രാധാകൃഷ്ണൻ മാഞ്ഞൂർ
കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ
കാറ്റും വെളിച്ചവുമേറ്റു നിൽക്കും
കുന്നിൻ മുകളിലെ സ്കൂളങ്കണം ഓരോ ഋതുക്കളും കാത്തിരിക്കുന്നൊരീ ഓർമ്മചിരാതിൽ വന്നണഞ്ഞും
കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …
എവിടെന്റെ പിൻവിളി കാലൊച്ചകൾ
വഴിയൊരു വഴിയായ് പിരിയുന്നതും
ചിറകുകൾ വച്ച് ദൂരം പറന്നതും
ഉള്ളിൽ കിനാവിന്റെ കണ്ണീരുടഞ്ഞതും
കൗമാര കാലത്തിൻ മോഹഭംഗങ്ങളും …
ഭൂതകാലത്തിന്റെ കണ്ണാടി ശില്പമെ നന്ദി.
ഇലപ്പൊതിച്ചോറിനിരുപുറം നാം
കാണാത്ത പാഠത്തിൻ തോണി തുഴഞ്ഞതും
ചോക്കിൻ വരയിൽ ഒളിപ്പിച്ച നോവുകൾ
പ്രാണന്റെ പ്രാണനായി കാത്തുവച്ചും ഒപ്പം നടന്നും പങ്കിട്ടെടുത്തും
മറക്കാതിരിക്കട്ടെ വികൃതിക്കുറുമ്പുകൾ .
പകലന്യോന്യം പങ്കിട്ട സ്വപ്ന മഞ്ചാടികൾ
വീർപ്പുമുട്ടി വിതുമ്പി വേപഥു പൂണ്ടങ്ങനെ…
നിന്നെ മറക്കുന്നതെങ്ങനെന്ന് മൊഴിഞ്ഞവർ
പിന്നീടൊരിക്കലും കണ്ടില്ല … കേട്ടില്ല ഓർക്കുക … ഓർക്കുക മിത്രമെ
ഒപ്പം നടന്നവർ നാം…
കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …
രാധാകൃഷ്ണൻ മാഞ്ഞൂർ : ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .
1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)
പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785
അനുജ സജീവ്
“ഹർഷ ബാഷ്‌പം തൂകി …
വർഷ പഞ്ചമി വന്നു …
ഇന്ദുമുഖീ … ”
യൂട്യൂബിൽ നിന്നും ഉയരുന്ന ഗാനത്തിനൊപ്പം നന്ദു തലയാട്ടി. ചിരിച്ചുകൊണ്ട് അടുക്കളയിൽ ഓണസദ്യ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന അമ്മൂമ്മയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.
“എന്താ …എന്താ … വേണ്ടേ …”
പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മൂമ്മ ചൊടിച്ചു .
“അമ്മൂമ്മ പാട്ടു കേട്ടില്ലേ …”
ഉണ്ടക്കണ്ണുകൾ കുസൃതിക്കണ്ണുകളാക്കി നന്ദു ചിരിച്ചു.
അമ്മൂമ്മ പാട്ടിനായി ചെവിയോർത്തു.
“വിഫലമായ മധുവിധുവാൽ
വിരഹ ശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു … ”
കണ്ണുകളിൽ നനവു പടർന്നു. കൊച്ചുമകൾ അതു കാണാതിരിക്കാനായി സാരി തലപ്പുകൊണ്ട് മുഖം തുടച്ചു .
” പോടി… പെണ്ണെ … ” എന്നു പറഞ്ഞ് നന്ദുവിനെ ഓടിച്ചു. നന്ദുവിന്റെ ഭാഷയിൽ അപ്പൂപ്പന്റെ റൊമാൻസ് ഗാനമാണ് കേട്ടത്.
വിവാഹശേഷം മലബാറിലെ കണിയാംപറ്റയിലുള്ള സ്കൂളിൽ ജോലി നോക്കുമ്പോൾ ഇടുക്കി അണക്കരയിൽ നിന്നും ഓരോ ആഴ്ചകളിലും വരുന്ന മൂന്നും നാലും എഴുത്തുകളിൽ അദ്ദേഹത്തിൻറെ സ്നേഹത്തിൽ ചാലിച്ച സിനിമാഗാനങ്ങൾ . പാട്ടിനായി വീണ്ടും ചെവിയോർത്തു.
ഗ്രാമത്തിലെ സ്കൂളിൽ പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ ടിടിസിയ്ക്ക് മഠത്തിലെ സ്കൂളിൽ ചേർന്നു . പഠിപ്പു കഴിഞ്ഞപ്പോൾ തന്നെ ജോലി. അതും മലബാറിൽ . പെൺകുട്ടികൾക്ക് എത്രയും വേഗം ഒരു ആൺതുണ വേണമെന്ന അച്ഛൻറെ വാശിക്ക് മുന്നിൽ തലകുനിച്ചു. വരൻ ഇടുക്കിയിൽ അധ്യാപക ജോലിയുള്ളയാൾ. ഗൃഹഭരണത്തിൽ ഇതുവരെ യാതൊരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം എന്നും വഴികാട്ടിയായി.
” അവൾക്ക് വയ്ക്കാനൊന്നും അറിഞ്ഞുകൂടാ കുട്ടാ” എന്നു പറഞ്ഞ് എൻറെ അമ്മ നേരത്തെ തന്നെ നേടിത്തന്ന മുൻകൂർ ജാമ്യത്തിൽ അടുക്കളക്കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ശിഷ്യയായി.
പാവയ്ക്ക തീയലിന്റെയും വെള്ളരിക്കാ പച്ചടിയുടെയും അവിയലിന്റേയും ഹരം പിടിപ്പിക്കുന്ന മണങ്ങൾ എന്റെ മൂക്കിൽ തുളഞ്ഞു കയറി. അരിയും പയറും ചേർന്ന പായസം … ഇപ്പോഴും നാവിൽ വെള്ളമൂറുന്നു. എല്ലാ ഓണനാളിലും അദ്ദേഹത്തിനും മക്കൾക്കുമൊപ്പമിരുന്നുള്ള ഓണസദ്യ ഓർമ്മയിൽ നിറയുന്നു.
” അപ്പൂപ്പന്റെ പായസം, ഉപ്പേരി, ശർക്കരവരട്ടി … ഇതെല്ലാം നാട്ടിൽ ഫെയ്മസാണല്ലേ അമ്മൂമ്മേ …” നന്ദു വീണ്ടും വന്നിരിക്കുന്നു. കൈയ്യിൽ മുറ്റത്തെ റോസാ ചെടിയിൽ നിന്നും പിച്ചിയ ഒരു പൂവുമുണ്ട്. ഒറ്റക്കാലിൽ മുട്ടുകുത്തി നിന്ന് പൂവ് എൻറെ നേരെ നീട്ടി … ഒറ്റക്കണ്ണിറുക്കി … “വിൽ യു മാരി മി”.
മുറ്റത്തെ പൂച്ചെടികളിലുണ്ടാകുന്ന ആദ്യപുഷ്പം അദ്ദേഹം എന്നും എനിക്കായിരുന്നു സമ്മാനിച്ചിരുന്നത്. നന്ദുവിന്റെ ഭാഷയിൽ പ്രൊപ്പോസൽ.
പൂ വാങ്ങി പകരം ഉരുളിയിൽ നിന്നും ചുക്കിന്റെയും ജീരകം ഏലക്കാ എന്നിവയുടെയും മണം പൊങ്ങുന്ന ആവി പറക്കുന്ന ശർക്കര വരട്ടി എടുത്ത് നന്ദുവിനു കൊടുത്തു.
” അപ്പൂപ്പന്റെ ശർക്കര വരട്ടിയുടെ അത്രയും ശരിയായില്ല ” കണ്ണിറുക്കി അവൾ വീണ്ടും ചിരിച്ചു. കുഞ്ഞു മകളെ കെട്ടിപ്പിടിച്ച് ഞാനും ആ ചിരിയിൽ പങ്കുചേർന്നു. ആകാശത്തിരുന്ന് അപ്പൂപ്പൻ ഇതെല്ലാം കാണുന്നുണ്ടാവും അല്ലേ…
അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ലിജി മാത്യു
ചത്ത മേഘങ്ങൾ പോൽ
പെയ്യാത്ത വാക്കുകൾ
കെട്ടിക്കിടക്കുമാകാശം..
