ഡോ. ഐഷ വി

ബസ് കായംകുളം ബസ്സ്റ്റാന്റിൽ നിന്നും വിടാനൊരുങ്ങിയപ്പോൾ ‘ ഒരാളും കൂടിയുണ്ടേ’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ആ സ്ത്രീ ഓടി വന്ന് ബസ്സിൽ കയറി. ഞാനിരുന്ന സീറ്റിനടുത്ത ഒഴിഞ്ഞ സീറ്റിലേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം. അവർ അവിടെ വന്നിരുന്നു. ഞാൻ മൊബൈലിൽ വാട്‌സാപ് മെസേജ് മലയാളത്തിൽ എഴുതുന്നതു കണ്ടപ്പോൾ അവർക്ക് കൗതുകം. ആഹാ… സ്ലേറ്റിൽ എഴുതുന്നതു പോലെ ഇതിൽ എഴുതാൻ പറ്റുമോ?

“എനിക്ക് അതൊന്നും അറിഞ്ഞുകൂടാത്തതു കൊണ്ട്” മലയാളം വാക്കുകളും ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. പിന്നെ എനിക്കധികം വിദ്യാഭ്യാസവുമില്ല”.

വണ്ടി കുറച്ചു ദൂരം പിന്നിട്ടു കാണണം. റോഡിൽ വലതു വശത്തായി ഒരു വസ്ത്ര വ്യാപാര കടയുടെ കൂറ്റൻ പരസ്യ ബോർഡ്. അതിൽ ഒരു യുവതിയുടെ മുന്ന് വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോ. അതു കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ എന്നോട് പറഞ്ഞു: “അതെന്റെ മകളാണ്”.

വീണ്ടും ബസ് കുറേ നേരം കൂടി മുന്നോട്ട് പോയപ്പോൾ അവരുടെ മകളുടെ ചിത്രമുള്ള അതേ ബോർഡ് കണ്ടപ്പോൾ അവർ വീണ്ടും എന്നെ വിളിച്ച് കാണിച്ചു കൊണ്ട് പറഞ്ഞു: “ഇതെന്റെ മകളാണ്. അവളെ ഞാൻ ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ പഠിപ്പിച്ചതാണ്”. അവരുടെ മട്ടും ഭാവവും കണ്ടപ്പോൾ അവരുടെ ജീവിത കഥ അവർക്കെന്നോട് പറയാൻ ആഗ്രഹമുണ്ടെന്ന് തോന്നി. ഞാനവരോട് ചോദിച്ചു. “എവിടെ പോയി വരുന്നു ?’ ചക്കുളത്തുകാവിൽ . “വീടെവിടെ ? തിരുവനന്തപുരം ജില്ലയിൽ __ എന്ന സ്ഥലത്ത്.,” എന്ത് ചെയ്യുന്നു ?” “ബൈ സ്റ്റാന്ററാണ്.” ” ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് കൂട്ടിരിപ്പാണ് പണി. “വീട്ടുവേലയ്ക് പോയാൽ ആളുകളുടെ വിധം മാറും . പിന്നെ അവരുടെ വായിലിരിയ്ക്കുന്നതൊക്കെ കേൾക്കണം. അതിനാൽ ഈ ജോലി തിരഞ്ഞെടുത്തു. മുമ്പ് കുറേ വീടുകളിലൊക്കെ നിന്നിട്ടുണ്ട്. ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ നിർത്തി.

