ഡോ. ഐഷ വി
ബസ് കായംകുളം ബസ്സ്റ്റാന്റിൽ നിന്നും വിടാനൊരുങ്ങിയപ്പോൾ ‘ ഒരാളും കൂടിയുണ്ടേ’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ആ സ്ത്രീ ഓടി വന്ന് ബസ്സിൽ കയറി. ഞാനിരുന്ന സീറ്റിനടുത്ത ഒഴിഞ്ഞ സീറ്റിലേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം. അവർ അവിടെ വന്നിരുന്നു. ഞാൻ മൊബൈലിൽ വാട്‌സാപ് മെസേജ് മലയാളത്തിൽ എഴുതുന്നതു കണ്ടപ്പോൾ അവർക്ക് കൗതുകം. ആഹാ… സ്ലേറ്റിൽ എഴുതുന്നതു പോലെ ഇതിൽ എഴുതാൻ പറ്റുമോ?
“എനിക്ക് അതൊന്നും അറിഞ്ഞുകൂടാത്തതു കൊണ്ട്” മലയാളം വാക്കുകളും ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. പിന്നെ എനിക്കധികം വിദ്യാഭ്യാസവുമില്ല”.
വണ്ടി കുറച്ചു ദൂരം പിന്നിട്ടു കാണണം. റോഡിൽ വലതു വശത്തായി ഒരു വസ്ത്ര വ്യാപാര കടയുടെ കൂറ്റൻ പരസ്യ ബോർഡ്. അതിൽ ഒരു യുവതിയുടെ മുന്ന് വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോ. അതു കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ എന്നോട് പറഞ്ഞു: “അതെന്റെ മകളാണ്”.
വീണ്ടും ബസ് കുറേ നേരം കൂടി മുന്നോട്ട് പോയപ്പോൾ അവരുടെ മകളുടെ ചിത്രമുള്ള അതേ ബോർഡ് കണ്ടപ്പോൾ അവർ വീണ്ടും എന്നെ വിളിച്ച് കാണിച്ചു കൊണ്ട് പറഞ്ഞു: “ഇതെന്റെ മകളാണ്. അവളെ ഞാൻ ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ പഠിപ്പിച്ചതാണ്”. അവരുടെ മട്ടും ഭാവവും കണ്ടപ്പോൾ അവരുടെ ജീവിത കഥ അവർക്കെന്നോട് പറയാൻ ആഗ്രഹമുണ്ടെന്ന് തോന്നി. ഞാനവരോട് ചോദിച്ചു. “എവിടെ പോയി വരുന്നു ?’ ചക്കുളത്തുകാവിൽ . “വീടെവിടെ ? തിരുവനന്തപുരം ജില്ലയിൽ __ എന്ന സ്ഥലത്ത്.,” എന്ത് ചെയ്യുന്നു ?” “ബൈ സ്റ്റാന്ററാണ്.” ” ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് കൂട്ടിരിപ്പാണ് പണി. “വീട്ടുവേലയ്ക് പോയാൽ ആളുകളുടെ വിധം മാറും . പിന്നെ അവരുടെ വായിലിരിയ്ക്കുന്നതൊക്കെ കേൾക്കണം. അതിനാൽ ഈ ജോലി തിരഞ്ഞെടുത്തു. മുമ്പ് കുറേ വീടുകളിലൊക്കെ നിന്നിട്ടുണ്ട്. ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ നിർത്തി.
