Latest News

പ്രവചനങ്ങളെ അസ്ഥാനത്താക്കി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും.
രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി്‌ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍നിന്നുമാത്രമേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാലിനാണ് സൂക്ഷ്മപരിശോധന. ഒരാളേ പത്രികനല്‍കുന്നുള്ളൂവെങ്കില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷംതന്നെ പ്രസിഡന്റ് ആരാണെന്നറിയാം എന്ന സൂചനയും നേരത്തെതന്നെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇനി ഔദ്യോഗികപ്രഖ്യാപനമേ നടക്കേണ്ടതുള്ളൂ.

തിങ്കളാഴ്ച 11-ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. തിങ്കളാഴ്ച കേരളത്തിൽനിന്നുള്ള ദേശീയകൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നുണ്ട്.

തമിഴ്നാട്ടിൽനിന്ന് 11 വർഷംമുൻപ് കാണാതായ യുവതിയെ തേടി ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ടയിൽ. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിനി ധരിണി ഇവിടെയുമെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാ​ഗം അന്വേഷണം കേരളത്തിലേക്കുകൂടി വ്യാപിപ്പിച്ചത്.

2014 സെപ്റ്റംബർ 17-ന് കാണാതാകുമ്പോൾ ധരിണിക്ക് 38 വയസുണ്ടായിരുന്നു. അവിവാഹിതയാണ്. ഉയരം അഞ്ചടി ഏഴി‍ഞ്ച്. വെളുത്തനിറം, കണ്ണടയുണ്ട്. വലത് കവിൾത്തടത്തിൽ അരിമ്പാറ എന്നിവയാണ് അടയാളങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയുമാണ് ധരിണി. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന സ്വഭാവമുള്ള ധരിണിക്ക് ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

സ്കൂളിലോ കോളേജിലോ ട്യൂഷൻ സെന്ററിലോ ഇവർ ജോലി ചെയ്യാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് തേടുന്നത്. 2015 ഫെബ്രുവരി 27-ന് ധരിണി ചെങ്ങന്നൂർ മുതൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ സഞ്ചരിച്ചിരുന്നു എന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് തമിഴ്നാട്ടിൽനിന്നുള്ള അന്വേഷണസംഘം പത്തനംതിട്ടയിലെത്തിയത്. ജില്ലാ പോലീസിന്റെ സഹായവും തേടി.

തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ, കുമരത്താംപട്ടി എന്നിവിടങ്ങളിൽ ധരിണി മുൻപ് താമസിച്ചിരുന്നു. ഒന്നിലധികം ഇ-മെയിൽ ഐഡികളുള്ളയാളാണ്. എന്നാൽ പത്തനംതിട്ടയിലെത്തിയശേഷം ഇ-മെയിൽ വഴി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. ഇ-മെയിൽ ഐഡികൾ ഒഴിവാക്കിയതായും സംശയമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ ഇത്തരം അക്കൗണ്ടുകൾ ഇപ്പോൾ ഉപയോ​ഗിക്കുന്നില്ല.

ധരിണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ക്രൈംബ്രാഞ്ച് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവർ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് സിഐഡി വിഭാ​ഗവുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

ആശങ്കകള്‍ക്ക് വിട നല്‍കി നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച (മാര്‍ച്ച് 23) ഡിസ്ചാര്‍ജ് ആകും. ഉച്ചയ്ക്ക് 12 ന് ജെമെല്ലി ആശുപത്രിക്ക് പുറത്ത് മാര്‍പാപ്പ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. അദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹം നല്‍കുകയും ചെയ്യും. ശേഷം വത്തിക്കാനിലേക്ക് മടങ്ങുമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ട് മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ആഴ്ചകള്‍ക്ക് ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയതായി വത്തിക്കാന്‍ സ്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മാര്‍പാപ്പയുടെ ആദ്യ പൊതുദര്‍ശനമാണിത്. മാത്രമല്ല ഒരു മാസത്തിലധികം ആശുപത്രിയില്‍ ആയിരുന്നിട്ടും, മാര്‍പാപ്പ തന്റെ കര്‍ത്തവ്യങ്ങളില്‍ സജീവമായിരുന്നു. അദേഹം വിശ്വസികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു, തനിക്ക് ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതിനായി മാര്‍ച്ച് ആറിന് ഒരു ശബ്ദ സന്ദേശവും പുറത്ത് വിട്ടിരുന്നു. മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിച്ചതും ആശുപത്രിവാസ കാലത്തായിരുന്നു.

വലിയ ആശങ്കകളിലൂടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിശ്വാസി സമൂഹം കടന്നുപോയത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാര്‍പാപ്പയുടെ സൗഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണമടക്കം നടത്തിയിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചിരുന്നു. എത്രയും വേഗം അദേഹം സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാന്‍ വക്താവ് പങ്കുവച്ചിരുന്നു.

വത്തിക്കാന്‍ മീഡിയ അതിന്റെ യൂട്യൂബ് ചാനലിലൂടെ മാര്‍പാപ്പയുടെ ആശംസയുടെയും അനുഗ്രഹത്തിന്റെയും തത്സമയ സംപ്രേക്ഷണം നല്‍കും.

പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെയാണ് ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.

പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടു.

2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.

2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിച്ചു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു.

മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.

