Latest News

അഫ്ഗാനിൽ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദി നജീബ് മലപ്പുറം പൊന്മള സ്വദേശിയെന്ന് റിപ്പോർട്ട്. ജെഎൻയു യൂണിവേഴ്‌സിറ്റിയിൽ വെച്ച് കാണാതായ നജീബുമായി ഈ നജീബിന് ബന്ധമില്ലെന്നും തെളിഞ്ഞു. നേരത്തെ ജെഎൻയുവിൽ നിന്നും കാണാതായ നജീബാണ് കൊല്ലപ്പെട്ടയാൾ എന്ന് സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം ഉണ്ടായിരുന്നു.

അതേസമയം, യുഎഇയിൽ പഠിച്ചു വളർന്ന പൊന്മള സ്വദേശിയാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. വെല്ലൂർ കോളജിൽ എംടെക് വിദ്യാർത്ഥിയായിരുന്നു കാണാതാകുമ്പോൾ നജീബ്. അന്ന് 23 വയസ്സായിരുന്നുവെന്ന് പോലീസിൽ പരാതി നൽകിയ ഉമ്മ പറയുന്നു. 5 വർഷം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്.

യുഎയിൽ പഠിച്ചു വളർന്ന നജീബ് സുഹൃത്തുക്കളെ കാണാൻ എന്ന വ്യാജേനയാണ് ഇറാഖിലേക്ക് പോയത്. മകനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി വീട്ടിലേക്ക് വിളിച്ച നജീബ്, താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്തിൽ എത്തിയെന്നും, സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്‌റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞിരുന്നു. പിന്നീട്, ടെലിഗ്രാം വഴിയായിരുന്നു നജീബ് കുടുംബവുമായി ബന്ധപ്പെട്ടത്.

താൻ അബൂ ബാസിർ എന്ന പുതിയ പേര് സ്വീകരിച്ചെന്ന് ടെലഗ്രാമിലൂടെ നജീബ് കുടുംബത്തെ അറിയിച്ചു. കൂടാതെ ഉമ്മയെയും വീട്ടുകാരെയും ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഞങ്ങൾ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിച്ചാൽ മതിയെന്നായിരുന്നു നജീബിനോട് ഉമ്മ പറഞ്ഞത്.

ഡോ. ഐഷ വി

കാലാവസ്ഥാ മാററങ്ങളിലും മറ്റും പഠന വിധേയമാക്കിയിട്ടുള്ള ഒരു സിദ്ധാന്തമാണ് ശലഭ സിദ്ധാന്തം. ശലഭങ്ങളുടെ ചിറകടി ഒരു ടൊർണാഡോ സൃഷ്ടിക്കുമോ? ആവോ ആർക്കറിയാം? എന്നാൽ ഐ എച്ച് ആർ ഡി (മറ്റു സ്ഥാപനത്തിലുമാകാം.) ശമ്പളം രണ്ടുമാസം വൈകിയാൽ അത് നേർ രേഖയിലോ ഒരേ ദിശയിലോ അല്ലാത്ത സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിക്കാം. ഒരു തരംഗമാകുമ്പോൾ അതിന് ഉയർച്ചയും താഴ്ചയും ഉണ്ടാകാം . കൂർഗിലെ നാനിയുടെ വാട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളകി കിടന്നാൽ അതെങ്ങനെ പാലക്കാടും തൃശൂരും കൊല്ലത്തുമുള്ളവരുടെ ഇടയിൽ സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിയ്ക്കുമെന്നും നമുക്കൊന്ന് പരിശോധിക്കാം. ഒരു ഐ എച്ച് ആർ ഡി സ്ഥാപനത്തിലെ കുട്ടികൾക്ക് ടൂറ് പോകാനൊരു പൂതി. കുട്ടികൾക്ക് വേണ്ട ഉപദേശങ്ങൾ ഒക്കെ നൽകി , ഒരു അധ്യാപകനേയും അധ്യാപികയേയും ഡ്യൂട്ടിക്കിട്ട് കുട്ടികളെ ടൂറിനയച്ചു. ബസ്സുകാരന്റെ പക്കൽ നിന്നും ഷെഡ്യൂൾ വണ്ടി നമ്പർ ,എഗ്രിമെന്റ് മുതലായവ വാങ്ങിയിരുന്നു.മൈസൂർ , കൂർഗ്, ചിക്കമംഗലൂർ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര. കൂർഗ് വാട്ടർ പാർക്കിലായിരുന്നു അന്നവർക്ക് സ്റ്റേ. ഇരുട്ടിയപ്പോഴാണ് ടൂർ ടീം അവിടെ എത്തിയത്.

രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ കുളo ഉപയോഗിക്കാൻ പാടുള്ളൂ എന്നെഴുതിയ ബോർഡ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇരുട്ടു കാരണം അതൊന്നും ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ബസുകാരനും, വാട്ടർ പാർക്കിലെ ജീവനക്കാരും തമ്മിലുള്ള പരിചയത്തിന്റെ പേരിൽ കുളം ഉപയോഗിക്കാൻ അവർ അനുവദിച്ചു. കുളത്തിന്റെ പരിസരത്ത് വൈദ്യുതി വെളിച്ചം ഒട്ടുമേ ഇല്ലായിരുന്നു. യാത്ര ചെയ്തു മുഷിഞ്ഞതും ഉഷ്ണവും കാരണം വിദ്യാർത്ഥികൾ കുളത്തിൽ ചാടി. അധ്യാപികയും ഏതാനും വിദ്യാർത്ഥിനികളും താമസിക്കാനുള്ള മുറികളോടനുബന്ധിച്ച കുളിമുറികളിൽ കുളിക്കാൻ കയറി.

നാനിയുടെ ഉടമസ്ഥതയിലുള്ള വാർട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. എന്നാൽ വാട്ടർ പാർക്കിലെ ജീവനക്കാർ അക്കാര്യം ടൂർ ടീമിനെ അറിയിച്ചിരുന്നില്ല. ഡൈവിംഗ് സ്റ്റാന്റിന്റെ മുകളിൽ കയറിയ അധ്യാപകൻ കാലെടുത്തു വച്ചത് പലകയിളകിയ ഭാഗത്തേയ്ക്കായിരുന്നു. അധ്യാപകൻ 10 അടി താഴ്ചയിലേയ്ക്ക് പതിച്ചു. ഇടത് തോളും നട്ടെല്ലുമൊക്കെ ഇടിച്ചാണ് വീണത്. ബസുകാരനും വാട്ടർ പാർക്കിലെ ജീവനക്കാരനും കൂടി അധ്യാപകനെ സമീപപ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ മുതലായ ടെസ്റ്റ്കൾ ചെയ്യിച്ച് ₹2000/- അധ്യാപകന്റെ പക്കൽ നിന്നും ആശുപത്രി അധികൃതർ ഈടാക്കി. ഡോക്ടർ എക്സ്റേ പരിശോധിച്ച ശേഷം ഒന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് വേദന സംഹാരികളും കൊടുത്ത് കൈയ്യിലൊരു കെട്ടും കെട്ടി അവരെ പറഞ്ഞയച്ചു.

തുടർന്നുള്ള മൂന്ന് ദിവസങ്ങളിലെ യാത്രയും കുട്ടികളെ നിയന്ത്രിക്കലും അധ്യാപകനെ തളർത്തിയിരുന്നു. ടൂർ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അധ്യാപകൻ ആലത്തൂരിലെ ഒരാശുപത്രിയിൽ എത്തി. കൂർഗിലെടുത്ത അതേ എക്സ്റേ കണ്ട ആലത്തൂരിലെ ആശുപത്രിക്കാർ എത്രയുംവേഗം ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇത് കൂർഗിലെ ഡോക്ടറുടെ വിവരക്കേട് മൂലമാണോ അതോ ആശുപത്രിക്കാരും വാട്ടർ പാർക്കുകാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണോ സംഭവിച്ചത്? ഏതായാലും ആലത്തൂരിലെ ആശുപത്രിയിൽ ഒരു സാമ്പത്തിക തരംഗം തുടങ്ങുന്നു. ചിലവ് വരുന്ന പോയിന്റിൽ സാമ്പത്തിക തരംഗത്തിന് ഒരു താഴ്ചയും വരവ് വരുമ്പോൾ ഒരു ഉയർച്ചയും ഉണ്ടെന്ന് വിചാരിക്കുക. ഈ ഉയർച്ച താഴ്ചകൾ ഒരേ തരംഗദൈർഘ്യത്തിലോ ആംപ്ലിറ്റ്യൂഡിലോ ഉള്ളതല്ല. ആയത്തിനും വ്യയത്തിനുമാനുപാതികമായി തരംഗത്തിലെ നിമ് നോന്നതങ്ങളിൽ വ്യത്യാസം വരും.

