിരിച്ച് താമസ സ്ഥലത്തെത്തി. പിന്നെ മിഠായിത്തെരുവ് ( SM streat എന്ന സ്വീറ്റ് മീറ്റ് സ്ട്രീറ്റ് – സ്വീറ്റ് മീറ്റ് എന്നാൽ ഹൽവ) ചുറ്റി നടന്ന് കണ്ടു. അവിടെ നിന്നും കുറച്ച് ഹൽവ വാങ്ങിച്ചു. ഞങ്ങൾ കാസർഗോഡായിരുന്ന കാലo മുതൽ അച്ഛൻ ഔദ്യോഗികാവശ്യങ്ങൾക്കായി കോഴിക്കോട്ടെത്തിയാൽ വീട്ടിൽ കോഴിക്കോടൻ ഹൽവ കിട്ടുമെന്ന് ഉറപ്പായിരുന്നു.
എസ് എം സ്ട്രീറ്റിന്റെ മറ്റൊരു പ്രത്യേകത വഴിയേ പോകുന്നവരെ കടക്കാർ കടയിലേയ്ക്ക് സാധനങ്ങൾ വാങ്ങാനായി ക്ഷണിക്കുമെന്നതാണ്. ഞങ്ങൾ തിരിച്ച് ടൂറിസ്റ്റ് ഹോമിലെത്തി, പിറ്റേന്ന് രാവിലെ ഹോട്ടൽ അന്വഷിച്ചപ്പോൾ എസ് എം സ്ട്രീറ്റിൽ നിന്നും റയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിയുന്നിടത്തുള്ള ഒരു ഹോട്ടൽ കണ്ടെത്തി. അവിടെ അപ്പവും ചെറുപയർ കറിയുമായിരുന്നു വിഭവം.. ഞങ്ങളുടെ നാട്ടിൽ ഇല്ലാത്ത ഒരു കോമ്പിനേഷൻ. ചൂടപ്പവും കറിയും പ്രതീക്ഷിച്ച എന്നെ അത് നിരാശയാക്കി. വളരെ തണുത്ത അപ്പവും കറിയുമായിരുന്നു അത്. എങ്കിലും അതും കഴിച്ച് ഞങ്ങൾ ടൂറിസ്റ്റ് ഹോമിലെത്തി. സർട്ടിഫിക്കറ്റുകളടങ്ങിയ ഫയൽ എടുത്ത് ഞങ്ങൾ പാളയം ബസ് സ്റ്റാന്റിലെത്തി. ആർ ഇസി എന്ന് എഴുതിയ ബസ്സിൽ കയറി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ബസ്സിന്റെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി എന്തോ കമന്റടിച്ച് ചിരിച്ച് കൊണ്ട് നിൽക്കുന്ന രണ്ട് പയ്യന്മാരെയായിരുന്നു. അതിലൊരാൾ തിരുവനന്തപുരത്ത് ടെസ്റ്റിനും ഇന്റർവ്യുവിനും പോയപ്പോൾ കണ്ട മെലിഞ്ഞ പൊക്കമുള്ള പയ്യനായിരുന്നു. ഞാൻ മുഖം തിരിച്ച് ഇരുന്നു. ആ ബസ്സ് മാവൂർ ഗ്വാളിയർ റയോൺസ് വഴി ചുറ്റി പോകുന്ന ബസ്സായിരുന്നു. ഒരു അച്ഛനും മകളും കൂടി ചുറ്റിപ്പോകുന്ന ബസ്സിൽ കയറിയിരിപ്പാണ്. ഒന്ന് ചുറ്റി വരട്ടേ… എന്നാണ് പയ്യന്മാരുടെ കമന്റടിയുടെ അർത്ഥമെന്ന് പിന്നീട് മനസ്സിലായി. ഞങ്ങൾ കട്ടാങ്ങൽ സ്റ്റോപിലിറങ്ങി. തിരികെ നടന്ന് ആർ ഇ സി യിലെത്തി. . അപ്പോൾ കാണാം, ഞങ്ങളെ കളിയാക്കി ചിരിച്ച പയ്യന്മാർ ഞങ്ങൾക്കു മുന്നേ അവിടെ എത്തിയിട്ടുണ്ട്.