പെറ്റമ്മ പോലും
കനിഞ്ഞുമ്മ വെക്കാത്ത
നെറ്റിത്തടം പോലശാന്തം…
വഴിതെറ്റി വന്നെൻ
വിളക്കിൽ കുടുങ്ങിയ
ചെറു പൊൻ പറവപോൽ വെട്ടം
ചിറകിട്ടടിച്ചു മരിച്ചു, എൻ കണ്ണിനു
വെറുതെയായ് കാഴ്ചാസാമർഥ്യം..
മിണ്ടാതെ ഒഴുകുന്നു രാത്രി
തിരക്കൊന്നുമില്ലാത്തപോലെ പതുക്കെ…
മുങ്ങുകയാണ് ഞാൻ
ഉള്ളിൽ ഒരാൾമാത്രമുള്ളോരു കപ്പൽ കണക്കെ..
ആഴത്തിൽ ആഴത്തിലേയ്ക്ക് താഴുമ്പോൾ
അനാവശ്യമാണിത്ര മൗനം..
വിങ്ങലോ തേങ്ങലോ ഗദ്ഗദമോ ദീർഘ –
നിശ്വാസമോ ഇല്ല പൂർണം… !
മരണക്കയത്തിലെ ചേർമണമല്ലെന്നെ
പുണരുന്നതുൻമാദ ഗന്ധം
ഈ ജലശയ്യയിലെന്റെ പുതപ്പിനും
എല്ലു തുളയ്ക്കുന്ന ശീതം
ഈ അവസാനക്കിതപ്പിലെൻ
നെഞ്ചത്തൊരൊന്നു മില്ലായ്മതൻ ഭാരം
ഇട്ടിട്ടു പോകാനൊരിഷ്ടവുമില്ലെന്ന
ദുഃഖ മില്ലെന്നുള്ള ദുഃഖം..
ലിജി മാത്യു
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശം . “ഡിസംബർ ” ആണ് ആദ്യ കവിതാ സമാഹാരം. ദൈവാവിഷ്ടർ , തഥാഗത എന്നീ നോവലുകൾ ഡിസി ബുക്ക് പബ്ലിഷ് ചെയ്തു. മൂന്നാമത്തെ നോവലായ പെണ്ണാഴങ്ങൾ പ്രസാധനം ചെയ്തത് സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് .
ബാബുരാജ് കളമ്പൂർ
നീരു വറ്റിയ പുഴയിൽ നിന്നൊരു
കാറ്റു കേഴുന്നൂ..
നേരു ചത്ത മനസ്സിലേയ്ക്കതു
പാറിവീഴുന്നു..
പാതിവെന്തു കരിഞ്ഞ ചിറകിൽ
മോഹവും പൂശി
പാവമാമൊരു പക്ഷിയകലെ
പ്പാട്ടു പാടുന്നു..
ആധിവിങ്ങിയടഞ്ഞ ശബ്ദം
നീറിയടരുമ്പോൾ ..
ആയിരം കരിനിഴലുകൾ ചേർന്നിരുളു നെയ്യുന്നു.
പുഴയിറമ്പിൽപ്പഴയ കാലം വെയിലിൽ വാടുന്നൂ
വയൽ വരമ്പിലിരുന്നു മൗനം
മൊഴികൾ തേടുന്നു
അകലെ മുകിലിൻ പടവുകൾക്കും മുകളിലായേ തോ
പുതിയ ദൈവം പിറവി കൊള്ളും
നടനഘോഷങ്ങൾ..
വേനൽ പെയ്തു കരിഞ്ഞുണങ്ങിയ
കാടു പറയുന്നു,
ചോറ്റു കനവിൽ വീണു ചത്ത
കിടാങ്ങൾ തൻ കഥകൾ
കോട്ട കാക്കും വേട്ടനായ്ക്കൾ
കാത്തു നിൽക്കുന്നു
ആർത്തനാദ ധ്വനികൾ ചുറ്റും
നേർത്തു മായുന്നു.
കണ്ണുകെട്ടിക്കൂട്ടിലിട്ടൊരു
കിളികളപ്പോഴും
രാജരാജ സ്തുതികൾ പാടി
പ്പാടിയാർക്കുന്നു..
നീരു വറ്റിയ പുഴയിൽ നിന്നൊരു
കാറ്റു കേഴുന്നൂ..
നേരു ചത്ത മനസ്സിലേയ്ക്കതു
പാറി വീഴുന്നു..
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഓണപ്പാട്ടുകൾ കേൾക്കുന്നുണ്ടോ ? മുറ്റം നിറയെ ഓടിക്കളിച്ചിരുന്നിരുന്ന ഉണ്ണികളെവിടെ ? പടർന്നു പന്തലിച്ചു നിന്നിരുന്ന വർണാഭമായ പൂക്കളെവിടെ ?പൂക്കാലമെവിടെ ? തുമ്പികളെവിടെ ?
പാരമ്പര്യ ഓർമകളെല്ലാം നമുക്കിന്നൊരു ചോദ്യങ്ങളായി മാറിയിരിക്കുകയാണ് .
ഓണമെന്നാൽ കുംഭനിറച്ചു കിടന്നുറങ്ങുന്നതിലും കൂടുതൽ കാര്യങ്ങളുണ്ടറിയാൻ . ഓണമൊരു ഐത്യഹ്യമാണ് . ശീതകാല അറുതിയുടെ സമയത്തെ ആഘോഷങ്ങൾ ഗ്രഹത്തിലെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലും കാണാവുന്നതാണ് . തമിഴ്‌നാട്ടിൽ പൊങ്കൽ, ബംഗാളിലെ നബന്ന, അസമിലെ ബിഹു, പഞ്ചാബിലെ ലോഹ്രി & ബൈശാഖി, കേരളത്തിൽ ഓണം എന്നിങ്ങനെ .
പുതിയ സൂര്യന്റെ ഉദയമായാണ് ഓണത്തിനെ കാണുന്നത്. പുരാതന റോമിൽ, ഇത് സാറ്റർനാലിയ എന്ന പേരിൽ ആഘോഷിക്കപ്പെട്ടു, അതായത് ഇത് കൃഷിയുടെയും ഭക്ഷണത്തിന്റെയും ദേവനായ ശനിയെക്കുറിച്ചാണ്. അവർ ആഘോഷിക്കുന്നത് . ഓണക്കാലങ്ങളിൽ പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മൾ മാംസഭൂക്കുകളേക്കാൾ അധികമായി സസ്യഭുക്കുകളാണെന്നും,സസ്യാഹാരത്തിന്റെ ഗുണമേന്മയും അതിന്റെ ആവശ്യകതയും അവ നമ്മുടെ സ്വഭാവരൂപീകരണത്തിനു വരെ പച്ചക്കറികൾക്ക് റോളുണ്ട് എന്നുമൊക്കെ ഊന്നിക്കാട്ടാനായാണ് പത്തുതരം പച്ചക്കറികൾ കൂട്ടി ഓണമുണ്ണുന്നത് . അല്ലാതെ പത്തു കറിവെക്കാനുള്ളത്രേം സാമ്പത്തിക ശേഷി ഉണ്ടെന്ന് കാണിക്കാനല്ല .
ദക്ഷിണേന്ത്യയിൽ, ഇന്നും മകരസംക്രാന്തി ആഘോഷം കാർഷിക സമൂഹങ്ങളുടെ ഒരു വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. റോമിൽ സാറ്റർനാലിയ ഒരു അവധിക്കാലമായിരുന്നു – യജമാനന്മാരും അടിമകളും അവരുടെ സ്ഥാനങ്ങൾ. മറന്ന് ഒത്തുകൂടിയിരുന്നൊരു കാലം .
മധ്യേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഓണം പോലുള്ള ഇത്തരം ആഘോഷങ്ങൾ വ്യാപകമായിരുന്നു. എന്നാൽ ക്രിസ്തുമതത്തിന്റെ ആവിർഭാവത്തോടെ യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെട്ടു.