” ഈ മകൾ എന്തു ചെയ്യുന്നു? എന്ന് ഞാൻ ചോദിച്ചു. അത് ബി കോം ഫൈനലിയറാണ്. മകൾ അവളുടെ അച്ഛന്റെ കൂടെയാണ് താമസം. നിങ്ങളുടെ കൂടെ നിൽക്കാറില്ലേ? ഞാൻ ബൈസ്റ്റാന്ററായി ജോലിക്കു പോകുമ്പോൾ മകളെ കൂടെ നിർത്താറില്ല. അവൾ ഒറ്റയ്ക്കായിപ്പോകും. കുറച്ചൊക്കെ സമ്പാദ്യമായ ശേഷം ഞാൻ ഇടയ് ക്കൊക്കെ നിർത്താറുണ്ട്. എന്താണ് ഭർത്താവുമായി ബന്ധമൊഴിയാൻ കാരണം? ഈ ചോദ്യം കേട്ടപ്പോൾ അവർ എന്നെ അവരുടെ ജീവിത കഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇടത്തരം കുടുംബാംഗമായിരുന്ന ഇവരെ ഇടത്തരം കൂടുംബാംഗമായിരുന്ന ഒരാൾ വിവാഹമാലോചിച്ചു ചെന്നു. വീട്ടുകാർ ജ്യോത്സ്യനെ കണ്ട് ജാതകം നോക്കിച്ചു കവിടി നിരത്തി ജ്യോത്സ്യൻ പറഞ്ഞു. ജാതകം പൊരുത്തമുണ്ട്. പക്ഷേ ദാമ്പത്യം ദീർഘനാൾ നീണ്ടു നിൽക്കുകയില്ല. എന്തായാലും വീട്ടുകാർ വിവാഹം നടത്തി. രണ്ടു പേരും കൂടി സന്തോഷത്തോടെ ജീവിച്ചു. ഒരു മകനും ഒരു മകളും ജനിച്ചു. രണ്ടു പേരുടേയും അധ്വാനവും കരുതലും കൊണ്ട് വീടും വീടു നിൽക്കുന്ന പറമ്പിൽ റോഡു സൈഡിലായി കടയും പണിതു. വീട്ടിലേയും കടയിലേയും കാര്യങ്ങൾ രണ്ടു പേരും കൂടി നോക്കി നടത്തി. അത്യാവശ്യം സമ്പാദ്യം രണ്ടുപേരുടേയും പേരിലായി.

ഒരു വേനൽ കാലത്ത് റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കടയിലേയ്ക്ക് പൊടി പടരുന്നത് കണ്ട് ഭർത്താവ് ഭാര്യയെ വെള്ളം തളിയ്ക്കാൻ ഏൽപ്പിച്ചു. ഭാര്യ റോഡിൽ വെള്ളം തളിച്ചു കൊണ്ടു നിന്നപ്പോൾ ഒരു ലോറി വന്നു. ലോറിയ്ക്ക് കൈ കാണിച്ചിട്ട് വെള്ളം തളിച്ചിട്ട് പോകാമെന്ന് പറഞ്ഞു. പിന്നീട് ഈ ലോറിക്കാരൻ കടയിലെ എസ്.ടി.ഡി ബൂത്തിൽ ഫോൺ വിളിക്കാൻ എത്തി തുടങ്ങി.

ഒരു ഹർത്താൽ ദിവസം ലോറിക്കാരൻ അവിടെയെത്തി. അവർ കടയുടെ ഷട്ടറിന്റെ മുക്കാൽ ഭാഗം താഴ്ത്തിയിട്ട ശേഷം കടയിലെ സാധനങ്ങൾ അടുക്കി വയ്ക്കുകയും കട തൂത്തു വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അയാൾ ഭക്ഷണം ചോദിച്ചു. മറ്റെങ്ങും ഭക്ഷണം കിട്ടാനില്ലേയെന്ന് ചോദിച്ചപ്പോൾ ഹർത്താലായതു കാരണം കിട്ടാനില്ലെന്ന മറുപടി. ഒടുവിൽ അവർ വീട്ടിൽ പോയി ഭർത്താവിനോട് കൂടി പറഞ്ഞ ശേഷം ഒരു പാത്രം ചോറ് എടുത്തു കൊണ്ടു വന്നു. വീട്ടു പറമ്പിലെ മുരങ്ങിയില തോരനും പുളിശേരിയും മീൻ കറിയുമായിരുന്നു അന്നത്തെ കറികൾ . അത് വിളമ്പി കൊടുത്തു. അയാൾ കഴിച്ചു കൊണ്ടിരിയ് ക്കേ അവർ അയാളുടെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. ഒന്ന് രണ്ട് കല്യാണം കഴിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് അയാൾ മറുപടി കൊടുത്തു. അപ്പോൾ ചക്കുളത്തുകാവിൽ പോയി പൂജ ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഇവർ പറഞ്ഞു.