അധ്യാപകർ എത്തിയപ്പോൾ അഡ്മിഷനുമായി ബന്ധപ്പെട്ട ഔപചാരികതകൾ തുടങ്ങി. എന്റെ പേര് ഐഷ വി എന്നാണെങ്കിലും ഇനിഷ്യലിന്റെ പൂർണ്ണരൂപം എഴുതാൻ ഫോമിൽ ആവശ്യപ്പെട്ടിരുന്നതിനാൽ ഐഷ വിദ്യാധരൻ എന്നാണ് എഴുതിയിരുന്നത്. കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡ് നമ്പൂതിരിസാർ എന്റെ പേര് ഉറക്കെ വായിച്ചപ്പോൾ ഞാനവിടെത്തി. അവർ സർട്ടിഫിക്കറ്റ് പരിശോധിച്ചു. അഡ്മിഷൻ കഴിഞ്ഞ് ഞങ്ങൾ തിരികെ പോന്നു.
അഡ്മിഷൻ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു ക്ലാസ്സ് തുടങ്ങിയത്. ആർ. ഇ. സി യിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അച്ഛൻ തന്ന ഉപദേശം: “ഒരു പ്രലോഭനത്തിലും വീഴരുത്” എന്നതായിരുന്നു. ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ പൊക്കമുള്ള മെലിഞ്ഞ പയ്യന് ( പേര് ശ്യാംലാൽ) മദ്രാസ് എയർപോർട്ടിൽ വച്ച് എയ്റോ ഡ്രോം ഓഫീസറുടെ ഇന്റർവ്യൂ ആണെന്നറിഞ്ഞു . ഞാനും ഇന്റർവ്യൂവിന് പോയിരുന്നു എന്ന് ഞങ്ങൾ തമ്മിൽ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞു. മൈക്രോഫോൺ ഉപയോഗിച്ച് അനൗൺസ്മെന്റ് ചെയ്യുമ്പോൾ നമ്മുടെ ശബ്ദം അവർ പരിശോധിക്കുമെന്ന് ഞാൻ പറഞ്ഞു. പിന്നെ എന്നോട് ഇന്റർവ്യൂവിന് “രാത്രി നിങ്ങൾ ഒറ്റപ്പെട്ട സ്ഥലത്താണ്. ആശുപത്രിയിൽ പോകേണ്ടിവന്നാൽ എന്തു ചെയ്യും?” എന്ന ചോദ്യം ചോദിച്ച വിവരവും ഞാൻ പറഞ്ഞു. ഒരാൾക്ക് ജോലി കിട്ടി പോകുന്നത് നല്ല കാര്യം തന്നെ. എന്നാൽ ശ്യാംലാൽ ക്യാമ്പസ് വിട്ട് പോകുമല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം തോന്നി. ആശംസകൾ നേർന്ന് ഇന്റർവ്യുവിനയച്ചു.
ആകെ 30 വിദ്യാർത്ഥികൾ ഉള്ള ക്ലാസ്സിൽ ഞാൻ രാധിക രാജ റ്റി.എം, അനുപമ ശ്രീനിവാസൻ, ദീപ്തി ജെ മേനോൻ, ലീന മാമ്മൻ എന്നിവർ മാത്രമേ പെൺകുട്ടികളായുള്ളൂ. ഭൂരിഭാഗവും ആൺ കുട്ടികൾ . അതിൽ കുറച്ചുപേർ അന്യ സംസ്ഥാനക്കാരാണ്. രണ്ട് പേർക്കിരിക്കാവുന്ന ബഞ്ചും ഡസ്കുമായിരുന്നു ക്ലാസ്സിൽ . ലീന , ദീപ്തി എന്നിവർ ഒരുമിച്ചും ഞാൻ അനുപമയോടൊപ്പമോ രാധികയോടൊപ്പമോ ആണ് ക്ലാസ്സിലിരിക്കുക. ശ്യാംലാൽ എന്റെ തൊട്ടു പിറകിലുള്ള സീറ്റിലുണ്ടാകും. ഇടവേളകളിൽ അവസരം കിട്ടുമ്പോൾ ഒരന്യസംസ്ഥാനക്കാരൻ പയ്യൻ എന്നെ കളിയാക്കുന്ന മട്ടിൽ ചോദിയ്ക്കുമായിരുന്നു : ” Aysha , will you marry me?” ആ ചോദ്യത്തിന് ഒന്നു പുഞ്ചിരിക്കുകയല്ലാതെ ഞാൻ മറുപടി കൊടുക്കില്ലായിരുന്നു. ഒന്നാമത്തെ കാര്യം അച്ഛനെ വല്യ പേടിയായിരുന്നു. രണ്ടാമത് പയ്യൻ കളിയാക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ചോദ്യം പലദിവസമാവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു: “If you are ready to share the kitchen work, I shall marry you”. എന്റെയീ മറുപടി കേട്ടതിനു ശേഷം ആ പയ്യൻ പിന്നെ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടേയില്ല.

