ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധേയയാത്. റിയാലിറ്റി ഷോയില്‍ നിന്നും പിന്നണി ഗാന രംഗത്തെത്തി. പലപ്പോഴും ഗായികയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ മാജിക് ഷോ ഡയറക്ടര്‍ അനൂപ് ജോണാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഞ്ജുവിന്റെ വിവാഹ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഏഴ് വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും അനൂപും വിവാഹിതരായത്. അഞ്ജുവിനെ വിവാഹം ചെയ്തത് അനൂപാണെന്ന് അറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇവരുടെ വിവാഹ വീഡിയോയ്ക്ക് താഴെയായാണ് ഇതേക്കുറിച്ചുള്ള കമന്റുകള്‍ വന്നത്. ഒരു കാലത്ത് ഗോസിപ് കോളങ്ങളില്‍ അഞ്ജുവിന്റെ പേരും നിറഞ്ഞ് നിന്നിരുന്നു. താരം മലേഷ്യയിലേക്ക് ഒളിച്ചോടി പോയി എന്നായിരുന്നു ആദ്യ പ്രചരണം. പിന്നീട് കിസ്തു വിഭാഗത്തില്‍ നിന്നും മുസ്ലീമായ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു അഞ്ജുവിനെ കുറിച്ചുള്ള ഗോസിപ്. പൊന്നാനിയില്‍ പോയാണ് മതം മാറിയത് എന്നുവരെ അന്ന് പ്രചരിച്ചു. പള്ളിയിലൊക്കെ ഇത് ചര്‍ച്ചയായിരുന്നു. അച്ചനൊക്കെ വിളിച്ച് ചോദിച്ചിരുന്നുവെന്നും മുന്‍പ് അഞ്ജു പറഞ്ഞിരുന്നു.
അടുത്തിടെ കൂട്ടുകാരിക്കൊപ്പം യൂട്യൂബ് ചാനലില്‍ അഞ്ജു എത്തിയിരുന്നു. അതോടെ അഞ്ജുവും അനൂപും വേര്‍പിരിഞ്ഞെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെ കുറിച്ച് വിശദീകരിച്ച് അഞ്ജു വീഡിയോ പങ്കുവെച്ചു. ജീവിതത്തില്‍ നേരിട്ട രസകരമായ ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം പല ചാനലുകളിലും വ്യത്യസ്ത തലക്കെട്ടുകളാണ് വന്നത്. തലക്കെട്ട് മാത്രം കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിലൂടെ അഞ്ജു കാര്യങ്ങള്‍ വിശദീകരിച്ചത്. അതിന് ശേഷവും വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞിരുന്നു.
5 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് അഞ്ജുവും അനൂപും വിവാഹിതരായത്. വിവാഹത്തിന് തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. സ്റ്റാര്‍ സിംഗറില്‍ വെച്ചാണ് അനൂപിനെ പരിചയപ്പെട്ടതെന്നും പിന്നീടാണ് പ്രണയത്തിലായതെന്നും അഞ്ജു പറഞ്ഞിരുന്നു.
പാറക്കോവിലില്‍ വാടകക്ക് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുര്‍ ജയാനല്‍ മാലിക്കിെൻറ മകന്‍ മന്‍സൂര്‍ മാലികിനെ (40) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവി (30), അയല്‍വാസിയും കാമുകനുമായ ബീരു (33) എന്നിവരാണ് അറസ്റ്റിലായത്.
മാലികിനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ബീരുവാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കിനിടെ താൻ കൊലപ്പെടുത്തിയെന്നാണ് നേരേത്ത രേഷ്മ പറഞ്ഞിരുന്നത്. ഇരുവരെയും വെവ്വേറെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ വെളിപ്പെട്ടത്.
ബീരു മന്‍സൂറിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബീരുവും രേഷ്മയും ചേര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളി മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. സംശയം തോന്നാതിരിക്കാനാണ് പരാതി നൽകിയത്.
11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറിെൻറ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.