” ഈ മകൾ എന്തു ചെയ്യുന്നു? എന്ന് ഞാൻ ചോദിച്ചു. അത് ബി കോം ഫൈനലിയറാണ്. മകൾ അവളുടെ അച്ഛന്റെ കൂടെയാണ് താമസം. നിങ്ങളുടെ കൂടെ നിൽക്കാറില്ലേ? ഞാൻ ബൈസ്റ്റാന്ററായി ജോലിക്കു പോകുമ്പോൾ മകളെ കൂടെ നിർത്താറില്ല. അവൾ ഒറ്റയ്ക്കായിപ്പോകും. കുറച്ചൊക്കെ സമ്പാദ്യമായ ശേഷം ഞാൻ ഇടയ് ക്കൊക്കെ നിർത്താറുണ്ട്. എന്താണ് ഭർത്താവുമായി ബന്ധമൊഴിയാൻ കാരണം? ഈ ചോദ്യം കേട്ടപ്പോൾ അവർ എന്നെ അവരുടെ ജീവിത കഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇടത്തരം കുടുംബാംഗമായിരുന്ന ഇവരെ ഇടത്തരം കൂടുംബാംഗമായിരുന്ന ഒരാൾ വിവാഹമാലോചിച്ചു ചെന്നു. വീട്ടുകാർ ജ്യോത്സ്യനെ കണ്ട് ജാതകം നോക്കിച്ചു കവിടി നിരത്തി ജ്യോത്സ്യൻ പറഞ്ഞു. ജാതകം പൊരുത്തമുണ്ട്. പക്ഷേ ദാമ്പത്യം ദീർഘനാൾ നീണ്ടു നിൽക്കുകയില്ല. എന്തായാലും വീട്ടുകാർ വിവാഹം നടത്തി. രണ്ടു പേരും കൂടി സന്തോഷത്തോടെ ജീവിച്ചു. ഒരു മകനും ഒരു മകളും ജനിച്ചു. രണ്ടു പേരുടേയും അധ്വാനവും കരുതലും കൊണ്ട് വീടും വീടു നിൽക്കുന്ന പറമ്പിൽ റോഡു സൈഡിലായി കടയും പണിതു. വീട്ടിലേയും കടയിലേയും കാര്യങ്ങൾ രണ്ടു പേരും കൂടി നോക്കി നടത്തി. അത്യാവശ്യം സമ്പാദ്യം രണ്ടുപേരുടേയും പേരിലായി.
ഒരു വേനൽ കാലത്ത് റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കടയിലേയ്ക്ക് പൊടി പടരുന്നത് കണ്ട് ഭർത്താവ് ഭാര്യയെ വെള്ളം തളിയ്ക്കാൻ ഏൽപ്പിച്ചു. ഭാര്യ റോഡിൽ വെള്ളം തളിച്ചു കൊണ്ടു നിന്നപ്പോൾ ഒരു ലോറി വന്നു. ലോറിയ്ക്ക് കൈ കാണിച്ചിട്ട് വെള്ളം തളിച്ചിട്ട് പോകാമെന്ന് പറഞ്ഞു. പിന്നീട് ഈ ലോറിക്കാരൻ കടയിലെ എസ്.ടി.ഡി ബൂത്തിൽ ഫോൺ വിളിക്കാൻ എത്തി തുടങ്ങി.
ഒരു ഹർത്താൽ ദിവസം ലോറിക്കാരൻ അവിടെയെത്തി. അവർ കടയുടെ ഷട്ടറിന്റെ മുക്കാൽ ഭാഗം താഴ്ത്തിയിട്ട ശേഷം കടയിലെ സാധനങ്ങൾ അടുക്കി വയ്ക്കുകയും കട തൂത്തു വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അയാൾ ഭക്ഷണം ചോദിച്ചു. മറ്റെങ്ങും ഭക്ഷണം കിട്ടാനില്ലേയെന്ന് ചോദിച്ചപ്പോൾ ഹർത്താലായതു കാരണം കിട്ടാനില്ലെന്ന മറുപടി. ഒടുവിൽ അവർ വീട്ടിൽ പോയി ഭർത്താവിനോട് കൂടി പറഞ്ഞ ശേഷം ഒരു പാത്രം ചോറ് എടുത്തു കൊണ്ടു വന്നു. വീട്ടു പറമ്പിലെ മുരങ്ങിയില തോരനും പുളിശേരിയും മീൻ കറിയുമായിരുന്നു അന്നത്തെ കറികൾ . അത് വിളമ്പി കൊടുത്തു. അയാൾ കഴിച്ചു കൊണ്ടിരിയ് ക്കേ അവർ അയാളുടെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. ഒന്ന് രണ്ട് കല്യാണം കഴിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് അയാൾ മറുപടി കൊടുത്തു. അപ്പോൾ ചക്കുളത്തുകാവിൽ പോയി പൂജ ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഇവർ പറഞ്ഞു.
