Latest News

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ, നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് പോസ്റ്റീവ് ആയെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ അറിയിച്ചു. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകൾ നിലവിലില്ലെന്നും വീട്ടിൽ ക്വാറന്റൈനിൽ ആണെന്നും താരം പറഞ്ഞു.

താരത്തിന് കോവിഡ് പോസിറ്റീവായതോടെ കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

20 വയസ്സ് മാത്രമുള്ള ആൻ ട്രീസാ ജോസഫ് എന്ന കോളേജ് വിദ്യാർത്ഥിനി തൻ്റെ ആദ്യ പുസ്തകം “ദി ഓഷ്യൻ ഇൻ മൈ സ്കൈ” പ്രകാശനം ചെയ്തു. എറണാകുളം തേവെക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ റവ. ഫാ. ഡോ. ജോർജ് പോൾ പുസ്തകം പ്രകാശനം നിർവഹിച്ചു. റോൾഡന്റ്‌സ് ഗ്രൂപ്പിന്റെ സി എം ഡി ഡോ. വിപിൻ വി റോൾഡന്റ് ആദ്യ പുസ്തകം ഏറ്റുവാങ്ങി. ഫാ. ഷിജോ കോലുപറമ്പിൽ സന്നിഹിതനായിരുന്നു.

കങ്ങരപ്പടി സ്വദേശിനിയായ ഈ യുവപ്രതിഭ അഡ്വ.ജോസഫ് സെബാസ്റ്റ്യന്റെയും ലീത ജോസഫിന്റെയും മകളാണ്. ഒരു സഹോദരനുണ്ട്. ജോ സെബാസ്റ്റ്യൻ പത്താം ക്ലാസിൽ പഠിക്കുന്നു.
രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ, ജേർണലിസം അവസാന വർഷ വിദ്യാർത്ഥിനിയാണ്.

@treapod എന്ന തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തൻ്റെ എഴുത്തുകൾക്ക് തുടക്കം കുറിച്ചത്. ഫാൻ്റസി ഫിക്ഷനായ ഈ പുസ്തകം പരമ്പരാഗത ശൈലിയിൽ നിന്ന് വഴിമാറി ലളിതമായ സ്ട്രോക്കുകൾ ഉപയോഗിക്കുന്ന ചിത്രങ്ങളുടെയും ആലങ്കാരിക അർത്ഥം നൽകിക്കൊണ്ട് അതിമനോഹരവും ലളിതവുമായ എഴുത്തുകളുടെയും കൂടി ചേരലാണ്. ചിത്രങ്ങളോടുള്ള മതിവരാത്ത ഇഷ്ടം കാരണം ഓൺലൈൻ കോഴ്‌സുകളുടെ കഠിനാധ്വാനത്തിലൂടെയാണ് ഒരു അമേച്വർ ആർട്ടിസ്റ്റിൽ നിന്ന് ചിത്രകാരിയിലേക്ക് സഞ്ചരിച്ചത്. ഈ കൃതി നീണ്ട രണ്ട് വർഷത്തിൻ്റെ പരിശ്രമഫലമാണ്.

മരണാനന്തര ജീവിതം/ നിത്യത, അനശ്വരങ്ങൾ, മരണം, സ്വപ്നങ്ങൾ, പേടിസ്വപ്നങ്ങൾ, ബന്ധങ്ങൾ, പ്രണയം എന്നീ വിഷയങ്ങളെ പറ്റിയാണ് എഴുത്തുകൾ. ബുക്ക്‌മാർക്ക്‌സ്, മാജിക് ഇൻ ദ വില്ലോസ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി ടേബിൾ ടോക്ക്‌സ്, എക്കോസ് ഫ്രം ദി പ്ലെയിൻ എന്നീ സമാഹാരങ്ങളിൽ തൻ്റെ എഴുത്താടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയും ചിത്രകാരിയുമായ ആനിൻ്റെ ജീവിതത്തിലെ പുതിയ ഒരു വഴിത്തിരിവിന്  തുടക്കം കുറിക്കുകയാണ്.