ക്രിസ്മസിന് മുന്‍പ് നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ബോറിസ് ജോണ്‍സനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള കത്തുകള്‍ അയയ്ക്കുമെന്ന് ടോറി എംപിമാര്‍ വ്യക്തമാക്കി.
ഒരു വശത്തു കുതിച്ചുയരുന്ന കോവിഡ് -ഒമിക്രോണ്‍ കേസുകള്‍ മൂലം ഉടനടി കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ശാസ്ത്ര ഉപദേശകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിലക്ക് കൊണ്ടുവന്നാല്‍ ബോറിസിന്റെ കസേര തെറിപ്പിക്കുമെന്ന് ഭീഷണിയുമായി കാബിനറ്റ് മന്ത്രിയും എംപിമാരും മറുവശത്തുണ്ട്.
ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കുന്ന ലോക്ക്ഡൗണുമായി പ്രധാനമന്ത്രി മുന്നിട്ടിറങ്ങരുതെന്ന് സമ്മര്‍ദം ഉയരുന്നു. ആഘോഷ സീസണില്‍ വിലക്കുകള്‍ നടപ്പാക്കിയാല്‍ രാജിവെയ്ക്കുമെന്ന് ഒരു ക്യാബിനറ്റ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമിക്രോണിനെ നേരിടാന്‍ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇന്‍ഡോറില്‍ കൂടിക്കാഴ്ച വിലക്കുന്നതും, പബിലും, റെസ്റ്റൊറന്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും, അടിയന്തര ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ക്രിസ്മസ് ദിനത്തിന് മുന്‍പ് കോവിഡ് നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വിസമ്മതിച്ചു. അതേസമയം പുതിയ വിലക്കുകളെ പിന്തുണയ്ക്കില്ലെന്ന് മന്ത്രിമാര്‍ സൂചിപ്പിച്ചു. വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഇതില്‍ നിന്നും പുറത്തുകടക്കുന്നത് ഉള്‍പ്പെടെ വിശദമാക്കണമെന്ന് ചാന്‍സലര്‍ സുനാക് വാദിക്കുന്നു. നിലവിലെ വിലക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്നാണ് ലിസ് ട്രസിന്റെ നിലപാട്.
കോവിഡ് വ്യാപനം തടയാന്‍ മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ ക്യാബിനറ്റ് സ്ഥാനം രാജിവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഒരു മന്ത്രി. ഒമിക്രോണ്‍ കേസുകള്‍ 50 ശതമാനം വര്‍ദ്ധിച്ച് 37000ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിലക്കുകള്‍ സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെടുന്നത്.
ബ്രിട്ടണില്‍ ഒറ്റ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക് ആണ്. ഇതാദ്യമായാണ് ഒരു ദിവസം പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 3,201 പേര്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതിന്റെ മൂന്നിരട്ടി അധികം പേര്‍ക്കാണ് ഈ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ മൂലമുള്ള മരണസംഖ്യ ഏഴായി. നേരത്തെ ഒരാള്‍ മരിച്ചിരുന്നു. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും പരമാവധി പൗരന്മാരിലെത്തിക്കുകയാണ് ഭരണകൂടം.
ഒമിക്രോണ്‍ ലക്ഷണങ്ങളും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ടു. ഡെല്‍റ്റ ലക്ഷണങ്ങള്‍ക്ക് വിപരീതമായി കടുത്ത പനിയോ, രുചി, മണം എന്നിവ നഷ്ടമാകുന്ന സ്ഥിതിയോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് സാധാരണ ഒമിക്രോണ്‍ ബാധിതരില്‍ കാണുന്നതെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയും വിവാദങ്ങള്‍ തുടരുന്നു. നടന്‍ സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.
സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് ആരോപിച്ചു.
അമ്മ സംഘടനയ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സിദ്ദീഖിന്റെ പരാമര്‍ശത്തിനെതിരെയാണ് നാസര്‍ ലത്തീഫ് രംഗത്ത് എത്തിയത്. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ സംഘടനയ്ക്ക് ആയില്ലെന്ന് നാസര്‍ മാലിക് പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ വ്യക്തമാക്കി.രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.
‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.
കൊച്ചിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.
അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരായി നാസര്‍ ലത്തീഫ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
നാഗാർജുന സാഗർ പ്രോജക്ട് കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. അഭയ്,വിവേക്,സോനു എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഖമ്മം ജില്ലയിലെ കനാലിൽ ഇവർ കുളിക്കാനിറങ്ങിയത്.
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഏഴുപേരടങ്ങുന്ന സംഘമാണ് കനാലിൽ ഇറങ്ങിയത്. മൂന്ന് പേരുടെ മൃദദേഹങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തു. നാല് പേർക്കായി തിരച്ചിൽ നടത്തുകയാണ്.
മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലെ ഒരു സംഗതി പ്രണവിന്റെ അഭിനയത്തിലും കാണാമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.
കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.
അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
തനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.
ശ്രദ്ധേയയായ കവയിത്രി ബീനാ റോയിയുടെ ആദ്യ നോവൽ “സമയദലങ്ങൾ” ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽവച്ച് നവംബർ ഏഴാം തിയതി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശ്രീ എൻ. പി. ഹാഫിസ് മുഹമ്മദാണ് പ്രകാശനം നിർവ്വഹിച്ചത്. എഴുത്തുകാരനും നറേറ്ററുമായ ശ്രീ ബെന്ന ചേന്ദമംഗല്ലൂർ പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ മുൻനിര പബ്ളിഷേഴ്സായ കൈരളി ബുക്സാണ് ഈ നോവലിന്റെ പ്രസാധകർ.
ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തിൽ എഴുതപ്പെട്ട മനോഹരമായ ജീവിതമുഹൂർത്തങ്ങളിലൂടെ ഈ നോവലിന്റെ ഗദ്യഭാഷ കാവ്യാത്മക രൂപത്തിൽ വായനക്കാരെ അഭിരമിപ്പിക്കുന്നു. ജീവിതാവസ്ഥകളെ കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്ന “സമയദലങ്ങൾ” അനുവാചകരിലേക്ക് കാലാതിവർത്തിയായി ലയിപ്പിക്കുവാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. സർഗ്ഗാത്മകതയുടെ സാഫല്യം നന്മയെന്ന് തിരിച്ചറിഞ്ഞ് വായനക്കാരെ ആ സുഖശീതളിമയിലേക്ക് കൊണ്ടു പോകുന്ന ഗുണാത്മക നോവലാണ് സമയദലങ്ങൾ എന്ന് എഴുത്തുകാരൻ ശ്രീ സുകുമാരൻ പെരിയച്ചൂർ.

ചിന്തനീയമായ ആദ്യ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. “ക്രോകസിന്റെ നിയോഗങ്ങൾ” എന്ന ആദ്യസമാഹാരം ലണ്ടൻ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ എന്ന് ശ്രീ പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ “പെട്രോഗ്രാദ് പാടുന്നു” കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു.
മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീതആൽബങ്ങളിലായി പത്ത് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ ”ബൃന്ദാവനി” യും, 2020ൽ റിലീസ് ചെയ്ത ”ഇന്ദീവരം” എന്ന രണ്ടാമത്തെ ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗർഷോം ടിവിയാണ് രണ്ട് ആൽബങ്ങളും റിലീസ് ചെയ്തത്.
3 Attachments
ക്രിസ്തുമസ് രാവുകൾക്കു ഉണർവേകാൻ യു കെ യിൽ നിന്നുള്ള കലാകാരൻമാർ ചേർന്ന് തിരുപ്പിറവി വിളിച്ചോതുന്ന ഗാനവുമായി എത്തുകയാണ്. നിഷ സുനിലിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നമ്പ്യാർ ഈണം നൽകിയിരിക്കുന്ന ‘പൊൻതാരകം’ എന്ന ഈ ക്രിസ്തുമസ് ആൽബം ആലപിച്ചിരിക്കുന്നത് മഴവിൽസംഗീതത്തിന്റെ സാരഥികളായ അനീഷ് ജോർജും ടെസ്സ്മോൾ ജോർജും ചേർന്നാണ് .
