ബിനോയ് എം. ജെ.
മരണത്തെകുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാനിടയില്ല.എങ്കിലും നാമതിനെക്കുറിച്ച് ചിന്തിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അതാണതിന്റെ സത്യം. നമ്മുടെ ജീവിതത്തിൽ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിരിക്കുകയും നാമതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമായ ഒരു കാര്യമാണെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. അതിനാൽതന്നെ മരണത്തെ അപഗ്രഥിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം മരണത്തെ ഭാവിയിൽ ഒളിപ്പിക്കുവാൻ വ്യഗ്രത കൂട്ടുന്നു. വർത്തമാനത്തിൽ അതിനെ അപഗ്രഥിക്കുവാൻ മടികാട്ടുകയും ചെയ്യുന്നു. കാരണം അത് പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു.
എന്നാൽ മരണം പരിഹാരമുള്ള ഒരു പ്രശ്നമാണ്! നാമതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് ഇവിടുത്തെ ഏക പ്രശ്നം. മരണത്തെ കുറിച്ച് പറയുമ്പോൾ രണ്ട് വാദഗതികൾ പൊന്തിവരുന്നുണ്ട്. ആദ്യത്തേത് “മരണം ഒരു നുണയാണ്” എന്നതാണ്. അതായത് മരണം എന്നൊന്നില്ല. അതൊരു അഭാവസത്ത(Absent Entity )യാണ്. അത് ഉള്ളതായി നമുക്ക് തോന്നുക മാത്രം ചെയ്യുന്നു. ആത്മാവിന് മരണമില്ല. നാം എന്നും ആ ആത്മാവാണ്. ആത്മാവ് ഈശ്വരനാണ്. ഈശ്വരന് എങ്ങനെയാണ് മരിക്കുവാൻ കഴിയുക? ശരീരവുമായി താദാത്മ്യപ്പെടാതിരിക്കുക! സ്വയം ഈശ്വരനാണെന്നുള്ള ചിന്തയെ പരിപോഷിപ്പിച്ചുകൊണ്ടുവരിക. നിങ്ങൾ മരിച്ചാലും പുനർജ്ജനിക്കും. കാരണം ആത്മാവിന് മരണമില്ല. ഈ പ്രപഞ്ചം മുഴുവൻ നശിച്ചാലും നിങ്ങൾക്ക് നാശമില്ല.നിങ്ങൾ മരിക്കുന്നില്ല. നിങ്ങൾ ശരീരം ധരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ടായിരിക്കും. നിങ്ങളെ ഈ പ്രപഞ്ചത്തിൽ നിന്ന് നിഷ്കാസനം ചെയ്യുവാനോ ഇല്ലാതാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കാരണം നിങ്ങളും പ്രപഞ്ചവും ഒന്നാകുന്നു!
രണ്ടാമത്തെ വാദഗതി “മരണം സത്യത്തിൽ ഉണ്ട്” എന്നതാണ്. ജനിക്കുന്നവന് മരണം നിശ്ചയം; മരിക്കുന്നവന് ജനനം നിശ്ചയം. എന്നിരുന്നാലും മരണം ജീവിതത്തിലെ ഏറ്റവും മധുരമായ അനുഭവമാണ്. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന അസുലഭമുഹൂർത്തമാണ് മരണം. അപ്പോൾ അനന്താനന്ദം അനുഭവപ്പെടുന്നു. പിന്നെന്തുകൊണ്ടാണ് മരണം വേദനാജനകമായും ദു:ഖകരമായും അനുഭവപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നത്? അത് ആശയക്കുഴപ്പം ഒന്നുകൊണ്ടു മാത്രമാണ്. മരണത്തെ നിങ്ങൾ ആശ്ലേഷിക്കുന്നില്ല; അതിനെ നിങ്ങൾ സ്വീകരിക്കുന്നില്ല; എന്നാൽ അത് സംഭവിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് മരണവുമായി പൊരുത്തപ്പെടുവാൻ കഴിയുന്നില്ല. ഇവിടെ അനന്താനന്ദം അനന്ത ദു:ഖമായി മാറുന്നു.