അങ്ങനെ തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്കുള്ള അവരുടെ യാത്രയിൽ അവർ ഒരു ഓട്ടോ പിടിക്കുന്നു. ഓട്ടോ ചാർജ് കൊടുക്കുമ്പോൾ ഓട്ടോക്കാരന് ആയവും അധ്യാപകന് വ്യയവും. അധ്യാപകനെ ആശുപത്രിയിലാക്കിയ ശേഷം ഓട്ടോക്കാരൻ ഒരു പെട്രോൾ പമ്പിൽ കയറി തനിക്ക് കിട്ടിയ വരുമാനത്തിന്റെ ഒരു ഭാഗം അവിടെ ചിലവഴിക്കുമ്പോൾ അവിടെ മറ്റൊരു തരംഗം ആരംഭിക്കുന്നു. അധ്യാപകന്റെ ശസ്ത്രക്രിയ പലവിധ ടെസ്റ്റുകൾക്ക് ശേഷം ആശുപത്രിക്കാർ നടത്തി – അഞ്ചാറ് അംഗങ്ങളുള്ള സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഈ അധ്യാപകൻ. ഈ അപകടം അവർക്ക് കൂനിൻമേൽ കുരു എന്നു പറഞ്ഞതു പോലെയായി. അധ്യാപകന്റെ അവസ്ഥ മനസ്സിലാക്കിയ ഐ എച്ച് ആർ ഡി ജീവനക്കാർ അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ച് പിരിവിട്ട് ആശുപത്രി ചിലവ് വഹിക്കാൻ തയ്യാറായി.

സ്ഥിരം ജീവനക്കാർക്ക് 2 മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. താത്കാലിക ജീവനക്കാർക്കും ലാസ്റ്റ് ഗ്രേഡ് കാർക്കും മറ്റ് സ്ഥിര ജീവനക്കാർക്ക് മുമ്പേ ശമ്പളം നൽകിയിരുന്നു. സ്ഥിരവും അസ്ഥിരവുമായ ജീവനക്കാർ അധ്യാപകന്റെ പിരിവിട്ടപ്പോൾ ശമ്പളം കിട്ടാൻ വൈകിയിട്ടും അവർ അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചായിരുന്നു (ഡിലേയ്ഡ്) പിരിവിട്ടത് . അങ്ങനെ പിരിവ് ആദ്യ തരംഗത്തിൽ മുട്ടിയെങ്കിലും ഇവിടെ ഓരോ ജീവനക്കാരിൽ നിന്നും വിവിധ തരംഗങ്ങൾ രൂപപ്പെടുകയായിരുന്നു(nonlinear). ശമ്പളമില്ലായ്മയും അപ്രതീക്ഷിത ചിലവും കൂടി വന്നപ്പോൾ അവരുടെ തരംഗങ്ങളിൽ അവരുടെ ആവശ്യങ്ങൾ മാറ്റിവയ്ക്കുക, ഓട്ടോപിടിയ്ക്കുന്നിടത്ത് നടക്കുക തുടങ്ങി ചിലവ് ചുരുക്കിയും , ചിലവ് മാറ്റിവച്ചും അവരവരുടെ തരംഗങ്ങൾ മുന്നോട്ട് പോയി. അവരിൽ നിന്നും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തേണ്ടവർക്ക് ഡിലേ വന്നു. പറ്റ് വരവ് അടയ്ക്കാൻ കഴിയാതെ മുടങ്ങി. അങ്ങനെ ഓരോ ഐ എച്ച് ആർ ഡി ജീവനക്കാരുമായി ബന്ധപ്പെട്ട ത രംഗങ്ങൾ അല്പം താമസിച്ചത്( Delayed) ആയി.