നാട്ടിലേയ്ക്കുള്ള യാത്രകളിൽ ലീനയും ഞാനുമായിരുന്നു ഒരുമിച്ച് ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്നവർ . സെമസ്റ്റർ ബ്രേക്കിൽ റിസർവേഷൻ ഇല്ലാതെയും ഞങ്ങൾ ടെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ 4 സെമസ്റ്റർ ആയപ്പോൾ അഞ്ച് ദിവസത്തെ ബ്രേക്ക് കിട്ടി. ഞാനും ലീനയും കൂടി അന്ന് രാത്രി വണ്ടിയ്ക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞിരിയ്ക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ ലീന കാലുമാറി. അവർക്ക് നിലമ്പൂരിൽ എസ്റ്റേറ്റ് ഉണ്ട്. ലീനയുടെ പപ്പയുടെ ജ്യേഷ്ഠനും കുടുംബവും അവിടെയാണ്. ലീന അങ്ങോട്ട് പോവുകയാണ്. തിരുവനന്തപുരത്തേയ്ക്ക് വരുന്നില്ല എന്ന് പറഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിയുള്ള ഞാൻ ലീനയോട് പിണങ്ങിയിരിപ്പായി.

ലീന ഹോസ്റ്റലിൽ നിന്നും മെൻസ് ഹോസ്റ്റലിലേയ്ക്ക് ഫോൺ ചെയ്തു. ശ്യാംലാലിനോട് ഞാനും നാട്ടിലേയ്ക്ക് പോകുന്നുണ്ട്. കൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞു. രാത്രിവണ്ടിയ്ക്കുള്ള യാത്രയായതിനാൽ സന്ധ്യ കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങിയാൽ മതി. അങ്ങനെ ലീന എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി. ശ്യാംലാൽ അവിടെ എത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തി. ആ യാത്രയിലാണ് ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിച്ചതും വീട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞതും. അത് ജീവിതത്തിലേയ്ക്ക് ഒരുമിച്ചുള്ള യാത്രയാകുമെന്ന് ഞാനന്ന് കരുതിയില്ല. ഞങ്ങൾ അത്താഴം കഴിയ്ക്കാൻ റെയിൽവേ കാന്റീനിൽ കയറി. എന്റെ ചോയിസ് ഒന്നും ചോദിക്കാതെ ചപ്പാത്തിയും തക്കാളിക്കറിയും ശ്യാംലാൽ രണ്ടു പേർക്കുമായി ഓർഡർ ചെയ്തു. ഞങ്ങളത് കഴിച്ചു. ശ്യാംലാൽ തന്നെ പേ ചെയ്തു. പിന്നെ ഞങ്ങൾ പ്ലാറ്റ്ഫോമിലെത്തി. ” 68 മോഡലാണോ? ” എന്ന് എന്നോട് ചോദിച്ചു. എന്റെ ജനന വർഷം ഉറപ്പാക്കുകയായിരുന്നു ശ്യാംലാലിന്റെ ലക്ഷ്യം. അങ്ങനെ ഞാൻ ജനിച്ച വർഷവും സമുദായവുമെല്ലാം ആ യാത്രയിൽ ശ്യാംലാൽ മനസ്സിലാക്കി.