ഇവരും ഇവരുടെ ചേച്ചിയും കൂടി അടുത്ത ശനിയാഴ്ച അമ്പലത്തിൽ പോകുന്നുണ്ടെന്നും അന്നു പോയാൽ മതിയെന്നും അയാളോട് പറഞ്ഞു. അയാൾ ഏറ്റു. കൃത്യം ആ ദിവസം ജ്യേഷ്ഠാനുജത്തിമാർ ബസ്സിൽ കയറിയ സമയം അയാളും ആ ബസ്സിൽ കയറി. അവർ അയാൾക്കും ചേച്ചിയ്ക്കും ടിക്കെറ്റെടുത്തപ്പോൾ അവരുടെ ചേച്ചി ഇക്കാര്യം ശ്രദ്ധിച്ചു. പോയി വന്നപ്പോൾ അവരുടെ ഭർത്താവിനോട് ചേച്ചി ഇക്കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഭർത്താവ് ഒരു പോലീസ് കേസ് കൊടുത്തതു പ്രകാരം പോലീസുകാർ ഇയാളെ ചോദ്യം ചെയ്ത് വിട്ടു. ഇതയാൾക്ക് വാശിയായി. പിന്നീട് ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മകളെയും ഒക്കത്തെടുത്ത് ഒരു ആട്ടോ പിടിയ്ക്കാനായി ജംഗ്ഷനിൽ എത്തിയപ്പോൾ അയാളും അവിടെയുണ്ടായിരുന്നു. ഇവർ കയറിയ ഓട്ടോയിൽ അയാളും ആ വഴിയ്ക്കാണെന്ന് പറഞ്ഞ് ചാടിക്കയറി. പിന്നീട് ഓട്ടോക്കാരൻ അയാൾ പറഞ്ഞതനുസരിച്ചാണ് വണ്ടി വിട്ടത്. അങ്ങനെ തമിഴ് നാട്ടിലെ ഒരു വീട്ടിൽ കൊണ്ടു പോയി ഇവരെ പൂട്ടിയിട്ട ശേഷം ലോറി ഡ്രൈവർ സ്ഥലം വിട്ടു. മൂന്നാം ദിവസം രാവിലെ അവർ പുറകു വശത്തെ വാതിൽപൊളിച്ച് പുറത്തിറങ്ങി. വഴിയിൽ കണ്ട സ്ത്രീയുടെ പക്കൽ നിന്നും പത്തു രൂപ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനാണെന്നും പറഞ്ഞ് വാങ്ങി. പിന്നെ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടുപിടിച്ച് നാട്ടിലേയ്ക്ക് ഫോൺ വിളിച്ചു. ഭർത്താവ് ഫോണെടുത്തു. സ്ഥലം ചോദിച്ചു മനസ്സിലാക്കി വണ്ടിയുമായി ചെന്ന് അവരെ കൂട്ടികൊണ്ട് പോന്നു. പോലീസ് സ്റ്റേഷനിൻ ചെന്ന് റിപ്പോർട്ട് ചെയ്ത ശേഷം ടൗണിലെത്തി ബാങ്കിൽ കയറി. ഇവരുടെ പേരിലുണ്ടായിരുന്ന കാശു മുഴുവൻ ഭർത്താവ് ഇവരെ കൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് എടുപ്പിച്ചു സ്വന്തം പോക്കറ്റിലാക്കി.