ജനുവരി 9 തിന് ആമസോൺ ഹോട്ട് റിലീസസിൽ റാങ്കിംഗിൽ ഒന്നാമതും ആമസോൺ ബെസ്റ്റ് സെല്ലർ റാങ്കിംഗിൽ പതിനൊന്നാമതുമായി.
പുസ്തകം ഓൺലൈനായി വാങ്ങുവാനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു.

https://www.amazon.in/Ocean-Sky-Ann-Treasa-Joseph/dp/935446419X India

https://www.amazon.com/dp/B09PW3TQW5 USA

https://www.amazon.co.uk/dp/B09PW3TQW5 UK

https://www.amazon.fr/dp/B09PW3TQW5 France

https://www.amazon.es/dp/B09PW3TQW5 Spain

https://www.amazon.it/dp/B09PW3TQW5 Italy

https://www.amazon.de/dp/B09PW3TQW5 Germany

https://www.amazon.com.au/dp/B09PW3TQW5 Australiya

https://www.amazon.ca/dp/B09PW3TQW5 Canada

 

ഡോ. ഐഷ വി

രഘുപതി ഒരു സ്ത്രീയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ” പൂരം പിറന്ന സ്ത്രീ , പുരുഷ യോനി”. അതിനാൽ തന്നെ രണ്ട് മക്കൾ പിറന്ന ശേഷം അവർക്ക് ഭർത്താവുമൊത്തുള്ള രതിക്രീഡകളിലൊന്നും യാതൊരു താത്പര്യവുമില്ലായിരുന്നു. ജോലി ചെയ്യാതെ ജീവിക്കാനാഗ്രഹിച്ച അയാൾ ആദ്യം ചെയ്തത് ഭാര്യയുടെ ആഭരണങ്ങളും മറ്റും വിറ്റ് ജീവിക്കുക എന്നതാണ്. വിറ്റ പണം കൊണ്ട് മദ്യപിക്കുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. കാശ് തീർന്നു. പിന്നെ രഘുപതിയുടെ വസ്തുവകകൾ വിറ്റു. മദ്യപാനവും വീട്ടുകാര്യങ്ങളും നടത്തി. കാശ് വരും പോകും മെയ്യനങ്ങാതെ തിന്നുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

കുന്നോളം ധനമുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരുമെന്നാണല്ലോ പ്രമാണം. പിന്നെ ഇരന്ന് തിന്നേണ്ടി വരും. ഇനിയെന്താണ് വിൽക്കാനുള്ളത് എന്ന് ചിന്തിച്ച അയാൾ ഭാര്യയെ വിറ്റാലോ എന്നാലോചിച്ചു. മുൻസിപ്പാലിറ്റിയിൽ ജോലിയുള്ള ഒരാളുമൊത്തായിരുന്നു അന്നത്തെ മദ്യപാനം. ഭാര്യയ്ക്ക് മുൻസിപാലിറ്റിയിൽ ജോലി ശരിയാക്കി കൊടുക്കാം എന്നയാൾ ഏറ്റു. അന്നു രാത്രി അയാൾക്ക് രഘുപതിയോടൊപ്പം കിടക്ക പങ്കിടണം. രഘുപതി വന്നയാളെ ആട്ടി പുറത്താക്കി. രഘുപതി അന്നു തന്നെ അയാളുടെ വീട്ടിൽ നിന്നും പറക്കമുറ്റാത്ത മക്കളേയും കൊണ്ടിറങ്ങി. ആ വീട്ടിലുണ്ടായിരുന്ന അയാളുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞിട്ടും അവർ തന്റെ തീരുമാനം മാറ്റിയില്ല.