വാദഗതി ഏതായാലും നാം നമ്മുടേതായ രീതിയിൽ മരണത്തെ വിശകലനം ചെയ്തേ തീരൂ. അതാണ് പ്രധാനപ്പെട്ട കാര്യം. ദഹിക്കാതെ കിടക്കുന്ന ആ ആശയക്കുഴപ്പത്തെ നാം ദഹിപ്പിക്കണം. അപ്പോൾ നമുക്ക് അതൊരു പ്രശ്നമാവില്ല. എത്രനാൾ നാമതിൽനിന്നോടിയകലും? ഈ ഭീതി നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുന്നു. നാം ജീവിതം ആസ്വദിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നു. പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല. നാം പരിഹരിക്കുവാൻ ശ്രമിക്കുന്നില്ലെന്ന് മാത്രം. മരണമാകുന്ന പ്രശ്നത്തെ ധീരമായി വിശകലനം ചെയ്യുവിൻ! അതിന് പരിഹാരം കണ്ടെത്തുമ്പോൾ നിങ്ങൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് ഒന്‍പത് മണിക്കൂറാണ് രാഹുലിനെ ഇഡി സംഘം ചോദ്യം ചെയ്തത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് രാഹുല്‍ ഗാന്ധി ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനായത്. വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 11.35നാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഇഡി ആസ്ഥാനത്തെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ രാഹുല്‍ വീണ്ടും ഇഡി ആസ്ഥാനത്ത് മടങ്ങിയെത്തി.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇത് ഇഡി അംഗീകരിച്ചിരുന്നില്ല.
ഇന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഏറ്റുമുട്ടിയിരുന്നു. രാഹുലിനെ ചോദ്യം ചെയ്യവെയാണ് എഐസിസി ആസ്ഥാനത്ത് പൊലീസും നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് ഓഫീസ് ഗേറ്റിനു മുമ്പില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയാ ഗാന്ധി കൂടുതല്‍ സമയം തേടിയേക്കും. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോണിയ.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.
അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഏകദിന, ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കള്ള ഇന്ത്യന്‍ ടീമിലുണ്ടാവും.
ഇന്ത്യന്‍ ടീം:
Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.
കാൽപ്പന്ത് കളി പോലെ ലോകം സ്നേഹിക്കുന്ന ഒരു കായിക വിനോദം ഈ ലോകത്തില്ല . അങ്ങനെ മനോഹര നിമിഷങ്ങൾ ഓർത്തിരിക്കാനുള്ള ലീഗിൽ നിന്നും ഇപ്പോൾ വരുന്നത് ഒരു ദുരന്ത വാർത്തയാണ്. താരത്തിന് റെഡ് കാർഡ് നൽകിയതിന് റഫറിയെ കാണികളും ഹാരങ്ങളും ചേർന്ന് തള്ളുകയും രക്തസ്രാവം സംഭവിച്ചതിനാൽ റഫറി മരണപ്പെടുകയും ചെയ്തിരിക്കുന്നു.
സെൻട്രൽ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന എൽ സാൽവദോറിലാണ് ഇത്തരം ഒരു ദുരന്തം നടന്നത്. ഒരുപാട് വർഷത്തെ റഫറിയിങ് പരിചയസമ്പത്തുള്ള ഹോസെ അർണാൾഡോ അമേയ എന്ന റഫറിക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്.
സാൽവദോറിൽ അമേച്വർ മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു താരത്തിന് റെഡ് കാർഡ് നൽകിയത്. അതെ തുടർന്ന് താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ ആക്രമിക്കുകയും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് റഫറി മരണപ്പെടുക ആയിരുന്നു.
റഫറി കൊല്ലപ്പെട്ട സംഭവം ഫെഡറേഷൻ സ്ഥിതികരിച്ചിട്ടുണ്ട്. അമേച്വർ മത്സരങ്ങൾ മാത്രമല്ല പല പ്രമുഖ ടൂര്ണമെന്റുകളും നിയന്ത്രിച്ചിട്ടുള്ള റഫറിയാണ് അർണാൾഡോ. ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്ന്നു. ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആരാധകരും പറയുന്നു.
രാജ്യത്ത് മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സായി പല്ലവി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്.
പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയില്‍ ഉണ്ട്, രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സായി പല്ലവി പറഞ്ഞു. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ സായി പല്ലവി പറഞ്ഞു.
‘വിരാട പര്‍വ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി
സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം.സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിറയുന്നത്. നടിയ്ക്ക് നേരെ വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.
അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.
ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാള്‍ പത്തിരട്ടി വേഗമാണ് 5ജി വാഗ്ദാനം ചെയ്യുക.
വിദേശ രാജ്യങ്ങളില്‍ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയില്‍ 5ജി വിന്യസിക്കാന്‍ സാധിച്ചിരുന്നില്ല. ലേലം ഈ വര്‍ഷം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല.