ബാങ്കിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ പക്കൽ നിന്നും കുട്ടിയെ ഭർത്താവ് വാങ്ങി ശേഷം ഇവരോട് ലോറി ഡ്രൈവറുടെ ഒപ്പം പൊയ് ക്കൊള്ളാൻ പറഞ്ഞു. ഇവർക്ക് ഇവരുടെ വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. ഭാര്യയെയും കുഞ്ഞിനേയുംകണ്ടു കിട്ടി പരാതിയില്ല എന്നെഴുതി കൊടുത്തതിനാൽ ലോറി ഡ്രൈവറുടെ പേരിലുള്ള പോലീസ് കേസും അവിടെത്തീർന്നു. അങ്ങനെ അവർ ലോറി ഡ്രൈവറുടെ കൂടെ പോകാൻ നിർബന്ധിതയായി. അയാൾ മദ്യപനും ആഭാസനുമാണെന്ന് ഒന്നുരണ്ട് ദിവസം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ അയാളില്ലാത്ത സമയം നോക്കി ജോലിക്കാരെ ഏർപ്പാടാക്കുന്ന ഏജൻസിയിൽ പോയി രജിസ്റ്റർ ചെയ്തു വേഗം തന്നെ ഒരു വീട്ടിലെ പണി ഒത്തതിനാൽ അങ്ങോട്ടു പോയി. അങ്ങനെ ദീർഘകാലം കഴിഞ്ഞപ്പോൾ ഇവരുടെ അച്ഛനമ്മമാർക്ക് വയ്യാതായി.
സഹോദരങ്ങൾ പല സ്ഥലങ്ങളിൽ കുടുംബമായി കഴിയുന്നതിനാലും അച്ഛനമ്മമാരെ കൂടെ വന്ന് നിന്ന് നോക്കാൻ സാധിക്കാത്തതിനാലും ഗൾഫിലുള്ള ഒരു സഹോദരൻ ഇവരെ വിളിച്ച് അച്ഛനമ്മമാരെ നോക്കുന്ന ചുമതല ഏൽപ്പിച്ചു. സഹോദരന്റെ ഷെയർ കൂടി ഇവർക്ക് കൊടുത്തു. ഇവർ അച്ഛനമ്മമാരുടെ മരണശേഷം ആ പറമ്പിൽ ഒരു വീടു വച്ചു. ലോറി ഡ്രൈവർ ഇവരെ അന്വേഷിച്ചെത്തി. ഇവർ അയാളെ ഓടിച്ചു വിട്ടു. മകൾ ചെറിയ കുട്ടിയായതിനാൽ നോക്കുന്ന കാര്യം ബുദ്ധിമുട്ടാകുമ്പോൾ ഇവരുടെ ഭർത്താവ് കുട്ടിയെ ഇവരുടെ അടുത്താക്കും. ഇവർക്ക് ജീവിക്കാൻ വരുമാനം വേണ്ടതിനാൽ കാശ് തീരുമ്പോൾ കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കിയ ശേഷം ഹോം നഴ്സായി പോകാൻ തുടങ്ങി. കുട്ടിയെ ഇതിനിടയ്ക്ക് നല്ലൊരു ടീച്ചറുടെ കീഴിൽ ഡാൻസും പാട്ടും അഭ്യസിപ്പിച്ചു. കുട്ടി ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ബന്ധുവായ ഒരു കുട്ടി സ്കൂളിൽ പഠിയ്ക്കാനെത്തി. അവർ രണ്ടു പേരും കൂടി ഒരു നൃത്തം സ്കൂളിൽ അവതരിപ്പിച്ചു. മറ്റേ കുട്ടിയുടെ ഒരു ബന്ധു ഇവർ നൃത്തം ചെയ്യുന്ന ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ ഫോട്ടോഗ്രാഫർ ഈ കുട്ടികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ ഇദ്ദേഹം ഫോട്ടോകൾ കാണിച്ചു. കാണാൻ നല്ല ആകാര സൗഷ്ഠവവും നിറവുമുള്ള പെൺകുട്ടികളുടെ ചിത്രം അയാൾക്ക് ബോധിച്ചു. കുട്ടികളുടെ അചഛനമ്മമാരുടെ സമ്മതത്തോടെ അവരെ വിളിപ്പിച്ച് ഒന്നുരണ്ട് സാംപിൾ പരസ്യങ്ങൾ എടുത്തു നോക്കി. അതവർ നന്നായി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പിന്നീട് വന്ന പല പരസ്യങ്ങളിലും ഈ രണ്ട് കുട്ടികൾക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ഹൈ സ്കൂൾ തലത്തിൽ പഠിയ്ക്കുമ്പോൾ തന്നെ രണ്ടു പേരും മോഡലുകളായി. ചെറുതല്ലാത്ത വരുമാനമായി. സമ്പാദ്യമായി. അവർ പരസ്യ മോഡലുകളായുള്ള വിവിധ ഉൽപന്നങ്ങളുടെ കൂറ്റൻ പരസ്യ ബോർഡുകൾ ഹൈവേയുടെ വശങ്ങളിൽ സ്ഥാനം പിടിച്ചു. അത് കാണുന്നവരെ കടകളിലേയ്ക്ക് ആകർഷിച്ചു.