ഇവരും ഇവരുടെ ചേച്ചിയും കൂടി അടുത്ത ശനിയാഴ്ച അമ്പലത്തിൽ പോകുന്നുണ്ടെന്നും അന്നു പോയാൽ മതിയെന്നും അയാളോട് പറഞ്ഞു. അയാൾ ഏറ്റു. കൃത്യം ആ ദിവസം ജ്യേഷ്ഠാനുജത്തിമാർ ബസ്സിൽ കയറിയ സമയം അയാളും ആ ബസ്സിൽ കയറി. അവർ അയാൾക്കും ചേച്ചിയ്ക്കും ടിക്കെറ്റെടുത്തപ്പോൾ അവരുടെ ചേച്ചി ഇക്കാര്യം ശ്രദ്ധിച്ചു. പോയി വന്നപ്പോൾ അവരുടെ ഭർത്താവിനോട് ചേച്ചി ഇക്കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഭർത്താവ് ഒരു പോലീസ് കേസ് കൊടുത്തതു പ്രകാരം പോലീസുകാർ ഇയാളെ ചോദ്യം ചെയ്ത് വിട്ടു. ഇതയാൾക്ക് വാശിയായി. പിന്നീട് ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മകളെയും ഒക്കത്തെടുത്ത് ഒരു ആട്ടോ പിടിയ്ക്കാനായി ജംഗ്ഷനിൽ എത്തിയപ്പോൾ അയാളും അവിടെയുണ്ടായിരുന്നു. ഇവർ കയറിയ ഓട്ടോയിൽ അയാളും ആ വഴിയ്ക്കാണെന്ന് പറഞ്ഞ് ചാടിക്കയറി. പിന്നീട് ഓട്ടോക്കാരൻ അയാൾ പറഞ്ഞതനുസരിച്ചാണ് വണ്ടി വിട്ടത്. അങ്ങനെ തമിഴ് നാട്ടിലെ ഒരു വീട്ടിൽ കൊണ്ടു പോയി ഇവരെ പൂട്ടിയിട്ട ശേഷം ലോറി ഡ്രൈവർ സ്ഥലം വിട്ടു. മൂന്നാം ദിവസം രാവിലെ അവർ പുറകു വശത്തെ വാതിൽപൊളിച്ച് പുറത്തിറങ്ങി. വഴിയിൽ കണ്ട സ്ത്രീയുടെ പക്കൽ നിന്നും പത്തു രൂപ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനാണെന്നും പറഞ്ഞ് വാങ്ങി. പിന്നെ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടുപിടിച്ച് നാട്ടിലേയ്ക്ക് ഫോൺ വിളിച്ചു. ഭർത്താവ് ഫോണെടുത്തു. സ്ഥലം ചോദിച്ചു മനസ്സിലാക്കി വണ്ടിയുമായി ചെന്ന് അവരെ കൂട്ടികൊണ്ട് പോന്നു. പോലീസ് സ്റ്റേഷനിൻ ചെന്ന് റിപ്പോർട്ട് ചെയ്ത ശേഷം ടൗണിലെത്തി ബാങ്കിൽ കയറി. ഇവരുടെ പേരിലുണ്ടായിരുന്ന കാശു മുഴുവൻ ഭർത്താവ് ഇവരെ കൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് എടുപ്പിച്ചു സ്വന്തം പോക്കറ്റിലാക്കി.