ഒറ്റത്തടിയായി കഴിയുന്ന സത്‌സ്വഭാവിയായ മല്ലു അക്കന്റെ വീടായിരുന്നു അവരുടെ ലക്ഷ്യം. അവർക്കവിടെ പ്രവേശനം ലഭിച്ചു. മല്ലു അക്കൻ ഇവരെ കൂടാതെ വീടില്ലാത്ത രണ്ട് മൂന്ന് സ്ത്രീകൾക്ക് കൂടി അവരുടെ ഓലമേഞ്ഞ കൊച്ചുവീട്ടിൽ അന്തിയുറങ്ങാൻ അഭയം നൽകിയിരുന്നു. നേരം വെളുക്കുമ്പോൾ അവർ എന്തെങ്കിലും പണിക്ക് പോകും. അതിൽ ഒരു സ്ത്രീയുടെ സ്വഭാവം അത്ര ശരിയല്ല എന്ന് കണ്ടപ്പോൾ മല്ലു അക്കൻ അവരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ രഘുപതിയും മക്കളും മല്ലുവക്കനും മറ്റു സ്ത്രീകൾക്കും ഒപ്പം പകൽ കിട്ടുന്ന ജോലിയും രാത്രി പാട്ടും ഭക്തിഗാനങ്ങളുമായി സന്തോഷത്തോടെ കഴിഞ്ഞു കൂടി.

രഘുപതിയ്ക്ക് സ്വന്തമായി ഒരു കൂരയുണ്ടാകണമെന്നത് വല്യ ആഗ്രഹമായിരുന്നു. ആ ആഗ്രഹം തീവ്രമായിത്തന്നെ അവർ മനസ്സിൽ സൂക്ഷിച്ചു. രഘുപതി കിട്ടിയ ജോലി എല്ലാം ചെയ്തു. ഹോട്ടലിലെ ജോലിയായിരുന്നു രഘുപതിയ്ക്ക് പ്രിയം. ഭക്ഷണവും കാശുമാകുമല്ലോ. ഒരു നൂറ് രൂപ നോട്ടു കിട്ടിയാൽ രഘുപതി നേരെ ബാങ്കിലേയ് ക്കോടും . അത് അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വലിയ നോട്ടുകൾ ഒന്നും അവർ മാറിയില്ല. കിട്ടിയ അധിക ജോലികൾ എല്ലാം അവർ നന്നായി ചെയ്തു. തക്കലയിലെ അരിമില്ലുകളിലെ ജോലിയും കോവളത്തെ ഹോട്ടലുകളിലെ ജോലിയും സ്കൂളിൽ കുട്ടികളെ കൊണ്ടാക്കുന്ന ആയയുടെ ജോലിയും അവർ നന്നായി ചെയ്തു.

രഘുപതി വെറും നാലാം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും അവരുടെ സാമ്പത്തികശാസ്ത്രം വളരെ കേമമായിരുന്നു. ലോകത്ത് പണക്കാരുണ്ടെങ്കിലേ പാവപ്പെട്ടവർക്കും ഗുണമുണ്ടാവൂ എന്നവർ മനസ്സിലാക്കിയിരുന്നു. അതവർ പഠിച്ചത് തക്കലയിലെ അരി മില്ലുകൾ പൂട്ടി അവർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോഴാണ് . കാശ് ഒരു ചക്രമാണ്. അതിന്റെ ചാക്രികത നിലനിന്നാലേ അത് പണക്കാരന്റെ കൈയ്യിൽ നിന്നും പാവപ്പെട്ടവന്റെ കൈകളിലേയ്ക്കും തിരിച്ചും എത്തുകയുള്ളൂ.