ഇന്നിപ്പോൾ നമ്മൾ മോടിപിടിപ്പിച്ചു കാത്തുസൂക്ഷിച്ചു കൊണ്ടുവന്നിരുന്ന ഓണമെന്ന ആഘോഷം ഈ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, വളരെ ഭയാനകമായി തകർന്നിരിക്കുന്നു. ഇന്നിപ്പോൾ പൂക്കളില്ല പൂക്കളമില്ല പൂക്കൾ പറിക്കാൻ ഉണ്ണികളില്ല . ഊഞ്ഞാലില്ല, ഊഞ്ഞാലാടാൻ, കൈകൊട്ടികളിക്കാൻ മങ്കമാരില്ല.
പത്തോ പന്ത്രണ്ടോ വർഷങ്ങൾക്ക് മുമ്പ് ഒരു കാലമുണ്ടായിരുന്നു, നടീൽ കാലം എല്ലാവരും ഒത്തുചേർന്ന് സഹകരിച്ച് പാട്ടും നൃത്തവും നടീലും വിളവെടുപ്പുമൊക്കെ നടത്തിയിരുന്നൊരു കാലം. ഇന്ന് എല്ലാ പാട്ടും നൃത്തവും പൂർണ്ണമായും ബാഷ്പീകരിക്കപ്പെട്ടു . ഇന്നത് ടെലിവിഷനിലോ സിനിമയിലോ പാട്ടും നൃത്തവും മാത്രമായി ഒതുക്കപ്പെട്ടു . ഇന്ന് ഗ്രാമീണ ജനതയുടെ മുഴുവൻ ആത്മാവും ഇല്ലാതായി.
ആധുനിക ജീവിതത്തിന്റെ ആവിർഭാവത്തോടെ, നമ്മൾ ടെലിവിഷനിലും കമ്പ്യൂട്ടറിലും ഒതുങ്ങിനിൽക്കരുത്. പുറത്ത് വന്ന് ആഘോഷിക്കാനും, വായു അനുഭവിക്കാനും, കാലാവസ്ഥയിലെ മാറ്റം അനുഭവിക്കാനും, ഗ്രഹവുമായി സംഭവിക്കുന്ന മാറ്റങ്ങൾ കാരണം നമ്മുടെ ഉള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനുഭവിക്കാനും ഉള്ള സമയമാണിത്. നമുക്കാ ശ്രുതിക്കൊട്ടും താളവും മേളവുമൊക്കെയുള്ള ആ വർണാഭമായ കാലം തിരിച്ചുപിടിക്കണ്ടേ ……
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .
പിങ്കി എസ്
ഓണം – ഐതിഹ്യത്തിന്റെ ശക്തി സൗന്ദര്യമാണ്. ഓണത്തെ സംബന്ധിച്ച് പല ചരിത്ര രേഖകളും കണ്ടെത്താൻ കഴിയുമ്പോഴും , ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമായാണ് കരുതി വരുന്നത്. ഓണം തമിഴ് നാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കുടിയേറിയതാണെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
സംഘ കാലത്ത് മലയാള നാട്ടിലും ബുദ്ധമതം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കർക്കിടകത്തിന്റേയും മഴക്കാലത്തിന്റേയും പഞ്ഞകാലം കഴിഞ്ഞ് ആളുകൾ വീണ്ടും വാണിജ്യം തുടങ്ങുന്ന മാസമാണ് ശ്രാവണ മാസം. പാലി ഭാഷയിൽ ഉള്ള സാവണം, ലോപിച്ചതാകണം ശ്രാവണം.പിന്നീടത് ഓണമായി മാറിയെന്നും കരുതുന്നു. പണ്ടു കാലത്ത് ചിങ്ങമാസത്തിലാണ് വിദേശ കപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരള തീരത്ത് കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണം കൊണ്ടു വരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങ മാസമെന്നും , ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പ്രധാനമായും മനസ്സിലേക്ക് ഓടിയെത്തുക ഓണസദ്യ തന്നെയാണ്. ഉണ്ടറിയണം ഓണം … എന്നാണ് ചൊല്ല് . ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണ ദിവസം വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. എന്നാൽ ഈ സദ്യയിലുമുണ്ട് വൈവിധ്യങ്ങൾ. വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ തിരുവോണ നാളിൽ ഇലയിൽ മത്സ്യമോ, മാംസമോ വിളമ്പാതെ സദ്യ പൂർണ്ണമാകില്ല. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശുദ്ധ വെജിറ്റേറിയൻ സദ്യയാണ് ഓണത്തിന് കണ്ടു വരുന്നത്. മലപ്പുറം കോഴിക്കോട് ജില്ലക്കാർ മൂന്നാലു ദിവസം മുമ്പ് തന്നെ പുളിയിഞ്ചി നാരങ്ങ മുതലായവ ഒരുക്കി ഓണ സദ്യക്ക് തയ്യാറെടുക്കുമ്പോൾ തെക്കൻ ജില്ലക്കാർ ഉത്രാട നാളിലാണ് പ്രധാനമായും ഇതിനു വേണ്ടി പരക്കം പായുന്നത്. വിഭവ സമൃദ്ധമായ സദ്യയിൽ പ്രധാനമായും എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവർപ്പ് എന്നീ ആറു രസങ്ങൾ ഉണ്ടായിരിക്കും.
ഓണത്തെ മുൻ നിർത്തി ഭക്ഷണ സംസ്കാരത്തിന്റെ ചരിത്രം എന്തായിരിക്കും എന്ന് ഒരാലോചന നടത്താം.
ബഹുഭൂരിപക്ഷം മലയാളികളും ശുദ്ധ വെജിറ്റേറിയൻ ആയിരിക്കാൻ ഇഷ്ടപെടുന്നില്ലെങ്കിലും, തെക്കൻ കേരളത്തിലെ തിരുവോണ നാളിലെ ശുദ്ധ സസ്യാഹാര രീതി കൗതുകമുളവാക്കുന്ന ഒന്നാണ്. തിരുവോണ നാളിൽ മത്സ്യ മാംസാദികൾ ആഹരിക്കുക എന്നത് അവരുടെ വിദൂര ചിന്തയിൽ പോലും ഇല്ല. എന്നാൽ മുൻപിൻ ദിവസങ്ങളിൽ ഇതിനൊന്നും യാതൊരു തടസവും ഇല്ല താനും. ഒരുപക്ഷേ ഫ്യൂഡൽ ജന്മിത്വ വാഴ്ചയുടെ കാലത്ത് അടിയാള വിഭാഗങ്ങളിൽ പെട്ട മനുഷ്യർക്ക് ആണ്ടിലൊരിക്കലെങ്കിലും ജന്മിമാരെ പോലെ വിഭവ സമൃദ്ധമായ ഊണ് കഴിക്കുക എന്നത് ഒരു സ്വപ്നമായിരുന്നിരിക്കാം. വിഭവ സമൃദ്ധമെന്നാൽ അന്നത്തെ പ്രമാണിമാരുടെ വിസ്തരിച്ചുള്ള ശാപ്പാടും, അതിനു ശേഷമുള്ള നാലും കൂട്ടിയുള്ള മുറുക്കും ആണെന്ന് പറയേണ്ടതില്ലല്ലോ. ആചാരപരമായി തന്നെ ചില ആഹാര പദാർത്ഥങ്ങൾ ചില ജാതികൾക്ക് വിലക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ത്വരയിൽ നിന്നുമാകാം തന്റെ സ്ഥായിയായ ജീവിത ക്രമത്തിന്റെ ഭാഗം അല്ലാതിരുന്നിട്ടു പോലും അത്തരം ശുദ്ധ സസ്യ ഭക്ഷണ ശൈലി അവൻ ഓണത്തിനെങ്കിലും സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ ശ്രമം പോലും സാമൂഹിക മാറ്റത്തിലേക്കുള്ള ചുവടു വയ്പായി കരുതുന്നതിൽ തെറ്റില്ല.