600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക.
ഇതില്‍ മെഡി റേഞ്ച്, ഹൈ റേഞ്ച് ബാന്‍ഡ് സ്‌പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കള്‍ 5ജി വിന്യാസത്തിനായി ഉപയോഗിക്കുക. പത്ത് വർഷത്തിന് ശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം.
5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍. മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇതിനകം 5ജി ഫോണുകള്‍ സജീവമാണ്.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യുന്നതു സരിത എസ്. നായരുടെ രഹസ്യമൊഴിയെടുത്ത ശേഷം.
സരിതയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം അതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി മതിയെന്ന നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സരിതയുടെ മൊഴിയില്‍ വസ്‌തുതകളുണ്ടെന്നു കണ്ടാലേ ഇരുവര്‍ക്കുമെതിരേ നടപടിയുമായി പോലീസ് മുന്നോട്ടു നീങ്ങൂ. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണു ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
അറസ്‌റ്റിനു സാധ്യത കണ്ടാല്‍, പി.സി. ജോര്‍ജും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്. തന്നെ പോലീസ് മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ് കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാം.
കഴമ്പില്ലാത്ത കേസുമായി പോയാല്‍ രാഷ്‌ട്രീയ പകപോക്കലായി കണ്ടു കോടതിയില്‍നിന്നു തിരിച്ചടി ലഭിക്കാനും സാധ്യതയേറെ. നേരത്തെ രണ്ടു കേസില്‍ പി.സി. ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, പി.സി. ജോര്‍ജിനെതിരായ നടപടികള്‍ നല്ലപോലെ ആലോചിച്ചശേഷമേ തീരുമാനിക്കു.
അതിനാലാണു സരിതയുടെ രഹസ്യമൊഴിയില്‍ വസ്‌തുതകളുണ്ടെങ്കില്‍ മാത്രം ശക്‌തമായ നടപടികളുമായി പോകാനുള്ള തീരുമാനം. മുന്‍മന്ത്രി കെ.ടി. ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതിയിലാണു കലാപത്തിനു ശ്രമമെന്ന കുറ്റം ചുമത്തി കേസെടുത്തത്. ആരോപണത്തിനു പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. പ്രത്യേകസംഘമാണു കേസന്വേഷിക്കുന്നത്. ഏതു വകുപ്പു ചുമത്തണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജിയില്‍ ജലീലിന്റെ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ക്കു ഇതുവരെയും പരാതിയുടെ കോപ്പി കിട്ടിയിട്ടില്ല. ഈ കേസ് ഉടനെ ഹൈക്കോടതി തീര്‍പ്പാക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ടു പരിശോധിച്ചശേഷമേ സാധാരണഗതിയില്‍ ഹര്‍ജി തീര്‍പ്പാന്‍ ഹൈക്കോടതി തയാറാവൂ എന്നാണു പോലീസിന്റെ വിലയിരുത്തല്‍.
പി.സി. ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരേ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണു സരിത പറയുന്നത്. സ്വപ്‌നയെ ജയിലില്‍ വച്ചു പരിചയമുണ്ട്. എന്നാല്‍ സ്വപ്‌നയുടെ കൈയില്‍ തെളിവുകളില്ലെന്ന് അറിയാവുന്നതുകൊണ്ടു പിന്മാറിയെന്നാണു സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവു സ്വപ്‌നയുടെ കൈയില്‍ ഉണ്ടെന്നു പറയാന്‍ ജോര്‍ജ് ആവശ്യപ്പെട്ടെന്നാണു സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്‌നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്‌റ്റ് ഹൗസില്‍ വച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍വച്ചും താനുമായി കൂടിക്കാഴ്‌ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണസംഘത്തിനു സരിത കൈമാറിയിട്ടുണ്ട്.
ഇടുക്കി രാജകുമാരിയില്‍ ഏലക്കാട്ടില്‍ കാണാതായ നാലു വയസ്സുകാരിയെ ഇന്നു രാവിലെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇന്നലെ തോട്ടത്തില്‍ കാണാതായത്. സമീപത്തുള്ള ഒരു ഏലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തില്‍ ഒപ്പമെത്തിയതായിരുന്നു കുട്ടി. ഇടയ്ക്ക് കുട്ടിയെ കാണാതാവുകയായിരുന്നു.
പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.
അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.
പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.
തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.
ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.
സ്പോര്‍ട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.
ഒളിംപിക്സ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.