ബാങ്കിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ പക്കൽ നിന്നും കുട്ടിയെ ഭർത്താവ് വാങ്ങി ശേഷം ഇവരോട് ലോറി ഡ്രൈവറുടെ ഒപ്പം പൊയ് ക്കൊള്ളാൻ പറഞ്ഞു. ഇവർക്ക് ഇവരുടെ വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. ഭാര്യയെയും കുഞ്ഞിനേയുംകണ്ടു കിട്ടി പരാതിയില്ല എന്നെഴുതി കൊടുത്തതിനാൽ ലോറി ഡ്രൈവറുടെ പേരിലുള്ള പോലീസ് കേസും അവിടെത്തീർന്നു. അങ്ങനെ അവർ ലോറി ഡ്രൈവറുടെ കൂടെ പോകാൻ നിർബന്ധിതയായി. അയാൾ മദ്യപനും ആഭാസനുമാണെന്ന് ഒന്നുരണ്ട് ദിവസം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ അയാളില്ലാത്ത സമയം നോക്കി ജോലിക്കാരെ ഏർപ്പാടാക്കുന്ന ഏജൻസിയിൽ പോയി രജിസ്റ്റർ ചെയ്തു വേഗം തന്നെ ഒരു വീട്ടിലെ പണി ഒത്തതിനാൽ അങ്ങോട്ടു പോയി. അങ്ങനെ ദീർഘകാലം കഴിഞ്ഞപ്പോൾ ഇവരുടെ അച്ഛനമ്മമാർക്ക് വയ്യാതായി.

സഹോദരങ്ങൾ പല സ്ഥലങ്ങളിൽ കുടുംബമായി കഴിയുന്നതിനാലും അച്ഛനമ്മമാരെ കൂടെ വന്ന് നിന്ന് നോക്കാൻ സാധിക്കാത്തതിനാലും ഗൾഫിലുള്ള ഒരു സഹോദരൻ ഇവരെ വിളിച്ച് അച്ഛനമ്മമാരെ നോക്കുന്ന ചുമതല ഏൽപ്പിച്ചു. സഹോദരന്റെ ഷെയർ കൂടി ഇവർക്ക് കൊടുത്തു. ഇവർ അച്ഛനമ്മമാരുടെ മരണശേഷം ആ പറമ്പിൽ ഒരു വീടു വച്ചു. ലോറി ഡ്രൈവർ ഇവരെ അന്വേഷിച്ചെത്തി. ഇവർ അയാളെ ഓടിച്ചു വിട്ടു. മകൾ ചെറിയ കുട്ടിയായതിനാൽ നോക്കുന്ന കാര്യം ബുദ്ധിമുട്ടാകുമ്പോൾ ഇവരുടെ ഭർത്താവ് കുട്ടിയെ ഇവരുടെ അടുത്താക്കും. ഇവർക്ക് ജീവിക്കാൻ വരുമാനം വേണ്ടതിനാൽ കാശ് തീരുമ്പോൾ കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കിയ ശേഷം ഹോം നഴ്സായി പോകാൻ തുടങ്ങി. കുട്ടിയെ ഇതിനിടയ്ക്ക് നല്ലൊരു ടീച്ചറുടെ കീഴിൽ ഡാൻസും പാട്ടും അഭ്യസിപ്പിച്ചു. കുട്ടി ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ബന്ധുവായ ഒരു കുട്ടി സ്കൂളിൽ പഠിയ്ക്കാനെത്തി. അവർ രണ്ടു പേരും കൂടി ഒരു നൃത്തം സ്കൂളിൽ അവതരിപ്പിച്ചു. മറ്റേ കുട്ടിയുടെ ഒരു ബന്ധു ഇവർ നൃത്തം ചെയ്യുന്ന ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ ഫോട്ടോഗ്രാഫർ ഈ കുട്ടികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ ഇദ്ദേഹം ഫോട്ടോകൾ കാണിച്ചു. കാണാൻ നല്ല ആകാര സൗഷ്ഠവവും നിറവുമുള്ള പെൺകുട്ടികളുടെ ചിത്രം അയാൾക്ക് ബോധിച്ചു. കുട്ടികളുടെ അചഛനമ്മമാരുടെ സമ്മതത്തോടെ അവരെ വിളിപ്പിച്ച് ഒന്നുരണ്ട് സാംപിൾ പരസ്യങ്ങൾ എടുത്തു നോക്കി. അതവർ നന്നായി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പിന്നീട് വന്ന പല പരസ്യങ്ങളിലും ഈ രണ്ട് കുട്ടികൾക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ഹൈ സ്കൂൾ തലത്തിൽ പഠിയ്ക്കുമ്പോൾ തന്നെ രണ്ടു പേരും മോഡലുകളായി. ചെറുതല്ലാത്ത വരുമാനമായി. സമ്പാദ്യമായി. അവർ പരസ്യ മോഡലുകളായുള്ള വിവിധ ഉൽപന്നങ്ങളുടെ കൂറ്റൻ പരസ്യ ബോർഡുകൾ ഹൈവേയുടെ വശങ്ങളിൽ സ്ഥാനം പിടിച്ചു. അത് കാണുന്നവരെ കടകളിലേയ്ക്ക് ആകർഷിച്ചു.