19ാം നൂറ്റാണ്ടിൽ അവർണ്ണ പ്രധാനികളായ ഈഴവർക്കും മറ്റും , വിവാഹത്തിന് നാലു തരം വിഭവങ്ങളോടെ സദ്യ നടത്തണമെങ്കിൽ പോലും മഹാരാജാവിന് മുൻകൂട്ടി പണം അടിയറ വെച്ച് അനുവാദം വാങ്ങേണ്ടിയിരുന്നു. എറണാകുളം പ്രവൃത്തിയിൽ ചിറ്റൂരു ദേശത്ത് കെള മംഗലത്ത് വീട്ടുകാർ കീഴ് മര്യാദ അല്ലാതെ അധിക പദവികൾ എടുത്ത് കൊണ്ട് പെണ്ണ് കെട്ട് കല്യാണം കഴിച്ചതിന് ശിക്ഷ ലഭിച്ചതായി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയിൽ പി.ഭാസ്ക്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. അധിക പദവി എന്നു പറയുന്നത് ഒരാറു കാലി പന്തലു കെട്ടിയതോ, വലിയ പപ്പടം കാച്ചി വിളമ്പിയതോ ഒക്കെ ആകാം. ഇക്കാര്യങ്ങൾ കേൾക്കുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ വിലക്ക് ഉണ്ടായിരുന്നത് കീഴ് ജാതിക്കാർക്ക് മാത്രമാണെന്ന് ധരിക്കരുത്. മറിച്ച് ഭക്ഷണത്തിൽ ബ്രാഹ്‌മണർക്കും ഉള്ളി, വെളുത്തുള്ളി, ചുരയ്ക്ക, കരിഞ്ചണം, നെല്ലി എന്നിവയുടെ ഉപയോഗം വർജ്യമായിരുന്നു. മനു സ്മൃതിയിൽ അഭക്ഷ്യ പദാർത്ഥങ്ങളുടെ കൂട്ടത്തിൽ വെളുത്തുള്ളി, മുരിങ്ങ, ചുവന്നുള്ളി, ഭൂമിയിലും മരത്തിലുമുണ്ടാകുന്ന കൂൺ, അശുദ്ധ സ്ഥലങ്ങളിലുണ്ടാകുന്ന പദാർത്ഥങ്ങൾ ഇവ ബ്രാഹ്മണനു നിഷിദ്ധമെന്ന് പറയുന്നുണ്ട്. 19-ാo നൂറ്റാണ്ടിൽ പോലും ഇതിനു വ്യത്യാസമുണ്ടായതുമില്ല. പൊതുവേ എല്ലാ ജനങ്ങളും നന്നേ പുലർന്നുള്ള ഭക്ഷണം, അത്താഴമെന്ന നേരം മങ്ങിയുള്ള ഭക്ഷണം എന്നിങ്ങനെയുള്ള രണ്ടു നേരത്തെ ആഹാരം കൊണ്ട് തൃപ്തരായിരുന്നു. ഇതിൽ ഉയർന്ന നായന്മാരുടെ ഭവനങ്ങൾ ഒഴികെയുള്ള നായർ ഭവനങ്ങളിലും, ഈഴവർ തൊട്ടുള്ള താണ ജാതിക്കാരുടെ പുരകളിലും നിത്യഭക്ഷണം വളരെ മോശപ്പെട്ടത് ആയിരുന്നു. ചോറ് അപൂർവ്വം – അഥവാ ഉണ്ടെങ്കിൽ ഏറ്റവും മോശപ്പെട്ട അരിയുടേത് ആയിരുന്നു. ചാമ, തിന, മുള, നെല്ല്, കൂവരക്, മുതിര, പയറ് ഇവ കൊണ്ടുള്ള കഞ്ഞിയോ, കാടിയോ, പുഴുക്കോ കൊണ്ട് അവർ ഒരു വിധം അഷ്ടി കഴിച്ചു വന്നു. എന്നാൽ ഇല്ലങ്ങളിലും , പ്രഭു ഭവനങ്ങളിലും എന്നും സമൃദ്ധിയുടെ വിളയാട്ടവും. ഭക്ഷണം വെജിറ്റേറിയൻ വേണോ, നോൺ വെജിറ്റേറിയൻ വേണമോ എന്നുള്ളത് ആചാരപരമായി തീരുമാനിക്കപ്പെടുന്ന പ്രവണത ഇന്നും നില നിൽക്കുന്നു. ശുദ്ധമായ സസ്യഭക്ഷണ രീതി ബുദ്ധജൈന മതങ്ങളുടെ സംഭാവന ആയിരുന്നിരിക്കണം.
നാം പൂർണ്ണമായും സസ്യഭുക്കുകൾ ആയിരുന്നു എന്നത് നമ്മുടെ വേദങ്ങൾ പോലും അവകാശപ്പെടുന്നില്ല. എങ്കിലും ഭക്ഷണം ഇപ്പോഴും രാഷ്ട്രീയ ഉപകരണമാകുന്നു. മലയാളിയുടെ സന്തോഷത്തിന്റെ നല്ല ദിനങ്ങളാണ് ഓണ നാളുകൾ. അനേകം കളികളുടെ ഉത്സവമാണ് ഓണം. പുത്തനുടുപ്പിട്ട കുഞ്ഞുങ്ങളുടെ ഊഞ്ഞാലേറലാണ് ഓണം. ആദരിക്കപ്പെടുന്ന വൃദ്ധ മനസ്സുകളുടെ നിറവാണ് ഓണം. കാർഷിക സമൃദ്ധിയുടെ മധുരമുള്ള ഓർമ്മകളാണ് ഓണം. മാനവ മൈത്രിയുടെ സന്ദേശം ആവർത്തിച്ചു പുതുക്കലാണ് ഓണം.
വരുന്ന ഓണ നാളുകളേയും നമുക്കിഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് സന്തോഷത്തിന്റെ ദിനങ്ങളാക്കി മാറ്റാം.
പിങ്കി എസ്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.
ഡോ.ഉഷാറാണി .പി.
ആലക്തികദീപങ്ങളെക്കാൾ ഭംഗിയുണ്ടെനിക്കെന്നാ-
ദ്യത്തെയോണത്തിനാമോദരാവിൽ,
ആശ്ലേഷംകൊണ്ടനുഗ്രഹിച്ചൊരു
മൊഴിയിൽ നീ
മിഴിപൊത്തി ഞാൻ.
അപരിചിതത്വത്തിൻ്റെയിരുണ്ട പകലുകൾക്കറുതി –
പെടുത്തിയ പ്രഥമരാവുകളിലൊന്നി തു,
നിറദീപസമൃദ്ധിയിൽമുങ്ങി നഗരമദ്ധ്യത്തിലെ-
യോണരാവിൻപ്രഭയിൽ ഞങ്ങളും
നിലയ്ക്കാത്ത തിരക്കിൻ്റെയോരംതേടി.
ഒരു ചെറുചിരി തുടുപ്പിച്ചയെൻ്റെ
കവിളത്തു മിന്നിയ വർണ്ണവിളക്കുകൾ
ഓർമ്മയിലെയോണത്തിനു തനിയാവർത്തനം.
ബാല്യം മുതൽക്കെൻ്റെ നാലോണരാത്രികൾ
നാടോടിപ്പാട്ടിനുംമീതെ പ്രിയം തുന്നി,
അലങ്കാരവിളക്കിൻ്റെ നാഗരികവെട്ടത്തിൽ
സ്വപ്നം നിറച്ചിട്ടുമൂഞ്ഞാലിലാട്ടിയും
അത്തക്കളത്തിൽ പൂകൊണ്ടു മൂടിയും
തൂശനിലത്തുമ്പിൽ മാധുര്യമേറ്റിയും
പാലടപ്രഥമൻ നുകർന്നിരുന്നു.
പാടേപതിച്ചെടുത്തേകിയ ചുംബനത്തിൻ്റെയിളംചൂടൊപ്പി
കുങ്കുമക്കുറിപടർന്നു തിളങ്ങുന്ന
പുലർകാലവാനവുമെൻ്റെ തിരുനെറ്റിയും
പൊന്നോണംകൊണ്ടു പുണ്യമാവാഹിച്ചു
കൺകളിലേന്തുന്നു പ്രിയനുടെ സ്നേഹദീപങ്ങൾ.