ഇതിനിടയിൽ കന്നട സംസാരിക്കാനറിയുന്ന ഒരു അധ്യാപകൻ കൂർഗിലെ വാട്ടർ പാർക്കുടമയെ വിളിച്ച് സംസാരിച്ചു. ഉടമ നഷ്ടപരിഹാരം തരാൻ തയ്യാറല്ലായിരുന്നു. ബസുകാരനെ വിളിച്ച് സംസാരിച്ചു. അയാൾ 10000/- രൂപ നഷ്ടപരിഹാരം തരാൻ തയ്യാറായിരുന്നു. അയാൾ വീട് പണിയാൻ വച്ചിരുന്ന തുകയാണ് ഇങ്ങനെ മറിഞ്ഞത്. അങ്ങനെ അയാളുടെ വീടുപണിയിൽ കാലതാമസം വന്നു. അയാളിൽ നിന്ന് അയാളുടെ പണിക്കാർ വഴി നീളേണ്ടിയിരുന്ന സാമ്പത്തിക തരംഗത്തിന് കാലതാമസം വന്നു. അങ്ങനെ തുടർന്നു ഭവിക്കേണ്ടിയിരുന്ന പല തരംഗങ്ങളും താമസിച്ച് തുടങ്ങേണ്ടിവന്നു.

ഐ എച്ച് ആർഡി യിലെ ജീവനക്കാർ ആവശ്യങ്ങൾ മാറ്റിച്ച് ആശുപത്രി കടം വീട്ടി. അധ്യാപകനെ സിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചു. ഇത്രയുമായിട്ടും. ജീവനക്കാർക്ക് കിട്ടേണ്ട ശമ്പളം ഇതുവരെ കിട്ടിയില്ല. എന്നാൽ ഡിലേയ്ഡ് ബട്ടർ ഫ്ലൈ എഫക്ട് തുടരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

 

വർക്കല തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു. അഭിരാമിയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. അഭിരാമിയുടെയും റയാന്റെയും മൃതദേഹങ്ങൾ ഒരു പെട്ടിയിലാക്കി അടക്കം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. ദുഃഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തിൽ ആയിരുന്നു സംസ്ക്കാര ചടങ്ങുകൾ.

തീപിടുത്തം നടന്ന വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങൾ. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടിൽ എത്തിച്ചു. പൊതുദൃശനത്തിന് ശേഷം പുത്തൻ ചന്തയിൽ എത്തിച്ച് മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങൾക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീട്ടിൽ എത്തിച്ചത്. തീപിടിത്തം നടന്ന വീടിന് സമീപമാണ് രാഹുലിന്റെ വീട്.

varkala-five-death funnelയുഎഇയിൽ ആയിരുന്ന രാഹുൽ അപകടം നടക്കുന്ന അന്ന് രാത്രിയാണ് നാട്ടിലെത്തിയത്. മന്ത്രിമാർ,എംഎൽഎമാർ അടക്കം നിരവധി ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വത്തോടൊപ്പം തന്നെ ഹിറ്റായതാണ് ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്‌കോറുമെല്ലാം. ചിത്രത്തിലെ പറുദീസ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ ഇപ്പോഴും ട്രെന്‍ഡിങ് നമ്പര്‍ വണ്ണാണ് പറുദീസയെന്ന ഗാനം.

ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തുന്ന ഗാനം വലിയൊരു ഓളം തന്നെയാണ് യുവാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ചിത്രത്തിലെ ഗാനത്തെ കുറിച്ചും ശ്രീനാഥിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

‘ഞാന്‍ ഒത്തിരി എന്‍ജോയ് ചെയ്ത് ചെയ്ത സോംഗാണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു. പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നേയും പിന്നേയും കേള്‍ക്കാനുള്ള ഒരു ടെന്റന്‍സി ഉണ്ടായിരുന്നു.

അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും ഞാന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നു. പിന്നെ വിഷ്വല്‍സ് ഒക്കെ ഇറങ്ങിയ ശേഷം കുറേ പ്രാവശ്യം പാട്ട് കണ്ടു, അനഘ പറയുന്നു.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള ചെറിയ സൂചന വീട്ടുകാര്‍ക്ക് നല്‍കിയിരുന്നെന്നാണ് താരം പറയുന്നത്.

‘ ഞാന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ.

വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചുദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്,’ അനഘ പറയുന്നു.

താന്‍ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് ഒരു ഞെട്ടലായിരുന്നെന്നും പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മേഖല തിരഞ്ഞെടുത്തതിന്റെ ആശങ്കയായിരുന്നു അതെന്നും താരം പറഞ്ഞു. ‘സിനിമയിലേക്കുള്ള എന്റെ വരവ് അവര്‍ക്കൊരു ഷോക്കായിരുന്നു. ഞാന്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതില്‍ വിഷമമൊന്നും ഇല്ല,’ അനഘ പറയുന്നു.

പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉത്തരവാദിത്തം ആലങ്കാരിക പദവിയെന്ന് വിചാരിച്ച് നടക്കുന്നവര്‍ക്ക് ഇനി സ്‌കോപ്പില്ല. ഏത് വലിയ നേതാവും പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. തോല്‍വിക്ക് പിന്നാലെ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പാര്‍ട്ടി തെറ്റ് തിരുത്തലുകളിലേക്ക് കടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം രക്ഷയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി തെറ്റുകള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആയിരുന്നെന്ന് സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അച്ചടക്കം ഉറപ്പാക്കി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പാണ് സുരേന്ദ്രന്‍ നല്‍കുന്നത്.

ബൂത്ത് തലം മുതല്‍ ഇനി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ബൂത്തുകളുടെ പ്രവര്‍ത്തനം, ഹാജര്‍ എന്നിവ രേഖപ്പെടുത്തും. വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തില്‍ പാര്‍ട്ടി ജനപിന്തുണ ഇനിയും ആര്‍ജിക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ഇതിനായി പദ്ധതികള്‍ തയ്യാറാക്കാനാണ് തീരുമാനം.

കെ റെയില്‍ പോലുള്ള ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനപിന്തുണ നേടാമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.

കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്‌സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ തിരുവന്തപുരം ബീമാപ്പള്ളി പരിസരത്ത് നിന്നാണ് പൂന്തുറ പൊലീസ് സിപ്‌സിയെ പിടികൂടിയത്. കുഞ്ഞിന്റെ അച്ഛനായ സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് വില്‍പനയടക്കം മറ്റു പല ഇടപാടുകള്‍ക്കും സിപ്‌സി കുഞ്ഞിനെ മറയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസ് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകള്‍ നോറ മരിയയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് സിപ്‌സിയും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്തത്.

കുഞ്ഞ് ബിനോയിയുടെയും തന്റെയുടെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് മൊഴി നല്‍കിയത്. നോറയുടെ കൊലപാതകത്തില്‍ ബിനോയിക്ക് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നാണ് വിവരം. ബിനോയിയെ നിലവില്‍ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മുടി കൊഴിഞ്ഞു പോകുനന്തിന് പരിഹാരമായി ഹെയർട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ മനോരഞ്ജൻ പാസ്വാൻ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തത്.

മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുൻഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുകയായിരുന്നു. മാർച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയിൽ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടർന്ന് മനോരഞ്ജനെ ഉടൻ ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിൽ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിൻ കെയർ സെന്റർ അദ്ദേഹത്തെ സമീപത്തെ റൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് സ്‌കിൻ കെയർ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗൺ പേയ്മെന്റായി മനോരഞ്ജൻ 11,767 രൂപ നൽകിയെന്നും പ്രതിമാസം 4000 രൂപ ഇഎംഐയായും നൽകാനായിരുന്നു വ്യവസ്ഥയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എസ്‌കെ പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്‌കിൻ കെയർ സെന്റർ നടത്തിപ്പുകാർക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടു.