അങ്ങനെ കാലം കഴിഞ്ഞപ്പോൾ ഇവർ ആശുപത്രിയിലെ ബൈ സ്റ്റാന്റർ മാത്രമായി മാറി. ഇതിനിടയ്ക്ക് ഇവരുടെ മകൻ വളർന്നു ഒരു പെൺകുട്ടിയെ പ്രണയിച്ചു. അവരുടെ വീട്ടുകാർ എതിർത്തപ്പോൾ അവൻ അവളെ വിളിച്ചു കൊണ്ടുവന്ന് അമ്മയുടെ വീട്ടിൽ താമസിച്ചു. അമ്മയുടെ അതുവരെയുള്ള സസാദ്യം മുഴുവൻ അമ്മ മകന് കൊടുത്തു.ഏതാനും ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തി വിടാൻ തയ്യാറായി. വിവാഹത്തിന് അച്ഛൻ വീട്ടുകാരെല്ലാം കൂടി . മകൻ ഒരു വണ്ടി അമ്മയെ കൂട്ടികൊണ്ടുപോകാനായി വിടാൻ പറഞ്ഞിരുന്നെങ്കിലും അച്ഛന്റെ പെങ്ങന്മാർ ആരോ അത് തടഞ്ഞു. അങ്ങനെ അവർ അവിടെ തഴയപ്പെട്ടു. പിന്നീട് മകന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ മകൻ അമ്മയെ വിളിച്ചു കൊണ്ടുപോയി അച്ഛനും പെങ്ങളും അവനും ഭാര്യയും താമസിക്കുന്ന വീട്ടിലാക്കി. ഇവർ അവിടെ ചെന്നപ്പോൾ ഭർത്താവ് ഇവരോട് ഒരക്ഷരം മിണ്ടില്ല. ഭക്ഷണം വീട്ടിൽ നിന്നും കഴിക്കില്ല. കിടപ്പ് കടയിൽ തന്നെ എന്നിങ്ങനെയാക്കി. മരുമകൾക്കാണെങ്കിൽ എന്തിനും ഏതിനും ദേഷ്യം. ഇവരുടെ ജോലിഭാരം കൂട്ടാനായി തറയിൽ വെള്ളം കോരി ഒഴിയ്ക്കുക പ്രയാസപ്പെടുത്തുക എന്നിങ്ങനെയായി. മകളാണെങ്കിൽ പകൽ പഠിക്കാനായി പോകും. അങ്ങനെ മനസ്സു മടുത്ത് അവർ സ്വന്തം വീട്ടിലെത്തി.