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
ശ്രീകുമാരി അശോകൻ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ
ഓണത്തപ്പന് പൊന്നാട ചാർത്തുവാൻ ഓണനിലാവിന്നൊരുങ്ങിവന്നേ
പാടത്തിനോരത്ത് പൂമ്പാറ്റപ്പൈതങ്ങൾ
പാറിപ്പറക്കുന്നേ തോഷമോടെ
പൂഞ്ചേല ചുറ്റിയ ചിങ്ങമഴപ്പെണ്ണ്
പൂമുറ്റമാകവേ ശുദ്ധമാക്കി
അത്തക്കളത്തിൽ നിരത്തുവാൻ പൂവുമായ്
അമ്മിണിത്തത്തമ്മ ചാരെയെത്തി
ആറ്റിറമ്പിൽ പൂത്തു നിൽക്കണ പാച്ചോറ്റി
ആരാരും കാണാതെ പുഞ്ചിരിച്ചേ
താളത്തിൽ പാടുന്നേ പച്ചപ്പനങ്കിളി
താമരത്തുമ്പിയും കൂടെയുണ്ടേ
പൂങ്കാവുകളെല്ലാം പൂവണിഞ്ഞേ
പൂവായ പൂവെല്ലാം പുഞ്ചിരിച്ചേ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ.
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ലത മണ്ടോടി
മുറിയിൽ ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു.
അയാൾ കിടക്കയിൽ മലർന്നു കിടന്ന് ആ ഗന്ധം ശ്വസിച്ചു. മരണത്തിന്റെ അതേ ഗന്ധം.
മരണമാണോ തനിക്കരികിൽ വന്നു നിൽക്കുന്നത്. അയാൾ സൂക്ഷിച്ചു നോക്കി.
“എന്താ നിങ്ങൾക്കെന്നെ… പേടിയുണ്ടോ?”
“ഏയ്… ഇല്ല. മരണത്തിനെ ഭയക്കേ…. അശേഷം ഇല്ല.”
“ഉണ്ടാവില്ലല്ലോ.. നിങ്ങൾ എന്നും ഒരു തികഞ്ഞ സ്പോർട്സ്മാൻ ആയിരുന്നില്ലേ ….”
“അതെ…പക്ഷേ മരണത്തിന്റെ ഈ ഗന്ധം.. അതെനിക്ക് അസഹ്യം. നിങ്ങൾ ഒന്നുകിൽ എന്നെ കൊണ്ടുപൊയ്ക്കോളൂ….അല്ലെങ്കിൽ ഇവിടെ നിന്നു ഒന്ന് മാറിത്തരു”.
“കൊണ്ടുപോകാൻ ആയിട്ടില്ല. തല്ക്കാലം മാറിത്തരാം….”
“അതെന്താ…”
“ഇനിയും കുറച്ചുകൂടി താമസമുണ്ട്….”
“ഓ.. ഞാൻ ഏറെ സ്നേഹിച്ച എന്റെ ശരീരം ചീഞ്ഞളിയണോ.. ”
“നിങ്ങൾ തോൽക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കൂ … എന്നാൽ എന്റെ വരവും വൈകികൊണ്ടിരിക്കും”.
അയാൾ ആ മറുപടി കേട്ടു ഒന്നാശ്വസിച്ചു. ആശ്വാസം മാത്രം. തിരിച്ചുവരവില്ലെന്നയാൾക്കറിയാം.
അയാളുടെ വയ്യാത്ത ശരീരം പേറി പേറി കിടയ്ക്കക്കു എല്ലായിടത്തും തഴമ്പാണ്. അതയാളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കിടയ്ക്കക്ക് കുറച്ചു മയമുണ്ടായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു.
“നിങ്ങൾക്ക് കുറച്ചു മയത്തിൽ സംസാരിച്ചൂടെ…”
ഗൗരിയുടെ ശബ്ദം അയാളുടെ കാതിൽ വന്നലച്ചു. അതേ മയം. അയാളിപ്പോൾ ആഗ്രഹിക്കുന്ന അതേ മയം.
അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അല്ലെങ്കിൽ ശരീരം പൊട്ടും. പിന്നെ വെള്ളം നിറച്ച കിടക്ക വേണ്ടിവരും. പാലിയേറ്റീവ്കാരുടെ അവസാന മുന്നറിയിപ്പതായിരുന്നു. അതിനേക്കാൾ ഭേദം തഴമ്പു വീണ ഈ കിടക്ക തന്നെ. ഒന്നും മിണ്ടണ്ട. അയാൾ തീരുമാനിച്ചു.
അല്ലെങ്കിലും എന്തെങ്കിലും മിണ്ടാൻ തനിക്കെന്തവകാശം. ജന്മം കൊടുത്തത് കൊണ്ട് അച്ഛനാവില്ല എന്നു മകൻ ഒരിക്കൽ പറഞ്ഞത് അയാളോർത്തു. അയാളുടെ സ്വാർത്ഥതാല്പര്യങ്ങളും അത് സാധിച്ചെടുക്കാനുള്ള തന്ത്രങ്ങളും അതുമൂലമുണ്ടായ വിജയങ്ങളും അയാളെ എന്നും ഉന്മത്തനാക്കിയിരുന്നു.
പക്ഷേ ഇപ്പോൾ എഴുന്നേറ്റു സ്വന്തം ശരീരത്തെ ഒന്ന് നോക്കിയിട്ട് പോലും മാസങ്ങളായി. ഹോം നഴ്സിന്റെ കൃപയാൽ അതൊന്നു വൃത്തിയാക്കി കിട്ടും. മകനാണു ആ നഴ്സിനെ ഏർപ്പാടാക്കി തന്നത്. എന്തൊക്കെ പറഞ്ഞാലും അവൻ സ്നേഹമുള്ളവനാ. ഗൗരിയെപോലെത്തന്നെ. അയാൾക്കു തോന്നി.
ഒരുപാടുകാലത്തെ വ്യായാമവും ഭക്ഷണവും കൊണ്ട് ഉരുക്കി വാർത്തുണ്ടാക്കിയ അയാളുടെ ശരീരം അയാളെ നോക്കി കൊഞ്ഞനം കുത്തി. ഒരുകാലത്തു എല്ലാവരും അയാളുടെ ശരീരസൗന്ദര്യത്തെ വാഴ്ത്തിപ്പാടിയിരുന്നു. ഇനി അതുകൊണ്ട് ഒരു കാര്യവുമില്ല. അർബുദം അരയ്ക്കു താഴേക്കുള്ള ഭാഗം കാർന്നുതിന്നുകഴിഞ്ഞു. വിസർജനത്തിന് ശരീരത്തിന്റെ മറ്റൊരു ഭാഗം തുളച്ചിരിക്കുന്നു. ശരീരമാകെ ട്യൂബു കളാണ്. കീമോതെറാപ്പി ചെയ്തതിന്റെ അടയാളങ്ങളും പേറി കറുത്ത ഒരു രൂപം.
ബൂട്ടിന്റെ അടിയിലുള്ള ആണികൊണ്ട് ചവിട്ടി എതിർ ടീമിലുള്ളവന്റെ ശരീരം തുളയ്ക്കാൻ മിടുക്കനായിരുന്നു അയാൾ. അച്ചടക്കമില്ലാത്തൊരു കളിക്കാരൻ എന്ന പേരുമുണ്ടായിരുന്നു. എന്നാലും അയാളൊരു താരം തന്നെയായിരുന്നു . കോച്ചും ആയിരുന്നു. സ്വന്തം ടീം ജയിക്കാൻ, കളിക്കാരെ വാർത്തെടുക്കാൻ അയാൾ മിടുക്കനായിരുന്നു. അവരായിരുന്നു അയാൾക്കെല്ലാം.
അവർക്കു നല്ല ഭക്ഷണം, കളിക്കാനുള്ള യൂണിഫോം എല്ലാം സ്വന്തം ചെലവിൽ വാങ്ങികൊടുക്കുമായിരുന്നു. സ്വന്തം മകൻ ഭക്ഷണം കഴിച്ചിരുന്നോ എന്നുപോലും അയാൾ അന്വേഷിച്ചിരുന്നില്ല.
പെട്ടെന്നയാളുടെ കണ്ണുകൾ എവിടെയോ ഉടക്കി.