എ ജി പ്രൊഡക്ഷൻ, സുനിൽ രവീന്ദ്രൻ എന്നിവർ ആണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.
ഈ മഹാമാരികാലത്തും പ്രീതീക്ഷ കൈവിടാതെ പ്രത്യാശയോടെ ക്രിസ്തുമസിനെ വരവേൽക്കുവാനായി ഒരുങ്ങിയിരിക്കുന്ന ഓരോ മലയാളിക്കുമായി പൊൻതാരകം പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യനെ ലോകം ഒട്ടാകെ പരിഭ്രാന്തിയുടെ നിഴലിൽ നിർത്തിയ പുതിയ വകഭേദ പനി, സ്ഥാനപരിത്യാഗം പരിഹാരമായ സാംക്രമിക ജ്വരം ആണല്ലോ കോവിഡ്. ഈ രോഗം വന്നു പോയ ശേഷവും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ പലരെയും അലട്ടുന്നു. പ്രത്യേകിച്ച് ശ്വസന തകരാറുകൾ. ന്യൂമോണിയ പോലെ ഗുരുതര അവസ്ഥ കടന്നു പോയവരിൽ പ്രത്യേകിച്ചും. ചുമ, കഫക്കെട്ട്, ശ്വസന വൈഷമ്യം, പ്രണവായു അളവിൽ കുറയുക, ഹൃദയമിടിപ്പ് കൂടുക ശ്വാസം കിട്ടാതെ ഉള്ള പ്രയാസങ്ങൾ ഒക്കെ കോവിഡാനന്തര വിഷമതകളിൽ പെടുന്നു. ആയുർവേദ യോഗ പ്രതിരോധ മാർഗങ്ങൾ ആശ്വാസപ്രദമാകും.
ശ്വസന അവയവമായ ശ്വാസകോശം ഹൃദയം എന്നിവ ഉരോ ഗുഹയിലും, ദഹന പചന വ്യവസ്ഥയിൽ ഉള്ള ആമാശയം കരൾ പാൻക്രിയാസ് സ്പ്ളീൻ വലുതും ചെറുതുമായ കുടൽ എന്നിങ്ങനെ ഉള്ളവ ഉദര ഗുഹയിലും ആണല്ലോ. ഇവയെ വേർതിരിക്കുന്ന അർത്ഥ ഗോളാകൃതിയിലുള്ള ഡയഫ്രം എന്നറിയുന്ന നേർത്ത പാളി പോലെ ഉള്ള പേശി ശ്വസന പ്രക്രിയയിൽ ഏറെ പങ്ക് വഹിക്കുന്നു. ഈ പേശിയുടെ ദൗർബല്യം ശ്വാസം എടുക്കുന്നതിനു പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.
ശ്വസന വ്യായാമങ്ങൾ പ്രാണായാമം ശ്വാസകോശത്തെയും ഈ ഡയഫ്രത്തെയും ആരോഗ്യകരമായ നിലയിൽ ആക്കാൻ സഹായിക്കും. നട്ടെല്ല് നിവർത്തി ഇരുന്നുകൊണ്ട് വലത് കൈ നെഞ്ചിലും ഇടതു കൈ വയറിന്റെ ഭാഗത്തും വെച്ച് എട്ട് സെക്കന്റ് കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക, നാലു സെക്കന്റ് ശ്വാസം ഉള്ളിൽ നിർത്തിയ ശേഷം പത്തു സെക്കൻഡ് കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. അഞ്ചു മുതൽ പത്ത് തവണ വരെ ആവർത്തിക്കുക. ഡയഫ്രം കരുതുള്ളതാക്കാൻ ഇടയാകും.