മാര്‍ക്‌സിസ്റ്റ് വിപ്ലവനായകന്‍ ചെ ഗുവേരയെ വെടി വെച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍(80) അന്തരിച്ചു. സാന്റാക്രൂസില്‍ രോഗബാധിതനായി ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്.

1967 ഒക്ടോബര്‍ ഒമ്പതിനാണ് ചെഗുവേരയെ പിടികൂടിയ ശേഷം സൈനിക ക്യാമ്പായി മാറ്റിയ ഒരു സ്‌കൂളില്‍ വെച്ച് ബൊളീവിയന്‍ സൈനികര്‍ വധിച്ചത്. ടെറാനായിരുന്നു വെടി വയ്ക്കാനുള്ള ഉത്തരവാദിത്തം. ചെഗുവേരയുടെ നെഞ്ചിന് നേരെയാണ് ടെറാന്‍ വെടിയുതിര്‍ത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമായാണ് പിന്‍കാലത്ത് ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ലാ ഹിഗ്വെറയില്‍ വെച്ചാണ് മുന്‍ ജനറല്‍ ഗാരി പ്രാദേയും സംഘവും ചെഗുവേരയെ വധിച്ചത്. ‘വെടിവെക്കരുത്. ഞാന്‍ ചെഗുവേരയാണ്. എന്നെ ജീവനോടെ പിടികൂടുന്നതായിരിക്കും നിങ്ങള്‍ക്ക് ലാഭം’ -എന്നായിരുന്നു അമേരിക്കന്‍ പരിശീലനം കിട്ടിയ ബൊളീവിയന്‍ കമാന്‍ഡോകളോട് ചെഗുവേര പറഞ്ഞതെന്നാണ് റിച്ചാര്‍ഡ് എല്‍ ഹാരിസ് എഴുതിയ ചെ ഗുവേരയുടെ ജീവചരിത്രത്തിലും ജോണ്‍ ലി ആഡേഴ്‌സണ്‍ എഴുതിയ വിപ്ലവകാരിയുടെ ജീവിത കഥയിലും പറയുന്നത്.

മരിക്കുമ്പോള്‍ 39 വയസ്സായിരുന്നു ചെഗുവേരയ്ക്ക്. തുറന്ന കണ്ണുകളോടെ കിടന്ന അദ്ദേഹത്തിന്റെ മൃതശരീരം വലിയ നേട്ടമെന്ന നിലയ്ക്കാണ് സമീപമുള്ള വലെഗ്രാന്‍ഡെ എന്ന ടൗണില്‍ പ്രദര്‍ശിപ്പിച്ചത്.

തലയ്ക്ക് മുകളില്‍ ചീറിപ്പായുന്ന വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ കൊച്ചുമകനായെത്തി. അമ്മയുടെ നാടായ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നാണ് രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് റഫായേലിനെയും കൂട്ടി അച്ഛന് റെനീഷ് നാട്ടിലേക്കെത്തിയത്.

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് വെള്ളിയാഴ്ച രാത്രിയാണ് ആലുവ സ്വദേശിനിയായ റെനീഷ് ജോസഫും യുക്രൈന്‍കാരിയായ ഭാര്യ വിക്ടോറിയയും കൊച്ചിയിലെത്തിയത്. സുമിയില്‍ നിന്നാണ് യുദ്ധത്തിന്റെ സംഘര്‍ഷങ്ങള്‍ അതിജീവിച്ച് നാടണഞ്ഞത്.

യുദ്ധഭൂമിയില്‍ രാവുകളും പകലുകളും നീണ്ട പ്രയാണം നടത്തിയതും ഒടുവില്‍ അച്ഛന്റെ നാടിന്റെ ആശ്വാസത്തണലില്‍ അണഞ്ഞതും അവന്‍ അറിഞ്ഞിട്ടില്ല.
റഫായേലിനെ കൊഞ്ചിച്ച് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നനഞ്ഞ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ റെനീഷ് പറഞ്ഞു, ”ദൈവത്തിനു നന്ദി. ഒടുവില്‍ ഇവനെയും കൂട്ടി നാടണയാനായല്ലോ.