തനിക്കു സമ്മാനമായി ലഭിച്ച കപ്പുകൾ അതൊക്കെ നിറച്ച ഒരു തകരപ്പെട്ടി. അതാരോ കട്ടിലിന്റെ അടിയിലേക്ക് നീക്കിയിട്ടിരിക്കുന്നു.
ആദ്യമൊക്കെ അത് വീട്ടിൽ, വീട്ടിയിൽ തീർത്ത പിച്ചളക്കെട്ടുള്ള ചില്ലലമാരിയിൽ തുടച്ചു മിനുക്കി ആലങ്കാരികമായി വെച്ചിരുന്നു. ഗൗരി എപ്പോഴും അതൊക്കെ എടുത്തു തുടയ്ക്കുമായിരുന്നു അല്ലെങ്കിൽ ക്ലാവ് പിടിക്കും എന്നും പറഞ്ഞ്.
ഇപ്പോൾ അത് തകരപ്പെട്ടിയിലാക്കി ഒരു മൂലയിൽ ആർക്കും വേണ്ടാത്ത പാഴ്‌വസ്തു പോലെ. ഓരോ വിജയത്തിന്റെയും ആരവം ഇന്ന് തകരപ്പെട്ടിയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്നു നേർത്ത ധ്വനിപോലും പുറമേയ്ക്കില്ലാതെ.
ഇതൊക്കെ കണ്ടിട്ടും അയാൾ തളർന്നില്ല. ഗൗരി ഉണ്ടെങ്കിൽ ചിലപ്പോൾ സങ്കടപ്പെടുമായിരുന്നു. ഒന്നിനും പരിഭവം പറയാത്ത ഗൗരി. പാവമായിരുന്നു അവൾ. അവൾ നട്ടുവളർത്തിയ പനിനീർപുഷ്പം പറിച്ചു ഓഫീസിലെ പത്മിനിയ്ക്കു കൊടുത്തപ്പോൾ മാത്രം ഒരിക്കൽ അവൾ വല്ലാതെ ദേഷ്യപ്പെട്ടു.
“നിങ്ങളെന്തിനാ എപ്പോഴും ഈ പൂവ് പൊട്ടിച്ചു അവൾക്കു കൊടുക്കുന്നത്. അതാ ചെടിയിൽ ഇരിക്കുന്നതല്ലേ ഭംഗി. അവളെന്നും ഏട്ടന്റെ കൂടെ വരുന്നതിനു ഞാൻ ഒന്നും പറയാറില്ല ……പക്ഷേ ഇപ്പോൾ അവളെടുക്കുന്ന സ്വാതന്ത്ര്യം കൂടികൂടിവരുന്നു. എനിക്കിഷ്ടല്ല ഇതൊന്നും.”
പത്മിനി അയാളുടെ സഹപ്രവർത്തക. അയാളുടെ വീട്ടിന്റെ അടുത്തും. അവരുടെ ഭർത്താവ് ദൂരെയാണ്. അവര് എന്നും അയാളുടെ കൂടെയായിരുന്നു ഓഫീസിൽ പോവാറ്.
അവളെ അയാൾ ഇഷ്ടപ്പെട്ടിരുന്നുവോ. ഒരു സൗഹൃദം അത്രയേ ഉള്ളു അയാൾക്ക്. പക്ഷേ എല്ലാ പെണ്ണുങ്ങൾക്കും അയാളെ വലിയ ഇഷ്ടമായിരുന്നു.
അയാളൊരു നല്ല അത് ലറ്റും കൂടിയാണ്. ഓഫീസിലെ സ്ഥിരം ചാമ്പ്യൻ. കാണാനും സുമുഖൻ. പത്മിനിയോട് അയാൾക്കൊരു സോഫ്റ്റ്‌കോർണർ ഉണ്ടെന്നു ഓഫീസിലെ എല്ലാവരും മുറുമുറുത്തു.അതിനെ അയാൾ ഖണ്ഠിച്ചില്ലെന്നുമാത്രം. അയാളെപ്പോഴും പ്രണയിച്ചതു ഫുട്ബോളിനെ മാത്രം.
ഗൗരി സുഖമില്ലാതെ കിടന്നപ്പോൾ മാത്രമാണ് അയാൾ അവളെ ശരിക്ക് സ്നേഹിച്ചു തുടങ്ങിയത്.അവളുടെ മാറിൽ നിന്നു ഒരുതരം നീര് വന്നപ്പോൾ അയാൾ ശരിക്കും പേടിച്ചു.അതുവരെ അവള് കൈക്ക് വേദനയുണ്ട് എന്നു പറഞ്ഞപ്പോഴൊക്കെ അയാളതു നിസ്സാരമായി കണ്ടു. ഡോക്ടറെ കണ്ടപ്പോഴാണ് ബ്രെസ്റ്റ് ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലാണെന്നറിഞ്ഞത്.
“ഇത്രയ്‌ക്കായത് …. അറിഞ്ഞില്ല ”
എന്നയാൾ ഡോക്ടറോട് പറഞ്ഞു.
“നിങ്ങൾ എവിടുത്തെ ഭർത്താവാണ് ഹേ… ഭാര്യക്ക് ബ്രെസ്റ്റിനു കാൻസർ വന്നു മൂന്നാമത്തെ സ്റ്റേജ് എത്തുന്നതുവരെ നിങ്ങൾ അറിഞ്ഞില്ല എന്നുവെച്ചാൽ…”.
ഡോക്ടർ അയാളോട് കയർത്തു.
അയാൾ ജീവിതത്തിലാദ്യമായി ഒന്ന് തോറ്റു. അയാളുടെ നാവ് കുറച്ചു നേരത്തേക്ക് ചലിച്ചില്ല.
അയാൾക്കെപ്പോഴും ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാനായിരുന്നല്ലോ തിടുക്കം. മറ്റൊന്നും അയാൾ ശ്രദ്ധിച്ചിരുന്നില്ല. അച്ചടക്കമില്ലാത്തൊരു കളിക്കാരൻ.
വയ്യാതെ കിടക്കുന്ന ഗൗരിയോട് ഒരിക്കൽ ചോദിച്ചു.
നിനക്കെന്നോട് ദേഷ്യമുണ്ടോ….”
വീർത്തു കെട്ടിയ മുഖത്തെ ചൈതന്യമറ്റ കണ്ണുകൾ വലിച്ചു തുറന്നവൾ അയാളെ നോക്കി. പിന്നെ പറഞ്ഞു.
“അതിനുംകൂടി എനിക്കിനി സമയമില്ല……”
അതുകേട്ടയാൾക്കെവിടെയോ നൊന്തു.
പക്ഷേ ഒന്ന് പശ്ചാത്തപിക്കാൻ കൂടി സമയം അയാളെ അനുവദിച്ചില്ല. ഒന്ന് കുമ്പസാരിക്കാനും.
ഗൗരി പോയപ്പോൾ അയാൾ ശരിക്കും ഒറ്റപ്പെട്ടു .പക്ഷേ ആറു മാസം കഴിഞ്ഞില്ല അപ്പോഴേക്കും അയാളും മനസ്സിലാക്കി തനിക്കും വേഷങ്ങൾ അഴിക്കാറായെന്ന്.
നഴ്സിന്റെ ശബ്ദം അയാളെ പെട്ടെന്ന് ഉണർത്തി.
” നോക്കു …നല്ലപോലെ സഹകരിച്ചാൽ നമുക്ക് സ്നേഹത്തോടെ മുന്നോട്ടുപോകാം. നിങ്ങളുടെ ഭാരം താങ്ങാനൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടാ.
ആരും വരില്ല ഇവിടെ നിങ്ങളെ ഒന്ന് സഹായിക്കാൻ…. .”
ചിലപ്പോൾ ഇന്ന് കുളിക്കണ്ട എന്നു പറയാനാവും. അതിന് മാത്രമേ അവര് അയാളെ താങ്ങി ഇരുത്താറുള്ളു. നയതന്ത്രങ്ങൾ അയാൾക്കും അറിയാമായിരുന്നല്ലോ. അതുകൊണ്ട് അയാളും അഭിനയിച്ചു.