കോവളത്ത് ഒരു മൂന്ന് സെന്റ് സ്ഥലം വാങ്ങാനുള്ള കാശ് തികഞ്ഞപ്പോൾ അവർ അവിടത്തെ പണക്കാരിലൊരാളുടെ വീട്ടിലെത്തി അവരുടെ പറമ്പിന്റെ ഒരറ്റത്ത് മൂന്ന് സെന്റ് സ്ഥലം വിലയ്ക്ക് വേണമെന്നാവശ്യപ്പെട്ടു. അവിടത്തെ വീട്ടമ്മയ്ക്ക് രഘുപതിയുടെ സത്യസന്ധതയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഒരു ദിവസം അവിടെ ജോലിക്ക് ചെന്നപ്പോൾ അലക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിലിരുന്ന നല്ലൊരുതുക രഘുപതി തിരിച്ചു കൊടുത്തത് അവർക്ക് ഓർമ്മയുണ്ടായിരുന്നു. അലക്കാൻ കിട്ടുന്ന വസ്ത്രങ്ങളുടെ പോക്കറ്റ് എല്ലാം നന്നായി പരിശോധിച്ചിട്ടേ രഘുപതി വസ്ത്രം കഴുകിയിരുന്നുള്ളൂ. അങ്ങനെ ആ വീട്ടമ്മയുടെ മനസ്സലിഞ്ഞ് 3 സെന്റ് കൊടുക്കാൻ തീരുമാനിച്ചു. രഘുപതിയ്ക്ക് ആരുടേയും ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. അതിനാൽ അവർ വസ്തു വിലയ്ക്കു തന്നെ വാങ്ങി. വീണ്ടും കുറേക്കാലത്തെ അധ്വാനവും സാമ്പത്തികാസൂത്രണവും വേണ്ടി വന്നു രഘുപതിയ്ക്ക് ഒരു കൊച്ചു കൂരയെന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ .

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.

2014-ൽ എംഎസ് ധോണിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലി ഈ വർഷം വരെ 68 ടെസ്റ്റുകളിലാണ് ടീം ഇന്ത്യയെ നയിച്ചത്. 40 മത്സരങ്ങളിലെ വിജയത്തോടെ 58.82 ആണ് കോഹ്‌ലിയുടെ ടെസ്റ്റിലെ വിജയശതമാനം.

ഓസ്‌ട്രേലിയയിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോഹ്‌ലിയായിരുന്നു ക്യാപ്റ്റൻ. ഈ പരമ്പരകളിൽ ഏതാനും മത്സരങ്ങളിൽ കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റുകയും പകരം രോഹിത്ത് ശർമ്മയെ നായകനായി പ്രഖ്യാപിച്ചതും ഏറെ വിവാദമായിരുന്നു. കോഹ്‌ലിയെ ഈ തീരുമാനം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.

അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്​.

ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.

പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു​ ബാങ്ക്​ അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്​.

ലോക്ക്ഡൗണ്‍ കാലത്തെ ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനിലെ വെള്ളമടി പാര്‍ട്ടി മൂലം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കസേര ഇളകവേയാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് ‘വെള്ള പാര്‍ട്ടി’ നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരത്തോട് ക്ഷമാപണം നടത്തി. ദേശീയ ദുഃഖാചരണത്തിന്റെ സമയത്താണ് ഇത് സംഭവിച്ചത് എന്നത് വളരെ ഖേദകരമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

2021 ഏപ്രില്‍ 16-ന് ആയിരുന്നു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്ത ഒത്തുചേരലുകള്‍. ഇത് പുലര്‍ച്ചെ വരെ തുടര്‍ന്നു. പുലര്‍ച്ചെ വരെ മദ്യം കുടിച്ചും സംഗീതത്തില്‍ നൃത്തം ചെയ്തും 30 ഓളം ആളുകള്‍ ഒത്തുചേര്‍ന്നെന്ന് ടെലിഗ്രാഫ് പറയുന്നു. വ്യത്യസ്ത വീടുകള്‍ തമ്മിലുള്ള ഇന്‍ഡോര്‍ മിക്സിംഗ് നിരോധിച്ചിരുന്ന കാലത്താണ് അതും. അക്കാലത്തെ നിയന്ത്രണങ്ങള്‍ ഇപ്പോഴും ഉണ്ട്.

ബോറിസ് ജോണ്‍സന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയിംസ് സ്ലാക്ക്, ദി സണ്‍ ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി പുതിയ റോള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ‘ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി’ എന്ന് സ്ഥിരീകരിച്ചു.

തന്റെ കണ്‍ട്രി എസ്റ്റേറ്റായ ചെക്കേഴ്സില്‍ വാരാന്ത്യത്തില്‍ ചെലവഴിക്കുന്നതിനാല്‍ ബോറിസ് ജോണ്‍സണ്‍ ഒരു സമ്മേളനത്തിലും ഉണ്ടായിരുന്നില്ല. ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനില്‍ വെള്ളമടി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബോറിസ് കുരുക്കിലായ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്‍.

ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, സ്ലാക്കിന്റെ വിടവാങ്ങല്‍ പാര്‍ട്ടി പ്രധാനമന്ത്രിയുടെ സ്വകാര്യ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടെ 10-ാം നമ്പര്‍ ബേസ്‌മെന്റില്‍ നടന്ന മറ്റൊരു ഒത്തുചേരലുമായി കൂടിച്ചേര്‍ന്നു . ഒരു സ്യൂട്ട്കേസുമായി ജീവനക്കാരെ അടുത്തുള്ള കടയിലേക്ക് അയച്ചു, അത് വൈന്‍ നിറച്ച് തിരികെ കൊണ്ടുവന്നതായി പത്രം പറഞ്ഞു.

ബേസ്‌മെന്റ് ഒത്തുചേരലിനിടെ, ഒരു ‘പാര്‍ട്ടി അന്തരീക്ഷം’ ഉണ്ടെന്ന് ഉറവിടങ്ങള്‍ അവകാശപ്പെട്ടു. 10-ാം നമ്പര്‍ പൂന്തോട്ടത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് ചേരുകയും അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും അത് തുടരുകയും ചെയ്തു.

ആ സമയത്ത്, ഇംഗ്ലണ്ട് ‘ഘട്ടം രണ്ട്’ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരുന്നു, ആളുകള്‍ക്ക് അവരുടെ വീട്ടിലുള്ളവരുമായോ പിന്തുണയുള്ള ബബിളുമായോ അല്ലാതെ ഇടപഴകാന്‍ കഴിയില്ലെന്ന വ്യവസ്ഥ ഉള്ളപ്പോഴായിരുന്നു അത്. പുറത്തു ആറ് ആളുകളോ രണ്ട് വീടുകളോ ഉള്ള ഗ്രൂപ്പുകളായി മാത്രമേ ആളുകള്‍ക്ക് വെളിയില്‍ ഇടപഴകാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അക്കാലത്തെ മറ്റ് നിയന്ത്രണങ്ങളില്‍ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കള്‍ക്ക് പുറത്ത് സേവനം നല്‍കാന്‍ മാത്രമേ അനുവദിക്കുമായിരുന്നുള്ളൂ.

ലോക്ക്ഡൗണ്‍ കാലത്തെ വെള്ളമടി പാര്‍ട്ടിയില്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയ ബോറിസിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം ശക്തമായി രംഗത്തുള്ളപ്പോഴാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്നും പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്ത പുറത്തുവന്നത്.

അതിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തി വിവാദത്തില്‍പ്പെട്ടതോടെ പിന്‍ഗാമിയെ തേടി ബ്രിട്ടീഷ് മാധ്യമങ്ങള്‍. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ റിഷി സുനകിന് സാധ്യതയേറെയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. ബോറിസിന്റെ രാജിയുണ്ടായാല്‍ നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള റിഷി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചന ശക്തമാണ്.

ഫര്‍ലോ സ്കീമിലൂടെ സുനകിന്റെ ജനപ്രീതി വളരെയധികം കൂടി. നേരത്തെ തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു സുനക്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി.

2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് താരപരിവേഷം നേടിയ സുനക് രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയുടെ അമരക്കാരനുമായിരുന്നു.