സുമിയില്‍ നിന്നു ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചാണ് അയല്‍രാജ്യത്തെത്തിയത്. കൊടും തണുപ്പില്‍ കുഞ്ഞുമായുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ഭാഗ്യവും കൊണ്ടാണ് ഇവിടെ സുരക്ഷിതരായി വന്നിറങ്ങിയത്” -റെനീഷ് പറയുന്നു.

ഷെറിൻ പി യോഹന്നാൻ

1996 ഒക്ടോബർ 4. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നാല് പേർ ഒരുമിക്കുന്നു. ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവർ കേരളം കണ്ട വേറിട്ട സമരരീതിയാണ് അന്ന് സ്വീകരിച്ചത്; പാലക്കാട് ജില്ലാ കളക്ടറെ ഓഫീസിനുള്ളിൽ ബന്ദിയാക്കുക! നാൽവർ സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.

25 വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘പട’. ഭൂപടത്തിൽ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയാണ് ചിത്രം. 1975 ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമം 21 വർഷത്തോളം ആദിവാസികൾക്ക് പ്രയോജനമില്ലാതെ തുടർന്നു. പിന്നീട്, 1996-ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ ജീവിതം ഇന്നും ഒരു ചോദ്യചിഹ്നമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി സംസാരിക്കുകയാണ് സംവിധായകൻ.

ഒരു പൊളിറ്റിക്കൽ മൂവി ആയിരിക്കുമ്പോൾ തന്നെ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും പിടിച്ചിരുത്താനും ‘പട:യ്ക്ക് സാധിക്കുന്നു. ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതി വീഴാതെ സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.

പ്രകടനത്തിലും സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഭാഷണം എന്നിവയും ചിത്രത്തെ എൻഗേജിങ്ങായി നിർത്തുന്നു. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസികളുടെ ജൈവികമായ സംഗീത – താളങ്ങളെ ഓർമിപ്പിക്കുന്നു. ഒരു കത്തിമുനയോളം മൂർച്ചയേറിയ ചോദ്യങ്ങളാണ് അയ്യങ്കാളിപ്പട കളക്ടറോട് ചോദിക്കുന്നത്. അല്ല, ഭരണസംവിധാനത്തോടും കണ്ടിരിക്കുന്ന നമ്മളോടും ചോദിക്കുന്നത്.

മരിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നാല് പേരുടെയും മുഖത്തുണ്ടാവുന്ന ചിരി നിർഭയത്വത്തിന്റെ രൂപമാർജിക്കുന്നുണ്ട്. ഒരു അധികാരകേന്ദ്രത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് മർദിതർക്കുവേണ്ടി അവർ സംസാരിച്ചത്. ഇത്തരമൊരു സമരത്തിലൂടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് അയ്യങ്കാളിപ്പട ശ്രമിച്ചത്.

വലിയൊരു സ്റ്റോറിലൈൻ ഇല്ലെങ്കിലും ചരിത്രസംഭവങ്ങളെ ഗ്രിപ്പിങായി ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി പോരാട്ടത്തിന്റെ കഥ പറയുന്ന ‘പട’ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. ‘പട’ സാമൂഹ്യ മാറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്നാൽ കേരളം മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങൾ ‘പട’യ്ക്കുള്ളിലുണ്ട്.

Last Word – ഗൗരവമേറിയ വിഷയത്തെ, ഒരു ചരിത്ര സംഭവത്തിന്റെ പിൻബലത്തിൽ ഗ്രിപ്പിങ് ആയി അവതരിപ്പിച്ച ‘പട’ തിയേറ്റർ വാച്ച് അർഹിക്കുന്നു. മുത്തങ്ങയിലെ വെടിവെയ്പ്പും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും മധുവും ഇന്നിന്റെ സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടിൽ പ്രസക്തമാകുന്നുണ്ട്. അതിനോട് ചേർത്തു വായിക്കാവുന്ന ചലച്ചിത്രമാണ് ‘പട’ – അനീതിക്കെതിരെയുള്ള പടപ്പുറപ്പാട്.

RECENT POSTS
Copyright © . All rights reserved