സാവകാശം ശ്വാസം ഉള്ളിലേക്ക് എടുത്ത് വായിൽകൂടി ശ്വാസം പുറത്തേക്ക് വിസിൽ അടിക്കും പോലെ വിടുക. ശ്വാസം ഉള്ളിലേക്ക് എടുത്തു ശക്തിയായി പുറത്തേക്ക് വിടുക. ശ്വാസകോശത്തിന്റെ പുറകു വശത്തെയും ഇരു വശങ്ങളിലെയും അറകളിൽ വായു നിറയാനിടയാക്കും വിധം വ്യത്യസ്ത നിലകിളിൽ കൂടെ ശ്വസന വ്യായാമം ചെയ്യുന്നത് നന്ന്. കമിഴ്ന്നു കിടന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് നെഞ്ചും തലയും ഉയർത്തുകയും ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇടത് വശം ചരിഞ്ഞു കിടന്ന് ശ്വാസം എടുത്ത് കൊണ്ട് വലത് കാൽ മുകളിലേക്ക് ഉയർത്തുക. ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുക. വലത് വശം ചരിഞ്ഞും ഇത് ആവർത്തിക്കുക. യോഗയിലെ പ്രാണായാമം ഇത്തരം അവസ്ഥകളിൽ കരുത്തു പകരും എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
ആയുർവേദ ഔഷധങ്ങളും ചികിത്സകളും കൂടെ ആയാൽ ഏറെ ഫലപ്രാപ്തിക്ക് ഇടയാക്കും.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
കേരളത്തിൽ രാഷ്‌ട്രീയ കൊലക്കത്തിക്ക് കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് ഇരയായത് 47 പേർ. പിണറായി വിജയൻ സർക്കാരുകളുടെ കാലത്തു സംസ്ഥാനത്തു രാഷ്ട്രീ യക്കൊലക്കത്തിയിൽ പൊലിഞ്ഞവരുടെ എണ്ണമാണിത്. 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ വരെയാണിത്.
കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേർ കൊല ചെയ്യപ്പെട്ടതിൽ 17 പേരും ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. 14 പേർ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരും 12 പേർ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് പ്രവർത്തകരുമാണ്.
ബാക്കിയുള്ളവർ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും രാഷ്‌ട്രീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ രാഷ്‌ട്രീയ കൊലപാതകങ്ങളും നടന്നത്. വർഷങ്ങൾക്കു മുൻപു നടന്ന പല പ്രമാദമായ കൊലപാതങ്ങളിലെയും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത പോലീസ് അനാസ്ഥയും സംസ്ഥാനത്തു അരുംകൊലകൾ വർധിക്കാൻ ഇടയാക്കുന്നു.
എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു പിടിച്ച 2016 മേയിൽ തെരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സംഘർഷങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. കണ്ണൂർ കൂത്തുപറന്പിൽ സിപിഎം പ്രവർത്തകനായ സി.വി. രവീന്ദ്രനും തൃശൂർ കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകനായ പ്രമോദുമാണു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ മരിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 മേയ് മുതൽ ഡിസംബർ വരെ മാത്രം എട്ടു പേർ രാഷ്‌ട്രീയ കൊലക്കത്തിക്ക് ഇരയായി. 2017 ൽ രാഷ്‌ട്രീയ സംഘർഷങ്ങളിൽ ഒൻപതു പേരും 2018 ൽ അഞ്ചു പേരും മരിച്ചു.
2019 ൽ ആറുപേരും 2020 ൽ ഒൻപതു പേരുടെ ജീവനും രാഷ്‌ട്രീയ സംഘർഷങ്ങളിൽ പൊലിഞ്ഞു. ഈ വർഷം ഇതുവരെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഇരയായത് എട്ടു പേരാണ്. കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് കൃഷ്ണൻ എന്നിവരുടെ ഇരട്ടക്കൊലപാതകം സംസ്ഥാന രാഷ്ട്രീ യത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളാണു പ്രതിപ്പട്ടികയിലുള്ളത്. ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ അടക്കമുള്ളവരുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിച്ചു വരികയാണ്. 2018ൽ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കാന്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു അഭിമന്യു വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ടും ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നു.