സോളാർ പീഡനക്കേസില്‍ പി.സി.ജോർജ്ജിന്റെയും ലതികാ സുഭാഷിന്റെയും മൊഴി സിബിഐ രേഖപ്പെടുത്തി. കൊച്ചിയിൽ വച്ചാണ് സിബിഐ സംഘം ഇവരുടെ മൊഴിയെടുത്തത്. സോളാർ കേസിനെ കുറിച്ച് മുമ്പ് രണ്ടു നേതാക്കളും നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സോളാർ പദ്ധതിക്ക് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളും, എ.പി.അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ഇവരുടെ മൊഴിയെടുത്തത്. പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് പി സി ജോര്‍ജ് നേരത്തെ നടത്തിയ വെളിപ്പെടുത്തൽ.
നാലുവർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സബിഐക്ക് കൈമാറിയത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 16 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സർക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്തുപേർക്കെതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു. മൊഴിയിൽ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്
മേലാറ്റൂരില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്‌ഫോമില്‍ രഹസ്യ അറ നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസും അതില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ഏറെ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയതാണ്. കേസെല്ലാം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങള്‍ തലപൊക്കുകയാണ്. താനിപ്പോഴും ഡെപ്പിനെ സ്‌നേഹിക്കുന്നുവെന്നും താനൊരു നല്ല ഇരയല്ലെന്നും ഹേര്‍ഡ് പറയുന്നു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആംബറിന്റെ പരാമര്‍ശം.
വിചാരണ വേളയില്‍ തന്റെ മനസ്സിലെ ഒരുഭാഗം ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് ഹേര്‍ഡ് പറഞ്ഞിരുന്നു. ഇതെക്കുറിച്ച് അഭിമുഖകര്‍ത്താവ് ഹേര്‍ഡിനോട് ചോദിച്ചു. ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും ഡെപ്പിനെ സ്‌നേഹിക്കുന്നുവോ എന്നായിരുന്നു ചോദ്യം. അതെ, തീര്‍ച്ചയായും സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്‌നേഹിച്ചത്. അതുകൊണ്ടു തന്നെ ഡെപ്പിനോട് എനിക്ക് മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല- ഹേര്‍ഡ് പറഞ്ഞു.
‘താനൊരു നല്ല ഇരയല്ല. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടുന്ന ഇരയല്ല. ഒരു മികച്ച ഇരയുമല്ല’- ഹേര്‍ഡ് കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മാധ്യമത്തിന് നേരത്തേ നല്‍കിയ അഭിമുഖത്തില്‍ ഹേര്‍ഡ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണ സുതാര്യമായിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഡെപ്പിന് അനുകൂലമായി സാക്ഷി പറഞ്ഞവരെ കൂലിത്തൊഴിലാളികള്‍ എന്നാണ് അഭിമുഖത്തില്‍ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപ്പില്‍നിന്ന് പണം വാങ്ങിയെന്നും ഹേര്‍ഡ് പറഞ്ഞു
‘സാധാരണക്കാരന് അതൊക്കെ അറിയണമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഞാന്‍ അത് വ്യക്തിപരമായി എടുക്കുന്നില്ല. പക്ഷേ, ഈ വെറുപ്പും വിദ്വേഷവും ഞാന്‍ അര്‍ഹിക്കുന്നുവെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് പോലും, ഞാന്‍ കള്ളം പറയുകയാണെന്ന് വിചാരിച്ചാലും, നിങ്ങള്‍ക്ക് ഇപ്പോഴും എന്റെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയില്ല.’ ആംബര്‍ ഹേര്‍ഡ് പറഞ്ഞു.
‘എങ്ങനെയാണവര്‍ വിധി പ്രസ്താവിക്കുക? അവരെല്ലാം ഓരോ കസേരകളിലിരുന്ന് മൂന്നാഴ്ച തുടര്‍ച്ചയായി എല്ലാം കേട്ടു.’ ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ നിന്നുള്ള നിരന്തരമായ സാക്ഷ്യമായിരുന്നു വിചാരണയുടെ അവസാനം വരെയുണ്ടായതെന്നും ഹേര്‍ഡ് ആരോപിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. ഡെപ്പിനെതിരെ ആംബര്‍ ഹേര്‍ഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് ഹേര്‍ഡിന് പിഴയായി ഡെപ്പ് നല്‍കേണ്ടത്.