അങ്ങനെ കാലം കഴിഞ്ഞപ്പോൾ ഇവർ ആശുപത്രിയിലെ ബൈ സ്റ്റാന്റർ മാത്രമായി മാറി. ഇതിനിടയ്ക്ക് ഇവരുടെ മകൻ വളർന്നു ഒരു പെൺകുട്ടിയെ പ്രണയിച്ചു. അവരുടെ വീട്ടുകാർ എതിർത്തപ്പോൾ അവൻ അവളെ വിളിച്ചു കൊണ്ടുവന്ന് അമ്മയുടെ വീട്ടിൽ താമസിച്ചു. അമ്മയുടെ അതുവരെയുള്ള സസാദ്യം മുഴുവൻ അമ്മ മകന് കൊടുത്തു.ഏതാനും ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തി വിടാൻ തയ്യാറായി. വിവാഹത്തിന് അച്ഛൻ വീട്ടുകാരെല്ലാം കൂടി . മകൻ ഒരു വണ്ടി അമ്മയെ കൂട്ടികൊണ്ടുപോകാനായി വിടാൻ പറഞ്ഞിരുന്നെങ്കിലും അച്ഛന്റെ പെങ്ങന്മാർ ആരോ അത് തടഞ്ഞു. അങ്ങനെ അവർ അവിടെ തഴയപ്പെട്ടു. പിന്നീട് മകന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ മകൻ അമ്മയെ വിളിച്ചു കൊണ്ടുപോയി അച്ഛനും പെങ്ങളും അവനും ഭാര്യയും താമസിക്കുന്ന വീട്ടിലാക്കി. ഇവർ അവിടെ ചെന്നപ്പോൾ ഭർത്താവ് ഇവരോട് ഒരക്ഷരം മിണ്ടില്ല. ഭക്ഷണം വീട്ടിൽ നിന്നും കഴിക്കില്ല. കിടപ്പ് കടയിൽ തന്നെ എന്നിങ്ങനെയാക്കി. മരുമകൾക്കാണെങ്കിൽ എന്തിനും ഏതിനും ദേഷ്യം. ഇവരുടെ ജോലിഭാരം കൂട്ടാനായി തറയിൽ വെള്ളം കോരി ഒഴിയ്ക്കുക പ്രയാസപ്പെടുത്തുക എന്നിങ്ങനെയായി. മകളാണെങ്കിൽ പകൽ പഠിക്കാനായി പോകും. അങ്ങനെ മനസ്സു മടുത്ത് അവർ സ്വന്തം വീട്ടിലെത്തി.

വീണ്ടും ബൈ സ്റ്റാന്റർ പണി തന്നെ ശരണം. മകളുടെ കല്യാണം ഭംഗിയായി നടത്തണം അതിനുള്ള നേർച്ചയായിരുന്നു ചക്കുളത്തുകാവിലേയ്ക്കുള്ള ആ യാത്ര. എന്റെ സ്റ്റോപ്പെത്തിയപ്പോൾ ഞാനിറങ്ങി. അവർ അവരുടെ പ്രാർത്ഥനകളുമായി മുന്നോട്ട്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.