ഞാനക്കാലത്ത് REC hostel ലെ കാറിൽ ഡ്രൈവിംഗ് പഠിക്കുന്നുണ്ടായിരുന്നു. അതേ പറ്റിയും ഞങ്ങൾ സംസാരിച്ചു. ട്രെയിൻ വന്നപ്പോൾ ശ്യം ലാൽ എന്റെ പെട്ടി കൂടിയെടുത്ത് ടെയിനിൽ കയറി. പെട്ടി കാരിയറിൽ വച്ചു. എനിക്ക് വേഗം തന്നെ ഒരു സീറ്റ് പിടിച്ചു തന്നു. ശ്യാംലാലിന് എന്റെ എതിർ വശത്ത് സീറ്റ് കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. പിന്നെപ്പോഴോ രണ്ടു പേരും ഉറക്കമായി. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ഉറങ്ങുന്നയാളിനെ ശല്യം ചെയ്യേണ്ട , പെട്ടിയുമെടുത്ത് ഇറങ്ങാം എന്ന് ഞാൻ കരുതിയപ്പോൾ ശ്യാംലാൽ ചാടിയെണീറ്റു. പെട്ടിയുമെടുത്ത് എന്നെ പ്ലാറ്റ് ഫോമിൽ ഇറക്കി. ആ യാത്രയിൽ ഞങ്ങൾ പരസ്പരം മേൽവിലാസം കൈമാറിയിരുന്നു. ആ യാത്രയിലാണ് ആൺകുട്ടികൾ ക്ലാസ്സിൽ ഒരു വർത്തമാന പത്രം ദിവസവും ഇറക്കാറുണ്ടെന്നും അവർക്കിത്തിരി ബോറടിക്കുന്ന ക്ലാസ്സിൽ ഈ പത്രം എല്ലാ പേരുടേയും കൈകളിൽ എത്തുമെന്നും. പോൾസൺ ആണ് അതിന്റെ എഡിറ്റർ എന്നും. പിന്നീട് ക്ലാസ്സിലെത്തിയ ദിവസം ഞാൻ “പോൾസന് പത്രപ്രവർത്തനത്തിന് പുലിസ്റ്റർ അവാർഡ് കിട്ടുമല്ലോ” എന്ന് മാത്രം പറഞ്ഞു. ഇത് ആൺകുട്ടികളുടെ ഹോസ്റ്റലിൽ അറിഞ്ഞു. ശ്യാംലാൽ എന്റെ പുറകിൽ നിന്നും സീറ്റു മാറി. “സുഹൃത്തുക്കളാണ് എനിക്ക് വലുത്” എന്ന് ഒരു വരി മാത്രം എഴുതിയ കത്ത് എന്റെ പേരിൽ ഹോസ്റ്റലിലേയ്ക്കയച്ചു. പിന്നെ ആറേഴ് മാസത്തേയ്ക്ക് ശ്യാംലാൽ എന്നോടൊന്നും സംസാരിച്ചില്ല. എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാനും അതത്ര കാര്യമാക്കിയില്ല.
ഒരു ക്രിസ്തുമസ് കാർഡ് ശ്യാംലാൽ എനിക്കയച്ചപ്പോൾ ശ്യാംലാലിന്റെ ഇരട്ടകളായ സഹോദരീമാർക്ക് ഞാൻ ഒരു കാർഡയച്ചു. ഒരു ശിവരാത്രിയ്ക്ക് ആർ .ഇ.സി ഹോസ്റ്റലിൽ വച്ച് ഭാവിയിൽ നല്ല ഭർത്താവിനെ ലഭിക്കാനായി ജലപാനം പോലുമില്ലാതെ ഞാൻ ഉപവസിച്ചിരുന്നു.

ഞങ്ങൾക്ക് ആറാം സെമസ്റ്ററിൽ പ്രോജക്ട് മാത്രമേയുള്ളൂ. അഞ്ചാം സെമസ്റ്റർ പരീക്ഷ ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാൽ പ്രോജക്ടിനായി എല്ലാവരും ക്യാമ്പസ് വിട്ട് പോകും. ഇതിനിടയിൽ ക്ലാസ്സിലെ വില്യം ലീനയെ പ്രൊപ്പോസ് ചെയ്തു. ലീന വില്യമിനോട് എനിക്ക് ശ്യാംലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അങ്ങനെ 1992 നവംബർ ആറാം തീയതി എനിക്ക് ഹോസ്റ്റലിൽ ഒരു വിസിറ്റർ ഉണ്ടെന്ന് മെസ്സിലെ കമല വന്ന് എന്നോട് പറഞ്ഞു. ഞാൻ ചെന്നപ്പോൾ കണ്ടത് ശ്യാംലാലിനെയാണ്. “പോസിറ്റീവായിട്ടുള്ള ഉത്തരം വേണം. ജീവിതത്തിൽ എന്നും കൂടെയുണ്ടാകണം” അതായിരുന്നു ആവശ്യം. എനിയ് ക്കൊരു ചോയിസ് ഉണ്ടായിരുന്നില്ല. ” വീട്ടുകാർ സമ്മതിക്കണം. പിന്നെ സ്ത്രീധനമൊന്നും കാണില്ല” എന്നായിരുന്നു എന്റെ മറുപടി. ശ്യാംലാലിന്റെ കുടുംബം ഞങ്ങളേക്കാൾ സാമ്പത്തികമായി ഉയർന്നതാണെന്ന വിവരം അന്നെനിയ്ക്കറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എന്നെ കുറിച്ച് പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ച് സമ്മതമാണെന്നുറപ്പിച്ചിട്ടാണ് എന്നോട് വിവരം പറയുന്നതു തന്നെ. എനിക്കാണെങ്കിൽ അച്ഛനോട് ഇതെങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയും. ശ്യാംലാലുമൊത്തുള്ളജീവിതം സുരക്ഷിതമായിരിക്കും എന്നെനിയ്ക്കുറപ്പായിരുന്നു. കുടിച്ചിട്ട് എടുത്തിട്ട് ഇടിയ്ക്കില്ലെന്നും എനിയ്ക്കുറപ്പായിരുന്നു.