2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ആംബര്‍ ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, അതിന് തൊട്ടുപിന്നാലെ ഡിസ്നി അടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സിനിമകളില്‍നിന്ന് ഡെപ്പിനെ ഒഴിവാക്കി. തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേര്‍ഡും നല്‍കി. 2015-ലായിരുന്നു ഇവരുടെ വിവാഹം.
കന്യാകുമാരി കുലശേഖരത്ത് നാലു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനെയാണ് (37) മകള്‍ സുഷ്വികയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്‍ സുജിമോള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയകുട്ടിയാണ് സുഷ്വിക.
മദ്യപിച്ച് വീട്ടിലെത്തിയ സുരേന്ദ്രനെ പേടിച്ച് സഹോദരങ്ങള്‍ക്കൊപ്പം സമീപത്തുള്ള തോട്ടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്. പിതാവ് സ്ഥിര മദ്യപാനിയാണെന്നും മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും സഹോദരങ്ങള്‍ പറയുന്നു. പിതാവിനെ പേടിച്ചാണ് തങ്ങള്‍ തോട്ടത്തില്‍ ഒളിച്ചതെന്നും സഹോദരങ്ങള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
ഷാര്‍ജയില്‍ സുഹൃത്തിന്റെ മിഡില്‍ ഈസ്റ്റ് എന്ന കോളജിനു വേണ്ടി ഭൂമി കിട്ടാന്‍ ഷാര്‍ജ ഭരണാധികാരിയെ സമീപിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ പുതിയതല്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍ പറയുന്നു. പഴയ ആരോപണമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ തനിക്ക് നോട്ടീസ് നല്‍കിയതും അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമെല്ലാം.
താന്‍ ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ല. കോണ്‍സുല്‍ ജനറലുമായി തനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ നമ്പര്‍ പോലും തന്റെ പക്കലില്ല.
മിഡില്‍ ഈസ്റ്റ് എന്ന പേരിലൊരു കോളജില്ല. അങ്ങനെ ഒരു കോളജിനു വേണ്ടി സ്ഥലവും വാങ്ങിയിട്ടില്ല. അതിനു വേണ്ടി ഷാര്‍ജ ഷെയ്ഖിനെ കണ്ടിട്ടില്ല. കേരളത്തിന്റെ മൂന്നിരട്ടി വരുമാനമുള്ള ഷാര്‍ജയിലെ ഷെയ്ഖിന് കൈക്കൂലി കൊടുക്കാന്‍ താന്‍ കോണ്‍സുല്‍ ജനറലിന് പണം കൊടുത്തുവെന്നത് യാതൊരു ലോജിക്കുമില്ലാത്ത ആരോപണമാണ്. എന്നാല്‍ സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്ന മാധ്യമങ്ങളോട് ചോദ്യത്തോട് പ്രതികരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങളുടെ അടുക്കല്‍ നിന്ന് പോകുകയായിരുന്നു.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഇതിനായി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
പ്രാസം ഒപ്പിച്ചുള്ള സംസാരശൈലിയിലൂടെ സ്റ്റേജിനേയും ടെലിവിഷൻ പ്രേക്ഷകരേയും ചിരിപ്പിച്ച സാജൻ പള്ളുരുത്തി തന്റെ കഴിഞ്ഞകാലത്തെ ദുരിതങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു സാജൻ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
ഒൻപത് വർഷം എവിടേയും കാണാനേയില്ലായിരുന്നു സാജനെ. എവിടെയായിരുന്നു? എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യത്തിനാണ് സാജൻ മറുപടി പറഞ്ഞത്. സജീവമായി പരിപാടികളുമായി കഴിയുന്നതിനിടെയാണ് കലാരംഗത്തു നിന്നും മാറിനിൽക്കേണ്ടി വന്നത്. അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതോടെയാണ ്എല്ലാം തകിടം മറിഞ്ഞതെന്ന് സാജൻ പറയുന്നു.
ചികിത്സയ്ക്കും മറ്റും ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു സഹോദരനുണ്ട്. അവൻ ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മൾ ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷർ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നെയായിരുന്നു അമ്മയുടെ മരണം. അതിന് ശേഷം ഒൻപത് കൊല്ലം അച്ഛൻ കിടപ്പിലായിരുന്നു. ഒരു മുറിയിൽ അച്ഛനും ഒരു മുറിയിൽ അനിയനും. ഇവരെ നോക്കാൻ വേണ്ടി ഞാൻ അങ്ങ് നിന്നു. ആ ഒൻപത് വർഷം വനവാസമായിരുന്നു.