ലണ്ടൻ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിക്കുന്ന ഇഫ്‌താർ മീറ്റ് മാർച്ച് 23 ന് ക്രോയിഡോണിലെ ലണ്ടൻ റോഡ് തോന്റൻഹീത്ത് കെസിഡബ്ല്യൂഎ ഹാളിൽ (CR76AR) നടക്കും. ഐഒസി നാഷണൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ രൺധാവ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയൽ അധ്യക്ഷനാകും. വൈകിട്ട് 5 മണി മുതൽ നടക്കുന്ന സംഗമത്തിൽ കെ.മുനീർ മൗലവി, റവ. സോജു എം തോമസ് എന്നിവർ ഉൾപ്പടെ യുകെയുടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന്‌ വൈസ് പ്രസിഡന്റ് അശ്വതി നായർ പറഞ്ഞു.

മനുഷ്യ മനസുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്‌നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് അബ്ദുള്ള, അപ്പ ഗഫൂർ, ജോർജ്ജ് ജോസഫ് എന്നിവർ പറഞ്ഞു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

സുജു കെ. ഡാനിയേൽ – +447872129697, അശ്വതി നായർ – +447305815070, അഷ്‌റഫ്‌ അബ്ദുള്ള – +447868519721, അപ്പ ഗഫൂർ – +447534499844, ജോർജ് ജോസഫ് – +447954414478 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇഫ്താർ മീറ്റ് നടക്കുന്ന ഹാളിന്റെ വിലാസം : KCWA TRUST HALL, 505 LONDON ROAD, THORNTON HEATH, CR7 6AR

തിങ്കളാഴ്ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ യുവതി മരണമടഞ്ഞു . എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി.വര്‍ഗീസിന്റെ ഭാര്യ ലീനു എല്‍ദോസ്(35)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. തൊടുപുഴയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിനിടയാക്കിയത്. യുകെയിലേക്ക് പോകുന്ന ലീനുവിന്റെ സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് പട്ടാഴിയിലെ കുടുംബ വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു അപകടം.

അപകടത്തെ തുടർന്ന് ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിന്റെ പിന്‍ഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു. എല്‍ദോസിന് നിസ്സാര പരുക്കേറ്റു. മസ്‌കറ്റില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്ച മുന്‍പാണ് അവധിക്ക് നാട്ടില്‍ വന്നത്. പട്ടാഴി മീനം സ്വാമി നഗറില്‍ സായകത്തില്‍ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.

ജീവിതത്തിന്റെ എല്ലാവാതിലുകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ ചുങ്കം സ്വദേശി ഷൈനിയുടെ തൊടുപുഴ , ചുങ്കം ,തട്ടാരത്തട്ട പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്നും കടം എടുത്ത തുകയിൽ ബാക്കിയായ 95,225 രൂപ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നൽകാമെന്ന് ഞങ്ങൾ അവരെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റ് അശ്വതി അജിമോൻ അയച്ചു തന്ന ഷൈനിയുടെ കടവിവരണ ലെറ്റർ താഴെ പ്രസിദ്ധികരിക്കുന്നു ദയവായി സഹായിക്കുക .

ഷൈനി ചുങ്കത്തുനിന്നും ഏറ്റുമാനൂരിലെ വീട്ടിലേക്കു പോകുന്നതിനു മുൻപ് നോബിയുടെ കുടുംബത്തിനു വേണ്ടി വാങ്ങിയ പണം തിരിച്ചടക്കാൻ നോബിയുടെ കുടുംബം തയ്യാറാകാതിരിക്കുകയും അതിനു ശേഷം കുടുംബ ശ്രീ പ്രസിഡന്റ് ഷൈനിയോട് സംസാരിക്കുന്ന വോഡിയോ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു ,ഈ കടവും ഷൈനിയുടെ മരണത്തിനു കാരണമായിട്ടുണ്ട്. അതുകൊണ്ടു പാവപ്പെട്ട കുടുംബശ്രീക്കാരുടെ പണം നഷ്ടപ്പെടാതിരിക്കാനാണ് ഞങ്ങൾ ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങിയത് . ദയവായി സഹായിക്കുക .

നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;നൽകുക .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് ഇടിമിന്നലേറ്റത്.

സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബിജെപി സംസ്ഥാന അധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക ഞായറാഴ്ച സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് എന്നത് വെറും സാങ്കേതികത മാത്രമാണെന്നും സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ച് കഴിഞ്ഞുവെന്നുമാണ് സൂചന.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കെ.സുരേന്ദ്രന്‍ തുടരുമോ, പുതിയ അധ്യക്ഷന്‍ വരുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നത്.

ഈ വര്‍ഷം അവസാനം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും 2026 മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാതെ കെ.സുരേന്ദ്രന്റെ കാലാലധി നീട്ടി നല്‍കാനും സാധ്യതയുണ്ട്.

അതേസമയം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുകയാണെങ്കില്‍ എം.ടി രമേശിനാണ് കൂടുതല്‍ സാധ്യത. വി.മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.

കെ. സുരേന്ദ്രന് പുറമെ ഗുജറാത്തില്‍ സി.ആര്‍. പാട്ടീല്‍, മധ്യപ്രദേശില്‍ വി.ഡി.ശര്‍മ, മിസോറമില്‍ വന്‍ലാല്‍ മുവാക്ക എന്നിവരാണ് അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരുന്നത്.

കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു.

എന്നാല്‍ ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് എഎംവിഐ ആയ ഗണേഷ് അടൂര്‍ സ്വദേശിയാണ്. ഏറ്റുമാനൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

RECENT POSTS
Copyright © . All rights reserved