അവസാന പരീക്ഷയ്ക്ക് മുമ്പുള്ള ഒരവധി ദിവസം അച്ഛനും അനുജത്തിയും കൂടി എന്റെ സാധനങ്ങൾ കുറെ വീട്ടിലെത്തിക്കാനായി ആർ ഇസി യിൽ എത്തിയിരുന്നു. അച്ഛൻ അന്ന് ആർ. ഇ. സി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. അനുജത്തി എന്റൊപ്പം ഹോസ്റ്റലിലും. ഞാൻ അനുജത്തിയോട് കാര്യങ്ങൾ അവതരിപ്പിച്ചു. പിറ്റേന്ന് അനുജത്തിയെ ക്യാമ്പസ് ചുറ്റി നടന്ന് കാണിയ്ക്കുന്നതിനിടയിൽ ശ്യാംലാലിന് പരിചയപ്പെടുത്തി കൊടുത്തു. അച്ഛന് കാണുമ്പോഴെല്ലാം ” ഇത് ശ്യാംലാൽ ” എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അനുജത്തിയും ഞാനും ശ്യാംലാലും മാത്രമായി കണ്ട സമയത്ത് അനുജത്തി ശ്യാംലാലിനോട് വീട്ടിലെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ആഭരണങ്ങൾ ഒന്നും കാണില്ലെന്നും കുറെ പറമ്പുണ്ടെന്നും അച്ഛൻ വളരെ ആദർശ ശാലിയാണെന്നും അവൾ പറഞ്ഞു. ശ്യാംലാലിന് അത് സമ്മതമായിരുന്നു. ശ്യാംലാലിന്റെ വീട്ടിലെ പേര് ” ലാലു” എന്നായിരുന്നു. എന്നോട് “ലാലു ” എന്ന് വിളിച്ചാൽ മതിയെന്ന് ശ്യാംലാൽ പറഞ്ഞു.
അച്ഛനും അനുജത്തിയും അത്യാവശ്യമില്ലാത്ത എന്റെ കുറേ സാധങ്ങളുമായി വീട്ടിലേയ്ക്ക് പോയി. ഞാൻ പരീക്ഷ കഴിഞ്ഞ് ലാലുവിനും ലീനയ്ക്കും മറ്റ് കൂട്ടുകാർക്കുമൊപ്പമാണ് വീട്ടിലേയ്ക്ക് പോയത്. അനുജത്തി അമ്മയോട് കാര്യം അവതരിപ്പിച്ചു. ഞാൻ വീട്ടിലെത്തി പ്രോജക്ടിനായി തിരുവനന്തപുരം NIC യിൽ ജോയിൻ ചെയ്ത് ഹോസ്റ്റലിലേയ്ക്ക് മാറിയ ശേഷമാണ് അമ്മ അച്ഛനോട് വിവരം പറയുന്നത്.