“വേണ്ട കുളിക്കണ്ട…. നല്ല തണുപ്പു തോന്നുന്നുണ്ട്. പുറത്തു നല്ല മഴയാണല്ലേ..”
പറഞ്ഞത് അവരെ സന്തോഷിപ്പിക്കാനാണെങ്കിലും അയാൾക്കും താങ്ങിയാലും എഴുന്നേറ്റിരിക്കാൻ ബുദ്ധിമുട്ടായി തുടങ്ങി.
അയാൾ തീരെ അവശനായി വരുന്നുണ്ടായിരുന്നു. എപ്പോഴും മയക്കത്തിലായിരിക്കും.
“അച്ഛാ …. ഒന്ന് കണ്ണ് തുറക്കൂ..”
മകന്റെ ശബ്ദമാണല്ലോ കേട്ടത്. സെഡക്റ്റീവ്സ് കഴിച്ചു മയങ്ങിയിരുന്ന അയാൾ പെട്ടെന്നുണർന്നു. അയാൾ അവനെ ഒട്ടും പ്രതീക്ഷിച്ചില്ല.
“നീയോ.. എന്തേ പോന്നത്…?”
“അച്ഛന് തീരെ വയ്യല്ലോ കുറച്ചിവിടെ നിൽക്കാം
എന്നുവിചാരിച്ചു….”
അയാൾ ആശ്ചര്യപ്പെട്ടു. ഇമ വെട്ടാതെ അവനെ തന്നെ നോക്കി.
“നിനക്ക് ഗൗരിയുടെയാ കൂടുതൽ ഛായ….”
“അച്ഛനെന്നെ ഇപ്പോഴാണോ കാണുന്നത്”
“അച്ഛൻ കണ്ടിരുന്നു. പക്ഷേ അച്ഛന്റെ കണ്ണുകൾക്കൊരു മങ്ങലുണ്ടായിരുന്നു. ”
അവനെത്തന്നെ നോക്കി കുറേനേരം അയാൾ കിടന്നു. അവൻ ചെറുതായി ചെറുതായി ഒരു കുട്ടിയായി അയാൾക്ക് മുന്നിൽ നിന്നു.
“അച്ഛാ….ഇന്ന് പേരെന്റ്സ് മീറ്റിംഗാണ് അച്ഛൻ വരണം എല്ലാകുട്ടികളുടെയും അച്ഛനാണ് വരാറ് .എന്റെ അച്ഛൻ ഇത് വരെ വന്നിട്ടില്ല.”
“അമ്മ വരാറില്ലേ….?”
“ഉണ്ട്…അതല്ല ആരും എന്റെ അച്ഛനെ ഇതുവരെ കണ്ടിട്ടില്ല…”
“ആ…നിനക്ക് അച്ഛനില്ല എന്നു വിചാരിച്ചോട്ടെ..”
ആ കുരുന്നു മനസ്സ് വേദനിക്കുമോ എന്നുപോലും അയാൾ അന്ന് ആലോചിച്ചില്ല.
അയാളുടെ കണ്ണുകൾ നിറഞ്ഞതായി അയാൾക്ക് തോന്നി. ഗൗരിയുടെ കൈകൾ അയാളുടെ കൈകളിൽ നിർജീവമായപ്പോഴും അയാൾ കരഞ്ഞിരുന്നു. ഇന്ന് മകനും തന്നെ കരയിക്കയാണല്ലോ.
മരണഗന്ധം അയാൾ വീണ്ടും അനുഭവിച്ചു തുടങ്ങി.
മരണത്തിന്റെ കാലൊച്ച അയാൾക്കു കേൾക്കാമായിരുന്നു. തോറ്റുകൊണ്ടിരുന്നാൽ മരണം വിളിക്കാൻ വരുമെന്ന് പറഞ്ഞിരുന്നല്ലോ. പൂർണ സംതൃപ്തിയാണ് അയാൾക്കു കൂടെപ്പോവാൻ. ഇനിയും തോൽക്കാനയാൾക്ക് ആവില്ല.അയാളിലെ സെന്റർഫോർവേഡിന്റെ ഒടുവിലത്തെ ഗോൾ ഗോൾമുഖത്തെ വലയിൽ ആരവങ്ങളില്ലാതെ തട്ടിത്തടഞ്ഞു, തട്ടിത്തടഞ്ഞു പതുക്കെ പതുക്കെ ഉരുണ്ടു കയറി.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യയിൽ നിന്നും വിരമിച്ച ശ്രീമതി. ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതുന്നു. നല്ലൊരു ഗായിക കൂടിയായ ലത കോഴിക്കോട് സ്വദേശിനിയാണ്. തന്റെ ആദ്യ കഥാസമാഹാരത്തിന്റെ പണിപ്പുരയിൽ ആണിപ്പോൾ.
ഷെറിൻ യോഹന്നാൻ
“നീയൊക്കെ എത്രനാൾ ഞങ്ങളെ പറ്റിച്ചു നടക്കുമെടാ?” ആ ശബ്ദം കേട്ട് രണ്ട് പേരുമൊന്ന് ഞെട്ടി. തിരിഞ്ഞുനോക്കും മുന്നേ ഇടതും വലതുമായി കാക്കി പാന്റ്സിട്ട കാലുകൾ നിരന്നുകഴിഞ്ഞു. കൂട്ടത്തിൽ നീളമുള്ളവന്റെ തോളിൽ ഇട്ടിരുന്ന ബാഗിലും പിടിവീണു. ഒന്ന് കുതറിയെങ്കിലും ഓടാൻ കഴിഞ്ഞില്ല. കാരണം ആ കൈകൾ വല്ലാതെ പിടിമുറുക്കിയിരുന്നു. കഴുത്ത് ഞെരിഞ്ഞമർന്നു. രക്തയോട്ടത്തിന്റെ വേഗത കുറയുന്നതായി അവനു തോന്നി. വലത്തോട്ട് കണ്ണ് വെട്ടിച്ചു നോക്കിയപ്പോൾ കൂടെയുണ്ടായിരുന്നവന്റെ കൈകൾ പുറകിൽ കെട്ടിവെച്ച അവസ്ഥയിൽ. ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല. അതിരാവിലെ ആണെങ്കിലും ഇരുവരും വിയർത്തു പോയി. ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. “മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.”
2
ഒരാഴ്ച മുമ്പ്
“ഹലോ.. സാറെ, മെമ്പർ രമേശനാണെ… ഇത് എന്ത് പരിപാടിയാ സാറെ.. ഈ മാസം ഇത് നാലാമത്തെ വീടാ. ഇങ്ങനാണേൽ നാട്ടുകാർ സ്വസ്ഥമായിട്ട് എങ്ങനെ കിടന്നുറങ്ങും. ഇപ്പോ അവൻ ആളില്ലാത്ത വീട്ടി കേറി കക്കുന്നു. നാളെ ഉറങ്ങുന്നോന്റെ തല തല്ലിപൊളിച്ച് കട്ടോണ്ട് പോയാലോ… സാറുമാർക്ക് വരാൻ പറ്റുവെങ്കി വന്ന് അന്വേഷിക്ക്.” മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്ത മെമ്പറുടെ ധാർഷ്ട്യത്തിലുള്ള അമർഷം മനസ്സിൽ കടിച്ചമർത്തികൊണ്ട് നൂറനാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം അയച്ചു. നാലാമത്തെ വീടും മോഷ്ടിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ കേസിന് പുറകെ ഉണ്ടായിരുന്ന ഏമാൻമാർ ജീപ്പെടുത്ത് ഇറങ്ങി.