വീണ്ടും ബൈ സ്റ്റാന്റർ പണി തന്നെ ശരണം. മകളുടെ കല്യാണം ഭംഗിയായി നടത്തണം അതിനുള്ള നേർച്ചയായിരുന്നു ചക്കുളത്തുകാവിലേയ്ക്കുള്ള ആ യാത്ര. എന്റെ സ്റ്റോപ്പെത്തിയപ്പോൾ ഞാനിറങ്ങി. അവർ അവരുടെ പ്രാർത്ഥനകളുമായി മുന്നോട്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണൻ മാഞ്ഞൂർ
2022 ജനുവരി 16 – ന് അരങ്ങൊഴിഞ്ഞു കടന്നുപോയ ആലപ്പി രംഗനാഥ് നാടക സിനിമാ രംഗത്തെ അപൂർവ പ്രതിഭയായിരുന്നു.
നാടക രചന , സംവിധാനം , ഗാനരചന , സംഗീതം, നൃത്ത സംവിധാനം ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.
ആലപ്പുഴ വേഴപ്ര കുഞ്ഞു കുഞ്ഞു ഭാഗവതരുടെ മകൻ സംഗീതത്തിൻറെ അപൂർവ്വ താളങ്ങളിലേക്ക് സഞ്ചരിച്ചു . ജീവിത സായാഹ്‌നത്തിലേക്ക് കടന്നപ്പോൾ പൂർണമായും സംഗീതത്തിന് സമർപ്പിച്ചു.
ഈ ആത്മാർപ്പണത്തിൽ നിന്നാണ് കനകാംഗി മുതൽ രസിക പ്രിയ വരെ 72 മേള കർത്താ രാഗങ്ങൾ പിറന്നത് …..
72 മഹാ പ്രതിഭകളെ കുറിച്ചുള്ള 72 കീർത്തനങ്ങൾ …..( 72 മേള കർത്താ രാഗങ്ങളാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ അടിസ്ഥാനം) വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ത്യാഗരാജസ്വാമികളുടെ ഓർമ്മയ്ക്ക് പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീതത്തിൻറെ കൈവഴികളിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ സഹൃദയർ നെഞ്ചേറ്റുന്നുവെന്നറിയുമ്പോൾ രംഗനാഥൻ മാഷ് സന്തോഷിക്കുന്നു. അവാർഡുകൾക്ക് വേണ്ടിയോ , അംഗീകാരങ്ങൾക്ക് വേണ്ടിയോ ആരുടെയും കാല് പിടിക്കാൻ മാഷ് ശ്രമിക്കാറില്ല…. ഒരുപക്ഷേ അതുകൊണ്ടാവാം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും, നാടക രംഗത്തു നിന്നു മൊക്കെ ഒരു പിൻവാങ്ങൽ സംഭവിച്ചത്.
1992 മെയ് മാസത്തിലെ ഒരു വേനൽ പകലിലാണ് കാഞ്ഞിരപ്പള്ളി ‘കാരാമയിൽ ലോഡ്ജിൽ ‘ രംഗനാഥൻ മാഷിനെ കാണാൻ ചെല്ലുന്നത്. ‘നിഷേധം ‘ മാസികയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുക്കണം. അസോസിയേറ്റ് എഡിറ്റർ സുനിൽ ഓച്ചിറ (സീബ്ലൂ സുനിൽ) പ്രകാശ് സ്വദേശി എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു .

ആലപ്പി രംഗനാഥ്
അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളിയുമായുള്ള അപൂർവ്വ ബന്ധത്തെപ്പറ്റി വാചാലമായി. 1968 -ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് കൊച്ചിച്ചന്റെ വീട്ടിലേക്ക് താമസം മാറിയതോടെ കലാരംഗം കാഞ്ഞിരപ്പള്ളി യിലേക്ക് പറിച്ചു നടപ്പെട്ടു. ഈ കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബിന് നാടകം രചിക്കുകയും ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. പി .എ .തോമസ് എന്ന സിനിമാ നിർമാതാവ് ‘ജീസസ് ‘ എന്ന സിനിമയ്ക്കുവേണ്ടി ഗാനമെഴുതിയ അഗസ്റ്റിൻ വഞ്ചിമലയെ പരിചയപ്പെടുത്തുന്നു. തോമസിൻറെ ‘ജീസസിൽ’ അവർക്കൊപ്പം ഈണം നൽകി. അക്കാലത്ത് ‘വഞ്ചി – രംഗൻ’ ടീം വളരെ പ്രശസ്തമായിരുന്നു. പിന്നീട് അഗസ്റ്റിൻ വഞ്ചിമല ‘ന്യൂസ് ഇന്ത്യ ‘ എന്ന പത്രവുമായി തമിഴ്നാട്ടിൽ ഒതുങ്ങി . ഇടയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയ്ക്കൊപ്പം പ്രവർത്തിച്ചു. 2020ഫെബ്രുവരിയിൽ അഗസ്റ്റിൻ വഞ്ചിമല രോഗബാധിതനായി മരണപ്പെട്ടു .
അഗസ്റ്റിൻ വഞ്ചിമല യ്ക്കൊപ്പമുള്ള നാടകക്കാലങ്ങൾ ഒരിക്കലും മറക്കാനാവില്ലന്ന് രംഗനാഥൻ മാഷ് പറയുന്നു .
യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ സ്ക്രിപ്റ്റ് സ്ക്രൂട്ടിനൈസിങ്ങ് ഓഫീസറായി ജോലി ചെയ്തത് മഹാഭാഗ്യം .
ഈ കാലയളവിലാണ് നിരവധി മ്യൂസിക് ആൽബങ്ങൾ മലയാളത്തിന് സമ്മാനിച്ചു. യേശുദാസിനു വേണ്ടി തന്നെ 200-ൽ പരം ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യം .
മധുരഗീതങ്ങൾ, എന്റെ വാനമ്പാടി ഈ ആൽബങ്ങൾ സ്വയം പാട്ടെഴുതി ചിട്ടപ്പെടുത്തി.
ഇൻറർവ്യൂവിൽ മുഴുവൻ സംഗീതവുമായുള്ള തൻറെ ആത്മബന്ധം തുറന്നു പറയുകയായിരുന്നു. കലയെ ഉപാസിക്കുന്നവന് എല്ലാം സമൃദ്ധമായി തിരികെ ലഭിക്കുമെന്നുള്ള പ്രകൃതി നിയമത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് അഭിമുഖം അവസാനിച്ചത്.
ഹരിവരാസനം പുരസ്കാരം സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ മരണം കോവിഡ് രൂപത്തിൽ വരുകയായിരുന്നു ….. ഒരുപക്ഷേ പല സ്വപ്നപദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചാവാം മരണം അദ്ദേഹത്തെ കൊണ്ടുപോവുന്നത് ……
എങ്കിലും സംഗീതത്തിലെ പുതുതലമുറ ‘ ഗുരുരത്ന പഞ്ചകം’ പോലുള്ള മഹത്തായ കൃതികളെ തൊട്ടറിയും…..
കാലം എല്ലാറ്റിനും സാക്ഷിയാകും.
ഉപരേഖ
അഭിമുഖത്തിൽ ഞങ്ങൾ ചോദിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയും വളരെ പ്രസക്തമാവുന്നു.
ചോദ്യം :- ‘ ഇല്ലിമുളം കാടുകളിൽ ‘ ‘ബലികുടീരങ്ങളെ ‘ ഇങ്ങനെയുള്ള നാടകഗാനങ്ങൾ എക്കാലത്തും ഹിറ്റായി നിലനിൽക്കുന്നു . ഇന്നും നാടകങ്ങൾ പിറക്കുന്നുണ്ട് , നാടകഗാനങ്ങളും ഉണ്ടാവുന്നുണ്ട് …… പക്ഷെ മഹത്തായ ഗാനങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല ?