ഞാൻ തിരുവനന്തപുരത്തെ ഹോസ്റ്റലിലെത്തിയതിന്റെ പിറ്റേന്ന് ശ്യാംലാലും അച്ഛനും അമ്മയും സഹോദരിമാരും കൂടി എന്നെ കാണാൻ ഹോസ്റ്റലിലെത്തി. അവർ എന്നെയും കൊണ്ട് മ്യൂസിയം, കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം കാപ്പി കുടിയും കഴിഞ്ഞ് എന്നെ ഹോസ്റ്റലിലാക്കിയ ശേഷം തിരികെപ്പോയി . അടുത്ത അവധി ദിവസം ലാലുവിന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലെത്തി. ഞാനും വീട്ടിലെത്തിയിരുന്നു. ഞാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചതിങ്ങനെ: “കൊച്ചേ ഞാൻ നിന്നോട് പറഞ്ഞതല്ലേ പ്രലോഭനങ്ങളിലൊന്നും വീഴരുതെന്ന് ?” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ ലാലുവിന്റെ അച്ഛനോട് രണ്ടു പേർക്കും ജോലി കിട്ടിയിട്ട് വിവാഹം നടത്താമെന്നും എനിക്ക് എന്റെ ഷെയറായി ഒരു പറമ്പാണ് എഴുതി കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നതെന്നും പറഞ്ഞു.
അന്ന് ഇന്റർനെറ്റ് വാട്സാപ് മൊബൈൽ ഒന്നുമില്ലാത്ത കാലമല്ലേ. ഞങ്ങളുടെ വീട്ടിലും അന്ന് ലാന്റ് ഫോൺ ഇല്ല. പ്രണയ ജോഡികൾക്ക് കത്ത് തന്നെ ശരണം.
ശ്യാംലാൽ ആർ ഇ സി യിലെ ഗോവിന്ദൻ സാറിന്റെ കൂടെ ഇമേജ് പ്രോസസ്സിംഗ് പ്രോജക്ടായിരുന്നു ചെയ്തത്. അതിനാൽ കോളേജ് ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. അക്കാലത്തെ അമൂൽ ചോക്ളേറ്റിന്റെ പരസ്യം ഇങ്ങനെയായിരുന്നു : A gift for someone you love. ഞാൻ പ്രണയം പ്രകടിപ്പിക്കാനായി ഒരു അമൂൽ ചോക്ക്ലേറ്റ് വാങ്ങി തപാലിൽ ലാലുവിന് അയച്ചു . അത് പോസ്റ്റ്മാൻ വളരെ കഷ്ടപ്പെട്ട് ലാലുവിന്റെ ഹോസ്റ്റൽ മുറിയുടെ കതകിനടിയിലെ വിടവിൽകൂടി തള്ളി അകത്തിട്ടു. ലാലു നല്ല തമാശക്കാരനാണ്.
വീട്ടുകാർ സമ്മതിച്ച് നാലു വർഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. അതിനാൽ ധാരാളം കത്തുകൾ പരസ്പരം അയച്ചു. പ്രണയം വീട്ടിലറിഞ്ഞ അന്നുമുതൽ ഞാൻ കോളേജിൽ എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോഴും ടെസ്റ്റെഴുതാൻ പോകുമ്പോഴും അച്ഛൻ കൂടെയുണ്ടാകും. ഇതു കാണുമ്പോൾ ലാലുവിനെ കൂട്ടുകാർ കളിയാക്കും. അപ്പോൾ ലാലുവിന് ദേഷ്യം വരും.
ഞാൻ ആലപ്പുഴ എൽ ബി എസ്സിൽ ജോലി ചെയ്യുന്ന സമയം ഒരവധി ദിവസം . ലാലു എന്നെ കാണാൻ സെന്റ് റോസസ് ഹോസ്റ്റലിലെത്തി. എന്നെയും കൂട്ടി പ്പോയി ആലപ്പുഴ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും മസാല ദോശയും വടയും ചായയും വാങ്ങിത്തന്നു. പിന്നെ ഞങ്ങൾ ആലപ്പുഴ കടപ്പുറത്തേയ്ക്ക് പോയി. അവിടെ പാർക്ക് തുറന്നിരുന്നില്ല. നട്ടുച്ച സമയം. ചുട്ടുപഴുത്ത മണലിൽ കടൽ കാറ്റേറ്റ് കുറച്ചു സമയം ഇരുന്ന ശേഷം ഞങ്ങൾ തിരികെ പോന്നു.