3
നൂറനാടിന് സമീപം പടനിലം. ഇരുനില കെട്ടിടമാണ്. വീട്ടിൽ ആളില്ല. രണ്ട് ദിവസം മുമ്പ് ബന്ധുക്കാരുടെ ആരുടെയോ കല്യാണത്തിന് പോയതാണെന്ന് മെമ്പർ പറഞ്ഞു. മോഷണം നടന്നതറിഞ്ഞിട്ടും അധികം ആളുകൾ കൂടിയിട്ടില്ല. പുതിയൊരു കാര്യം അല്ലാത്തതിനാൽ ആവാം മെമ്പറും പത്രക്കാരനും വീട്ടുമുറ്റം തൂത്തിടാൻ എത്തിയ സ്ത്രീയും വോളിബോൾ കളിക്കാൻ പോയ കുറച്ചു പിള്ളേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളില്ലെങ്കിലും മുറ്റം തൂത്തിടാൻ പതിവ് പോലെ സ്ത്രീ എത്തും. ഗേറ്റിന്റെ താക്കോൽ ഇപ്പോൾ അവരുടെ കൈവശം മാത്രമേ ഉള്ളൂ. ഇന്നലെ രാത്രിയിലെ മഴയ്ക്ക് റോഡിലേക്ക് ചാഞ്ഞ ബോഗയിൻവില്ല നേരെ പിടിച്ചു കെട്ടിവയ്ക്കുന്നതിനിടയിലാണ് മതിലിൽ കാൽപാടുകൾ ശ്രദ്ധിച്ചത്. ചെളി ചവിട്ടിയ ചെരുപ്പിന്റെ പാടുകൾ മതിൽ കയറി പോയിരിക്കുന്നു.വീടിനുള്ളിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലുമൊരു തെളിവ് തേടി വീടും പരിസരവും ചികയുന്നതിനിടയിലാണ് കടിച്ചുമുറിച്ച രീതിയിൽ ഒരു ബസ് ടിക്കറ്റ് വീടിന്റെ പടിയോട് ചേർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രിയിലെ മഴ നനയാത്ത ടിക്കറ്റ്. മഴ രാത്രി 11 മണി വരെ ഉണ്ടായിരുന്നു. രാവിലെ ഇവിടെ നിൽക്കുന്ന ആരും ബസിൽ കയറി വന്നിട്ടുമില്ല. രാത്രി 11 കഴിഞ്ഞ് ഇവിടെ എത്തിയ ആരുടെയോ കയ്യിൽ ഉണ്ടായിരുന്ന ടിക്കറ്റ്. രാജൻ സാറിന് ആവേശമായി. ഒന്നിൽ പിഴച്ചാൽ മൂന്ന്… അല്ല നാല്. ഇതെങ്കിലും ഒത്തുവരണേ… ടിക്കറ്റും കൈയിൽ പിടിച്ച് രാജൻ സാർ മനസിലോർത്തു.
4
മുറിഞ്ഞ ടിക്കറ്റ് കഷ്ണങ്ങൾ കൂട്ടിവെച്ച് നോക്കി. കെഎസ്ആർടിസി ബസ് ടിക്കറ്റ് ആണ്. പലയിടത്തേയും മഷി മാഞ്ഞുപോയിട്ടുണ്ട്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റാണെന്നു മനസിലാക്കാൻ ഉള്ള വിവരം അതിൽ ഉണ്ടായിരുന്നു. കൊല്ലം ഡിപ്പോയിലേക്ക് അന്വേഷണം നീണ്ടു. ഫെയർ സ്റ്റേജ് നോക്കി ബസിന്റെ റൂട്ടറിഞ്ഞു. രാത്രി വൈകിയുള്ള ബസ് ആണ്. ചിറ്റുമലയിൽ നിന്നുള്ള ഫെയർ സ്റ്റേജ് നിരക്കാണ് ടിക്കറ്റിലെന്ന് അറിഞ്ഞതോടെ രാത്രി യാത്രക്കാരനായ ആനവണ്ടിയുടെ കണ്ടക്ടറെ തേടി പോലീസ് എത്തി. “ചിറ്റുമലേന്ന് മൂന്നു ദിവസം മുമ്പ് രണ്ടുപേര് കേറിയാരുന്നു സാറേ.. തൊപ്പി വെച്ച ഒരാളും തലേലൂടെ തോർത്തിട്ട നീളവൊള്ള ഒരാളും. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും ഛർദിക്കാൻ വരുന്നെന്ന് പറഞ്ഞ് പടനിലത്ത് ഇറങ്ങി.”
5
ചിറ്റുമല ബസ് സ്റ്റോപ്പിന്റെ എതിർവശത്തെ കടയിൽ റോഡിലേക്ക് നോക്കി നിൽക്കുന്ന ഒരു സിസിടിവി ക്യാമറ ഉണ്ട്. ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ രാത്രി 12:30ന് തൊപ്പിവെച്ചവനും തോർത്തിട്ടവനും ബസ് കയറിപോകുന്നത് കണ്ടു. തിരികെ എത്തിയത് രാവിലെ 6:15 ന്റെ ബസിൽ. ചിറ്റുമലയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന രണ്ട് പേരാണ് അതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബാഗും തോളിൽ ഇട്ട് രാവിലെ ബസ് ഇറങ്ങി നടന്നുവരുന്ന രണ്ടുപേരെ മീൻക്കാരൻ അന്ത്രപ്പൻ ചേട്ടനും കണ്ടിട്ടുണ്ട്. തന്നെയും മീൻവണ്ടിയെയും സിസിടിവിയിൽ കണ്ടത് അന്ത്രപ്പൻ ചേട്ടനങ്ങ് ഇഷ്ടപ്പെട്ടു.
6
കുമ്പളം രാജീവിന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ചെറുപ്പക്കാർ രണ്ടും കഴിഞ്ഞിരുന്നത്. രാജീവിന്റെ മകൻ സനലിനെ ഈ ചെറുപ്പക്കാരോടൊപ്പം കണ്ടവരുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് കേസിൽ സനൽ അകത്തു കിടന്നതാണെന്ന് അറിഞ്ഞതോടെ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ മുറിയെടുത്ത് ചിറ്റുമലയിൽ താമസമാക്കി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒന്നാം ഭാഗത്തിലെ കാര്യങ്ങൾ നടന്നത്. പാരിപ്പള്ളിയിൽ നിന്ന് ഓപ്പറേഷൻ കഴിഞ്ഞെത്തിയ ചെറുപ്പക്കാരെ ചിറ്റുമല ബസ്സ്റ്റോപ്പിൽ നിലയുറപ്പിച്ച സാറുമ്മാർ പിടികൂടി.
“മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.” ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. ആഗസ്ത് മാസത്തിലെ പ്രഭാതത്തിൽ വിയർത്തുപോയ ചെറുപ്പക്കാരുടെ കയ്യിൽ വിലങ്ങുവച്ച് രാജൻ സാറും സുഹൃത്തും ജീപ്പിനായി കാത്തുനിന്നു. “അടിച്ചുമാറ്റൽ ഒക്കെ കഴിഞ്ഞ് ഇത്രേം നേരം എവിടായിരുന്നെടാ?” രാജൻ സാറിന്റെ ചോദ്യത്തിന് തൊപ്പിക്കാരനാണ് അല്പം മടിച്ചു മടിച്ചു മറുപടി പറഞ്ഞത്. “ക്ഷീണം കാണത്തില്ലേ സാറേ… വണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് തണുപ്പുമടിച്ച് പറ്റിയ വീട് നോക്കി ഇറങ്ങി പണി നടത്തുന്നതല്ലേ.. അവിടെ തന്നെ കിടന്ന് ഒന്ന് മയങ്ങും. രാവിലെ വേറെ സ്റ്റോപ്പീന്ന് ബസ് കേറി ഇങ്ങ് പോരും.” ചിരി വന്നെങ്കിലും രാജൻ സാർ ചിരിച്ചില്ല. തൊപ്പിക്കാരനെ ഒന്നുകൂടി മുറുക്കെ പിടിച്ചു.
ആഹ്.. അന്വേഷണ സംഘത്തിനും അവരുടെ ചികഞ്ഞെടുപ്പിനും ഒരു പേര് കൂടി ഉണ്ട്; ‘ഓപ്പറേഷൻ നൈറ്റ് റൈഡർ’
Based on True Events
ഷെറിൻ പി യോഹന്നാൻ : പത്തനംതിട്ട മല്ലപ്പള്ളി മുക്കൂർ സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസം ഡിപ്ലോമ പൂർത്തിയാക്കി. ഇപ്പോൾ കേരള കൗമുദി ദിനപത്രത്തിൽ ലേഖകൻ. നാല് വർഷമായി ഫിലിം റിവ്യൂ എഴുതുന്നു.