ബലാത്സംഗ കേസില്‍ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി സി ജോര്‍ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടിക്കാഴ്ച്ച നടത്തിയത്. വിട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കനെ ആലിംഗനം ചെയ്തും കൈയില്‍ മുത്തിയുമാണ് പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തത്.സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ് പറഞ്ഞു. മതവിശ്വാസവും കുടുംബ ജീവിതവും തകര്‍ത്ത് നക്‌സലിസവും കമ്മ്യൂണിസവും വളര്‍ത്താനാകുമെന്ന് തെറ്റായ ധാരണയാണ് ഇതിനെല്ലാം കാരണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാല്‍ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യന്‍ മതവിശ്വാസികള്‍ക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്.’അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികള്‍ ചെയ്ത മര്യാദകേടാണ് താന്‍ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. ലോകം മുഴുവന്‍ ബ്ലാക്ക് മാസിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

കേസിന്റെ വിധി പുറത്തുവന്നപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുന്‍ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തി. അപ്പീല്‍ കൊടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഹരിശങ്കര്‍ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോര്‍ജ് പറഞ്ഞു. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സര്‍ക്കിളിനേയും മഠത്തില്‍ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. താന്‍ രാത്രിചെല്ലുമ്പോള്‍ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനൊരു ദേശീയ ചിന്താ​ഗതിക്കാരനാണെന്ന് സിനിമാ താരം ഉണ്ണി മുകുന്ദൻ. ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ലെന്നും അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. നേരത്തെ വലതുപക്ഷ സംഘടനകളോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സഹപ്രവർത്തകനായ സന്തോഷ് കീഴാറ്റൂർ താരത്തിനെതിരെ നടത്തിയ വിമർശനവും സമൂഹ മാധ്യമങ്ങളിൽ പ്രധാന്യം നേടിയിരുന്നു.

‘ഞാന്‍ ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയ ബന്ധമൊന്നും ഇതിലില്ല. Iam very natinalist in my terms. അത് കൊണ്ട് എനിക്ക് ചില കാര്യങ്ങള്‍ ഒ.ക്കെയല്ല, ചില കാര്യങ്ങള്‍ ഒ.കെയാണ്. വിത്ത് പൊളിറ്റിക്സ് പൊളിറ്റിക്കല്‍ വ്യൂ കാണുമ്പോള്‍ പ്രോബ്ളമാറ്റിക്ക് ആയി തോന്നിപോകും. എന്നെ സംബന്ധിച്ച് ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ല. ഞാന്‍ കൃത്യമായി തന്നെ നികുതി അടക്കുന്ന പൗരനാണ്. Anything going against my country against me എന്നാണ്. ഇതാണ് എന്‍റെ രാഷ്ട്രീയം. ഇതില്‍ റൈറ്റ് വിങ് ഫീല്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല’; ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളർന്നത്. വീട്ടിൽ കൃഷ്ണനും രാമനും ശിവനും ഹനുമാൻ സ്വാമിയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്‌ട്രീയ പാർട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്. അതിനാലാണ് താൻ ആരാധിക്കുന്ന ഹനുമാൻ സ്വാമിയെ അപമാനിച്ചപ്പോൾ പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സന്തോഷ് കീഴാറ്റൂരിന്റെ വിമർശനത്തിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.

വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

മൃഗങ്ങളെ വെറുതെ ഉപദ്രവിക്കുന്നത് ചിലക്ക് ഒരു ഹരമാണ്. നായകളെയും പൂച്ചകളെയും കന്നുകാലികളെയും എന്നുവേണ്ട ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകളെ പോലും ഇത്തരക്കാർ വെറുതെവിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുതേ പോകുന്ന ഒട്ടകത്തിന്റെ വാലില്‍ പിടിച്ച് വലിച്ച് യുവാവ് ചവിട്ട് മേടിച്ചു. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ ചൊല്ലിനെ ഓര്‍പ്പെടുത്തും വിധമുള്ള ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്.

യുവാവ് വാലില്‍ പിടിക്കുന്നതും പിന്‍കാലുകൊണ്ട് ഒട്ടകം തൊഴിച്ച് ഇയാളെ താഴെയിടുന്നതും ഞൊടിയിട കൊണ്ടാണ് സംഭവിക്കുന്നത്. സംഭവം നടന്നതെവിടെയാണെന്ന് വ്യക്തമല്ല.’കര്‍മ’ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. ചെയ്യുന്ന കര്‍മത്തിനനുസരിച്ചാണ് ഫലവും എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നുണ്ട്.

 

RECENT POSTS
Copyright © . All rights reserved