‘ഒരുപാട് അവസരങ്ങൾ വന്ന കാലമായിരുന്നു അത്. ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാൽ പരിപാടി കഴിഞ്ഞാൽ അടുത്ത ഫ്ളൈറ്റിൽ കയറി നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടിൽ നിന്നും വിളി വന്നാൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെൻഷനായിരുന്നു’- സാജൻ പറയുന്നു.
അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛൻ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ സോഷ്യൽമീഡിയയിൽ ഞാനൊന്ന് മരിച്ചു. ഞാനല്ല മരിച്ചത് കലാഭാവൻ സാജൻ ആണ് മരിച്ചതെന്ന് പറഞ്ഞ് എല്ലാവരേയും മനസിലാക്കി. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത്- സാജൻ പറയുന്നു.
കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് സ്വഭാവനടനായും നടനായും മലയാള സിനിമയിൽ തന്റേതായൊരു ഇടം നേടിയ നടനാണ് സൂരജ് . സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുരാജ്, തന്റെ സംവിധാനത്തോടുള്ള താല്പര്യം തുറന്നുപറയുകയാണ് ഇപ്പോൾ. ഹെവൻ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരാജിന്റെ തുറന്നുപറച്ചിൽ.
“എനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള പ്രായം ആയിട്ടില്ല. പൃഥ്വിരാജും ഫഹദ് ഫാസിലുമൊക്കെ ശ്രദ്ധിക്കേണ്ടത് എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല. അതിനുള്ള സമയം ആകുമ്പോൾ നൂറ് ശതമാനം ഞാൻ സിനിമ സംവിധാനം ചെയ്യും. ഇതുവരെ എനിക്ക് അങ്ങനെ ഒരാഗ്രഹം വന്നിട്ടില്ല. എപ്പോഴെങ്കിലും ഒരുപക്ഷേ സംഭവിക്കും”, എന്നാണ് സുരാജ് പറഞ്ഞത്.
വെള്ളിയാഴ്ചയാണ് ഹെവൻ തിയറ്ററുകളിൽ എത്തുന്നത്. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും. പൊലീസ് വേഷത്തിലാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്.
ധാരാളം ഔഷധഗുണങ്ങളുള്ള ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ട്. അതുകൊണ്ടുതന്നെ പഴമക്കാർ ഈ ചെടികളുടെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞു തങ്ങളുടെ വീട്ടുവളപ്പിൽ ഇത്തരം സസ്യങ്ങൾ പരിപാലിച്ചിരുന്നു. കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റത്തുള്ള ഔഷധസസ്യങ്ങളുടെ പ്രാധാന്യം പലരും മറക്കുകയും എല്ലാവരും ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുകയും ചെയ്തു. എന്നാൽ ആരോഗ്യത്തിന് ഏറെ മികച്ചതാണ് വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ എന്ന് നിങ്ങൾ തിരിച്ചറിയണം. നമ്മുടെ നിത്യജീവിതത്തിൽ കടന്നുവരാവുന്ന അനേകം രോഗങ്ങൾക്ക് ഈ ഒറ്റമൂലികൾ ശാശ്വത പരിഹാരമാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കാം ഈ ഒറ്റമൂലികളെ.
ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ
1. ചതവ് ഉണ്ടായാൽ ഉടനെ തൊട്ടാവാടി വേര് പച്ചവെള്ളത്തിൽ അരച്ചുപുരട്ടുക. അല്ലെങ്കിൽ പുളിയില ഇട്ട് വെന്ത വെള്ളം കൊണ്ട് ആവിപിടിക്കുക.
2. ചുട്ടുനീറ്റൽ ഉണ്ടാകുമ്പോൾ താമരപ്പൂവ് അരച്ചുപുരട്ടുക. അല്ലെങ്കിൽ നറുനീണ്ടിക്കിഴങ്ങ് പൊടിച്ച് പാലിൽ കലക്കി കുടിക്കുക.
3. ചുണങ്ങ് ഭേദമാക്കുവാൻ പച്ചമഞ്ഞളും ആര്യവേപ്പിലയും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. ഇല്ലെങ്കിൽ പപ്പായയുടെ ഇല പിഴിഞ്ഞ നീരും ഗോമൂത്രവും ചേർത്ത് ചാലിച്ചു തേക്കുക.
4. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നവർക്ക് കരിങ്ങാലിക്കാതൽ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ മതി. പുളിച്ച മോരിൽ ജീരകം അരച്ച് കലക്കി കുടിയ്ക്കുന്നതും വെളുത്തുള്ളി ചുട്ടു തിന്നുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : അനവധി രോഗങ്ങൾക്ക് ഒറ്റമൂലി ‘ മത്തയില തോരൻ’
5. കുഴിനഖം ഉണ്ടാക്കുന്നവർക്ക് മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴി നഖത്തിന് ചുറ്റും പൊതിയുക. അല്ലെങ്കിൽ വെറ്റില ഞെട്ടും തുമ്പ തളിരും തിളപ്പിച്ചു വെളിച്ചെണ്ണ മുറുക്കി പുരട്ടുക. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.
6. കഫശല്യം ഉണ്ടായാൽ അഗത്തി ഇല പിഴിഞ്ഞെടുത്ത നീര് നസ്യം ചെയ്താൽ മതി. ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുന്നതും നല്ലതാണ്. തൊലികളഞ്ഞ വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ അതേപടി വിഴുങ്ങുന്നതും നല്ലതാണ്.
7. കണ്ണിനുതാഴെ കറുത്ത പാടുകൾ വന്നാൽ തേൻ പുരട്ടിയാൽ മതി.
8. തഴുതാമയില തോരൻ ഉണ്ടാക്കി പതിവായി കഴിച്ചാൽ തിമിരം ഇല്ലാതാകും.
9. കണിക്കൊന്ന വേരിൻറെ തൊലി അരച്ച് പാലിൽ ചേർത്ത് കുടിച്ചാൽ കരപ്പൻ രോഗം ഇല്ലാതാകും.
10. ഓർമ്മക്കുറവ് ഇല്ലാതാക്കുവാൻ കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കുടിക്കുക. ഇല്ലെങ്കിൽ കുടവൻ ഇല അരച്ച് കഴിക്കുക. വിഷ്ണുക്രാന്തി സമൂലം എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി തേനും ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുന്നത് നല്ലതാണ്.
11. ഒച്ചയടപ്പ് അകറ്റുവാൻ വയമ്പ് തേനിൽ അരച്ച് സേവിച്ചാൽ മതി. അല്ലെങ്കിൽ മുരിങ്ങയില ഉപ്പിട്ട് തിളപ്പിച്ച് ചെറുചൂടോടെ കവിൾ കൊണ്ടാൽ മതി. കഞ്ഞുണ്ണി അരച്ച് മോരിൽ കലക്കി കഴിക്കുന്നതും നല്ലതാണ്.
12. ഉദരരോഗങ്ങൾ ഇല്ലാതാക്കുവാൻ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കഴിച്ചാൽ മതി. അല്ലെങ്കിൽ കൃഷ്ണ തുളസി ഇല പിഴിഞ്ഞ നീര് ഒരു ടേബിൾ സ്പൂൺ കഴിച്ചാൽ മതി. കുമ്പളങ്ങാനീര് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും നല്ലതാണ്.
13. എക്കിട്ടം മാറുവാൻ മുക്കുറ്റി അരച്ച് വെണ്ണയിൽ സേവിക്കുക. അല്ലെങ്കിൽ മാവിൻറെ ഇല കത്തിച്ച് പുക ശ്വസിക്കുക.
14. അസ്ഥിസ്രാവം ഉള്ളവർ ഒരുപിടി ചെമ്പരത്തി മൊട്ടുകൾ മോരിൽ അരച്ച് കലക്കി കഴിക്കുക.
15. ദഹനക്കേട് ഇല്ലാതാക്കുവാൻ പുളിയാറില ചമ്മന്തി ഉണ്ടാക്കി കഴിക്കുക.
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നൽകിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടിൽ െവച്ചായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്.
ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
കാവ്യാ മാധവന് കേസിൽ പങ്കുള്ളതായി ടി.എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.
സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.
ഇതിനെക്കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.
എന്നാൽ മറ്റു അന്വേഷണ ഏജൻസികൾക്ക് സ്വപ്നയുടെ രഹസ്യമൊഴി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയോ എൻഐയോ കേസിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജൻസികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കം ഉന്നതർക്ക് എതിരായ രഹസ്യ മൊഴിയുടെ പകർപ്പാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.