എനിക്ക് ഐ എച്ച് ആർ ഡി യിൽ ജോയിൻ ചെയ്യേണ്ട ദിവസം ഒരു കോൺട്രാക്റ്റ് സൈൻ ചെയ്യണമായിരുന്നു. മുദ്രപത്രത്തിൽ ഞാൻ തന്നെയായിരുന്നു പ്രിന്റെടുത്തത്. അതിന്റെ ഇരുപുറവും ഞാൻ പ്രിന്റ് ചെയ്തു. ജോയിൻ ചെയ്യാൻ ചെന്നപ്പോൾ അവിടത്തെ അഡ്മിനിറ്റീവ് ഓഫീസർ രവി സാർ മുദ്രപത്രത്തിന്റെ ഇരുവശവും പ്രിന്റെടുത്തതിനാൽ ജോയിൻ ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. 1995 ഫെബ്രുവരി 16 അന്ന് ആറ്റുകാൽ പൊങ്കാലയായിരുന്നു. പ്രാദേശിക അവധി ദിവസം . പുതുതായി പ്രിന്റെടുക്കാൻ മുദ്രപത്രവും കിട്ടില്ല, ടൈപ്പ് ചെയ്യാൻ ആളെയും കിട്ടില്ല. ഞാൻ പിറ്റേന്ന് കൊണ്ടുവന്നാൽ മതിയോ എന്ന് രവി സാറിനോട് ചോദിച്ചു. രവിസാർ സമ്മതിച്ചില്ല. അന്ന് അച്ഛനും ലാലുവും കൂടെയുണ്ടായിരുന്നു. ലാലു അച്ഛനേയും കൂട്ടി ഓട്ടോ പിടിച്ച് കരമന ഭാഗത്തേയ്ക്ക് പോയി. പുതിയ മുദ്രപത്രം വാങ്ങി എഗ്രിമെന്റ് ടൈപ്പ് ചെയ്ത് കൊണ്ടുവന്നു. അങ്ങനെ ഞാൻ ജോയിൻ ചെയ്തു. മൂന്ന് ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞ് തൃശ്ശൂർ മാള മോഡൽ പോളിയിൽ ജോയിൻ ചെയ്യാനായി പോയപ്പോൾ തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ വരെ ലാലു എന്നെ അനുഗമിച്ചു.

1996 മാർച്ച് 26 നായിരുന്നു ഞങ്ങളുടെ വിവാഹം.
അതിന് മുമ്പ് മോഹൻലാലും ഉർവശിയും അഭിനയിച്ച ” മിഥുനം” സിനിമ ഇറങ്ങിയിരുന്നു. ലാലു അത് കണ്ടിരുന്നു. ലാലു ഞാനെഴുതിയ എല്ലാ പ്രണയ ലേഖനങ്ങളും കത്തിച്ചു കളഞ്ഞു. എന്നോടും ലാലു എനിയ് ക്കെഴുതിയ എല്ലാ കത്തുകളും കത്തിച്ചു കളയാൻ പറഞ്ഞു. അങ്ങനെ ഞാൻ മനസ്സില്ലാമനസ്സോടെ ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന കത്തുകൾ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കുറച്ചുനേരം നിന്ന ശേഷം വീടിന്റെ തെക്കേ പറമ്പിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. അങ്ങനെ പക്വതയെത്തിയ പ്രായത്തിലെ പ്രണയം ഞങ്ങൾ അനശ്വരമാക്കി.

വാൽക്കഷണം: ഞങ്ങളുടെ കോളേജിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകരില്ലാതെ കൊടൈക്കനാലിലേയ്ക്ക് ടൂർ പോയിരുന്നു. അതിന് ഞാൻ പോയിരുന്നില്ല. ലാലു എന്നെ വിവാഹം കഴിഞ്ഞ് കൊടൈക്കനാലിലേയ്ക്ക് കൊണ്ട് പോകാമെന്ന് ഒരു മോഹന വാഗ്ദാനം നൽകി. ഡൽഹി, ആഗ്ര , മധുര, പല പല ഡാമുകൾ , കടൽത്തീരങ്ങൾ നെല്ലിയാംപതി എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയെങ്കിലും കൊടൈക്കനാലിൽ മാത്രം കൊണ്ടുപോയില്ല. അതേ പറ്റി പറഞ്ഞാൽ പറയും :” കല്യാണത്തിന് മുമ്പ് നീ സാമ്പാർ വയക്കാൻ പഠിച്ചെന്ന് പറഞ്ഞിട്ടു ഇതുവരെ പഠിച്ചില്ലല്ലോ” എന്ന്. അങ്ങനെ 75 ശതമാനം പൊരുത്തങ്ങളും 25 ശതമാനം പൊരുത്തക്കേടുകളുമായി ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട്….. ലാലു എന്നെ അടുക്കളയിൽ സഹായിക്കും കേട്ടോ…
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.