ഉത്തരം :- പണ്ട് ഒരു മാസവും , രണ്ടു മാസവുമൊക്കെ സംഗീതസംവിധായകന്റെ വീട്ടിൽ താമസിച്ചാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ….. പക്കമേളക്കാരും , ഗായകരും , ഗാനരചയിതാക്കളും ഉൾപ്പെടുന്ന ഒരു ടീം വർക്കായിരുന്നു. ഇന്ന് വളരെ ഫാസ്‌റ്റായിട്ടുള്ള വർക്കുകളാണ് നടക്കുന്നത് . ആദ്യം ട്യൂണിടുന്നു. പിന്നീട് ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നു ….. എന്തൊരു വികലമായ രീതിയാണ് പിന്തുടരുന്നത്. ഇതിനിടയിൽ എങ്ങനെയാണ് ഒരു എവർഗ്രീൻ സോങ് സൃഷ്ടിക്കാനാവുന്നത് …?
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
അന്വേഷണസംഘത്തിന് ദിലീപിനെ നാളെയും മറ്റന്നാളും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്ന് നിർദേശം നൽകിയത്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസിെൻറ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിനുശേഷം സഖ്യത്തിനു തയാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ, ബിജെപിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാർട്ടിക്കുമുള്ളതെന്നും അവർ ആരോപിച്ചു.
കോൺഗ്രസിന്റെ വാതിൽ ബിജെപിക്കു മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ബാക്കിയുള്ളവരുമായെല്ലാം സഖ്യത്തിന് തയാറാണ്. എസ്പിയും ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തിൽനിന്ന് അവർ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോൺഗ്രസിനു പറയാനുള്ളത് സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്.
വികസനവിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽനിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്-പ്രിയങ്ക പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസിന്റെ പ്രധാന എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിലെ സാഹചര്യവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. ഭാവി പറയാനറിയില്ല. സീറ്റുകൾ പ്രവചിക്കുന്നതും അപക്വമാകും. എല്ലാം 2022 തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല. യുപിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും അവർ കൂട്ടിച്ചേർത്തു.
യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്.
യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി 29 മുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടും, റോഡ് ഉപയോക്താക്കളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് അവതരിപ്പിക്കുക.
സൈക്ലിംഗ് പ്രചാരകർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവ ആശയവിനിമയം നടത്തുന്നതിൽ സർക്കാർ വളരെ നിശബ്ദത പാലിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാർ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് നിയമങ്ങൾ.
ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന. ഒരു ജംഗ്ഷനിൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിനോ ക്രോസ് ചെയ്യാൻ കാത്തിരിക്കുന്നവർക്കോ വഴി നൽകണം. മുമ്പ് ജംഗ്ഷനുകളിൽ വാഹനങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. കൂടാതെ, സൈക്കിൾ യാത്രക്കാർ പങ്കിട്ട സൈക്കിൾ ട്രാക്കുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം.
ചില സാഹചര്യങ്ങളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകേണ്ട ഡ്രൈവർമാർ ഉദാഹരണത്തിന് റൗണ്ട് എബൗട്ടിൽ, ജംഗ്ഷനിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ തിരിയുമ്പോഴോ പാത മാറുമ്പോഴോ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് പുതിയ നിയമങ്ങൾ ഡ്രൈവർമാരോടും മോട്ടോർ സൈക്കിൾ യാത്രക്കാരോടും ആവശ്യപ്പെടുന്നു. റൗണ്ട് എബൗട്ടുകളിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം നൽകാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.
യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.
അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും അതിര്‍ത്തി കടക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ മറ്റ് ഇന്ത്യക്കാരെ ചോദ്യം ചെയ്തത് പ്രകാരം ഇവരെ അമേരിക്കയില്‍ ആരോ കാത്തുനില്‍ക്കാമെന്നേറ്റിരുന്നുവെന്നാണ് അറിയുന്നത്.
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേർ മരിച്ചു. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.
പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ കിഷോരി പഡ്നേക്കർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.
ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.
പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.
സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.
വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.